Monday, July 15, 2019

പൗരത്വം ഇല്ലാത്ത സ്വത്വം


അസമിലെ പൗരന്‍മാരുടെ മനസില്‍ ആധി ഒടുങ്ങുന്നില്ല. ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍.ആര്‍.സി) ബന്ധപ്പെട്ട് ഇവര്‍ തീ തിന്നാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. അസന്നിഗ്ധാവസ്ഥയില്‍ ജീവിതം തുടരുന്ന കുടുംബങ്ങളില്‍ ആത്മഹത്യകള്‍ പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു. നിങ്ങള്‍ നാളെ ഒരു സുപ്രഭാതത്തില്‍ ഇന്ത്യന്‍ പൗരനല്ലെന്ന് അറിയുമ്പോഴുണ്ടാകുന്ന വ്യഥയും മാനസിക സംഘര്‍ഷവും പറഞ്ഞറിയിക്കാനാവില്ല. സ്വന്തം അമ്മയുടെ മകനല്ലെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകേണ്ടിവരുന്നവന്റെ മനസ് ആരും കാണുന്നില്ല. അവന്റെ ജീവിതം പിന്നീട് എന്താവും എന്നറിയാതെ തീരുമാനം മാത്രമെടുക്കുന്ന അധികൃതരും നിയമജ്ഞരും. അസമിന്റെ കണ്ണീര്‍ ചാലുകള്‍ക്ക് ജൂലൈ 31ന് അവസാനിക്കില്ല. പക്ഷേ തുടരുമെന്നുതന്നെയാണ് കരുതപ്പെടുന്നത്. അന്നാണ് ആ സംസ്ഥാനത്തിന്റെ ദേശീയ പൗരത്വ രജിസ്റ്ററില്‍ തീര്‍പ്പുണ്ടാകുന്നത്.

അസമിന്റെ മാത്രം?

ദേശീയ പൗരത്വ പ്രശ്‌നം അസമിന്റെ മാത്രം പ്രശ്‌നമായി കരുതാന്‍ വരട്ടെ. മറ്റ് സംസ്ഥാനങ്ങളും അസം പോയ വഴിയെ ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്നത് കാര്യങ്ങളുടെ ദിശ എവിടേക്കെന്ന സൂചനയാണ് നല്‍കുന്നത്. നാഗാലാന്‍ഡും അസം ചെയ്യുന്നതുപോലെ നാട്ടുകാരുടെയും വലിഞ്ഞു കയറി വന്നവരെന്ന് അവര്‍ പറയുന്നവരുടെയും ലിസ്റ്റ് ഉണ്ടാക്കാന്‍ പോകുന്നു. ദേശീയ പൗരത്വ രജിസ്റ്റര്‍ എന്ന ഓമനപ്പേരുതന്നെയാണ് ഇവിടെയും നല്‍കപ്പെട്ടിരിക്കുന്നത്. അസമിന്റെ പൗരത്വ രജിസ്റ്റര്‍ രേഖയാക്കിയിരിക്കുന്നത് 1951ലാണ്. അവിടെ പൗരത്വ രജിസ്റ്റര്‍ പുതുക്കാന്‍ സുപ്രിംകോടതി അനുമതി നല്‍കിയിരുന്നു. അതിനു നിരവധി കാരണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും നിയമാനുമതിയുടെ പിന്‍പറ്റി കാര്യങ്ങള്‍ നടപ്പാക്കിയപ്പോള്‍ രാജ്യത്തിന്റെ സേനാംഗം പോലും ഇന്ത്യക്കാരനല്ലാതാവുന്ന സ്ഥിതിയും നമ്മള്‍ കണ്ടതാണ്.

മറ്റ് സംസ്ഥാനങ്ങള്‍?

