Tuesday, October 26, 2010

ഒക്ടോബറിന്റെ നഷ്ടം


ജനിച്ചത് ഒക്ടോബറില്‍ .മരിച്ചതും അതെ മാസം..അയ്യപ്പന്‍ അങ്ങനെ ആണ്..സ്വയം അറിയാതെ തന്നെ വ്യത്യസ്തനാവുകയായിരുന്നു..കവിത ഒരു കോപ്പ വിഷമാണ് എങ്കില്‍ താന്‍ അത് ആവോളം നുകരുമെന്നു അയ്യപ്പന്‍ പറഞ്ഞിരുന്നു..എവിടെയും വ്യതസ്തനാകാന്‍ ശ്രമിച്ചിട്ടില്ലെങ്കിലും അയ്യപ്പന്‍റെ ചെയ്തികള്‍ വേഷം ഒക്കെ അയ്യപ്പനെ എന്നും വ്യതസ്തനാക്കി..അല്ലെങ്കില്‍ ഇന്ന് നമ്മള്‍ ഓര്‍ക്കുന്ന അയ്യപ്പന്‍ ആവുമായിരുന്നില്ല..ധാര്‍ഷ്ട്യം ആരോടും ഒരിക്കലും കാട്ടിയിട്ടില്ലെങ്കിലും എല്ലാറ്റിലും തന്റെ നിലപാടുകള്‍ വെട്ടിത്തുറന്നു പറയുന്ന അയ്യപ്പനെ നിങ്ങള്‍ അറിയണം..

തിരുവനന്തപുരത്ത് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പങ്കെടുക്കാന്‍ എത്തിയവരില്‍ അന്യ ഭാഷ, അമിത വേഷ, ഘടനകള്‍ ഒന്നുമില്ലാതെയും, ലോകത്തോട്‌ വിളിച്ചുകൂവുന്ന ബുദ്ട്തിജീവികള്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന നപുംസകങ്ങളുടെ ഇടയില്‍ പെടാതെയും അയ്യപ്പന്‍ അകലം സൂക്ഷിച്ചു അതും അറിഞ്ഞുകൊണ്ടല്ല..അയ്യപ്പന്‍ അങ്ങനെ തന്നെയാണ്..തന്നെ കണ്ടു അഭിപ്രായം ആരാഞ്ഞ പത്ര കേസരികളോട് മദ്യപിച്ചു ആടിനിന്ന അയ്യപ്പന്‍ പറഞ്ഞത് 'വെള്ളം അടിച്ചിട്ടും എനിക്കൊന്നും മനസ്സിലായില്ല പിള്ളാരെ' എന്നായിരുന്നു..തന്നെ ലോകം ഇങ്ങനെ തന്നെ കാണണം എന്ന് വാശി പിടിച്ചല്ല അയ്യപ്പന്‍ ഇങ്ങനെ ആയത്..ചെറുപ്പത്തിലെ മാതാ പിതാക്കളെ നഷ്ടമായ വേദനയില്‍ തുടങ്ങുന്നു അയ്യപ്പന്‍റെ യാത്ര..അയല്‍വക്കത്തെ പെണ്ണിനെ പ്രേമിച്ചു എങ്കിലും പ്രണയം നുരയിട്ടത് മദ്യത്തിലായിരുന്നു..പിന്നെ കവിതയിലേക്കും..സരസ്വതിയായി..കള്ളക്കവിയായി ഒരിക്കല്‍..പിന്നെ..വാല്‍മീകം പൊട്ടിച്ചെറിഞ്ഞു..ലോകത്തോട്‌ ഹൃദയം തുറന്നു കാട്ടിയ പച്ച മനുഷ്യനായി..ഇന്നത്തെ പ്രണയങ്ങളെ അയ്യപ്പന്‍ പുശ്ചിച്ചു തളളും..വെറും ബിസിനെസ്സ്..കള്ള് കുടിക്കുന്നത് ഇത്തിരി കടന്ന കയ്യല്ലേ എന്ന് ചോദിച്ചാല്‍ "കള്ള് കുടിക്കുന്നത് കവിത ഉണര്താനാണ്..ഇല്ലേല്‍ നല്ല കവിതകള്‍ കിട്ടില്ല നിങ്ങള്‍ക്ക്..ഞാന്‍ എന്ത് ചെയ്യുന്നു എന്ന് എന്തിന് അന്വേഷിക്കണം എന്‍റെ കവിതകള്‍ വിലയിരുത്തിയാല്‍ പോരെ..സ്വാര്‍ഥത നിറഞ്ഞ ലോകത്ത് എത്തിയതില്‍ വിഷമം..മദ്യം കഴിക്കുന്നത് എന്നോടുള്ള വിഷമം." എന്ന മറുചോദ്യം ഉന്നയിക്കാന്‍ സാധാരണക്കാരുടെ കവിയായ അയ്യപ്പന് മാത്രമേ കഴിയൂ..ജനറല്‍ ആശുപത്രിയുടെ ഉള്ളറകളില്‍ വിറങ്ങലിച്ചു കിടന്ന അയ്യപ്പനെ കാണാന്‍ എത്തിയവര്‍ ഒരിക്കലും കൊടിവച്ച കാറില്‍ വന്നവരോ മോഡി കൂടിയവരോ ആയിരുന്നില്ല..ഒറ്റമുണ്ടുടുത്ത് ..മഷി പടര്‍ന്ന പോക്കറ്റില്‍ രണ്ടു രൂപയുടെ താള്‍ എത്തിനില്‍ക്കുന്ന സാധാരണക്കാരായിരുന്നു അവര്‍..ഇനി പറയുക അയ്യപ്പനോട്‌ ഈ കാട്ടിക്കൂട്ടിയ കോപ്രായങ്ങള്‍ ഒക്കെയും ജന മനസ്സിനെ വന്ചിക്കാനായിരുന്നില്ലേ..

