Monday, September 18, 2017

തമിഴ് നാട് വീണ്ടും താരാധിപത്യത്തിലേക്ക്?



തമിഴ്‌നാട് വീണ്ടും താരാധിപത്യത്തിലേക്ക് വഴുതാന്‍ സമയമായി എന്നുകരുതേണ്ടിവരും. രാഷ്ട്രീയ പ്രവേശത്തിന് തയാറായി രജനീകാന്തും ഈ മാസം തന്നെ രാഷ്ട്രീയ പ്രവേശമുണ്ടാകുമെന്ന കമല്‍ ഹാസന്‍ പ്രഖ്യാപിക്കുകയും ചെയതതോടെയാണിത്. താരറാണിയായിരുന്ന ജയലളിത സിംഹാസനസ്ഥയായത് സൂപ്പര്‍ താരം എം.ജി.ആര്‍ വിടവാങ്ങിയതോടെയാണ്. ഇപ്പോള്‍ ജയലളിത പകുതിയില്‍ നിര്‍ത്തിപ്പോയ തമിഴ്‌നാടിന്റെ വികസന സ്വപ്‌നങ്ങള്‍ക്ക് നിറപ്പകിട്ടേകാന്‍ സൂപ്പര്‍താരോദയം തന്നെ വേണ്ടിവരുന്ന അവസ്ഥയാണിന്നുള്ളത്.
തമിഴ് നാട് രാഷ്ട്രീയത്തിന് സിനിമയെ വിട്ടുള്ള വഴിയില്ല. അയല്‍ സംസ്ഥാനങ്ങളായ കര്‍ണാടകത്തിലും ആന്ധ്രയിലും സിനിമയും രാഷ്ട്രീയവുമായി അടുത്തബന്ധങ്ങളാണുള്ളത്. ആന്ധ്രയില്‍ എന്‍.ടി.രാമറാവുവിന്റെ ഭരണകാലം സൂപ്പര്‍ താരത്തിന്റെ സിനിമാവാഴ്ചയ്ക്കു സമാനമായിരുന്നു.
തമിഴ് നാട്ടില്‍ സിനിമയും രാഷ്ട്രീയവും ഇഴപിരിയാത്ത അവസ്ഥയുണ്ടാക്കിയത് കഴിഞ്ഞ കാലഘട്ടത്തിന്റെ വക്താക്കളായ എം.ജി.ആറും എം.കരുണാനിധിയുമാണ്. താരപരിവേഷത്തില്‍ നിന്ന് രാഷ്ട്രീയ ഭരണത്തിലേക്ക് എം.ജി.ആര്‍ എത്തിയപ്പോള്‍ സിനിമാ പിന്നണിയില്‍ പ്രവര്‍ത്തിച്ചാണ് സാമൂഹ്യ സേവന രംഗത്തേക്ക് കരുണാനിധികാലുകുത്തിയത്. എം.ജി.ആറിനു പിന്‍ഗാമിയും കലൈജ്ഞര്‍ക്ക് എതിരാളിയുമായാണ് ജയലളിത വെള്ളിവെളിച്ചത്തില്‍ എത്തുന്നത്. തുടര്‍ന്ന് മാസ്മരിക പ്രകടനത്തിലൂടെ തമിഴ് മക്കളുടെ കനവും മനവും അടക്കിവാഴുകയായിരുന്നു അവര്‍, ജനങ്ങളുടെ പുരൈട്ചി തലൈവി ആയി.
ഇന്ന് ആ മാസ്മരിക പ്രഭാവം തമിഴ് നാടിനു നഷ്ടമായിരിക്കുന്നു. മുമ്പെങ്ങുമില്ലാത്ത വിധം തമിഴ് നാട് രാഷ്ട്രീയം കലങ്ങി മറിഞ്ഞു. തോഴിയായി നടന്ന് തരം കിട്ടിയപ്പോള്‍ യജമാനത്തിയുടെ സിംഹാസനം കൈപ്പിടിയിലൊതുക്കാന്‍ ആര്‍ത്തിപൂണ്ട ശശികല ജയിലിലായപ്പോള്‍ സഹോദരന്‍ ആ കര്‍ത്തവ്യം നിറവേറ്റാന്‍ പയറ്റു തുടരുന്നതിനിടെയാണ് പുതിയ വൃത്താന്തങ്ങളെത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്.
സൂപ്പര്‍താരം കമലഹാസന്‍ രാഷ്ട്രീയ രംഗത്തേക്ക് കടക്കുന്നു എന്നതാണ് പുതിയ വിശേഷം. ഒരുതടവല്ല, നൂറു തടവ് ശൊല്ലിയിട്ടും ഇനിയും രാഷ്ട്രീയ രംഗത്തെത്താന്‍ നാട്യമന്നന്‍ രജനീകാന്ത് മടിച്ചുനില്‍ക്കുമ്പോഴാണ് ഈ മാസം തന്നെ രാഷ്ട്രീയ കക്ഷി രൂപീകരിക്കാനുള്ള നീക്കവുമായി കമലഹാസന്‍ മുന്നിട്ടിറങ്ങുന്നത്.
അഭിനയരംഗത്ത് മികവ് തെളിയിച്ചിട്ടുണ്ടെങ്കിലും രാഷ്ട്രീയ രംഗത്ത് കമലഹാസന്‍ സ്വന്തം മേല്‍വിലാസം കണ്ടെത്തിയിട്ടില്ലാത്തയാളാണ്. അദ്ദേഹത്തിന് രാഷ്ട്രീയരംഗത്തെത്തിയാല്‍ എത്രമാത്രം ജനപിന്തുണ ആര്‍ജിക്കാനാവുമെന്നതിലും സംശയമുണ്ട്. എന്നാല്‍ സ്വയം രാഷ്ട്രീയത്തിലെത്തുന്നതിനോടൊപ്പം രജനീകാന്തിനെയും ഒപ്പം ക്ഷണിക്കുന്ന കമല്‍ തമിഴ് രാഷ്ട്രീയത്തില്‍ അങ്കം കുറിക്കാനുള്ള പുറപ്പാടിലാണെന്ന് വളരെ വ്യക്തം.
