Tuesday, September 18, 2018

കേരളത്തിലെ പ്രളയത്തില്‍ സംഭവിച്ചതും റിസ്‌ക് റിപ്പോര്‍ട്ടും


1924ലെ പ്രളയം

കേരളം കണ്ട ഏറ്റവും വലിയ പ്രളയമാണ് കടന്നുപോയത്. 1924ലെ പ്രളയത്തിന് സമാനമാണെങ്കിലും അന്നുണ്ടായത്ര നാശനഷ്ടങ്ങള്‍ സാങ്കേതികവിധ്യ വികസിച്ച ഇന്ന് ഉണ്ടായില്ല. എന്നാല്‍ രണ്ടു വട്ടവും പ്രളയശേഷമുള്ള മലയാളിയുടെ അത്ഭുതാവഹമായ ഉയിര്‍ത്തെഴുന്നേല്‍പ് ലോകരാജ്യങ്ങളെ പോലും അതിശയിപ്പിക്കുന്നു.
1925ലെ ട്രാവന്‍കൂര്‍ സെന്‍ട്രല്‍ ഫ്‌ളഡ് റിലീഫ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരം പ്രളയ ദുരിതാശ്വാസത്തിലേക്ക് ലഭിച്ചത് 73307 രൂപയായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ അന്ന് ഖജനാവില്‍ നിന്നനുവദിച്ചത് 50000 രൂപ. 3243 പേര്‍ക്ക് ദുരിതാശ്വാസം നല്‍കിയപ്പോള്‍ അതില്‍ 2498 പേരും വളരെ പാവപ്പെട്ടവരായിരുന്നു.
1924ലെ പ്രളയം ശ്രീമൂലം തിരുന്നാള്‍ രാജഭരണ കാലത്തായിരുന്നു. ജീവന്‍ വെടിയുന്നതിനു മുന്‍പ് ദുരിതാശ്വാസ നിധിയിലേക്ക് 5000 രൂപയാണ് അദ്ദേഹം സംഭാവന നല്‍കിയത്. മദ്രാസ് സെന്‍ട്രല്‍ ഫ്‌ളഡ് റിലീഫ് ഫണ്ടില്‍ നിന്ന് 6000 രൂപ ലഭിച്ചു. പ്രളയ ദുരിതാശ്വാസ കമ്മിറ്റി സംഭാവന നല്‍കിയവരുടെ പേരുകള്‍ എല്ലാം വിട്ടുപോകാതെ പ്രസിദ്ധീകരിച്ചു. അതില്‍ 80 വ്യക്തികളും സംഘടനകളും ഉള്‍പ്പെടുന്നു. ശ്രീലങ്ക, കെനിയ, സിങപ്പൂര്‍, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് അന്നു കേരളത്തിന് സഹായം ലഭിച്ചു. വിവാദങ്ങളില്ലാതെയാണ് വിദേശ സഹായമെത്തിയതെന്നതും ശ്രദ്ധേയം.

വേള്‍ഡ് റിസ്‌ക് റിപ്പോര്‍ട്ട്

യു.എന്‍ യൂനിവേഴ്‌സിറ്റി അവതരിപ്പിച്ച 2016ലെ വേള്‍ഡ് റിസ്‌ക് റിപ്പോര്‍ട്ടില്‍ ഇന്ത്യയില്‍ അത്ര വലിയ പ്രകൃതി ദുരന്ത സാധ്യത കാണുന്നില്ല. 11.9 ശതമാനം മാത്രമാണ് രാജ്യത്ത് ദുരന്ത സാധ്യതയെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. എന്നാല്‍, ഉണ്ടാവുന്ന ഒരു പ്രകൃതി ദുരന്തത്തോട് പ്രതികരിക്കുന്നതില്‍ രാജ്യം ദയനീയ അവസ്ഥയിലാണെന്നും (80.2 ശതമാനം) റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
വികസിത രാജ്യങ്ങളെല്ലാം പ്രകൃതി ദുരന്തങ്ങളോട് പ്രതികരിക്കുന്നതില്‍ സാങ്കേതികമായി നമ്മെക്കാള്‍ ബഹുദൂരം മുന്നിലാണ്. എന്നാല്‍, ബ്രിക്‌സ് രാജ്യങ്ങളില്‍പോലും ഇന്ത്യ ഇക്കാര്യത്തില്‍ ഏറെ പിന്നിലാണെന്നു പറയുമ്പോള്‍ നമ്മുടെ വ്യവസ്ഥിതി പുനപ്പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ടെന്ന് ബോധ്യമാവും.
ദുരന്തത്തെ അഭിമുഖീകരിക്കുകയും ശേഷം ദുരിതാശ്വാസ പ്രവര്‍ത്തനം എന്നതാണ് ഇപ്പോഴും തുടരുന്ന രീതി. ഫലമോ, നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെടുന്നു. വസ്തുവകകള്‍ക്ക് കനത്ത നാശവും. സുനാമിയിലും ഓഖിയിലും സംസ്ഥാനം ഈ സ്ഥിതിയിലൂടെ കടന്നുപോയതാണ്.
രാജ്യത്ത് 1995-2005 ല്‍ശരാശരി 80 വെള്ളപ്പൊക്കങ്ങളാണ് വിവിധ സംസ്ഥാനങ്ങളിലായി ഉണ്ടായതെങ്കില്‍ 2005-2015 ല്‍ അത് 343 ആയതായി ഡല്‍ഹി അംബേദ്കര്‍ യൂനിവേഴ്‌സിറ്റി നടത്തിയ പഠനത്തില്‍ പറയുന്നു. മൂന്‍ കണക്കുകളില്‍ നിന്ന് കുത്തനെയുള്ള ഉയര്‍ച്ചയാണ് ഇതു ചൂണ്ടിക്കാട്ടുന്നത്. 2015-2025 കാലത്ത് അത് 2500റിലേറെ ഉണ്ടായേക്കുമെന്ന ഭയാനകമായ സ്ഥിതിയിലേക്കാണ് അതു വിരല്‍ ചൂണ്ടുന്നത്.

