2024, ജൂൺ 25, ചൊവ്വാഴ്ച

കാലിത്തീറ്റ ഉത്പാദനം കുറവ്, ചോളം കിട്ടാനില്ല, വില കൂടിയേക്കും

ഗിരീഷ് കെ നായർ


തിരുവനന്തപുരം: നിർമാണത്തിനാവശ്യമായ വസ്തുക്കളുടെ കുറവുമൂലം സംസ്ഥാനത്ത് കാലിത്തീറ്റ ഉത്പാദനത്തിൽ കുറവ്. സർക്കാർ കാലിത്തീറ്റ നിർമാതാക്കളായ മിൽമയ്ക്കും കേരള ഫീഡ്‌സിനും പ്രധാന വസ്തുവായ ചോളം വേണ്ട രീതിയിൽ ലഭിക്കുന്നില്ല. ഇതോടെ കാലിത്തീറ്റയ്ക്ക് സംസ്ഥാനത്ത് വില വർധിച്ചേക്കുമെന്ന് ആശങ്കയുണ്ട്.

കാലിത്തീറ്റ ഉത്പാദിപ്പിക്കാനാവശ്യമായ 90 ശതമാനം വസ്തുക്കൾക്കും കേരളം അന്യസംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്.

പ്രധാന ഘടകമായ ചോളം കേരളത്തിന് നൽകില്ലെന്ന് അടുത്തിടെ കർണാടകം തീരുമാനമെടുത്തത് വലിയ വാർത്തയായിരുന്നു. വരൾച്ചാ ബാധിത പ്രദേശങ്ങളിൽ നിന്ന് ജൈവ കാലിത്തീറ്റയായ ചോളം ഇതര സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതാണ് കർണാടക ദുരന്തനിവാരണ അതോറിറ്റി വിലക്കിയിരിക്കുന്നത്. അവിടെ കന്നുകാലികൾക്ക് കാലാവസ്ഥ വ്യതിയാനം മൂലം തീറ്റ കുറയുന്നതിനാലാണ് തീരുമാനമെന്നാണ് വിശദീകരണം. എന്നാൽ മറ്റ് സംസ്ഥാനങ്ങളിലും ഇതേ സ്ഥിതിതന്നെയാണ്. ഇത് കേരളത്തിന് ചോളം ലഭിക്കുന്നതിൽ തടസത്തിനു കാരണമാകും. കഴിഞ്ഞ 5 വർഷമായി ചോളം ഉത്പാദനം വർധിച്ചിട്ടും വിപണിയിൽ എത്തുന്നില്ലെന്നതും പ്രശ്‌നമാണ്. എത്തനോൾ നിർമിക്കാനായാണ് ഇതിന്റെ ഭൂരിഭാഗവും മാറ്റിവയ്ക്കപ്പെടുന്നത്.

മാത്രമല്ല, 30 രൂപ നിരക്കാണ് ചോളത്തിന്റെ വില. 28 രൂപയ്ക്ക് സർക്കാർ സംഭരിച്ചുവരികയാണ്. ചോളം കൂടാതെ, അരിച്ചോളം, അരി, ഗോതമ്പ്, ഓട്‌സ്, ബാർളി, പഞ്ഞിപ്പുല്ല്, ചാമ, തിന, വരക്, കമ്പു തുടങ്ങിയ ധാന്യങ്ങളും വിവിധ ധാന്യങ്ങളുടെ തവിടുമാണ് കാലിത്തീറ്റയ്ക്ക് ഉപയോഗിക്കുന്നത്.

മിൽമയ്ക്കും കേരള ഫീഡ്‌സിനും സംസ്ഥാനത്ത് ആവശ്യമായത്ര കാലിത്തീറ്റ വിതരണം ചെയ്യാനുള്ള സംവിധാനമില്ല. സ്വകാര്യ കമ്പനികളും കൂടി ചേർന്നാണ് ഇവിടുത്തെ വിൽപന നടത്തുന്നത്. സംസ്ഥാനത്ത് ആവശ്യമുള്ള കന്നുകാലിത്തീറ്റയുടെ 50 ശതമാനം നൽകാനാവുന്നുണ്ടെന്ന് വകുപ്പ് മന്ത്രി കഴിഞ്ഞ ദിവസം വിശദീകരിച്ചിരുന്നതുമാണ്. പുതിയ കാലിത്തീറ്റ കമ്പനി സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാനം. എന്നാൽ, കാലിത്തീറ്റയ്ക്കുവേണ്ട വസ്തുക്കൾ കിട്ടിയില്ലെങ്കിൽ എങ്ങനെ ഇത് സാധ്യമാകുമെന്ന ചോദ്യമുണ്ട്.

അതിനിടെ, സംസ്ഥാനത്തെ സ്വകാര്യ കാലിത്തീറ്റ നിർമാതാക്കളുടെ കാലിത്തീറ്റയ്ക്കു പകരം സർക്കാർ കാലിത്തീറ്റ മാത്രം ഉപയോഗിക്കുക എന്ന ഒരു നയത്തിലേക്ക് സർക്കാർ കടക്കുന്നതായ വാർത്തകളുണ്ടായിരുന്നു. ഗുണമേന്മയില്ലാത്ത കാലിത്തീറ്റി കഴിച്ച് ഒരു പശു ചാകാനിടയായ സാഹചര്യവും പൊറോട്ട, മരച്ചീനി ഇല, ചക്ക, ചക്കക്കുരു തുടങ്ങിയവ കഴിച്ച് പശുക്കൾ ചാകാനിടയായതും നീക്കത്തിന്റെ പിന്നിലുണ്ടെന്നാണ് സൂചന.



2024, ജൂൺ 22, ശനിയാഴ്‌ച

വേനൽചൂടിൽ നഷ്ടമായത് 450 പശുക്കൾ, ചർമ മുഴ വന്ന് ചത്തത് 800


ഗിരീഷ് കെ നായർ

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ മാസങ്ങളിലുണ്ടായ കടുത്ത വേനൽചൂടിൽ 450 പശുക്കളെ നഷ്ടപ്പെട്ടതായി മൃഗസംരക്ഷണ വകുപ്പിന്റെ കണക്ക്. പശുവളർത്തൽ ജീവിത മാർഗമായി കണ്ടെത്തിയവർക്ക് ഇത് തിരിച്ചടിയായതായും റിപ്പോർട്ടിലുണ്ട്. ഈ കർഷകരെ ക്ഷീര വികസന വകുപ്പ് സാമ്പത്തികമായി സഹായിക്കാനും തീരുമാനമുണ്ട്. ഇതിനുള്ള നടപടികൾ അവസാനഘട്ടത്തിലാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

വേനൽക്കാലത്ത് പശുക്കൾ ചത്തുപോകാൻ കാരണമായി വകുപ്പ് കണ്ടെത്തിയത് സംരക്ഷണത്തിൽ ഉണ്ടായ പാളിച്ചയാണെന്നാണ്. പെട്ടെന്നുണ്ടായ അത്യുഷ്ണ സാഹചര്യം നേരിടാൻ മനുഷ്യന് കഴിയാൻ ബുദ്ധിമുട്ടായതുപോലെ മൃഗങ്ങളെ സംരക്ഷിക്കുന്നതിലും പാളിച്ചയുണ്ടായി. അതുകൊണ്ടുതന്നെ വരും വർഷങ്ങളിൽ ഈ അപകടമുണ്ടാകാതിരിക്കാൻ കർഷകരെ
ബോധവൽക്കരിക്കുമെന്ന് അധികൃതർ അറിയിച്ചു.