രജനീകാന്ത് ജയലളിതയ്ക്ക് പകരക്കാരനാകുമെന്ന് തമിഴ് ജനതയ്ക്ക് നന്നായറിയാം. ജയലളിതയുടെയും അപ്പുറം, സ്വാര്‍ഥ താല്‍പര്യം തൊട്ടുതീണ്ടിയിട്ടില്ലാത്തയാളായാണ് രജനീകാന്ത് അറിയപ്പെടുന്നത്. സമ്പാദിക്കുന്ന പണത്തിന്റെ പകുതിയും സന്നദ്ധ സേവനപ്രവര്‍ത്തനങ്ങള്‍ക്കും മറ്റും വിനിയോഗിക്കുന്ന രജനീകാന്ത് തമിഴ് മക്കളുടെ കണ്ണീരൊപ്പാന്‍ പോന്നവനാണെന്ന് തമിഴര്‍ ഉറച്ചു വിശ്വസിക്കുന്നു. വെള്ളിത്തിരയില്‍ നിന്നിറങ്ങി തമിഴ് ജനതയുടെ പുരൈട്ചി തലൈവര്‍ ആയ എം.ജി.ആറിനെ അനുസ്മരിപ്പിക്കുന്ന പരിവേഷമാണ് രജനീകാന്തിനുള്ളത്. ജയലളിതയുടെ അഭാവത്തില്‍ തമിഴ്‌നാട് അരക്ഷിതമാകുമെന്ന വിലയിരുത്തലുകള്‍ യാഥാര്‍ഥ്യമായിരിക്കുന്നു ഇന്ന്. ജയലളിതയ്ക്കു പകരം ആ പ്രഭാവം ആര്‍ക്കുണ്ടെന്ന ചോദ്യത്തിന് മറുപടി രജനീകാന്താണ്. രജനി രാഷ്ട്രീയത്തില്‍ വരണമെന്ന് ജയലളിതയെ നഷ്ടപ്പെട്ട തമിഴ് ജനത അതിയായി ആഗ്രഹിക്കുന്നു. എന്നാല്‍ മനസുതുറക്കാതെ രജനി രാഷ്ട്രീയ പ്രവേശം നീട്ടിക്കൊണ്ടുപോകുമ്പോഴാണ് കമലിന്റെ പ്രഖ്യാപനം. രജനിയെ ഒപ്പം കൂട്ടിനു കിട്ടിയാല്‍ ഇരുവര്‍ തമിഴില്‍ കൊടിപാറിക്കുമെന്ന് രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കു നന്നായറിയാം. അതുകൊണ്ടുതന്നെ ബി.ജെ.പി ഉള്‍പ്പെടെയുള്ള രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഇരുവര്‍ക്കും പിന്നാലെയുണ്ടുതാനും.
രജനീകാന്തിന് എടുത്തുപറയത്തക്ക രാഷ്ട്രീയ നിലപാടുകളൊന്നുമില്ലെന്നതാണ് അദ്ദേഹത്തിന്റെ മേന്‍മ. എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളിലും അദ്ദേഹത്തിന്റെ ആരാധകരുണ്ട്. അദ്ദേഹം രാഷ്ട്രീയത്തിലില്ലാത്തതുകൊണ്ടുമാത്രം മറ്റ് രാഷ്ട്രീയ പ്പാര്‍ട്ടികളില്‍ വിശ്വസിക്കേണ്ടി വന്നു എന്ന രീതിയിലാണ് മിക്ക തമിഴരുടെയും വിശദീകരണം. തമിഴ്‌നാട്ടില്‍ അനീതികളുണ്ടാവുമ്പോള്‍ അവയ്‌ക്കെതിരേ ശക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട് രജനീകാന്ത്. സിനിമയിലെ കഥാപാത്രമായി തന്നെയാണ് രജനി നിത്യജീവിതത്തിലും.
കമല്‍ഹാസന്‍ രാഷ്ട്രീയ പ്രവേശത്തിന് തെരഞ്ഞെടുത്ത സമയവും ഇത്തരുണത്തില്‍ എടുത്തുപറയേണ്ടതാണ്. ഡി.എം.കെ ഒരു വശത്ത് തളര്‍ന്ന ആമ പോലെയും എ.ഐ.ഡി.എം.കെ കാട്ടിലെ രാജാവാകാന്‍ രൂക്ഷപോരാട്ടത്തിലും ഏര്‍പ്പെട്ടിരിക്കുന്ന അവസ്ഥയ്ക്കിടെയാണത്. രജനിയും കമലിനൊപ്പം ചേര്‍ന്നാല്‍ മറ്റൊരു യുഗപ്പിറവിയാവുമത്. എന്നാല്‍ ചേരികള്‍ മാറുന്നത് തമിഴ് മക്കള്‍ക്കും സൂപ്പര്‍ താരങ്ങള്‍ക്കും ദോഷകരമാകുമെന്ന മുന്നറിയിപ്പും ഇരുവരും മനസിലാക്കുന്നുണ്ടാവണം.



