Sunday, April 28, 2019

ഉയരെ...ആത്മാവില്‍ തൊടുന്ന നൊമ്പരം


ഉയരെ എന്ന ചിത്രം നിങ്ങള്‍ കാണണം. കണ്ടാല്‍ പോരാ, അതില്‍ കഥാപാത്രങ്ങള്‍ക്കൊപ്പം ഇഴുകിച്ചേര്‍ന്ന് തിരശീലയിലേക്ക് പോകണം. അടുത്തിരിക്കുന്നവര്‍ ആരെന്ന് മറന്നാണ് ഈ ചിത്രം കാണേണ്ടത്. ഓരോ കഥാപാത്രവും നിങ്ങളുടെ ഉള്ളു തൊടുന്നു..ഒരു നീറ്റലായി...അവശേഷിക്കുന്ന കഥാപാത്രങ്ങള്‍..മിഴിത്തുമ്പില്‍ ഒരിറ്റ് നനവ്്...അതാണ് ഈ ചിത്രം നിങ്ങളോട് സംവേദിക്കുന്നത്...
ഈ ചിത്രത്തിന്റെ പ്രചാരകനാണ് ഞാനെന്നു കരുതരുത് കേട്ടോ. ഒരു സാധാരണക്കാരന്‍ കണ്ട ചിത്രം എന്നു മാത്രം കരുതിമാത്രമേ ഇനിയുള്ള ഭാഗങ്ങള്‍ വായിക്കാവൂ എന്നഭ്യര്‍ഥന.
ഒരു ചലച്ചിത്ര നിരൂപണത്തിന്റെ ക്ലീഷേകളില്ലാതെ ഈ സിനിമയെ സമീപിക്കാനാണ് എനിക്കിഷ്ടം. ഇതില്‍ അഭിനയിച്ചിരിക്കുന്നവരാരും എന്റെ സുഹൃത്തുക്കളോ നേരിട്ട് ബന്ധമുള്ളവരോ അല്ല. പിന്നണിയിലുള്ള ആരുമായും ബന്ധവുമില്ല. സിനിമയെ അനുകൂലിക്കുന്നതായി തോന്നുമ്പോള്‍ സ്വാഭാവികമായി ഉണ്ടായേക്കാവുന്ന സംശയം ദുരീകരിക്കാനാണ് ഇത് പറഞ്ഞത്.
സിനിമയെ വിമര്‍ശിക്കാം. ഒരു സിനിമ നല്ലതെന്നു പറയാന്‍ നിങ്ങള്‍ക്ക് കഴിയാത്തതാണ് തെറ്റെന്ന് ഞാന്‍ പറയും. കുഴപ്പമില്ല..എന്ന പദമല്ല വേണ്ടത്. നല്ലതെന്നു പറയാന്‍ ശീലിക്കണം.
ഉയരെ ഒരു എന്റര്‍ടെയ്‌നര്‍ ആയി കാണരുത്. ദിലീപിന്റെ പടങ്ങള്‍ പോലുള്ളവയെ എന്റര്‍ടെയ്‌നര്‍ എന്നു ഞാന്‍ വിളിക്കും. ജീവിതത്തെ തൊടുന്ന ചിത്രങ്ങളെ എന്റര്‍ടെയ്‌നര്‍ എന്നല്ല..ജീവിതത്തിന്റെ മണമുള്ള സിനിമയെന്ന് വിശദീകരിക്കുന്നതാവും ഉത്തമം.
നിരൂപണ ക്ലീഷേ താല്‍പര്യമില്ലാത്തതിനാല്‍ ക്യാമറ നന്നയിട്ടുണ്ട്. എഡിറ്റിങ് സൂപ്പര്‍. സംവിധാനം കലക്കി. പാടിയവരും സംഗീതവും കൊളളാം ഇതൊന്നും പറയാന്‍ ഉദ്ദേശിക്കുന്നില്ല. പക്ഷേ പറയാന്‍ ഒന്നുണ്ട്.
നിങ്ങള്‍ ഈ ചിത്രം കണ്ടില്ലെങ്കില്‍ കാണാന്‍ പോകും മുന്‍പ് ഒന്നു ശ്രദ്ധിക്കാം. സെക്കന്‍ഡുകള്‍ പോലും നീളമില്ലാ എന്നു തോന്നുന്ന ചില അഭിനയ മുഹൂര്‍ത്തങ്ങള്‍ ആണ് ഈ ചിത്രത്തിന് ധന്യത നല്‍കുന്നത്. കാണുമ്പോള്‍ ആ രംഗം നിങ്ങള്‍ മിസ് ചെയ്യരുത്.
അതിനുമുന്‍പ്..
ആസിഡ് ആക്രമണത്തിനു വിധേയയാവുന്ന ഒരു പെണ്‍കുട്ടിയുടെ വേവലാതികള്‍..സമൂഹം അവളെ കാണുന്നത്..വെറുക്കുന്നവരും..സ്‌നേഹിക്കുന്നവരും..പ്രതികൂല സാഹചര്യങ്ങളില്‍ നിന്ന് അവളുടെ ഉയിര്‍ത്തെഴുന്നേല്‍പ്. സാമൂഹിക വിപത്ത് വളരെ സമര്‍ഥമായി ചിത്രത്തില്‍ അടിവരയിടുന്നു. പല്ലവിയുടെ ചിരിക്കാനും കരയാനുമാവാത്ത മുഖം മനസില്‍ നിന്ന് മായുന്നില്ലല്ലോ.
പൊസസീവ്‌നെസ് എന്നത് ഒരു രോഗാവസ്ഥയിലെത്തുന്ന കഥാപാത്രം. ഒരുവേള അവന്‍ പറയുന്നത് ശരിയല്ലേ എന്നു തോന്നാം. എന്നാല്‍ ആക്രമണ വാസനയുണ്ടാവുന്ന അവനെ നിങ്ങള്‍ വെറുക്കുന്നു. അവന്റെ കണ്‍സേണ്‍സ് ആരും മനസിലാക്കുന്നില്ലേ. ഭാര്യയുടെ തണലില്‍ ജീവിക്കാമായിരുന്നിട്ടും ഉത്തരവാദിത്തം ഏല്‍ക്കാനുള്ള വെമ്പലില്‍ ആപത്തുകളിലേക്കാണ് അവന്റെ സഞ്ചാരം. ആസിഫലിയുടെ കണ്ണിലെ തിളക്കവും മൃദുഭാഷിയെന്ന ഭാവവും അസാധ്യമെന്നേ പറയേണ്ടൂ.
എന്നെ ഏറ്റവും സ്വാധീനിച്ച വ്യക്തിത്വം പല്ലവിയുടെ പിതാവ്. സിദ്ദഖിന്റെ അസാമാന്യ മികവ് ഈ കഥാപാത്രത്തെ മനസില്‍ തൊടുന്നതാക്കി. മകളുടെ ക്ഷോഭജന്യമായ അവസ്ഥയില്‍ അക്ഷോഭ്യനാവുന്ന പിതാവ്...ഒന്നു പ്രതികാരം ചെയ്യാന്‍ പോലും ആവാത്ത ശുദ്ധനായ മനുഷ്യന്‍..കോപം വാക്കുകളിലും കണ്ണീരിലും ചാലിച്ച് ഹൃദയത്തിലേക്ക് കയറുന്നു..
വിശാല്‍ എന്ന വിമാനക്കമ്പനി സിഇഒ ടൊവിനോയുടെ മിന്നുന്ന പ്രഭാവത്തില്‍ അവതരിക്കുന്നു... ടൊവിനോയുടെ മാനറിസം..ഡയലോഗ് പ്രസന്റേഷന്‍..ബോഡി ലാംഗ്വേജ് ..വിശാല്‍ ടൊവിനോയിലൂടെ ജീവിക്കുകയായിരുന്നു.