പെരിയാറിലും പമ്പയിലും സംഭവിച്ചത്

പെരിയാറും പമ്പയും കരകവിഞ്ഞൊഴുകുക പതിവാണ്. ഈ നദീതീരങ്ങളിലുള്ളവര്‍ക്ക് അതിനേപ്പറ്റി നല്ല ധാരണയുമുണ്ട്. വെള്ളം ഉയരുന്നെന്നു മനസിലാക്കിയാല്‍ രാത്രിപോലും കാവലിരുന്ന് വെള്ളത്തിന്റെ ഒഴുക്കും വരവും ഉയര്‍ച്ചയും കണക്കുകൂട്ടുന്നവരാണവര്‍. പിന്നെയെന്തുകൊണ്ടാണ് കേരളത്തില്‍ പ്രളയദുരന്തമുണ്ടായത്.? (ഉരുള്‍പൊട്ടല്‍ ഇതില്‍നിന്നുവിഭിന്നമാണ്.)
വെള്ളം ഉയരുന്നതിനെപ്പറ്റിയോ സ്വീകരിക്കേണ്ട മുന്‍കരുതലിനെപ്പറ്റിയോ യാതൊരു ധാരണയുമില്ലാതിരുന്ന 1924ലെ പ്രളയത്തില്‍ പോലും ജനങ്ങള്‍ ഒരുവിധം അത് കൈകാര്യം ചെയ്തു. ഇന്ന് സാങ്കേതികത വികസിച്ച സമയത്ത് ജീവനുവേണ്ടി കേഴേണ്ടിവന്ന സമൂഹത്തെ കണ്ടില്ലെന്നു നടിക്കാന്‍ ഭരണസംവിധാനങ്ങള്‍ക്ക് കഴിയില്ല.
പെരിയാറിലെ ഇടുക്കി അണക്കെട്ടു തുറക്കുന്നതിനുമുന്‍പ് ഗ്രീന്‍, യെല്ലോ, ഓറഞ്ച്, റെഡ് അലേര്‍ട്ടുകള്‍ നല്‍കി. റെഡ് അലേര്‍ട്ടിനുപിന്നാലെ മുന്നറിയിപ്പില്ലാതെ അണക്കെട്ടു തുറന്നു. ഇടുക്കിയില്‍ നിന്ന് കുതിച്ചൊഴുകിയ പ്രളയജലം ഏതൊക്കെ ഭൂഭാഗങ്ങളെ വിഴുങ്ങുമെന്ന് വിദഗ്ധരെന്ന് സ്വയം അഭിമാനിക്കുന്നവര്‍ക്ക് അറിയില്ലായിരുന്നു. ഡാം മാനേജ്‌മെന്റ് എന്നുപറയുന്ന ഈ സംവിധാനമറിയാതെ ഷട്ടറും തുറന്ന് കൈയ്യും കെട്ടിയിരുന്ന വൈദഗ്ധ്യമില്ലാത്ത വിദഗ്ധരും അതിനു അനുമതി നല്‍കിയ നേതൃത്വവും സ്വാഭാവികമായും പ്രതിക്കൂട്ടിലാവും. ഡാം സേഫ്റ്റി ചെയര്‍മാന്‍ പറയുന്നത് പ്രളയം ഉണ്ടാവും ജനങ്ങള്‍ മരിക്കുകയും ചെയ്യുമെന്ന നിരുത്തരവാദപരമായ നിലപാടാണ്.
പെരിയാറായാലും പമ്പയായാലും കരകവിഞ്ഞാല്‍ വൈദ്യുതി ബന്ധം വിഛേദിക്കുന്ന ഒരു ഏര്‍പ്പാടുണ്ട്. നിശ്ചയമായും വേണ്ടതുതന്നെയാണ്. എന്നാല്‍, തുടര്‍ന്ന് അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പുകള്‍ ജനങ്ങളിലെത്തുന്നില്ലെന്ന് മനസിലാക്കേണ്ടിയിരുന്നതല്ലേ. സാധാരണപോലെ ഉയരുന്ന ജലനിരപ്പ് രണ്ടുദിവസമോ അഞ്ചു ദിവസമോ കഴിഞ്ഞ് ഒഴിഞ്ഞുപോകുന്ന പതിവ് പമ്പയുടെ തീരത്ത് പുരാതന കാലംതൊട്ടേയുള്ളതാണ്. അതിനോട് ജനങ്ങള്‍ പ്രതികരിക്കുന്നത് വളരെ പോസിറ്റീവായിട്ടാണ്. കരകവിഞ്ഞ് വെള്ളമൊഴുകുന്നത് ആഘോഷമായി കാണുന്നെന്നുപറയുന്നതിലും തെറ്റുണ്ടെന്നു തോന്നുന്നില്ല. ഇത്തവണത്തെ വെളളപ്പൊക്കത്തേയും അന്നാട്ടുകാര്‍ അങ്ങനെതന്നെയാണ് കണ്ടത്. എന്നാല്‍ അതങ്ങനെയല്ല, ജീവനും സ്വത്തും നഷ്ടപ്പെടുന്ന പ്രളയമാണ് ഉണ്ടാകാന്‍ പോകുന്നതെന്ന് ജനങ്ങളെ ബോധവല്‍ക്കരിക്കേണ്ടുന്ന ഉത്തരവാദിത്വം ആരുടേതായിരുന്നു. മൈക്കില്‍ കൂടി വിളിച്ചുപറഞ്ഞുകൊണ്ടുപോയെന്നു പറയുന്നു. അവിടെ ഡാമുകള്‍ തുറക്കുന്നത് മുന്‍പും മൈക്കില്‍ കേട്ടിട്ടുള്ളവരാണ് നാട്ടുകാര്‍. ടിവികള്‍ വ്യക്തമായ ചിത്രം നല്‍കിയിരുന്നെങ്കിലും വൈദ്യുതി ബന്ധമില്ലാതിരുന്ന പമ്പയുടെ കരകളില്‍ ടിവി, റേഡിയോ പോയിട്ട് മൊബൈല്‍ഫോണുകള്‍ പോലും ചത്ത അവസ്ഥയിലായിരുന്നു. അതായത്, 1924ല്‍ നിന്ന് ഒട്ടും ഭിന്നമല്ലാത്ത പ്രളയമാണ് ജനങ്ങള്‍ക്ക് നേരിടേണ്ടിവന്നത്.
ഡാമില്‍ നിന്ന് താഴേക്ക് റാന്നിയിലും, ആറന്‍മുളയിലും, ചെങ്ങന്നൂരും, പാണ്ടനാട്ടിലും അപ്പര്‍കുട്ടനാട്ടിലും അവസാനം കുട്ടനാട്ടിലും വെള്ളമെത്താന്‍ അഞ്ചും എട്ടും മണിക്കൂറുകള്‍ എടുക്കുമെന്നിരിക്കേ പൊലിസിനെയും ജനപ്രതിനിധികളേയും വേണ്ടവിധം ഉപയോഗിക്കുന്നതില്‍ അധികൃതര്‍ക്ക് വീഴ്ചപറ്റിയെന്നതു പകല്‍പോലെ വ്യക്തം. ഡാമില്‍ നിന്ന് തുറുന്നുവിട്ട വെള്ളത്തിന്റെ അളവും അത് എത്രമാത്രം ഉയരുമെന്ന സാമാന്യകണക്കും ജനങ്ങളെ അറിയിക്കുന്നതിലും അവര്‍ പരാജയപ്പെട്ടു. ജനങ്ങളെ യഥാവിധി അറിയിച്ചിരുന്നെന്ന് പറഞ്ഞ് കൈകഴുകുന്ന രാഷ്ട്രീയക്കാരന്റെ കുത്സിത ബുദ്ധി അന്നാട്ടുകാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ചില എം.എല്‍.എമാര്‍ ഭരണ നേതൃത്വത്തിന്റെ ഭാഗമാണെന്നു അറിയാമെന്നിരിക്കേയും സര്‍ക്കാരിനെതിരേ രൂക്ഷമായി പ്രതികരിച്ചതും ഇതുകാരണമാണ്. വെളളപ്പൊക്കമുണ്ടാകാത്തിടങ്ങളിലെ സഹജീവികള്‍ അന്നാട്ടുകാരുടെ അഹങ്കാരത്തിന്റെ ഫലമാണുണ്ടായതെന്നും മുന്നറിയിപ്പ് അവഗണിച്ചതാണു കാരണമെന്നുമൊക്കെ കരുതുന്നത് അറിവില്ലായ്മ മൂലമാണ്.
വെള്ളമുയരുമ്പോള്‍ നദി ഇടത്തോടുകളിലൂടെയും മറ്റും കടക്കുകയും ക്രമേണയുള്ള ഉയര്‍ച്ചയുടെ ഫലമായി കരകവിയുകയുമാണ് സ്വാഭാവിക പ്രതിഭാസം. എന്നാല്‍ പമ്പയിലെ ഡാമുകള്‍ ഓറഞ്ചോ, റെഡോ മുന്നറിയിപ്പുകള്‍ പോലുമില്ലാതെ ഉയര്‍ത്തി സെക്കന്‍ഡില്‍ പത്തുലക്ഷത്തിലധികം ലിറ്റര്‍ ജലം പുറത്തുവിട്ടതാണ് (ഇടുക്കിയില്‍ ആ സമയം പുറത്തുവിട്ടത് 85,000 ലിറ്ററായിരുന്നെന്ന് ഓര്‍ക്കുക) പ്രളയത്തെ മനുഷ്യ നിര്‍മിതമെന്ന് വിളിക്കാന്‍ കാരണം. വെളളം ഉയര്‍ന്നുവന്നത് കേവലം പമ്പയിലൂടെ മാത്രമായിരുന്നില്ല. റോഡുകളിലൂടെയും പറമ്പുകളിലൂടെയുമെല്ലാം കടന്നുവന്ന വെള്ളം പ്രളയംതന്നെയായിരുന്നു. അതില്‍ നിന്നു രക്ഷപ്പെടാന്‍ ടെറസിനു മുകളില്‍ കയറിയവരുണ്ടായിരുന്നു. ഓടിട്ട വീടുകളിലുണ്ടായിരുന്നവരും ടെറസുള്ള വീടുകളിലെത്തി. ഇരുനിലകെട്ടിടത്തിലുള്ളവര്‍ മുകളിലേക്ക് കയറി. ടെറസില്‍ വെളിച്ചമില്ലാതെ, പ്രളയജലത്തിന്റെ ശബ്ദം മാത്രം കേട്ട്, കാറ്റിലും മഴയിലും അകപ്പെട്ട് തണുത്ത് വിറങ്ങലിച്ച് ആഹാരവും വെളളവുമില്ലാതെ നനഞ്ഞൊട്ടിയ വസ്ത്രവുമായി പിഞ്ചുകുഞ്ചുകുഞ്ഞുങ്ങളുമായി നാലും അഞ്ചും ദിവസം ജീവനുവേണ്ടി പോരാടിയ ജനതയുടെ അതിജീവനത്തിന്റെ കഥയാണ് ഈ പ്രളയം പറഞ്ഞുതരുന്നത്.

