Tuesday, September 24, 2019

പ്രതിപക്ഷ ശാക്തീകരണമില്ലാതെ മഹാരാഷ്ട്രയും ഹരിയാനയും




വീണ്ടും തെരഞ്ഞെടുപ്പ് കാഹളം. ഇത്തവണ മഹാരാഷ്ട്രയിലും ഹരിയാനയിലുമാണ് വോട്ടെടുപ്പ് ചൂട്. മാന്ദ്യത്തില്‍ ഉഴലുന്ന ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈ ഉള്‍പ്പെടുന്ന മഹാരാഷ്ട്രയില്‍ കാര്‍ഷിക പ്രശ്‌നവും ഈ തെരഞ്ഞെടുപ്പില്‍ വിഷയമാണ്. കൃഷി അടിസ്ഥാനമായ ഹരിയാനയിലും സമാന അവസ്ഥയാണ്. ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എ മുന്നണിക്ക് ഈ വിഷയങ്ങളൊക്കെയും അറിയാവുന്നതിനാലാണ് രണ്ടുദിവസം മുന്‍പ് സാമ്പത്തിക രംഗത്തെ ബലപ്പെടുത്താനെന്ന പേരില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ചത് എന്ന് കരുതാം. ഈ പദ്ധതികള്‍ വ്യവസായ മുന്നോക്ക സംസ്ഥാനങ്ങളായ കര്‍ണാടകത്തിലെയും മഹാരാഷ്ട്രയിലെയും വോട്ടര്‍മാരെ സ്വാധീനിക്കാനാണെന്നു വ്യക്തം. ഇനി അതൊന്നും സാധിച്ചില്ലെങ്കില്‍ വര്‍ഗീയ നിറം നിര്‍ലോഭം വിറ്റുപോകുന്ന ഈ സംസ്ഥാനങ്ങളില്‍ അതിനും സാധ്യത ഉണ്ടെന്നും പാര്‍ട്ടിക്കറിയാം. മുന്‍പത്തേതില്‍ നിന്നു വിഭിന്നമായി കശ്മിരില്‍ 370ാം വകുപ്പ് റദ്ദാക്കുകയും വിഭജനം നടത്തുകയും ചെയ്തതിനുപിന്നാലെയുണ്ടായ വികാര വിക്ഷോഭങ്ങള്‍ അടങ്ങുന്നതിനുമുന്‍പാണ് ഈ തെരഞ്ഞെടുപ്പ്. അതുകൊണ്ടുതന്നെ വിഷയ ദാരിദ്ര്യമില്ലാത്ത തെരഞ്ഞെടുപ്പെന്നു വിശേഷിപ്പിക്കാം. ഉന്നാവ കേസും, സ്വാമി ചിന്‍മയാനന്ദന്‍ അറസ്റ്റിലായതും തെരഞ്ഞെടുപ്പ് ആയുധമാക്കാന്‍ പ്രതിപക്ഷത്തിന് കഴിയുമോ എന്ന ചോദ്യമാണ് ബാക്കി. പ്രതിപക്ഷത്തെ നയിക്കാന്‍ പ്രാപ്തി നഷ്ടമായ കോണ്‍ഗ്രസ് ഒരു വശത്തും പടലപ്പിണക്കവുമായി തമ്മിലടിക്കുന്ന പ്രാദേശിക പാര്‍ട്ടികള്‍ മറുവശത്തും ബി.ജെ.പിക്ക് സന്തോഷത്തിന് വക നല്‍കുന്നു. ഒക്ടോബര്‍ 21ന് ഒറ്റ ഘട്ടമായാണ് ഇരുസംസ്ഥാനങ്ങളിലും വോട്ടെടുപ്പ്. 24നാണ് ഫലപ്രഖ്യാപനം.

മഹാരാഷ്ട്ര

മഹാരാഷ്ട്രയിലെ 288 നിയമസഭാ സീറ്റുകൡലേക്കാണ് തെരഞ്ഞെടുപ്പ്്. ശിവസേനയ്‌ക്കെതിരേ പടിപടിയായി ഉയര്‍ന്ന ബി.ജെ.പി ഒടുവില്‍ സംസ്ഥാനത്ത് ഭരണം പിടിക്കുന്ന കാഴ്ചയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിലുണ്ടായത്. ബി.ജെ.പി ഭരണത്തിന്‍കീഴില്‍ ഈ സംസ്ഥാനത്ത് നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിതെന്ന പ്രത്യേകതയുമുണ്ട്. ദേവേന്ദ്ര ഫട്‌നാവിസ് എന്ന പുതുമുഖത്തെ മുഖ്യമന്ത്രിയാക്കിക്കൊണ്ട് മോദി-ഷാ സഖ്യം ഞെട്ടിച്ചത് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 122 സീറ്റിന്റെ നേട്ടം കൊയ്തതിനു പിന്നാലെയാണ്. പാര്‍ട്ടിക്ക് മൂന്നില്‍ രണ്ടു ഭൂരിപക്ഷം നേടണമെങ്കില്‍ 145 സീറ്റുകള്‍ കരസ്ഥമാക്കേണ്ടതുണ്ട്.
ഇത്തവണയും വലിയേട്ടനായി മാറിയ ബി.ജെ.പി, ഇടയ്ക്ക് ഇടഞ്ഞ ശിവസേനയെ അനുനയിപ്പിച്ച് വശത്താക്കിയിട്ടുണ്ട്. ബി.ജെ.പി ഭരണം കണ്ട ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്ന് നാഗ്പൂരിലെ കര്‍ഷക സമരവും മറാത്ത സമരവുമായിരുന്നു. കര്‍ഷക സമരത്തെ അടിച്ചൊതുക്കിയപ്പോള്‍ മറാത്ത സമരത്തെ സംവരണം നല്‍കി അനുഭാവത്തോടെ കൈകാര്യം ചെയ്തത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടായിരുന്നു.
41 സീറ്റ് നേടിയ ലോക്‌സഭ ഫലം വച്ച് നിയമസഭ ഫലത്തെ നിര്‍ണയിക്കുന്നത് ശരിയല്ലെങ്കിലും ബി.ജെ.പി നിര്‍ണായക സ്വാധീനം ചെലുത്തിയ തെരഞ്ഞെടുപ്പാണ് മഹാരാഷ്ട്രയില്‍ കടന്നുപോയത്. ലോക്‌സഭാ ഫലം വച്ചു നോക്കിയാല്‍ കഴിഞ്ഞ തവണ ബി.ജെ.പി നേടിയ 122 മണ്ഡലങ്ങളിലും ആ പാര്‍ട്ടി ലീഡ് നേടിയിരുന്നു. എന്നാല്‍ അവരെ ഞെട്ടിച്ച് വളര്‍ച്ച നേടിയത് ശിവസേനയാണ്. 107 നിയമസഭാ മണ്ഡലങ്ങളില്‍ സേന മുന്നില്‍ വന്നു. കോണ്‍ഗ്രസിന് 20 സിറ്റിംഗ് സീറ്റുകളിലും പിന്നില്‍ പോകേണ്ടിവന്നപ്പോള്‍ സഖ്യകക്ഷിയായ എന്‍.സി.പി 18 സീറ്റുകളിലാണ് പിന്നിലായത്. സ്വതന്ത്ര•ാര്‍ക്ക് മൂന്നു സീറ്റും.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ചതുഷ്‌കോണ മത്സരത്തിലാണ് ബി.ജെ.പി ജയിച്ചുകയറിയത്. ഇത്തവണ മുന്നണികള്‍ നേരിട്ട് ഏറ്റുമുട്ടുന്നു. ശിവസേന-ബി.ജെ.പി സഖ്യവും കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യവും നേരിട്ടാണ് ഏറ്റുമുട്ടുന്നത്.
ഫട്‌നാവിസ് രണ്ടാം തവണയും മുഖ്യനാകാനുള്ള ഒരുക്കത്തിലാണ്. പാവമെന്നു തോന്നുന്ന ഫട്‌നാവിസ് പാര്‍ട്ടിക്കകത്ത് തനിക്കെതിരേ ഉയരാനിടയുണ്ടായിരുന്ന രണ്ടു ശബ്ദങ്ങളെ അഞ്ചുവര്‍ഷം കൊണ്ട് മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി തനിനിറം കാട്ടിയിരുന്നു. ഏക്‌നാഥ് ഖാട്‌സെയും പ്രകാശ് മേത്തയും ക്രമക്കേടുകളെ തുടര്‍ന്ന് പുറത്താക്കപ്പെട്ടവരാണ്.