പല്ലവിയുടെ സുഹൃത്തിനെ പോലൊരാളെ നമ്മള്‍ കൊതിച്ചുപോവും. ആസിഡ് ആക്രമണത്തില്‍ സുഹൃത്തിനെ തളരാതെ താങ്ങാന്‍..ഇടയ്‌ക്കെപ്പോഴെങ്കിലും അവളുടെ മനസ് തളരുമോ എന്ന് ആശങ്കപ്പെടുന്ന ആ സുഹൃത്ത് ഏതു പെണ്‍കുട്ടിക്കും ഉണ്ടാവണമെന്നാണ് എന്റെ പക്ഷം.
പ്രേംപ്രകാശ്, പ്രതാപ് പോത്തന്‍ തുടങ്ങി താരങ്ങള്‍ വേറെയുമുനണ്ട്. കഥാതന്തു സിനിമയെ കഥാസാഗരത്തിലേക്ക് ഒഴുക്കിക്കൊണ്ടുപോകുന്നതിന് അവരുടെ സംഭാവനകളും ചെറുതല്ല.
കഥാബീജം സൃഷ്ടിച്ച് വെള്ളിത്തിരയിലേക്ക് ആവാഹിക്കുകയായിരുന്നു തിരക്കഥയില്‍. തിരക്കഥാകൃത്തുക്കള്‍ അറിഞ്ഞോ അറിയാതെയോ കുറേയേറെ കണ്‍സേണ്‍സ് വന്നു ചേര്‍ന്നിട്ടുണ്ട്. അമ്മ മരിച്ച്, അഛന്‍ അടുത്തില്ലാതെ സ്‌കൂള്‍ ഹോസ്്റ്റലില്‍ നി്ന്നു പഠിക്കേണ്ടിവരുന്ന ഒരു ഹതഭാഗ്യയായ പെണ്‍കുട്ടിയുടെ മാനസികസംഘര്‍ഷം എന്താവുമെന്ന് ചിന്തിക്കാന്‍ ഒരവസരം..മനസിലെ ദൃഢനിശ്ചയത്തില്‍ മറ്റെല്ലാം മറക്കാനും ത്യജിക്കാനുമുള്ള ത്വര...കൈമാറിക്കിട്ടുന്ന മുതല്‍ കൈകാര്യം ചെയ്യാനറിയാത്തവര്‍ക്കുണ്ടായേക്കാവുന്ന പിഴ...മക്കളോട് നീതി പുലര്‍ത്താത്ത മാതാപിതാക്കള്‍..മകന്‍ ചീത്തയാണെന്നറിഞ്ഞിട്ടും അവന്റെ സംരക്ഷണത്തിനായുള്ള സ്വാര്‍ഥത..കൂടുവിട്ട് കൂടുതേടുന്ന പ്രേമം...ഉയരങ്ങളിലേക്കുള്ള യാത്രയില്‍ ജീവിതത്തില്‍ ഒന്നും തടസമാകരുതെന്ന ഫിലോസഫി..ആത്മഹത്യ ഒന്നിനും പരിഹാരമാവുന്നില്ലെന്ന ഉത്‌ബോധനം..പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവരെ ആത്മാര്‍ഥമായി സ്‌നേഹിക്കണമെന്ന സന്ദേശം..ഇതൊക്കെ ഈ സിനിമയില്‍ ചേര്‍ത്തുവച്ചിരിക്കുന്നു.
പറഞ്ഞുപറഞ്ഞ് നീണ്ടുപോയി...
ആ ചെറിയതും ശക്തവുമായ രംഗങ്ങള്‍ നിങ്ങള്‍ കാണണം..ആ നനവ് അറിയണം...
ആസിഡ് ആക്രമണമേറ്റ മകളെ കാണുന്ന പിതാവിന്റെ ചിത്രം..സിദ്ദിഖ് ഭാവങ്ങളിലൂടെ അത് വരച്ചുകാട്ടുന്നത് മിന്നിമറയുന്നെങ്കിലും ആ ഭാവത്തില്‍ നിങ്ങള്‍ ആസിഡിന്റെ പ്രഹരം വായിച്ചെടുക്കുന്നു
തളര്‍ന്നുപോകുമായിരുന്ന കരുത്തായി കൂടെനിന്ന പിതാവ് മകളെ പുതിയ ജോലിയിലേക്ക് യാത്രയാക്കുന്ന രംഗം..കരയാത്ത പിതാവ് മകളെ കെട്ടിപ്പിടിച്ച് ഒരു നിമിഷം തേങ്ങുന്നത് നിങ്ങള്‍ കാണാതെ പോകരുത്..
എയര്‍ഹോസ്റ്റസായ പല്ലവിയെ പൈലറ്റ് അഭിനന്ദിക്കുമ്പോള്‍ യാത്രക്കാരുടെ മുന്നില്‍ ആഹ്ലാദത്തിന്റെ തിരയില്‍ ആസിഡേല്‍ക്കാത്ത മുഖം തുടുക്കുന്നു..തൊട്ടടുത്ത നിമിഷം..ഒരുതേങ്ങല്‍..അത് ആരും കാണുന്നില്ല...പ്രേക്ഷകരായ നമ്മള്‍ ഒഴികെ...
ആസിഡേറ്റ പല്ലവിയെ കാണാന്‍ സുഹൃത്ത് സബീന എത്തുമ്പോള്‍ ആ രംഗം താങ്ങാനാവാതെ ബാത്ത്‌റൂമില്‍ കയറി വാതിലടച്ച് പൊട്ടിക്കരയുന്ന പല്ലവി..അസന്നിഗ്ധാവസ്ഥയിലായ മനസ്...ആ വാതില്‍ തുറക്കണോ..സുഹൃത്തിനെ കാണണോ..
നിശ്ചയദാര്‍ഢ്യത്തോടെ വിമാനം നിയന്ത്രിക്കുന്ന ആസിഡ് ആക്രമണത്തില്‍ കാഴ്ച കുറഞ്ഞ പല്ലവിയുടെ സെക്കന്‍ഡുകള്‍ നീളുന്ന ചിത്രം..
ജീവിതം കൈവിടുന്നത് ആസിഫ് അലിയുടെ കഥാപാത്രത്തിന്റെ കണ്ണില്‍ നിന്ന് സെക്കന്‍ഡുകള്‍ നീളുന്ന ചിത്രീകരണത്തിലൂടെ വായിച്ചെടുക്കാം..
മകനെതിരായ കേസ് പിന്‍വലിക്കാനാവശ്യപ്പെട്ടെത്തുന്ന പ്രംപ്രകാശിന്റെ കഥാപാത്രത്തിനു നേരേ തന്റെ ആസിഡ് ആക്രമണത്തില്‍ തകര്‍ന്ന മുഖചിത്രം മറനീക്കി കാട്ടുന്ന പല്ലവി..പിന്നെ ചോദ്യങ്ങളും അഭ്യര്‍ഥനയ്ക്കും സ്ഥാനമില്ലല്ലോ..
ഇതൊക്കെ കാണാതെപോകരുത്...കഥയും ദൃശ്യാവിഷ്‌കാരവും വിരുന്നായി സിനിമയിലുണ്ട്.
സംവിധായകന്‍ ചിത്രത്തിന് ഉയിരു നല്‍കിയിട്ടുണ്ട്...കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ ആ രീതി ഓര്‍മിക്കപ്പെടുന്നതാണ്...വിമാനത്തിനുള്ളിലെ ചീത്രികരണവും മറ്റും ആകാംക്ഷ ജനിപ്പിക്കുന്നു..
ഇത് എന്റര്‍ടെയ്‌നറല്ല..ജീവിതഗന്ധിയായ ഒരു ചാലക ചിത്രം...