കൊവിഡിനു പിന്നാലെ പശുക്കളിൽ പടർന്നു തുടങ്ങിയ ചർമ മുഴ രോഗം കാരണം 800 പശുക്കളെ കർഷകർക്ക് നഷ്ടമായെന്നും കണക്കുകളിൽ പറയുന്നു. ഇത് കർഷകരെ കടക്കെണിയിലും സാമ്പത്തിക നഷ്ടത്തിലും ആക്കിയിട്ടുണ്ടെന്നും വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇവർക്കും സാമ്പത്തികമായി സഹായം നൽകാനുള്ള നടപടികൾ അന്തിമ ഘട്ടത്തിലാണെന്ന് വകുപ്പുമായി ബന്ധപ്പെട്ടവർ പറഞ്ഞു.

കറവപ്പശുക്കൾക്ക് മുപ്പതിനായിരം, കിടാരികൾക്ക് പതിനാറായിരം, ആറുമാസത്തിൽ താഴെപ്രായമുള്ള പശുക്കുട്ടിക്ക് അയ്യായിരം എന്നീ ക്രമത്തിലാകും നഷ്ടപരിഹാരത്തുകയെന്നാണറിയുന്നത്.

2019ന്റെ അവസാനം കണ്ടെത്തിയ ചർമ മുഴ രോഗം കിടരികളെയും പ്രായം ചെന്ന പശുക്കളെയും ഒരുപോലെ ബാധിക്കുന്നു. പശുക്കളുടെ പ്രത്യുത്പാദനത്തെയും പാലുൽപാദനത്തെയുമെല്ലാ ഇത് ബാധിക്കുമെന്നതിനാൽ ക്ഷീര കർഷകർ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നു. നിലവിൽ ഈ രോഗത്തിന്റെ മൂന്നാം തരംഗമാണ് സംസ്ഥാനത്തുള്ളതെന്നാണ് മൃഗസംരക്ഷണവകുപ്പ് വിലയിരുത്തുന്നത്.

ചർമ മുഴ രോഗമുള്ള പശുക്കളുടെ പാൽ ഉപയോഗിക്കുന്നതിൽ കുഴപ്പമില്ലെങ്കിലും കിടാരികൾ കുടിച്ചാൽ രോഗം പകരും.

ഗുജറാത്ത്, രാജസ്ഥാൻ തുടങ്ങി ഏഴ് സംസ്ഥാനങ്ങളിൽ ചർമ മുഴ ഭീഷണിയുണ്ട്. രാജ്യമാകെ എൺപതിനായിരം പശുക്കൾ നഷ്ടപ്പെട്ടതായാണ് കണക്കുകൾ.


2024, ജൂൺ 21, വെള്ളിയാഴ്‌ച

വിഴിഞ്ഞം തുറമുഖം രണ്ടും മൂന്നും ഘട്ടം: പബ്ലിക് ഹിയറിങ് കഴിഞ്ഞു, തുരങ്ക റെയിൽപാതയില്ലാത്തത് തടസമാകില്ല



ഗിരീഷ് കെ നായർ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ഒന്നാം ഘട്ടം ഏതാണ്ട് പൂർത്തിയായതോടെ രണ്ടും മൂന്നും ഘട്ടങ്ങളുടെ നിർമാണത്തിലേക്ക് കടന്ന് സർക്കാരും അദാനി ഗ്രൂപ്പും. രണ്ടും മൂന്നും ഘട്ടങ്ങളാണ് പൂർത്തിയാകാനുള്ളത്. ഇതിന്റെ ആദ്യഘട്ടമായ പബ്ലിക് ഹിയറിംഗ് ഇന്നലെ പൂർത്തിയായി. പാരിസ്ഥിതികാനുമതി ലഭ്യമാക്കാനുള്ള നടപടികളാണ് ഇനിയുള്ളത്. വിഴിഞ്ഞം, കോട്ടുകാൽ പ്രദേശത്താണ് പോർട്ട് മാസ്റ്റർ പ്ലാനിലുള്ളത്.

ആദ്യഘട്ടത്തേതിൽ നിന്നു വിഭിന്നമായി രണ്ടും മൂന്നും ഘട്ടം നിർമാണം വിഴിഞ്ഞം മുതൽ പൊഴിയൂർ വരെ തീരദേശത്ത് പാരിസ്ഥിതിക ആഘാതമുണ്ടാകുമെന്ന ആശങ്ക പബ്ലിക് ഹിയറിംഗിൽ ഉയർന്നിട്ടുണ്ട്.

കഴിഞ്ഞ ദിവസം കസ്റ്റംസിന്റെ പോർട്ട് പദവി കിട്ടിയതോടെ വിഴിഞ്ഞം തുറമുഖത്ത് ഇനി കയറ്റിറക്കുമതി നടത്താനാവും. 

അടുത്ത
മാസത്തോടെ ട്രയൽ റണ്ണും ഓണക്കാലത്ത് ഉദ്ഘാടനവും നടത്താനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്.

അതേസമയം പോർട്ടിലെത്തുന്ന കണ്ടെയ്‌നറുകൾ ദേശീയ പാതയിലേക്ക് എത്തിച്ച് കൊണ്ടുപോകണമെങ്കിൽ അവിടേക്കുള്ള റോഡ് പണി പൂർത്തിയാകേണ്ട

തുണ്ട്. ഇതിൽ ഇപ്പോഴും കാര്യമായ പുരോഗതിയില്ല. 

അതിനിടെ തുരങ്ക റെയിൽ പാതയ്ക്ക് കേന്ദ്രാനുമതി ലഭിച്ചിരുന്നു. ഇതിന്റെ നിർമാണവും എന്നു തുടങ്ങാനാവുമെന്ന പ്രശ്‌നവും നിലനിൽക്കുന്നുണ്ട്.