Thursday, September 14, 2017

ഇനി രാഹുലിന്റെ കോണ്‍ഗ്രസ്


നെഹ്രുജി, ഇന്ദിരാജി, രാജീവ്ജി, സോണിയാജി...ഇനി രാഹുല്‍ജിയിലേക്ക് കോണ്‍ഗ്രസ് സംസ്‌കാരം എത്തിച്ചേരുകയാണ്. മറ്റ് തടസങ്ങളൊന്നുമുണ്ടാകുന്നില്ലെങ്കില്‍ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റായി ഒക്ടോബറില്‍ ചുമതലയേല്‍ക്കും. സംസ്ഥാന ഭാരവാഹികളുടെ തെരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയാകുന്നതോടെ കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി രാഹുലിനെ പ്രസിഡന്റായി നിയോഗിക്കുമെന്നാണ് കരുതപ്പെടുന്നത്. ഈ വര്‍ഷം അവസാനത്തോടെ സോണിയ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാഹുലിനെ ഏല്‍പിച്ച് സജീവ രാഷ്ട്രീയത്തില്‍ നിന്നു പിന്‍വാങ്ങുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് അംഗം പി.എല്‍.പുനിയ സൂചിപ്പിച്ചിരുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സോണിയയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞപ്പോള്‍ രാഹുല്‍ അധ്യക്ഷനാകണമെന്ന മുറവിളി ഉയര്‍ന്നിരുന്നു. എന്നാല്‍ ചങ്കൂറ്റത്തോടെ മുന്നോട്ടുചാടുന്നതിനുപകരം ഭയവിഹ്വലതയോടെ പിന്നോക്കം പാഞ്ഞ രാഹുലിനെയാണ് കണ്ടത്. അങ്കത്തട്ടിലിറങ്ങി മോദിയെ നേരിടുന്നതിനു പകരം വെട്ടിയൊഴിഞ്ഞ്, മല്ലികാര്‍ജുന ഖാര്‍ഗെയെ ആ ഭാരിച്ച ഉത്തരവാദിത്വമേല്‍പിച്ച രാഹുല്‍ ഇടത്തട്ടില്‍ ഇടം തെരയുന്നയാളായി. രാഹുല്‍ സ്വയം വിലയിരുത്തുന്നത് പരിചയക്കുറവെന്നാണ്.  പരിചയക്കുറവു നികത്താനും പരീക്ഷണങ്ങളും അനുഭവങ്ങളും നേടാനുമാണ് ഇപ്പോഴത്തെ വിദേശ യാത്രകളെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