മറാത്ത

ബി.ജെ.പിക്കെതിരേ ഉയര്‍ന്ന മറാത്ത സമരം ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ കോണ്‍ഗ്രസിനും എന്‍.സി.പിക്കും കഴിയാതെപോയതാണ് തിരിച്ചടിക്ക് കാരണമെന്നാണ് കരുതേണ്ടത്. കാരണം ഈ വിഭാഗം കോണ്‍ഗ്രസിനേയും എന്‍.സി.പിയേയും പിന്തുണച്ചിരുന്നവരാണ്. സംസ്ഥാനത്ത് 30 ശതമാനം വരുന്ന മറാത്തക്കാരെ കൂടെ നിര്‍ത്താനായില്ലെങ്കില്‍ വിജയ പ്രതീക്ഷയ്ക്ക് വകയില്ല.
കോണ്‍ഗ്രസും എന്‍.സി.പിയും എക്കാലത്തെയും ക്ഷയാവസ്ഥയിലാണ്. നിയമസഭയിലെ പ്രതിപക്ഷ നേതാവായിരുന്ന രാധാകൃഷ്ണ വിഖേ പാട്ടിലും മുന്‍ മന്ത്രി ഹര്‍ഷവര്‍ധന്‍ പാട്ടിലും കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേക്കേറിയിരുന്നു. കോണ്‍ഗ്രസിന്റെ തുറുപ്പുചീട്ടായിരുന്ന മറാത്ത നേതാവ് അബ്ദുല്‍ സത്താര്‍ ശിവസേനയിലേക്ക് പോയതും പാര്‍ട്ടിക്ക് ക്ഷീണമാണ്.
എന്‍.സി.പിയുടെ കാര്യം പറയാതിരിക്കുകയാണ് ഭേദം. പവാറിന്റെ ഉറ്റ അനുയായികളായിരുന്ന മുന്‍ മന്ത്രി മധുകര്‍ പിച്ചാഡ്, വിജയ്‌സിന്‍ഹ മോഹിത് പാട്ടില്‍ എന്നിവര്‍ ബി.ജെ.പിയിലെത്തി.
കോണ്‍ഗ്രസ്-എന്‍.സി.പി കോട്ടയെന്നറിയപ്പെടുന്ന പശ്ചിമ മഹാരാഷ്ട്രയിലും വിദര്‍ഭയിലും മറാത്ത് വാഡയിലും ബി.ജെ.പിയും സേനയും കടന്നുകയറി. എന്നാലും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ബാലാസാഹിബ് തോരത്തിന് കുലുക്കമില്ല. ബി.ജെ.പി ഭരണത്തില്‍ത്തന്നെയല്ലേ തങ്ങള്‍ രാജസ്ഥാനും മധ്യപ്രദേശും ഛത്തിസ്ഗഡും കീഴടക്കിയതെന്ന മറുചോദ്യമാണ് അദ്ദേഹത്തിനുള്ളത്.
കാര്‍ഷിക മേഖലയിലെ പ്രതിസന്ധിയും തൊഴിലില്ലായ്മയും മറാത്ത ഇതര സമുദായങ്ങളുടെ പ്രശ്‌നങ്ങളും കാര്‍ഷിക പെന്‍ഷനും ഒക്കെ ആയുധങ്ങളായുണ്ടെങ്കിലും അതു പ്രയോഗിക്കാനാവുന്ന പ്രതിപക്ഷം ഇല്ല എന്നത് ഗുരുതരമാണ്. ആവശ്യത്തിന് നിക്ഷേപം വരാത്തതും കാര്‍ഷിക കടം എഴുതിത്തള്ളാത്തതും ആര് തെരഞ്ഞെടുപ്പിലുന്നയിക്കുമെന്നാണ് അറിയേണ്ടത്.
സംസ്ഥാനത്ത് പ്രകാശ് അംബേദ്കര്‍ നയിക്കുന്ന വഞ്ചിത് ബഹുജന്‍ അഗാഡി എന്ന സംഘടന ഇത്തവണ കോണ്‍ഗ്രസ് സഖ്യത്തിന് കൂടുതല്‍ ദോഷമുണ്ടാക്കിയേക്കും. രാജ് താക്കറെയുടെ എം.എന്‍.എസിന് പത്രത്താളുകളിലല്ലാതെ കാര്യമായ ദോഷം ബി.ജെ.പി സര്‍ക്കാരിനുണ്ടാക്കിയേക്കില്ല.
അസദുദ്ദീന്‍ ഉവൈസിയുടെ എഐഎംഐഎം ആണ് സംസ്ഥാനത്ത് അല്‍പമെങ്കിലും ശക്തി കാട്ടുന്ന പ്രതിപക്ഷ കക്ഷി. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഔറംഗാബാദില്‍ ശിവസേനയുടെ സിറ്റിങ് സീറ്റ് പാര്‍ട്ടി പിടിച്ചെടുക്കുകയും നിരവധി സീറ്റുകളില്‍ ശക്തമായ സ്വാധീനം അറിയിക്കുകയും ചെയ്തിരുന്നു. കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യത്തിന് ഉവൈസിയെ കൂടെ കൂട്ടാന്‍ ഇത്തവണയും കഴിഞ്ഞില്ലെങ്കില്‍ വോട്ടു ബാങ്ക് ചോര്‍ച്ച അവര്‍ ഇത്തവണയും നേരിടും. ക്ഷയിക്കുന്ന കോണ്‍ഗ്രസിനേക്കാളും തളര്‍ന്ന എന്‍.സി.പിയെക്കാളും ഉശിരുള്ള ഉവൈസിയുടെ പാര്‍ട്ടിയിലേക്ക് ന്യൂനപക്ഷങ്ങള്‍ ചേക്കേറുന്നതാണ് ആ പാര്‍ട്ടിക്ക് ഗുണകരമാവുന്നത്.

