Friday, September 14, 2018

കോണ്‍ഗ്രസിന്റെ മഹാസഖ്യം ബി.ജെ.പിക്ക് പേടിസ്വപ്‌നം


2019 ലോക്ഭ തെരഞ്ഞെടുപ്പ ചിന്ത

(സുപ്രഭാതം ദിനപത്രം വാര്‍ഷിക പതിപ്പ് 2018)



ഇന്ത്യയുടെ 17ാം ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് 2019 ആദ്യ പകുതിയില്‍ നടക്കാനിരിക്കുന്നു. 2014ലെ തെരഞ്ഞെടുപ്പിന്റെ ആവര്‍ത്തനമാകണമെന്ന് ബി.ജെ.പി ആഗ്രഹിക്കുക സ്വാഭാവികം. അതാവര്‍ത്തിക്കരുതെന്ന് ആഗ്രഹിക്കുന്ന മറ്റു രാഷ്ട്രീയ പാര്‍ട്ടികളെല്ലാം ചേര്‍ന്നെടുക്കുന്ന തീരുമാന സുദിനമാണ് കോണ്‍ഗ്രസിന്റെ സ്വപ്‌നം. ഭൂരിപക്ഷം ജനങ്ങളും ഇന്ന് ആ സ്വപ്‌നം കാണുന്നത് യാദൃഛികമല്ല. അതിന്റെ പ്രാവര്‍ത്തിക വശമാണ് ഇക്കഴിഞ്ഞ പ്രവര്‍ത്തക സമിതി യോഗത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും, സോണിയയും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങും മറ്റും ഉയര്‍ത്തിക്കാട്ടിയിരിക്കുന്നത്.
29 സംസ്ഥാനങ്ങളിലും രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും കണക്കുനോക്കിയാല്‍ 15 എണ്ണം ബി.ജെ.പി നേരിട്ടു ഭരിക്കുന്നതായി കാണാം. നാലെണ്ണത്തില്‍ എന്‍.ഡി.എ സഖ്യത്തിലൂടെ ബി.ജെ.പി പങ്കാളികളുമാണ്. മൂന്നിടത്ത് കോണ്‍ഗ്രസ് നേരിട്ടു ഭരിക്കുമ്പോള്‍ ഒരിടത്ത് ഭരണ പങ്കാളിയാണ്. കേരളത്തില്‍ സി.പി.എം അധികാരത്തിലുണ്ട്. ബാക്കി സംസ്ഥാനങ്ങളില്‍ കശ്മിര്‍ ഒഴികെയുള്ളിടങ്ങളില്‍ പ്രാദേശിക കക്ഷികളാണ് അധികാരത്തില്‍.

ഭരണം വിലയിരുത്തുമ്പോള്‍

അഞ്ചുവര്‍ഷത്തെ നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഭരണം വിലയിരുത്തുമ്പോള്‍ നല്ലദിനങ്ങളായിരുന്നു (അഛാദിന്‍) എന്നു പരസ്യവാചകത്തിനുവേണ്ടി പോലും പറയാനാവില്ല. ചീത്ത ദിനങ്ങളായിരുന്നു (ബുരാദിന്‍) എന്നു വേഗത്തില്‍ വിലയിരുത്താവുകയും ചെയ്യും. കാരണങ്ങള്‍ നിരവധിയാണ്.
രാജ്യത്തെ നിയമവാഴ്ച, അഭിപ്രായ സ്വാതന്ത്ര്യം, കരാര്‍ വ്യവസ്ഥകളിലെ നിഗൂഢത, ന്യൂനപക്ഷ-ദലിത് പീഡനം, വിലക്കയറ്റം തുടങ്ങിവയിലൊന്നിലെങ്കിലും നന്നായി എന്നു ഭരിക്കുന്നവര്‍ക്കുപോലും ചങ്കൂറ്റത്തോടെ പറയാനാവില്ല. പശുവിന്റെ പേരിലും ജാതിയുടെയും വംശീയതയുടെയും പേരിലും സംഘ്പരിവാര്‍ നടത്തുന്ന അക്രമം കണ്ടില്ലെന്നു നടിക്കുന്ന ഭരണകര്‍ത്താക്കള്‍ നാടിന്റെ ദയനീയാവസ്ഥയുടെ പര്യായമാണ്. അതുകൊണ്ടുതന്നെ കഴിഞ്ഞ ഭരണം വിലയിരുത്തുന്നതിലല്ല, ഇനി ആരു ഭരിക്കുമെന്നു ചിന്തിക്കുന്നതിലേക്കാവണം ജാഗ്രത.

