Friday, August 31, 2018

വാജ്‌പേയി..ജനപ്രിയന്‍, രാജ്യതന്ത്രജ്ഞന്‍


രാജ്യത്ത് പാര്‍ട്ടി ഭേദമന്യേ ഏവരും ഒന്നുപോല ഇഷ്ടപ്പെടുന്ന നേതാവാണ് അടല്‍ ബിഹാരി വാജ്‌പേയി. രാഷ്ട്ര മീമാംസയില്‍ അടിയുറച്ച പ്രമുഖ രാജ്യതന്ത്രജ്ഞനായാണ് അടല്‍ജി എന്ന വാജ്‌പേയി രാജ്യത്തും പുറത്തും അറിയപ്പെടുന്നത്. ജനസ്വാധീനവും ഊര്‍ജപ്രഭാവവുമുള്ള ചുരുക്കം നേതാക്കളില്‍ ഒരാള്‍.
പൊളിടിക്‌സില്‍ ഒന്നാംക്ലാസ് ബിരുദാനന്തരബിരുദം നേടിയ ശേഷം നിയമ ബിരുദത്തിനുള്ള ശ്രമത്തിനിടെയാണ് രാഷ്ട്രീയത്തില്‍ ശക്തമായ സാന്നിധ്യമാകുന്നത്. സ്വന്തം പിതാവിന്റെ കൂടെ ഒരേ ബഞ്ചിലിരുന്ന് ഒരേ ഹോസ്റ്റല്‍ മുറിയില്‍ താമസിച്ച് നിയമം പഠിച്ച ചരിത്രം വാജ്‌പേയിക്കു മാത്രം അവകാശപ്പെട്ടതാകും. കാണ്‍പൂരിലെ ഡി.എ.വി കോളജിലാണ് വാജ്‌പേയി പിതാവിനൊപ്പം നിയമം പഠിച്ചത്. ബഹുമുഖ പ്രതിഭയായ വാജ്‌പേയി പത്രപ്രവര്‍ത്തനത്തിലും ഒരു കൈ നോക്കി. പത്രപ്രവര്‍ത്തകനാവുക എന്ന എക്കാലത്തെയും അഭിലാഷമാണ് അതിനു പ്രേരിപ്പിച്ചത്. എന്നാല്‍ പൊതുജനവുമായി ഇടപഴകാന്‍ കൂടുതല്‍ നല്ലത് രാഷ്ട്രീയമെന്നു മനസിലാക്കിയാണ് കറതീര്‍ന്ന ഈ രാഷ്ട്രീയക്കാരന്‍ തട്ടകം മാറ്റിയത്.

തൊഴിലും രാഷ്ട്രീയവും

ഉത്തര്‍പ്രദേശില്‍ നിന്നു പ്രസിദ്ധീകരിച്ചിരുന്ന ദീന്‍ ദയാല്‍ ഉപാധ്യായയുടെ ഹിന്ദി പത്രം രാഷ്ട്രധര്‍മത്തിലാണ് അദ്ദേഹം പത്രപ്രവര്‍ത്തകനായത്. തുടര്‍ന്ന് ഹിന്ദി വാരിക പാഞ്ചജന്യ, വീര്‍ അര്‍ജുന്‍, സ്വദേശി തുടങ്ങിയ ദിനപത്രങ്ങളിലും അദ്ദേഹം മികവ് തെളിയിച്ചു.
മധ്യപ്രദേശിലെ ഗ്വാളിയറില്‍ ആര്യ കുമാര്‍ സഭയുമായി ബന്ധപ്പെട്ട് സേവന പ്രവര്‍ത്തനങ്ങളില്‍ കര്‍മോത്സുകനായിരുന്നു അദ്ദേഹം.
ആര്‍.എസ്.എസിന്റെ വലതുപക്ഷ മുഖം അദ്ദേഹത്തില്‍ ചാര്‍ത്തിക്കൊടുക്കുന്നവര്‍ വാജ്‌പേയി എന്ന അടിസ്ഥാന കമ്യൂണിസ്റ്റുകാരനെ കാണുന്നില്ല. രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാന മൂല്യങ്ങള്‍ കമ്യൂണിസത്തില്‍ നിന്നാണ് സ്വായത്തമാക്കിയത്. പിന്നീട്, 1939ല്‍ ആര്‍.എസ്.എസില്‍ ആകൃഷ്ടനായ വാജ്‌പേയി, 1947ല്‍ മുഴുവന്‍ സമയ പ്രവര്‍ത്തകനായി. ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തെ തോളിലേറ്റി രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു പോരാടിയ ഒരു കഥയും വാജ്‌പേയിക്കുണ്ട്. 1942ല്‍ ജ്യേഷ്ഠന്‍ പ്രേമിനൊപ്പം ക്വിറ്റ് ഇന്ത്യ സമരത്തില്‍ പങ്കെടുത്ത വാജ്‌പേയിയെ ബ്രിട്ടീഷ് പട്ടാളം 23 ദിവസം കാരാഗൃഹത്തില്‍ അടച്ചു.
രാഷ്ട്രീയത്തില്‍ ആരെങ്കിലും ഗുരൂഭൂതനായുണ്ടെന്നു വാജ്‌പേയി സമ്മതിക്കുന്നുണ്ടെങ്കില്‍ അത് ശ്യാമ പ്രസാദ് മുഖര്‍ജിയെയായിരിക്കും. ഭാരതീയ ജനസംഘത്തിന്റെ അമരക്കാരനായിരുന്നു മുഖര്‍ജി. കശ്മിര്‍ സന്ദര്‍ശിക്കണമെങ്കില്‍ അനുമതി പത്രം കരുതണമെന്ന കരിനിയമത്തിനെതിരേ വാജ്‌പേയിയും ശ്യാമ പ്രസാദ് മുഖര്‍ജിയും മരണം വരെ നിരാഹാരമനുഷ്ഠിച്ചത് ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്നതാണ്. 1953ല്‍ നടത്തിയ ഈ സമരം ചരിത്രത്തിലേക്ക് ചേക്കേറിയത് സമരത്തിനിടെ ശ്യാമപ്രസാദ് മുഖര്‍ജി മരിച്ചതോടെയാണ്. ഇത് തന്നെ തകര്‍ത്തുകളഞ്ഞ സംഭവങ്ങളിലൊന്നായാണ് വാജ്‌പേയി വിശദീകരിക്കാറുള്ളത്.
ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തരം നടന്ന രണ്ടാമത്തെ പൊതു തെരഞ്ഞെടുപ്പില്‍ 1957ല്‍ രണ്ടു മണ്ഡലങ്ങില്‍ നിന്നാണ് വാജ്‌പേയി ജനവിധി തേടിയത്. ഉത്തര്‍പ്രദേശിലെ  മഥുരയില്‍ പരാജയപ്പെട്ടെങ്കിലും ബല്‍റാംപൂരില്‍ വിജയം വരിച്ചു.

വാഗ്മിയെന്ന അംഗീകാരം

വാജ്‌പേയി ഇന്ത്യയിലെ പ്രമുഖ വാഗ്മിയെന്നാണ് ഇന്ത്യക്കകത്തും പുറത്തും അറിയപ്പെടുന്നത്. ഇന്ത്യന്‍ പാര്‍ലമെന്റില്‍ നടത്തിയ കന്നിപ്രസംഗം തന്നെ അതിനുമകുടോദാഹരണമാണ്. അദ്ദേഹത്തിന്റെ വാഗ്‌ധോരണിക്കു പിന്നാലെ അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു പ്രവചിച്ചത് വാജ്‌പേയി ഇന്ത്യയുടെ പ്രധാനമന്ത്രിയാകുന്ന കാലം വിദൂരമല്ലെന്നായിരുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രതന്ത്രജ്ഞതയ്ക്ക് ഇതിനേക്കാള്‍ നല്ലൊരു സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല.
കാരണം വിരുദ്ധ ചേരികളിലായിരുന്നെങ്കിലും വാജ്‌പേയി രാഷ്ട്രീയത്തിനതീത ജ്ഞാനമുള്ളയാളാണെന്ന് നെഹ്രു അന്നേ മനസിലാക്കിയിരുന്നു എന്നതിന്റെ നേര്‍ച്ചിത്രമായിരുന്നു അത്. വാജ്‌പേയി തിരിച്ചങ്ങോട്ടും അങ്ങനെതന്നെയായിരുന്നു.
1977ല്‍ മൊറാര്‍ജി ദേശായിയുടെ മന്ത്രിസഭയില്‍ വിദേശകാര്യ മന്ത്രിയായിരുന്നു വാജ്‌പേയി. സ്ഥാനാരോഹണം കഴിഞ്ഞ് മന്ത്രിക്കസേരയിലിരിക്കാന്‍ എത്തിയപ്പോള്‍  ചുവരില്‍ നിന്ന് നെഹ്രുവിന്റെ ചിത്രം മാറ്റിയിരിക്കുന്നതു ശ്രദ്ധിച്ചു സൗത്ത ബ്ലോക്കിലെ ഓഫീസ് മുറിയില്‍ നെഹ്രുവിന്റെ ചിത്രം കണ്ടിട്ടുള്ള വാജ്‌പേയി ഉടന്‍തന്നെ ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു. അത് തനിക്ക് തിരികെ വേണം. അദ്ദേഹത്തിന്റെ മൂല്യം ഉയര്‍ത്തിയ ഒരു സംഭവമായി ഇത് വിലയിരുത്തപ്പെടുന്നു.