ഹരിയാന

ഹരിയാനയില്‍ 90 നിയമസഭാ സീറ്റുകളിലാണ് തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പിനു മുന്‍പേ ജയമുറപ്പിച്ച മട്ടിലാണ് ബി.ജെ.പി. അടിച്ചുപിരിഞ്ഞ് ശക്തി ക്ഷയിച്ച പ്രതിപക്ഷ പാര്‍ട്ടികളുടെ കൂമ്പാരമാണ് ഇവിടെ. സംസ്ഥാനത്ത് ഏറെ അടിവേരുകളുള്ള ചൗതാലയുടെ ഐഎന്‍എല്‍ഡിയാണ് കുടുംബ കലഹത്തില്‍ അലസി നില്‍ക്കുന്നത്. അസമിലെപ്പോലെ പൗരത്വ നിര്‍ണയം നടത്തുമെന്ന അജണ്ടയിലൂന്നിയാണ് ബി.ജെ.പി പ്രചാരണം.
പ്രതിപക്ഷ ഐക്യനിര കെട്ടിപ്പടുക്കാമോ എന്ന അന്വേഷണത്തിലാണ് കോണ്‍ഗ്രസ് ഇപ്പോഴും. അതുകൊണ്ടുതന്നെ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിന് നിലവില്‍ വലിയ വെല്ലുവിളിയില്ലെന്നാണ് മനസിലാവുന്നത്.
കാര്‍ഷിക കടം എഴുതിത്തള്ളുമെന്നും വയോജന പെന്‍ഷന്‍ 5000 ആക്കുമെന്നും വാഗ്ദാനം നല്‍കിയാണ് ഹുഡയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് രംഗത്തുള്ളത്. ഗ്രൂപ്പുകളിയില്‍ ഉഴലുന്ന പാര്‍ട്ടി ഇത്തവണ എന്തുനേടുമെന്ന് കാത്തിരുന്നു കാണണം.
യോഗേന്ദ്ര യാദവിന്റെ സ്വരാജ് ഇന്ത്യയും കെജ്‌രിവാളിന്റെ ആം ആദ്മിയും മത്സരത്തിന് കച്ചമുറുക്കിയിട്ടുണ്ട്.
കഴിഞ്ഞ ലോക്‌സഭ ഫലം കോണ്‍ഗ്രസിനെ നിരാശപ്പെടുത്തും. പത്തില്‍ പത്തു സീറ്റും ബി.ജെ.പിയാണ് നേടിയത്. ദേവിലാലിന്റെ ജെ.ജെ.പി ദലിത്-ജാട്ട് വോട്ടുകളില്‍ കണ്ണുവച്ച് വീണ്ടും ബി.എസ്.പിയുമായി ചേര്‍ന്നേക്കും. ജാട്ട് സമരം വീഥികള്‍ കത്തിച്ച കഥയുണ്ട് സംസ്ഥാനത്തിന്. അതുകൊണ്ടുതന്നെ അവരുടെ നിലപാടാവും ഇത്തവണയും നിര്‍ണായകം.


നിലവിലെ കക്ഷിനില

മഹാരാഷ്ട്ര
ആകെ സീറ്റ് 288
ബി.ജെ.പി 122
കോണ്‍ഗ്രസ് 42
ശിവസേന 63
എന്‍.സി.പി 41
സ്വതന്ത്രര്‍ 19
എം.എന്‍.എസ് 01

ഹരിയാന
ആകെ സീറ്റ് 90
ബി.ജെ.പി 47
കോണ്‍ഗ്രസ് 15
ഐഎന്‍എല്‍ഡി 19
സ്വതന്ത്രര്‍ 05
എച്ച്.ജെ.സി 02
അകാലിദള്‍ 01
ബി.എസ്.പി 01