തിരുവനതപുരത്ത് ഞങ്ങളുടെ പത്രം ഓഫീസില്‍ രാത്രികള്‍ പലപ്പോഴും കയറി വന്ന അയ്യപ്പനെ കണ്ടിരുന്നു...പാകമാകാത്ത ഷര്‍ട്ട്‌ ഒറ്റ മുണ്ട്.. കാണുമ്പോള്‍ വെളുക്കെ ചിരിക്കുന്ന അയ്യപ്പന്‍റെ ഉയര്‍ന്ന ശിരസ് ആരുടേയും മുന്നില്‍ കുംബിടുന്നവനല്ല എന്ന് വിളിച്ചോതുന്നതായിരുന്നു...അയ്യപ്പന് വലിയ തുകകള്‍ താല്പര്യമില്ല..പണം കാത്തു വച്ച് ശീലമില്ല..അഥവാ ആര്‍ക്കു വെക്കാന്‍,.രാത്രി വരുമ്പോഴും മദ്യത്തിന്റെ മാസ്മര ഗന്ധം..എന്താ നല്ല മണം വരുന്നല്ലോ എന്ന് ചോദിച്ചാലും അയ്യപ്പന്‍റെ മറുപടി ചിരിതന്നെ...വരുന്നത് ഓട്ടോ കൂലി കിട്ടുമോ എന്നറിയാനാവും...കൊടുക്കും...എന്നിട്ട് മുഖത്തേക് നോക്കും..അയ്യപ്പന് അറിയാം എന്‍റെ പ്രതീക്ഷ എന്താണെന്ന്...ന്യൂസ്‌ പ്രിന്റ്‌ ഒരു കഷണം വലിച്ചു കീറി എടുത്ത്..നാലുവരി എഴുത്തും...എനിക്ക് അത് മതി..ഞാന്‍ നന്ദി പറയും..പണം വാങ്ങിയ അയ്യപ്പന്‍ നടന്നു മറയും..എനിക്ക് ഒരു പ്രിയ സുഹൃത്തും..എന്‍റെ ജേഷ്ഠ തുല്യനുമായിരുന്നു ഈ പ്രിയ കവി...മനോവേദന വളരെയാണ്..

ഇഷ്ടപ്പെട്ട കവിത തന്റേതു തന്നെ എന്ന് പറയുമ്പോള്‍ മൂക്കത്ത് വിരല്‍ വയ്ക്കണ്ട..സ്വന്തം കവിതകളെ പ്രനയിക്കാതവര്‍ക്ക് ഒരിക്കലും കവിയാകാന്‍ ആവില്ലെന്ന് അയ്യപ്പന്‍ പറയുന്നത് ശ്രദ്ധിക്കേണ്ടതാണ്..

"അത്തഴമുട്ടുമായി അലയുന്ന ഞാന്‍ സ്വയം
ചുമക്കുന്ന ചുമടുമായി ഈ വഴിയോരങ്ങള്‍ താണ്ടട്ടെ..
മരിക്കാന്‍ മനസ് ഇല്ലാത്തവനായി."

ഈ വരികള്‍ അയ്യപ്പന്‍ അക്ഷോഭ്യനായിരുന്നു എന്നുറക്കെ വിളിച്ചു പറയുന്നു..ഇതൊക്കെ അയ്യപ്പനെ ആരാധ്യനാക്കി..സാധാരണക്കാരന്റെ കവിയാക്കി..അവാര്‍ഡ്‌ അറിഞ്ഞാല്‍ എത്ര പണം കിട്ടുമെന്ന് ചോതിക്കുന്ന അയ്യപ്പന്‍..ജീവിതം പോലും കവിതയായി കണ്ട കവി സ്വയം ജീവിച്ചു കാണിച്ചു തന്നു നടന്നു നീങ്ങുകയായിരുന്നില്ലേ..

