Thursday, May 24, 2018

അഭിമാന നിമിഷം..

കേരള മീഡിയ അക്കാഡമിയുടെ 2018ലെ ഫെലോഷിപ്പ് ലഭിച്ചപ്പോള്‍. തിരുവനന്തപുരം ടാഗോര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പ്രൗഢഗംഭീര ചടങ്ങില്‍ കവിയും വിവര്‍ത്തകനും നിരൂപകനുമായ സച്ചിദാനന്ദനാണ് എനിക്ക് ഫെലോഷിപ്പ് സമ്മാനിച്ചത്. കേരള മീഡിയ അക്കാഡമി ചെയര്‍മാന്‍ ആര്‍.എസ്.ബാബു, ജയ്ഹിന്ദ് ടി.വി ഡയറക്ടര്‍ കെ.പി.മോഹനന്‍, കൈരളി ന്യൂസ് ഡയറക്ടര്‍ എന്‍.പി.ചന്ദ്രശേഖരന്‍ തുടങ്ങിയവരാണ് വേദിയില്‍



കര്‍ണാടക ഫലവും വരുന്ന
തെരഞ്ഞെടുപ്പുകളും

കര്‍ണാടക ഫലം ശ്രദ്ധ ക്ഷണിക്കുന്നത് വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളിലേക്കാണ്. ബി.ജെ.പിയെ നേരിടാനുള്ള ശേഷി തങ്ങള്‍ക്കില്ലെന്ന് ബോധ്യമായി
ട്ടും മറ്റ് പ്രാദേശിക പാര്‍ട്ടികള്‍ക്കൊപ്പം ചേര്‍ന്ന് തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ആര്‍ജവം കോണ്‍ഗ്രസ് കാട്ടുന്നില്ല. ഇക്കാര്യത്തില്‍ പാര്‍ട്ടി തുടരുന്ന വൈമനസ്യം ചോദ്യം ചെയ്യപ്പെടുന്നു എന്നത് യാദൃശ്ചികമല്ല. ഇനി അഥവാ ദേശീയ നേതൃത്വം തീരുമാനിച്ചാല്‍പോലും സഖ്യസാധ്യത ചര്‍ച്ച ചെയ്യാന്‍ ആഢ്യത്വം ഇനിയും വിട്ടുമാറാത്ത കോണ്‍ഗ്രസ് പ്രഭൃതികളുണ്ടെന്നത് വസ്തുതയാണ്. അടുത്തുകണ്ട തെരഞ്ഞെടുപ്പുകളിലൊക്കെയും ബി.ജെ.പിയെ എതിര്‍ത്തത് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലൊരു മുന്നണിയും പ്രാദേശിക പാര്‍ട്ടികളുടെ മറ്റൊരു മുന്നണിയുമായിരുന്നു. അപ്പോഴൊക്കെയും ബി.ജെ.പി വിജയം വരിച്ചു. കര്‍ണാടകത്തിലും സംഭവിച്ചത് മറിച്ചല്ല. എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം സഖ്യമാകാമെന്ന കോണ്‍ഗ്രസ് തീരുമാനം ബി.ജെ.പിയെ പുറത്തിരുത്തി. പാലം വലിക്കുന്നതില്‍ കേമനാണ് ജെ.ഡി.എസിന്റെ കുമാരസ്വാമിയെന്നറിയാമായിരുന്ന യെദ്യൂരപ്പ തെരഞ്ഞെടുപ്പിന്റെ തൊട്ടുപിന്നാലെ നയം വ്യക്തമാക്കുകയും ചെയ്തത് ഓര്‍ക്കുക. കോണ്‍ഗ്രസുമായോ ജെ.ഡി.എസുമായോ സഖ്യത്തില്‍ ഭരണത്തിലേക്കില്ലെന്നായിരുന്നു പ്രഖ്യാപനം. ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണയോടെയായിരുന്നു ഇതെന്നു കരുതാന്‍ വയ്യ. യെദ്യൂരപ്പയുടെ വഴിക്ക് ബി.ജെ.പി വരുന്ന കാഴ്ചയായിരുന്നു അത്. കാരണം, ഇത്തവണ കര്‍ണാടക ഭരണം പിടിക്കേണ്ടത് ബി.ജെ.പിയുടെ അത്യാവശ്യമായിരുന്നു. അതുമനസിലാക്കിയാണ്, കൂടുതല്‍ എം.എല്‍.എമാര്‍ തങ്ങള്‍ക്കായിട്ടും മുഖ്യമന്ത്രിയാകാന്‍ വാശിപിടിച്ച കുമാരസ്വാമിയെ ഉള്‍ക്കൊള്ളാന്‍ കോണ്‍ഗ്രസ് മനസില്ലാമനസോടെ തീരുമാനിച്ചത്. കുമാരസ്വാമിക്ക് വളം വയ്ക്കുന്നത് കോണ്‍ഗ്രസ് ചീയുന്നതിനു തുല്യമാണെന്ന് അറിയാഞ്ഞിട്ടല്ല ഇത്. സ്വന്തം പാളയത്തില്‍ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമൊക്കെ ആകാന്‍ പ്രാപ്തിയുള്ള നേതാക്കളുണ്ടായിരിക്കേ കുമാരസ്വാമിയെ അംഗീകരിച്ചത് വരുംദിനങ്ങളില്‍ കോണ്‍ഗ്രസില്‍ ശണ്ഠയുണ്ടാക്കുമെന്നതില്‍ തര്‍ക്കമില്ല. മല്ലികാര്‍ജുന ഖാര്‍ഗെ ഒരു ഘട്ടത്തില്‍ മുഖ്യമന്ത്രി പദം ഏറ്റെടുക്കാന്‍ കച്ചകെട്ടിയതും ശ്രദ്ധിക്കേണ്ടതുണ്ട്. ഒരുപക്ഷേ ഈ തെരഞ്ഞെടുപ്പില്‍ പുറത്തുനില്‍ക്കേണ്ട അവസ്ഥയുണ്ടായിരുന്നെങ്കില്‍ ജെ.ഡി.എസില്‍ തകര്‍ച്ച തുടങ്ങിയേനെ. അതുതടഞ്ഞത് കോണ്‍ഗ്രസിന്റെ പ്രവൃത്തിയാണെങ്കിലും ബി.ജെ.പിയെ പുറത്തുനിര്‍ത്താനായത് അവരുടെ വിജയംതന്നെയാണ്.