Wednesday, September 18, 2019

കശ്മിരില്‍ തട്ടി ഇന്ത്യ-ചൈന ബന്ധം



ഹിമാചല്‍ പ്രദേശിലെ ദോക് ലാമില്‍ ഇന്ത്യയുടെയും ചൈനയുടെയും സേനകള്‍ തമ്മില്‍ ഉരസലുണ്ടായ സംഭവം മറക്കാറായിട്ടില്ല. ദേശീയ മാധ്യമങ്ങളിലുള്‍പ്പെടെ വളരെ ഗുരുതരമായ സ്ഥിതിവിശേഷമെന്ന രീതിയില്‍ വാര്‍ത്തകള്‍ വരികയും ഒരുപക്ഷേ യുദ്ധം ഉണ്ടായേക്കുമെന്ന സ്ഥിതിപോലും സംജാതമാവുകയും ചെയ്തിരുന്നു. 2017ലായിരുന്നു ഈ സംഭവം. ഇന്ത്യയുടെയും ചൈനയുടെയും പട്ടാളക്കാര്‍ കല്ലുകളും ഇരുമ്പുവടികളുമായി പരസ്പരം ഏറ്റുമുട്ടുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയകളില്‍ അന്ന് മിക്കവരും കണ്ടിരുന്നു.
അയല്‍രാജ്യമായ പാകിസ്താനോട് നേരത്തേതന്നെ വിദ്വേഷമുണ്ടായിരിക്കേ അവരുടെ കൈയാളായ ചൈനയെയും ശുണ്ഠിപിടിപ്പിക്കുന്നത് ഇന്ത്യക്ക് ഗുണകരമല്ലെന്ന് അന്നേ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ആയുധങ്ങളിലും സാങ്കേതികതയിലും ആള്‍ബലത്തിലും ഇന്ത്യയേക്കാള്‍ ബഹുദൂരം മുന്‍പിലുള്ള ചൈനയോട് ഏറ്റുമുട്ടാന്‍ മടിയില്ലെന്ന് അന്നത്തെ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പ്രഖ്യാപിച്ചപ്പോള്‍ സത്യാവസ്ഥ അറിയാവുന്ന ഓരോ ഇന്ത്യക്കാരന്റെയും നെഞ്ചിടിച്ചു.
ഇന്ത്യയുടെ അവസ്ഥ നന്നായി അറിയാവുന്ന ഔദ്യോഗിക വൃന്ദം ചൈനയുമായി സന്ധിയുണ്ടാക്കിയില്ലെങ്കില്‍ ഇന്ത്യ ഗുരുതരമായ ഭവിഷ്യത്ത് അനുഭവിക്കുമെന്ന് മോദിയെയും പരിവാറിനെയും പറഞ്ഞ് മനസിലാക്കി. അപരിഹൃതമായേക്കുമെന്ന് ഇരുരാജ്യങ്ങളും കരുതിയിരുന്ന ഈ സംഭവം മയപ്പെടാന്‍ ഏറെ സമയമെടുത്തു. ഇന്ത്യയെപ്പോലെ ചൈനയും ഈ സംഘര്‍ഷം ലഘൂകരിക്കാന്‍ ശ്രദ്ധ ചെലുത്തിയെന്ന് തോന്നുന്നതായിരുന്നു തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങള്‍.
തൊട്ടടുത്ത വര്‍ഷം, 2018ല്‍ ചൈനയിലെ വൂഹാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങിനെ സന്ദര്‍ശിച്ചതോടെ മഞ്ഞുരുകിയെന്ന് നമ്മള്‍ ഊറ്റംകൊണ്ടു, അഥവാ നമ്മുടെ ഭരണാധികാരികള്‍ നമ്മളെ ധരിപ്പിച്ചു. മഞ്ഞ് ഉരുകുകയായിരുന്നില്ലെന്നാണ് പുതിയ സംഭവവികാസങ്ങള്‍ കാണുമ്പോള്‍ മനസിലാക്കേണ്ടത്.

ചൈനീസ് നിറംമാറ്റം

വൂഹനില്‍ ചൈനയെ മെരുക്കാന്‍ കഴിഞ്ഞെന്ന് ഇന്ത്യന്‍ ഭരണാധികാരികള്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് മസൂദ് അസറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യന്‍ ആവശ്യത്തെ ചൈന യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ വീറ്റോ ചെയ്തത്. തുടര്‍ന്ന് മറ്റ് രാജ്യങ്ങളൊക്കെ ചേര്‍ന്നിട്ടും ഇന്ത്യയുടെ നിലപാടിനോട് ഒരു വിട്ടുവീഴ്ചയും ചെയ്യാന്‍ ആ രാജ്യം തയാറായില്ലെന്നുമോര്‍ക്കണം. ഒടുവില്‍ വഴങ്ങിയെന്നതു നേര്. എന്നാല്‍, ചൈനയുടെ നിലപാടുകള്‍ വിശ്വസനീയമല്ലെന്നും സാഹചര്യങ്ങള്‍ക്കനുസരിച്ച് ആ രാജ്യം നിലപാടുകള്‍ മാറ്റുമെന്നും പിന്നീടുണ്ടായ സംഭവങ്ങള്‍ ദൃഷ്ടാന്തമാണ്.

കശ്മിരില്‍ തട്ടി

കശ്മിരിന് പ്രത്യേക പദവി നല്‍കിയിരുന്ന 370ാം വകുപ്പ് റദ്ദാക്കിയത് പരോക്ഷമായി ഇന്ത്യ-ചൈന ബന്ധം വഷളാക്കിയെന്നു വേണം വിലയിരുത്താന്‍. കാരണം, ജമ്മുകശ്മിരിനെ രണ്ടായി വിഭജിച്ച ഇന്ത്യന്‍ നിലപാടിനെ അതുണ്ടായ അന്നുതന്നെ ചൈന വിമര്‍ശിച്ചിരുന്നു. ഇന്ത്യയുടെ പുതിയ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ ബീജിങ് സന്ദര്‍ശിച്ചപ്പോള്‍ ഇന്ത്യ രൂപീകരിച്ച ലഡാക്ക് എന്ന കേന്ദ്രഭരണ പ്രദേശം ചൈനയുടെ ഭാഗമാണെന്നും ഇന്ത്യന്‍ നിലപാട് ചൈനയുടെ പരമാധികാരത്തിന് ഭീഷണി ഉയര്‍ത്തുന്നതാണെന്നും ചൈനീസ് വക്താവ് നേരിട്ടറിയിച്ചത് ഓര്‍ക്കാവുന്നതാണ്.
ഇതിനുപിന്നാലെ ആ രാജ്യം പാകിസ്താന്റെ നിലപാടിനെ പിന്തുണച്ച് രംഗത്തുവന്നു. പാകിസ്താനുമായി ചേര്‍ന്ന് ഈ വിഷയത്തില്‍ ഒരു പ്രസ്താവന പുറത്തിറക്കിയ ചൈന, കശ്മിര്‍ കാലങ്ങളായി തര്‍ക്കത്തിലുള്ളതാണെന്നും യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെയും ഉഭയകക്ഷി കരാറിന്റെയും അടിസ്ഥാനത്തില്‍ വേണം വിഷയത്തില്‍ പരിഹാരം കാണേണ്ടതെന്നും വ്യക്തമാക്കിയത് കശ്മിര്‍ വിഷയത്തില്‍ ആ രാജ്യത്തിനുള്ള താല്‍പര്യം ഊന്നിപ്പറയുന്നതാണെന്ന് മനസിലാക്കേണ്ടതുണ്ട്.

