Monday, August 13, 2018

പട്ടിക വിഭാഗ പീഡന വിരുദ്ധ നിയമം: പുതിയ ബില്ല് ശ്രദ്ധേയം


പട്ടിക വിഭാഗ പീഡന വിരുദ്ധ ബില്ലില്‍ സുപ്രിംകോടതി സ്വീകരിച്ച നിലപാട് രാജ്യത്ത് വന്‍ വിവാദമുണ്ടാക്കിയിരുന്നു. നിരവധിപേര്‍ക്ക് ജീവന്‍പോലും നഷ്ടപ്പെടുന്ന കലാപമായി അതുമാറി. സുപ്രിംകോടതി വിധി ബി.ജെ.പിക്കും ആര്‍.എസ്.എസിനും കനത്ത ആഘാതമാണേല്‍പ്പിച്ചത്. ദലിത് സംഘടനകളെ ഒപ്പം കൂട്ടാനുള്ള ശ്രമത്തിനേറ്റ തിരിച്ചടിയായി അത്. ലോക്‌സഭ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കേ ഏറ്റവും വലിയ വോട്ട് ബാങ്കായ ദലിത് സമൂഹത്തെ പിണക്കുന്നത് തങ്ങളുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പിക്കുമെന്ന് സംഘപരിവാര്‍ സംഘടനകള്‍ക്ക് ബോധ്യപ്പെട്ടു. ഇതാണ് കഴിഞ്ഞ ദിവസം ദലിത് ബില്ല് ലോക്‌സഭയില്‍ അവതരിപ്പിക്കാന്‍ കാരണമായതെന്ന് കരുതാം. ദലിത് ബില്ലിനെ എതിര്‍ക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കാതിരുന്നതിന്റെ കാരണവും ഇതുതന്നെ. പഴയ നിയമത്തില്‍ വെളളം ചേര്‍ക്കാനുള്ള നീക്കമാണ് സുപ്രിംകോടതി വിധിയിലൂടെ ഉണ്ടായതെന്ന ആരോപണത്തില്‍ കേന്ദ്രസര്‍ക്കാരിന് വിയര്‍ക്കേണ്ടിവരും.