കര്‍ണാടകം വിരല്‍ ചൂണ്ടുന്നത്

ഈ വര്‍ഷം കേരളം ഉള്‍പ്പെടെ 10 സംസ്ഥാനങ്ങളില്‍ 11 നിയമസഭാ സീറ്റുകളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കുകയാണ്. അതുപോലെ, മഹാരാഷ്ട്രയില്‍ രണ്ടും നാഗാലാന്‍ഡിലും ഉത്തര്‍പ്രദേശിലും ഓരോന്നുവീതവും ലോക്‌സഭ ഉപതെരഞ്ഞെടുപ്പുകളും നടക്കുന്നു. 28ന് നടക്കുന്ന ഈ തെരഞ്ഞെടുപ്പുകളുടെ ഫലം 31നുതന്നെ പുറത്തുവരും. ഈ വര്‍ഷം അവസാനത്തോടെ ബി.ജെ.പി ഭരിക്കുന്ന ഛത്തിസ്ഗഢിലും, മധ്യപ്രദേശിലും, രാജസ്ഥാനിലും, കോണ്‍ഗ്രസ് ഭരിക്കുന്ന മിസോറമിലും നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കുകയുമാണ്.
ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലൊക്കെ പാര്‍ട്ടിയുടെ പ്രതിഛായക്ക് കാര്യമായ ഇടിവുതട്ടിയിട്ടുണ്ടെന്നുള്ളത് കാണേണ്ടതുണ്ട്. അക്കൂട്ടത്തില്‍ ഏറ്റവും ഒടുവില്‍ സത്‌നയില്‍ ദലിതനെ കെട്ടിയിട്ട് അടിച്ചുകൊന്ന സംഭവം നാടിന്റെ മനസാക്ഷിയെ ഉലയ്ക്കുന്നതായിരുന്നു. ഇതൊക്കെ ബി.ജെ.പിക്കെതിരേ വോട്ടായി മാറണമെങ്കില്‍ പ്രതിപക്ഷം കരുത്തുള്ളതാവണം്. ഇന്നത്തെ സാഹചര്യത്തില്‍ പ്രധാനപ്രതിപക്ഷമായ കോണ്‍ഗ്രസിന് ആ ശേഷിയില്ല. എന്നാല്‍ വോട്ടുകള്‍ വിഘടിക്കാതെ സഖ്യസാധ്യത തേടിയാല്‍ കര്‍ണാടക ഈ സംസ്ഥാനങ്ങളിലും ആവര്‍ത്തിച്ചേക്കും. ബി.ജെ.പിയെ എതിര്‍ക്കുമ്പോള്‍ ഏറ്റുമുട്ടല്‍ നേരിട്ടാവണം. മൂന്നു മുന്നണികളുണ്ടായാല്‍ ആ പാര്‍ട്ടിക്ക് ജയസാധ്യതയൊരുങ്ങുമെന്ന് കണ്ടറിഞ്ഞതാണ്.

