Wednesday, March 21, 2018


കോണ്‍ഗ്രസ് പ്ലീനറിയും
പ്രതിപക്ഷ ഐക്യവും

കോണ്‍ഗ്രസിന്റെ 84ാമത്തെ സമ്പൂര്‍ണ സമ്മേളനമാണ് ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍ നടന്നത്. രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയതിനുശേഷം നടന്ന ആദ്യ പ്ലീനറി സമ്മേളനമെന്ന പ്രത്യേകതയുമുണ്ടായിരുന്നു. അഞ്ചുവര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന സമ്മേളനത്തില്‍ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിലെ 15000 ഇരിപ്പിടങ്ങള്‍ നിറയ്ക്കാനായത്് പാര്‍ട്ടിയ്ക്ക് ആത്മവിശ്വാസം നല്‍കുന്നതാണ്.
രാജ്യത്തിന്റെ സാമൂഹിക-സാമ്പത്തിക മേഖലകളില്‍ ബി.ജെ.പി ചടുലമാറ്റങ്ങള്‍ വരുത്തി കോണ്‍ഗ്രസിനെ വെല്ലുവിളിക്കുന്ന വേളയിലാണ് പ്ലീനറി സമ്മളനം നടന്നത്.
2014ല്‍ നരേന്ദ്രമോദി പ്രധാനമന്ത്രിയായതോടെ രാജ്യത്ത് 21 സംസ്ഥാനങ്ങളില്‍ ബി.ജെ.പി-സഖ്യ കക്ഷികള്‍ അധികാരത്തിലെത്തി. കിഴക്കും പടിഞ്ഞാറും വടക്കും സംസ്ഥാനങ്ങളില്‍ നിന്ന് തൂത്തെറിയപ്പെട്ടത് കോണ്‍ഗ്രസ് ആയിരുന്നു. 13 സംസ്ഥാനങ്ങളില്‍ ഭരണം കൈയാളിയിരുന്ന കോണ്‍ഗ്രസ് നിലവില്‍ നാലു സംസ്ഥാനങ്ങളിലേക്കൊതുക്കപ്പെട്ടു. എങ്കിലും പഞ്ചാബിലെ തിളക്കമാര്‍ന്ന വിജയവും ഗുജറാത്തില്‍ തിരിച്ചുവരവിന്റെ സൂചന നല്‍കാനായതും പാര്‍ട്ടിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെട്ടിട്ടില്ലെന്നതിന്റെ തെളിവാണ്. ലോക്‌സഭാ-നിയമസഭാ ഉപതെരഞ്ഞെടുപ്പുകളില്‍ പൊരുതിനേടിയ നേട്ടവും കോണ്‍ഗ്രസിന് പ്രതീക്ഷാ നിര്‍ഭരമാണ്.