ഹിന്ദിക്ക് പ്രചാരണം, ഭാരത രത്‌ന

ഹിന്ദി രാഷ്ട്രഭാഷയാണെങ്കിലും മഹാത്മാ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ലോക വേദികളില്‍ ഇംഗ്ലീഷാണ് ഉപയോഗിച്ചിരുന്നത്. പില്‍ക്കാലത്തും അതങ്ങനെതന്നെ. എന്നാല്‍ ഹിന്ദിയുടെ മഹത്വം ലോകത്തിനു മുന്നിലെത്തിച്ചത് വാജ്‌പേയിയായിരുന്നു.
ഐക്യരാഷ്ട്ര സഭയില്‍ ഹിന്ദിയില്‍ പ്രസംഗിച്ചായിരുന്നു അത്. യു.എന്നില്‍ ഹിന്ദിയില്‍ പ്രസംഗിച്ച ആദ്യ നേതാവും അദ്ദേഹമായിരുന്നു.
രാജ്യത്തെ ഏറ്റവും വലിയ സിവിലിയന്‍ ബഹുമതിയായ ഭാരത രത്‌ന ലഭിച്ച പ്രതിഭയായിരുന്നു അദ്ദേഹം. 2014 ഡിസംബര്‍ 25ന് പ്രഖ്യാപിച്ച അവാര്‍ഡ് രാഷ്ട്രപതിയായിരുന്ന പ്രണബ് മുഖര്‍ജി 2015 മാര്‍ച്ച് 27ന് വാജ്‌പേയിയുടെ വീട്ടിലെത്തിയാണ് സമര്‍പ്പിച്ചത്.

മൂന്നുവട്ടം പ്രധാനമന്ത്രി പദത്തില്‍

മൂന്നുവട്ടം വാജ്‌പേയി ഇന്ത്യന്‍ പ്രധാനമന്ത്രിയായി. 1996ലായിരുന്നു ആദ്യം മെയ് 16നു സത്യപ്രതിജ്ഞ ചെയ്ത് വെറും 13 ദിവസം മാത്രമാണ് അദ്ദേഹത്തിന് ആ പദവിയിലിരിക്കാനായയത്. 1998 മാര്‍ച്ച് 19നായിരുന്നു രണ്ടാം വട്ടം. അന്നും ഭാഗ്യം എതിരു നിന്നു. 13 മാസം മാത്രം നീണ്ട ഭരണത്തിനു തിരശീല വീണു. വീറോടെ പൊരുതി മൂന്നാം വട്ടവും പ്രധാനമന്ത്രിയായ വാജ്‌പേയി 1999 ഒക്ടോബര്‍ 13 മുതല്‍ അഞ്ച് വര്‍ഷക്കാലം ആ പദവിയില്‍ തുടര്‍ന്നു.
ഒന്നിലധികം സംസ്ഥാനങ്ങളില്‍ നിന്ന് മത്സരിച്ച് ജയിച്ച് ജനപിന്തുണ അറിയിച്ച നേതാവെന്ന സ്ഥാനവും അദ്ദേഹത്തിന് അവകാശപ്പെട്ടതാണ്. മണ്ഡലം മാറി മത്സരിക്കാന്‍ പേടിക്കുന്ന രാഷ്ട്രീയക്കാരുടെ കാലത്ത് നാല് തവണ നാല് വ്യത്യസ്ത സംസ്ഥാനങ്ങളില്‍ നിന്ന് അദ്ദേഹം മത്സരിച്ചു ജയിച്ചു. ഉത്തര്‍പ്രദേശ്, ഡല്‍ഹി, മധ്യപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലായിരുന്നു അത്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ തവണ പാര്‍ലമെന്റേറിയനായിരുന്നവരില്‍ ഒരാളാണ് അദ്ദേഹം. ലോക്‌സഭയിലേക്ക് 11 തവണ തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം രണ്ടുതവണ രാജ്യസഭാംഗവുമായിരുന്നു.

പോഖ്‌റാനിലെ അണുസ്‌ഫോടനം

1998 മെയ് 13ന് ഇന്ത്യ ആദ്യമായി അണുസ്‌ഫോടനം നടത്തി. പൊഖ്‌റാനില്‍ അണുപരീക്ഷണം നടക്കുമ്പോള്‍ അതിനു നാഴികക്കല്ലിട്ട് ചരിത്രത്തിലേക്കാണ് വാജ്‌പേയി ഇന്ത്യയെ കൈപിടിച്ചുയര്‍ത്തിയത്. രാജസ്ഥാനിലെ പൊഖ്‌റാനില്‍ ഓപറേഷന്‍ ശക്തി എന്ന പേരിലായിരുന്നു അണുപരീക്ഷണം. ലോക അണുശക്ത രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഇന്ത്യക്ക് സ്ഥാനം നേടിക്കൊടുത്തത് ഈ പരീക്ഷണമായിരുന്നു.
പാകിസ്താനുമായി ഉറ്റസൗഹൃദം ആഗ്രഹിച്ചിരുന്നു അദ്ദേഹം. പാകിസ്താനെ പേടിസ്വപ്‌നമാക്കി നിര്‍ത്തുന്നതിനെ അദ്ദേഹം എന്നും എതിര്‍ത്തു. 1999 ഫെബ്രുവരി 19ന് ലാഹോറിലേക്ക് അദ്ദേഹം നടത്തിയ ബസ് യാത്ര ആരെയും അത്ഭുതപ്പെടുത്തി. സദാ ഇ സര്‍ഹദ് എന്നപേരിലായിരുന്നു ഈ ബസ് യാത്ര.
വാജ്‌പേയി വെറും രാഷ്ട്രീയ പ്രസംഗം നടത്തി വിടുവായിത്തം പറയുന്ന നേതാവല്ല. പറയുന്നത് ചെയ്യുമെന്നതാണ് അദ്ദേഹത്തിന്റെ പ്രത്യേകത. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് ഏറെ പ്രാധാന്യം ലഭിച്ചു. പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ബി.ജെ.പി നേതാവിനെന്നപ്പുറം രാജ്യതാല്‍പര്യങ്ങള്‍ക്ക് അദ്ദേഹം മുന്‍തൂക്കം നല്‍കി. എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളുടെയും അഭിപ്രായങ്ങള്‍ ചെവിക്കൊണ്ടിരുന്നതായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ചൂണ്ടിക്കാട്ടുന്നു.