2019 ലോക്‌സഭ

വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ ചെറുക്കാന്‍ ചെറുപാര്‍ട്ടികളെ ചേര്‍ത്ത് ഏക മുന്നണി രൂപീകരിക്കുക എന്ന പോംവഴിയാണ് കോണ്‍ഗ്രസിനു മുന്നിലുള്ളത്. നേരിട്ടുള്ള ഏറ്റുമുട്ടലില്‍ ബി.ജെ.പി അടിയറവ് പറയും. അതല്ലെങ്കില്‍ പഞ്ചാബിലെപോലെ കോണ്‍ഗ്രസ് ശക്തമാകേണ്ടിവരും. സഖ്യത്തിന് കോപ്പുകൂട്ടാന്‍ കോണ്‍ഗ്രസിനുകഴിയുന്നില്ലെങ്കില്‍ പ്രാദേശിക പാര്‍ട്ടികള്‍ അതുസാധ്യമാക്കുകയും അവസാന പരാജയം കോണ്‍ഗ്രസ് ഏറ്റുവാങ്ങേണ്ടിവരുകയും ചെയ്‌തേക്കാം.
സംസ്ഥാനങ്ങളില്‍ പ്രാദേശിക പാര്‍ട്ടികളെ പിന്തുണയ്ക്കുകയും ദേശീയ തലത്തില്‍ ഈ പാര്‍ട്ടികളുടെ പിന്തുണ നേടുകയും ചെയ്യുക എന്നത് പരീക്ഷിക്കപ്പെടേണ്ടതാണ്. എന്നാല്‍ പ്രധാനമന്ത്രിപദം പോലും മോഹിക്കുന്ന പ്രാദേശിക പാര്‍ട്ടി നേതാക്കള്‍ ഇതിനോട് യോജിക്കുമോ എന്നു കണ്ടറിയണം.
അതുപോലെ ബംഗാള്‍ പോലുള്ള സംസ്ഥാനങ്ങളില്‍ ബി.ജെ.പിയെ തടയാന്‍ മമതയുടെ കോണ്‍ഗ്രസ് എന്തായാലും സി.പി.എമ്മിനെയും കോണ്‍ഗ്രസിനെയും അടുപ്പിയ്ക്കില്ലെന്നത് നൂറുതരം. അപ്പോള്‍ കേവലം ഒറ്റ അജണ്ടയില്‍ സഖ്യമുണ്ടാക്കുന്നത് പിന്നീട് വന്‍ തകര്‍ച്ച നേരിടുന്നതിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിക്കുമെന്ന് കോണ്‍ഗ്രസ് ഭയപ്പെടുന്നുമുണ്ടാകും. 2014ലെ പോലെ മധ്യപ്രദേശിലും ഛത്തിസ്ഗഢിലും രാജസ്ഥാനിലും ബി.ജെ.പിക്ക് കാര്യങ്ങള്‍ അത്ര എളുപ്പമാവില്ല. മിസോറമില്‍ കോണ്‍ഗ്രസിന്റെ കാര്യവും അങ്ങനെതന്നെ.