പ്രളയം കാണാത്ത ബജറ്റുകള്‍


പ്രകൃതിക്ഷോഭങ്ങളെ നമുക്ക് നിയന്ത്രിക്കാനാവില്ല. ഏതു മുന്നൊരുക്കത്തെയും അതു നശിപ്പിക്കും. അത് അപ്രതീക്ഷിതമായിരിക്കും. മനുഷ്യനിര്‍മിത പ്രകൃതിക്ഷോഭങ്ങളില്‍ ജനങ്ങള്‍ക്ക് ജീവഹാനി നേരിടുമ്പോള്‍ അത് മനപൂര്‍വമല്ലാത്ത നരഹത്യയായി നിര്‍വചിക്കപ്പെടണം. പ്രളയത്തില്‍ നൂറുകണക്കിന് ജനങ്ങള്‍ക്ക് ജീവഹാനി നേരിട്ട കേരളത്തില്‍ ലക്ഷങ്ങള്‍ ഭവനരഹിതരായി. ആയിരങ്ങള്‍ക്ക് പകര്‍ച്ചവ്യാധികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ഈ പ്രളയം മനുഷ്യനിര്‍മിതമാണെന്ന് പറയുമ്പോഴും കുറ്റവാളികള്‍ കാണാമറയത്തുതന്നെയാണ്.
നികുതിദായകരുടെ സ്വത്തിനും ജീവനും സംരക്ഷണം ഒരുക്കേണ്ടത് ഉത്തരവാദിത്വമാണെന്നിരിക്കേ ഭരണാധികാരികള്‍ക്ക് എളുപ്പത്തില്‍ കൈകഴുകി രക്ഷപ്പെടാന്‍ കഴിയില്ല. മാറി മാറി കേരളം ഭരിച്ച് മുടിച്ചവര്‍ക്ക് പാപഭാരത്തില്‍ നിന്ന് മുക്തമാകാനുമാവില്ല. വികസനത്തിന്റെ മറവില്‍ നടന്ന ഭൂമി കയ്യേറ്റം, നദീതട കയ്യേറ്റം, തണ്ണീര്‍ത്തടം നികത്തല്‍, അനിയന്ത്രിത നിര്‍മാണങ്ങള്‍ ഇതൊക്കെയും പ്രളയത്തിന്റെ ഭീകരത വര്‍ദ്ധിപ്പിച്ചു. വ്യക്തമായി പറഞ്ഞാല്‍ നമ്മുടെ വികസന ആശയം തന്നെ പുനര്‍നിര്‍വ്വചനത്തിന് വിധേയമാക്കേണ്ടിയിരിക്കുന്നു. സാധാരണക്കാരല്ല അതിന് ഉത്തരവാദിയെന്നു പ്രത്യേകം പറയേണ്ടതില്ല. ഉദ്യോഗസ്ഥവൃന്ദങ്ങളും വന്‍കിട മുതലാളിമാരും ചില രാഷ്ട്രീയ പിന്തിരിപ്പന്‍മാരും കൂടി സ്‌പോണ്‍സര്‍ ചൈതതാണ് പ്രളയമെന്നതില്‍ തര്‍ക്കമില്ല. മഴവെള്ളം നിറഞ്ഞുകിടന്ന മേഖലകളിലേക്ക് നിരുത്തരവാദപരമായി ഡാം തുറന്നുവിട്ടതിനും മുന്നറിയിപ്പ് നല്‍കാതെ ജനങ്ങളെ ബുദ്ധിമുട്ടിച്ചതിനും ഉത്തരവാദികള്‍ക്കെതിരെ നടപടി എടുക്കേണ്ടതുണ്ട്. ഭാവിയില്‍ ഇതിനെതിരേ കരുതലുണ്ടായേ മതിയാവൂ.