പാങോങില്‍ മുഖാമുഖം

കശ്മിര്‍ വിഷയത്തില്‍ ബീജിങിന്റെ നിലപാടിനോട് വളരെ കരുതലോടെയാണ് ഇന്ത്യ പ്രതികരിച്ചുവരുന്നത്. എങ്കിലും പ്രശ്‌നം സങ്കീര്‍ണമാകുന്ന തരത്തിലുള്ള ചൈനീസ് പ്രതികരണം ഇപ്പോഴും തുടരുകയാണെന്നു കാണാം. കിഴക്കന്‍ ലഡാക്കില്‍ ചൈനീസ് പട്ടാളവും ഇന്ത്യന്‍ പട്ടാളവും സംഘര്‍ഷത്തിലായത് വലിയ വാര്‍ത്തയായിരുന്നു. കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. 134 കിലോമീറ്റര്‍ നീളമുള്ള പോങോങ് തടാകത്തിന്റെ വടക്ക് കരയിലായിരുന്നു സംഘര്‍ഷം. ഈ തടാകത്തിന്റെ മൂന്നില്‍ രണ്ടുഭാഗവും ചൈനീസ് നിയന്ത്രണത്തിലാണെന്നതു വേറെ കാര്യം. പട്രോള്‍ നടത്തുകയായിരുന്ന ഇന്ത്യന്‍ പട്ടാളത്തെ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ഭടന്‍മാര്‍ തടയുകയായിരുന്നു. തുടര്‍ന്ന് ഇരുവിഭാഗവും സംഘര്‍ഷത്തിലേര്‍പ്പെടുകയും കൂടുതല്‍ സൈനികരെ അവിടേക്ക് എത്തിക്കുകയും ചെയ്തു. വലിയ വാര്‍ത്തയായില്ലെങ്കിലും യുദ്ധസമാന സാഹചര്യമായിരുന്നു അത്. ഇത്തരം സംഘര്‍ഷങ്ങള്‍ പലപ്പോഴും ഉണ്ടാകുന്നത് യഥാര്‍ഥ നിയന്ത്രണരേഖ തിരിച്ചറിയാന്‍ കഴിയാത്തതിനാലാണെന്ന് ഇന്ത്യന്‍ സേനാവൃത്തങ്ങള്‍ വിശദീകരിക്കുന്നുണ്ടെങ്കിലും സംഘര്‍ഷം മൂര്‍ഛിക്കുന്നത് യുദ്ധത്തിനു കാരണമാകുമെന്ന വസ്തുത വിസ്മരിക്കാവുന്നതല്ല.

വാരണാസിയും
ഹിമവിജയും

വൂഹനില്‍ ചൈനീസ് പ്രസിഡന്റുമായി നടന്ന ചര്‍ച്ചയുടെ തുടര്‍ ചര്‍ച്ച ഇന്ത്യയില്‍ നടക്കാനിരിക്കുകയാണ്. വാരണാസിയില്‍ അടുത്ത മാസമാണ് ചര്‍ച്ച നടക്കേണ്ടത്. അതിനുമുന്‍പുണ്ടായിരിക്കുന്ന ഈ സംഘര്‍ഷം ആ ചര്‍ച്ചയുടെ ഗതി എവിടെയെത്തിക്കുമെന്ന് കാത്തിരുന്നു കാണേണ്ടതാണ്. പ്രത്യേകിച്ച്, അടുത്തമാസം ഹിമാലയ സാനുക്കള്‍ക്കടുത്ത പര്‍വത നിരകളില്‍ ഇന്ത്യന്‍ സേന തങ്ങളുടെ പരിശീലനം നടത്താനിരിക്കുന്നതിനിടെ. അതും ഓപറേഷന്‍ വിജയ് എന്ന പേരില്‍ മുന്‍പ് ചൈനയുമായി സംഘര്‍ഷമുണ്ടായ അരുണാചല്‍ അതിര്‍ത്തി മേഖലയില്‍. ഈ മേഖലയ്ക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ചൈന സ്വന്തം സ്ഥലമായി കരുതിപ്പോരുന്നിടത്താണ് ഇന്ത്യന്‍ സേനയുടെ അഭ്യാസപ്രകടനം നടക്കുക. കാര്‍ഗില്‍ യുദ്ധത്തില്‍ മലനിരകളില്‍ ഫലപ്രദമായി പാക് സേനയെ നേരിടാന്‍ ഇന്ത്യന്‍ സൈന്യത്തിനായിരുന്നില്ല. ഇതാണ് പതിനായിരത്തോളം അടി ഉയരത്തില്‍ മലനിരകളില്‍ യുദ്ധാഭ്യാസ-പരിശീലന പദ്ധതിയിടാന്‍ ഇന്ത്യന്‍ സേനയെ പ്രേരിപ്പിച്ചത്.
യഥാര്‍ഥ നിയന്ത്രണ രേഖയില്‍ നിന്ന് ഏറെ മാറിയാണ് ഈ അഭ്യാസം നടക്കുക. പ്രത്യേക പരിശീനം നേടിയ 15,000 സൈനികരും ടാങ്കുകളും യുദ്ധോപകരണങ്ങളും വ്യോമസേനയുടെ ഹെലിക്കോപ്ടറുകളും ട്രാന്‍സ്‌പോര്‍ട്ട് വിമാനങ്ങളും എല്ലാം ഉള്‍പ്പെടുന്ന യുദ്ധസജ്ജമായ അഭ്യാസപ്രകടനമാണിതെന്ന പ്രത്യേകതയുമുണ്ട്. ചൈനയെ ഔദ്യോഗികമായി അറിയിക്കാതെ നടക്കുന്ന ഈ അഭ്യാസ പ്രടനത്തില്‍ ബ്രഹ്മോസ് മിസൈല്‍ ഒഴിച്ചുള്ള ആയുധ-യുദ്ധ സാമഗ്രികളെല്ലാമുണ്ടാവുമെന്നാണ് സൈനിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇത് ചൈനയെ പ്രകോപിപ്പിക്കുമെന്നതില്‍ യാതൊരു തര്‍ക്കവുമില്ല. അതിര്‍ത്തിയില്‍ ഇനിയും സംഘര്‍ഷമുണ്ടാവുകയോ ഷീ ജിന്‍പിങിന്റെ ഇന്ത്യന്‍ സന്ദര്‍ശനം റദ്ദാകുകയോ ചെയ്താല്‍ അതില്‍ തെല്ലും അത്ഭുതപ്പെടേണ്ടതില്ല.