കവിയാകാന്‍ മോഹിച്ച മാംസഭോജി

വാജ്‌പേയി എന്നും എപ്പോഴും ആഗ്രഹിച്ചിരുന്നത് ഒരു കവി ആകാനായിരുന്നു. ജനസേവന തല്‍പരത വരുമ്പോള്‍ കവിത മാറ്റിവച്ച് പൊതുപ്രവര്‍ത്തനത്തിനിറങ്ങിയിരുന്നെങ്കിലും കവിത അദ്ദേഹത്തെ വിട്ടൊഴിഞ്ഞിരുന്നില്ല. പ്രാസഭംഗിയിലുള്ള അദ്ദേഹത്തിന്റെ പ്രസംഗങ്ങളിലും കവിതകള്‍ പലപ്പോഴും കടന്നുവരാറുണ്ടായിരുന്നു. ഹിന്ദിയിലെ കവികളില്‍ പ്രമുഖ സ്ഥാനമുണ്ട് വാജ്‌പേയിക്ക്.
ബ്രാഹ്മണ കുടുംബത്തിലായിരുന്നു ജനനമെങ്കിലും മാംസ ഭക്ഷണമായിരുന്നു വാജ്‌പേയിക്ക് എന്നും പ്രിയം. ഇന്നത്തെ സംഘ് പരിവാര്‍ രാഷ്ട്രീയം അദ്ദേഹത്തെ എങ്ങനെ കാണുമായിരുന്നു എന്ന് ഊഹിക്കാവുന്നതാണ്. ചെമ്മീനാണ് ഇഷ്ടഭക്ഷണം. ഓള്‍ഡ് ഡല്‍ഹിയിലുണ്ടായിരുന്ന കരിം എന്ന ഹോട്ടലിലെ നിത്യ സന്ദര്‍ശകനായിരുന്നു വാജ്‌പേയി. സിനിമയെ ഏറെ സ്‌നേഹിച്ചിരുന്ന വാജ്‌പേയി ഉറ്റ ചെങ്ങാതി എല്‍.കെ.അദ്വാനിക്കൊപ്പമായിരുന്നു സിനിമയ്ക്ക് പോകാറ്. ഇതേപ്പറ്റി അദ്വാനി മുമ്പ് പറഞ്ഞിട്ടുമുണ്ട്. എവിടേക്കെങ്കിലും പോകുമ്പോള്‍ സമ്മാനങ്ങള്‍ കരുതുന്ന സ്വഭാവം അദ്ദേഹത്തിനുണ്ടായിരുന്നു. ജാതി-മത-വര്‍ഗ-ചെറുപ്പ-വലുപ്പ-ലിംഗ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും സമ്മാനങ്ങള്‍ നല്‍കുന്നതില്‍ അദ്ദേഹം ആനന്ദം കണ്ടെത്തി. മധുരപ്രിയനായിരുന്ന വാജ്‌പേയിക്ക് കച്ചോരി, ബൂന്തി ലഡു എന്നിവ ഏറെ പ്രിയങ്കരമായിരുന്നെന്ന് ബന്ധുക്കള്‍ പറയാറുണ്ട്.
2000ാംമാണ്ട് അവസാനമാണ് വാജ്‌പേയിക്ക് ആരോഗ്യകരമായ അസ്വസ്ഥതകള്‍ ഉണ്ടായത്. 2001ല്‍ മുട്ടുമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായ വാജ്‌പേയിക്ക് 2009ല്‍ സ്‌ട്രോക്ക് നേരിട്ടു. ഇത് അദ്ദേഹത്തിന്റെ വാക്കുകളെ അടയ്ക്കുന്നതായിരുന്നു.

പൗരാവകാശ ധ്വംസനം, ദലിത് പീഡനം

പൂനെയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ വടക്കുകിഴക്കായുള്ള കൊച്ചുഗ്രാമപ്രദേശമായ ഭീമ-കൊരേഗാവ് വാര്‍ത്തകളില്‍ വീണ്ടും സ്ഥാനം പിടിക്കുന്നത് പൗരാവകാശ ധ്വംസനത്തിന്റെയും ദലിത് പീഡനത്തിന്റെയും റിപ്പോര്‍ട്ടുകളിലൂടെയാണ്. പൗരാവകാശ-സാമൂഹ്യപ്രവര്‍ത്തകരായ, വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന അഞ്ചുപേരെയാണ് യാതൊരുമുന്നറിയിപ്പുമില്ലാതെ ഭീകരബന്ധം ആരോപിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത് ഇരുമ്പഴിക്കുള്ളിലാക്കിയത്. തടവറ ജയിലില്‍ വേണ്ട, വീടുകളില്‍ മതിയെന്ന സുപ്രിംകോടതി ഉത്തരവ് ആശ്വാസം നല്‍കുന്നെങ്കിലും എന്തിനുവേണ്ടിയായിരുന്നു അറസ്‌റ്റെന്ന് ചോദ്യം ബാക്കി നില്‍ക്കുന്നു. മാവോയിസ്റ്റ് ആരോപണമുന്നയിച്ച് ദലിത് സംഘങ്ങളെ തകര്‍ക്കാനുള്ള സംഘപരിവാര്‍ ശക്തികളുടെ നിഗൂഢ നീക്കമായാണ് ഈ സംഭവം വ്യാഖ്യാനിക്കപ്പെടുന്നത്.

മാവോയിസ്റ്റ് ബന്ധം

സാമൂഹ്യപ്രവര്‍ത്തകനും കവിയുമായി വരവരറാവുവിനെ ഹൈദരാബാദില്‍ നിന്നും അറസ്റ്റ് ചെയ്തപ്പോള്‍ അഭിഭാഷകനായ വെന്‍നന്‍ ഗോണ്‍സാല്‍വസിനെ മുംബയില്‍ നിന്നും പൗരാവകാശ പ്രവര്‍ത്തകയും അഭിഭാഷകനുമായ അരുണ്‍ ഫെരേരയെ താനെയില്‍ നിന്നും സാമൂഹ്യപ്രവര്‍ത്തകയും അഭിഭാഷകയുമായി സുധ ഭരദ്വാജിനെ ഫരീദാബാദില്‍ നിന്നും മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗൗതം നവ്‌ലാഖയെ ഡല്‍ഹിയില്‍ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്.
റാഞ്ചിയില്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തനം നടത്തുന്ന ഫാദര്‍ സ്റ്റന്‍ സ്വാമിയെയും ഗോവയില്‍ എഴുത്തുകാരനും പെട്രോനെറ്റ് ഇന്ത്യ സി.ഇ.ഒയുമായ ആനന്ദ് തെല്‍തുംദെയെയും കസ്റ്റഡിയില്‍ എടുക്കാന്‍ ശ്രമമുണ്ടായി. രാജ്യത്ത് പലേടത്തും റെയ്ഡും അറസ്റ്റും തുടരുന്നു. ആദ്യം അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ നിന്നു കണ്ടെടുത്ത തെളിവുകളുടെ അടിസ്ഥാനത്തിലാണ് തുടര്‍ന്നുള്ള നടപടികളെന്നാണ് മുംബൈ പൊലിസ് ഭാഷ്യം.
മാവോയിസ്റ്റ് ബന്ധം ആരോപിക്കുകയും മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയതിനു സമാനമായ രീതിയില്‍ രാജ്യത്ത് പ്രധാനമന്ത്രിയുള്‍പ്പെടെ പ്രമുഖരെ വകവരുത്താന്‍ ശ്രമം നടത്തുന്നതായുമുള്ള തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രമുഖരെ ഇങ്ങനെ അറസ്റ്റ് ചെയ്യുന്നതെന്നാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞത്.

ഭീമ-കൊരേഗാവ്

ദലിത് ചരിത്രത്തില്‍ മറക്കാനാവാത്ത ഒരേടാണ് ഭീമ-കൊരേഗാവ് സംഭവം. മറാത്തയിലെ ബ്രാഹ്മണ-പെഷവ രാജാക്കന്‍മാരെ ബ്രിട്ടീഷ് സൈന്യം തോല്‍പിച്ചോടിച്ചത് ഇവിടെവച്ചായിരുന്നു. ബ്രിട്ടീഷ് സൈന്യമെന്നു പറയുമ്പോള്‍ സായപ്പന്‍മാരല്ല, ദലിത് സേനയായ മഹര്‍ ആയിരുന്നു ബ്രിട്ടീഷ് പടയുടെ മുന്നണിയില്‍. 1818 ജനുവരി ഒന്നിനായിരുന്നു സംഭവം. എല്ലാ വര്‍ഷവും ഭിമ-കൊരേഗാവിലെ യുദ്ധ സ്മാരകത്തിലേക്ക് പതിനായിരക്കണക്കിന് ദലിതര്‍ യോഗം ചേര്‍ന്നും പ്രകടനം നടത്തിയും ഈ ദിവസം ആചരിക്കുന്നു. തങ്ങളുടെ ശക്തിയും കഴിവും ജന്‍മികളെ തുരത്തിയതുമൊക്കെ പ്രതീകാത്മകമായി ഈ ആചരണത്തിലുണ്ട്. സ്വാഭാവികമായും മറാത്തികള്‍ ഇതിനെ ഇത്തവണയും എതിര്‍ത്തു. ബ്രിട്ടീഷുകാരുടെ ജയം ആഘോഷിക്കേണ്ടതില്ലെന്നാണ് അവരുടെ പക്ഷം. 1927ല്‍ അംബേദ്കര്‍ ഇവിടം സന്ദര്‍ശിച്ചതോടെയാണ് ബ്രിട്ടീഷ് യുദ്ധത്തില്‍ നിന്ന് ഇതിന് രാഷ്ട്രീയമാനം കൈവരുന്നത്.
ഇത്തവണത്തെ ആചരണത്തിന്റെ ഭാഗമായി കലാപവും കൊള്ളയും പൊട്ടിപ്പുറപ്പെട്ടു. മഹാരാഷ്ട്ര സത്ംഭിച്ച ബന്ദില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും സ്ഥാപനങ്ങളും വാഹനങ്ങളും തല്ലിത്തകര്‍ക്കുകയും ചെയ്തു. ദലിതരും വലതുപക്ഷ ഗ്രൂപ്പുകളും പലേടത്തും ഏറ്റുമുട്ടി. മഹാരാഷ്ട്രയില്‍ ദലിതര്‍ക്കുനേരേയുള്ള അക്രമം വെളിവാക്കിയ സംഭവമായി ഇത്.
ഇതിന്റെ 200ാം വാര്‍ഷികാചരണത്തിനു തലേന്ന് 260 സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന എല്‍ഗാര്‍ പരിഷത്ത് എന്നറിയപ്പെടുന്ന രഹസ്യയോഗത്തില്‍ ഇപ്പോള്‍ അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ചിലര്‍ കലാപത്തിന് ആഹ്വാനം നടത്തിയെന്നും മറ്റുചിലര്‍ ഇതിന് സാമ്പത്തിക സഹായം നല്‍കിയെന്നും ഇനിയും ചിലര്‍ അതിന്റെ സംഘാടകരായി പ്രവര്‍ത്തിച്ചെന്നുമാണ് പൊലിസ് കണ്ടെത്തില്‍. മാവോയിസ്റ്റ് ആണ് ഇതിനുപിന്നിലെ പ്രേരകശക്തിയെന്നും ഇടത് ആഭിമുഖ്യമുള്ള കബിര്‍ കാലാ മഞ്ച്, മുംബൈ ആസ്ഥാനമായ റിപ്പബ്ലിക്കന്‍ പാന്ഥര്‍ എന്നിവയ്ക്കും സംഘാടനത്തില്‍ പങ്കുണ്ടെന്നും പൊലിസ് പറയുന്നു.