"കാറപകടത്തില്‍ പെട്ട് മരിച്ച
വഴിയാത്രക്കാരന്റെ ചോരയില്‍ ചവുട്ടി
ആള്‍ക്കൂട്ടം നില്‍ക്കെ
മരിച്ചവന്റെ പോക്കറ്റില്‍ നിന്നും പിറന്ന
അഞ്ചു രൂപയിലായിരുന്നു എന്‍റെ കണ്‍
ഞാനുണ്ടായിട്ടും താലി അറുത്ത കെട്ടിയോള്‍
എന്‍റെ കുട്ടികള്‍ വിശപ്പ് എന്ന നോക്കുകുത്തികള്‍
ഇന്നത്താഴം ഇതുകൊണ്ടാകാം"

കവി മരിച്ചു..തെരുവോരത്ത് മരിച്ചു കിടന്നു..സാധാരണക്കാരന്‍ കണ്ടില്ല ..കണ്ട നിരക്ഷര കുതുകികള്‍ തിരിച്ചറിഞ്ഞുമില്ല..അറിഞ്ഞപ്പോള്‍ത്തന്നെ മന്ത്രി പുങ്ങവന്മാര്‍ പറഞ്ഞു..ഇരിക്കട്ടെ..ദിവസങ്ങള്‍ അങ്ങനെ..രാഷ്ട്രീയം കഴിയാതെ..കണ്ണൂരില്‍ സഖാക്കള്‍ ബീഡി വലിക്കുന്നതെ ഉള്ളു...തിരഞ്ഞെടുപ്പല്ലേ..കൊടിവച്ച കാറില്‍ നിന്നിറങ്ങാന്‍ വയ്യ..ഒടുവില്‍ വന്നു..മരവിച്ചു കിടന്ന അയ്യപ്പന്‍റെ ഭൌതിക ദേഹത്തിനു വിട നല്‍കാന്‍...അവരില്‍ എത്രപേര്‍ക്ക് അറിയാമായിരുന്നു...അയ്യപ്പനെ..? അയ്യപ്പന് ജീവനില്ലാത്തത് നന്നായി..അല്ലെങ്കില്‍ അയ്യപ്പന്‍ ചിരിച്ചേനെ..എന്നെ വെറുതെ വിടണേ എന്ന് കേണേനെ..അരുത്...ഒരിക്കലും ഒരു ജനപ്രിയ കവിയോടും ഈ അനീതി രാഷ്ട്രീയക്കാര നീ കാട്ടരുത്..നിന്റെ മഞ്ഞ നിറഞ്ഞ കണ്ണുകള്‍ ഞങ്ങള്‍ക്ക് കാണണ്ട..തൊണ്ട വരണ്ടു മരണത്തോട് മല്ലടിചാലും നിന്റെ കൈകൊണ്ട് ഒരിറ്റു വെള്ളം കേരള മക്കള്‍ക്ക്‌ നല്‍കണ്ട..അതില്‍ വിഷം പുരണ്ടിട്ടുണ്ടാവില്ലെന്നാര് കണ്ടു..ഇത് ഞങ്ങളുടെ കവിയാണ്‌..ഞങ്ങളുടെ മാത്രം കവി..ആ കവിക്ക് ഒരുവേള നിങ്ങള്‍ സ്തുതി പാടുന്നത് ഞങ്ങള്‍ കണ്ടു.ടിവിയില്‍ ..ഒന്നും തോന്നിയില്ല....ഒരുതരം മരവിപ്പ്...അവന്ജ്ഞ..അത് മാത്രേ ഞങ്ങളുടെ കൈവശം ഇനിയുള്ളൂ നിങ്ങളുടെ ബലി കുടീരത്തിലെക്..


കടന്നു പോകുമ്പോള്‍ അയ്യപ്പന്‍ കുറിച്ചിട്ട വാക്കുകള്‍ നിങ്ങള്‍ വായിക്കുക...

"എന്‍റെ ശവപ്പെട്ടി ചുമക്കുന്നവരോട് ഒരു ഒസ്യത്തില്‍ ഇല്ലാത്ത ഒരു രഹസ്യം പറയാനുണ്ട്..
എന്‍റെ ഹൃദയത്തിന്റെ സ്ഥാനത്ത് ഒരു പൂവുണ്ടായിരിക്കും
മണ്ണ് മൂടുന്നതിനു മുംബ് ഹൃദയത്തില്‍ നിന്ന് ആ പൂവ് പറിക്കണം
ദളങ്ങള്‍ കൊണ്ടു മുഖം മൂടണം
മരണത്തിനു തൊട്ടു മുംബ് ഈ സത്യം പറയാന്‍ സമയം ഇല്ലായിരുന്നു..
ഇല്ലെങ്കില്‍ ഈ ശവപ്പെട്ടി മൂടാതെ പോകു
ഇനി എന്‍റെ ചെങ്ങാതികള്‍ മരിച്ചവരാനല്ലോ.."

പ്രിയ കവിക്ക് ഒരിറ്റു കണ്ണീര്‍ പൊഴിക്കട്ടെ ഞാനും...


4 comments:

  1. Touching and powerful words, might be a replica of acquaintance with Ayyappan.

    ReplyDelete
  2. YOU have a gr8 soul dont spoil it until ur deth

    ReplyDelete