മഹാസഖ്യം

ഉത്തര്‍പ്രദേശിലെ ഫൂല്‍പൂരിലും ഗോരഖ്പൂരിലും എസ്.പി-ബി.എസ്.പി-കോണ്‍ഗ്രസ് മഹാസഖ്യമാണ് ബി.ജെ.പിയെ തോല്‍പിച്ചത്. ഡല്‍ഹിയില്‍ എ.എ.പി-കോണ്‍ഗ്രസ് സഖ്യമുണ്ടായാല്‍ ബി.ജെ.പിയെ ഭരണത്തില്‍ നിന്ന് അകറ്റിനിര്‍ത്താം.
നിയസഭാ-ലോക്‌സഭാ തെരഞ്ഞെടുപ്പുകള്‍ അടുത്തെത്തി നില്‍ക്കേ ബി.ജെ.പിയെ ഫലവത്തായി ചെറുക്കാന്‍ മഹാസഖ്യ രൂപീകരണത്തിന് പാര്‍ട്ടികള്‍ക്ക് താല്‍പര്യമുണ്ടോ എന്നാണ് കാണേണ്ടത്. തര്‍ക്കങ്ങളും ശുണ്ഠിയും മൂപ്പിളമയും അഹംഭാവങ്ങളും മാറ്റിവച്ച് സംസ്ഥാന തലങ്ങളില്‍ മഹാസഖ്യ രൂപീകരണത്തിന് കോണ്‍ഗ്രസ് ആണ് മുന്‍കൈ എടുക്കേണ്ടത്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് അതു ചവിട്ടുപടിയാവുകയും വേണം. എങ്കില്‍ മാത്രമേ ബി.ജെ.പിയെ ഫലപ്രദമായി ചെറുക്കാന്‍ കോണ്‍ഗ്രസിന് സാധിക്കുകയുള്ളൂ.




Saturday, May 5, 2018



പണം കട്ടുമുങ്ങിയ
പെരുച്ചാഴികളെ തേടി

ബാങ്കുകളെയും മറ്റു സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളെയും സാമ്പത്തിക പ്രതിസന്ധിയിലാക്കി പണം കട്ടു മുങ്ങുന്ന പെരുച്ചാഴികള്‍ രാജ്യത്തെമ്പാടുമുണ്ട്. ചെറുതും വലുതുമായ ഇത്തരക്കാരാണ് ഏതു രാജ്യത്തിന്റെയും സാമ്പത്തിക സ്ഥിതി തന്നെ അവതാളത്തിലാക്കുന്നത്. ഇന്നലെയ്ക്കു മുന്‍പ് അത് ആരൊക്കെയോ ആയിരുന്നു. മുഖങ്ങളില്ലാത്തവര്‍. ഇന്നലെ തെളിഞ്ഞ മുഖങ്ങളില്‍ മദ്യമുതലാളി വിജയ് മല്യയുണ്ടായിരുന്നെങ്കില്‍ ഇന്ന് തെളിഞ്ഞ മുഖങ്ങളില്‍ വജ്രവ്യാപാരി നീരവ് മോദിയാണുള്ളത്. നാളെ തെളിഞ്ഞേക്കാവുന്ന മുഖങ്ങളില്‍ ഇന്ന് ആര്‍ഭാടങ്ങളുടെ വെള്ളിവെളിച്ചത്തില്‍ വിരാജിക്കുന്ന ഏതെങ്കിലും കള്ള ബടുക്കൂസുകളുണ്ടായേക്കാം. രാജ്യം ഇന്ന് ഭയപ്പെടുന്നത് ഇത്തരക്കാരെയാണ്. ഇവര്‍ രാജ്യത്തിനകത്തുനിന്ന് സാധാരണക്കാരന്റെ കഞ്ഞിയില്‍ പാറ്റയിടാന്‍ ശ്രമിക്കുമ്പോള്‍ അതിര്‍ത്തിയില്‍ പാകിസ്താനും ചൈനയും ഉയര്‍ത്തുന്ന ഭീഷണി എത്രയോ നിസാരം.