എന്നാൽ റെയിൽ-റോഡ് മാർഗം കണ്ടെയ്‌നർ കൊണ്ടുപോകേണ്ട അവസ്ഥ ഉണ്ടാവില്ലെന്ന് പോർട്ട് അധികൃതർ പറയുന്നു.

കപ്പലുകളിൽ എത്തുന്ന കണ്ടെയ്‌നറുകൾ മറ്റൊരു കപ്പലിലേക്ക് മാറ്റുന്നതിലൂടെ കടൽമാർഗം ചരക്ക് കടത്താനാകുമെന്നുമാണ് വിശദീകരണം.

കണ്ടെയിനറുകൾ കരയിലേക്ക് മാറ്റിയശേഷം മറ്റൊരു കപ്പലിലേക്ക് മാറ്റി കൊണ്ടുപോകുന്നത് റോഡിലൂടെയും റെയിൽവേയിലൂടെയും കൊണ്ടുപോകുന്നതിലെ വൻ ചെലവും കുറയ്ക്കാൻ സാധിക്കുമെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, നാവിക സേനയുടെ ഹൈഡ്രോഗ്രാഫിക് സർവേ നടത്തുന്ന കപ്പൽ ഇവിടെയെത്തിയിരുന്നു. ഇതോടെ തന്ത്രപ്രധാനമായ തുറമുഖമായി വിഴിഞ്ഞം മാറുന്നതോടെ വലിയ യുദ്ധക്കപ്പലുകൾക്കും സർവേ കപ്പലിന്റെ നിർദേശങ്ങളനുസരിച്ച് തുറമുഖത്ത് അടുക്കാനാകും.



2024, ജൂൺ 20, വ്യാഴാഴ്‌ച

ജെ.ഡി.എസിന്റെ പുതിയ പാർട്ടി നീക്കം ഇടത്-വലത് സമ്മർദം കടുത്തതോടെ

 


ഗിരീഷ് കെ നായർ

തിരുവനന്തപുരം: ജെ.ഡി.എസ് ദേശീയ പാർട്ടിയാണ്. കേന്ദ്ര നേതൃത്വം ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എയുടെ ഭാഗമാകാൻ തീരുമാനിച്ചത് രാഷ്ട്രീയ നേട്ടം മുന്നിൽക്കണ്ടാണ്. എന്നാൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നു വ്യത്യസ്തമായി കേരള ഘടകത്തിന് അത് ഇടിവെട്ടായി മാറി. ഇടതുമുന്നണിയിലെ വല്യേട്ടനും കൊച്ചേട്ടനും ഇളയ സഹോദര പാർട്ടികളും വർഗീയ പാർട്ടികളോടുള്ള കൂട്ട്‌കെട്ട് അവസാനിപ്പിക്കണമെന്ന് കടുത്തതല്ലെങ്കിലും നിർദേശം മുന്നോട്ടുവച്ചു. ഗൗരവമായി കണക്കാക്കാതെ മുന്നോട്ടുപോകാനായിരുന്നു ജെ.ഡി.എസിന്റെ തീരുമാനമെങ്കിലും കോൺഗ്രസും യു.ഡി.എഫിലെ കക്ഷികളുമെല്ലാം ജെ.ഡി.എസിനെ വിമർശിക്കുന്നതിനു പകരം സി.പി.എമ്മിനെതിരേ അമ്പുതൊടുത്തു. വർഗീയ കക്ഷികളോട് കൂട്ടുകൂടിയ ജെ.ഡി.എസിനെ മുന്നണിയിൽ നിന്നൊഴിവാക്കണമെന്ന് അവർ ആവശ്യമുന്നയിച്ചു. കരുതലോടെ പ്രതികരിച്ച സി.പി.എമ്മാകട്ടെ ഇടതുമുന്നണിക്കെതിരേ ജെ.ഡി.എസിന്റെ എൻ.ഡി.എ ബന്ധം കാരണം ഉയരുന്ന ആരോപണങ്ങൾ ചൂണ്ടിക്കാട്ടി നടപടിയെടുക്കണമെന്ന സൂചന നൽകിയിരുന്നു. 

ഇടതുനിന്നും വലതുനിന്നും സമ്മർദം ശക്തമായതോടെ നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രശ്‌നമാകുമെന്ന സ്ഥിതിവന്നു. ഇതിനിടെ ജെ.ഡി.എസിനെ പുറത്താക്കണമെന്ന് സി.പി.എമ്മിൽ ആവശ്യമുയർന്നു. എൻ.ഡി.എ ബന്ധമുള്ള ജെ.ഡി.എസ് കൂടെനിൽക്കുന്നത് ഇടതുമുന്നണിക്കാതെ പ്രതിസന്ധിയാകുമെന്ന വാദമുയർന്നു. സംഭവം ഗുരുതരമാകുമെന്ന് ബോധ്യമായതോടെ ദേശീയ നേതൃത്വത്തിന്റെ നിലപാടല്ല തങ്ങൾ പിന്തുടരുന്നതെന്നും കേരളത്തിൽ സ്വന്തം അഭിപ്രായത്തിൽ മുന്നണി സ്വീകരിക്കാൻ തങ്ങൾക്ക് ദേശീയ നേതൃത്വം അനുമതി നൽകിയിട്ടുണ്ടെന്ന മുട്ടുവാദമിറക്കിയെങ്കിലും പിടിച്ചുനിൽക്കാനാവില്ലെന്ന് ജെ.ഡി.എസ് നേതാക്കൾക്ക് ബോധ്യമായി. ഇതോടെയാണ് ഇപ്പോൾ ജെ.ഡി.എസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കാൻ തീരുമാനിച്ചത്. എന്നാൽ നേതൃത്വം തന്നെ പുതിയ പാർട്ടി രൂപീകരിക്കുന്നതിൽ പൊരുത്തക്കേട് ഉള്ളതിനാൽ നേതൃത്വത്തിലെ ആരെക്കൊണ്ടെങ്കിലും പാർട്ടി രൂപീകരിച്ച് എല്ലാവരും കൂടി ജെ.ഡി.എസ് വിട്ട് ആ പാർട്ടിയിലേക്ക് പോകാനാണ് ശ്രമം. എന്നാൽ ദേശീയ തലത്തിൽ എൻ.ഡി.എ വിട്ട് ജെ.ഡി.എസ് പുറത്തുവന്നാൽ വീണ്ടും അതിന്റെ ഭാഗമാകാനും അഭിപ്രായമുണ്ട്. എന്നാൽ ജെ.ഡി.എസ് നേതൃത്വത്തിന്റെ നിലവിലെ നിലപാടിനോട് യോജിക്കുന്നവരും പാർട്ടിയിലുണ്ട്. ഇവരുടെ നിലപാട് ജെ.ഡി.എസ് എന്ന പാർട്ടി നിലനിൽക്കുന്നതിനു കാരണമാകുമെന്ന പ്രത്യേകതയുണ്ട്. അപ്പോൾ ജെ.ഡി.എസിനെ മുന്നണിയിൽ നിന്നു പുറത്താക്കേണ്ടതായി വരും. അവർ മറ്റൊരു മുന്നണിയുടെ ഭാഗമാകാനും സാധ്യത നിലനിൽക്കുകയും ചെയ്യും.