ഐക്യനീക്കം നിര്‍ണായകം

കോണ്‍ഗ്രസിന്റെ പ്ലീനറി സമ്മേളനം നിര്‍ണായകമാകുന്നത് അതുയര്‍ത്തിയ ചില പ്രമേയങ്ങളിലൂടെയാണ്. അതില്‍ പ്രധാനം പ്രതിപക്ഷ ഐക്യമാണ്. ഒരു ദശാബ്ദത്തിനു പരീക്ഷിച്ചു വിജയം കണ്ട മഹാസഖ്യമെന്ന ആശയം കാലത്തിന്റെ ആവശ്യമാണെന്നു തിരിച്ചറിഞ്ഞായിരുന്നു പ്രമേയാവതരണം. എന്നാല്‍ ഇത്തവണ രാജ്യത്തെ ചെറുതും വലുതുമായ കക്ഷികളെ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിന് ഭഗീരഥ പ്രയത്‌നം വേണ്ടിവരും. 2003ല്‍ സിംലാ സങ്കല്‍പ് പ്രമേയത്തിലൂടെ പ്രതിപക്ഷ ഐക്യനിരയുണ്ടാക്കി 2004ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യ തിളങ്ങുന്നു എന്ന മുദ്രാവാക്യത്തില്‍ ഗോദയിലിറങ്ങിയ വാജ്‌പേയി സര്‍ക്കാരിനെ മലര്‍ത്തിയടിച്ചതിന്റെ ആവേശം ഇന്നും കോണ്‍ഗ്രസ് അണികള്‍ മനസില്‍ സൂക്ഷിക്കുന്നുണ്ട്. എന്നാല്‍ 2013ല്‍ സിംലാ സങ്കല്‍പത്തിലെ മതേതരത്വം പരണത്ത് വച്ച് ജയ്പൂര്‍ പ്രമേയത്തിലൂടെ തെരഞ്ഞെടുപ്പിനെ നേരിട്ട കോണ്‍ഗ്രസ് അതിന്റെ വിലയറിഞ്ഞതും ചരിത്രമാണ്. സോണിയാഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റായിരുന്നപ്പോള്‍ സാധ്യമായത് രാഹുലിന്റെ കാലത്ത് നടക്കുമോ എന്ന സംവാദമാണ് ബാക്കി നില്‍ക്കുന്നത്. പ്രാദേശിക കക്ഷികളെ കൂടെക്കൂട്ടി അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഭീഷണി ഉയര്‍ത്തുക എന്നതാണ് കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ വെല്ലുവിളി. അതോടൊപ്പം ഒരു ദശാബ്ദമായി തങ്ങള്‍ പ്രതിപക്ഷത്തിരിക്കുന്ന സംസ്ഥാനങ്ങളില്‍ ഭരണം നേടാന്‍ വോട്ടു ചോദിക്കുന്നതും പാര്‍ട്ടിക്ക് വെല്ലുവിളിയാണ്.
മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിങിന്റെ നേതൃത്വത്തില്‍ പ്ലീനറി സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെട്ട പ്രമേയം നമ്മുടെ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടേണ്ടതാണെന്ന് അടിവരയിടുന്നു. 1947ല്‍ എ.ഐ.സി.സി സമേമളനത്തില്‍ മഹാത്മാഗാന്ധിയുടെ പ്രസംഗത്തില്‍ പറഞ്ഞത് കോണ്‍ഗ്രസ് ഹിന്ദുക്കളുടെയും മുസ് ലിംകളുടെയും ക്രിസ്ത്യാനികളുടെയും സിഖിന്റെയും പാഴ്‌സിയുടെയും ഇന്ത്യയില്‍ ജീവിക്കുന്ന ഓരോരുത്തരുടേതുമാണെന്നാണ്. നെഹ്രുവിനെയും ബോസിനെയും പട്ടേലിനെയും ആസാദിനെയും ഇന്ദിരയെയും രാജീവിനെയും റാവുവിനെയും ചൂണ്ടിക്കാട്ടുന്ന പ്രമേയം ദിശാബോധമുള്ളതാണ്.
മോദിയെ പുറത്താക്കി രാഹുലിനെ അംഗീകരിക്കൂ എന്ന കോണ്‍ഗ്രസ് മുദ്രാവാക്യം ഫലം കാണണമെങ്കില്‍ പ്രതിപക്ഷത്തെ ചില പ്രമുഖ പാര്‍ട്ടികള്‍ കനിയേണ്ടിവരുമെന്നത് ചെറിയകാര്യമല്ല. പ്രത്യേകിച്ച് ത്രിപുര തെരഞ്ഞെടുപ്പില്‍ രാഹുലിനെ നേരില്‍ക്കണ്ട് ഐക്യത്തോടെ മത്സരിക്കാമെന്ന മമതാ ബാനര്‍ജിയുടെ അപേക്ഷ ചെവിക്കൊള്ളാതിരുന്നതില്‍ കോണ്‍ഗ്രസിനുള്ളില്‍ തന്നെ വിമര്‍ശനമുയര്ന്നിട്ടുണ്ട്. അന്ന് ഇറ്റലിയില്‍ മുത്തശിയെ കാണാന്‍ പോയ രാഹുല്‍ വിമര്‍ശനത്തിന് പാത്രമായപ്പോള്‍ മമത ഇനിയൊരു ഐക്യത്തിനില്ലെന്ന് പ്രഖ്യാപിച്ചതും കണ്ടതാണ്. കോണ്‍ഗ്രസില്‍ കുടുംബഭരണം ആരോപിച്ച് പുറത്തുപോയ ശരദ്പവാര്‍ മൂന്നാംമുന്നണിക്കായി പ്രതിപക്ഷ ഐക്യത്തിനു ശ്രമിക്കുന്നതും കാണാതിരുന്നുകൂടാ.