Sunday, September 1, 2019

പൗരാവകാശ ധ്വംസനത്തിലേക്ക് വാതില്‍ തുറന്ന് യു.എ.പി.എ


ഭീകരാക്രമണം ഇന്ത്യയില്‍ നടക്കുന്നു എന്നതു നേരാണ്. അതിനെതിരേ നിയമങ്ങള്‍ ഉണ്ടാക്കുന്ന സര്‍ക്കാരുകള്‍ ഭീകരന്‍മാരെ നേരിടുന്നതിനുപകരം പലപ്പോഴും ജനാവകാശത്തിന്‍മേല്‍ കത്തിവയ്ക്കാനുള്ള അവകാശം നേടുന്നതായാണ് കഴിഞ്ഞ കാലങ്ങള്‍ തെളിയിച്ചത്. ഇപ്പോള്‍ ലോക്‌സഭയില്‍ പുതുതായി അവതരിപ്പിക്കപ്പെട്ടതും രാജ്യസഭയില്‍ പാസായതുമായ നിയമം യു.എ.പി.എ പഴയ നിയമങ്ങളുടെ പിന്‍ഗാമിയാണെങ്കിലും പല്ലും നഖവും കൂടും. അത് ഉപദ്രവമേല്‍പ്പിക്കുന്നത് ആര്‍ക്കെന്ന് കാണാന്‍ അധികം കാത്തിരിക്കേണ്ടിവരില്ലെന്നാണ് സൂചന.

യു.എ.പി.എ
രാജ്യത്ത് പുതുതായി അവതരിപ്പിക്കപ്പെട്ട ഭീകരവിരുദ്ധ നിയമമാണ് യു.എ.പി.എ (അണ്‍ലോഫുള്‍ ആക്ടിവിറ്റീസ് (പ്രിവന്‍ഷന്‍) അമെന്‍ഡ്‌മെന്‍ഡ് ബില്‍) എന്നാണ് പൂര്‍ണരൂപം. നിയമത്തെ സംശയിക്കേണ്ടതില്ലെങ്കിലും അതിന്റെ ഉപയോഗ രീതിയിലാണ് ആകാംക്ഷ. യു.എ.പി.എ എന്ന ഈ പുതിയ നിയമം. ദശാബ്ദങ്ങളിലൂടെ കടന്നുവന്ന മറ്റ് രണ്ട് നിയമങ്ങള്‍ പോരായെന്നു തോന്നിയതാണ് പുതിയ നിയമത്തിലേക്ക് കടക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പി്ച്ചതെന്നാണ് ഔദ്യോഗിക ഭാഷ്യം.
കേന്ദ്ര സര്‍ക്കാരിന് രാജ്യത്താകമാനം സംശയത്തിന്റെ മറവില്‍ ആരെയും കസ്റ്റഡിയിലെടുക്കാനും തടവിലാക്കാനും അനുമതി നല്‍കുന്നു. അതും കുറ്റകൃത്യം നടക്കുംമുന്‍പേ. ഈ കേസില്‍ പെട്ടാല്‍ പിന്നെ ജാമ്യം നോക്കേണ്ട. പൊലിസിന് നിമയത്തിന്റെ മറവില്‍ ഒരു സമൂഹത്തിന്റെ മേല്‍പോലും ഭീകരവാഴ്ച നടത്താനും ഈ നിയമം പഴുതുണ്ടാക്കുമെന്ന സൂചന ഗൗരവതരമാണ്.

നിയമങ്ങളുടെ പോക്ക്
ഭീകരവാദത്തിനെതിരേയെന്ന പേരില്‍ അവതരിപ്പിക്കപ്പെട്ട നിയമങ്ങള്‍ ഫലത്തില്‍ ഗുണപ്രദമായിരുന്നോ എന്നു ചിന്തിക്കുന്നത് നന്നായിരിക്കും. ഇത്തരം നിയമങ്ങള്‍ ഫലത്തില്‍ ഗുണകരമായി ഭവിച്ചിട്ടില്ലെന്നാണ് മുന്‍കാല ചരിത്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ഉദാഹരണത്തിന് പഞ്ചാബില്‍ പൊട്ടിപ്പുറപ്പെട്ട ലഹളയ്ക്കുപിന്നാലെയാണ് ടാഡ എന്ന ഓമനപ്പേരില്‍ അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ടെററിസം ആന്‍ഡ് ആന്റി ഡിസ്‌റപ്റ്റീവ് ആക്ടിവിറ്റീസ് (പ്രിവന്‍ഷന്‍) ആക്ട് കൊണ്ടുവന്നത്. ഒരു ദശാബ്ദത്തോളം പുലര്‍ന്ന ഈ നിയമത്തിന്റെ പഴുതില്‍ തടവിലായത് ആയിരക്കണക്കിനുപേരാണ്. അതും ബഹുഭൂരിപക്ഷവും മുസ് ലിം ജനവിഭാഗവും സിക്കുകാരും. ഇവരില്‍ നൂറില്‍ 99 പേര്‍ക്കുമെതിരേ കൃത്യമായ കുറ്റാരോപണം പോലുമുണ്ടായില്ല. പലരും നിരപരാധികളായിരുന്നുതാനും.
ടാഡയ്ക്കുപിന്നാലെയാണ് പ്രിവന്‍ഷന്‍ ഓഫ് ടെററിസം ആക്ട് എന്ന പോട്ട നിലവില്‍ വന്നത്. ഈ നിയമവും പോരെന്നു തോന്നിയതിനാലാണല്ലോ പുതിയ നിയമത്തിന്റെ അവതാരം.