Friday, April 26, 2019

പരമോന്നത ജഡ്ജി ആരോപണവിധേയനാകുമ്പോള്‍


സുപ്രിംകോടതി ചീഫ് ജസ്റ്റിസായിരുന്നു ദീപക് മിശ്രയ്‌ക്കെതിരേ നാല് മുതിര്‍ന്ന സുപ്രിംകോടതി ജഡ്ജിമാര്‍ പരസ്യമായി രംഗത്തുവന്നത് മറക്കാറായിട്ടില്ല. ചീഫ് ജസ്റ്റിസിന്റെ ഏകപക്ഷീയ നടപടികളില്‍ പ്രതിഷേധിച്ച് ജനാധിപത്യവും നിയമ വ്യവസ്ഥയും തകരുമെന്ന് മുന്നറിയിപ്പുമായായിരുന്നു ജഡ്ജിമാരുടെ പത്രസമ്മേളനം. ജ്സ്റ്റിസ് ദീപക് മിശ്ര, മഹാരാഷ്ട്രയില്‍ ജഡ്ജി ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസ് താരതമ്യേന ജൂനിയര്‍ ജഡ്ജിയായ അരുണ്‍ മിശ്രയ്ക്ക് നല്‍കിയപ്പോഴാണ് നാല്‍വര്‍ സംഘം പ്രതിഷേധിച്ചത്. ജഡ്ജിമാരായ ജെ. ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, എം.ബി. ലോക്കൂര്‍, കുര്യന്‍ ജോസഫ് എന്നിവരാണ് അന്ന് സുപ്രിംകോടതിയുടെ ചരിത്രത്തില്‍ ആദ്യമായി പരസ്യ പ്രതിഷേധത്തിന് മുതിര്‍ന്നത്. അന്ന് പ്രതിഷേധിച്ച ഇന്നത്തെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്‌ക്കെതിരേ ലൈംഗിക ആരോപണം ഉയര്‍ന്നതാണ് ഇപ്പോള്‍ സുപ്രിംകോടതിയില്‍ വിഴുപ്പലക്കല്‍ ഉയരാന്‍ കാരണം.

വനിതാ ജീവനക്കാരിയുടെ
സത്യവാങ്മൂലം

സുപ്രിംകോടതിയിലെ മുന്‍ ഉദ്യോഗസ്ഥയാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്‌ക്കെതിരേ ആരോപണമുന്നയിച്ചത്. ര ലൈംഗിക പീഡനത്തിനിരയായെന്ന വാര്‍ത്ത നാല് മാധ്യമങ്ങള്‍ ചേര്‍ന്നാണ് പുറത്തുവിട്ടത്. രഞ്ജന്‍ ഗൊഗോയിയുടെ ഹോം ഓഫീസിലെ ജീവനക്കാരിയായ ആരോപണമുന്നയിച്ച യുവതി സുപ്രിംകോടതിയിലെ 20 ജഡ്ജിമാര്‍ക്ക് പരാതി സത്യവാങ്മൂലം അയച്ചുകൊടുത്തതിനെ പിന്‍പറ്റി നാല് മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകളും വന്നു.
സുപ്രിംകോടതി ജഡ്ജിയായിരുന്ന ഗൊഗോയ് ചീഫ് ജസ്റ്റിസായ ശേഷം മാസങ്ങള്‍ക്കുള്ളിലാണ് ആരോപണവുമായി യുവതി രംഗത്തെത്തിയിരിക്കുന്നത്.
2018 ഒക്ടോബറിലായിരുന്നു സംഭവം. താന്‍ സുപ്രിംകോടതിയില്‍ ജോലിചെയ്യവേ ജസ്റ്റിസ് ഗൊഗോയ് തന്നോടും തന്റെ ഔദ്യോഗിക ജീവിതത്തോടും വ്യക്തിജീവിതത്തോടും പ്രത്യേക മമത കാട്ടിയിരുന്നതായി യുവതി പറയുന്നു. അതിന്റെ പരമകാഷ്ഠയില്‍ തന്നെ അദ്ദേഹത്തിന്റെ ഹോം ഓഫീസിലേക്ക് സ്ഥലംമാറ്റി. ഇവിടെവച്ച് അദ്ദേഹം തന്നോട് വഴിവിട്ട്, ശാരീരികമായ നീക്കങ്ങള്‍ക്ക് മുതിരുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. പിന്നീട് തുടര്‍ച്ചയായി സുപ്രിംകോടതിയിലെ വിവിധ ഓഫീസുകളിലേക്ക് തന്നെ നിരന്തരം സ്ഥലം മാറ്റുകയും ഒടുവില്‍ കൈക്കൂലി കേസില്‍ പെടുത്തി പിരിച്ചുവിടുകയും ചെയ്തു. തന്റെ കുടുംബത്തോടും അധികൃതര്‍ വൈരനിരാതനബുദ്ധിയോടെ പ്രവര്‍ത്തിച്ചതായും യുവതി സത്യവാങ്മൂലത്തില്‍ പറയുന്നു. തന്റെ ഭര്‍ത്താവിനെയും ഭര്‍തൃസഹോദരനെയും 2012ല്‍ പരിഹൃതമായ ഒരു കേസില്‍ സസ്‌പെന്‍ഡ് ചെയ്‌തെന്നും യുവതി ചൂണ്ടിക്കാട്ടുന്നു. ഇരയുടെ ഈ വാദങ്ങള്‍ക്ക് വില നല്‍കാത്ത നിയമത്തിനെതിരേ സര്‍വകോണില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയരുകയാണ്.

നിയമം പറയുന്നത്

തനിക്ക് അനിഷ്ടമുണ്ടാക്കുന്ന തരത്തില്‍ വാക്കു കൊണ്ടോ നോട്ടം കൊണ്ടോ സംജ്ഞ കൊണ്ടോ ശാരീരികമായോ ഒരു വ്യക്തി പ്രവര്‍ത്തിച്ചാല്‍ അവര്‍ക്കെതിരേ പീഡന പരാതി നല്‍കാന്‍ ഒരു വനിതയ്ക്കാവും. ലൈംഗിക ഉദ്യമത്തിന് ശ്രമിച്ചയാളോട് അരുതെന്ന് പറഞ്ഞതിന് ഔദ്യോഗിക രംഗത്ത് നടപടികള്‍ക്ക് വിധേയയായാലും അതും പീഡനത്തിന്റെ പരിധിയില്‍ വരും. ഇവിടെ ഇതുരണ്ടും സംഭവിച്ചതായാണ് പരാതി.
ലൈംഗിക പീഡന പരാതി ലഭിച്ചാല്‍ പരാതിക്കാര്‍ക്ക് അതിനുള്ള രേഖ കൈമാറണം. പരാതിക്കാരിയെ ബന്ധപ്പെട്ട് ഔപചാരികവും അനൗപചാരികവുമായ നടപടിക്രമങ്ങള്‍ ആലോചിക്കണം. തുടര്‍ന്ന് അനൗപചാരികമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഔപചാരികമായ നടപടികളിലേക്ക് കടക്കണം. ഇത്രയുമാകുമ്പോഴേക്കും പരാതി നല്‍കിയതുമുതലുള്ള നാലു ഘട്ടങ്ങള്‍ കഴിയും. അഞ്ചാം ഘട്ടത്തില്‍ ആരോപണവിധേയനായ ആളെ ബന്ധപ്പെടുന്നു. തുടര്‍ന്നാണ് റിപ്പോര്‍ട്ട് ഫയല്‍ ചെയ്യേണ്ടത്.