ദലിതര്‍ക്കെതിരേ

ഗുജറാത്ത് എം.എല്‍.എ ജിഗ്നേഷ് മേവാനി, ജെ.എന്‍.യു വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദ് എന്നിവര്‍ക്കെതിരേയും പ്രകോപനപരമായി പ്രസ്താവനയും പ്രസംഗവും നടത്തിയെന്ന പേരില്‍ കൊരേഗാവ് സംഭവത്തിനുപിന്നാലെ കേസെടുത്തത് ദലിത് നേതാക്കള്‍ക്കെതിരേയുള്ള നീക്കത്തിന്റെ കാഴ്ചയാണ്. കൊരേഗാവില്‍ പ്രകോപനപരമായ പ്രസംഗം നടത്തിയവര്‍ അതിനുമുന്‍പ് മാവോയിസ്റ്റ് നേതാക്കളുമായി ആശയവിനിമയം നടത്തിയിരുന്നതായി പൊലിസ് പറയുന്നു.
ഇതാണ് ദലിത് പ്രവര്‍ത്തകനും മറാത്തി മാസിക വിദ്രോഹിയുടെ എഡിറ്ററുമായ സുധീര്‍ ധവാലെയെയും അഭിഭാഷകന്‍ സുരേന്ദ്ര ഗാഡ്‌ലിങിനെയും നാഗ്പൂര്‍ യുണിവേഴ്‌സിറ്റി ഇംഗ്ലീഷ് പ്രൊഫസര്‍ ശോമ സേനയെയും പി.എം.ആര്‍.ഡി ഫെലോ മഹേഷ് റാവത്തിനെയും മറ്റും അറസ്റ്റ് ചെയ്യാന്‍ കാരണമായി പറയുന്നത്.
എന്നാല്‍ ആന്ധ്രയില്‍ തുടര്‍ന്നുവരുന്ന സര്‍ക്കാരുകള്‍ക്കെല്ലാം തലവേദനയായിരുന്നു കവി വരവരറാവു. അടിയന്തരാവസ്ഥയിലുള്‍പ്പെടെ നിരവധി തവണ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്. എല്ലാ കേസുകളില്‍ നിന്നും മോചിതമായിട്ടുമുണ്ട്. പൗരാവകാശ പ്രവര്‍ത്തകരില്‍ പ്രമുഖനുമാണിദ്ദേഹം. ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത് മാവോയിസ്റ്റ് ബന്ധത്തിലാണെന്നു പറഞ്ഞാല്‍ വിശ്വസിക്കാനാവില്ല. ഛത്തിസ്ഗഢില്‍ തൊഴിലാളികള്‍ക്കിടയിലും ആദിവാസികള്‍ക്കിടയിലും 30 വര്‍ഷത്തോളമായി പ്രവര്‍ത്തിക്കുന്ന സുധ ഭരദ്വാജിന് സുരക്ഷാ സേനയും മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ പങ്കുണ്ടെന്ന ആരോപണവുമുണ്ട്. അതേസമയം സുക്മയിലെ കൊണ്ടസ്വാലി ഗ്രാമത്തില്‍ 2007ല്‍ ഏഴ് ഗ്രാമീണര്‍ കൊലചെയ്യപ്പെട്ട സംഭവം അന്വേഷിച്ച മനുഷ്യാവകാശ കമ്മിഷനില്‍ അംഗമായിരുന്നു അവര്‍. ഛത്തിസ്ഗഢ് മുക്തി മോര്‍ച്ചയില്‍ അംഗമാണെന്നതും ശ്രദ്ധേയം. അപ്പോള്‍ ദലിത് പ്രവര്‍ത്തകരെ അഴിക്കുള്ളിലാക്കുക എന്ന ഒറ്റനയം നടപ്പാകുന്നു എന്നാണ് കാണേണ്ടത്.
സമൂഹത്തില്‍ മാന്യമായി കഴിയുന്നവരെയാണ് ആരോപണങ്ങളുടെ പേരില്‍ അറസ്റ്റ് ചെയ്ത് തുറുങ്കിലടയ്ക്കുന്നതെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു.ആംനെസ്റ്റി ഇന്‍്‌റര്‍നാഷണല്‍, ഓക്‌സ്ഫാം പോലുള്ള രാജ്യാന്തര മനുഷ്യാവകാശ സംഘടനകളും അറസ്റ്റിനെ അപലപിക്കുന്നു. ഇത് അലോസരപ്പെടുത്തുന്നതും മനുഷ്യാവകാശ മൂല്യങ്ങള്‍ക്ക് ഭീഷണിയുമാണെന്ന് ഈ സംഘടനകള്‍ പറയന്നു.
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും പീഡിതരുടെയും ഉന്നതിക്ക് പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് ജയിലിലാക്കുന്നത് എന്തിന്റെ പേരിലായാലും ന്യായീകരിക്കാനാവില്ല. അഭിപ്രായ സ്വാതന്ത്ര്യത്തിനും സമാധാനത്തോടെ സംഘം ചേരാനും സഹവര്‍ത്തിക്കാനുമുള്ള അവകാശം ഇല്ലാതാകുന്നത് അസ്ഥിരതയും ഭയാശങ്കകളുമാണ് ജനങ്ങളിലുണ്ടാക്കുകയെന്ന് ഭരണാധികാരികള്‍ എന്ന് മനസിലാക്കും.
ആദിവാസി ഭൂമിയും വനപ്രദേശവും ധാതുക്കളും കവരുകയും ചെയ്യുന്ന കോര്‍പറേറ്റ് ഗ്രൂപ്പുകളുടെ ചട്ടുകമാവുകയാണ് സര്‍ക്കാര്‍. ആദിവാസികളെ പ്രതിനിധീകരിക്കുന്നവരുടെ വായ അടപ്പിച്ച് അവരെ ശബ്ദമില്ലാത്തവരുടെ ലോകത്തേക്ക് ആനയിക്കാനുള്ള ശ്രമത്തെ എതിര്‍ത്തുതോല്‍പിക്കുന്ന അവസ്ഥയുണ്ടാവുന്നത് സര്‍ക്കാരിന്റെ പതനത്തിലേക്കാവും നയിക്കുക.