രാഹുലിന്റെ കുട്ടിക്കളി

കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും രാഹുല്‍ ഗാന്ധി എന്നു വികാരാവേശത്തോടെ വിളിക്കുന്നത് കോണ്‍ഗ്രസ് എന്ന സംസ്‌കാരത്തെയും അതിന്റെ നാഡിയായ ഇന്ദിരാഗാന്ധിയെയും രാജീവ് ഗാന്ധിയെയും ഒക്കെ മുന്നില്‍ കാണുന്നതുകൊണ്ടാണ്. അത് രാഹുലിന് മനസിലായിട്ടില്ല. രാജ്യത്ത് ഗുരുതര സ്ഥിതികളില്‍ ശക്തമായ തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടിവരുമ്പോഴും പാര്‍ട്ടിക്ക് ദിശ തെളിക്കേണ്ടിവരുമ്പോഴും വിദേശ പര്യടനത്തിനും സാമാന്യക്രീഡകള്‍ക്കും സമയം ചെലവിടുന്ന രാഹുലിനെ അംഗീകരിക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് അംഗങ്ങള്‍ക്കാവില്ല.
2015ല്‍ മോദിയുടെ ഭൂനിമയത്തിനെതിരേ തെരുവുകള്‍ പ്രകമ്പനം കൊണ്ടപ്പോള്‍ 53 ദിവസത്തെ വിദേശപര്യടനത്തിനു പോയ രാഹുലിനെയും രാഷ്ട്രപതി തെരഞ്ഞെടുപ്പിനിടെ മുത്തശ്ശിയെ കാണാന്‍ ഇറ്റലിക്കു പുറപ്പെട്ട രാഹുലിനെയും ഗുജറാത്ത്, ഹിമാചല്‍ തെരഞ്ഞെടുപ്പുകളില്‍ തന്ത്രങ്ങള്‍ മെനയേണ്ട അവസരത്തില്‍ വിദേശ പര്യടനത്തിലുള്ള രാഹുലിനെയും നാം കാണുന്നു. 47കാരനായ രാഹുലിന് പാര്‍ട്ടിയെ നയിക്കാന്‍ ഇനിയും പ്രായമായില്ലേ എന്ന് ഒരു വിഭാഗം കോണ്‍ഗ്രസുകാര്‍ വേവലാതിപ്പെടുന്നതും ഇതുകൊണ്ടാണ്. വിമര്‍ശകര്‍ ആരോപിക്കുന്നതുപോലെ രാവിലെ 9 മുതല്‍ വൈകിട്ട് അഞ്ചുവരെ പണിയെടുക്കുന്ന രാഷ്ട്രീയക്കാരനാണോ രാഹുലെന്ന് സ്വന്തം പാര്‍ട്ടിക്കാര്‍ പോലും ചോദിക്കുന്നു.

പ്രധാനമന്ത്രിയാകാന്‍

ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രിയായി രാഹുലിനെ ആദ്യം വാഴ്ത്തിയത് കര്‍ണാടകയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് അംഗം വീരപ്പ മൊയ്‌ലിയാണ്, 2008ല്‍. അതും അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് വിദേശപര്യടനത്തിലായിരിക്കേ. ഇത് സിങിനെ ചൊടിപ്പിച്ചിരുന്നു. 2013ല്‍ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റായ രാഹുല്‍, നിലവില്‍ ആ സ്ഥാനത്തിനു പുറമേ, അമേഠിയില്‍ നിന്നുള്ള കോണ്‍ഗ്രസ് ലോക്‌സഭാംഗം, പാര്‍ലമെന്റിന്റെ വിദേശകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയംഗം, യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍, എന്‍.എസ്.യു അധ്യക്ഷന്‍, രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ ട്രസ്റ്റി, രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റി എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു. 2007ല്‍ അഖിലേന്ത്യാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സ്ഥാനവും രാഹുല്‍ കൈകാര്യം ചെയ്തിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ പ്രധാനമന്ത്രിപദമേറാന്‍ രാഹുലിന് ഏറെ വിയര്‍പ്പൊഴുക്കേണ്ടിവരുമെന്ന് രാഷ്ട്രീയവൃത്തങ്ങള്‍ക്ക് നന്നായറിയാം.