ഇവിടെ നടന്നത്

യുവതി പരാതി നല്‍കിയപ്പോള്‍ പരാതിയുടെ വിശദാംശങ്ങള്‍ തേടാന്‍ ശ്രമമുണ്ടായില്ലെന്ന് ഗുരുതരമായ ആരോപണവുമായി സുപ്രിംകോടതി ബാര്‍ അസോസിയേഷനും റെകോര്‍ഡ്‌സ് അസോസിയേഷനും രംഗത്തുവന്നിട്ടുണ്ട്.
പ്രമുഖ ഓണ്‍ലൈന്‍ മാധ്യമങ്ങളായ ദി ക്വിന്റ്, ദി കാരവാന്‍, സ്‌ക്രോള്‍, ദി വയര്‍ എന്നിവയിലാണ് ലൈംഗിക പീഡന പരാതി പ്രത്യക്ഷപ്പെട്ടത്. പരാതി വന്നതിനുപിന്നാലെ സുപ്രിംകോടതി അവധി ദിവസമായിട്ടും ശനിയാഴ്ച തിരക്കിട്ട് കോടതി ചേര്‍ന്നത് അത്ഭുതപ്പെടുത്തുന്നതായിരുന്നു.
ആരോപണവിധേയനായ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, സഞ്ജീവ് ഖന്ന എന്നിവരാണ് അടിയന്തരമായി കോടതി ചേര്‍ന്നത്. നിയമവ്യവസ്ഥയുടെ സ്വാതന്ത്ര്യത്തെ ബാധിക്കുന്ന ഏറെ പൊതുപ്രാധാന്യമുള്ള വിഷയം ചര്‍ച്ച ചെയ്യാനാണ് കോടതി കൂടുന്നതെന്നായിരുന്നു ജഡ്ജിമാരുടെ അറിയിപ്പ്. അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലിന്റെയും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടേയും സാന്നിധ്യത്തിലായിരുന്നു ഇത്.
യുവതി പരാതി നല്‍കിയതിനുപിന്നാലെ ചീഫ് ജസ്റ്റിസിന്റെ (ഇവിടെ ആരോപണവിധേയന്റെ) പ്രതികരണമാണ് കണ്ടത്. ഇരയ്‌ക്കെതിരേയുള്ള പ്രസ്താവനയായാണ് ഇത് വിലയിരുത്തപ്പെട്ടത്. തനിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ തള്ളിക്കളയാനാണ് ആരോപണവിധേയനായ ചീഫ് ജസ്റ്റിസ് ശ്രമിച്ചത്. ചീഫ് ജസ്റ്റിസിന്റെ ഓഫീസിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമമാണിതെന്നായിരുന്നു ആദ്യ ആരോപണം. നിയമവ്യവസ്ഥയുടെ സ്വാതന്ത്ര്യം അതീവ ഗുരുതരമായ ഭീഷണിയിലാണെന്നും അദ്ദേഹം തുറന്നടിച്ചതും പിന്നീട് കണ്ടു. തന്നെ പുറത്താക്കാനാണ് ശ്രമം. താന്‍ രാജിവയ്ക്കില്ലെന്നും പുറത്താക്കാനാവില്ലെന്നും ഇനിയും ഈ കസേരയില്‍ത്തന്നെയിരുന്ന് കേസുകള്‍ കേള്‍ക്കുമെന്നും ക്ഷോഭിതനായ ചീഫ് ജസ്റ്റിസ് പറഞ്ഞു.
തുടര്‍ന്നാണ് ആരോപണവിധേയന്‍ ഇരയ്‌ക്കെതിരേ പ്രസ്താവന നടത്തിയത്. യുവതിയുടെ പൂര്‍വവൃത്താന്തം നന്നല്ലെന്ന് അവര്‍ക്കെതിരേയുള്ള ക്രിമിനല്‍ കേസ് ചൂണ്ടിക്കാട്ടി ആരോപണമുന്നയിച്ചു. പരാതിക്ക് പ്രതികാരമായാണ് തനിക്കെതിരേ കേസ് എടുത്തിട്ടുള്ളതെന്ന് യുവതി സത്യവാങ്മൂലത്തില്‍ പറഞ്ഞിരിക്കേയായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണമെന്നത് വളരെ ഗൗരവമേറിയതാണ്. സര്‍ക്കാര്‍ അഭിഭാഷകര്‍ ചീഫ് ജസ്റ്റിസിനെ പിന്തുണയ്ക്കുന്നതും കണ്ടു. എന്നാല്‍ പരാതിയില്‍ നടപടികളൊന്നുമെടുക്കാതെ മാധ്യമങ്ങള്‍ ഉത്തരവാദിത്തത്തോടെ കാര്യങ്ങളെ സമീപിക്കണമെന്ന നിര്‍ദേശം നല്‍കി കോടതി പിരിയുകയായിരുന്നു.
തുടര്‍ന്ന് വിശ്വാസവും കെല്‍പുമുള്ള ഒരു കമ്മിറ്റിയെ കേസ് അന്വേഷിക്കാന്‍ സുപ്രിംകോടതി നിയോഗിച്ചു. ഇനി യുവതിയില്‍ നിന്ന് വിശദമായി വിവരങ്ങള്‍ ശേഖരിക്കുകയും പരാതി പരിഹരിക്കാനുള്ള ഔപചാരികവും അനൗപചാരികവുമായ നടപടിക്രമങ്ങള്‍ സ്വീകരിക്കുകയും വേണം.

പ്രതിരോധിക്കാം

ആരോപണവിധേയന് തനിക്കെതിരേ ഉയര്‍ന്ന ആരോപണം പ്രതിരോധിക്കാന്‍ എല്ലാ അവകാശവുമുണ്ട്. എന്നാല്‍ ഇരയെ ദുര്‍ബലപ്പെടുത്തുന്ന തരത്തിലാവരുതെന്ന് ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്ന് പ്രമുഖ നിയമജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. സുപ്രിംകോടതി ജഡ്ജിയായിരിക്കേ തനിക്കെതിരേയുയര്‍ന്ന ആരോപണത്തില്‍ അദ്ദേഹത്തിന് വഴിവിട്ട് പ്രതികരിക്കാനാവില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. സുപ്രിംകോടതി ഫുള്‍ കോര്‍ട്ട് കൂടിവേണം ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും വാദമുണ്ട്. രാജ്യത്ത് നിലവിലുള്ള നിയമങ്ങള്‍ മുന്‍ നിര്‍ത്തിയാണ് ഈ കാര്യത്തെയും സമീപിക്കേണ്ടതെന്നും നിയമം ഇത്തരം പരാതികള്‍ക്കെല്ലാം ഒരുപോലെ ബാധകമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ചോദ്യങ്ങള്‍ ബാക്കി

കോടതിക്കെതിരേയുയര്‍ന്ന ആരോപണങ്ങളെന്നും നിയമവ്യവസ്ഥയുടെ സ്വാതന്ത്ര്യം നഷ്ടപ്പെടുന്നെന്നും പറഞ്ഞ് തനിക്കെതിരേയുയര്‍ന്ന ആരോപണത്തെ ദുര്‍ബലപ്പെടുത്തുകയായിരുന്നു ചീഫ് ജസ്റ്റിസ് എന്ന് അഭിഭാഷകര്‍ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, ശനിയാഴ്ച രാവിലെ പതിവില്ലാതെ കോടതി കൂടുകയും ഒരു വ്യക്തിക്കെതിരേയുയര്‍ന്ന ആരോപണം കോടതിക്കെതിരേയാണെന്ന തരത്തില്‍ പ്രതികരിക്കുകയും നടപടിയില്ലാതെ പിരിയുകയും ആരോപണവിധേയനായ ആള്‍ പ്രതിരോധിക്കുകയും പുറത്തുവന്ന കോടതി ഉത്തരവില്‍ ചീഫ് ജസ്റ്റിസിന്റെ ഒപ്പില്ലാതെയിരിക്കുകയും ചെയ്തതും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. യുവതിയുടെ ആരോപണത്തിലും ചീഫ് ജസ്റ്റിസിന്റെ ആകുലതയിലും കറതീര്‍ന്ന അന്വേഷണം ആവശ്യമാണെന്ന് ഇതെല്ലാം അടിവരയിടുന്നു.