കോണ്‍ഗ്രസ് പ്രതീക്ഷ

കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേറ്റതിനുപിന്നാലെ തോല്‍വികളാണ് രാഹുലിനെ കാത്തിരുന്നത്. എങ്കിലും രാഹുലില്‍ത്തന്നെ പ്രതീക്ഷ അര്‍പ്പിച്ചാണ് ഇത്തവണയും കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിന് ഇറങ്ങുന്നത്. രാഹുലാണ് മുന്നിലെങ്കില്‍ തോല്‍ക്കുമെന്ന് ആക്ഷേപിക്കുന്നവര്‍ പോലും കോണ്‍ഗ്രസ് ജയിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്നത് വസ്തുതയാണ്. ഇതു മുതലെടുക്കാനായാല്‍ ഇന്ത്യന്‍ രാഷ്ട്രീയ ഭൂപടം മാറിമറിയും. പ്രവര്‍ത്തക സമിതിയുടെ മഹാസഖ്യ പ്രഖ്യാപനം അതാണ് അടിവരയിടുന്നത്. കുരുക്ഷേത്രത്തിലേതെന്നപോലെ മഹായുദ്ധത്തിനാണ് പടപ്പുറപ്പാടെന്ന രാഹുലിന്റെ പ്രഖ്യാപനം ഇവിടെ കൂട്ടിവായിക്കണം. ചിതറിയ പ്രതിപക്ഷത്തെ കുന്തമുനയാക്കി മാറ്റുക എന്നത് ക്ഷിപ്രസാധ്യമല്ല. പൊതുശത്രുവിനെ നേരിടാന്‍ കര്‍ണാടകയിലുണ്ടായ സഖ്യം മാത്രം മതി ഉദാഹരണത്തിന്.
നിഷ്‌ക്രിയരായ പ്രവര്‍ത്തകരെ (സ്ലീപര്‍ സെല്‍) ഉണര്‍ത്തി ആര്‍ജവം നല്‍കുകയെന്ന ശ്രമകരമായ ദൗത്യമാണ് പരമപ്രധാനം. പാര്‍ട്ടിക്ക് ശക്തമായ വേരോട്ടമുള്ള (വേരുകള്‍തന്നെ) 12 സംസ്ഥാനങ്ങളെങ്കിലുമുണ്ട്. ഇവിടങ്ങളില്‍ ശക്തമായ സ്വാധീനമുറപ്പിക്കാനും മൂന്നിരട്ടി സീറ്റുകളെങ്കിലും നേടാനും സാധിക്കണം.
മഹാസഖ്യമെന്ന ആശയത്തിന് നല്‍കുന്ന പ്രചാരണമാണ് പ്രധാനം. രാഹുല്‍ പ്രധാനമന്ത്രിയാകണമെന്ന കോണ്‍ഗ്രസ് പ്രചാരണം അതിഷ്ടപ്പെടാത്ത പ്രാദേശിക പാര്‍ട്ടികളെ അകറ്റുന്നതിലേ കലാശിക്കൂ. പ്രവര്‍ത്തക സമ്മേളനത്തിനു പിന്നാലെ പ്രതിപക്ഷ ഐക്യത്തിന്റെ മുഖമായി പ്രഖ്യാപിച്ച് അതിന്റെ നേതാവായി രാഹുലിനെ അവരോധിച്ച് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി വച്ചുനീട്ടുന്ന കോണ്‍ഗ്രസ് നിലപാടിനോട് ഭരണത്തിലുള്ളതും ഇല്ലാത്തതുമായ ചെറു കക്ഷികള്‍ക്ക് എന്താവും നിലപാടെന്ന് ഊഹിക്കാവുന്നതാണ്. ബി.ജെ.പി പേടിക്കുന്നതുപോലെ മോദിയെ പുറത്താക്കുക എന്ന ഏക അജണ്ട കൈക്കൊള്ളുകയും പ്രധാനമന്ത്രിയെ അവസാനം തീരുമാനിക്കുകയും ചെയ്യുക. കര്‍ണാടകത്തില്‍ ഈ തന്ത്രം വിജയിച്ചതിനാല്‍ ജയപരാജയം ചര്‍ച്ച ചെയ്യേണ്ടതില്ല. മഹാസഖ്യം രൂപീകരിക്കാനാവുമോ എന്നതാണ് കോണ്‍ഗ്രസ് നേരിടുന്ന ചോദ്യം.