അസമില്‍ പൗരത്വ രജിസ്റ്റര്‍ പുതുക്കാന്‍ സുപ്രിംകോടതി അനുമതി നല്‍കിയിരുന്നതാണ്. എന്നാല്‍ നാഗാലാന്‍ഡ് ഇത് നടപ്പാക്കാനൊരുങ്ങുന്നത് ഒരു നിയമത്തിന്റെയും പിന്‍ബലമില്ലാതെയാണ്. മിസോറമും മേഘാലയവും ഈ വഴിക്കു ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു. എല്ലാം സംസ്ഥാനത്തിനു പുറത്തുനിന്ന് എത്തിയവരെ കണ്ടെത്താന്‍ വേണ്ടിയെന്നാണ് വിശദീകരണം. ത്രിപുരയുടെ പൗരത്വ രജിസ്റ്റര്‍ പുതുക്കണമെന്നാവശ്യപ്പെട്ട് ആ സംസ്ഥാനം നല്‍കിയ ഹരജി തീര്‍പ്പാകാതെ ഇപ്പോഴും സുപ്രിംകോടതിയില്‍ കിടക്കുന്നുണ്ടെന്ന കാര്യവും ഓര്‍ക്കാം. ജാര്‍ഖണ്ഡ് ആവട്ടെ അസമില്‍ പൗരത്വ രജിസ്റ്റര്‍ എങ്ങനെയാണ് പുതുക്കുന്നതെന്നറിയാന്‍ ഒരു ഉദ്യോഗസ്ഥ സംഘത്തെ അവിടേക്ക് അയച്ചതായ വാര്‍ത്തയും പുറത്തുവരുന്നുണ്ട്. ബംഗാളിലും സ്ഥിതി വ്യത്യസ്തമല്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്‍പുതന്നെ ബംഗാളില്‍ ഇന്ത്യന്‍ പൗരത്വമില്ലാത്തവര്‍ ഏറെ തങ്ങുന്നതായ വാര്‍ത്തകള്‍ വന്നിരുന്നു. ഈ വാര്‍ത്തയുടെ ചുവടുപിടിച്ച് ബംഗാളില്‍ പൗരന്‍മാരല്ലാത്തവര്‍ വോട്ടു ചെയ്തതാണ് തങ്ങളുടെ പരാജയ കാരണമെന്ന തരത്തില്‍ ബി.ജെ.പി പ്രചാരണം നടത്തി. വാഴ വെട്ടുകതന്നെ വേണമല്ലോ. കാരണം പുര കത്തുകയല്ലേ. അധികാരത്തിലേറിയാല്‍ രാജ്യം മുഴുവന്‍ പൗരത്വ രജിസ്റ്റര്‍ പുതുക്കുമെന്നും അവര്‍ പ്രകടനപത്രികയില്‍ വ്യക്തമാക്കിയതും വെറുതെയായിരിക്കില്ല.

പൗരത്വ രാഷ്ട്രീയം

ദേശീയ പൗരത്വ രജിസ്റ്റര്‍ കേവലം ഒരു രാഷ്ട്രീയക്കളിയായി അധഃപതിക്കുന്ന കാഴ്ചയാണ് ഇന്നു കാണുന്നത്. പൗരത്വ രജിസ്റ്ററിന്റെ കരട് അസം പ്രസിദ്ധീകരിച്ചത് കഴിഞ്ഞ വര്‍ഷം ജൂണ്‍ 30 നായിരുന്നല്ലോ. ഇത് പ്രസിദ്ധീകൃതമായപ്പോള്‍ത്തന്നെ ചില സംസ്ഥാനങ്ങളില്‍ നിന്ന് സമാന ആവശ്യമുയര്‍ന്നത് അധികമാരും ശ്രദ്ധിച്ചിട്ടുണ്ടാവില്ല. തെരഞ്ഞെടുപ്പ് തൊട്ടുപിന്നാലെ വരുമെന്ന സൂചനയും രാഷ്ട്രീയ പിരിമുറുക്കവുമെല്ലാം ചേര്‍ന്നതോടെ ഈ ആവശ്യം ശ്രദ്ധിക്കപ്പെടാതെ പോയെന്നുവേണം കരുതാന്‍. മഹാരാഷ്ട്ര, ഹരിയാന, രാജസ്ഥാന്‍, ബിഹാര്‍, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങള്‍ തങ്ങള്‍ക്കും പൗരത്വ രജിസ്റ്റര്‍ പുനരാവിഷ്‌കരിക്കണമെന്ന ആവശ്യം ഉയര്‍ത്തി രംഗത്തുവന്നിരുന്നു. ഇതിന്റെയൊക്കെ ചുവടുപിടിച്ചാണ് തങ്ങള്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ രാജ്യമൊട്ടാകെ ദേശീയ പൗരത്വ രജിസ്റ്റര്‍ പുതുക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ബി.ജെ.പി വാഗ്ദാനം ചെയ്തത്. എന്നാല്‍ ബി.ജെ.പിയുടെ സഖ്യ കക്ഷികള്‍ക്ക് താല്‍പര്യമില്ലാത്ത വിഷയമാണല്ലോ ഇത്. അവരതിനോട് അനുകൂല നിലപാട് സ്വീകരിച്ചില്ല എന്നുവേണം കരുതാന്‍. ഈ വിഷയത്തില്‍ ഈ വര്‍ഷമാദ്യം കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ നല്‍കിയ മറുപടിയും വിശദീകരണവും അസമിലല്ലാതെ മറ്റ് സംസ്ഥാനങ്ങളില്‍ പൗരത്വ രജിസ്റ്റര്‍ പുതുക്കാന്‍ പദ്ധതിയില്ലെന്നാണ്. എങ്കിലും കഴിഞ്ഞ മാസം രാഷ്ട്രപതി രാംനാഥ് കോവിന്ദ് തന്റെ പ്രസംഗത്തില്‍ ഒരു സൂചന നല്‍കിയത് കാണാതെ പോകരുതല്ലോ. നുഴഞ്ഞുകയറ്റമോ കുടിയേറ്റമോ ഉണ്ടായിട്ടുള്ള മേഖലകളില്‍ മുന്‍ഗണനാ ക്രമം അനുസരിച്ച് പൗരത്വ രജിസ്റ്റര്‍ പുതുക്കല്‍ നടപടി സ്വീകരിക്കാവുന്നതാണെന്നായിരുന്നു ആ സൂചന.