വഴിതിരിയുന്നു

സുപ്രിംകോടതി ജഡ്ജിമാര്‍ കോടതി പിരിഞ്ഞ അന്നുതന്നെ വൈകിട്ട് ഉത്സവ് ബെയ്ന്‍സ് എന്ന അഭിഭാഷകന്‍ രംഗത്തുവന്നത് കഥയില്‍ ട്വിസ്റ്റ് ഉണ്ടാക്കി. ചീഫ് ജസ്റ്റിസിനെ കസേരയില്‍ നിന്നു പുറത്താക്കാന്‍ തനിക്ക് പണം വാഗ്ദാനം ചെയ്‌തെന്നായിരുന്നു ആരോപണം. ചീഫ് ജസ്റ്റിസിനെതിരേ ലൈംഗികാരോപണത്തില്‍ യുവതിക്കായി വാദിക്കുകയും പത്രസമ്മേളനം വിളിക്കുകയും വേണമെന്നാണ് ഒന്നരക്കോടി രൂപ വാഗ്ദാനം ചെയ്തയാള്‍ പറഞ്ഞതെന്നും ചൂണ്ടിക്കാട്ടി. ഇത് നിഷേധിച്ച താന്‍ യുവതിയെക്കുറിച്ച് അനേ്്വഷിക്കുകയും ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചനയാണെന്ന് മനസിലാക്കിയെന്നും ഉത്സവ് പറയുന്നു. താന്‍ ഇതറിഞ്ഞതിനുപിന്നാലെയാണ് മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നതെന്നും ഈ അഭിഭാഷകന്‍ വാദിച്ചു.

അന്വേഷണം

ലൈംഗികാരോപണം അന്വേഷിക്കാന്‍ സുപ്രിംകോടതി മൂന്നംഗ ജഡ്ജിമാരെ നിയമിച്ചു. ജഡ്ജിമാരായ എസ്.എ ബോബ് ദേ, എന്‍.വി രമണ, ഇന്ദിരാ ബാനര്‍ജി എന്നവരാണ് അംഗങ്ങള്‍. സുപ്രിംകോടതി സെക്രട്ടറി ജനറലിനും പരാതിക്കാരിക്കും പാനല്‍ നോട്ടീസ് അയച്ചു.
ചീഫ് ജസ്റ്റിസിനെ പുറത്താക്കാന്‍ ഒരു കോര്‍പറേറ്റ് ഭീമന്‍ ശ്രമിക്കുന്നു എന്നാണ് അഭിഭാഷകന്‍ ഉത്സവിന്റെ ആരോപണം. ഇതുകേട്ട അരുണ്‍ മിശ്രയും ആര്‍.എഫ് നരിമാനും ദീപക് ഗുപ്തയുമടങ്ങിയ ബഞ്ച് ഡല്‍ഹി പൊലിസ്, സി.ബി.ഐ, ഐ.ബി എന്നിവയുടെ മേധാവികളെ വിളിച്ചുവരുത്തി ആരോപണത്തിന് എന്തെങ്കിലും തെളിവുകളുണ്ടോ എന്നു പരിശോധിക്കാന്‍ നിര്‍ദേശിച്ചു. എന്നാല്‍ ചീഫ് ജസ്റ്റിസിനെതിരേ ഉയര്‍ന്നിട്ടുള്ള പീഡന പരാതിയും അദ്ദേഹത്തെ പുറത്താക്കാനുള്ള നീക്കവും തമ്മില്‍ കൂട്ടിക്കുഴയ്‌ക്കേണ്ടെന്നും ജഡ്ജിമാര്‍ പറഞ്ഞിട്ടുണ്ട്. ഉത്തരവാദിത്തപ്പെട്ടവര്‍ തന്നെ അന്വേഷണവും മേല്‍നോട്ടവും വഹിക്കുന്ന മുമ്പെങ്ങുമില്ലാത്ത തരത്തിലുള്ള സ്ഥിതിവിശേഷമാണിത്. ആരോപണമുണ്ടായാല്‍ കേസെടുക്കണമെന്ന വാദവും ആരോപണവിധേയന്‍ മാറിനില്‍ക്കണമെന്ന വാദവും സുപ്രിംകോടതിക്ക് ബാധകമല്ലേ എന്ന ചോദ്യത്തിനും വനിതാ ജഡ്ജിമാര്‍ ഉണ്ടായിരിക്കേ മറ്റ് ജഡ്ജിമാര്‍ കേസ് കൈകാര്യം ചെയ്യുന്നതെന്തുകൊണ്ടെന്ന ചോദ്യവും ചീഫ് ജസ്റ്റിസിന്റെ അടുപ്പക്കാര്‍ കേസേ കൈകാര്യം ചെയ്യുന്നെന്ന പരാതിക്കാരിയുടെ ആരോപണവും മുഖവിലയ്‌ക്കെടുക്കപ്പെടാത്തതും അതിശയിപ്പിക്കുന്നതാണ്.


Thursday, April 25, 2019

'വോട്ടു ചെയ്തില്ലേല്‍ ഞാന്‍ കാട്ടിത്തരാം'


ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തുടരെ കേള്‍ക്കുന്ന മുന്നറിയിപ്പാണിത്. ഉത്തര്‍പ്രദേശിലെ ബി.ജെ.പി സ്ഥാനാര്‍ഥി മേനകാ ഗാന്ധി ഈ മുന്നറിയിപ്പ് നല്‍കി വിവാദത്തിലാവുകയും കേസ് വരുത്തിവയ്ക്കുകയും ചെയ്തിരിക്കുന്നു. രണ്ടു ദിവസത്തേക്കാണ് അവരെ പ്രചാരണത്തില്‍ നിന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിലക്കിയത്. ന്യൂനപക്ഷ മേഖലയില്‍ പ്രചാരണം നടത്തുന്നതിനിടെയാണ് മേനകാ ഗാന്ധി മുസ് ലിം വോട്ടര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. സുല്‍ത്താന്‍പൂരിലെ പ്രചാരണത്തിനിടെയായിരുന്നു അത്.
'നിങ്ങള്‍ (മുസ്‌ലിംകള്‍) എനിക്ക് വോട്ടു ചെയ്യണം. ചെയ്തില്ലെങ്കിലും ഞാന്‍ ജയിക്കും. നിങ്ങളുടെ വോട്ടില്ലാതെയാണ് ഞാന്‍ ജയിക്കുന്നതെങ്കിലും ജോലി പോയിട്ട് ഒരാവശ്യവുമായും എന്റെ അടുത്തേക്ക് വരരുത്.'
മേനകാഗാന്ധിയുടെ ഈ മുന്നറിയിപ്പാണ് അവര്‍ക്ക് പ്രചാരണ വിലക്കിന് കാരണമായത്. തന്റെ മകന്‍ വരുണ്‍ ഗാന്ധിയുടെ പ്രചാരണാര്‍ഥം പിലിഭിത്തിലെത്തിയ മേനകഗാന്ധി പറഞ്ഞത് ഗ്രാമങ്ങളെ എ, ബി, സി, ഡി എന്നിങ്ങനെ തരം തിരിച്ചിട്ടുണ്ടെന്നാണ്. വരുണിന് അത്യുത്സാഹത്തോടെ വോട്ട് ചെയ്തവരാണ് എയില്‍ ഉള്‍പ്പെടുക. അതനുസരിച്ചാവും ഈ മേഖലകളില്‍ വികസനമെത്തിക്കുക. 80 ശതമാനമെങ്കിലും വോട്ട് ലഭിക്കുന്ന മേഖലകളാണ് എയില്‍. 60 ശതമാനം ബിയില്‍. ഒരു ലോക്‌സഭ മണ്ഡലത്തിലെ വര്‍ണ, വര്‍ഗ, ജാതി വ്യത്യാസമില്ലാതെ എല്ലാവരെയും പ്രതിനിധീകരിക്കേണ്ട എം.പി ഇത്തരത്തില്‍ നിലപാട് സ്വീകരിക്കുന്നത് ഒരു പക്ഷേ ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തില്‍ ഇതാദ്യത്തെ സംഭവമല്ലെന്നതാണ് കൂടുതല്‍ വിഷമമുണ്ടാക്കുന്നത്.
ഇവിടെ പ്രസക്തമാകുന്ന ചോദ്യം എന്തടിസ്ഥാനത്തിലാണ് മേനകാഗാന്ധി ഇത്തരം ഒരു പ്രസ്താവന നടത്തിയതെന്നാണ്.