സോണിയയുടെ സ്വീകാര്യത

സോണിയാഗാന്ധിയുടെ സ്വീകാര്യത രാഹുലിനില്ലെന്നത് വസ്തുതയാണ്. ശരദ് പവാറായാലും ശരത് യാദവായാലും മായാവതിയോ, മമതാ ബാനര്‍ജിയോ മുലായമോ ലാലുവോ ഒക്കെയായാലും രാഹുലിനോട് അവര്‍ക്ക് സോണിയയുമായുള്ളത്ര ഗാഢബന്ധം പുലര്‍ത്താനാവുന്നില്ല. രാജീവിന്റെ അസാന്നിധ്യത്തില്‍, 1998 മുതല്‍ കോണ്‍ഗ്രസിനെ നയിക്കുന്ന 70കാരിയായ സോണിയാഗാന്ധി ശാരീരിക അസ്വാസ്ഥ്യങ്ങളും മറ്റും മൂലം സജീവ രാഷ്ട്രീയത്തില്‍ നിന്ന് പിന്‍മാറുകയാണ്. രാജ്യത്തിന്റെ ഭാവി എന്താകുമെന്ന് നിര്‍ണയിക്കപ്പെടുന്ന ഒരു തെരഞ്ഞെടുപ്പാണ് വരാനിരിക്കുന്നത്. അഖിലേഷിനെയും ജ്യോതിരാദിത്യ സിന്ധ്യയെയും ഇഷ്ടപ്പെടുന്ന രാഹുലിന് മുതിര്‍ന്ന കോണ്‍ഗ്രസ് അംഗങ്ങളോട് അത്ര അടുപ്പവുമില്ല. സോണിയാ ഗാന്ധി ചികിത്സാര്‍ഥം വിദേശത്തുപോയപ്പോള്‍ നാലുമാസക്കാലം ഭരണച്ചുമതല രാഹുലിനെ ഏല്‍പിച്ചിരുന്നു. അന്ന് രാഹുല്‍ കൈക്കൊണ്ട പല തീരുമാനങ്ങളും പാര്‍ട്ടിയുടെ ഇഴ തെറ്റിച്ചുവെന്ന് സോണിയക്ക് മനസിലായിട്ടുണ്ട്. മന്‍മോഹന്‍സിങും ആന്റണിയും ചേര്‍ന്ന് രാഹുലിന് പ്രസിഡന്റ് സ്ഥാനം നല്‍കണമെന്ന് നിര്‍ദേശിച്ചിട്ടും സോണിയ മനസുതുറക്കാതിരുന്നതിന് ഒരു കാരണവും ഇതാവാം.

വര്‍ക്കിങ് പ്രസിഡന്റോ പ്രസിഡന്റോ

രാഹുല്‍ പ്രസിഡന്റാകുമെന്നു പറയുമ്പോഴും മുതിര്‍ന്ന കോണ്‍ഗ്രസ് അംഗങ്ങളുടെ ആശങ്ക ഒരു അസന്നിഗ്ധാവസ്ഥയൊരുക്കുന്നുണ്ട്. തങ്ങള്‍ അവഗണിക്കപ്പെടുന്ന അവസ്ഥ ഉണ്ടാവുമെന്ന് പലരും ഭയപ്പെടുന്നു. അതു പലപ്പോഴും പല ഭാവങ്ങളില്‍ മറനീക്കി പുറത്തുവന്നിട്ടുമുണ്ട്. സോണിയക്കും ഇക്കാര്യം ബോധ്യമുണ്ട്. മധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യയെ പാര്‍ട്ടി പ്രസിഡന്റാക്കാന്‍ രാഹുല്‍ പരിശ്രമിക്കുന്നു. ഇവിടെ മുതിര്‍ന്ന അംഗം കമല്‍നാഥ് പുറത്തേക്ക് വഴി തുറന്നു കാത്തിരിക്കുന്നു എന്ന വാര്‍ത്തകളും ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതുണ്ട്. അതുകൊണ്ട് സോണിയ പ്രസിഡന്റായിരിക്കുകയും രാഹുലിനെ വര്‍ക്കിങ് പ്രസിഡന്റാക്കുകയും ചെയ്താലോ എന്ന ആലോചനകളുമുണ്ട്. അങ്ങനെയെങ്കില്‍ രാഹുലിനെ സഹായിക്കാന്‍ മൂന്നോ നാലോ വൈസ് പ്രസിഡന്റുമാരെയും നിയോഗിച്ചുകൂടായ്കയില്ല.