അടിസ്ഥാന വികസനം

ബജറ്റ് അവതരിപ്പിക്കുമ്പോള്‍ അടിസ്ഥാന വികസനത്തിന് മാറ്റിവെക്കുന്ന തുക എത്രമാത്രം വിനിയോഗിക്കപ്പെട്ടെന്ന കണക്കുകള്‍ പുറത്തുവിടണം. ഇത് ഓഡിറ്റിങിലൂടെ കണ്ടെത്തിയാല്‍ മൂക്കത്തു വിരല്‍ച്ചുപോകും. നീക്കിവച്ചതിന്റെ നാലിലൊന്നുപോലും അതിനുമാത്രമായി ഉപയോഗപ്പെടുത്തിയിട്ടുണ്ടാവില്ല. അതുകൊണ്ടാണല്ലോ ഓടകള്‍ ഇന്നും അടഞ്ഞുതന്നെ കിടക്കുന്നത്. അപ്പോള്‍ കുറ്റപ്പെടുത്തേണ്ടത് ആരെയാണ്?  അടിസ്ഥാനവികസനം ഒച്ചിഴയുന്നതുപോലെ പോകുന്നതില്‍ സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ക്ക് പങ്കുണ്ട്. ബജറ്റില്‍ ഒരു പ്രദേശത്തെ അടിസ്ഥാന വികസനത്തിന് എത്ര തുക മാറ്റിവച്ചു എന്നു പരിശോധിക്കണം. അത് എല്ലാവര്‍ഷവും വര്‍ധിപ്പിക്കണം. ബജറ്റില്‍ ഒരു അഴിച്ചുപണി ആവശ്യമാണെന്നതിലേക്കാണ് ഇതു വിരല്‍ ചൂണ്ടുന്നത്.
കേന്ദ്ര ബജറ്റ് പ്രഖ്യാപിച്ചതോടെ അടിസ്ഥാന സൗകര്യം വികസിക്കുന്നെന്ന ധാരണ വേണ്ട. കുത്തക കമ്പനികള്‍ക്കൊന്നും പഴയ താല്‍പര്യമില്ല. എല്ലാവരും പിന്‍വലിഞ്ഞതോടെ വികസന പ്രക്രിയ കൂപ്പുകുത്തിയ അവസ്ഥയിലാണിന്ന്. പദ്ധതികളില്‍ 80 ശതമാനം കുറവ് അനുഭവപ്പെടുന്നുവെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. പ്രഖ്യാപിച്ച പദ്ധതികള്‍ തന്നെ താളം തെറ്റി. വിദേശങ്ങളില്‍ മോദി നടത്തുന്ന റോഡ് ഷോകള്‍ക്ക് രാജ്യത്തിന്റെ വികസന പ്രക്രിയയില്‍ മുന്നോട്ട് നയിക്കാനാവില്ലെന്ന് ഇത് ചൂണ്ടിക്കാട്ടുന്നു.

കണക്കുകള്‍ ഇങ്ങനെ

കേരളമെന്നല്ല, ഇന്ത്യയുടെ പല ഭാഗങ്ങളും പ്രളയഭീഷണിയിലാണ്. കണക്കുകള്‍ അനുസരിച്ച് ഇന്ത്യയുടെ ഭൂപ്രദേശത്തില്‍ 15 ശതമാനം എല്ലാ വര്‍ഷവും പ്രളയം അഭിമുഖീകരിക്കുന്നു. ശരാശരി 2000 പേര്‍ക്കെങ്കിലും പ്രതിവര്‍ഷം ജീവഹാനി ഉണ്ടാകുന്നു. കാര്‍ഷിക-പാര്‍പ്പിട മേഖലകളിലുള്‍പ്പെടെ 20 ദശലക്ഷം ഏക്കര്‍ ഭൂമി നശിക്കുന്നു. 2000 കോടിയോളം രൂപയുടെ നാശനഷ്ടമുണ്ടാകുന്നു. ഇത് ശരാശരി കണക്കാണ്. എല്ലാ വര്‍ഷവും തുടരുന്ന പ്രതിഭാസമാണെന്നിരിക്കെ നിയന്ത്രിക്കാനാവാത്തത് ഭരണ സംവിധാങ്ങളുടെ പിടിപ്പുകേടായേ നിര്‍വചിക്കാനാവൂ.
കേരളം പ്രളയക്കെടുതിയില്‍നിന്ന് രക്ഷപ്പെട്ടു എന്നു പറയുന്നത് കര്‍ഷകരും ബാങ്കുകളും രക്ഷപ്പെട്ടു എന്നു പറയുന്നതിനു തുല്യമാണ്. ചെറുകിട കച്ചവടക്കാരെയും കര്‍ഷകരെയും തുടച്ചുനീക്കിയാണ് പ്രളയം കടന്നുപോയത്. ദേശീയ ശരാശരിയില്‍ മൂന്നു ശതമാനം മാത്രമാണ് കേരളത്തില്‍ ബാങ്കുകള്‍ നല്‍കിയിരിക്കുന്ന കാര്‍ഷിക വായ്പയെങ്കിലും അത് ഈടായി തിരികെ പിടിക്കാന്‍ ബാങ്കുകള്‍ക്കു പരിമിതിയുണ്ട്.

സര്‍ക്കാര്‍ സംവിധാനം

പ്രകൃതി ക്ഷോഭം മുന്‍കൂട്ടി മനസ്സിലാക്കാന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ നിലവിലുണ്ട്. ശാസ്ത്രീയ വിശകലനത്തിലൂടെ കണ്ടെത്താനും വിശദീകരിക്കാനും പ്രതിരോധ മാര്‍ഗങ്ങള്‍ നിര്‍ദേശിക്കാനും ഈ ഏജന്‍സികള്‍ക്ക് പ്രാപ്തിയുമുണ്ട്. എന്നാല്‍ ഈ ഏജന്‍സികളുടെ കണ്ടെത്തലുകള്‍ക്കും നിര്‍ദേശങ്ങള്‍ക്കും സര്‍ക്കാര്‍ വേണ്ടത്ര പരിഗണന നല്‍കാറില്ല. ഫലത്തില്‍ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ നിയോഗിക്കപ്പെടുന്നവര്‍  രക്ഷാസംവിധാനം പ്രാവര്‍ത്തികമാക്കുന്നതില്‍ അലംഭാവം കാട്ടുന്നു. ഇതൊക്കെ വെറും ആരോപണങ്ങളാണെന്നു കരുതരുത്.
കഴിഞ്ഞ വര്‍ഷം രാജ്യത്തിന്റെ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ പാര്‍ലമെന്റില്‍ വച്ച റിപ്പോര്‍ട്ട് ഇതിലേക്ക് വെളിച്ചം വീശുന്നതാണ്. കാലാകാലങ്ങളില്‍ ഈ ഏജന്‍സികള്‍ നല്‍കുന്ന പ്രോജക്ട് ഡിസൈനുകള്‍ എല്ലാംതന്നെ ഫണ്ടിന്റെ അപര്യാപ്തത മൂലം തള്ളിക്കളയുകയോ കാലഹരണപ്പെടുകയോ ചെയ്യലാണ് പതിവ്.
ഉദാഹരണത്തിന്, പ്രളയം മുന്‍കൂട്ടി പ്രവചിക്കാനാവുന്ന 219 ടെലിമെട്രി സ്റ്റേഷനുകള്‍ രാജ്യമാകെ സ്ഥാപിക്കാന്‍ ഏജന്‍സികള്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ നാലിലൊന്നുപോലും ഇനിയും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നുള്ളത് ഗൗരവമേറിയ വിശയമാണ്. അതുപോലെ നേരത്തേ സ്ഥാപിച്ച ഇത്തരം 375 സ്‌റ്റേഷനുകളില്‍ 60 ശതമാനവും പ്രവര്‍ത്തനക്ഷമമല്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇനിയുള്ള കാലത്തും സാധാരമക്കാര്‍ മുങ്ങിച്ചാവുമെന്നാണ് ഈ കണക്കുകള്‍ നല്‍കുന്ന പാഠം.