വോട്ട് ആര്‍ക്കെന്ന് അറിയുമോ

നമ്മള്‍ രേഖപ്പെടുത്തുന്ന ഒരു വോട്ട് ആര്‍ക്കായിരിക്കുമെന്ന് സ്ഥാനാര്‍ഥികള്‍ക്ക് അറിയാനാവുമോ. അതല്ലെങ്കില്‍ പിന്നെ മേനക ഗാന്ധി ഇത്തരത്തില്‍ ഒരു പ്രസ്താവന നടത്താന്‍ എന്താണ് കാരണം. വോട്ടെടുപ്പിനെ രഹസ്യ ബാലറ്റ് എന്നാണ് അറിയപ്പെടുന്നത്. വ്യക്തി ആര്‍ക്ക് വോട്ട് ചെയ്യുന്നു എന്നത് രഹസ്യമാണ്. വിശ്വസ്തത കൂട്ടാന്‍ ചിലര്‍ താന്‍ ചെയ്ത വോട്ട് രേഖ സഹിതം ഉയര്‍ത്തിക്കാട്ടി വിവാദത്തില്‍പെട്ട സംഭവങ്ങളുണ്ട്. രഹസ്യമായി വ്യക്തികള്‍ ചെയ്യുന്ന വോട്ട് ആര്‍ക്കെന്നറിയാന്‍ സംവിധാനമില്ല. അതുകൊണ്ട് ആ പേടി വേണ്ട. എന്നാല്‍ ഒരു ബൂത്തില്‍ രേഖപ്പെടുത്തുന്ന കൂടുതല്‍ വോട്ടുകള്‍ ആര്‍ക്കെന്നറിയാനാവും. ലോക്‌സഭ മണ്ഡലത്തെ വാര്‍ഡുകളായി തിരിച്ച് പ്രത്യേകം ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ ക്രമീകരിക്കാറുണ്ട്. കൈകാര്യം ചെയ്യാനുള്ള എളുപ്പത്തിനുവേണ്ടിയാണ് ബൂത്തുകളില്‍ ഇത്തരത്തില്‍ ക്രമമായി യന്ത്രങ്ങള്‍ വയ്ക്കുന്നത്. വോട്ട് എണ്ണുമ്പോള്‍ ഓരോ സ്ഥലത്തെയും ബൂത്തുകളിലെ യന്ത്രങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്തുമ്പോള്‍ അതത് ബൂത്തില്‍ ഒരു പാര്‍ട്ടിക്ക് എത്ര വോട്ട് വീണു എന്നു മനസിലാക്കാനാവും. ഒരു ബൂത്തില്‍ ഒരു യന്ത്രത്തില്‍ ഏകദേശം 600 നുമുകളില്‍ വോട്ട് ആണ് രേഖപ്പെടുത്താറ്. ബൂത്തു തലത്തില്‍ ജാതി മത അടിസ്ഥാനത്തില്‍ എത്ര അംഗങ്ങളുണ്ട് എന്ന കണക്ക് ലഭ്യമാണ്. അപ്പോള്‍ വോട്ട് എത്ര അനുകൂലമായും പ്രതികൂലമായു ഒരു മതത്തില്‍ നിന്നെത്തി എന്നു കണ്ടെത്തുക ശ്രമകരമല്ല.

ഇത് ഗുരുതരമാണ്

ഇപ്രകാരം ബൂത്തുതലത്തില്‍ വോട്ടുകള്‍ കൂടുതല്‍ ആര്‍ക്കുവീണു എന്ന് മനസിലാക്കിയാല്‍ ആ ബൂത്തില്‍ വോട്ട് ചെയ്ത പ്രദേശത്തെ മതക്കാരോ ഒരു പ്രത്യേക സമുദായമോ ആര്‍ക്കാണ് കൂടുതല്‍ വോട്ട് നല്‍കിയതെന്ന് കണ്ടെത്താം. അത്യന്തം ഗുരുതരമായ സ്ഥിതിവിശേഷമായിരിക്കും ഇതുയര്‍ത്തുക. 2014ല്‍ നടന്ന ഒരു സംഭവം തെളിവാണ്. എന്‍.സി.പിയുടെ അജിത് പവാര്‍ ബാരാമതി നിയസഭാ മണ്ഡലത്തിലെ ഗ്രാമീണരെ വോട്ട്  ചെയ്തില്ലെന്ന പേരില്‍ ഭീഷണിപ്പെടുത്തി. പൈപ്പ് ലൈനിലൂടെ വെള്ളം വിതരണം ചെയ്യില്ലെന്നായിരുന്നു ഭീഷണി.
ബൂത്ത് തലത്തില്‍ വോട്ടിങ് രീതി മനസിലായാാല്‍ അവരെ സ്വാധീനിക്കാന്‍ ജാതി മത വോട്ട് ബാങ്ക് രീതി രാഷ്ട്രീയ പാര്‍ട്ടികള്‍ പയറ്റാന്‍ ഒരുമ്പെടുക സ്വാഭാവികമാണ്.

മറികടക്കാന്‍ മാര്‍ഗമുണ്ട്

ബൂത്തുതലത്തില്‍ ആര്‍ക്ക് വോട്ട് കൂടുതല്‍ കിട്ടിയെന്ന കണക്ക് മറികടക്കാന്‍ മാര്‍ഗമില്ലാതില്ല. വിവിധ ബൂത്തുകളിലെ യന്ത്രങ്ങള്‍ ചേര്‍ത്ത് കണക്കുകൂട്ടി മൊത്തം വോട്ടുകള്‍ വ്യത്യസ്ത ഗ്രൂപ്പുകളിലായി പുറത്തുവിടുകയാണ് ഒരു മാര്‍ഗം. ഇതിന് ആകെ വോട്ടുകള്‍കൂട്ടാനുള്ള യന്ത്രം ഉപയോഗിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശം വച്ചിരുന്നു. ഇത്തരത്തില്‍ യന്ത്രം ഉപയോഗിച്ചാല്‍ 14 ബൂത്തുകളില്‍ നിന്നുള്ള യന്ത്രങ്ങളുടെ ഫലം മറ്റൊരു യന്ത്രസഹായത്താല്‍ ലഭ്യമാകും. ഇതുവഴി ഒരു ബൂത്തില്‍ നിന്ന് എത്ര വോട്ടുകള്‍ ഓരോ സ്ഥാനാര്‍ഥികള്‍ക്കും കിട്ടിയെന്നത് രഹസ്യമായി സൂക്ഷിക്കാനാവും. വോട്ടിങ് യന്ത്രങ്ങള്‍ വരുന്നതിനു മുന്‍പ് ബാലറ്റ് പേപ്പറായിരുന്നല്ലോ. അന്ന് വിവിധ ബൂത്തുകളില്‍നിന്നുള്ള ബാലറ്റ് പേപ്പറുകള്‍ കലര്‍ത്തിയാണ് എണ്ണിയിരുന്നത്. ഇതും ബൂത്തുതല വോട്ടിങ് രീതി രഹസ്യമായി സൂക്ഷിക്കാന്‍ സഹായിച്ചിരുന്നു.