ടാഡ
പഞ്ചാബില്‍ ഉരുണ്ടുകൂടിയ സൈനിക പ്രശ്‌നത്തെ കൈകാര്യം ചെയ്യാനായി 1985ലെ രാജീവ് ഗാന്ധി സര്‍ക്കാരാണ് ടാഡ നിയമം കൊണ്ടുവന്നത്. എന്നാല്‍ 1987ഓടെ രാജ്യം മുഴുവനായി ടാഡയുടെ പരിധിയില്‍ കൊണ്ടുവന്നു. ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കപ്പലുകളിലോ വിമാനങ്ങളിലോ ഭീകരമോ വിനാശകരമായ പ്രവൃത്തി ചെയ്യുന്നവരെയോ ഇന്ത്യക്കോ പുറത്തോ അത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്ന രാജ്യത്തെ സാധാരണക്കാരെയും സര്‍ക്കാര്‍ ജോലിക്കാരെയുമോ ടാഡ നിയമപ്രകാരം വിചാരണ ചെയ്യാം. ജാമ്യം നല്‍കാതെ ആരോപണ വിധേയരെ ഒരു പ്രത്യേക കോടതിക്ക് വിചാരണ ചെയ്യാവുന്ന നിയമമായിരുന്നു ഇത്. വിചാരണ കൂടാതെ ആരോപണവിധേയനെ കോടതിയില്‍ ചാര്‍ജ് ഷീറ്റ് നല്‍കാതെ ആറു മാസം മുതല്‍ ഒരു വര്‍ഷം വരെ കസ്റ്റഡിയില്‍ വയ്ക്കാന്‍ പൊലിസിന് ടാഡ അനുമതി നല്‍കി. വിചാരണ പൊതുജനത്തിനോ മാധ്യമങ്ങള്‍ക്കോ കാണാനാവാത്ത ഇന്‍ കാമറയിലാണ് ആരോപണ വിധേയരെ വിചാരണ നടത്തിയിരുന്നത്. 76166 പേരെയാണ് ടാഡ നിയമത്തിന്‍ കീഴില്‍ അറസ്റ്റ് ചെയ്തത്. ഇതില്‍ കുറ്റവാളികളായി കണ്ടെത്തിയത് വെറും നാലു ശതമാനം പേരെ മാത്രം. കരിനിയമമെന്ന് പൊതുജനം ആക്ഷേപിച്ച നിയമം 1995ല്‍ നിര്‍ത്തലാക്കപ്പെട്ടെങ്കിലും ആശ്വാസം അധികനാള്‍ നീണ്ടില്ല.

പോട്ട
2001ല്‍ പാര്‍ലമെന്റില്‍ ഭീകരാക്രമണം ഉണ്ടായതോടെയാണ് ടാഡയുടെ ചുവടുപിടിച്ച് പുതിയ നിയമത്തിന്റെ വരവ്. 2002ല്‍ കൊണ്ടുവന്ന നിയമത്തിന്റെ പേര് പോട്ട. ടാഡയിലെ പോലെ കോടതിയില്‍ ചാര്‍ജ് ഷീറ്റ് നല്‍കാതെ ആരോപണവിധേയരെ ആറുമാസം മുതല്‍ ഒരു വര്‍ഷം വരെ കസ്റ്റഡിയില്‍ സൂക്ഷിക്കാന്‍ ഈ നിയമവും അധികാരം നല്‍കി. വാജ്‌പേയി സര്‍ക്കാരാണ് പോട്ട കൊണ്ടുവന്നത്. കസ്റ്റഡിയില്‍ വച്ച് കുറ്റസമ്മതം നടത്തുന്നതോടെ കുറ്റം ചെയ്തത് ആ വ്യക്തിയാണെന്ന് തീരുമാനിക്കപ്പെടും. 4349 കേസുകളാണ് പോട്ട നിയമമനുസരിച്ച് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. 1031 പേരെയാണ് ഭീകരബന്ധമാരോപിച്ച് തടവിലാക്കിയത്. എന്നാല്‍ ഇതില്‍ നാമമാത്രമായ 13 പേരെയാണ് കുറ്റവാളികളായി വിചാരണ ചെയ്യാന്‍ കഴിഞ്ഞത്. പോട്ട നിയമത്തിന് ആയുസ് കുറവായിരുന്നു. 2004 ആയപ്പോഴേക്കും പോട്ട നിയമം ഉപേക്ഷിച്ചു.


യു.എ.പി.എ
പോട്ടയുടെ അംശങ്ങളോടെ 1967ലെ നിയമവിരുദ്ധ പ്രവര്‍ത്തന നിയമമായ യു.എ.പി.എ 2004ലെ മന്‍മോഹന്‍സിങ് സര്‍ക്കാരാണ് കൊണ്ടുവന്നത്. ഭീകരപ്രവര്‍ത്തനം പ്രത്യേകമായി ഉള്‍പ്പെടുത്തിയത് പോട്ടയുടെ വകുപ്പുകള്‍ ചേര്‍ത്തായിരുന്നു. 32 സംഘടനകളെ യു.എ.പി.എക്കു കീഴില്‍ ഭീകര സംഘടനകളായി ലിസ്റ്റ് ചെയ്തു. 2008ലെ മുംബൈ ഭീകരാക്രമണത്തോടെ യു.എ.പി.എ വീണ്ടും ഭേദഗതിക്ക് വിധേയമാക്കി കൂടുതല്‍ കര്‍ക്കശമാക്കി. ഭീകരപ്രവര്‍ത്തനത്തിലേര്‍പ്പെട്ടേക്കാമെന്ന പേരില്‍ ഒരു വ്യക്തിയെ ഭീകരനായി മുദ്രകുത്താനും ഈ നിയമത്തിലൂടെ സാധിക്കുമെന്ന ഗുരുതരമായ ഭേദഗതിയാണ് ഈ നിയമത്തെ ശ്രദ്ധേയമാക്കിയത്. 2008ലെ മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ കൊണ്ടുവന്ന ഈ നിയമത്തിന് ഫലവും ഉണ്ടായി. നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുപ്രകാരം മറ്റ് നിയമങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഈ നിയമമനുസരിച്ച് രജിസ്‌ററര്‍ ചെയ്ത കേസുകളില്‍ 75 ശതമാനത്തിലും പ്രതിചേര്‍ക്കപ്പെട്ടവര്‍ മോചിപ്പിക്കപ്പെട്ടു. ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കൈവശമുള്ള കണക്കുകളനുസരിച്ച് മോദി സര്‍ക്കാരിന്റെ കാലത്ത് 2015ല്‍ 76 കേസെടുത്തതില്‍ 65ലും പ്രതിചേര്‍ക്കപ്പെട്ടവര്‍ മോചിപ്പിക്കപ്പെട്ടു. 2016ലാവട്ടെ 33 കേസുകളില്‍ 22ലും പ്രതിചേര്‍ക്കപ്പെട്ടവര്‍ മോചനം നേടി.