പ്രാദേശിക പാര്‍ട്ടികളുടെ ശക്തി

ഐക്യകാഹളമുയര്‍ത്തിയെങ്കിലും പ്രാദേശിക പാര്‍ട്ടികള്‍ ഉപതെരഞ്ഞെടുപ്പുകളില്‍ നേടിയ വിജയം കോണ്‍ഗ്രസിനെ നിഷ്പ്രഭമാക്കുന്നതാണ്. പ്രത്യേകിച്ച് ഉത്തര്‍പ്രദേശിലും ബിഹാറിലും. സ്വയം ശക്തരാണെന്നു തിരിച്ചറിഞ്ഞ പ്രാദേശിക പാര്‍ട്ടികള്‍ പ്രതിപക്ഷ ഐക്യത്തിന്റെ നേതൃസ്ഥാനത്ത് ഇന്ത്യ ഭരിക്കാമെന്ന കോണ്‍ഗ്രസ് സ്വപ്നത്തെ എത്രമാത്രം പിന്തുണയ്ക്കുമെന്നതും കണ്ടറിയണം. തങ്ങള്‍ സുസജ്ജമാണെന്ന് അവരെ ബോധ്യപ്പെടുത്തേണ്ട ബാധ്യതയാണ് കോണ്‍ഗ്രസ് നേരിടുന്ന വെല്ലുവിളി. അതിന് ചില സംസ്ഥാനങ്ങളെങ്കിലും ബി.ജെ.പി മുക്തമാക്കാനാകണം. കര്‍ണാടത്തില്‍ അടുത്തുനടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ഭരണം നിലനിര്‍ത്തുകയും വേണം. ഇല്ലെങ്കില്‍ പാര്‍ട്ടി കൂടുതല്‍ മെലിയും. രാജ്യത്ത് മൊത്തമായി സ്വാധീനമുള്ള പാര്‍ട്ടിയായതിനാല്‍ എല്ലാ സംസ്ഥാനങ്ങളിലും ഐക്യം കെട്ടിപ്പടുക്കാന്‍ തങ്ങള്‍ക്കേ കഴിയൂ എന്ന് പ്രാദേശിക കക്ഷികളെ ബോധിപ്പിക്കാനാവണം.
ഉത്തര്‍പ്രദേശില്‍ ബി.എസ്.പി-എസ്.പി വിജയം ചെറിയ മാറ്റമാണെന്നാണ് പാര്‍ട്ടി കരുതുന്നത്. അതിനു പാര്‍ട്ടി വിശദീകരിക്കുന്നത് പ്രാദേശിക പാര്‍ട്ടികളെ ബി.ജെ.പിയുടെ വോട്ട് പിടിക്കാന്‍ വിടുകയും സ്വന്തം വോട്ട് ഉറപ്പിച്ചു നിര്‍ത്തുകയുമായിരുന്നു എന്നാണ്. സ്വന്തം സ്ഥാനാര്‍ഥികള്‍ കെട്ടിവച്ച കാശ് നഷ്ടപ്പെട്ടത് കോണ്‍ഗ്രസിനെ അലോസരപ്പെടുത്തുന്നില്ല.

സോണിയയുടെ അത്താഴവിരുന്ന്

പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യത്തിനായി യു.പി.എ ചെയര്‍പഴ്‌സണായ സോണിയാഗാന്ധി വിളിച്ച അത്താഴ വിരുന്നില്‍ 20 പ്രതിപക്ഷ പാര്‍ട്ടി നേതാക്കളാണ് പങ്കെടുത്തത്. മോദി വിരുദ്ധ ഭരണം കാംക്ഷിക്കുന്നവരാണ് പങ്കെടുത്തതെന്നു വ്യക്തം. എന്നാല്‍ തെലുങ്കുദേശത്തെ ചന്ദ്രശേഖരറാവുവും ആന്ധ്രയിലെ ചന്ദ്രബാബു നായിഡുവും ബംഗാളിലെ മമതയെയും കൂട്ടി പോരിനിറങ്ങിയിരിക്കുന്നത് കോണ്‍ഗ്രസ് കാണാതിരുന്നുകൂടാ. പ്ലീനറി സമ്മേളനത്തില്‍ രാഹുല്‍ഗാന്ധി തന്റെ പ്രസംഗത്തില്‍ പറഞ്ഞത് ഉപതെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്കെതിരേയുണ്ടായ വിജയം ജനങ്ങളുടെ ക്രോധത്തിന്റെ ഫലമാണെന്നാണ്. എന്നാല്‍ അത് കോണ്‍ഗ്രസിനനുകൂലമാണെന്ന് അദ്ദേഹത്തിന് പറയാന്‍ കഴിയുന്നില്ല. പകരം ബി.ജെ.പിക്കെതിരേ ജയിക്കാന്‍ കഴിയുന്ന ഏതുപാര്‍ട്ടിക്കും ജനങ്ങള്‍ വോട്ടു ചെയ്യുന്നു എന്നു മാത്രമാണ്. അതുതന്നെയാണ് കോണ്‍ഗ്രസ് അഭിമുഖീകരിക്കുന്ന പ്രശ്‌നവും. ഒരു രാത്രികൊണ്ട് ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിനെ കരകയറ്റുക എളുപ്പമല്ലെന്ന് അദ്ദേഹം തുറന്നുപറഞ്ഞത് അവിടെ ബി.ജെ.പിയെ നേരിടാന്‍ കോണ്‍ഗ്രസിനെ കൂട്ടേണ്ട ആവശ്യമില്ലെന്ന് അഖിലേഷും മായാവതിയും കരുതുന്നതുകൊണ്ടാണ്. പാര്‍ട്ടികള്‍ ഉറച്ചുനിന്നാല്‍ സഖ്യമുണ്ടാക്കിയാല്‍ പോലും ഉത്തര്‍പ്രദേശിലെ 80 ലോക്‌സഭാ സീറ്റുകളില്‍ വിരലിലെണ്ണാവുന്ന സീറ്റുകള്‍ മാത്രമേ കോണ്‍ഗ്രസിന് മത്സരിക്കാന്‍ ലഭിക്കുകയുള്ളൂ. സഖ്യസാധ്യതയ്ക്കപ്പുറത്ത് കോണ്‍ഗ്രസിനെ ഭയപ്പാടോടെയാണ് പ്രാദേശിക കക്ഷികള്‍ വീക്ഷിക്കുന്നതെന്നതിന്റെ തെളിവാണത്.