എതിര്‍ക്കുന്നത് ആര്

വിവിധ ബൂത്തുകളിലെ ഫലങ്ങള്‍ ഒന്നിച്ച് മറ്റൊരു യന്ത്ര സഹായത്താല്‍ എണ്ണുന്നതിനെ എതിര്‍ത്തത് കേന്ദ്ര സര്‍ക്കാരായിരുന്നു. സുപ്രിംകോടതിയില്‍ ഇതുമായി ബന്ധപ്പെട്ട് പൊതു താല്‍പര്യ ഹരജി വന്നപ്പോള്‍ കേന്ദ്രം എതിര്‍ക്കുകയായിരുന്നു. രാജ്‌നാഥ് സിങിന്റെ നേതൃത്വത്തില്‍ ഇതില്‍ പഠനം നടത്തിയ മന്ത്രി സംഘമാണ് നിര്‍ദേശം തള്ളിയത്. യന്ത്രം ഉപയോഗിക്കുന്നത് പ്രത്യേകിച്ച് ജനങ്ങള്‍ക്ക് ഗുണമില്ലെന്നാണ് കാരണമായി പറഞ്ഞത്. മറിച്ച്, ഒരു ബൂത്തില്‍ തങ്ങള്‍ക്ക് വോട്ട് കുറവാണ് ലഭിച്ചതെങ്കില്‍ ആ പ്രദേശത്ത് കൂടുതല്‍ പ്രവര്‍ത്തനവും ജനസേവനവും നടത്താനും ജനങ്ങളെ ഒപ്പം നിര്‍ത്താനും രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രമിക്കുമെന്നായിരുന്നു കണ്ടെത്തല്‍. ഇവിടെ ആ തീരുമാനം എതിര്‍ക്കപ്പെടുന്നു. കാരണം മേനകഗാന്ധിയെപ്പോലുള്ളവര്‍ ഭീഷണിയുടെ സ്വരമാണ് ജനസേവനത്തിനുപകരം പ്രയോഗിക്കുന്നത്.
ഇതിനൊപ്പം വായിക്കാവുന്ന ഒന്നുകൂടിയുണ്ട്. ഗുജറാത്തിലെ ബി.ജെ.പി നേതാവ് രമേശ് കത്താര ദാഹോദ് മണ്ഡലത്തിലെ ഗ്രാമീണരോട് പറഞ്ഞതെന്തെന്നറിയാമോ. പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ പോളിങ് ബൂത്തിലും ക്യാമറ വച്ചിട്ടുണ്ടെന്നും കോണ്‍ഗ്രസിന് ആരാണ് വോട്ടു ചെയ്യുന്നതെന്ന് അറിയുമെന്നാണ് നേതാവ് തട്ടിവിട്ടത്. ബി.ജെ.പിക്ക് വോട്ടു ചെയ്യാത്തവര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കില്ലെന്നും ഈ നേതാവ് ഭീഷണിപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ഉന്നാവോയിലെ ബി.ജെ.പി സ്ഥാനാര്‍ഥി സാക്ഷി മഹാരാജ് ആവട്ടെ തനിക്ക് വോട്ടു ചെയ്യാത്തവരെല്ലാം നശിച്ചുപോകുമെന്ന് ശപിക്കുന്നതും കണ്ടു.



Monday, April 8, 2019

കോണ്‍ഗ്രസിന്റെ മഹാസഖ്യം


ബി.ജെ.പിയെ തോല്‍പിക്കുകയെന്ന പ്രഥമ ലക്ഷ്യം മുന്‍നിര്‍ത്തി കോണ്‍ഗ്രസ് രൂപീകരിക്കാന്‍ ശ്രമിക്കുന്ന മഹാസഖ്യത്തിന് പറയത്തക്ക വേരോട്ടമുണ്ടായില്ല. 17ാം ലോക്‌സഭയുടെ ആദ്യഘട്ട തെരഞ്ഞെടുപ്പ് ഏപ്രില്‍ 11ന് നടക്കാനിരിക്കേ അതിനുവേണ്ടത്ര സമയം ഇനിയില്ലതാനും. കോണ്‍ഗ്രസിന്റേത് ശക്തമായ തുടക്കമായിരുന്നെങ്കിലും പ്രാദേശിക പാര്‍ട്ടികളുടെ അമിത ആത്മവിശ്വാസമാണ് പിന്നെ കണ്ടത്. മഹാസഖ്യത്തില്‍ ചേരാന്‍ മടിച്ച അവര്‍ ബി.ജെ.പിക്കെതിരേ സ്വയം പ്രതിരോധമുയര്‍ത്തി. ഇത് കോണ്‍ഗ്രസിന്റെ പ്രഖ്യാപിത ലക്ഷ്യത്തിന് ഗുണം ചെയ്യുന്നുമില്ല.
കോണ്‍ഗ്രസിന് തീരുമാനങ്ങളില്‍ വേഗതക്കുറവ് പ്രകടമായ കാഴ്ചയാണ് ഈ തെരഞ്ഞെടുപ്പില്‍. സീറ്റുകള്‍ പ്രഖ്യാപിക്കുന്നതില്‍ കേരളത്തിലുള്‍പ്പെടെ ഉണ്ടായ അനിശ്ചിതത്വം ജനങ്ങളില്‍ വിപരീത പ്രതികരണത്തിനുപോലും പലപ്പോഴും കാരണമായി.

ജമ്മുകശ്മിര്‍, ഝാര്‍ഖണ്ഡ്, കര്‍ണാടക

ജമ്മുകശ്മിരിലെ ആറു സീറ്റുകളില്‍ രണ്ടില്‍ കോണ്‍ഗ്രസും ഒന്നില്‍ നാഷണല്‍ കോണ്‍ഫറന്‍സും മത്സരിക്കും. രണ്ടു സീറ്റുകളില്‍ സൗഹൃദ മത്സരം മതിയെന്നും തീരുമാനിച്ചെങ്കിലും സൗഹൃദം ഗുരുതരമായാല്‍ സംഗതി പാളും. ലഡാക്ക് സീറ്റില്‍ പൊതു സ്ഥാനാര്‍ഥിയെ നിര്‍ത്തിയേക്കും.
ഝാര്‍ഖണ്ഡിലാകട്ടെ, പ്രത്യക്ഷത്തില്‍ മഹാസഖ്യമാണ് മത്സരിക്കുന്നത്. കോണ്‍ഗ്രസിനൊപ്പം ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയും ഝാര്‍ഖണ്ഡ് വികാസ് മോര്‍ച്ചയും ആര്‍.ജെ.ഡിയും അണിചേരുന്നു. സീറ്റ് വീതം വയ്പില്‍ ഒരു സീറ്റ് മാത്രം ലഭിച്ച ആര്‍.ജെ.ഡി ഇടഞ്ഞതായ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഒരു സീറ്റില്‍ക്കൂടിയോ ചിലപ്പോള്‍ മുഴുവന്‍ സീറ്റിലുമോ മഹാസഖ്യത്തിനെതിരേ സ്ഥാനാര്‍ഥിയെ നിര്‍ത്തിയേക്കുമെന്നും സൂചനയുണ്ട്. 14 സീറ്റുകളില്‍ ഏഴിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നതെങ്കിലും അഞ്ചുസീറ്റുകള്‍ മാത്രമേ പ്രതീക്ഷിക്കുന്നുള്ളൂ. ബി.ജെ.പി ഭീതിയോടെയാണ് സഖ്യത്തെ വീക്ഷിക്കുന്നത്. ഇടതുകക്ഷികളെ സഖ്യത്തില്‍ ഉള്‍പ്പെടുത്താത്തതെന്തന്നതിന് വിശദീകരണമായിട്ടില്ല.
കര്‍ണാടകത്തില്‍ ജനതാദളുമായുള്ള സഖ്യം ഗുണകരമാകുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. 28 ലോക്‌സഭാ സീറ്റുകള്‍ ഭരണത്തിലേക്ക് നിര്‍ണായകമാണ്. ഇവിടെ 20 സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കുന്നു. എട്ടില്‍ ജെ.ഡി.യു.