Monday, August 13, 2018

പട്ടിക വിഭാഗ പീഡന വിരുദ്ധ നിയമം: പുതിയ ബില്ല് ശ്രദ്ധേയം


പട്ടിക വിഭാഗ പീഡന വിരുദ്ധ ബില്ലില്‍ സുപ്രിംകോടതി സ്വീകരിച്ച നിലപാട് രാജ്യത്ത് വന്‍ വിവാദമുണ്ടാക്കിയിരുന്നു. നിരവധിപേര്‍ക്ക് ജീവന്‍പോലും നഷ്ടപ്പെടുന്ന കലാപമായി അതുമാറി. സുപ്രിംകോടതി വിധി ബി.ജെ.പിക്കും ആര്‍.എസ്.എസിനും കനത്ത ആഘാതമാണേല്‍പ്പിച്ചത്. ദലിത് സംഘടനകളെ ഒപ്പം കൂട്ടാനുള്ള ശ്രമത്തിനേറ്റ തിരിച്ചടിയായി അത്. ലോക്‌സഭ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കേ ഏറ്റവും വലിയ വോട്ട് ബാങ്കായ ദലിത് സമൂഹത്തെ പിണക്കുന്നത് തങ്ങളുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പിക്കുമെന്ന് സംഘപരിവാര്‍ സംഘടനകള്‍ക്ക് ബോധ്യപ്പെട്ടു. ഇതാണ് കഴിഞ്ഞ ദിവസം ദലിത് ബില്ല് ലോക്‌സഭയില്‍ അവതരിപ്പിക്കാന്‍ കാരണമായതെന്ന് കരുതാം. ദലിത് ബില്ലിനെ എതിര്‍ക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കാതിരുന്നതിന്റെ കാരണവും ഇതുതന്നെ. പഴയ നിയമത്തില്‍ വെളളം ചേര്‍ക്കാനുള്ള നീക്കമാണ് സുപ്രിംകോടതി വിധിയിലൂടെ ഉണ്ടായതെന്ന ആരോപണത്തില്‍ കേന്ദ്രസര്‍ക്കാരിന് വിയര്‍ക്കേണ്ടിവരും.

സുപ്രിംകോടതി
പറയുന്നത്

പട്ടികവിഭാഗ പീഡന നിയമം ദുര്‍ബലപ്പെടുത്തുകയായിരുന്നില്ല, തത്വദീക്ഷയില്ലാതെ പ്രതികളെ അറസ്റ്റ് ചെയ്യുന്നതൊഴിവാക്കാനാണ് ശ്രദ്ധിച്ചതെന്നാണ് സുപ്രിംകോടതി വിശദീകരിക്കുന്നത്. കഴിഞ്ഞ മാര്‍ച്ച് 20നായിരുന്നു സുപ്രിംകോടതിയുടെ വിവാദപരമായ തീരുമാനം. പട്ടികവിഭാഗക്കാരെ അപമാനിക്കുകയോ പീഡിപ്പിക്കുകയോ ചെയ്തതായ ആരോപണവിധേയരെ നിരപരാധികളാണെങ്കില്‍ കൂടി ഏകപക്ഷീയമായി അറസ്റ്റ് ചെയ്യാനാവുന്നതായിരുന്നു നിയമമെന്നാണ് കോടതിയുടെ നിരീക്ഷണം. 1989ലേതാണ് പട്ടികവിഭാഗ പീഡനവിരുദ്ധ നിയമം. ഇതനുസരിച്ച് പട്ടികവിഭാഗക്കാരെ അസഭ്യം പറയുകയോ പീഡിപ്പിക്കുകയോ ചെയ്തതായി ആരോപണമുണ്ടായാല്‍ ഉടന്‍തന്നെ, അതു കള്ളക്കേസുകളായാല്‍ പോലും, അറസ്റ്റ് ചെയ്യാനാവും. ആരോപണവിധേയന് മുന്‍കൂര്‍ ജാമ്യം പോലും നിഷേധിക്കുന്നതാണ് നിയമം. ജാമ്യം നല്‍കിയാല്‍ ഇരകളെ ഭീഷണിപ്പെടുത്തിയേക്കുമെന്നതിനാലാണിത്. ഇതുതന്നെയാണ് ദലിത് പീഡന നിയമത്തിന്റെ ശക്തിയും. ഇതിന് തെളിവെടുപ്പിന്റെ ആവശ്യമില്ലായിരുന്നു. എന്നാല്‍ ഈ നിയമത്തിലൂടെ നിരപരാധികള്‍ ശിക്ഷിക്കപ്പെടുന്നതായും അതൊഴിവാക്കാന്‍ ഏകപക്ഷീയ അറസ്റ്റിനുപകരം തെളിവെടുപ്പിനുശേഷം അറസ്റ്റാണ് നീതിയെന്നും സുപ്രിംകോടതി നിയമത്തിലെ വ്യവസ്ഥകള്‍ റദ്ദാക്കിക്കൊണ്ടു വിധി പറഞ്ഞു.
പട്ടികവിഭാഗക്കാര്‍ പീഡനമുണ്ടായതായി പരാതിപ്പെട്ടാല്‍ ഡിവൈ.എസ്.പി റാങ്കില്‍ കുറയാത്ത ഉദ്യേഗസ്ഥന്‍ പ്രാഥമികാന്വേഷണം നടത്തി ആവശ്യമെങ്കില്‍ കേസെടുക്കാനാണ് കോടതി നിര്‍ദേശിച്ചത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ് ആരോപണവിധേയരെങ്കില്‍ നിമനാധികാരിയുടെ അനുവാദമില്ലാതെ അറസ്റ്റ് പാടില്ലെന്നും സാധാരണക്കാരാണെങ്കില്‍ എസ്.പിയുടെ രേഖാമൂലമുള്ള അനുവാദമില്ലാതെ അറസ്റ്റ് പാടില്ലെന്നും കോടതി നിര്‍ദേശിച്ചു.
ഇതു നിയമം ദുര്‍ബലമാക്കില്ലേയെന്ന അറ്റോര്‍ണി ജനറലിന്റെ ചോദ്യത്തിന് കള്ളക്കേസായാലോ, നിരപരാധി അറസ്റ്റ് ചെയ്യപ്പെട്ടാലോ എന്നും പൗരത്വ അവകാശ ലംഘനമല്ലേ എന്നും മറ്റുമായിരുന്നു ജസ്റ്റിസുമാരായ എ.കെ.ഗോയല്‍, യു.യു.ലളിത് എന്നിവരടങ്ങിയ സുപ്രിംകോടതി ബഞ്ചിന്റെ മറുചോദ്യം.
സുപ്രിംകോടതി വിധിയില്‍ പ്രതിഷേധിച്ച് രാജ്യമെമ്പാടും വന്‍ പ്രതിഷേധങ്ങള്‍ അരങ്ങേറി. ഒന്‍പതുപേര്‍ കൊല്ലപ്പെട്ടു. ഇതോടെ ശബ്ദമില്ലാത്തവരുടെ രക്ഷയ്ക്ക് നിയമം നിലനിന്നേ മതിയാവൂ എന്ന് ജനപ്രതിനിധികള്‍ക്ക് ബോധ്യമായി. അതാണ് പിന്നീട് ലോക്‌സഭയി പുതിയ ബില്ലായി അവതരിച്ചത്.

പുതിയ ബില്ല്

ദലിത് ഗ്രൂപ്പുകള്‍ രാജ്യത്താകെ പ്രതിഷേധങ്ങള്‍ ആഹ്വാനം ചെയ്തതോടെ പ്രശ്‌നത്തിന്റെ ഗൗരവം കേന്ദ്ര സര്‍ക്കാരിന് ബോധ്യമായി. അതോടെ സുപ്രിംകോടതി വിധി മറികടക്കാന്‍ പട്ടിക വിഭാഗ പീഡന വിരുദ്ധ നിയത്തില്‍ ഭേദഗതി വരുത്തി ലോക്‌സഭയില്‍ ബില്ല് പാസാക്കി. പുതിയ ബില്ലില്‍ പരാതിയുടെ അടിസ്ഥാനത്തില്‍ കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥന് ആരോപണവിധേയരെ പ്രാഥമിക അന്വേഷണമില്ലാതെ അറസ്റ്റ് ചെയ്യാന്‍ സാധിക്കുമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തി.
അറസ്റ്റ് വേണോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള അധികാരം കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനില്‍ മാത്രം നിക്ഷിപ്തമാണ്. അതിന് ആരുടെയും അനുമതി ആവശ്യമില്ല. നിയമം ആരോപണവിധേയര്‍ക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിക്കുന്നു. പ്രഥമദൃഷ്ട്യാ കേസില്‍ കഴമ്പില്ലെങ്കില്‍ മുന്‍കൂര്‍ ജാമ്യം നല്‍കാമെന്ന സുപ്രിംകോടതി വിധിയാണ് ഇവിടെ വഴിമാറുന്നത്. ക്രിമില്‍ നടപടി ക്രമത്തിലെ 438ാം വകുപ്പ് ദലിത് പീഡന നിയത്തില്‍ ബാധകമാവില്ല.
അതേസമയം, പട്ടിക വിഭാഗ പീഡന വിരുദ്ധ നിയമം ഭരണഘടനയുടെ ഒന്‍പതാം പട്ടികയില്‍ പെടുത്തണമെന്ന ആവശ്യം ഇനിയും നടപ്പായിട്ടില്ല. ഭരണഘടനയുടെ അടിസ്ഥാനപ്രമാണങ്ങളുള്ള ഒന്‍പതാം പട്ടികയില്‍ പെടുത്തിയാല്‍ ഭാവിയില്‍ ഇത്തരത്തില്‍ കോടതികള്‍ക്ക് അതിലിടപെടാന്‍ അധികാരമുണ്ടാകില്ലെന്നതാണ് കാരണം.