2024, ജൂൺ 15, ശനിയാഴ്‌ച

കുടുംബത്തോടൊപ്പം പ്രവാസികളായത് 20 ലക്ഷം

 


ഗിരീഷ് കെ നായർ

തിരുവനന്തപുരം: ലോക കേരള സഭയിൽ ഇന്റർനാഷനൽ ഇൻസ്റ്റിയൂട്ട് ഓഫ് മൈഗ്രേഷൻ ആൻഡ് ഡവലപ്‌മെന്റ് (ഐ.ഐ.എം.എ.ഡി) തയാറാക്കിയ കേരള മൈഗ്രേഷൻ റിപ്പോർട്ട് (കെ.എം.എസ്) ഇന്നലെ പ്രകാശനം ചെയ്തു.

മലയാളികളായ 20 ലക്ഷം കുടുംബങ്ങൾ പ്രവാസികളായെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു.

1998ൽ 16 ലക്ഷമായിരുന്നു പ്രവാസികളെങ്കിൽ 2013ൽ 24 ലക്ഷവും 2018ൽ 21 ലക്ഷവുമായിരുന്നു. കൊവിഡിനുശേഷം 65 ശതമാനം ഇടിവുണ്ടായെങ്കിലും ഇപ്പോൾ 22 ലക്ഷം പ്രവാസികളാണുള്ളത്.

പ്രവാസ സമൂഹത്തിൽ നിന്നുള്ള വരവും കൂടിയിട്ടുണ്ട്. 2018ൽ 8,292 കോടിയായിരുന്നു വരുമാനമെങ്കിൽ 2023ൽ അത് 16,893 കോടിയായി ഉയർന്നു. അഞ്ചുവർഷത്തിനിടെ 155 ശതമാനത്തിന്റെ വർധനയാണുണ്ടായത്.

കൊവിഡിനുശേഷം മലയാളികൾ ഗൾഫിലേക്ക് മാത്രമല്ല, എല്ലാ രാജ്യങ്ങളിലേക്കും പറന്നതായി മുഖ്യമന്ത്രി പറഞ്ഞു.

വിദ്യാർത്ഥികളുടെ എണ്ണത്തിൽ 2018ൽ 1,29,763ലുണ്ടായിരുന്നതിനേക്കാൾ വർധനവുണ്ടായി. 2023ൽ അത് ഇരട്ടിയായെന്നാണ് കണക്ക്. ഇതുകാരണം പ്രവാസികളിൽ 11.30 ശതമാനവും വിദ്യാർത്ഥികളാണ്.

സ്ത്രീകളുടെ കുടിയേറ്റം 2018ൽ 15.8 ശതമാനമായിരുന്നത് 2023ൽ 19.1 ആയി. എന്നാൽ ജി.സി.സി രാജ്യങ്ങളിൽ നിന്ന് സ്ത്രീകൾ യൂറോപ്പിലേക്കും മറ്റ് പാശ്ചാത്യ രാജ്യങ്ങളിലേക്കും കുടിയേറുന്നതായും ഇത് 40.5 ശതമാനമായി വർധിച്ചെന്നും പറയുന്നു.

കേരളത്തിലേക്കുള്ള പണമയക്കലിലും വൻവർധനവുണ്ടായിട്ടുണ്ടെന്ന് സർവേ പറയുന്നു.

2018ൽ 85,092 കോടിയായിരുന്നത് 2023ൽ 2,16,893 കോടിയായി വർധിച്ചു. എന്നാൽ അത് നാട്ടിൽ സ്വീകരിക്കുന്ന കുടുംബങ്ങളുടെ എണ്ണം 16 ശതമാനത്തിൽ നിന്ന് 12 ശതമാനമായി കുറഞ്ഞിട്ടുണ്ട്.

മുസ്‌ളിം കുടുംബങ്ങൾക്ക് 40.1 ശതമാനം വിഹിതവും ഹിന്ദു കുടുംബങ്ങൾക്ക് 39.1 ശതമാനവും ക്രിസ്ത്യൻ കുടുംബങ്ങൾക്ക് 20.8 ശതമാനവും ലഭിച്ചു. ഈ വർഷം മലപ്പുറം ജില്ലയ്ക്ക് 16.2 ശതമാനം വരുമാനം ലഭിച്ചപ്പോൾ കൊല്ലത്തിന് 17.8 ശതമാനം ലഭിച്ചു.

കേരളത്തിൽ അഞ്ച് വീടുകളെടുത്താൽ അതിൽ രണ്ടെണ്ണത്തിലും പ്രവാസികളുണ്ടെന്ന് സർവെ പറയുന്നു.

സർവേ റിപ്പോർട്ട് ലോക കേരള സഭ വേദിയിൽ ചെയർമാൻ ഡോ. എസ്. ഇരുദയ രാജനാണ് മുഖ്യമന്ത്രിക്ക് സമർപ്പിച്ചത്.



2024, ജൂൺ 14, വെള്ളിയാഴ്‌ച

കഴിഞ്ഞ തവണ 67 നിർദേശങ്ങൾ; നടപ്പായത് മൂന്നെണ്ണം മാത്രം

 

ലോക കേരളസഭ


ഗിരീഷ് കെ നായർ


തിരുവനന്തപുരം: പ്രവാസികളുടെ കാതലായ വിഷയങ്ങളിൽ പ്രധാന നടപടികളൊന്നും കൈക്കൊള്ളാൻ ആയിട്ടില്ലെന്ന വിമർശനത്തിനിടെ നാലാം ലോക കേരള സഭയ്ക്ക് ഇന്ന് ആരംഭമാകും. ഇന്നും നാളെയുമായി രണ്ടുദിവസമാണ് സമ്മേളനങ്ങൾ നടക്കുക. ഇതിനുശേഷം വിദേശത്ത് രണ്ട് മേഖലാ സമ്മേളനങ്ങളും നടക്കും. ഇതിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും പങ്കെടുക്കും.