പുതിയ യു.എ.പി.എ
ടാഡയോ പോട്ടയോ 1967ലെ യു.എ.പി.എയോ അല്ല പുതിയ നിയമം. കരിനിയമം എന്ന് പ്രതിഷേധമുയരാനുള്ള കാരണവും അതാണ്. മുന്‍ നിയമങ്ങളൊക്കെയും രണ്ടു വര്‍ഷം കൂടുമ്പോള്‍ നീട്ടുകയും പരിഷ്‌കരിക്കുകയും ഭേദഗതി വരുത്തുകയും ഒക്കെ ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ പുതിയ യു.എ.പി.എ നിയമത്തിന് ഇതൊന്നും ബാധകമല്ല. ഒരു സ്ഥിരനിയമമായാണ് ഇത് അവതരിപ്പിക്കപ്പെട്ട് പ്രാബല്യത്തിലായിരിക്കുന്നത്. ടാഡയും പോട്ടയും പോലെ ഇതും ദുരുപയോഗം ചെയ്യപ്പെടുമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നതും മറ്റൊന്നുംകൊണ്ടല്ല. പോട്ടയിലും ടാഡയിലും പഴയ യു.എ.പി.എയിലുമൊക്കെ സംഘടനകളെയോ ഗ്രൂപ്പുകളെയോ ആണ് ഭീകര പട്ടികയില്‍ പെടുത്തിയിരുന്നത്. എന്നാല്‍
ഒരു വ്യക്തിയെ ഭീകരനായി പ്രഖ്യാപിക്കുന്ന പുതിയ നിയമം വരും ദിനങ്ങളില്‍ കൂടുതല്‍ വിവാദങ്ങളുണ്ടാക്കുമെന്നുറപ്പാണ്. മുന്‍ നിയമങ്ങളില്‍ പോലും അതനുസരിച്ച് പിടികൂടുന്നവരെ ഭീകര ബന്ധമില്ലെന്ന് മനസിലാകുന്നതോടെ തടവില്‍ നിന്ന് മോചിപ്പിക്കുമ്പോഴും എന്തിന് തടവിലിട്ടു എന്ന ചോദ്യത്തിന് ഒരു മറുപടിയുമുണ്ടായിരുന്നില്ല. സദുദ്ദേശ്യത്തോടെ ചെയ്യുന്ന പ്രവൃത്തി എന്ന പേരില്‍ സുരക്ഷാ സേനകള്‍ക്ക് ഈ വകുപ്പുകള്‍ സംരക്ഷണം നല്‍കിയിരുന്നു എന്നതും ശ്രദ്ധേയമാണ്.

യു.എന്‍ നിയമം
ഐക്യരാഷ്ട്ര സംഘടനയുടെ 2006ലെ ഭീകരപ്രവര്‍ത്തന വിരുദ്ധ നിയമത്തിന്റെ ചുവടുപിടിച്ചാണ് പുതിയ നിയമം അവതരിപ്പിച്ചതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വിശദീകരിക്കുന്നത്. എന്നാല്‍ ഭീകരപ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടണമെങ്കില്‍ ഒരു വ്യക്തിയുടെ പ്രവര്‍ത്തന കാര്യകാരണങ്ങള്‍ വിനാശകരമായിരിക്കണം. ഒരു സര്‍ക്കാരിനെയോ അന്താരാഷ്ട്ര സംഘടനയെയോ എന്തെങ്കിലും നടപ്പാക്കുന്നതില്‍ നിന്ന് തടയാന്‍ ഉദ്ദേശിച്ചോ ജനങ്ങളെ ഭീതിപ്പെടുത്തുന്നതോ ആയ പ്രവര്‍ത്തനം. എന്തെങ്കിലും പ്രത്യേക പ്രത്യയശാസ്ത്രം നടപ്പാക്കാനുദ്ദേശിച്ചുള്ളതുമായിരിക്കണം. ഈ മൂന്നു കാര്യങ്ങളുടെ ചുവടുപിടിച്ചാണ് യു.എന്‍ നിയമം കൊണ്ടുവന്നത്.
യു.എ.പി.എയിലാവട്ടെ, പൊതുഭരണവിഭാഗം നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികളെ എന്തെങ്കിലും അക്രമ മാര്‍ഗത്തിലൂടെയോ മറ്റോ തടയാന്‍ ശ്രമിക്കുന്നത് ഇതിന്റെ പരിധിയില്‍ വരുന്നുണ്ട്. ഇതുകൂടാതെ ഒരു വ്യക്തിയുടെ മരണത്തിലേക്കോ ഗുരുതര പരുക്കുകളിലേക്കോ നയിക്കാവുന്ന പ്രവര്‍ത്തനം, വസ്തുവകകള്‍ക്ക് വരുത്തുന്ന നാശനഷ്ടം തുടങ്ങിയവയും ഈ നിയമത്തില്‍ വരുന്നു. ജനങ്ങളില്‍ ഭീതിയുണ്ടാക്കുന്നതോ ഭീഷണിപ്പെടുത്തുന്നതോ ആയ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പട്ടേക്കുമെന്ന് സംശയിക്കുന്ന വ്യക്തിയേയോ ആക്ടിവിസ്റ്റിനെയോ ഈ നിയമത്തില്‍പെടുത്താം. പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് തോന്നിയാല്‍ രേഖകളില്ലാതെ ഒരാളുടെ വീട്ടില്‍ പരിശോധന നടത്താനും പിടിച്ചെടുക്കാനും അറസ്റ്റ് ചെയ്യാനും പൊലിസിന് നിയമം അധികാരം നല്‍കുന്നു. ഭരണഘടന സംരക്ഷണം നല്‍കുന്ന ഒരു പൗരന്റെ സ്വകാര്യതയിലും അവന്റെ വ്യക്തിജീവിതത്തിലേക്കും നിയമത്തിന്റെ കാണാച്ചരട് എത്തിക്കുന്നതാണ് നിയമമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കൊടും ഭീകരനായ ഹാഫിസ് സഈദും പടക്കം പൊട്ടിച്ചതിന്റെ പേരില്‍ പിടിയിവുന്നവനേയും ഒരേ നുകത്തില്‍ കെട്ടുന്ന നിയമമെന്ന കുപ്രസിദ്ധി ഇപ്പോഴേ ഉയര്‍ന്നുകഴിഞ്ഞിട്ടുണ്ട്.
ക്രിമിനല്‍ നിയമം ആരോപണവിധേയന്റെ അവകാശ സംരക്ഷണത്തിനുള്ളതാണെന്നിരിക്കേ കോടതി കുറ്റാരോപണം നടത്താതെ തന്നെ വ്യക്തിയെ ഭീകരനായി പ്രഖ്യാപിക്കുന്ന നിയമം അതിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുന്നതിനു തുല്യമാണ്.