പുറത്താകപ്പെട്ടവര്‍

വീണ്ടും അസമിലേക്കുവരാം. അസമില്‍ പൗരത്വ രജിസ്റ്റര്‍ പുതുക്കിയപ്പോള്‍ ഇന്ത്യന്‍ പൗരന്‍മാരല്ലാതായത് 40 ലക്ഷം പേരാണ്. 2011ലെ സെന്‍സസ് പ്രകാരം മലപ്പുറം ജില്ലയിലെ ആകെ ജനസംഖ്യ 41.13 ലക്ഷമാണെന്നോര്‍ക്കണം. അത്രയധികം ആളുകള്‍ക്കാണ് പൗരത്വം നഷ്ടമാകുന്നത്. ഇന്ത്യന്‍ പൗരന്‍മാരല്ല ഇവരെന്ന പ്രഖ്യാപിച്ച സ്ഥിതിക്ക് പൊടുന്നനെ അഭയാര്‍ഥികളായി മാറുന്ന ഇവര്‍ എവിടേക്ക് പോകണെന്നുകൂടി പറയണമല്ലോ. സര്‍ക്കാര്‍ നടത്തുന്ന അഭയാര്‍ഥി ക്യാംപുകളാണോ ഇവര്‍ക്ക് വിധിച്ചിരിക്കുന്നത്? രോഹിംഗ്യന്‍ ജനതയ്ക്കു സമാനമായ സ്ഥിതിവിശേഷമാണ് സംജാതമാകുന്നത്. രോഹിംഗ്യന്‍ ജനതയെ അവരുടെ രാജ്യത്തേക്ക് തിരിച്ചയക്കാമെന്ന നിയമപ്രശ്‌നമാണ് സര്‍ക്കാര്‍ ഉയര്‍ത്തിയത്. സ്വന്തം രാജ്യത്തെ പൗരന്‍മാര്‍ ഇനിമുതല്‍ പൗരന്‍മാരല്ല എന്ന് പ്രഖ്യാപിക്കുമ്പോള്‍ മടക്കി അയക്കാന്‍ ഒരു രാജ്യം അവരുടെമേല്‍ കെട്ടിയേല്‍പിക്കണമല്ലോ. ഇവരെ എങ്ങനെ പുറത്താക്കും. രോഹിംഗ്യന്‍ അഭയാര്‍ഥി പ്രശ്‌നം ഉയര്‍ന്ന വേളയില്‍ പോലും ഇത് സാധ്യമായിരുന്നില്ല. രാജ്യത്താകമാനം 40,000 രോഹിംഗ്യന്‍ അഭയാര്‍ഥികള്‍ നിയമവിരുദ്ധമായി കഴിയുന്നുണ്ടെന്നാണ് സര്‍ക്കാര്‍ കണക്കുകളില്‍. ഇവരെ പുറത്താക്കാനും ശ്രമമുണ്ടായി. എതിര്‍പ്പുകളെ അവഗണിച്ച് വെറും 12 പേരെ മാത്രമാണ് മ്യാന്‍മറിലേക്ക് കടത്താനായത്. ബാക്കിയുള്ളവര്‍ ഇവിടെത്തന്നെയുണ്ട്.