പ്രാദേശിക കക്ഷികള്‍ നിര്‍ണായകം

പ്രതിപക്ഷ ഐക്യം പറയുമ്പോഴും ആ ഐക്യത്തിന് മുന്നണിയിലുള്ള തെലുങ്കാന മുഖ്യമന്ത്രി കെ.സി.ആറും ബംഗാള്‍ മുഖ്യമന്ത്രി മമതയും ഒഡിഷ മുഖ്യമന്ത്രി ബിജു പട്‌നായിക്കും എന്തു നിലപാട് സ്വീകരിക്കുമെന്ന് പ്രവചിക്കുക വയ്യ. കോണ്‍ഗ്രസ്-ബി.ജെ.പി ഇതര സഖ്യമെന്ന തെലുങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിന്റെ നിലപാടിന് മമത പിന്തുണ പ്രഖ്യാപിച്ചത് കണ്ടതാണ്. കോണ്‍ഗ്രസിനോടല്ല, രാഹുലിനോടാണ് മമതയ്ക്ക് വൈരം.
ശിവസേനയ്ക്ക് ബി.ജെ.പിയോടുള്ള പിണക്കം കോണ്‍ഗ്രസിനു മുതലെടുക്കാനാവുമോ എന്നത് വലിയ ചോദ്യമാണ്. ശിവസേനയെപ്പോലെ ശരദ്പവാറിന്റെ എന്‍.സി.പിയും മഹാരാഷ്ട്രയില്‍ ശക്തമാണ്. മഹാസഖ്യമാകുമ്പോള്‍ എല്ലാവരും ഉള്‍പ്പെടണമല്ലോ. അതുസാധ്യമാക്കുന്നതാണ് തന്ത്രം.
തമിഴ്‌നാട്ടില്‍ സ്റ്റാലിന്റെ ഡി.എം.കെയെ ഒപ്പം കൂട്ടാമെങ്കിലും രജനിയും എ.ഐ.ഡി.എം.കെയുമൊക്കെ സ്വീകരിക്കുന്ന നിലപാടുകളും നിര്‍ണായകമാണ്. കശ്മിരില്‍ സഖ്യം തകര്‍ന്നെങ്കിലും പി.ഡി.പിയാണോ നാഷണല്‍ കോണ്‍ഫറന്‍സാണോ സഖ്യഭാഗമാകുക എന്നതും പ്രശ്‌നമാണ്. തെരഞ്ഞെടുപ്പിനു ശേഷം സഖ്യമുണ്ടാക്കുകഎന്നതാവും ഇവിടങ്ങളിലൊക്കെ കോണ്‍ഗ്രസ് സ്വീകരിച്ചേക്കാവുന്ന മാര്‍ഗം.
ബിഹാറില്‍ നിതീഷ് കുമാറിന് ബി.ജെ.പിയോട് അത്ര മമതയില്ലെങ്കിലും കോണ്‍ഗ്രസ് സഖ്യത്തിലുണ്ടായേക്കില്ല. ലല്ലുവിന്റെ ആര്‍.ജെ.ഡി കോണ്‍ഗ്രസിനൊപ്പമുള്ളതാണ് കാരണം. സി.പി.എം കേരളത്തില്‍ മാത്രം ഭരണം നില നിര്‍ത്തുന്ന പാര്‍ട്ടിയാണ്. മഹാസഖ്യത്തില്‍ അവര്‍ എങ്ങനെ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് അവര്‍ക്കുപോലും വ്യക്തതയില്ല. ആന്ധ്രയില്‍ എന്‍.ഡി.എ ബന്ധം വിഛേദിച്ച് മോദിക്കെതിരേ അവിശ്വാസം കൊണ്ടുവന്ന തെലുങ്കുദേശം പാര്‍ട്ടിയുടെ നിലപാട് വ്യക്തമല്ല. ചന്ദ്രബാബു നായിഡു നിലനില്‍പ് രാഷ്ട്രീയത്തിന്റെ വക്താവാണ്. തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സഖ്യത്തിനില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഗുണമേതെന്ന് ഗണിച്ചാവും നിലപാട്. ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി മഹാസഖ്യത്തില്‍ ചേരാന്‍ തയാറാകുമെങ്കിലും കോണ്‍ഗ്രസ് ഇതര പ്രതിപക്ഷ സഖ്യമെന്ന മറ്റൊരു സ്വപ്‌നം മനസില്‍ സൂക്ഷിക്കുന്ന തന്ത്രശാലിയാണ് മുഖ്യമന്ത്രി കെജ് രിവാള്‍.