കേരളത്തിന്റെ അവസ്ഥ

രാജ്യത്തെ പ്രകൃതിക്ഷോഭ പരിശോധനാ സംവിധാനത്തിനും ദുരന്ത നിവാരണ മാര്‍ഗങ്ങള്‍ക്കും ദശാബ്ദങ്ങള്‍ പഴക്കമുണ്ട്. തെറ്റുകള്‍ കണ്ടെത്തി ഭാവിയില്‍ തിരുത്താനുള്ള ഒരു സംവിധാനത്തിന്റെ അപര്യാപ്തത, പ്രത്യേകിച്ച് കേരളത്തില്‍, ഇന്നും ദൃശ്യമാണ്.
അണക്കെട്ടില്‍ നിന്ന് ഒരടി വെള്ളം തുറന്നുവിട്ടാല്‍ നദികളില്‍ എത്ര വെള്ളം കൂടുമെന്നതാണ് മുഖ്യമായി അറിയാനുള്ളത്. ഇതറിയാന്‍ ഇനിയും സംസ്ഥാനത്തിന് ആവശ്യമായ സാങ്കേതിക ജ്ഞാനമില്ല. ഫ്‌ളഡ് മാപ്പ് എന്നറിയുന്ന ഇതിനുവേണ്ടി നാലുവര്‍ഷം മുന്‍പ് 280 കോടി രൂപയാണ് ലഭിച്ചത്. ഇന്നും മുടന്തുന്ന പദ്ധതി പൂര്‍ത്തിയാകാന്‍ വര്‍ഷങ്ങള്‍ വേണ്ടിവരുമെന്നാണ് അറവ്. അതുവരെ ഡാം സേഫ്റ്റി കമ്മിറ്റി ചെയര്‍മാന്‍ പറയുന്നതുപോലെ പ്രളയം തടയാന്‍ കഴിയില്ല, അതു വരും ആളുകള്‍ മുങ്ങും. വളരെ നിസാരം.
സംസ്ഥാനങ്ങളിലെ വലിയ അണക്കെട്ടുകളുമായി ബന്ധപ്പെട്ട് അടിയന്തരമായി കൈക്കൊള്ളേണ്ട നടപടി ക്രമങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിക്കണമെന്ന് വ്യവസ്ഥയുണ്ട്. വിവരങ്ങള്‍ കൃത്യമായി കൈമാറിയാല്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് അത് വിശകലനം ചെയ്ത് അണക്കെട്ട് തകരുന്നതുപോലെ എന്തെങ്കിലും സംഭവിച്ചാല്‍ അത് ഏറ്റവും കൂടുതല്‍ ബാധിക്കുന്ന പ്രദേശം കണ്ടെത്താനും ദുരന്തനിവാരണത്തിന് മുന്‍കരുതലുകള്‍ നിര്‍ദ്ധേശിക്കാനും കഴിയും.
ഇന്ത്യയില്‍ അയ്യായിരത്തോളമുള്ള അണക്കെട്ടുകളില്‍ ഏഴു ശതമാനത്തിനുമാത്രമാണ് ഒരു അടിയന്തര കര്‍മപദ്ധതി രൂപീകരിച്ചിട്ടുള്ളത്. കേരളത്തില്‍ 61 അണക്കെട്ടുകള്‍ ഉണ്ടെന്നിരിക്കേ അതിലൊരെണ്ണത്തിനുപോലും ഇത്തരം കര്‍മപദ്ധതികളില്ല. ഇത് വിരല്‍ ചൂണ്ടുന്നത് അധികാരിവര്‍ഗത്തിനു നേരേതന്നെയല്ലേ.

ദേശീയ ജല പദ്ധതി

കേന്ദ്ര ജല വിഭവ വകുപ്പിന് കീഴിലാണ് ദേശീയ ജല പദ്ധതി രൂപീകരിക്കുന്നത്. ജല വിഭവം ഫലപ്രദമായി ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യം. 1987 സെപ്റ്റംബറിലാണ് ദേശീയ ജല പദ്ധതി അംഗീകരിക്കപ്പെട്ടത്. ഇത് 2002ലും തുടര്‍ന്ന് 2012ലും പരിഷ്‌കരിച്ചിട്ടുണ്ട്. അതായത് ഇന്നു തുടരുന്ന പദ്ധതി 2012ല്‍ പരിഷ്‌കരിച്ചതാണ്. ആറു വര്‍ഷം കഴിഞ്ഞാലും പ്രകൃതിക്ക് മാറ്റമുണ്ടാവില്ലെന്ന കണക്കൂട്ടലുകള്‍ കൂടുതല്‍ ദുരന്തങ്ങളിലേക്കാവും നയിക്കുക. ദേശീയ ജല പദ്ധതിയില്‍ കാലവര്‍ഷത്തിനുമുന്‍പും ശേഷവും അണക്കെട്ടുകള്‍ വിലയിരുത്തേണ്ടതുണ്ട്. രണ്ടു സംസ്ഥാനങ്ങളിലൊഴികെ അടുത്തകാലത്തൊന്നും ഇത്തരത്തില്‍ വിലയിരുത്തലുകളുണ്ടായിട്ടില്ല. അണക്കെട്ടുകളുമായി ബന്ധപ്പെട്ട് ദേശീയ ജല പദ്ധതി ചൂണ്ടിക്കാട്ടിയ വീഴ്ചകള്‍ ഈ സംസ്ഥാനങ്ങള്‍ തിരുത്താന്‍ സന്നദ്ധമായിട്ടില്ലെന്നത് ഭരണനിര്‍വ്വഹണത്തിലെ കെടുകാര്യസ്ഥതയെയാണ് ചൂണ്ടിക്കാണിക്കുന്നത്. അണക്കെട്ടുകളുടെ സംരക്ഷണത്തിനും പരിശോധനകള്‍ക്കും തുഛമായ തുകയാണ് ബജറ്റുകളില്‍ വകയിരുത്താറുള്ളത്. ഇത് ഉപയോഗിക്കാതിരിക്കുകയോ വകമാറ്റി ചെലവവഴിക്കുകയോ ആണ് ചെയ്യാറുള്ളത്.