മഹാരാഷ്ട്ര, തമിഴ്‌നാട്

ഉത്തര്‍പ്രദേശ് കഴിഞ്ഞാല്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര. ഇവിടെ 48 ലോക്‌സഭാ സീറ്റുകളാണുള്ളത്. കോണ്‍ഗ്രസ് ശരദ്പവാറിന്റെ എന്‍.സി.പിയുമായി സഖ്യത്തിലാണ്. എസ്.പി-ബി.എസ്.പി സഖ്യവും കര്‍ഷക മുന്നണിയും വെല്ലുവിളിയാണ്. 26 സീറ്റിലാണ് കോണ്‍ഗ്രസ് ഇവിടെ മത്സരിക്കുന്നത്. ബാക്കി 22 സീറ്റുകളില്‍ എന്‍.സി.പിയും.
തമിഴ്‌നാട്ടിലാവട്ടെ, ഡി.എം.കെ മുന്നണിയിലാണ് കോണ്‍ഗ്രസ്. ഒന്‍പത് സീറ്റുകളില്‍ മത്സരിക്കുന്നു. ഭരണവിരുദ്ധ വികാരം പ്രകടമായ ഇവിടെ ഏറെ പ്രതീക്ഷയിലാണ് ഡി.എം.കെ സഖ്യം. 20 സീറ്റിലാണ് ഡി.എം.കെ മത്സരിക്കുന്നത്. എം.ഡി.എം.കെ, ഐ.ജെ.കെ, മുസ് ലിം ലീഗ്, കെ.എം.ഡി.കെ എന്നീ പാര്‍ട്ടികളും ഇടതും സഖ്യത്തിനൊപ്പമാണ്.

ബിഹാറില്‍ ലാലു സഖ്യം

ബിഹാറില്‍ ലാലുവിന്റെ ആര്‍.ജെ.ഡിക്കൊപ്പം മഹാസഖ്യത്തിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്.
40 സീറ്റുകളാണ് ബിഹാറിലുള്ളത്. കോണ്‍ഗ്രസ് ഒന്‍പത് സീറ്റുകളിലും സഖ്യകക്ഷിയായ ആര്‍.ജെ.ഡി 19 സീറ്റുകളിലും മത്സരിക്കുന്നു. 15 സീറ്റുകളാണ് കോണ്‍ഗ്രസ് ചോദിച്ചിരുന്നത്.  9ലാണ് ആര്‍.ജെ.ഡി ഉറപ്പിച്ചത്. ബാക്കി സീറ്റുകള്‍ ആര്‍.എസ്.എല്‍.പി, ഹിന്ദുസ്ഥാന്‍ അവാമി മോര്‍ച്ച, വികാസ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി, സി.പി.ഐ (എം.എല്‍) എന്നിവയ്ക്കാണ്. നിതീഷ്-ബി.ജെ.പി സഖ്യത്തെയാണ് കോണ്‍ഗ്രസ് ഇവിടെ നേരിടുന്നത്. ഇടതുകക്ഷികളെ ഒഴിവാക്കിയുള്ള മഹാസഖ്യത്തിനെതിരേ സി.പി.ഐ ശക്തമായി പ്രതികരിക്കുകയും കനയ്യകുമാറിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

ഡല്‍ഹിയും ബംഗാളും

ഡല്‍ഹിയില്‍ ഏഴ് ലോക്‌സഭാ സീറ്റുകളാണുള്ളത്. ആം ആദ്മി പാര്‍ട്ടിയുമായി സഖ്യം വേണമെന്ന ഡല്‍ഹിയുടെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് പി.സി ചാക്കോ ആവശ്യപ്പെട്ടിട്ടും കോണ്‍ഗ്രസ് ഡല്‍ഹി അധ്യക്ഷ ഷീലാ ദീക്ഷിത് അതിന് വഴിപ്പെട്ടില്ല. സഖ്യം ദോഷകരമാവുമെന്നായിരുന്നു അവരുടെ നിലപാട്. നീക്കുപോക്കുണ്ടായില്ലെങ്കില്‍
ഡല്‍ഹിയില്‍ ത്രികോണ മത്സരമാവും നടക്കുക.
ബംഗാളിലും സ്ഥിതി വ്യത്യസ്തമല്ല. 42 സീറ്റുകളാണ് ഇവിടെയുള്ളത്. സി.പി.എമ്മുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും ഇരു പാര്‍ട്ടികളുടെയും പ്രാദേശിക നേതൃത്വങ്ങളുടെ കടുംപിടിത്തം കാരണം സഖ്യ സാധ്യത മങ്ങി. സഖ്യധാരണയുണ്ടായ സീറ്റുകളില്‍ പോലും ഇരുകൂട്ടരും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പിന് മുന്‍പ് മഹാസഖ്യം തട്ടിക്കൂട്ടാന്‍ ഇനി ഇവിടെ അത്ഭുതങ്ങള്‍ സംഭവിക്കണം. നിലവില്‍ ചതുഷ്‌കോണ മത്സരമാണ് നടക്കുക.
ഹരിയാനയില്‍ ആം ആദ്മി പാര്‍ട്ടിക്ക് ഒരു സീറ്റ് നല്‍കുകയും പഞ്ചാബില്‍ നിഷേധിക്കുകയും ചെയ്തതോടെ അവര്‍ക്ക് കോണ്‍ഗ്രസുമായി സഖ്യത്തിന് താല്‍പര്യമില്ലാതായിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ അഖിലേഷും മായാവതിയും തമ്മിലുള്ള സഖ്യം അക്ഷരാര്‍ഥത്തില്‍ കോണ്‍ഗ്രസിനും ബി.ജെ.പിക്കും തിരിച്ചടിയാണ്. സഖ്യത്തില്‍ കോണ്‍ഗ്രസിനെ ചേര്‍ത്തില്ലെങ്കിലും ചില സീറ്റുകളില്‍ സൗഹൃദ മത്സരമാണ് നടക്കുക. മധ്യപ്രദേശിലും എസ്.പിയും ബി.എസ്.പിയും സഖ്യത്തിലാണ്. ഇവിടെയും ത്രികോണ മത്സരമാണ്. രാജസ്ഥാനില്‍ ആര്‍.എല്‍.പിയുമായി സഖ്യസാധ്യത നിലനില്‍ക്കുന്നു. ഇവിടെ ഒരു സീറ്റെങ്കിലും കുറയുന്നത് ബി.ജെ.പിക്ക് പ്രഹരമാകും.