Friday, August 31, 2018

പൗരാവകാശ ധ്വംസനം, ദലിത് പീഡനം

പൂനെയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ വടക്കുകിഴക്കായുള്ള കൊച്ചുഗ്രാമപ്രദേശമായ ഭീമ-കൊരേഗാവ് വാര്‍ത്തകളില്‍ വീണ്ടും സ്ഥാനം പിടിക്കുന്നത് പൗരാവകാശ ധ്വംസനത്തിന്റെയും ദലിത് പീഡനത്തിന്റെയും റിപ്പോര്‍ട്ടുകളിലൂടെയാണ്. പൗരാവകാശ-സാമൂഹ്യപ്രവര്‍ത്തകരായ, വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന അഞ്ചുപേരെയാണ് യാതൊരുമുന്നറിയിപ്പുമില്ലാതെ ഭീകരബന്ധം ആരോപിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത് ഇരുമ്പഴിക്കുള്ളിലാക്കിയത്. തടവറ ജയിലില്‍ വേണ്ട, വീടുകളില്‍ മതിയെന്ന സുപ്രിംകോടതി ഉത്തരവ് ആശ്വാസം നല്‍കുന്നെങ്കിലും എന്തിനുവേണ്ടിയായിരുന്നു അറസ്‌റ്റെന്ന് ചോദ്യം ബാക്കി നില്‍ക്കുന്നു. മാവോയിസ്റ്റ് ആരോപണമുന്നയിച്ച് ദലിത് സംഘങ്ങളെ തകര്‍ക്കാനുള്ള സംഘപരിവാര്‍ ശക്തികളുടെ നിഗൂഢ നീക്കമായാണ് ഈ സംഭവം വ്യാഖ്യാനിക്കപ്പെടുന്നത്.

മാവോയിസ്റ്റ് ബന്ധം

സാമൂഹ്യപ്രവര്‍ത്തകനും കവിയുമായി വരവരറാവുവിനെ ഹൈദരാബാദില്‍ നിന്നും അറസ്റ്റ് ചെയ്തപ്പോള്‍ അഭിഭാഷകനായ വെന്‍നന്‍ ഗോണ്‍സാല്‍വസിനെ മുംബയില്‍ നിന്നും പൗരാവകാശ പ്രവര്‍ത്തകയും അഭിഭാഷകനുമായ അരുണ്‍ ഫെരേരയെ താനെയില്‍ നിന്നും സാമൂഹ്യപ്രവര്‍ത്തകയും അഭിഭാഷകയുമായി സുധ ഭരദ്വാജിനെ ഫരീദാബാദില്‍ നിന്നും മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗൗതം നവ്‌ലാഖയെ ഡല്‍ഹിയില്‍ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്.
റാഞ്ചിയില്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തനം നടത്തുന്ന ഫാദര്‍ സ്റ്റന്‍ സ്വാമിയെയും ഗോവയില്‍ എഴുത്തുകാരനും പെട്രോനെറ്റ് ഇന്ത്യ സി.ഇ.ഒയുമായ ആനന്ദ് തെല്‍തുംദെയെയും കസ്റ്റഡിയില്‍ എടുക്കാന്‍ ശ്രമമുണ്ടായി. രാജ്യത്ത് പലേടത്തും റെയ്ഡും അറസ്റ്റും തുടരുന്നു. ആദ്യം അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ നിന്നു കണ്ടെടുത്ത തെളിവുകളുടെ അടിസ്ഥാനത്തിലാണ് തുടര്‍ന്നുള്ള നടപടികളെന്നാണ് മുംബൈ പൊലിസ് ഭാഷ്യം.
മാവോയിസ്റ്റ് ബന്ധം ആരോപിക്കുകയും മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയതിനു സമാനമായ രീതിയില്‍ രാജ്യത്ത് പ്രധാനമന്ത്രിയുള്‍പ്പെടെ പ്രമുഖരെ വകവരുത്താന്‍ ശ്രമം നടത്തുന്നതായുമുള്ള തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രമുഖരെ ഇങ്ങനെ അറസ്റ്റ് ചെയ്യുന്നതെന്നാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞത്.