അടിയേല്‍ക്കുന്നതോ
ധാരണക്കാര്‍ക്ക്

ബാങ്കുകളെ ശതകോടികള്‍ വെട്ടിച്ച് മുങ്ങുന്ന മോദിമാരും മല്യമാരും സാധാരണക്കാരന്‍ വിയര്‍പ്പൊഴുക്കി ജീവിതകാലം ഹോമിച്ചുണ്ടാക്കുന്ന പിച്ചക്കാശാണ് ശൂന്യമാക്കുന്നത്. വായില്‍ വെള്ളിക്കരണ്ടിയുമായി പിറക്കുന്ന ഇത്തരക്കാര്‍ക്ക് അരവയര്‍ പോലും നിറയാതെ മുണ്ടു മുറുക്കുന്ന കര്‍ഷകനെ ഗൗനിക്കേണ്ടതില്ല. ഇവരെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവരാന്‍ ജനപ്രതിനിധികള്‍ക്കോ അവര്‍ രൂപീകരിക്കുന്ന സര്‍ക്കാരുകള്‍ക്കോ കഴിഞ്ഞ കാലങ്ങളിലൊന്നും സാധിക്കാതെ പോയത് അവരുമായുള്ള അവിഹിത ബന്ധങ്ങളായിരുന്നെന്നുള്ളത് ഇന്ന് രഹസ്യമല്ലാതായിരിക്കുന്നു. ജനാക്രോശമുയരുമ്പോള്‍ ഭരണാധികാരികള്‍ വീണു മണ്ണടിയും. അതിനുമുന്‍പ് പണം കട്ടവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരേണ്ടതുണ്ടല്ലോ. അതാണ് കട്ടവരെ കണ്ടെത്തി നാട്ടിലെത്തിക്കാനും അവന്റെ സര്‍വതും കണ്ടുകെട്ടാനുമുള്ള പുതിയ നിയമം ലക്ഷ്യമിടുന്നത്.

പുതിയ സാമ്പത്തിക
കുറ്റകൃത്യ നിയമം

പിടികിട്ടാപ്പുള്ളകളായ സാമ്പത്തിക കുറ്റവാളികളെ ലക്ഷ്യമിട്ടാണ് പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നത്. രാജ്യത്ത് സാമ്പത്തിക കുറ്റകൃത്യം നടത്തുകയും നിയമപ്രശ്‌നങ്ങളില്‍ നിന്നു രക്ഷപ്പെടാനും കോടതിയുടെ അറസ്റ്റ് വാറണ്ടില്‍ നിന്നു തടിതപ്പാനും രാജ്യം വിട്ടവരും വിടുന്നവരുമാണ് ഈ നിയമം വഴി കുടുങ്ങാന്‍ പോകുന്നത്. നിയമവിധേയരാവാന്‍ രാജ്യത്തേക്ക് മടങ്ങാന്‍ വൈമനസ്യമുള്ളവരെ തിരിച്ചെത്തിക്കാനും ഈ നിയമത്തിലൂടെ സാധിക്കും. ഇതിനൊക്കെയൊപ്പം പുതിയ ഓര്‍ഡിനന്‍സ് മറ്റൊന്നുകൂടി വ്യവസ്ഥ ചെയ്യുന്നുണ്ട്. കുറ്റവാളിയുടേതായി രാജ്യത്തിനകത്തും പുറത്തുമുള്ള സകല സ്ഥാവര ജംഗമ സ്വത്തുവകകളും കണ്ടുകെട്ടാനുള്ള വ്യവസ്ഥയാണത്. സ്വത്തുകണ്ടുകെട്ടുന്ന ഉത്തരവിടുന്നതിനുമുന്‍പ് കുറ്റവാളി ഇന്ത്യയിലെത്തി നിയമവിധേയനായാല്‍ അതില്‍ നിന്ന് താല്‍ക്കാലികമായി രക്ഷപ്പെടാം. എങ്കിലും വെട്ടിച്ചെടുത്ത പണത്തിന് സമാധാനം കണ്ടേതീരൂ. ഫ്യുജിറ്റീവ് ഇക്കണോമിക് ഒഫന്‍ഡേഴ്‌സ് ഓര്‍ഡിനന്‍സ് (എഫ്.ഇ.ഒ.ഒ) എന്നാണ് ഈ നിയമം അറിയപ്പെടുക. 100 കോടിയോ അതിലധികമോ രൂപ വെട്ടിക്കുന്നവരെയാണ് പുതിയ നിയമം ലക്ഷ്യമിടുന്നത്. ഇത്തരത്തിലുള്ള കേസുകള്‍ മാത്രം കൈകാര്യം ചെയ്യാന്‍ അതിവേഗ കോടതിയും വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ ബില്ല്. 2002ലെ പ്രിവന്‍ഷന്‍ ഓഫ് മണി ലെന്‍ഡറിങ് ആക്ടിനു (പി.എം.എല്‍.എ) കീഴിലായിരിക്കും് കോടതി. അന്വേഷണ ഏജന്‍സി, ഒരാള്‍ സാമ്പത്തിക കുറ്റകൃത്യം ചെയ്തിരിക്കുന്നു എന്നറിയിച്ചാല്‍ കോടതിക്ക് അയാള്‍ ഒളിവിലാണെങ്കില്‍ പണംതട്ടി മുങ്ങിയ സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിക്കാനാവും.