സുപ്രിംകോടതി
പറയുന്നത്

പട്ടികവിഭാഗ പീഡന നിയമം ദുര്‍ബലപ്പെടുത്തുകയായിരുന്നില്ല, തത്വദീക്ഷയില്ലാതെ പ്രതികളെ അറസ്റ്റ് ചെയ്യുന്നതൊഴിവാക്കാനാണ് ശ്രദ്ധിച്ചതെന്നാണ് സുപ്രിംകോടതി വിശദീകരിക്കുന്നത്. കഴിഞ്ഞ മാര്‍ച്ച് 20നായിരുന്നു സുപ്രിംകോടതിയുടെ വിവാദപരമായ തീരുമാനം. പട്ടികവിഭാഗക്കാരെ അപമാനിക്കുകയോ പീഡിപ്പിക്കുകയോ ചെയ്തതായ ആരോപണവിധേയരെ നിരപരാധികളാണെങ്കില്‍ കൂടി ഏകപക്ഷീയമായി അറസ്റ്റ് ചെയ്യാനാവുന്നതായിരുന്നു നിയമമെന്നാണ് കോടതിയുടെ നിരീക്ഷണം. 1989ലേതാണ് പട്ടികവിഭാഗ പീഡനവിരുദ്ധ നിയമം. ഇതനുസരിച്ച് പട്ടികവിഭാഗക്കാരെ അസഭ്യം പറയുകയോ പീഡിപ്പിക്കുകയോ ചെയ്തതായി ആരോപണമുണ്ടായാല്‍ ഉടന്‍തന്നെ, അതു കള്ളക്കേസുകളായാല്‍ പോലും, അറസ്റ്റ് ചെയ്യാനാവും. ആരോപണവിധേയന് മുന്‍കൂര്‍ ജാമ്യം പോലും നിഷേധിക്കുന്നതാണ് നിയമം. ജാമ്യം നല്‍കിയാല്‍ ഇരകളെ ഭീഷണിപ്പെടുത്തിയേക്കുമെന്നതിനാലാണിത്. ഇതുതന്നെയാണ് ദലിത് പീഡന നിയമത്തിന്റെ ശക്തിയും. ഇതിന് തെളിവെടുപ്പിന്റെ ആവശ്യമില്ലായിരുന്നു. എന്നാല്‍ ഈ നിയമത്തിലൂടെ നിരപരാധികള്‍ ശിക്ഷിക്കപ്പെടുന്നതായും അതൊഴിവാക്കാന്‍ ഏകപക്ഷീയ അറസ്റ്റിനുപകരം തെളിവെടുപ്പിനുശേഷം അറസ്റ്റാണ് നീതിയെന്നും സുപ്രിംകോടതി നിയമത്തിലെ വ്യവസ്ഥകള്‍ റദ്ദാക്കിക്കൊണ്ടു വിധി പറഞ്ഞു.
പട്ടികവിഭാഗക്കാര്‍ പീഡനമുണ്ടായതായി പരാതിപ്പെട്ടാല്‍ ഡിവൈ.എസ്.പി റാങ്കില്‍ കുറയാത്ത ഉദ്യേഗസ്ഥന്‍ പ്രാഥമികാന്വേഷണം നടത്തി ആവശ്യമെങ്കില്‍ കേസെടുക്കാനാണ് കോടതി നിര്‍ദേശിച്ചത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ് ആരോപണവിധേയരെങ്കില്‍ നിമനാധികാരിയുടെ അനുവാദമില്ലാതെ അറസ്റ്റ് പാടില്ലെന്നും സാധാരണക്കാരാണെങ്കില്‍ എസ്.പിയുടെ രേഖാമൂലമുള്ള അനുവാദമില്ലാതെ അറസ്റ്റ് പാടില്ലെന്നും കോടതി നിര്‍ദേശിച്ചു.
ഇതു നിയമം ദുര്‍ബലമാക്കില്ലേയെന്ന അറ്റോര്‍ണി ജനറലിന്റെ ചോദ്യത്തിന് കള്ളക്കേസായാലോ, നിരപരാധി അറസ്റ്റ് ചെയ്യപ്പെട്ടാലോ എന്നും പൗരത്വ അവകാശ ലംഘനമല്ലേ എന്നും മറ്റുമായിരുന്നു ജസ്റ്റിസുമാരായ എ.കെ.ഗോയല്‍, യു.യു.ലളിത് എന്നിവരടങ്ങിയ സുപ്രിംകോടതി ബഞ്ചിന്റെ മറുചോദ്യം.
സുപ്രിംകോടതി വിധിയില്‍ പ്രതിഷേധിച്ച് രാജ്യമെമ്പാടും വന്‍ പ്രതിഷേധങ്ങള്‍ അരങ്ങേറി. ഒന്‍പതുപേര്‍ കൊല്ലപ്പെട്ടു. ഇതോടെ ശബ്ദമില്ലാത്തവരുടെ രക്ഷയ്ക്ക് നിയമം നിലനിന്നേ മതിയാവൂ എന്ന് ജനപ്രതിനിധികള്‍ക്ക് ബോധ്യമായി. അതാണ് പിന്നീട് ലോക്‌സഭയി പുതിയ ബില്ലായി അവതരിച്ചത്.

പുതിയ ബില്ല്

ദലിത് ഗ്രൂപ്പുകള്‍ രാജ്യത്താകെ പ്രതിഷേധങ്ങള്‍ ആഹ്വാനം ചെയ്തതോടെ പ്രശ്‌നത്തിന്റെ ഗൗരവം കേന്ദ്ര സര്‍ക്കാരിന് ബോധ്യമായി. അതോടെ സുപ്രിംകോടതി വിധി മറികടക്കാന്‍ പട്ടിക വിഭാഗ പീഡന വിരുദ്ധ നിയത്തില്‍ ഭേദഗതി വരുത്തി ലോക്‌സഭയില്‍ ബില്ല് പാസാക്കി. പുതിയ ബില്ലില്‍ പരാതിയുടെ അടിസ്ഥാനത്തില്‍ കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥന് ആരോപണവിധേയരെ പ്രാഥമിക അന്വേഷണമില്ലാതെ അറസ്റ്റ് ചെയ്യാന്‍ സാധിക്കുമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തി.
അറസ്റ്റ് വേണോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള അധികാരം കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനില്‍ മാത്രം നിക്ഷിപ്തമാണ്. അതിന് ആരുടെയും അനുമതി ആവശ്യമില്ല. നിയമം ആരോപണവിധേയര്‍ക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിക്കുന്നു. പ്രഥമദൃഷ്ട്യാ കേസില്‍ കഴമ്പില്ലെങ്കില്‍ മുന്‍കൂര്‍ ജാമ്യം നല്‍കാമെന്ന സുപ്രിംകോടതി വിധിയാണ് ഇവിടെ വഴിമാറുന്നത്. ക്രിമില്‍ നടപടി ക്രമത്തിലെ 438ാം വകുപ്പ് ദലിത് പീഡന നിയത്തില്‍ ബാധകമാവില്ല.
അതേസമയം, പട്ടിക വിഭാഗ പീഡന വിരുദ്ധ നിയമം ഭരണഘടനയുടെ ഒന്‍പതാം പട്ടികയില്‍ പെടുത്തണമെന്ന ആവശ്യം ഇനിയും നടപ്പായിട്ടില്ല. ഭരണഘടനയുടെ അടിസ്ഥാനപ്രമാണങ്ങളുള്ള ഒന്‍പതാം പട്ടികയില്‍ പെടുത്തിയാല്‍ ഭാവിയില്‍ ഇത്തരത്തില്‍ കോടതികള്‍ക്ക് അതിലിടപെടാന്‍ അധികാരമുണ്ടാകില്ലെന്നതാണ് കാരണം.