ഇതുവരെ മൂന്ന് ലോക കേരള സഭകൾ സംഘടിപ്പിക്കപ്പെട്ടെങ്കിലും ഗൾഫിലേക്കും മറ്റും പോകുന്ന കുടിയേറ്റ തൊഴിലാളികളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ചർച്ചകളൊന്നുമുണ്ടായിട്ടില്ലെന്ന വിമർശനവുമുണ്ട്.

മൂന്നു കോടി രൂപ മുടക്കിയും കഴിഞ്ഞ തവണ ഉൾപ്പെടുത്തിയ ഒരു തൊഴിലാളി വനിതയും ഇത്തവണ ഉൾപ്പെടുത്തിയ ഒരു പ്രവാസി ഡ്രൈവറും ഉൾപ്പെടെ 351 പേരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള അതിബൃഹത്തായ പ്രവാസി സംഗമാണിത്തവണ നടത്തുന്നത്. നൂറ് രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും കേരള നിയമസഭാംഗങ്ങൾ, കേരളത്തിലെ പാർലമെന്റംഗങ്ങൾ, ഇന്ത്യൻ പൗരത്വമുള്ള പ്രവാസി കേരളീയർ, ഇന്ത്യക്ക് പുറത്തുള്ളവർ, ഇതര ഇന്ത്യൻ സംസ്ഥാനങ്ങളിലുള്ളവർ, തിരികെയെത്തിയ പ്രവാസികൾ, അതത്  മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച പ്രവാസികൾ, ഒ.സി.ഐ കാർഡ് ഉടമകൾ എന്നിവർ ഇതിൽ ഉൾപ്പെടുന്നു. സഭാംഗത്വത്തിന് താൽപര്യമുളള പ്രവാസി കേരളീയർക്ക് ഏപ്രിൽ 15 വരെ അപേക്ഷിക്കാൻ അവസരം നൽകിയിരുന്നു.

പ്രവാസി നിക്ഷേപം ആകർഷിക്കും, പ്രവാസി ക്ഷേമത്തിന് മുൻഗണന നൽകും, പുതിയ സംരംഭങ്ങൾക്ക് സബ്‌സിഡിയുൾപ്പെടെ നിരവധി ആനുകൂല്യങ്ങൾ ലഭ്യമാക്കുമെന്നുമാണ് കഴിഞ്ഞ മൂന്ന് ലോക കേരളസഭകളിലും തുടർച്ചയായി ഉണ്ടായ പ്രഖ്യാപനം. പ്രവാസി സഹകരണ സംഘം, നിക്ഷേപ കമ്പനി, വനിതാ സെൽ, വിദേശഭാഷാ പഠനം എന്നിങ്ങനെ നേട്ടമായി ഉയർത്തിക്കാട്ടപ്പെടുന്നുണ്ടെങ്കിലും പ്രവാസികൾക്കുള്ള പദ്ധതികളും ഗുണങ്ങളും ഒരുക്കങ്ങളുമെന്തെന്ന ചോദ്യത്തിന് വ്യക്തതയില്ല.

നിക്ഷേപക്കാര്യത്തിൽ ഇതുവരെ പ്രവാസി സമൂഹം ഇതിനോട് ആശാവഹമായി പ്രതികരിച്ചിട്ടില്ല. പ്രവാസി പുനരധിവാസവും കേന്ദ്ര-സംസ്ഥാന ഓഹരി കൺസോർഷ്യം, ദേശീയ കുടിയേറ്റ നയം, ലോകകേരള സഭയ്ക്ക് നിയമപരമായ ഉറപ്പിന് നിയമനിർമാണം തുടങ്ങിയ പ്രഖ്യാപനങ്ങളൊന്നും വെളിച്ചം കണ്ടിട്ടില്ല.

കഴിഞ്ഞ ലോകകേരള സഭയിൽ 67 നിർദേശങ്ങൾ ഉയർന്നെങ്കിലും ഇതിൽ പ്രവാസി മിത്രം, സ്റ്റാർട്ടപ്പ് ഇൻഫിനിറ്റി, കേരള മൈഗ്രേഷൻ സർവേ എന്നിവ മാത്രമാണ് നടപ്പാക്കാനായത്. ബാക്കിയുള്ളവയിൽ 11 എണ്ണം കേന്ദ്ര സർക്കാരിന് സമർപ്പിക്കാൻ തീരുമാനിച്ചിരുന്നു. ബാക്കി 53 പദ്ധതികൾ പ്രാരംഭഘട്ടത്തിലാണെന്ന് വിശദീകരിക്കുന്നതല്ലാതെ കൃത്യമായ നടപടി ക്രമങ്ങളോ കാലക്രമമോ നിശ്ചയിക്കപ്പെട്ടിട്ടില്ലെന്ന വിമർശനം രൂക്ഷമാണ്.

അതേസമയം, മുൻ ലോകകേരളസഭകളിൽ ഉയർന്ന നിർദേശങ്ങളിൽ ചിലത് നടപ്പിലാക്കാനായിട്ടുണ്ട്. ഓവർസീസ് കേരളൈറ്റ്‌സ് ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഹോൾഡിങ് കമ്പനി, വെർച്വൽ പ്രവാസി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് തുടങ്ങിയ നിർദേശങ്ങളാണ് നടപ്പിലാക്കിയത്.

2019 ഫെബ്രുവരിയിൽ ദുബൈയിലും 2022 ഒക്ടോബറിൽ ലണ്ടനിലും കഴിഞ്ഞ വർഷം ജൂണിൽ ന്യൂയോർക്കിലുമാണ് ലോകകേരള സഭ സംഘടിപ്പിച്ചിരുന്നു. ഇതേ തുടർന്നുള്ള മേഖലാ സമ്മേളനങ്ങളും സംഘടിപ്പിച്ചിരുന്നു.

ഇന്ന്, വൈകുന്നേരം ഗൾഫ് രാജ്യങ്ങൾ, ഏഷ്യ-പസഫിക്, അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക, ഇന്ത്യൻ സംസ്ഥാനങ്ങൾ,തിരികെയെത്തിയ പ്രവാസികൾ എന്നീ ഏഴ് മേഖലകൾ തിരിച്ച് ചർച്ചകൾ പ്ലാൻ ചെയ്തിട്ടുണ്ട്.