കേരളത്തിലും അപര്യാപ്തം

അടിസ്ഥാന വികസനമെന്നത് വ്യവസായവുമായി ബന്ധപ്പെടുത്തിയാണ് പലപ്പോഴും നിര്‍വ്വചിക്കപ്പെടാറിള്ളത്. എന്നാല്‍ പ്രളയബാധിത പ്രദേശങ്ങളിലെ അടിസ്ഥാന വികസനം എന്നത് പ്രളയം നേരിടാനുള്ള മുന്‍കരുതലാണ് അടിസ്ഥാന വികസനം കൊണ്ട് ഉദ്ദേശിക്കുന്നത്. ഇത്തരം അടിയന്തരാവശ്യങ്ങള്‍ക്ക് പണം കണ്ടെത്താതെ വോട്ടുമാത്രം ലക്ഷ്യമിട്ട് കാര്‍ഷികമേഖല പോലെ ജനപ്രിയ പദ്ധതികളില്‍ പണം ചെലവഴിക്കുകയാണ് കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ചെയ്യുന്നത്. കൃഷി നാശം എങ്ങനെ സംഭവിക്കുന്നു എന്നും അതിനു പരിഹാരമെന്തെന്നും കണ്ടെത്താതെ കാര്‍ഷിക വിളകള്‍ക്ക് താങ്ങുവില കൂട്ടുന്നത് പണച്ചെലവുണ്ടാക്കുമെന്നല്ലാതെ പ്രകൃതി ദുരന്തങ്ങളില്‍ നിന്നു രക്ഷ നല്‍കില്ല. കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക മേഖലയില്‍ താങ്ങുവില 50 ശതമാനം കണ്ടുയര്‍ത്തിയത് ഇത്തരുണത്തില്‍ ഓര്‍ക്കുക. ഒട്ടുമിക്ക സംസ്ഥാനങ്ങളിലും കോടിക്കണക്കിന് രൂപയുടെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളി സര്‍ക്കാരിനെ ജനപ്രിയമാക്കുന്ന കേന്ദ്രത്തിന്റെ നീക്കത്തിനെതിരെ ജാഗ്രത കാണിക്കാത്തത് കര്‍ഷകരോടുള്ള അനീതിയാണ്. ബജറ്റില്‍ കാണിക്കുന്ന ചെപ്പടി വിദ്യകളിലൂടെ കര്‍ഷകരെയും വ്യവസായികളെയും ജനങ്ങളെയും  വോട്ട് നേടാന്‍ കഴിഞ്ഞേക്കും. പക്ഷേ ഓരോ പ്രകൃതി ദുരന്തങ്ങളിലും ഉണ്ടാകുന്ന ജീവനുകളെ തിരികെ പിടിക്കാന്‍ അത് പര്യാപ്തമല്ലെന്ന് ഭരണാധികാരികള്‍ മനസിലാകുന്നിടത്താണ് പ്രായോഗിക വികസനം.

കേന്ദ്ര ബജറ്റ്- പ്രളയ നിയന്ത്രണത്തിനും കര്‍ഷക ക്ഷേമത്തിനും നീക്കിവച്ച തുക
2016-2017
ജല വിഭവ വികസനം 4700 കോടി
കൃഷി, കര്‍ഷക ക്ഷേം 36900 കോടി

2017-1018
ജല വിഭവ വികസനം 7700 കോടി
കൃഷി, കര്‍ഷക ക്ഷേം 41100 കോടി

2018-2019
ജല വിഭവ വികസനം 8900 കോടി
കൃഷി, കര്‍ഷക ക്ഷേം 46700 കോടി

Friday, September 14, 2018

കോണ്‍ഗ്രസിന്റെ മഹാസഖ്യം ബി.ജെ.പിക്ക് പേടിസ്വപ്‌നം


2019 ലോക്ഭ തെരഞ്ഞെടുപ്പ ചിന്ത

(സുപ്രഭാതം ദിനപത്രം വാര്‍ഷിക പതിപ്പ് 2018)



ഇന്ത്യയുടെ 17ാം ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് 2019 ആദ്യ പകുതിയില്‍ നടക്കാനിരിക്കുന്നു. 2014ലെ തെരഞ്ഞെടുപ്പിന്റെ ആവര്‍ത്തനമാകണമെന്ന് ബി.ജെ.പി ആഗ്രഹിക്കുക സ്വാഭാവികം. അതാവര്‍ത്തിക്കരുതെന്ന് ആഗ്രഹിക്കുന്ന മറ്റു രാഷ്ട്രീയ പാര്‍ട്ടികളെല്ലാം ചേര്‍ന്നെടുക്കുന്ന തീരുമാന സുദിനമാണ് കോണ്‍ഗ്രസിന്റെ സ്വപ്‌നം. ഭൂരിപക്ഷം ജനങ്ങളും ഇന്ന് ആ സ്വപ്‌നം കാണുന്നത് യാദൃഛികമല്ല. അതിന്റെ പ്രാവര്‍ത്തിക വശമാണ് ഇക്കഴിഞ്ഞ പ്രവര്‍ത്തക സമിതി യോഗത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും, സോണിയയും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങും മറ്റും ഉയര്‍ത്തിക്കാട്ടിയിരിക്കുന്നത്.
29 സംസ്ഥാനങ്ങളിലും രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും കണക്കുനോക്കിയാല്‍ 15 എണ്ണം ബി.ജെ.പി നേരിട്ടു ഭരിക്കുന്നതായി കാണാം. നാലെണ്ണത്തില്‍ എന്‍.ഡി.എ സഖ്യത്തിലൂടെ ബി.ജെ.പി പങ്കാളികളുമാണ്. മൂന്നിടത്ത് കോണ്‍ഗ്രസ് നേരിട്ടു ഭരിക്കുമ്പോള്‍ ഒരിടത്ത് ഭരണ പങ്കാളിയാണ്. കേരളത്തില്‍ സി.പി.എം അധികാരത്തിലുണ്ട്. ബാക്കി സംസ്ഥാനങ്ങളില്‍ കശ്മിര്‍ ഒഴികെയുള്ളിടങ്ങളില്‍ പ്രാദേശിക കക്ഷികളാണ് അധികാരത്തില്‍.