ചോദ്യം അതല്ല

ദലിത് പീഡനത്തിനെതിരേ ദശകങ്ങളായി നിലനില്‍ക്കുന്ന ഒരു നിയമത്തില്‍ വെള്ളം ചേര്‍ക്കാന്‍ സുപ്രിംകോടതി തീരുമാനിച്ചത് എന്തിനെന്ന ചോദ്യമാണ് ഇവിടെ പ്രസക്തമാകുന്നത്. ചോദ്യം ഉയരുന്നതിനു കാരണമുണ്ട്. വിധി പറഞ്ഞ രണ്ടംഗ ബഞ്ചില്‍ ഉള്‍പ്പെട്ട ജസ്റ്റിസ് ഗോയലിനെ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ചെയര്‍മാന്‍ ആക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു. ദലിതര്‍ക്കെതിരേ സര്‍ക്കാര്‍ സുപ്രിംകോടതിയിലൂടെ നടപടി സ്വീകരിക്കുകയും സര്‍ക്കാര്‍ ഇംഗിതം നടപ്പാക്കിക്കൊടുത്ത ജഡ്ജിക്ക് വിരമിച്ചശേഷം ഉന്നത പട്ടം നല്‍കുകയും ചെയ്യുന്നു എന്ന ആരോപണമാണ് കേന്ദ്ര സര്‍ക്കാരിനെ ധര്‍മസങ്കടത്തിലാക്കിയത്.
ഇതോടെ കാര്യങ്ങള്‍ കൈവിട്ടുപോകുന്നെന്ന് മനസിലാക്കിയാണ് പുതിയ ബില്ലിന്റെ വരവ്. ദലിതരെ കൂടെ നിര്‍ത്താന്‍ അതല്ലാതെ മറുമരുന്നില്ലെന്ന് കേന്ദ്രത്തിന് മനസിലായെന്നുവേണം കരുതാന്‍. ബില്ല് ലോക്‌സഭയില്‍ പാസാക്കിയതിനുപിന്നാലെ ദലിത് നേതാവും ലോക് ജനശക്തി പാര്‍ട്ടി അധ്യക്ഷനും കേന്ദ്ര മന്ത്രിയുമായ രാം വിലാസ് പസ്വാന്‍ നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ചു. മറ്റൊരു കേന്ദ്രമന്ത്രിയായ രാംദാസ് അത്താവലെയും കേന്ദ്ര സര്‍ക്കാരിനെ അഭിനന്ദിച്ചു. ഇരുവരും സുപ്രിംകോടതി വിധിയെ വിമര്‍ശിച്ച് രംഗത്തുവന്നിരുന്നു.

ബി.ജെ.പി ഭയക്കുന്നത്

2014ല്‍ നരേന്ദ്ര മോദി സര്‍ക്കാരിനെ അധികാരത്തിലേറ്റിയത് ഹിന്ദുവോട്ടുകളായിരുന്നെങ്കിലും ദലിത് പിന്നോക്ക വിഭാഗങ്ങളുടെ വോട്ടുകളായിരുന്നു അതില്‍ സിംഹഭാഗവും. 2019ലും ഇതാവര്‍ത്തിക്കണമെന്ന് സംഘപരിവാര്‍ സംഘടനകള്‍ ആഗ്രഹിക്കുന്നു. ഈ വിഭാഗങ്ങള്‍ക്കെതിരേയുള്ള ഏതുനീക്കവും ഉത്തര്‍പ്രദേശിലെയും രാജസ്ഥാനിലും മറ്റും നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ ഫലത്തിലേക്കുതന്നെ നയിക്കുമെന്നും അവര്‍ ഭയപ്പെടുന്നു.
2014 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ 80ല്‍ 71 സീറ്റും ബി.ജെ.പി നേടിയിരുന്നു. സഖ്യകക്ഷിയായ അപ്‌നാദള്‍ രണ്ടു സീറ്റും നേടി. ഇത്തവണ എസ്.പി-ബി.എസ്.പി സഖ്യം ബി.ജെ.പിയുടെ പ്രതീക്ഷകളെ തകിടം മറിക്കുമെന്നാണ് കരുതപ്പെടുന്നത്.


No comments:

Post a Comment