2024, ജൂൺ 13, വ്യാഴാഴ്‌ച

മാവേലി സ്റ്റോറുകൾക്ക് അപ്രഖ്യാപിത പൂട്ട്


ഗിരീഷ് കെ നായർ

തിരുവന്തപുരം: സംസ്ഥാനത്ത് മാവേലി സ്റ്റോറുകൾക്ക് അപ്രഖ്യാപിത പൂട്ട് വീഴുന്നു. സപ്ലൈകോ നടത്തുന്ന മാവേലി സ്‌റ്റോറുകൾക്ക് ജനങ്ങൾക്ക് വിലക്കുറവിൽ സാധനങ്ങൾ വിതരണം ചെയ്യുന്ന സ്ഥാപനമാണെന്നിരിക്കേ അത് പൂട്ടാൻ സർക്കാർ തീരുമാനമില്ലെന്നിരിക്കേയാണ് അപ്രഖ്യാപിത പൂട്ട് വീഴുന്നതായ റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

സർക്കാർ സാമ്പത്തിക പ്രതിസന്ധിയിലായിരിക്കേ സപ്ലൈകോയ്ക്ക് മൊത്ത വിതരണക്കാരിൽ നിന്ന് പലവ്യഞ്ജനങ്ങളും മറ്റും ശേഖരിക്കാൻ കഴിയാത്ത അവസ്ഥ മാസങ്ങളായി നിലനിൽക്കുന്നു. ഇതുകാരണം മിക്ക സപ്ലൈകോ സ്ഥാപനങ്ങളിലും പ്രത്യേകിച്ച് മാവേലി സ്റ്റോറുകളിൽ അലമാരകൾ കാലിയായിരിക്കുകയാണ്. സർക്കാർ സാമ്പത്തിക സഹായം ലഭിക്കാത്തതിനാൽ ജീവനക്കാർക്കും വാടകയും കൊടുക്കാൻ കഴിയാത്ത സ്ഥിതിയാണ് പലേടത്തുമുള്ളത്. 

എറണാകുളം ജില്ലയിലെ ഇലഞ്ഞി മുത്തോലപുരത്തെ മാവേലി സ്റ്റോർ അടച്ചുപൂട്ടിയതിനെതിരേ അനൂപ് ജേക്കബ് എം.എൽ.എ ഭക്ഷ്യമന്ത്രിയോട് നിയമസഭയിൽ ഉന്നയിച്ച ചോദ്യം അടച്ചുപൂട്ടാൻ തീരുമാനമുണ്ടോയെന്നായിരുന്നു. ഇല്ലെന്ന് ആവർത്തിച്ച മന്ത്രി വിറ്റുവരവ് കുറഞ്ഞതാണ് അടച്ചുപൂട്ടുന്നതെന്ന വാർത്തകളോട് പ്രതികരിച്ചിട്ടില്ല.

സപ്ലൈകോ സ്ഥാപനങ്ങളിൽ സാധനങ്ങളുടെ ദൗർലഭ്യം പരിഹരിക്കാനായിട്ടില്ല. കരാറുകാരുടെ നിസ്സഹകരണം സംഭരണത്തെ സാരമായി ബാധിക്കുന്നുണ്ട്.

കരാറുകാരുമായി സർക്കാർ ഉണ്ടാക്കിയിരുന്ന വ്യവസ്ഥ വർഷാവർഷം സംഭരണ തുക വിതരണം ചെയ്യാമെന്നായിരുന്നു എന്നാണ് സർക്കാർ വൃത്തങ്ങൾ വിശദീകരിക്കുന്നത്. എന്നാൽ, വ്യവസ്ഥകൾക്കുവിരുദ്ധമായി മാസം തോറും തുക ലഭ്യമാക്കണമെന്ന് കരാറുകാർ വാശിപിടിക്കുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കുകാരണം.

എന്നാൽ, അനാവശ്യ ചെലവുകൾ നടക്കുന്നതിനിടെ ജനങ്ങൾക്ക് സഹായകരമായ മാവേലിസ്റ്റോറുകളുടെ പ്രവർത്തനത്തിന് പൂട്ടുവീഴുന്നതിനെതിരേ പലേടത്തും പ്രതിഷേധമുയർന്നിട്ടുണ്ട്.

നിലവിൽ സംസ്ഥാനത്ത് 815 മാവേലി സ്റ്റോറുകളാണ് പ്രവർത്തിക്കുന്നത്. 535 മാവേലി സൂപ്പർമാർക്കറ്റുകളും 106 മാവേലി സൂപ്പർ സ്റ്റോറുകളും ആറ് ഹൈപ്പർമാർക്കറ്റുകളും 40 പീപ്പിൾ ബസാറുകളും  21 മൊബൈൽ മാവേലി സ്റ്റോറുകളും ഒരു അപ്‌നാബസാറും ഉൾപ്പെടെ സപ്ലൈകോയുടെ 1700 സ്ഥാപനങ്ങളാണ് പ്രവർത്തിക്കുന്നത്.

മാവേലി ഹൈപ്പർ മാർക്കറ്റുകളും പൂട്ടലിന്റെ വക്കിലാണ്. എറണാകുളം കടവന്ത്രയിലെ സപ്ലൈകോ ഹൈപ്പർ മാർക്കറ്റിന്റെ മുകൾ നില അടച്ചുപൂട്ടിയിരുന്നു.

സാധനങ്ങളുടെ ദൗർലഭ്യത്തിനു സമാന്തരമായി തൊഴിലാളികൾക്ക് വേതനം ലഭിക്കുന്നില്ലെന്ന പരാതികളുമുണ്ട്. സാമ്പത്തിക പ്രതിസന്ധിയിലായ സർക്കാർ ഇതിനുപോലും പണം അനുവദിക്കാനാകാത്ത സ്ഥിതിയിലാണുള്ളത്്. എന്നാൽ തൊഴിലാളികൾക്ക് വേതനം ഈയാഴ്ച വിതരണം ചെയ്യുമെന്നാണ് മന്ത്രി നൽകുന്ന വിവരം.

വേതനപ്രശ്‌നവും സാധനങ്ങളില്ലാത്ത അവസ്ഥയും വാടക നൽകാൻ കഴിയാത്ത പ്രശ്‌നവും എല്ലാം കൂടി വരിഞ്ഞുമുറുക്കുന്നതിനിടെയാണ് മാവേലി സ്റ്റോറുകൾക്ക് അപ്രഖ്യാപിത പൂട്ട് വീഴാൻ കാരണമെന്നാണ് സൂചന. സർക്കാർ സഹായിക്കാത്തിടത്തോളം കാലം മാവേലി സ്‌റ്റോറുകൾ പഴയ രീതിയിൽ നടത്തിക്കൊണ്ടുപോകാൻ കഴിയില്ല. സാമ്പത്തിക ബാധ്യതയാണ് മാവേലി സ്റ്റോറുകൾ നടത്തിക്കൊണ്ടുപോകുന്നതിലെ പ്രയാസമെന്ന് മന്ത്രിതന്നെ സമ്മതിക്കുന്നുമുണ്ട്. എന്നാൽ പൂട്ടാൻ തീരുമാനമില്ലെന്ന് തുടർച്ചയായി വിശദീകരിക്കുന്നതിനിടെയാണ് പലേടത്തും പൂട്ട് വീഴുന്നതെന്നത് കാണാതിരിക്കാനാവില്ല.