ഉത്തര്‍പ്രദേശ് ലിറ്റ്മസ് ടെസ്റ്റ്

യു.പി ലിറ്റ്മസ് ടെസ്റ്റായി എടുത്താല്‍ കഴിഞ്ഞ നിയസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മത്സരിക്കാന്‍ ലഭിച്ചത് 103 സീറ്റുകളാണെന്നു കാണാം. 403ല്‍ സഖ്യകക്ഷിയായിരുന്ന എസ്.പി 298 സീറ്റില്‍ മത്സരിച്ചു. ഇനി ബി.എസ്.പിയും കൂടി ചേര്‍ന്നാല്‍ ഈ സീറ്റ് സമവാക്യം വീണ്ടും മാറും. ലോക്‌സഭയിലേതും സമാനസ്ഥിതിയാവും.  ഇത് ഫലത്തില്‍ കോണ്‍ഗ്രസിനാണ് വിനയാവുകയെന്നു സാരം. കര്‍ണാടകത്തിലും ബംഗാളിലും മഹാരാഷ്ട്രയിലും ആന്ധ്രയിലും തെലുങ്കാനയിലുമൊക്കെ പ്രാദേശിക പാര്‍ട്ടികളുടെ മസില്‍പെരുക്കം കോണ്‍ഗ്രസ് നേരിടേണ്ടിവരും. പ്രാദേശിക പാര്‍ട്ടികളെ അനുനയിപ്പിക്കണമെങ്കില്‍ കര്‍ണാടകയിലെ വിജയത്തിനു പുറമേ വരാനിരിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തിസ്ഗഢ് സംസ്ഥാനങ്ങിലും ബി.ജെ.പിയെ നിഷ്പ്രഭമാക്കേണ്ടതുണ്ട്.

Friday, March 16, 2018


മുംബൈയിലേത് അഷ്ടി സത്യഗ്രഹം

ഉപ്പിന് ബ്രിട്ടീഷ് സര്‍ക്കാര്‍ കനത്ത നികുതി ചുമത്തി അതിന്റെ ഉത്പാദനം ഇന്ത്യക്കാര്‍ക്ക് നിഷേധിച്ചു. ബ്രിട്ടീഷ് സര്‍ക്കാരില്‍ നിന്ന് ഉപ്പുവാങ്ങാന്‍ ജനങ്ങള്‍ നിര്‍ബന്ധിതരായതോടെയാണ് ഉപ്പുസത്യഗ്രഹത്തിന് ഗാന്ധി മുതിര്‍ന്നത്്.
1930ല്‍ മാര്‍ച്ചില്‍ തുടങ്ങി ഏപ്രിലിലേക്ക് നീണ്ടതാണ് ഉപ്പുസത്യഗ്രഹത്തിനായുള്ള ദണ്ഡിമാര്‍ച്ച്. മഹാത്മാ ഗാന്ധിയ്‌ക്കൊപ്പം അറുപതിനായിരത്തോളമാളുകളാണ് അഹമ്മദാബാദില്‍ നിന്ന് 240 കിലോമീറ്റര്‍ അകലെ അറേബ്യന്‍ കടല്‍ തീരത്തേക്ക് മാര്‍ച്ച് ചെയ്തത്.
ഇന്നത്തേതില്‍ നിന്നു വിഭിന്നമായി ഇന്ത്യക്കാരെ സ്വാതന്ത്ര്യമില്ലാതെ അടക്കി ഭരിച്ച വിദേശി സര്‍ക്കാരിനെതിരേയുള്ള സമരത്തിന്റെ വിജയമാണ് പിന്നീട് കണ്ടത്. ഇതില്‍ നിന്നേറെ വ്യത്യസ്തമായിരുന്നില്ല കിസാന്‍സഭയുടെ മുംബൈ മാര്‍ച്ച്.  ജനധിപത്യ മാര്‍ഗത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെതിരേ അക്രമം വെടിഞ്ഞ് ജനാധിപത്യമാര്‍ഗത്തിലൂടെ സമരം ചെയ്ത കര്‍ഷകര്‍ രാജ്യത്തിന് മാതൃകയായി. സമരം ചെയ്യുന്നതിലല്ല അത് വിജയത്തിലെത്തിക്കുന്നതിലാണ് കാര്യമെന്നും അവര്‍ പഠിപ്പിച്ചുതരുന്നു.