കാലതാമസം
ആരെ രക്ഷിക്കാന്‍

ഓര്‍ഡിനന്‍സ് വന്നതൊക്കെ ശരി. എങ്കിലും ഇത്തരത്തില്‍ ഉള്ള നിയമനടപടികള്‍ എന്തേ ഇത്രയും വൈകിയെന്ന ചോദ്യം അവശേഷിക്കുന്നുണ്ട്. സാധാരണക്കാരന്റെ പണം ഉപരിവര്‍ഗത്തിലെ മുതലാളിമാര്‍ കട്ടുകൊണ്ടുപോകുന്നത് അറിയാതിരുന്നിട്ടാണോ. അതോ കാണാതിരുന്നതോ കണ്ണുമൂടിയതോ. വിരല്‍ എവിടേക്കൊക്കെ ചൂണ്ടേണ്ടിവരുമെന്ന് ഭയപ്പെടുന്നു. ഇപ്പോഴത്തെ ഈ ബില്ലുപോലും ഒരു മാസത്തിലേറെയായി മേശവലിപ്പുകളില്‍ ഉറങ്ങുകയായിരുന്നു. കഴിഞ്ഞ മാസം, അതായത് മാര്‍ച്ച് 12ന് സഭയില്‍ അവതരിപ്പിക്കപ്പെട്ട ബില്ലില്‍ ചര്‍ച്ചകള്‍ ഉണ്ടാവുകയോ പാസാവുകയോ ഉണ്ടായില്ല. രാഷ്ട്രീയപ്രശ്‌നങ്ങളില്‍ ഘോരഘോരം ഗീര്‍വാണം മുഴക്കിയ ഉന്നതകുലജാതരായ ജനപ്രതിനിധികളാരും ഈ ബില്ല് കണ്ടില്ല. ഇത് സാധാരണക്കാരന്റെ പണം നഷ്ടപ്പെട്ട കേസാണല്ലോ. അതിലാര്‍ക്കാണ് താല്‍പര്യം. പല രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ ഭരണപക്ഷ-പ്രതിപക്ഷ കക്ഷികള്‍ തമ്മില്‍ തര്‍ക്കങ്ങള്‍ തുടര്‍ന്നു. ഈ തര്‍ക്കങ്ങളൊന്നും ബില്ല് പാസാക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നില്ല. തര്‍ക്കങ്ങള്‍ സഭ പിരിയുന്നതിലേക്കും നിര്‍ത്തിവയ്ക്കുന്നതിലേക്കും അനുസ്യൂതം ഗമിച്ചപ്പോള്‍ കട്ടവന് മുങ്ങാന്‍ വഴിയൊരുങ്ങി, അഥവാ ഒരുക്കുകയായിരുന്നു എന്നു പറയേണ്ടിവരുന്നത് ഒരു രാജ്യത്തെ ജനങ്ങളുടെ ദയനീയാവസ്ഥയ്ക്ക് ദൃഷ്ടാന്തമാണ്. ഇപ്പോള്‍ ലോക്‌സഭയുടെ അനുമതിക്കു പകരം ഓര്‍ഡിനന്‍സ് ഇറങ്ങിയത് രാഷ്ട്രപതിയുടെ അംഗീകാരത്തോടെ നിയമമാകുന്നതിലേക്ക് നയിക്കും. അത് ഈ വിഷയത്തിലുണ്ടായേക്കാവുന്ന കാലതാമസം ഒഴിവാക്കാന്‍ പര്യാപ്തമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. താമസിച്ചാണെങ്കിലും നിയമം യാഥാര്‍ഥ്യമാകുന്നത് മല്യയും മോദിയും ഉള്‍പ്പെടെ രാജ്യത്തെ നീറ്റുന്ന ഒരുപിടി പണക്കള്ളന്‍മാരെ രാജ്യത്തെത്തിക്കാനും നിയമം നേരിടാനും വിധേയരാക്കുമെന്നതില്‍ തര്‍ക്കമില്ല.