ബംഗ്ലാദേശിനെ നോക്കേണ്ട

ഇന്ത്യയില്‍ പൗരത്വ രജിസ്റ്റര്‍ നടത്തുന്നത് ബംഗ്ലാദേശില്‍ നിന്നുള്ള ബംഗാളികളെയും അഫ്ഗാന്‍, പാക് നുഴഞ്ഞുകയറ്റക്കാരെയും മനസില്‍ക്കണ്ടാണ്. എന്നാല്‍ ഇന്ത്യയില്‍ ഇപ്പോള്‍ നടക്കുന്ന പൗരത്വ രജിസ്റ്റര്‍ പുതുക്കല്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്ന് ബംഗ്ലാദേശ് വ്യക്തമാക്കിക്കഴിഞ്ഞു. അതായത്, ഇന്ത്യയില്‍ നടക്കുന്ന പൗരത്വ നിര്‍ണയത്തിന്റെ ഭാഗമായി തങ്ങളുടെ രാജ്യത്തേക്ക് ആരെയെങ്കിലും നാടുകടത്താമെന്ന മോഹം വേണ്ടെന്ന്. ബംഗ്ലാദേശില്‍ നിന്ന് നുഴഞ്ഞു കയറിയവര്‍ ഉണ്ടെന്നുള്ളത് സത്യമാണ്. അവരെ കണ്ടെത്തിയാല്‍പോലും സ്വീകരിക്കാന്‍ തയാറല്ലെന്ന നിലപാട് ബംഗ്ലാദേശ് ഇപ്പോള്‍ത്തന്നെ ഉയര്‍ത്തിയിരിക്കുന്നു. അപ്പോള്‍ പുറത്താക്കപ്പെടുന്നവരെ ആ രാജ്യത്തേക്ക് അയക്കുക സാധ്യമല്ല.

അഭയാര്‍ഥികള്‍?

അനധികൃതമായി ഇന്ത്യയില്‍ താമസിക്കുന്നവരെ പുറത്താക്കാതെ അവരെ അഭയാര്‍ഥികളായി കണ്ടുകൂടെ എന്ന ചോദ്യം ഉയരുന്നുണ്ട്. അനധികൃത കുടിയേറ്റക്കാരെയും നുഴഞ്ഞുകയറ്റക്കാരെയും അഭയാര്‍ഥികളായി കാണാമോ എന്ന കാര്യത്തില്‍ സുപ്രിംകോടതി വിശദമായ വാദം കേള്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നു എന്ന വിവരം നാട് നഷ്ടപ്പെടുന്നവര്‍ക്ക് ആശ്വാസം നല്‍കുന്നതാണ്. രാജ്യത്ത് അനധികൃതമായി താമസിക്കുന്ന കുടിയേറ്റക്കാരായ രോഹിംഗ്യകളെ മ്യാന്‍മറിലേക്ക് തിരിച്ചയക്കാതെ അഭയാര്‍ഥികളായി പരിഗണിക്കണമെന്ന ആവശ്യം സുപ്രിംകോടതി പരിഗണിക്കുന്നുണ്ട്. ഇതിനോടനുബന്ധിച്ചാണ് അസം പൗരത്വ രജിസ്റ്ററും പരിശോധിക്കുക. തങ്ങള്‍ മ്യാന്‍മറിലേക്ക് തിരികെ പോയാല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ജപ്തിയും വധശിക്ഷയുമൊക്കെ അഭിമുഖീകരിക്കേണ്ടിവരുമെന്നും അവഗണനയും വിവേചനവും നേരിടേണ്ടിവരുമെന്നും അഭയാര്‍ഥികള്‍ പരാതിപ്പെടുന്നു. അത് പതിക്കുന്നത് ബധിരകര്‍ണങ്ങളിലാകാതിരിക്കട്ടെ.