ബി.ജെ.പി ഉറ്റുനോക്കുന്നത്

ബി.ജെ.പി ആഗ്രഹിക്കുന്നതും രാഹുല്‍ കോണ്‍ഗ്രസിന്റെ തലപ്പത്തുവരണമെന്നുതന്നെയാണ്. മുതിര്‍ന്ന അംഗങ്ങളോടു രാഹുല്‍ വച്ചുപുലര്‍ത്തുന്ന നീരസം കോണ്‍ഗ്രസില്‍ ഒരു പൊട്ടിത്തെറിയുണ്ടാക്കുമെന്ന് അവര്‍ വിശ്വസിക്കുന്നു. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിലും മറ്റ് സംസ്ഥാന തെരഞ്ഞെടുപ്പുകളിലും രാഹുലിനോട് നീരസം പുലര്‍ത്തിയ നേതാക്കള്‍ ബി.ജെ.പിക്കൊപ്പം കൂടിയത് കണ്ടു. ഗുജറാത്തില്‍ രാജ്യസഭാ തെരഞ്ഞെടുപ്പിലും ഇതിലേക്കുള്ള ചുവടുവയ്പ് ദൃശ്യമായിട്ടുമുണ്ട്.
തോല്‍വിയില്‍നിന്നു പാര്‍ട്ടിയെ കരകയറ്റാന്‍ പോയിട്ട് നയപരമായ തീരുമാനമെടുക്കാന്‍ പോലും രാഹുലിന് കഴിഞ്ഞിട്ടില്ല. ഡല്‍ഹിയില്‍ ആം ആദ്മിയോടു തോറ്റപ്പോള്‍ 'ചിന്തിക്കാനാവാത്ത, ശക്തമായ മാറ്റങ്ങളോടെ കോണ്‍ഗ്രസ് തിരിച്ചുവരു'മെന്ന രാഹുല്‍ തുറന്നടിച്ചു. ഒന്നും സംഭവിച്ചില്ല. ഉത്തര്‍പ്രദേശില്‍ വന്‍ പ്രതീക്ഷയുണ്ടായിരുന്നിട്ടും ചീട്ടുകൊട്ടാരമായി. 'അടിമുടി മാറ്റങ്ങളുമായി തിരിച്ചുവരു'മെന്ന് രാഹുല്‍ പ്രഖ്യാപിച്ചു. ഒന്നും കണ്ടില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് ഒരുമാസമായിട്ടും തോല്‍വി അവലോകനം ചെയ്യാന്‍ പോലുമായില്ല. കൈക്കുമ്പിളില്‍ നീട്ടുന്ന സ്ഥാനത്തിന്റെ മഹിമയ്‌ക്കൊത്ത് ഉയരാന്‍ കഴിഞ്ഞില്ലെങ്കില്‍ രാഹുല്‍ ഒരു സ്വപ്‌നമായി അവശേഷിക്കും.

കൂട്ടിവായിക്കാന്‍:

ബി.ജെ.പിയെയും സംഘപരിവാറിനെയും നേരിടാന്‍ രാഹുല്‍ ഭഗവത്ഗീതയും ഉപനിഷത്തുകളും വായിക്കുന്നു. പോരാട്ടത്തിലല്ല, കര്‍മത്തിലാണ് ഇവയുടെ ഊന്നലെന്ന് രാഹുല്‍ മനസിലാക്കുന്നുണ്ടോ എന്തോ.



Tuesday, September 12, 2017

ശക്തി ക്ഷയിച്ച് പവാറും എന്‍.സി.പിയും


ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലെ ഗര്‍ജിക്കുന്ന സിംഹമായാണ് ശരദ് പവാര്‍ അറിയപ്പെട്ടിരുന്നത്. ആകാരത്തിലാണെങ്കിലും ശബ്ദത്തിലാണെങ്കിലും ആ ഗാംഭീര്യം മനസിലാവും. രാഷ്ട്രഭരണനേതൃത്വം ഏതുതന്നെയായാലും അതിന്റെ നിലനില്‍പില്‍ ശരദ് പവാറിനും ഒരു പങ്കുണ്ടായിരുന്ന രാഷ്ട്രീയ അവസ്ഥ നിലനിന്നിരുന്നു. അത്ര ശക്തനായ നേതാവായിരുന്നു ശരദ് പവാര്‍. ഇന്നത്തെ ശരദ് പവാര്‍ ആ ധിഷണാശക്തിയുടെ നിഴല്‍ രൂപം മാത്രമാണ്. സൂര്യനെപ്പോലെ തന്റെ ചുറ്റും നേതാക്കളെ അണിനിരത്തി രൂപീകരിച്ച രാഷ്ട്രീയപ്പാര്‍ട്ടിയായ എന്‍.സി.പിയും ഇന്ന് തകര്‍ച്ചയെ അഭിമുഖീകരിക്കുന്നു.

ബാല്‍താക്കറെയും പവാറും

മഹാരാഷ്ട്രയിലെ ശക്തരായ രണ്ടു രാഷ്ട്രീയ നേതാക്കളാണ് ശിവസേന നേതാവായിരുന്നു ബാല്‍താക്കറെയും എന്‍.സി.പി നേതാവായ ശരദ് പവാറും. ശിവസേനയെ എഴുതിത്തള്ളാന്‍ കഴിയാത്ത സംഘടനയാക്കി മാറ്റിയത് ബാല്‍താക്കറെയുടെ ബുദ്ധിയും നേതൃപാടവവും ആരെയും ഗൗനിക്കാത്ത തീരുമാനങ്ങളുമായിരുന്നു. വ്യക്ത്യാധിഷ്ഠിത പാര്‍ട്ടി എന്നാണ് ശിവസേനയെ വിലയിരുത്തേണ്ടത്. കാരണം ബാല്‍താക്കറൈയുടെ വിടവാങ്ങലോടെ ആ പാര്‍ട്ടി തകര്‍ന്നടിയുന്ന കാഴ്ചയാണ് കണ്ടത്. പവാറിനാവട്ടെ ജീവിച്ചിരിക്കുമ്പോള്‍ തന്നെ സ്വന്തം പാര്‍ട്ടി തകര്‍ന്നടിയുന്ന കാഴ്ചയാണ് കാണേണ്ടിവരുന്നത്.