വളപട്ടണം പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സ് കാലപ്പഴക്കത്താൽ തകരുമെന്നു കണ്ടാണ് അവിടെ പ്രവർത്തിച്ചിരുന്ന മാവേലി സ്റ്റോർ പൂട്ടിയതെന്നാണ് വിശദീകരണമെങ്കിലും കട മറ്റൊരിടത്തേക്ക് മാറ്റാൻ ശ്രമമുണ്ടായില്ല. 

മട്ടാഞ്ചേരിയിലെ മാവേലി സ്റ്റോറിന്റെ വാടക കുടിശ്ശികയാകുന്നത് കട നടത്തിക്കൊണ്ടുപോകുന്നതിൽ പ്രതിസന്ധിയാകുന്നുണ്ട്. അവശ്യസാധനങ്ങൾ ലഭ്യമല്ലാത്ത ഇവിടെ കട നടത്തിക്കൊണ്ടുപോകാൻ ആകാത്ത സ്ഥിതിയാണ്.


2024, ജൂൺ 8, ശനിയാഴ്‌ച

കെ.പി.സി.സി നേതൃയോഗം ഉടൻ; മാണിഗ്രൂപ്പും, മുരളീധരനും വിഷയമാകും

 

യു.ഡി.എഫ് നേതൃയോഗം 12ന് ചേരും; ചേലക്കര, പാലക്കാട് ഉപതെരഞ്ഞെടുപ്പുകളും ചർച്ചയാകും, വയനാടും ചർച്ച ചെയ്യും


ഗിരീഷ് കെ നായർ


തിരുവനന്തപുരം: കെ.പി.സി.സി സംസ്ഥാന നേതൃയോഗം അടുത്തയാഴ്ച ചേരാൻ ആലോചന. ലോക്‌സഭ തെരഞ്ഞെടുപ്പിൽ മിന്നുന്ന വിജയം കരസ്ഥമാക്കിയതോടെ ചേലക്കര, പാലക്കാട് ഉപതെരഞ്ഞെടുപ്പുകൾക്ക് സംഘടനയെ ഒരുക്കുക എന്നതാണ് അജണ്ട. വയനാട് രാഹുൽ ഒഴിഞ്ഞാൽ അവിടേക്കുള്ള സ്ഥാനാർത്ഥിത്വം സംബന്ധിച്ചും ചർച്ചയുണ്ടാകും.

എന്നാൽ, തൃശൂരിൽ തന്നെ ബലി കൊടുത്തെന്ന് ആരോപിച്ച് രാഷ്ട്രീയ വനവാസത്തിനു മുതിർന്ന കെ. മുരളീധരനെ അനുനയിപ്പിക്കാനുള്ള മാർഗങ്ങളും എൽ.ഡി.എഫിൽ അസ്വസ്ഥരായ കേരള കോൺഗ്രസ് മാണി ഗ്രൂപ്പിനെ യു.ഡി.എഫിൽ എത്തിക്കുന്നത് സംബന്ധിച്ച കെ.പി.സി.സി പ്രസിഡന്റിന്റെ അഭിപ്രായവും യോഗം ചർച്ച ചെയ്യുമെന്നാണറിയുന്നത്.

തൃശൂരിൽ മുരളീധരനെ കൊണ്ടുവന്നതിലുണ്ടായ കാലതാമസവും ഒരുമയില്ലാത്ത പ്രവർത്തനവും പരാജയ കാരണമായെന്ന ആരോപണം നിലനിൽക്കേ ഉപതെരഞ്ഞെടുപ്പുകളിൽ സ്ഥാനാർത്ഥികളെ നേരത്തെ തീരുമാനിച്ചുറപ്പിക്കാൻ നീക്കമുണ്ട്. പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് തുടക്കത്തിൽ മുന്നിലെത്താനായ മാതൃക പിന്തുടരാനാണ് ശ്രമം. അതുകൊണ്ടുതന്നെ സ്ഥാനാർത്ഥി ചർച്ചകൾ ഇപ്പോൾത്തന്നെ തുടങ്ങണമെന്ന അഭിപ്രായം നേതാക്കൾക്കിടയിലുണ്ടെന്നാണ് വിവരം.

നിലവിൽ പാലക്കാട്ടേയ്ക്ക് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിന്റെ പേരാണ് ഉയർന്നുകേൾക്കുന്നത്. പ്രതിപക്ഷ നേതാവിനും നിലവിൽ എം.എൽ.എ ആയിരുന്ന ഷാഫി പറമ്പിലിനും രാഹുലിനോടാണ് മമത. കെ.പി.സി.സി വൈസ് പ്രസിഡന്റായ വി.ടി ബൽറാമിന്റെ പേരും ഉയർന്നിട്ടുണ്ട്.

സി.പി.എം സീറ്റായ ചേലക്കരയിൽ ഉപതെരഞ്ഞെടുപ്പിൽ ആലത്തൂരിൽ മത്സരിച്ചുതോറ്റ രമ്യ ഹരിദാസിനെ പരിഗണിച്ചേക്കും. 2019ൽ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ മത്സരിച്ചുതോറ്റ ഷാനിമോൾ ഉസ്മാനെ അരൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിപ്പിച്ച് ജയിപ്പിച്ചിരുന്നു. ഇത് മുന്നിൽക്കണ്ടാണ് സംവരണ സീറ്റിൽ രമ്യ ഹരിദാസിനെ പരിഗണിക്കുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പിന് പിന്നാലെയായതിനാൽ പ്രചാരണത്തിലും ഏറെ വിയർക്കേണ്ടിയും വരില്ലെന്നും നേതൃത്വം കണക്കുകൂട്ടുന്നു.