നിശ്ചയദാര്‍ഢ്യം

കരഞ്ഞുകലങ്ങിയ കണ്ണുകളും ഒട്ടിയ വയറും വേച്ചുവേച്ചുള്ള നടപ്പും. മുംബൈയിലേക്ക് കിലോമീറ്ററുകള്‍ ക്ഷീണം മറന്ന് നടന്നടുത്ത കര്‍ഷകരുടെ കൈമുതല്‍ നിശ്ചയദാര്‍ഢ്യം മാത്രമായിരുന്നു. ഇപ്പോഴല്ലെങ്കില്‍ പിന്നീടൊരിക്കലുമില്ലെന്ന തിരിച്ചറിവാണ് മുണ്ടുമുറുക്കിയുടുത്തുള്ള ആ നടപ്പിന് കാരണം സമരായുധം ഉള്ളിലെ പ്രതിഷേധാഗ്നിമാത്രം. ചിലരുടെയെങ്കിലും കൈയില്‍ തൊണ്ടനനയ്ക്കാന്‍ വെള്ളം. പൊരിവെയിലത്ത് ഊണും ഉറക്കവും ഉപേക്ഷിച്ച് സ്ത്രീകളും വയോധികരും ചെറുപ്പക്കാരും കുട്ടികളും മാര്‍ച്ചില്‍ പങ്കെടുത്തു. തെരുവോരങ്ങളിലും പുഴവക്കിലും തണുപ്പില്‍ തുറസായ സ്ഥലത്തും ഉറക്കം വെടിഞ്ഞും യാത്രയായിരുന്നു. നഗ്നപാദരായിരുന്നു കൂടുതല്‍പേരും. ആവേശത്തിന് മുദ്രാവാക്യമില്ല. പകരം കുഴല്‍വാദ്യങ്ങളും തോല്‍ചെണ്ടകളും നാടന്‍ പാട്ടുകളും ചെറുനൃത്തരൂപങ്ങളും. മെയ് ആറിന് നാസിക്കില്‍ നിന്നാരംഭിച്ച ലോംഗ് മാര്‍ച്ചില്‍ സംസ്ഥാനത്തെ എല്ലാ കേന്ദ്രങ്ങളിലും നിന്നുള്ള ആദിവാസി-ദലിത് വിഭാഗങ്ങള്‍ പങ്കെടുത്തു.
നിശ്ചയദാര്‍ഢ്യത്തോടെ സാമാജികരുടെ മൂക്കിനുതാഴെ അവരെത്തിയപ്പോള്‍ ഭരണ വര്‍ഗം ഉണര്‍ന്നു. വിശക്കുന്നവന് ഭക്ഷണമല്ലാതെ എന്തു നല്‍കിയാലാണ് തൃപ്തിപ്പെടുക. ആവശ്യമെന്തെന്ന് സമരക്കാര്‍ക്കും ഭരണക്കാര്‍ക്കും ബോധ്യമായിരുന്നു. അതിന്റെ വിജയമാണ് കഴിഞ്ഞ ദിവസം മുംബൈയില്‍ കണ്ടത്. 180 കിലോമീറ്റര്‍ ദൂരം താണ്ടുമ്പോഴേക്കും സമരക്കാരുടെ എണ്ണം അരലക്ഷത്തോളമായിരുന്നു. ഉപരിവര്‍ഗ മാധ്യമങ്ങള്‍ ലോംഗ് മാര്‍ച്ച് കണ്ടില്ലെന്നു നടച്ചു. അഥവാ സി.പി.എം നേതൃത്വത്തില്‍ ശിവസേനയുടെയും മറ്റും പിന്തുണയോടെ സര്‍ക്കാരിനെതിരേയുള്ള മാര്‍ച്ചായി വ്യാഖ്യാനിച്ചു. മൗനിയായി നടന്നു നീങ്ങിയ വയറൊട്ടിയ വയോധികര്‍ക്ക് അതിലൊന്നും പ്രതിഷേധമില്ലായിരുന്നു. അവര്‍ക്ക് പാര്‍ട്ടിയല്ല മുന്നിലുണ്ടായിരുന്നത്. കൈയില്‍ മുറുകെ ചുരുട്ടിപ്പിടിച്ച ജീവിതമായിരുന്നു. അത് നിലനിര്‍ത്താന്‍ അവന് ആരുടെയും പിന്തുണ വേണ്ടിയിരുന്നുമില്ല. വാര്‍ത്തകളില്‍ നിറമില്ലായിരുന്ന മാര്‍ച്ച് മുംബൈയിലെത്തിയപ്പോള്‍ ദേശീയ മാധ്യങ്ങള്‍ ഇരുകൈയും നീട്ടിസ്വീകരിക്കുന്ന കാഴ്ചയും പിന്നീട് നമ്മള്‍ കണ്ടു.