പവാറിന്റെ വളര്‍ച്ച

1967ല്‍ കോണ്‍ഗ്രസിന്റെ എം.എല്‍.എയായി മഹാരാഷ്ട്ര നിയമസഭാംഗമായ പവാര്‍ രണ്ടുവട്ടം മുഖ്യമന്ത്രിയായി ആ സംസ്ഥാനത്തെ നയിച്ചു. 1991ല്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെട്ടതോടെ രാജ്യത്തെ ആരു നയിക്കുമെന്ന ചോദ്യമുയര്‍ന്നപ്പോള്‍ പവാറിനു നേരേയാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഉറ്റുനോക്കിയത്. എന്നാല്‍ പവാറിന്റെ പ്രവര്‍ത്തനരീതികള്‍ നന്നായറിയാവുന്ന കോണ്‍ഗ്രസിന്റെ രാഷ്ട്രീയ തന്ത്രജ്ഞര്‍ അദ്ദേഹത്തെ ബോധപൂര്‍വം അകറ്റി. ഇതില്‍ വേദനയുണ്ടായ പവാര്‍ ഗാന്ധി കുടുംബത്തോടുതന്നെ യുദ്ധം പ്രഖ്യാപിച്ചു. ദേശീയ രാഷ്ട്രീയത്തില്‍ നിന്ന് സ്വയം ഒഴിഞ്ഞാണ് 1999ല്‍ എന്‍.സി.പി രൂപീകരിക്കുന്നത്. താനൊരു രാഷ്ട്രീയ നേതാവായിരുന്നില്ലെങ്കില്‍ ഒരു കര്‍ഷകനായേനെ എന്നു പറയുന്ന പവാറിന് ശത്രുക്കളെപ്പോളും കൂടെനിര്‍ത്താനുള്ള കഴിവുണ്ടായിരുന്നു. പവാര്‍ കൂടെനിന്നാല്‍ ഒരുപറ്റം ചെറുപാര്‍ട്ടികളെ ഒപ്പം നിര്‍ത്താമെന്ന് ദേശീയ പാര്‍ട്ടികള്‍ കരുതിത്തുടങ്ങിയിടത്താണ് എന്‍.സി.പിയുമായി നിലകൊണ്ട തുടക്കകാലത്ത് പവാര്‍ വീണ്ടും ശക്തനായത്. ഒഡിഷയിലെ ബിജു ജനതാദള്‍ ആയാലും തമിഴ്‌നാട്ടില്‍ ഡി.എം.കെ ആയാലും ബിഹാറിലെ ജെ.ഡി.യുവോ മഹാരാഷ്ട്രയിലെ ശിവസേനയോ പോലും പവാറിന്റെ വാക്കുകള്‍ക്ക് വിലകൊടുത്തിരുന്നു.