വയനാട്ടിൽ രാഹുലിന്റെ മനസിലിരുപ്പ് വെളിവായിട്ടില്ലെങ്കിലും ഉപേക്ഷിക്കുന്ന പക്ഷം അവിടേയ്ക്ക് സ്ഥാനാർത്ഥിയെ കണ്ടെത്തേണ്ടതുണ്ട്. സജീവ രാഷ്ട്രീയത്തിലേക്കില്ലെന്ന് കെ. മുരളീധരൻ വ്യക്തമാക്കുകയും കേന്ദ്ര ഭരണം ഇന്ത്യ മുന്നണിക്ക് ലഭിക്കാതെ വരികയും ചെയ്തതോടെ പുതിയ സ്ഥാനാർത്ഥിയെ കണ്ടെത്തേണ്ടിവരും. പ്രിയങ്ക ഗാന്ധിയെ എത്തിച്ച് രാഹുൽ കേരളത്തിലുണ്ടാക്കിയ ഓളം വരാനിരിക്കുന്ന പഞ്ചായത്ത്, നിയമസഭ തെരഞ്ഞെടുപ്പുകളിൽ മുതൽക്കൂട്ടാക്കാനുള്ള ആലോചനയും പാർട്ടി വൃത്തങ്ങളിലുണ്ട്. സംസ്ഥാന നേതൃത്വം ഇക്കാര്യം കേന്ദ്ര നേതൃത്വത്തോട് ഉന്നയിക്കാനും സാധ്യതയുണ്ട്.

2024, ജൂൺ 7, വെള്ളിയാഴ്‌ച

മാണി ഗ്രൂപ്പിന് പാലമിട്ട് സുധാകരൻ, മുളയിലേ നുള്ളി സതീശൻ

 ഇടതുമുന്നണിയിൽ രാജ്യസഭ സീറ്റ് തർക്കം:


ഗിരീഷ് കെ നായർ

തിരുവനന്തപുരം: ഇടതുമുന്നണിയിൽ രാജ്യസഭ സീറ്റ് തർക്കം മൂർഛിക്കുമ്പോൾ അസംതൃപ്തരായ കേരള കോൺഗ്രസ് മാണി ഗ്രൂപ്പിനെ തിരികെ യു.ഡി.എഫ് പാളയത്തിലെത്തിക്കാൻ ശ്രമം. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ മാണി ഗ്രൂപ്പിനെ തിരികെയെത്തിക്കണമെന്ന അഭിപ്രായം പറഞ്ഞതിനു പിന്നാലെ എതിർപ്പ് പരസ്യമാക്കി അത്തരത്തിലൊരു തീരുമാനമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ തുറന്നടിച്ചു. ഇക്കാര്യത്തിൽ ചർച്ച നടന്നിട്ടില്ലെന്നും ഹൈക്കമാൻഡ് അനുമതിയും യു.ഡി.എഫ് അനുമതിയുമില്ലാതെ ഇക്കാര്യത്തിൽ തീരുമാനമില്ലെന്നുമാണ് സതീശൻ വിശദീകരിച്ചത്.

പ്രതിപക്ഷ നേതാവും കെ.പി.സി.സി പ്രസിഡന്റും തമ്മിലുള്ള ശീതയുദ്ധം തുടരുന്നുവെന്നു വ്യക്തമാക്കുന്നതാണീ സംഭവം.

കോട്ടയത്ത് പ്രതീക്ഷിച്ച സീറ്റിൽ കേരള കോൺഗ്രസിന്റെ ചാഴികാടൻ പരാജയപ്പെട്ടതോടെ കേരള കോൺഗ്രസിന് പാർലമെന്റ് പദവി ഇല്ലെന്നുറപ്പായി. നിലവിലെ രാജ്യസഭാംഗമായിരുന്നു കേരള കോൺഗ്രസ് ചെയർമാൻ കൂടിയായ ജോസ് കെ മാണി. അദ്ദേഹത്തിന്റെയും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെയും സി.പി.എമ്മിന്റെ എളമരം കരീമിന്റെയും രാജ്യസഭാ കാലാവധിയും കഴിഞ്ഞു. കേരളത്തിൽ ഒഴിവു വരുന്ന മൂന്ന് രാജ്യസഭ സീറ്റുകളിൽ ഒന്ന് സി.പി.എമ്മിനാണ്. രണ്ടാമത്തെ സീറ്റ് സി.പി.ഐക്ക് കൊടുക്കാനാണ് നീക്കമെന്നിരിക്കേയാണ് അവകാശവുമായി കേരള കോൺഗ്രസ് എമ്മും ആർ.ജെ.ഡിയും എൻ.സി.പിയും രംഗത്തെത്തിയത്. 

കോട്ടയത്ത് നിന്ന് പാർലമെന്റ് പ്രാതിനിധ്യമുണ്ടായിരുന്ന മാണി ഗ്രൂപ്പ് ഇടതുപക്ഷത്തേക്ക് പോയതോടെയാണ് അത് നഷ്ടമായത്. ജോസ് കെ മാണിക്ക് രാജ്യസഭ സീറ്റ് നൽകുന്നതിനുപകരം ഭരണ പരിഷ്‌കാര കമ്മിഷൻ അധ്യക്ഷൻ, കേരള ആസൂത്രണ കമ്മിഷൻ ഉപാധ്യക്ഷൻ പോലുള്ള കാബിനറ്റ് പദവികളിലേക്ക് പരിഗണിക്കുന്നതായ വാർത്ത കേരള കോൺഗ്രസിനെ ചൊടിപ്പിച്ചിരുന്നു. 

ഈ അസംതൃപ്തി മുതലെടുത്ത് അവരെ യു.ഡി.എഫ് പാളയത്തിൽ തിരികെയെത്തിക്കാനാണ് കെ. സുധാകരൻ അഭിപ്രായപ്രകടനം നടത്തിയിരിക്കുന്നതെന്ന് വ്യക്തമാണ്. എന്നാൽ അതിന്റെ കടയ്ക്കൽ കത്തിവയ്ക്കുന്ന തരത്തിലുള്ള സതീശന്റെ പ്രതികരണം കേരള കോൺഗ്രസ് വൃത്തങ്ങളിൽപോലും അനുരണനങ്ങളുണ്ടാക്കും. ജോസ് കെ മാണിയുമായി മാനസികാടുപ്പം ഇല്ലാത്ത ജോസഫ് ഗ്രൂപ്പ് ഇപ്പോൾത്തന്നെ യു.ഡി.എഫിന്റെ കൂടെയുണ്ട്. ജോസ് കെ മാണിക്ക് ജോസഫ് പക്ഷത്തോട് ചേർന്നുപോകാനാകാത്ത സ്ഥിതി വന്നാൽ തമ്മിൽതർക്കം തലവേദനയായേക്കുമെന്ന ചിന്തയാകും സതീശനുണ്ടായതെന്ന വിശദീകരണങ്ങളും പുറത്തുവരുന്നുണ്ട്.