Wednesday, July 3, 2019

ജി 20യില്‍ ഇന്ത്യയുടെ നയം തന്ത്രപരം


ലോക രാജ്യങ്ങള്‍ സമ്മേളിക്കുമ്പോഴൊക്കെ അത് ഏറെ വാര്‍ത്താ പ്രാധാന്യം നേടാറുണ്ട്. പ്രത്യേകിച്ച് അംഗ രാജ്യങ്ങള്‍ സംഘര്‍ഷത്തിലാവുമ്പോഴും മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര സംഘര്‍ഷം ഉണ്ടാക്കുന്ന ഭവിഷ്യത്തും കച്ചവട തന്ത്രങ്ങളും എല്ലാം ചേര്‍ന്ന് ഒരു വലിയ സംഭവമാകാറാണ് പതിവ്. ഇത്തവണയും ജി 20യില്‍ പതിവ് തെറ്റിയില്ല. ലോകരാജ്യങ്ങളും നയതന്ത്ര വിദഗ്ധരും സാകൂതം വീക്ഷിച്ച ജി 20 ഉച്ചകോടി ഈ വര്‍ഷം ജപ്പാനിലെ ഒസാകയില്‍ അവസാനിച്ചു. എല്ലാ ജി 20 ഉച്ചകോടികളും അജണ്ട ഉണ്ടെങ്കിലും ഇല്ലെങ്കിലും പ്രഥമമായി പരിഗണിക്കാറുള്ളത് ആഗോള സാമ്പത്തിക വിഷയമാണ്. ഇത്തവണയും അതുണ്ടായി.

ജി 20യില്‍ ഇന്ത്യയുടെ ചേരിചേരുംനയം

ഇന്ത്യ ഒരു രാജ്യത്തോടും ഏറെ മമത പുലര്‍ത്തുന്നില്ല. ലോകത്ത് ഇരുചേരികളിലായി നില്‍ക്കുന്ന അമേരിക്കയോടും റഷ്യയോടും ഒരേ രീതിയില്‍ത്തന്നെയാണ് രാജ്യം നിലപാട് സ്വീകരിച്ചിട്ടുള്ളത്. ഇന്ത്യ തുടര്‍ന്നുപോരുന്ന ചേരിചേരാ നയം പഴഞ്ചന്‍ ആയിപ്പോയിരിക്കുന്നു എന്നു കരുതി തള്ളുന്നതിനുപകരം എല്ലാ ചേരിയോടും തന്ത്രപരമായി ചേര്‍ന്നും ഒഴിഞ്ഞുമുള്ള ഒരു നയം സ്വീകരിക്കുന്ന കാഴ്ചയാണ് ഒസാകയില്‍ കണ്ടത്. അമേരിക്ക അടുത്തിടെ ചില രാജ്യങ്ങളുടെ മേല്‍ ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധം പലപ്പോഴും ഇന്ത്യക്ക് മറികടക്കാനായത് ഈ നയത്തിലൂന്നിയതുകൊണ്ടാണ് എന്നത് ചെറിയകാര്യമല്ല. ഇത്തവണ ജി 20യില്‍ ഇന്ത്യ 20തിലധികം ചര്‍ച്ചകളിലാണ് ഭാഗഭാക്കായത്.
ആസ്‌ത്രേലിയ, ബ്രസീല്‍, ജര്‍മനി, ഇന്തോനേഷ്യ, ജപ്പാന്‍, ദക്ഷിണ കൊറിയ, സഊദി അറേബ്യ, തുര്‍ക്കി, അമേരിക്ക എന്നീ രാജ്യങ്ങളുമായി ബന്ധപ്പെട്ട ഒന്‍പത് ഉഭയകക്ഷി ചര്‍ച്ചകളില്‍ ഇന്ത്യ പങ്കെടുത്തു. അതുപോലെ തന്നെ ജപ്പാനും ഇന്ത്യയും അമേരിക്കയും ചേര്‍ന്നുള്ള ത്രിരാഷ്ട്ര ചര്‍ച്ചയും റഷ്യയും ഇന്ത്യയും ചൈനയും ചേര്‍ന്നുള്ള മറ്റൊരു ത്രിരാഷ്ട്ര ചര്‍ച്ചയും നടന്നു. ഇതിലൂപരി ഇന്ത്യയുള്‍പ്പെടുന്ന ബ്രിക്‌സ് രാജ്യങ്ങളുടെ ഒരു അപ്രഖ്യാപിത ഒത്തുചേരലും ജി 20യുടെ ഭാഗമായി നടന്നു.
ഇപ്പോ ജി 20യിലെന്താണുഹേ നടന്നതെന്ന ചോദ്യം സ്വാഭാവികമാണ്. മാധ്യമങ്ങള്‍ വാര്‍ത്തകള്‍ക്കുള്ളിലെ വാര്‍ത്തകള്‍ ചികയുമ്പോള്‍ ഇത്തരം ഉച്ചകോടികളുടെ ഫലങ്ങള്‍ അറിയാതെ പോകുന്നത് സ്വാഭാവികമാണ്.