പവാര്‍ ഇന്ന്

മഹാരാഷ്ട്രയില്‍ നടക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളില്‍ പോലും എന്‍.സി.പി തകര്‍ന്നടിയുന്ന കാഴ്ചയാണ് ഇന്നുകാണുന്നത്. ചെറുപാര്‍ട്ടികള്‍ പവാറിനെ ഗൗനിക്കാതായിരിക്കുന്നു. കോണ്‍ഗ്രസ് പവാറിനെ ഒപ്പം കൂട്ടാന്‍ ശ്രമിക്കുന്നു. കാരണം പവാറിന്റെ പാര്‍ട്ടി പിറന്നത് കോണ്‍ഗ്രസിനെ പിളര്‍ത്തിയാണ്. പവാര്‍ കോണ്‍ഗ്രസിനോടു സന്ധി ചെയ്യുന്നതോടെ എന്‍.സി.പി തന്നെയില്ലാതാവും. പവാറിന്റെ പാര്‍ട്ടിയില്‍ നിന്നു നേതാക്കള്‍ പോകുന്നത് ശിവസേനയിലേക്കും ബി.ജെ.പിയിലേക്കുമാണ്. ഇത് ഫലത്തില്‍ തങ്ങള്‍ക്ക് ക്ഷീണം ചെയ്യുമെന്നു മനസിലാക്കിയാണ് കോണ്‍ഗ്രസ് എന്‍.സി.പി നേതാക്കളെ വലയിട്ടു പിടിക്കാന്‍ ശ്രമിക്കുന്നത്. ഡി.ഐ.സി രൂപീകരിക്കുകയും പിന്നീട് കോണ്‍ഗ്രസില്‍ തന്നെയെത്തുകയും ചെയ്ത കരുണാകരനെ ഇത്തരുണത്തില്‍ ഓര്‍ക്കേണ്ടതുണ്ട്.
സോണിയ ഗാന്ധിയെ വിദേശിയെന്നു വിശേഷിപ്പിച്ചാണ് ശരദ് പവാര്‍ കോണ്‍ഗ്രസ് വിട്ടത്. അതുകൊണ്ടുതന്നെ പാര്‍ട്ടി രൂപീകരണത്തിന് വ്യക്തമായ ഒരു അജണ്ട ചൂണ്ടിക്കാട്ടാന്‍ അദ്ദേഹത്തിനായതുമില്ല. എന്നാല്‍ മഹാരാഷ്ട്രയില്‍ കാര്‍ഷിക മേഖലയില്‍ വേരൂന്നിയാല്‍ വിജയിക്കാമെന്നു മനസിലാക്കിയ പവാറിന്റെ ആ തന്ത്രം വെന്നിക്കൊടി പാറിച്ചു. എന്നാല്‍ കര്‍ഷകരുടെ വായ്പകള്‍ എഴുതിത്തള്ളി ബി.ജെ.പി ആ മേഖലയിലേക്ക് കടന്നു കയറിയതിന്റെ ക്ഷീണമാണ് എന്‍.സി.പി ക്ക് ഇപ്പോള്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ നേരിട്ട പരാജയങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

പിളര്‍പ്പ് രാഷ്ട്രീയം

വ്യക്തമായ കാഴ്ചപ്പാടില്ലാതെ തുഴയുന്ന പാര്‍ട്ടിയായി മാറിയിരിക്കുന്നു എന്‍.സി.പിയെന്നാണ് വിലയിരുത്തപ്പെടുന്നത്. മഹാരാഷ്ട്രയില്‍ പോലും ന്യൂനപക്ഷങ്ങളും കര്‍ഷകരും പാര്‍ട്ടിയെ കൈവിടുന്നു. പാര്‍ട്ടി നേതൃത്വം ചോദ്യം ചെയ്യപ്പെടുന്നു. ഗുജറാത്തില്‍ രാജ്യസഭ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ എന്‍.സി.പിയുടെ രണ്ടു സാമാജികരും രണ്ടു രാഷ്ട്രീയപ്പാര്‍ട്ടികളെയാണ് പിന്തുണച്ചത്. ഒരാള്‍ കോണ്‍ഗ്രസിനെയും മറ്റേയാള്‍ ബി.ജെ.പിയെയും.
കേരളത്തിലും സ്ഥിതി ആശാവഹമല്ല. സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്റെ മരണത്തോടെ പാര്‍ട്ടിയില്‍ തമ്മില്‍ത്തല്ല് മുമ്പെങ്ങുമില്ലാത്തവിധം രൂക്ഷമാണ്. ഉഴവൂരിന്റെ മരണത്തില്‍ അന്വേഷണം വേണമെന്ന് പാര്‍ട്ടിക്കാര്‍തന്നെ ആവശ്യപ്പെട്ടത് സ്വന്തം പാര്‍ട്ടിയിലുള്ളവരെ കുടുക്കാന്‍ തന്നെയാണ്. മന്ത്രി തോമസ്ചാണ്ടിക്കെതിരേ ഒരു വിഭാഗം വാളെടുക്കുന്നു. മുന്‍ മന്ത്രി ശശീന്ദ്രന്‍ രാജി വയ്‌ക്കേണ്ടിവന്നതിലും ഒരു വിഭാഗത്തിന് പങ്കുണ്ടെന്ന് ആക്ഷേപം ഇപ്പോഴും നില നില്‍ക്കുന്നു. ചാണ്ടി രാജിവച്ചില്ലെങ്കില്‍ പിളരുമെന്ന നിലപാടില്‍ ഒരു വിഭാഗം നേതാക്കള്‍ രഹസ്യയോഗം ചേര്‍ന്ന വാര്‍ത്തവരെ പുറത്തുവന്നിരിക്കുന്നു. പവാറിന്റെ വാക്കുകള്‍ ആരും ചെവിക്കൊള്ളുന്നില്ലെന്നതിന് തെളിവാണിത്. മകളും എം.പിയുമായ സുപ്രിയാ സൂലെ പിതാവിനോളം പോരില്ല. സംസ്ഥാനങ്ങളില്‍ പാര്‍ട്ടി അതാതിന്റെ വഴിക്കുമാണ്.