ഭരണം വിലയിരുത്തുമ്പോള്‍

അഞ്ചുവര്‍ഷത്തെ നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഭരണം വിലയിരുത്തുമ്പോള്‍ നല്ലദിനങ്ങളായിരുന്നു (അഛാദിന്‍) എന്നു പരസ്യവാചകത്തിനുവേണ്ടി പോലും പറയാനാവില്ല. ചീത്ത ദിനങ്ങളായിരുന്നു (ബുരാദിന്‍) എന്നു വേഗത്തില്‍ വിലയിരുത്താവുകയും ചെയ്യും. കാരണങ്ങള്‍ നിരവധിയാണ്.
രാജ്യത്തെ നിയമവാഴ്ച, അഭിപ്രായ സ്വാതന്ത്ര്യം, കരാര്‍ വ്യവസ്ഥകളിലെ നിഗൂഢത, ന്യൂനപക്ഷ-ദലിത് പീഡനം, വിലക്കയറ്റം തുടങ്ങിവയിലൊന്നിലെങ്കിലും നന്നായി എന്നു ഭരിക്കുന്നവര്‍ക്കുപോലും ചങ്കൂറ്റത്തോടെ പറയാനാവില്ല. പശുവിന്റെ പേരിലും ജാതിയുടെയും വംശീയതയുടെയും പേരിലും സംഘ്പരിവാര്‍ നടത്തുന്ന അക്രമം കണ്ടില്ലെന്നു നടിക്കുന്ന ഭരണകര്‍ത്താക്കള്‍ നാടിന്റെ ദയനീയാവസ്ഥയുടെ പര്യായമാണ്. അതുകൊണ്ടുതന്നെ കഴിഞ്ഞ ഭരണം വിലയിരുത്തുന്നതിലല്ല, ഇനി ആരു ഭരിക്കുമെന്നു ചിന്തിക്കുന്നതിലേക്കാവണം ജാഗ്രത.

കോണ്‍ഗ്രസ് പ്രതീക്ഷ

കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേറ്റതിനുപിന്നാലെ തോല്‍വികളാണ് രാഹുലിനെ കാത്തിരുന്നത്. എങ്കിലും രാഹുലില്‍ത്തന്നെ പ്രതീക്ഷ അര്‍പ്പിച്ചാണ് ഇത്തവണയും കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിന് ഇറങ്ങുന്നത്. രാഹുലാണ് മുന്നിലെങ്കില്‍ തോല്‍ക്കുമെന്ന് ആക്ഷേപിക്കുന്നവര്‍ പോലും കോണ്‍ഗ്രസ് ജയിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്നത് വസ്തുതയാണ്. ഇതു മുതലെടുക്കാനായാല്‍ ഇന്ത്യന്‍ രാഷ്ട്രീയ ഭൂപടം മാറിമറിയും. പ്രവര്‍ത്തക സമിതിയുടെ മഹാസഖ്യ പ്രഖ്യാപനം അതാണ് അടിവരയിടുന്നത്. കുരുക്ഷേത്രത്തിലേതെന്നപോലെ മഹായുദ്ധത്തിനാണ് പടപ്പുറപ്പാടെന്ന രാഹുലിന്റെ പ്രഖ്യാപനം ഇവിടെ കൂട്ടിവായിക്കണം. ചിതറിയ പ്രതിപക്ഷത്തെ കുന്തമുനയാക്കി മാറ്റുക എന്നത് ക്ഷിപ്രസാധ്യമല്ല. പൊതുശത്രുവിനെ നേരിടാന്‍ കര്‍ണാടകയിലുണ്ടായ സഖ്യം മാത്രം മതി ഉദാഹരണത്തിന്.
നിഷ്‌ക്രിയരായ പ്രവര്‍ത്തകരെ (സ്ലീപര്‍ സെല്‍) ഉണര്‍ത്തി ആര്‍ജവം നല്‍കുകയെന്ന ശ്രമകരമായ ദൗത്യമാണ് പരമപ്രധാനം. പാര്‍ട്ടിക്ക് ശക്തമായ വേരോട്ടമുള്ള (വേരുകള്‍തന്നെ) 12 സംസ്ഥാനങ്ങളെങ്കിലുമുണ്ട്. ഇവിടങ്ങളില്‍ ശക്തമായ സ്വാധീനമുറപ്പിക്കാനും മൂന്നിരട്ടി സീറ്റുകളെങ്കിലും നേടാനും സാധിക്കണം.
മഹാസഖ്യമെന്ന ആശയത്തിന് നല്‍കുന്ന പ്രചാരണമാണ് പ്രധാനം. രാഹുല്‍ പ്രധാനമന്ത്രിയാകണമെന്ന കോണ്‍ഗ്രസ് പ്രചാരണം അതിഷ്ടപ്പെടാത്ത പ്രാദേശിക പാര്‍ട്ടികളെ അകറ്റുന്നതിലേ കലാശിക്കൂ. പ്രവര്‍ത്തക സമ്മേളനത്തിനു പിന്നാലെ പ്രതിപക്ഷ ഐക്യത്തിന്റെ മുഖമായി പ്രഖ്യാപിച്ച് അതിന്റെ നേതാവായി രാഹുലിനെ അവരോധിച്ച് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി വച്ചുനീട്ടുന്ന കോണ്‍ഗ്രസ് നിലപാടിനോട് ഭരണത്തിലുള്ളതും ഇല്ലാത്തതുമായ ചെറു കക്ഷികള്‍ക്ക് എന്താവും നിലപാടെന്ന് ഊഹിക്കാവുന്നതാണ്. ബി.ജെ.പി പേടിക്കുന്നതുപോലെ മോദിയെ പുറത്താക്കുക എന്ന ഏക അജണ്ട കൈക്കൊള്ളുകയും പ്രധാനമന്ത്രിയെ അവസാനം തീരുമാനിക്കുകയും ചെയ്യുക. കര്‍ണാടകത്തില്‍ ഈ തന്ത്രം വിജയിച്ചതിനാല്‍ ജയപരാജയം ചര്‍ച്ച ചെയ്യേണ്ടതില്ല. മഹാസഖ്യം രൂപീകരിക്കാനാവുമോ എന്നതാണ് കോണ്‍ഗ്രസ് നേരിടുന്ന ചോദ്യം.