199ലെ ജി 20 നയം

ലോക രാജ്യങ്ങളിലെ സാമ്പത്തിക പ്രശ്‌നങ്ങള്‍തന്നെയാണ് എല്ലാ ജി 20കളിലും പ്രധാനമായും ചര്‍ച്ച ചെയ്യപ്പെടുന്നത്. അതുകൊണ്ടുതന്നെ ഏഷ്യയിലെ സാമ്പത്തിക മാന്ദ്യത്തിനുപിന്നാലെയാണ് ജി 20 രൂപീകൃതമായത്. 2008 കണ്ട ലോക സാമ്പത്തിക മാന്ദ്യത്തില്‍ മുന്നാക്ക രാജ്യങ്ങളെല്ലാം ചേര്‍ന്ന് പ്രതിവിധി കാണാന്‍ പാടുപെട്ടത് ഇതിന്റെ ഗുണഫലമായി കാണേണ്ടതാണ്. മാധ്യമങ്ങളുയര്‍ത്തിക്കൊണ്ടുവരുന്നതോ ഏതെങ്കിലും രാജ്യം ഉന്നയിക്കുന്നതോ ആയ വിഷയങ്ങളും ജി 20യില്‍ അജണ്ടയായി പരിഗണിക്കപ്പെടാറുണ്ട്. കാലാവസ്ഥാ വ്യതിയാനം തുടങ്ങി ഭീകരത വരെ ജി 20 ചര്‍ച്ച ചെയ്യുന്നു.