ആശനല്‍കി സമരം

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നവിസ് കര്‍ഷക നേതാക്കളെ ചര്‍ച്ചയ്ക്ക് വിളിച്ചപ്പോള്‍ത്തന്നെ ഒരുകാര്യം ഊന്നിപ്പറഞ്ഞിരുന്നു. രാഷ്ട്രീയ നേതൃത്വവുമായി ചര്‍ച്ചയ്ക്കില്ല. അതുശരിവച്ച കര്‍ഷകര്‍ അവരുടെ ആവശ്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ പ്രാപ്തിയുള്ള നേതാക്കളെ ചര്‍ച്ചയ്ക്ക് അയച്ചു. പിന്നെ ഗത്യന്തരമില്ലായിരുന്നു ഭരണക്കാര്‍ക്ക്. കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു കൊടുക്കുകയെന്ന വിധിമാത്രം ബാക്കി. 2014ല്‍ അധികാരത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത് കര്‍ഷകനാണ് ഇന്ത്യയുടെ സമ്പത്തിന്റെ നാഡിയെന്നായിരുന്നു. അവന് പണം കിട്ടിയില്ലെങ്കില്‍ ഇന്ത്യ മുന്നോട്ടു നീങ്ങില്ല. അന്ന് കൈയടിച്ച കര്‍ഷകന്‍ പണം പോയിട്ട് ഭക്ഷണമില്ലാതെ വിലപിക്കേണ്ടിവന്നത് അധികാരികള്‍ക്ക് കാണാതെപോകാനാവില്ലായിരുന്നു. അതുകൊണ്ടാണ് സമരം അംഗീകരിക്കപ്പെട്ടതും രാഷ്ട്രീയഭേദമന്യേ പിന്തുണ ലഭിച്ചതും.
സമരം തീരുമ്പോള്‍ സമരക്കാര്‍ സര്‍ക്കാരില്‍ നിന്ന് രേഖാമൂലം ഉറപ്പു വാങ്ങിയിരുന്നു. ഒരുതുണ്ടുഭൂമിയില്‍ കൃഷിചെയ്യാന്‍ വാങ്ങിയ വായ്പ കാലവര്‍ഷക്കെടുതിയില്‍ ഒലിച്ചുപോയപ്പോള്‍ അന്നം മുട്ടിയവരെ സഹായിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ടെന്ന ബാലപാഠമാണ് ഇവര്‍ തുറന്നുവച്ചത്. കൃഷിക്ക് ശേഷിയില്ലാത്ത കര്‍ഷകര്‍ക്ക് പെന്‍ഷന്‍ നല്‍കേണ്ടതും ഭരണാധികാരികളുടെ ഉത്തരവാദിത്തമാണെന്ന് അവര്‍ ബോധ്യപ്പെടുത്തി. ആദിവാസികളെ വനത്തില്‍നിന്ന് ആട്ടിയിറക്കുന്നതിനുപകരം അവരെ ആ ആവാസവ്യവസ്ഥയുടെ ഭാഗമായി അംഗീകരിച്ച് ജീവനോപാധി നല്‍കാന്‍ രാജ്യം ബാധ്യസ്ഥമാണെന്ന് ചൂണ്ടിക്കാണിച്ചു. വെള്ളവും വെളിച്ചവും മൗലികാവകാശമാണെന്ന് അടിവരയിട്ടുറപ്പിച്ചു. 12 വര്‍ഷം മുന്‍പ് സ്വാമിനാഥന്‍ കമ്മിഷന്‍ നിര്‍ദേശിച്ചിട്ടും കാലാകാലങ്ങളില്‍ ഭരണവര്‍ഗത്തിന്റെ കക്ഷത്തില്‍ വിശ്രമം കൊള്ളാന്‍ വിധിക്കപ്പെട്ട തിട്ടൂരം പുറത്തെടുക്കാമെന്ന് സമ്മതം മൂളാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിതമാക്കാനും സമരത്തിനായി.

പ്രതിപക്ഷ വിമര്‍ശം

അതിനിടെ, കിസാന്‍സഭയുടെ മാര്‍ച്ച് ഏകപക്ഷീയമായി അവസാനിപ്പിക്കുകയായിരുന്നെന്ന വിമര്‍ശനമുയര്‍ത്തി മഹാരാഷ്ട്രയിലെ പ്രതിപക്ഷ പാര്‍ട്ടികളായ കോണ്‍ഗ്രസും എന്‍.സി.പിയും രംഗത്തെത്തിയത് മാര്‍ച്ചിന് ക്ഷീണമുണ്ടാക്കുന്നുണ്ട്. അടച്ചിട്ട മുറിയില്‍ ഒരുമണിക്കൂര്‍ കിസാന്‍സഭ നേതാക്കളുമായി ബി.ജെ.പി മുഖ്യമന്ത്രി സംസാരിച്ചതെന്താണെന്ന് വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസിന്റെ രാധാകൃഷ്ണ വിഖേ പാട്ടീലും എന്‍.സി.പിയുടെ ധനഞ്ജയ് മുണ്ടെയും ആവശ്യപ്പെട്ടത് മാര്‍ച്ചിന്റെ ശോഭ കെടുത്തിയേക്കാം. ഈ കക്ഷികള്‍ മാര്‍ച്ചിനോട് ചേര്‍ന്ന ഘട്ടത്തിലാണ് കിസാന്‍സഭ നേതാക്കള്‍ മുഖ്യമന്ത്രി ഫട്‌നവിസുമായുള്ള ചര്‍ച്ച വിജയിച്ചതായി കാട്ടി സമരം പിന്‍വലിച്ചത്. കിസാന്‍സഭ ബി.ജെ.പി സര്‍ക്കാരിനെ വിശ്വസിക്കുന്നെങ്കിലും തങ്ങള്‍ വിശ്വസിക്കാന്‍ തയാറല്ലെന്ന നിലപാടിലാണവര്‍.
ഇതൊക്കെയാണെങ്കിലും ബി.ജെ.പി എം.പി പൂനം മഹാജന്റെ ആരോപണത്തില്‍ കര്‍ഷകര്‍ ഖിന്നരാണ്. നാഗരിക മാവോയിസ്റ്റുകളുടെ പിന്തുണയിലാണ് ആദിവാസി-ദലിത്-കര്‍ഷക സമൂഹം മുംബൈയിലേക്ക് മാര്‍ച്ച് നടത്തിയതെന്നായിരുന്നു അവരുടെ ആരോപണം. പളുങ്കുപാത്രത്തില്‍ ആഹാരം രുചിച്ച് കേളിയാടി ചില്ലുമേടയില്‍ വാഴുന്ന പൂനത്തിനറിയില്ലല്ലോ വയറൊട്ടിയവന്റെ വേദന.

