Monday, April 8, 2019

കോണ്‍ഗ്രസിന്റെ മഹാസഖ്യം


ബി.ജെ.പിയെ തോല്‍പിക്കുകയെന്ന പ്രഥമ ലക്ഷ്യം മുന്‍നിര്‍ത്തി കോണ്‍ഗ്രസ് രൂപീകരിക്കാന്‍ ശ്രമിക്കുന്ന മഹാസഖ്യത്തിന് പറയത്തക്ക വേരോട്ടമുണ്ടായില്ല. 17ാം ലോക്‌സഭയുടെ ആദ്യഘട്ട തെരഞ്ഞെടുപ്പ് ഏപ്രില്‍ 11ന് നടക്കാനിരിക്കേ അതിനുവേണ്ടത്ര സമയം ഇനിയില്ലതാനും. കോണ്‍ഗ്രസിന്റേത് ശക്തമായ തുടക്കമായിരുന്നെങ്കിലും പ്രാദേശിക പാര്‍ട്ടികളുടെ അമിത ആത്മവിശ്വാസമാണ് പിന്നെ കണ്ടത്. മഹാസഖ്യത്തില്‍ ചേരാന്‍ മടിച്ച അവര്‍ ബി.ജെ.പിക്കെതിരേ സ്വയം പ്രതിരോധമുയര്‍ത്തി. ഇത് കോണ്‍ഗ്രസിന്റെ പ്രഖ്യാപിത ലക്ഷ്യത്തിന് ഗുണം ചെയ്യുന്നുമില്ല.
കോണ്‍ഗ്രസിന് തീരുമാനങ്ങളില്‍ വേഗതക്കുറവ് പ്രകടമായ കാഴ്ചയാണ് ഈ തെരഞ്ഞെടുപ്പില്‍. സീറ്റുകള്‍ പ്രഖ്യാപിക്കുന്നതില്‍ കേരളത്തിലുള്‍പ്പെടെ ഉണ്ടായ അനിശ്ചിതത്വം ജനങ്ങളില്‍ വിപരീത പ്രതികരണത്തിനുപോലും പലപ്പോഴും കാരണമായി.

ജമ്മുകശ്മിര്‍, ഝാര്‍ഖണ്ഡ്, കര്‍ണാടക

ജമ്മുകശ്മിരിലെ ആറു സീറ്റുകളില്‍ രണ്ടില്‍ കോണ്‍ഗ്രസും ഒന്നില്‍ നാഷണല്‍ കോണ്‍ഫറന്‍സും മത്സരിക്കും. രണ്ടു സീറ്റുകളില്‍ സൗഹൃദ മത്സരം മതിയെന്നും തീരുമാനിച്ചെങ്കിലും സൗഹൃദം ഗുരുതരമായാല്‍ സംഗതി പാളും. ലഡാക്ക് സീറ്റില്‍ പൊതു സ്ഥാനാര്‍ഥിയെ നിര്‍ത്തിയേക്കും.
ഝാര്‍ഖണ്ഡിലാകട്ടെ, പ്രത്യക്ഷത്തില്‍ മഹാസഖ്യമാണ് മത്സരിക്കുന്നത്. കോണ്‍ഗ്രസിനൊപ്പം ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയും ഝാര്‍ഖണ്ഡ് വികാസ് മോര്‍ച്ചയും ആര്‍.ജെ.ഡിയും അണിചേരുന്നു. സീറ്റ് വീതം വയ്പില്‍ ഒരു സീറ്റ് മാത്രം ലഭിച്ച ആര്‍.ജെ.ഡി ഇടഞ്ഞതായ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഒരു സീറ്റില്‍ക്കൂടിയോ ചിലപ്പോള്‍ മുഴുവന്‍ സീറ്റിലുമോ മഹാസഖ്യത്തിനെതിരേ സ്ഥാനാര്‍ഥിയെ നിര്‍ത്തിയേക്കുമെന്നും സൂചനയുണ്ട്. 14 സീറ്റുകളില്‍ ഏഴിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നതെങ്കിലും അഞ്ചുസീറ്റുകള്‍ മാത്രമേ പ്രതീക്ഷിക്കുന്നുള്ളൂ. ബി.ജെ.പി ഭീതിയോടെയാണ് സഖ്യത്തെ വീക്ഷിക്കുന്നത്. ഇടതുകക്ഷികളെ സഖ്യത്തില്‍ ഉള്‍പ്പെടുത്താത്തതെന്തന്നതിന് വിശദീകരണമായിട്ടില്ല.
കര്‍ണാടകത്തില്‍ ജനതാദളുമായുള്ള സഖ്യം ഗുണകരമാകുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. 28 ലോക്‌സഭാ സീറ്റുകള്‍ ഭരണത്തിലേക്ക് നിര്‍ണായകമാണ്. ഇവിടെ 20 സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കുന്നു. എട്ടില്‍ ജെ.ഡി.യു.