യു.എസ്-ചൈന ബന്ധം

ഇത്തവണത്തെ ജി 20 ഉച്ചകോടിയില്‍ ലോകം ശ്രദ്ധിച്ചത് അമേരിക്കയും ചൈനയുമായുള്ള വാണിജ്യ യുദ്ധം ഏതുതലത്തിലേക്ക് എത്തുമെന്നതായിരുന്നു. അടിച്ചുപിരിയാതെ ലോക സാമ്പത്തിക മുന്നേറ്റം മുന്‍നിര്‍ത്തി ഇരുരാജ്യങ്ങളും വ്യാവസായിക ധാരണയിലെത്തുന്നതിന് ഇത്തവണ ഉച്ചകോടി സാക്ഷ്യം വഹിച്ചു. പരസ്പരം നികുതി ഉയര്‍ത്തി പോരടിച്ചിരുന്ന ഇരു രാജ്യങ്ങളും തല്‍ക്കാലം അതിനു വിരാമമിടും. രണ്ടുകൂട്ടരും ഒരേ നാണയത്തിന്റെ ഇരുവശങ്ങളായതിനാല്‍ ഈ തീരുമാനത്തിന് പിന്നീട് എന്തു സംഭവിക്കുമെന്നു പ്രവചിക്കവയ്യ. ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് ചുമത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന മുന്നൂറ് ബില്യന്‍ ഡോളറിന്റെ അധിക നിരക്ക് അമേരിക്ക വേണ്ടെന്നുവച്ചത് നല്ല തുടക്കമായിക്കാണണം. ഒരുപക്ഷേ ഇത് ചുമത്തപ്പെട്ടിരുന്നെങ്കില്‍ ചൈനയുടെ പ്രതികരണവും ചൂടേറിയതാവുകയും ലോക സാമ്പത്തിക രംഗം കൂടുതല്‍ വഷളാവുകയും ചെയ്യുമായിരുന്നു. അതുപോലെ ചൈനയുടെ ടെലിഫോണ്‍ കമ്പനിയായ വാവേക്ക് ഘടകങ്ങള്‍ സപ്‌ളൈ ചെയ്യാന്‍ തങ്ങളുടെ കമ്പനികള്‍ക്ക് അമേരിക്ക അനുമതി നല്‍കുകയും ചെയ്തു. അമേരിക്ക ഒന്നും കാണാതെ ഇത്തരമൊരു നീക്കത്തിന് നിന്നുകൊടുക്കില്ലെന്ന് ആര്‍ക്കാണറിയാത്തത്. അമേരിക്ക ഇതൊക്കെ ചെയ്യാമെന്നേറ്റത് അവരുടെ കാര്‍ഷികോപകരണങ്ങളും ഉത്പന്നങ്ങളും സ്‌ട്രോബറി ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കളും ആവോളം വാങ്ങിക്കോളാമെന്ന് ചൈന വാക്കുകൊടുത്തതിനാലാണ്.
വാവേയുമായി ഒരുവിധ നീക്കുപോക്കുകളുമുണ്ടാക്കരുതെന്ന് അമേരിക്ക സഖ്യരാജ്യങ്ങളോട് ആവശ്യപ്പെട്ടത് ചൈനയെ പ്രതിസന്ധിയിലാക്കിയത് കഴിഞ്ഞ മാസമാണ്. സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടിയായിരുന്നു അമേരിക്ക ഈ നിര്‍ദേശം മുന്നോട്ടുവച്ചതെന്നതിനാല്‍ മറ്റുള്ളവര്‍ക്ക് അതനുസരിക്കേണ്ടിവന്നു. എന്നാല്‍ സുരക്ഷാപ്രശ്‌നമൊന്നും ഒരു പ്രശ്‌നമല്ലായിരുന്നു എന്നുവേണം ഇപ്പോള്‍ വാവേയെ സൗഹൃദത്തോടെ വരവേല്‍ക്കാന്‍ അമേരിക്ക തീരുമാനിച്ചതില്‍ നിന്ന് മനസിലാക്കേണ്ടത്. ഇത് അമേരിക്കയുടെ വാണിജ്യ താല്‍പര്യമായിരുന്നു. തന്ത്രപരമായ സഹവര്‍ത്തിത്വം ചൈനയുമായി ചേര്‍ന്ന് ഉണ്ടാകുമെന്ന് പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചതിനെ എഴുതിത്തള്ളേണ്ടതില്ല. അമേരിക്കയുടെ ഈ നിലപാടിന്റെ ചുവടുപിടിച്ചുള്ളതായിരുന്നു ജി 20യില്‍ നടന്ന മറ്റ് ചര്‍ച്ചകളില്‍ ഭൂരിഭാഗവും. അമേരിക്കയും ചൈനയും ചേരുന്ന ഒരു വ്യവസ്ഥിതിയില്‍ സ്വയം മാര്‍ഗങ്ങള്‍ കണ്ടെത്തേണ്ടത്് ഇന്ത്യയ്‌ക്കെന്നപോലെ മറ്റുചില രാജ്യങ്ങള്‍ക്കും ഒഴിച്ചുകൂടാനാവാത്തതാണ്.

ഇന്ത്യന്‍ ചര്‍ച്ചകള്‍

ഇന്ത്യ ജപ്പാനുമായും ആസ്‌ത്രേലിയയുമായും (ജെഎഐ) ചേര്‍ന്ന് നടത്തിയ ചര്‍ച്ച ഇന്‍ഡോ-പസഫിക് മേഖലയില്‍ കണക്ടിവിറ്റിയും ഇന്‍ഫ്രാസ്ട്രക്ചറും വികസിപ്പിക്കുന്നതിനെപ്പറ്റിയായിരുന്നു. അതും മേഖലയില്‍ ആധിപത്യമുറപ്പിക്കുന്ന ചൈനയെ മുന്‍നിര്‍ത്തിയായിരുന്നു ചര്‍ച്ച. അതേസമയം റഷ്യയും ഇന്ത്യയും ചൈനയും (ആര്‍ഐസി) ചേര്‍ന്നുള്ള ചര്‍ച്ച ജനാധിപത്യം ഉള്‍പ്പെടെയുള്ള വിഷയങ്ങളായിരുന്നു. ഇവിടെ ശ്രദ്ധിക്കാവുന്ന കാര്യം ഈ ചര്‍ച്ചയില്‍ ചൈനയ്ക്ക് താല്‍പര്യം അവരുടെ 5ജി വ്യാപകമാക്കുക എന്നതിലായിരുന്നു. പ്രസിഡന്റ് ഷീ ജിന്‍ പിങ് സാങ്കേതികവും കണക്ടിവിറ്റിയും ഊര്‍ജവും മറ്റും പ്രതിപാദിക്കുന്നതിനിടെയാണ് 5 ജി കൂടി വ്യാപകമാക്കാന്‍ ഇന്ത്യയുടെയും റഷ്യയുടെയും സഹായം തേടിയത്.