കണക്കുകള്‍ പറയുന്നു

2002നുശേഷം 32 മിനിറ്റില്‍ ഒരു കര്‍ഷക ആത്മഹത്യ ഉണ്ടാകുന്നതായി ഐക്യരാഷ്ട്ര സഭയുടെ കണക്കുകളില്‍ പറയുന്നു. കടബാധ്യതയും വിളനാശവും രോഗവും കര്‍ഷകനെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നു. ഇന്ത്യയില്‍ ഒന്‍പതുകോടിയിലധികം കര്‍ഷക കുടുംബങ്ങളുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ഇവരില്‍ നാലരക്കോടിയിലധികം പേരും കടക്കെണിയിലാണെന്നത് ഭീതിതമായ അവസ്ഥയാണ്. അടച്ചുതീരാത്ത വായ്പയും പേറി അധ്വാനം തുടരുന്നവര്‍. കുടുംബംപ്രതി അരലക്ഷത്തോളം രൂപ കടം. നൂറുരൂപയ്ക്ക് കഷ്ടപ്പെടുന്നവന് മുന്നില്‍ മഹാമേരുപോലെയാണീ തുകയെന്ന് പറയേണ്ടതില്ലല്ലോ.
ഉത്തര്‍പ്രദേശില്‍ 79 ലക്ഷം കര്‍ഷക കുടുംബങ്ങള്‍ കടക്കെണി നേരിടുമ്പോള്‍ മഹാരാഷ്ട്രയില്‍ അത് 41 ലക്ഷവും രാജസ്ഥാനില്‍ 40 ലക്ഷവും ആന്ധ്രാപ്രദേശിലും ബംഗാളിലും 3 ലക്ഷം വീതവുമാണ്.
കഴിഞ്ഞ ജൂണില്‍ കര്‍ഷകര്‍ പ്രതിഷേധിച്ചപ്പോള്‍ 34,022 കോടിയുടെ വായ്പയാണ് ഫട്‌നവിസ് സര്‍ക്കാര്‍ എഴുതിത്തള്ളുമെന്ന് പ്രഖ്യാപിച്ചത്. ചെറുകിടക്കാരായ 70 ലക്ഷം കര്‍ഷക കുടുംബങ്ങള്‍ക്ക് ആനുകൂല്യം ലഭിക്കുമെന്ന് കരുതിയിരുന്നെങ്കിലും അതുണ്ടായില്ല. ഒരുവര്‍ഷത്തിനിപ്പുറം വീണ്ടും ബജറ്റ് പ്രഖ്യാപനമുണ്ടായിയ 23,102 കോടി എഴുതിത്തള്ളും. തുടര്‍ന്ന് 13,782 കോടി ബാങ്കുകള്‍ എഴുതിത്തള്ളിയെങ്കിലും ബജറ്റ് പ്രഖ്യാപനത്തേക്കാള്‍ ഏറെ കുറവായിരുന്നു. ബഹുഭൂരിപക്ഷത്തിനും ഗുണകരമായില്ലെന്നു മാത്രമല്ല ഇത്തവണ വിളവെടുപ്പ് സാധ്യമല്ലാതാക്കി കാലാവസ്ഥ വ്യതിയാനവുമുണ്ടായി. കീടനാശിനികള്‍ വരുത്തിയ രോഗപീഡയുമെല്ലാമായി ജീവിക്കാന്‍ നിര്‍വാഹമില്ലാതെ വന്നതോടെയാണ് മുന്നില്‍ നില്‍ക്കുന്നവന്റെ പിന്നില്‍ അണിചേരാന്‍ കര്‍ഷകര്‍ തയാറായത്.