പ്രാദേശിക കക്ഷികള്‍ നിര്‍ണായകം

പ്രതിപക്ഷ ഐക്യം പറയുമ്പോഴും ആ ഐക്യത്തിന് മുന്നണിയിലുള്ള തെലുങ്കാന മുഖ്യമന്ത്രി കെ.സി.ആറും ബംഗാള്‍ മുഖ്യമന്ത്രി മമതയും ഒഡിഷ മുഖ്യമന്ത്രി ബിജു പട്‌നായിക്കും എന്തു നിലപാട് സ്വീകരിക്കുമെന്ന് പ്രവചിക്കുക വയ്യ. കോണ്‍ഗ്രസ്-ബി.ജെ.പി ഇതര സഖ്യമെന്ന തെലുങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിന്റെ നിലപാടിന് മമത പിന്തുണ പ്രഖ്യാപിച്ചത് കണ്ടതാണ്. കോണ്‍ഗ്രസിനോടല്ല, രാഹുലിനോടാണ് മമതയ്ക്ക് വൈരം.
ശിവസേനയ്ക്ക് ബി.ജെ.പിയോടുള്ള പിണക്കം കോണ്‍ഗ്രസിനു മുതലെടുക്കാനാവുമോ എന്നത് വലിയ ചോദ്യമാണ്. ശിവസേനയെപ്പോലെ ശരദ്പവാറിന്റെ എന്‍.സി.പിയും മഹാരാഷ്ട്രയില്‍ ശക്തമാണ്. മഹാസഖ്യമാകുമ്പോള്‍ എല്ലാവരും ഉള്‍പ്പെടണമല്ലോ. അതുസാധ്യമാക്കുന്നതാണ് തന്ത്രം.
തമിഴ്‌നാട്ടില്‍ സ്റ്റാലിന്റെ ഡി.എം.കെയെ ഒപ്പം കൂട്ടാമെങ്കിലും രജനിയും എ.ഐ.ഡി.എം.കെയുമൊക്കെ സ്വീകരിക്കുന്ന നിലപാടുകളും നിര്‍ണായകമാണ്. കശ്മിരില്‍ സഖ്യം തകര്‍ന്നെങ്കിലും പി.ഡി.പിയാണോ നാഷണല്‍ കോണ്‍ഫറന്‍സാണോ സഖ്യഭാഗമാകുക എന്നതും പ്രശ്‌നമാണ്. തെരഞ്ഞെടുപ്പിനു ശേഷം സഖ്യമുണ്ടാക്കുകഎന്നതാവും ഇവിടങ്ങളിലൊക്കെ കോണ്‍ഗ്രസ് സ്വീകരിച്ചേക്കാവുന്ന മാര്‍ഗം.
ബിഹാറില്‍ നിതീഷ് കുമാറിന് ബി.ജെ.പിയോട് അത്ര മമതയില്ലെങ്കിലും കോണ്‍ഗ്രസ് സഖ്യത്തിലുണ്ടായേക്കില്ല. ലല്ലുവിന്റെ ആര്‍.ജെ.ഡി കോണ്‍ഗ്രസിനൊപ്പമുള്ളതാണ് കാരണം. സി.പി.എം കേരളത്തില്‍ മാത്രം ഭരണം നില നിര്‍ത്തുന്ന പാര്‍ട്ടിയാണ്. മഹാസഖ്യത്തില്‍ അവര്‍ എങ്ങനെ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് അവര്‍ക്കുപോലും വ്യക്തതയില്ല. ആന്ധ്രയില്‍ എന്‍.ഡി.എ ബന്ധം വിഛേദിച്ച് മോദിക്കെതിരേ അവിശ്വാസം കൊണ്ടുവന്ന തെലുങ്കുദേശം പാര്‍ട്ടിയുടെ നിലപാട് വ്യക്തമല്ല. ചന്ദ്രബാബു നായിഡു നിലനില്‍പ് രാഷ്ട്രീയത്തിന്റെ വക്താവാണ്. തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സഖ്യത്തിനില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഗുണമേതെന്ന് ഗണിച്ചാവും നിലപാട്. ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി മഹാസഖ്യത്തില്‍ ചേരാന്‍ തയാറാകുമെങ്കിലും കോണ്‍ഗ്രസ് ഇതര പ്രതിപക്ഷ സഖ്യമെന്ന മറ്റൊരു സ്വപ്‌നം മനസില്‍ സൂക്ഷിക്കുന്ന തന്ത്രശാലിയാണ് മുഖ്യമന്ത്രി കെജ് രിവാള്‍.

ബി.ജെ.പിയുടെ ഭയം

പലരും വിലയിരുത്തുന്നതുപോലെ 2014ല്‍ ഏകപക്ഷീയമായ വിജയമായിരുന്നു ബി.ജെ.പി നേടിയതെന്നു പറയാനാവില്ല. കോണ്‍ഗ്രസ് ഭരണം തളികയില്‍ സമ്മാനിച്ച വിജയമെന്ന് എടുത്തുപറയുന്നതാവും ശരി. ഭരണ വിരുദ്ധ തരംഗത്തിനിടെ അപ്രതീക്ഷിതമായാണ് മോദി പ്രധാനമന്ത്രിയായത്. അത് ആ പാര്‍ട്ടിക്കുമറിയാം. 2019ല്‍ ഞൊടുക്കു വിദ്യകളിലൂടെ അധികാരം പിടിക്കാമെന്നത് വ്യാമോഹം മാത്രമാണെന്ന് അവര്‍ വിലയിരുത്തുന്നു. അതുകൊണ്ട് ശക്തമായ നീക്കത്തിനാണ് കോപ്പുകൂട്ടുന്നത്. പശുരാഷ്ട്രീയവും അയോധ്യയുമൊക്കെ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ഉയര്‍ന്നുവന്നാല്‍ അത്ഭുതപ്പെടേണ്ടതില്ല. ജയിക്കാന്‍ വേണ്ടിയാവുമ്പോള്‍ വര്‍ഗീയ കാര്‍ഡ് കളിക്കാന്‍പോലും പാര്‍ട്ടി മടിക്കില്ലെന്ന് ഗുജറാത്ത് തെളിയിച്ചതുമാണ്.
അവരെ ഭയപ്പെടുത്തുന്നത് കോണ്‍ഗ്രസിന്റെ മഹാസഖ്യ നീക്കം തന്നെയാണ്. പ്രാദേശിക പാര്‍ട്ടികളെ മോദിയെ പുറത്താക്കുക എന്ന ഒറ്റ അജണ്ടയില്‍ യോജിപ്പിക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നതെന്ന് അവര്‍ ആരോപിക്കുന്നതില്‍ നിന്നുതന്നെ ഈ ഭയം വെളിപ്പെടുന്നു. ഉത്തര്‍പ്രദേശിലെയും കര്‍ണാടകത്തിലെയും പരാജയം അവര്‍ക്ക് പാഠമാണ്. ഉത്തര്‍പ്രദേശില്‍ എസ്.പി-ബി.എസ്.പി സഖ്യത്തെയാണ് കോണ്‍ഗ്രസിനേക്കാള്‍ ഭയം. യു.പിയില്‍ നിന്നു ലഭിക്കുന്ന സീറ്റാണ് ബി.ജെ.പിയുടെ നട്ടെല്ല്. അവിടെ സീറ്റ് കുറയുന്നത് ഭരണം പിടിക്കുന്നതില്‍ തടസമാകും. അതുകൊണ്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉള്‍പ്പെടെ മന്ത്രിമാരെത്തന്നെ ലോക്‌സഭയിലേക്ക് അവര്‍ മത്സരിപ്പിച്ചുകൂടെന്നില്ല. ജനതാദളിന്റെ സ്വാധീനത്തിന് മുന്നില്‍ കര്‍ണാടക അടിയറ വയ്‌ക്കേണ്ടി വന്നതിനാല്‍ സഖ്യരാഷ്ട്രീയം അവര്‍ക്ക് പേടിസ്വപ്‌നമാണ്.