മഹാരാഷ്ട്ര, തമിഴ്‌നാട്

ഉത്തര്‍പ്രദേശ് കഴിഞ്ഞാല്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര. ഇവിടെ 48 ലോക്‌സഭാ സീറ്റുകളാണുള്ളത്. കോണ്‍ഗ്രസ് ശരദ്പവാറിന്റെ എന്‍.സി.പിയുമായി സഖ്യത്തിലാണ്. എസ്.പി-ബി.എസ്.പി സഖ്യവും കര്‍ഷക മുന്നണിയും വെല്ലുവിളിയാണ്. 26 സീറ്റിലാണ് കോണ്‍ഗ്രസ് ഇവിടെ മത്സരിക്കുന്നത്. ബാക്കി 22 സീറ്റുകളില്‍ എന്‍.സി.പിയും.
തമിഴ്‌നാട്ടിലാവട്ടെ, ഡി.എം.കെ മുന്നണിയിലാണ് കോണ്‍ഗ്രസ്. ഒന്‍പത് സീറ്റുകളില്‍ മത്സരിക്കുന്നു. ഭരണവിരുദ്ധ വികാരം പ്രകടമായ ഇവിടെ ഏറെ പ്രതീക്ഷയിലാണ് ഡി.എം.കെ സഖ്യം. 20 സീറ്റിലാണ് ഡി.എം.കെ മത്സരിക്കുന്നത്. എം.ഡി.എം.കെ, ഐ.ജെ.കെ, മുസ് ലിം ലീഗ്, കെ.എം.ഡി.കെ എന്നീ പാര്‍ട്ടികളും ഇടതും സഖ്യത്തിനൊപ്പമാണ്.

ബിഹാറില്‍ ലാലു സഖ്യം

ബിഹാറില്‍ ലാലുവിന്റെ ആര്‍.ജെ.ഡിക്കൊപ്പം മഹാസഖ്യത്തിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്.
40 സീറ്റുകളാണ് ബിഹാറിലുള്ളത്. കോണ്‍ഗ്രസ് ഒന്‍പത് സീറ്റുകളിലും സഖ്യകക്ഷിയായ ആര്‍.ജെ.ഡി 19 സീറ്റുകളിലും മത്സരിക്കുന്നു. 15 സീറ്റുകളാണ് കോണ്‍ഗ്രസ് ചോദിച്ചിരുന്നത്.  9ലാണ് ആര്‍.ജെ.ഡി ഉറപ്പിച്ചത്. ബാക്കി സീറ്റുകള്‍ ആര്‍.എസ്.എല്‍.പി, ഹിന്ദുസ്ഥാന്‍ അവാമി മോര്‍ച്ച, വികാസ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി, സി.പി.ഐ (എം.എല്‍) എന്നിവയ്ക്കാണ്. നിതീഷ്-ബി.ജെ.പി സഖ്യത്തെയാണ് കോണ്‍ഗ്രസ് ഇവിടെ നേരിടുന്നത്. ഇടതുകക്ഷികളെ ഒഴിവാക്കിയുള്ള മഹാസഖ്യത്തിനെതിരേ സി.പി.ഐ ശക്തമായി പ്രതികരിക്കുകയും കനയ്യകുമാറിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

ഡല്‍ഹിയും ബംഗാളും

ഡല്‍ഹിയില്‍ ഏഴ് ലോക്‌സഭാ സീറ്റുകളാണുള്ളത്. ആം ആദ്മി പാര്‍ട്ടിയുമായി സഖ്യം വേണമെന്ന ഡല്‍ഹിയുടെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് പി.സി ചാക്കോ ആവശ്യപ്പെട്ടിട്ടും കോണ്‍ഗ്രസ് ഡല്‍ഹി അധ്യക്ഷ ഷീലാ ദീക്ഷിത് അതിന് വഴിപ്പെട്ടില്ല. സഖ്യം ദോഷകരമാവുമെന്നായിരുന്നു അവരുടെ നിലപാട്. നീക്കുപോക്കുണ്ടായില്ലെങ്കില്‍
ഡല്‍ഹിയില്‍ ത്രികോണ മത്സരമാവും നടക്കുക.
ബംഗാളിലും സ്ഥിതി വ്യത്യസ്തമല്ല. 42 സീറ്റുകളാണ് ഇവിടെയുള്ളത്. സി.പി.എമ്മുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും ഇരു പാര്‍ട്ടികളുടെയും പ്രാദേശിക നേതൃത്വങ്ങളുടെ കടുംപിടിത്തം കാരണം സഖ്യ സാധ്യത മങ്ങി. സഖ്യധാരണയുണ്ടായ സീറ്റുകളില്‍ പോലും ഇരുകൂട്ടരും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പിന് മുന്‍പ് മഹാസഖ്യം തട്ടിക്കൂട്ടാന്‍ ഇനി ഇവിടെ അത്ഭുതങ്ങള്‍ സംഭവിക്കണം. നിലവില്‍ ചതുഷ്‌കോണ മത്സരമാണ് നടക്കുക.
ഹരിയാനയില്‍ ആം ആദ്മി പാര്‍ട്ടിക്ക് ഒരു സീറ്റ് നല്‍കുകയും പഞ്ചാബില്‍ നിഷേധിക്കുകയും ചെയ്തതോടെ അവര്‍ക്ക് കോണ്‍ഗ്രസുമായി സഖ്യത്തിന് താല്‍പര്യമില്ലാതായിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ അഖിലേഷും മായാവതിയും തമ്മിലുള്ള സഖ്യം അക്ഷരാര്‍ഥത്തില്‍ കോണ്‍ഗ്രസിനും ബി.ജെ.പിക്കും തിരിച്ചടിയാണ്. സഖ്യത്തില്‍ കോണ്‍ഗ്രസിനെ ചേര്‍ത്തില്ലെങ്കിലും ചില സീറ്റുകളില്‍ സൗഹൃദ മത്സരമാണ് നടക്കുക. മധ്യപ്രദേശിലും എസ്.പിയും ബി.എസ്.പിയും സഖ്യത്തിലാണ്. ഇവിടെയും ത്രികോണ മത്സരമാണ്. രാജസ്ഥാനില്‍ ആര്‍.എല്‍.പിയുമായി സഖ്യസാധ്യത നിലനില്‍ക്കുന്നു. ഇവിടെ ഒരു സീറ്റെങ്കിലും കുറയുന്നത് ബി.ജെ.പിക്ക് പ്രഹരമാകും.

No comments:

Post a Comment