കോടികളുടെ കടം,
മുങ്ങിയവര്‍ 31

രാജ്യത്തെ ബാങ്കുകള്‍ കോടികലുടെ കടക്കെണിയിലെത്തുന്നത് സാധാരണക്കാരനും കര്‍ഷകരും തുഛമായ പതിനായിരക്കണക്കിനു രൂപ കടമെടുത്ത് തിരിച്ചടയ്ക്കാഞ്ഞിട്ടല്ലെന്നോര്‍ക്കണം. ബാങ്കുകളെ വ്യക്തിപ്രഭകാട്ടി ശതകോടികള്‍ വെട്ടിച്ചു മുങ്ങിയവരാണ് പ്രതികള്‍. അവരെ സഹായിച്ച കുത്തക ബാങ്കുകളുടെ മുതലാളിമാരാണ് കൂട്ടുപ്രതികള്‍. സഹായികള്‍ മുങ്ങും. അത് നാടിന്റെ അവസ്ഥയാണ്. എന്നാല്‍ കുറ്റവാളികളായ തട്ടിപ്പുകാരുടെ സ്വത്തും വസ്തുവകകളും കണ്ടുകെട്ടി ബാങ്കുകള്‍ക്ക് കടത്തില്‍ നിന്ന് തലയൂരാനാവും.
രാജ്യത്ത് സാമ്പത്തിക തട്ടിപ്പ് നടത്തി പണവുമായി മുങ്ങിയവര്‍ വിദേശങ്ങളില്‍ സസുഖം വാഴുകയാണ്. 31 പേരാണ് ഇത്തരത്തിലുള്ളതെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും സി.ബി.ഐയുടേയും പക്കലുള്ള കണക്കുകളിലുള്ളത്. ബിസിനസുകാര്‍ എന്ന ഓമനപ്പേരിലാണ് ഈ പെരുച്ചാഴികള്‍ അറിയപ്പെടുന്നത്. ഒരിക്കലും അടയ്ക്കാനാവില്ലെന്ന അറിഞ്ഞുകൊണ്ട് വന്‍ തുക വായ്പയെടുക്കുക. അടവു തെറ്റിക്കുക. നിഗൂഢതകള്‍ ബാക്കിയാക്കി വന്‍ കുംഭകോണം നടത്തി വിദേശത്തേക്ക് രക്ഷപ്പെടുക. തട്ടിപ്പിന്റെ വാല്‍ക്കഷണം പുറത്തുവരുമ്പോഴേക്കും കക്ഷികള്‍ വിദേശത്തെത്തിയിരിക്കും. നിയമം തള്ളി രക്ഷപ്പെട്ടാല്‍ നിയമവും ഒപ്പം വരുമെന്ന മുന്നറിയിപ്പാണ് പുതിയ ഓര്‍ഡിനന്‍സ് വ്യക്തമാക്കുന്നത്.

നാല്‍പതിനായിരം കോടി രൂപ തട്ടി
രാജ്യത്തെ കടക്കെണിയിലാക്കിയ
പെരുച്ചാഴികളില്‍ ചിലര്‍

1. വിജയ് മല്യ
2. ജതിന്‍ മേത്ത
3. ലളിത് മോദി
4. നീരവ് മോദി
5. മെഹുല്‍ ചോക്‌സി
6. റിതേഷ് ജെയിന്‍
7. സഞ്ജയ് ഭണ്ഡാരി
8. നിതിന്‍ ജയന്തിലാല്‍ സന്ദേശര
9. റെയ്മണ്ട് ആന്‍ഡ്രൂ വര്‍ളി
10. ജെ.കെ. അങ്കുരാല
11. രവി ശങ്കരന്‍
12. അജയ് പ്രസാദ് ഖെയ്താന്‍
13. അനന്ത് കുമാര്‍ ജെയിന്‍
14. റിഷികേശ് സുരേന്ദ്ര കര്‍ദിലെ
15. പാട്രിക് ചാള്‍സ് ബൊവറിങ്
16. കാര്‍ത്തിക് വേണുഗോപാല്‍
17. അമി നിരവ് മോദി
18. നീശാല്‍ മോദി