ഭീമ-കൊരേഗാവ്

ദലിത് ചരിത്രത്തില്‍ മറക്കാനാവാത്ത ഒരേടാണ് ഭീമ-കൊരേഗാവ് സംഭവം. മറാത്തയിലെ ബ്രാഹ്മണ-പെഷവ രാജാക്കന്‍മാരെ ബ്രിട്ടീഷ് സൈന്യം തോല്‍പിച്ചോടിച്ചത് ഇവിടെവച്ചായിരുന്നു. ബ്രിട്ടീഷ് സൈന്യമെന്നു പറയുമ്പോള്‍ സായപ്പന്‍മാരല്ല, ദലിത് സേനയായ മഹര്‍ ആയിരുന്നു ബ്രിട്ടീഷ് പടയുടെ മുന്നണിയില്‍. 1818 ജനുവരി ഒന്നിനായിരുന്നു സംഭവം. എല്ലാ വര്‍ഷവും ഭിമ-കൊരേഗാവിലെ യുദ്ധ സ്മാരകത്തിലേക്ക് പതിനായിരക്കണക്കിന് ദലിതര്‍ യോഗം ചേര്‍ന്നും പ്രകടനം നടത്തിയും ഈ ദിവസം ആചരിക്കുന്നു. തങ്ങളുടെ ശക്തിയും കഴിവും ജന്‍മികളെ തുരത്തിയതുമൊക്കെ പ്രതീകാത്മകമായി ഈ ആചരണത്തിലുണ്ട്. സ്വാഭാവികമായും മറാത്തികള്‍ ഇതിനെ ഇത്തവണയും എതിര്‍ത്തു. ബ്രിട്ടീഷുകാരുടെ ജയം ആഘോഷിക്കേണ്ടതില്ലെന്നാണ് അവരുടെ പക്ഷം. 1927ല്‍ അംബേദ്കര്‍ ഇവിടം സന്ദര്‍ശിച്ചതോടെയാണ് ബ്രിട്ടീഷ് യുദ്ധത്തില്‍ നിന്ന് ഇതിന് രാഷ്ട്രീയമാനം കൈവരുന്നത്.
ഇത്തവണത്തെ ആചരണത്തിന്റെ ഭാഗമായി കലാപവും കൊള്ളയും പൊട്ടിപ്പുറപ്പെട്ടു. മഹാരാഷ്ട്ര സത്ംഭിച്ച ബന്ദില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും സ്ഥാപനങ്ങളും വാഹനങ്ങളും തല്ലിത്തകര്‍ക്കുകയും ചെയ്തു. ദലിതരും വലതുപക്ഷ ഗ്രൂപ്പുകളും പലേടത്തും ഏറ്റുമുട്ടി. മഹാരാഷ്ട്രയില്‍ ദലിതര്‍ക്കുനേരേയുള്ള അക്രമം വെളിവാക്കിയ സംഭവമായി ഇത്.
ഇതിന്റെ 200ാം വാര്‍ഷികാചരണത്തിനു തലേന്ന് 260 സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന എല്‍ഗാര്‍ പരിഷത്ത് എന്നറിയപ്പെടുന്ന രഹസ്യയോഗത്തില്‍ ഇപ്പോള്‍ അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ചിലര്‍ കലാപത്തിന് ആഹ്വാനം നടത്തിയെന്നും മറ്റുചിലര്‍ ഇതിന് സാമ്പത്തിക സഹായം നല്‍കിയെന്നും ഇനിയും ചിലര്‍ അതിന്റെ സംഘാടകരായി പ്രവര്‍ത്തിച്ചെന്നുമാണ് പൊലിസ് കണ്ടെത്തില്‍. മാവോയിസ്റ്റ് ആണ് ഇതിനുപിന്നിലെ പ്രേരകശക്തിയെന്നും ഇടത് ആഭിമുഖ്യമുള്ള കബിര്‍ കാലാ മഞ്ച്, മുംബൈ ആസ്ഥാനമായ റിപ്പബ്ലിക്കന്‍ പാന്ഥര്‍ എന്നിവയ്ക്കും സംഘാടനത്തില്‍ പങ്കുണ്ടെന്നും പൊലിസ് പറയുന്നു.