കിസാന്‍സഭ മാതൃക

ഈ സമരം ഒരു മാതൃകയായിരുന്നു. എങ്ങനെയാണ് സമരം നടത്തേണ്ടതെന്ന മാതൃക. വീര്‍പ്പുമുട്ടിയ മുംബൈ നഗരത്തിന് തങ്ങളുടെ ബാഹുല്യത്തെ താങ്ങാന്‍ കഴിയില്ലെന്ന് മനസിലാക്കിയ കര്‍ഷകര്‍ മഹാരാഷ്ട്ര വിധാന്‍സഭ വളയുന്നതിനു മുന്‍പ് ആസാദ് മൈതാനത്ത് തമ്പടിയ്ക്കണമെന്നു തീരൂമാനിച്ചിരുന്നു. പരീക്ഷകള്‍ നടക്കുന്ന സമയം. നഗരം നിശ്ചലമായാല്‍ ജോലികളും ജോലിക്കാരും കമ്പനികളും നിശ്ചലമാകും. ആരുടെയും അന്നംമുടക്കി സമരം വേണ്ടെന്ന തീരുമാനത്തില്‍ മുംബൈ നഗരം ഉറങ്ങിക്കിടക്കുമ്പോള്‍ മാര്‍ച്ച് നയിച്ച് ആസാദ് മൈതാനിയില്‍ അവരൊത്തുകൂടി. പിറ്റേന്ന് ഉണര്‍ന്ന പ്രബുധ നഗരം കണ്ടത് ആസാദ് മൈതാനത്ത് ഒത്തുകൂടിയ പട്ടിണിപാവങ്ങളെയായിരുന്നു. അവരുടെ അവകാശങ്ങള്‍ക്ക് ചെവികൊടുക്കാതിരിക്കാന്‍ ഏതു രാഷ്ട്രീയപ്പാര്‍ട്ടിക്കും അധികാരവര്‍ഗത്തിനുമാണ് കഴിയുക. വിജയം പിടിച്ചെടുക്കുകയായിരുന്നു കിസാന്‍ സഭ.
സി.പി.ഐ എമ്മിന്റെ കര്‍ഷകവിഭാഗമാണ് അഖിലേന്ത്യ കിസാന്‍ സഭ (എ.ഐ.കെ.എസ്). സമരത്തിന് ചിത്രങ്ങളില്‍ ചുവപ്പുനിറമായതുകൊണ്ട് സമരത്തെ തള്ളിക്കളയരുത്. സമരം ചെയ്തവന് പാര്‍ട്ടികളില്‍ വിശ്വാസമില്ല. മുന്നില്‍ വഴികാട്ടിയവന്റെ പിന്‍പറ്റി നടന്നത് ജീവന്‍ നിലനിര്‍ത്താനായിരുന്നു. സമരത്തിന്റെ അവസാന ദിവസം യെച്ചൂരിയും മറ്റും വന്നെങ്കിലും കര്‍ഷകന് അതൊന്നും ആവേശം പകര്‍ന്നില്ല. കാരണം അവന്റെ മുന്നില്‍ രാഷ്ട്രീയത്തിന് വിശപ്പിന്റെ ഗന്ധം മാത്രമേയുണ്ടായിരുന്നുള്ളൂ.
കഴിഞ്ഞ വര്‍ഷവും ഇത്തരത്തിലൊരു മാര്‍ച്ച് കണ്ടിരുന്നു. പാമ്പും എലിയും മരിച്ച കര്‍ഷകരുടെ തലയോട്ടിയും മറ്റുമായി അര്‍ധ നഗ്നരായി തമിഴ്‌നാട്ടില്‍ നിന്നുള്ള കര്‍ഷകര്‍ മാര്‍ച്ച് നടത്തിയത് ഡല്‍ഹിയിലേക്കായിരുന്നു. രാജ്യതലസ്ഥാനത്ത് സമരക്കാരുടെ കേന്ദ്രമായ ജന്തര്‍മന്തറിലായിരുന്നു സമരം. വാര്‍ത്തകളില്‍ നിറഞ്ഞ ഈ സമരത്തിന് പ്രത്യേകിച്ച് അനുകൂല വിധികളുണ്ടായില്ല.
ചൈനയിലേക്കും ത്രിപുരയിലേക്കും ബംഗാളിലേക്കും കൈചൂണ്ടിയിരുന്ന സി.പി.എം ഇനി മുംബൈയിലേക്കാവും വിരല്‍ചൂണ്ടുക.  കേരളത്തിലെ കര്‍ഷകരും അവകാശപ്പോരാട്ടത്തിന് ഭരണവര്‍ഗങ്ങള്‍ക്കെതിരേ രംഗത്തിറങ്ങേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഇവിടെ കൊടിയുടെ നിറംനോട്ടം കൂടുതലായതിനാല്‍ അവരെ അടക്കിഭരിക്കാന്‍ രാഷ്ട്രീയക്കാര്‍ക്കാകുന്നത് ദയനീയമാണ്. അതുകൊണ്ട് ആദിവാസി മധുവിനെ പോലുളളവര്‍ സംസ്്ഥാനത്ത് ഇനിയും ഉണ്ടായാല്‍ അത്ഭുതപ്പെടേണ്ടതില്ല.