ചോദ്യം അതല്ല

ദലിത് പീഡനത്തിനെതിരേ ദശകങ്ങളായി നിലനില്‍ക്കുന്ന ഒരു നിയമത്തില്‍ വെള്ളം ചേര്‍ക്കാന്‍ സുപ്രിംകോടതി തീരുമാനിച്ചത് എന്തിനെന്ന ചോദ്യമാണ് ഇവിടെ പ്രസക്തമാകുന്നത്. ചോദ്യം ഉയരുന്നതിനു കാരണമുണ്ട്. വിധി പറഞ്ഞ രണ്ടംഗ ബഞ്ചില്‍ ഉള്‍പ്പെട്ട ജസ്റ്റിസ് ഗോയലിനെ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ചെയര്‍മാന്‍ ആക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു. ദലിതര്‍ക്കെതിരേ സര്‍ക്കാര്‍ സുപ്രിംകോടതിയിലൂടെ നടപടി സ്വീകരിക്കുകയും സര്‍ക്കാര്‍ ഇംഗിതം നടപ്പാക്കിക്കൊടുത്ത ജഡ്ജിക്ക് വിരമിച്ചശേഷം ഉന്നത പട്ടം നല്‍കുകയും ചെയ്യുന്നു എന്ന ആരോപണമാണ് കേന്ദ്ര സര്‍ക്കാരിനെ ധര്‍മസങ്കടത്തിലാക്കിയത്.
ഇതോടെ കാര്യങ്ങള്‍ കൈവിട്ടുപോകുന്നെന്ന് മനസിലാക്കിയാണ് പുതിയ ബില്ലിന്റെ വരവ്. ദലിതരെ കൂടെ നിര്‍ത്താന്‍ അതല്ലാതെ മറുമരുന്നില്ലെന്ന് കേന്ദ്രത്തിന് മനസിലായെന്നുവേണം കരുതാന്‍. ബില്ല് ലോക്‌സഭയില്‍ പാസാക്കിയതിനുപിന്നാലെ ദലിത് നേതാവും ലോക് ജനശക്തി പാര്‍ട്ടി അധ്യക്ഷനും കേന്ദ്ര മന്ത്രിയുമായ രാം വിലാസ് പസ്വാന്‍ നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ചു. മറ്റൊരു കേന്ദ്രമന്ത്രിയായ രാംദാസ് അത്താവലെയും കേന്ദ്ര സര്‍ക്കാരിനെ അഭിനന്ദിച്ചു. ഇരുവരും സുപ്രിംകോടതി വിധിയെ വിമര്‍ശിച്ച് രംഗത്തുവന്നിരുന്നു.

ബി.ജെ.പി ഭയക്കുന്നത്

2014ല്‍ നരേന്ദ്ര മോദി സര്‍ക്കാരിനെ അധികാരത്തിലേറ്റിയത് ഹിന്ദുവോട്ടുകളായിരുന്നെങ്കിലും ദലിത് പിന്നോക്ക വിഭാഗങ്ങളുടെ വോട്ടുകളായിരുന്നു അതില്‍ സിംഹഭാഗവും. 2019ലും ഇതാവര്‍ത്തിക്കണമെന്ന് സംഘപരിവാര്‍ സംഘടനകള്‍ ആഗ്രഹിക്കുന്നു. ഈ വിഭാഗങ്ങള്‍ക്കെതിരേയുള്ള ഏതുനീക്കവും ഉത്തര്‍പ്രദേശിലെയും രാജസ്ഥാനിലും മറ്റും നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ ഫലത്തിലേക്കുതന്നെ നയിക്കുമെന്നും അവര്‍ ഭയപ്പെടുന്നു.
2014 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ 80ല്‍ 71 സീറ്റും ബി.ജെ.പി നേടിയിരുന്നു. സഖ്യകക്ഷിയായ അപ്‌നാദള്‍ രണ്ടു സീറ്റും നേടി. ഇത്തവണ എസ്.പി-ബി.എസ്.പി സഖ്യം ബി.ജെ.പിയുടെ പ്രതീക്ഷകളെ തകിടം മറിക്കുമെന്നാണ് കരുതപ്പെടുന്നത്.


Tuesday, August 7, 2018

വിടവാങ്ങിയത്‌ തമിഴ് മക്കളുടെ 'കല്ലാകുഡി വീരര്‍'




അറുപത്തഞ്ച് വര്‍ഷം മുന്‍പ് 1953 ജൂലൈ 15നായിരുന്നു ആ സംഭവം. ഭാഷാ സ്‌നേഹം തമിഴ് വികാരവും കത്തിനില്‍ക്കുന്ന സമയം. ഉത്തരേന്ത്യന്‍ വ്യവസായിയുടെ പേരിലറിയപ്പെട്ടിരുന്ന ഡാല്‍മിയാപുരത്തിന്റെ പേര് പച്ചത്തമിഴില്‍ പുനര്‍നാമകരണം ചെയ്യണമെന്നാവശ്യപ്പെട്ട് ദ്രാവിഡ മുന്നേറ്റ കഴകം നടത്തിവരുന്ന പ്രക്ഷോഭം. ഡാല്‍മിയ സിമെന്റ് മുതലാളി ഡാല്‍മിയയുടെ പേരിലാണ് കല്ലുകുഡി എന്ന ഗ്രാമം അറിയപ്പെട്ടത്.
ഡാല്‍മിയാപുരം റെയില്‍വേ സ്റ്റേഷന്റെ പേര് ഉണ്ടായിരുന്നിടത്തെല്ലാം ഡി.എം.കെ പ്രവര്‍ത്തകര്‍ കല്ലുകുഡിയെന്ന പോസ്റ്റര്‍ പതിച്ചു.

രാവിലെ പത്തുമണിയോടെ റെയില്‍വേസ്റ്റേഷന്‍ കേന്ദ്രീകരിച്ചായിരുന്നു സമരം. ഇതിനിടെ ഒരു ട്രെയിന്‍ കടന്നുവന്നു. വളരെപ്പെട്ടെന്ന് സമരക്കാര്‍ക്കിടയില്‍ നിന്നു ഒരു യുവാവ് റെയില്‍വേ പാളത്തിലേക്ക് ചാടിയിറങ്ങി. വിലങ്ങനെ നീണ്ടുനിവര്‍ന്നു കിടന്നു മുദ്രാവാക്യം മുഴക്കി. പ്രക്ഷോഭകര്‍ പോലും എന്തെന്നു മനസിലാക്കുന്നതിനു മുന്‍പ് മറ്റ് നാലുപേര്‍ കൂടി യുവാവനൊപ്പമെത്തി. ആവേശം കൊണ്ട പ്രവര്‍ത്തകരുടെ പ്രതിഷേധം ഉച്ചസ്ഥായിലായി. അപകടം മനസിലാക്കിയ പൊലിസ് അയ് വര്‍ സംഘത്തെ അറസ്റ്റ് ചെയ്ത് നീക്കി. തമിഴ് നാടിന്റെ ചരിത്രം മാറ്റി മറിച്ച ഈ സമരത്തില്‍ ട്രെയിനിനു മുന്നില്‍ കിടന്ന് അവകാശം നേടിയെടുക്കാന്‍ പോരാടിയ പോരാളിയായ ആ യുവാവാണ് മുത്തുവേല്‍ കരുണാനിധിയെന്ന എം.കരുണാനിധി. തമിഴ് നാടിന്റെ സാമൂഹ്യ-രാഷ്ട്രീയ വിഹായസിലേക്കുള്ള കരുണാനിധിയുടെ രംഗപ്രവേശത്തിനാണ് ഈ സമരം സാക്ഷ്യം വഹിച്ചത്.\