ദലിതര്‍ക്കെതിരേ

ഗുജറാത്ത് എം.എല്‍.എ ജിഗ്നേഷ് മേവാനി, ജെ.എന്‍.യു വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദ് എന്നിവര്‍ക്കെതിരേയും പ്രകോപനപരമായി പ്രസ്താവനയും പ്രസംഗവും നടത്തിയെന്ന പേരില്‍ കൊരേഗാവ് സംഭവത്തിനുപിന്നാലെ കേസെടുത്തത് ദലിത് നേതാക്കള്‍ക്കെതിരേയുള്ള നീക്കത്തിന്റെ കാഴ്ചയാണ്. കൊരേഗാവില്‍ പ്രകോപനപരമായ പ്രസംഗം നടത്തിയവര്‍ അതിനുമുന്‍പ് മാവോയിസ്റ്റ് നേതാക്കളുമായി ആശയവിനിമയം നടത്തിയിരുന്നതായി പൊലിസ് പറയുന്നു.
ഇതാണ് ദലിത് പ്രവര്‍ത്തകനും മറാത്തി മാസിക വിദ്രോഹിയുടെ എഡിറ്ററുമായ സുധീര്‍ ധവാലെയെയും അഭിഭാഷകന്‍ സുരേന്ദ്ര ഗാഡ്‌ലിങിനെയും നാഗ്പൂര്‍ യുണിവേഴ്‌സിറ്റി ഇംഗ്ലീഷ് പ്രൊഫസര്‍ ശോമ സേനയെയും പി.എം.ആര്‍.ഡി ഫെലോ മഹേഷ് റാവത്തിനെയും മറ്റും അറസ്റ്റ് ചെയ്യാന്‍ കാരണമായി പറയുന്നത്.
എന്നാല്‍ ആന്ധ്രയില്‍ തുടര്‍ന്നുവരുന്ന സര്‍ക്കാരുകള്‍ക്കെല്ലാം തലവേദനയായിരുന്നു കവി വരവരറാവു. അടിയന്തരാവസ്ഥയിലുള്‍പ്പെടെ നിരവധി തവണ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്. എല്ലാ കേസുകളില്‍ നിന്നും മോചിതമായിട്ടുമുണ്ട്. പൗരാവകാശ പ്രവര്‍ത്തകരില്‍ പ്രമുഖനുമാണിദ്ദേഹം. ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത് മാവോയിസ്റ്റ് ബന്ധത്തിലാണെന്നു പറഞ്ഞാല്‍ വിശ്വസിക്കാനാവില്ല. ഛത്തിസ്ഗഢില്‍ തൊഴിലാളികള്‍ക്കിടയിലും ആദിവാസികള്‍ക്കിടയിലും 30 വര്‍ഷത്തോളമായി പ്രവര്‍ത്തിക്കുന്ന സുധ ഭരദ്വാജിന് സുരക്ഷാ സേനയും മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ പങ്കുണ്ടെന്ന ആരോപണവുമുണ്ട്. അതേസമയം സുക്മയിലെ കൊണ്ടസ്വാലി ഗ്രാമത്തില്‍ 2007ല്‍ ഏഴ് ഗ്രാമീണര്‍ കൊലചെയ്യപ്പെട്ട സംഭവം അന്വേഷിച്ച മനുഷ്യാവകാശ കമ്മിഷനില്‍ അംഗമായിരുന്നു അവര്‍. ഛത്തിസ്ഗഢ് മുക്തി മോര്‍ച്ചയില്‍ അംഗമാണെന്നതും ശ്രദ്ധേയം. അപ്പോള്‍ ദലിത് പ്രവര്‍ത്തകരെ അഴിക്കുള്ളിലാക്കുക എന്ന ഒറ്റനയം നടപ്പാകുന്നു എന്നാണ് കാണേണ്ടത്.
സമൂഹത്തില്‍ മാന്യമായി കഴിയുന്നവരെയാണ് ആരോപണങ്ങളുടെ പേരില്‍ അറസ്റ്റ് ചെയ്ത് തുറുങ്കിലടയ്ക്കുന്നതെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു.ആംനെസ്റ്റി ഇന്‍്‌റര്‍നാഷണല്‍, ഓക്‌സ്ഫാം പോലുള്ള രാജ്യാന്തര മനുഷ്യാവകാശ സംഘടനകളും അറസ്റ്റിനെ അപലപിക്കുന്നു. ഇത് അലോസരപ്പെടുത്തുന്നതും മനുഷ്യാവകാശ മൂല്യങ്ങള്‍ക്ക് ഭീഷണിയുമാണെന്ന് ഈ സംഘടനകള്‍ പറയന്നു.
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും പീഡിതരുടെയും ഉന്നതിക്ക് പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് ജയിലിലാക്കുന്നത് എന്തിന്റെ പേരിലായാലും ന്യായീകരിക്കാനാവില്ല. അഭിപ്രായ സ്വാതന്ത്ര്യത്തിനും സമാധാനത്തോടെ സംഘം ചേരാനും സഹവര്‍ത്തിക്കാനുമുള്ള അവകാശം ഇല്ലാതാകുന്നത് അസ്ഥിരതയും ഭയാശങ്കകളുമാണ് ജനങ്ങളിലുണ്ടാക്കുകയെന്ന് ഭരണാധികാരികള്‍ എന്ന് മനസിലാക്കും.
ആദിവാസി ഭൂമിയും വനപ്രദേശവും ധാതുക്കളും കവരുകയും ചെയ്യുന്ന കോര്‍പറേറ്റ് ഗ്രൂപ്പുകളുടെ ചട്ടുകമാവുകയാണ് സര്‍ക്കാര്‍. ആദിവാസികളെ പ്രതിനിധീകരിക്കുന്നവരുടെ വായ അടപ്പിച്ച് അവരെ ശബ്ദമില്ലാത്തവരുടെ ലോകത്തേക്ക് ആനയിക്കാനുള്ള ശ്രമത്തെ എതിര്‍ത്തുതോല്‍പിക്കുന്ന അവസ്ഥയുണ്ടാവുന്നത് സര്‍ക്കാരിന്റെ പതനത്തിലേക്കാവും നയിക്കുക.



No comments:

Post a Comment