ബി.ജെ.പിയുടെ ഭയം

പലരും വിലയിരുത്തുന്നതുപോലെ 2014ല്‍ ഏകപക്ഷീയമായ വിജയമായിരുന്നു ബി.ജെ.പി നേടിയതെന്നു പറയാനാവില്ല. കോണ്‍ഗ്രസ് ഭരണം തളികയില്‍ സമ്മാനിച്ച വിജയമെന്ന് എടുത്തുപറയുന്നതാവും ശരി. ഭരണ വിരുദ്ധ തരംഗത്തിനിടെ അപ്രതീക്ഷിതമായാണ് മോദി പ്രധാനമന്ത്രിയായത്. അത് ആ പാര്‍ട്ടിക്കുമറിയാം. 2019ല്‍ ഞൊടുക്കു വിദ്യകളിലൂടെ അധികാരം പിടിക്കാമെന്നത് വ്യാമോഹം മാത്രമാണെന്ന് അവര്‍ വിലയിരുത്തുന്നു. അതുകൊണ്ട് ശക്തമായ നീക്കത്തിനാണ് കോപ്പുകൂട്ടുന്നത്. പശുരാഷ്ട്രീയവും അയോധ്യയുമൊക്കെ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ഉയര്‍ന്നുവന്നാല്‍ അത്ഭുതപ്പെടേണ്ടതില്ല. ജയിക്കാന്‍ വേണ്ടിയാവുമ്പോള്‍ വര്‍ഗീയ കാര്‍ഡ് കളിക്കാന്‍പോലും പാര്‍ട്ടി മടിക്കില്ലെന്ന് ഗുജറാത്ത് തെളിയിച്ചതുമാണ്.
അവരെ ഭയപ്പെടുത്തുന്നത് കോണ്‍ഗ്രസിന്റെ മഹാസഖ്യ നീക്കം തന്നെയാണ്. പ്രാദേശിക പാര്‍ട്ടികളെ മോദിയെ പുറത്താക്കുക എന്ന ഒറ്റ അജണ്ടയില്‍ യോജിപ്പിക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നതെന്ന് അവര്‍ ആരോപിക്കുന്നതില്‍ നിന്നുതന്നെ ഈ ഭയം വെളിപ്പെടുന്നു. ഉത്തര്‍പ്രദേശിലെയും കര്‍ണാടകത്തിലെയും പരാജയം അവര്‍ക്ക് പാഠമാണ്. ഉത്തര്‍പ്രദേശില്‍ എസ്.പി-ബി.എസ്.പി സഖ്യത്തെയാണ് കോണ്‍ഗ്രസിനേക്കാള്‍ ഭയം. യു.പിയില്‍ നിന്നു ലഭിക്കുന്ന സീറ്റാണ് ബി.ജെ.പിയുടെ നട്ടെല്ല്. അവിടെ സീറ്റ് കുറയുന്നത് ഭരണം പിടിക്കുന്നതില്‍ തടസമാകും. അതുകൊണ്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉള്‍പ്പെടെ മന്ത്രിമാരെത്തന്നെ ലോക്‌സഭയിലേക്ക് അവര്‍ മത്സരിപ്പിച്ചുകൂടെന്നില്ല. ജനതാദളിന്റെ സ്വാധീനത്തിന് മുന്നില്‍ കര്‍ണാടക അടിയറ വയ്‌ക്കേണ്ടി വന്നതിനാല്‍ സഖ്യരാഷ്ട്രീയം അവര്‍ക്ക് പേടിസ്വപ്‌നമാണ്.


No comments:

Post a Comment