കരുണാനിധിയെയും മറ്റും അറസ്റ്റ് ചെയ്തതോടെ പ്രതിഷേധം അക്രമാസക്തമാകുകയും പൊലിസ് ലാത്തിച്ചാര്‍ജിലും വെടിവയ്പിലും രണ്ടുപേര്‍ മരിക്കുകയും ചെയ്തു. കരുണാനിധിയെയും സംഘത്തെയും രണ്ടഅഞ്ചു മാസം തടവിനു ശിക്ഷിച്ചു. 35 രൂപ പിഴയും. പിഴയൊടുക്കാന്‍ വിസമ്മതിച്ചതിന് ഒരുമാസം കൂടി ജയില്‍. ജയില്‍ മോചിതനായ കരുണാനിധി പിന്നീട് ജനങ്ങളുടെ കല്ലാകുഡി വീരര്‍ (കല്ലാകുഡി നായകന്‍) ആയി അറിയപ്പെട്ടു. സമരം തുടര്‍ന്നു. പേരുമാറ്റാന്‍ കേന്ദ്ര സര്‍ക്കാരും അന്നത്തെ മദ്രാസ് സംസ്ഥാന സര്‍ക്കാരും വിസമ്മതിച്ചു. എന്നാല്‍ ഒരു കൊടുങ്കാറ്റുപോലെ 1967ല്‍ ഭരണം പിടിച്ചെടുത്ത ഡി.എം.കെ ഡാല്‍മിയാപുരം റെയില്‍വേസ്റ്റേഷന്റെ പേര് കല്ലാകുഡി എന്നാക്കി. ഇന്ന് റെയില്‍വേ സ്റ്റേഷനും പരിസരവും കല്ലാകുഡിയാണെങ്കിലും ഈ നഗരത്തിന് പേര് ഡാല്‍മിയാപുരമെന്നുതന്നെയാണ്. ഈ സമരം തമിഴ് ഏടുകളില്‍ പ്രമുഖ സ്ഥാനത്തൊന്നുമില്ലെങ്കിലും കരുണാനിധിയെന്ന ജനനായകന്‍ വരവറിയിച്ച സമരമായിരുന്നു അത്. ജാത്യടിസ്ഥാന പഠനത്തിനും ഹിന്ദി ഭാഷയ്ക്കുമെതിരേ നടത്തിയ സമരങ്ങളും ശ്രദ്ധേയങ്ങളായിരുന്നു.

ദ്രാവിഡ മുന്നേറ്റത്തിന് തിരികൊളുത്തിയ സാമൂഹ്യ പരിഷ്‌കര്‍ത്താവായി അറിയപ്പെടുന്ന പെരിയാര്‍ ഇ.വി.രാമസ്വാമി നായ്ക്കരാണ് കരുണാനിധിയില്‍ ഭാഷാ ബോധവും നാടെന്ന വികാരവും വളര്‍ത്തിയത്. കൗമാരദശയില്‍ തുടങ്ങിയ ആ അഭിനിവേശം ദ്രാവിഡ ആശയ പ്രചാരകനായിരുന്ന സി.എന്‍.അണ്ണാദുരൈ 1949ല്‍ ഡി.എം.കെ രൂപീകരിച്ചതോടെ 25ാം വയസില്‍ കരുണാനിധി അതില്‍ അഗമായി.
ദശാബാദങ്ങള്‍ക്കിപ്പുറം 2015 ജനുവരി ഒന്‍പതിന് ഡി.എം.കെ ജനറല്‍ കൗണ്‍സിലില്‍ കരുണാനിധി ദ്രാവിഡാശയം കൈവിട്ടിട്ടില്ലെന്നത് ആവര്‍ത്തിച്ചത് ഓര്‍മിക്കണം.

'തമിഴ് നാട് തമിഴര്‍ക്കു മാത്രമെന്നത് യാഥാര്‍ഥ്യമാക്കാനായില്ല. അടുത്തകാലത്തൊന്നും അത് യാഥാര്‍ഥ്യമാക്കാനുമാവില്ല.  എങ്കിലും തമിഴ് ഭാഷയെയും തമിഴരെയും പാര്‍ട്ടിയെയും സംരക്ഷിക്കാന്‍ നമുക്ക് ദൃഢനിശ്ചയമുണ്ടായിരിക്കണം.'

സ്വതന്ത്ര തമിഴകത്തിനുവേണ്ടി (ദ്രാവിഡ നാട് എന്നപേരില്‍ നാലു ദക്ഷിണേന്ത്യന്‍ സംസ്ഥാങ്ങളെ അംഗീകരിക്കുക) പ്രക്ഷോഭം നയിച്ച പാര്‍ട്ടിയാണ് ഡി.എം.കെ. 1963ല്‍ ഭരണഘടനയുടെ 16ാം ഭേദഗതിയില്‍ ഇത്തരം വാദങ്ങളുന്നയിക്കുന്നവരെ വിഘടനവാദികളായി കാണണമെന്ന നിയമം വന്നതോടെ ഡി.എം.കെ ഈ ആവശ്യത്തില്‍ നിന്നു പിന്‍മാറുകയായിരുന്നു. എങ്കിലും ഈ വികാരം ഇന്നും ഡി.എം.കെയുടെ ഉള്ളില്‍ എരിയുന്ന തീ തന്നെയാണ്.

കരുണാനിധിക്ക് മാത്രം അവകാശപ്പെട്ടതാണ് നാടെന്ന വികാരവും സ്വപ്‌നവും. തമിഴെന്ന പൊരുളും. അതിനുവേണ്ടി ഏതറ്റംവരെ പോകാനും തയാറായ മഹാനായ നേതാവായാവും കാലം അദ്ദേഹത്തെ കുറിച്ചുവയ്ക്കുക.


Monday, August 6, 2018

പൗരത്വപ്രശ്‌നമുയര്‍ത്തുന്ന ആശങ്ക


മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം പ്രശ്‌നമൊഴിഞ്ഞ ദിനങ്ങളുണ്ടായിട്ടില്ലെന്ന ആരോപണത്തെ ശരിവയ്ക്കുന്നതാണ് പുതിയ സംഭവവികാസങ്ങള്‍. ജനോപകാരപ്രദമായ നടപടികളില്ലാത്തതല്ല. ജനവിരുദ്ധ പദ്ധതികള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നതാണ് ഇതിനു കാരണം. അസമിലെ പൗരത്വപ്രശ്‌നമുയര്‍ത്തുന്ന ആശങ്കകളാണ് ഇതിലേറ്റവും ഒടുവിലത്തേതെന്ന് ഇപ്പോള്‍ പറയാം (വരാനിരിക്കുന്ന പദ്ധതികളറിയില്ലല്ലോ.)
ആയിരവും പതിനായിരവും പേരല്ല, 40 ലക്ഷം പേരാണ് അസമില്‍ അനധികൃത താമസക്കാരായി വ്യാഖ്യാനിക്കപ്പെടുന്നത്. സുപ്രിംകോടതിയുടെ മേല്‍നോട്ടത്തില്‍ രജിസ്ട്രാര്‍ ജനറലിന്റെ കണ്ടെത്തല്‍ ബി.ജെ.പിയുടെ സമുന്നത നേതാവ് എല്‍.കെ.അദ്വാനിയെപോലും പില്‍ക്കാലത്തു ബാധിച്ചുകൂടായ്കയില്ല. (പാകിസ്താനില്‍ നിന്ന് സ്വാതന്ത്ര്യാനന്തരം ഇന്ത്യയിലേക്ക് കുടിയേറിയതാണല്ലോ അദ്ദേഹം). കഴിഞ്ഞ നാലുവര്‍ഷത്തിനിടെ രാജ്യത്തുനിന്ന് 1822 വിദേശികളെ പുറത്താക്കിയിട്ടുണ്ടെന്നാണ് കണക്കുകള്‍. 2016ലെ പൗരത്വ ഭേദഗതി ബില്ല് പ്രകാരമാണ് രജിസ്ട്രാര്‍ ജനറലിന്റെ ഈ നടപടികള്‍.

കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം

ഒന്നും കാണാതെ പ്രധാനമന്ത്രി മോദി പദ്ധതികളിലേക്കിറങ്ങില്ലെന്നതാണ് ഇതുവരെയുള്ള അനുഭവം. അസമിലെ പൗരത്വ പ്രശ്‌നവും അത്തരത്തിലുള്ളതാവാനാണ് സാധ്യത. 2016ലെ പൗരത്വ ഭേദഗതി ബില്ലില്‍ അനധികൃത കുടിയേറ്റക്കാരെ നാടുകടത്തണമെന്നാണ് നിര്‍ദേശം. ഒപ്പം, വിദേശികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിനെ പറ്റിയും ഇതേ ബില്ല് പ്രതിപാദിക്കുന്നു. അതിനര്‍ഥം, ഭയാശങ്കളുയര്‍ത്തി, വിദേശികളുടെ ലിസ്റ്റില്‍ പെടുത്തുന്നവരെ പിന്നീട് സ്വാധീനിച്ച് തങ്ങള്‍ക്കനുകൂലമാക്കി, വോട്ടുബാങ്കു സൃഷ്ടിക്കാനുള്ള ശ്രമമായിക്കൂടായ്കയില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ 40 ലക്ഷം പേരെ പുറത്താക്കി നടപടികളുണ്ടാവുമെന്ന് കരുതാനാവില്ല. എന്നാലും പ്രതിപക്ഷത്തിന് ഈ സംഭവം നല്‍കുന്ന വടിക്ക് പ്രഹരശക്തിയേറും. പ്രത്യേകിച്ച്, മുസ്‌ലിം ന്യൂനപക്ഷങ്ങളേയും ബംഗ്ലാ സംസാരിക്കുന്ന ഹിന്ദു അല്ലാത്ത ന്യൂനപക്ഷങ്ങളേയുമാണ് പുറത്താക്കുന്നതെന്ന് കോണ്‍ഗ്രസ് വിലപിക്കുമ്പോള്‍ ഹിന്ദുത്വ അജണ്ട പറയാതെ പറയുകയല്ലേ ബി.ജെ.പിയെന്ന ചോദ്യം പ്രസക്തവുമാണ്. അസമില്‍ പൗരത്വം നഷ്ടമാകുന്ന 40 ലക്ഷം പേരെ പുറത്താക്കരുതെന്ന് സുപ്രിംകോടതി കേന്ദ്രത്തിന് നിര്‍ദേശവും നല്‍കിയിട്ടുണ്ട്. നിയതമായ രേഖകളില്‍ കൂടിമാത്രമേ നടപടിക്രമങ്ങള്‍ സ്വീകരിക്കാവൂ എന്ന നിര്‍ദേശം ധിക്കരിക്കപ്പെട്ടേക്കില്ല.
മോദിയുടെ കടുംകൈ ചര്‍ച്ചയാകുന്നതിനിടെയാണ് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജെവാല വെടിപൊട്ടിച്ചത്. തങ്ങളും അനധികൃത താമസക്കാരെ പുറത്താക്കിയിട്ടുണ്ടെന്നായിരുന്നു അത്. 2005-2013 കാലത്ത് 82728 ബംഗ്ലാദേശികളെയാണ് രാജ്യത്തു നിന്നു പുറത്താക്കിയത്.

അസമില്‍ പൗരത്വം
റദ്ദാകുന്ന ഇന്ത്യക്കാര്‍

അനധികൃതമായി ഒരു രാജ്യത്ത് വസിക്കുന്നത് നുഴഞ്ഞുകയറിയവരാണ്. അസമില്‍ പൗരത്വപ്രശ്‌നമുയര്‍ന്നപ്പോള്‍ ഫലത്തില്‍ ഇന്ത്യക്കാര്‍ക്കുതന്നെയാണ് പൗരത്വം നഷ്ടപ്പെടുകയെന്നാണ് വാര്‍ത്തകളില്‍ കാണുന്നത്. മുന്‍ രാഷ്ട്രപതി ഫക്രുദ്ദിന്‍ അലി അഹമ്മദിന്റെ സഹോദര പുത്രന്‍ സിയാവുദ്ദീനും കുടുംബവും പോലും പൗരത്വത്തില്‍ വിദേശികളാവുന്നു.
30 വര്‍ഷം ഇന്ത്യന്‍ സേനയുടെ ഭാഗമായി യുദ്ധങ്ങളിലും മറ്റും പങ്കെടുത്ത സൈനികന്‍ അസ്മല്‍ ഹഖും കുടുംബവും വിദേശികളായിരിക്കുന്നു. ഇന്ത്യന്‍ സേനയില്‍ വിദേശ സൈനികന്‍ പ്രവര്‍ത്തിച്ചുവെന്ന് സാരം. 1966ല്‍ വോട്ടര്‍പട്ടികയില്‍ പേരുണ്ടായിരുന്ന പിതാവിന്റെ മകന് പൗരത്വം നല്‍കുന്ന ദുഖഭാരം പ്രവചനാതീതം.
തിരിച്ചടിയുണ്ടായതുപോലെ ബി.ജെ.പിക്കും കിട്ടി പ്രഹരം. അവരുടെ എം.എല്‍.എ രമാകാന്ത് ദിയോറിയും പൗരത്വ ലിസ്റ്റിലില്ല. എ.ഐ.യു.ഡി.എഫ് എം.എല്‍.എ അനന്തകുമാര്‍ മാലോയും വിദേശികളുടെ ലിസ്റ്റിലായി.

പൗരത്വ രജിസ്റ്റര്‍

രാജ്യത്ത് അനധികൃത കുടിയേറ്റക്കാര്‍ പെരുകുന്നത് ഒരു യാഥാര്‍ഥ്യമാണ്. ഇവരെ കണ്ടെത്താന്‍ ഫലപ്രദമായ നടപടിക്രമങ്ങളുണ്ട്. ദേശീയ പൗരത്വ രജിസ്റ്റര്‍ 1951ലാണ് നിലവില്‍ വന്നത്. ഇന്ത്യയിലെ താമസക്കാരെ അവരുടെ സ്ഥലം, മാതാപിതാക്കള്‍, തിരിച്ചറിയല്‍ അടയാളം ഉള്‍പ്പെടെ ഈ രേഖയിലുണ്ട്. 1955ലെ പൗരത്വ നിയമവും 2003ലെ പൗരത്വ രജിസ്‌ട്രേഷന്‍, ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് നിയമങ്ങളും അടിസ്ഥാനമാക്കിയാണ് ദേശീയ പൗരത്വ രജിസ്റ്റര്‍ പുതുക്കുന്നത്. അപ്പോഴും ദേശീയ പൗരത്വ രജിസ്റ്ററില്‍ പേരു വരണമെങ്കില്‍ 1951ലെ പൗരത്വ രജിസ്റ്ററാണ് പ്രാമാണിക രേഖയായി കണക്കാക്കുന്നത്. 1971 മാര്‍ച്ച് 24ന് അര്‍ധരാത്രിവരെ ചേര്‍ക്കപ്പെട്ടിട്ടുള്ള വോട്ടേഴ്‌സ് ലിസ്റ്റോ ഇന്ത്യയിലേക്ക് പ്രവേശനം നല്‍കുന്ന പ്രമാണമോ ഇതിനായി പരിഗണിക്കും. ഇതൊന്നുമില്ലാത്തവരാണ് ഇപ്പോള്‍ കണക്കില്‍പെട്ട 40 ലക്ഷം പേരെന്ന് പറയുമ്പോഴാണ് അസാധാരണത്വം തോന്നുക.
ഇതുവരെ 3.29 കോടി ജനങ്ങളാണ് അസമില്‍ പൗരത്വ അപേക്ഷ നല്‍കി കാത്തിരിക്കുന്നത്. 2010 മുതല്‍ ഈ അപേക്ഷകളില്‍ നടപടികളെടുത്തുവരുന്നു. ഇടക്കാലത്ത് ചില കാരണങ്ങളാല്‍ നിലച്ചെങ്കിലും സുപ്രിംകോടതി നിര്‍ദേശപ്രകാരം 2015ല്‍ പുനരാരംഭിച്ചു. പൗരത്വ രേഖകള്‍ പുതുക്കുന്ന ഡിസംബര്‍ 31ന് മുന്‍പ് പൗരനാണെന്നു തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണമെന്നാണ് അറിയിപ്പ്.
അസമിലെ കണക്കെടുപ്പ് മറ്റ് സംസ്ഥാനങ്ങളില്‍ കൂടി നടപ്പാക്കണമെന്ന വാദഗതിയും ഉയര്‍ന്നിട്ടുണ്ട്. എല്ലാ രാജ്യങ്ങളിലും ഇത്തരം കണക്കെടുപ്പുകള്‍ നടത്താറുണ്ട്. പൗരത്വമില്ലാത്തവരെ രാജ്യത്തുനിന്നു പുറത്താക്കാറുമുണ്ട്. എന്നാല്‍ വൈരനിരാതന ബുദ്ധിയോടെയാണ് അതു ചെയ്യുന്നതെങ്കില്‍ ചോദ്യം ചെയ്യപ്പെടും. കേരളത്തില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് യാതൊരു രേഖയുമില്ലാതെ ജോലിക്കു മാത്രമായി എത്തുന്നവരുണ്ട്. ഇക്കൂട്ടത്തില്‍ ബംഗ്ലാദേശികള്‍ പോലുമുണ്ടെന്ന വാര്‍ത്തയും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.