ഇന്ത്യന്‍ നേട്ടം

ഇന്ത്യയും അമേരിക്കയും തമ്മില്‍ നികുതിയുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെയായിരുന്നു ജി 20 നടന്നത്. അതുകൊണ്ട് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഉച്ചകോടിക്ക് ഏറെ പ്രാധാന്യമുണ്ടായിരുന്നു. പ്രത്യേകിച്ച് ചൈനീസ് വാണിജ്യ-സാമ്പത്തിക രംഗത്തെ പ്രതിരോധിക്കുന്നതിനിടെ അമേരിക്കയില്‍ നിന്നുണ്ടായ സമ്മര്‍ദം ഇന്ത്യക്ക് താങ്ങാവുന്നതായിരുന്നില്ല. ഇതില്‍ തീരുമാനങ്ങളായില്ലെങ്കിലും അടുത്തുതന്നെ തീരുമാനമുണ്ടാക്കാമെന്ന് ഇരുരാജ്യങ്ങളും ധാരണയുണ്ടാക്കിയതുപോലും ഇന്ത്യക്ക് ആശ്വാസം പകരും. റഷ്യയില്‍ നിന്ന് പ്രതിരോധ സംവിധാനം വാങ്ങുന്നതിന് അമേരിക്ക തടസം പറഞ്ഞിരുന്നു. ഇത് ചര്‍ച്ചയാകാതിരുന്നത് അമേരിക്ക മനപ്പൂര്‍വം ഒഴിവാക്കിയതാവാമെന്നാണ് വിലയിരുത്തപ്പെടുന്നത്. വിപണി കണ്ടെത്താന്‍ ശ്രമിക്കുന്നതിനിടെ അത് അടയ്ക്കാന്‍ ഒരു ഭരണാധികാരിയും ശ്രമിക്കില്ലല്ലോ.
5ജിയില്‍ ഇന്ത്യ വിപൂലീകരണ പാതയിലാണ്. അതേസമയം അമേരിക്കയുടെ ഉപരോധം കാരണം ഇറാനുമായുള്ള എണ്ണ വിനിമയം നിര്‍ത്തിവച്ചത് പ്രതിബന്ധമായി തുടരുന്നു. പസഫിക് മേഖലയില്‍ ഇന്ത്യയോട് ചേര്‍ന്നു നില്‍ക്കാന്‍ അമേരിക്കന്‍ ശ്രമമുണ്ടെങ്കിലും ജപ്പാനും ആസ്‌ത്രേലിയയുമായുള്ള ഊഷ്മള ബന്ധത്തില്‍ തുടരുകയാണ് ഇന്ത്യ.

സജീവ ചര്‍ച്ചകള്‍

ഡബ്ല്യുടിഒ ആധുനീകരിക്കുന്നതും ആധുനിക രാജ്യാന്തര നികുതിഘടന, അടിസ്ഥാനവികസന പ്രവര്‍ത്തനം, ഡിജിറ്റല്‍ ഇക്കണോമി, ഊര്‍ജ സുരക്ഷ, കുടിയേറ്റം, വനിതാ സാമ്പത്തിക ശാക്തീകരണം എന്നിവയും ചര്‍ച്ചാ വിഷയങ്ങളായപ്പോള്‍ പാരീസ് കാലാവസ്ഥ ഉടമ്പടിയില്‍ അമേരിക്ക വീണ്ടും വേറിട്ടു. ഇന്റര്‍നെറ്റ് ഭീകരര്‍ ചൂഷണം ചെയ്യുന്നതും ജി20യില്‍ പ്രധാനവിഷയമായിരുന്നു.