2024, ജൂൺ 20, വ്യാഴാഴ്‌ച

ജെ.ഡി.എസിന്റെ പുതിയ പാർട്ടി നീക്കം ഇടത്-വലത് സമ്മർദം കടുത്തതോടെ

 


ഗിരീഷ് കെ നായർ

തിരുവനന്തപുരം: ജെ.ഡി.എസ് ദേശീയ പാർട്ടിയാണ്. കേന്ദ്ര നേതൃത്വം ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എയുടെ ഭാഗമാകാൻ തീരുമാനിച്ചത് രാഷ്ട്രീയ നേട്ടം മുന്നിൽക്കണ്ടാണ്. എന്നാൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നു വ്യത്യസ്തമായി കേരള ഘടകത്തിന് അത് ഇടിവെട്ടായി മാറി. ഇടതുമുന്നണിയിലെ വല്യേട്ടനും കൊച്ചേട്ടനും ഇളയ സഹോദര പാർട്ടികളും വർഗീയ പാർട്ടികളോടുള്ള കൂട്ട്‌കെട്ട് അവസാനിപ്പിക്കണമെന്ന് കടുത്തതല്ലെങ്കിലും നിർദേശം മുന്നോട്ടുവച്ചു. ഗൗരവമായി കണക്കാക്കാതെ മുന്നോട്ടുപോകാനായിരുന്നു ജെ.ഡി.എസിന്റെ തീരുമാനമെങ്കിലും കോൺഗ്രസും യു.ഡി.എഫിലെ കക്ഷികളുമെല്ലാം ജെ.ഡി.എസിനെ വിമർശിക്കുന്നതിനു പകരം സി.പി.എമ്മിനെതിരേ അമ്പുതൊടുത്തു. വർഗീയ കക്ഷികളോട് കൂട്ടുകൂടിയ ജെ.ഡി.എസിനെ മുന്നണിയിൽ നിന്നൊഴിവാക്കണമെന്ന് അവർ ആവശ്യമുന്നയിച്ചു. കരുതലോടെ പ്രതികരിച്ച സി.പി.എമ്മാകട്ടെ ഇടതുമുന്നണിക്കെതിരേ ജെ.ഡി.എസിന്റെ എൻ.ഡി.എ ബന്ധം കാരണം ഉയരുന്ന ആരോപണങ്ങൾ ചൂണ്ടിക്കാട്ടി നടപടിയെടുക്കണമെന്ന സൂചന നൽകിയിരുന്നു. 

ഇടതുനിന്നും വലതുനിന്നും സമ്മർദം ശക്തമായതോടെ നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രശ്‌നമാകുമെന്ന സ്ഥിതിവന്നു. ഇതിനിടെ ജെ.ഡി.എസിനെ പുറത്താക്കണമെന്ന് സി.പി.എമ്മിൽ ആവശ്യമുയർന്നു. എൻ.ഡി.എ ബന്ധമുള്ള ജെ.ഡി.എസ് കൂടെനിൽക്കുന്നത് ഇടതുമുന്നണിക്കാതെ പ്രതിസന്ധിയാകുമെന്ന വാദമുയർന്നു. സംഭവം ഗുരുതരമാകുമെന്ന് ബോധ്യമായതോടെ ദേശീയ നേതൃത്വത്തിന്റെ നിലപാടല്ല തങ്ങൾ പിന്തുടരുന്നതെന്നും കേരളത്തിൽ സ്വന്തം അഭിപ്രായത്തിൽ മുന്നണി സ്വീകരിക്കാൻ തങ്ങൾക്ക് ദേശീയ നേതൃത്വം അനുമതി നൽകിയിട്ടുണ്ടെന്ന മുട്ടുവാദമിറക്കിയെങ്കിലും പിടിച്ചുനിൽക്കാനാവില്ലെന്ന് ജെ.ഡി.എസ് നേതാക്കൾക്ക് ബോധ്യമായി. ഇതോടെയാണ് ഇപ്പോൾ ജെ.ഡി.എസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കാൻ തീരുമാനിച്ചത്. എന്നാൽ നേതൃത്വം തന്നെ പുതിയ പാർട്ടി രൂപീകരിക്കുന്നതിൽ പൊരുത്തക്കേട് ഉള്ളതിനാൽ നേതൃത്വത്തിലെ ആരെക്കൊണ്ടെങ്കിലും പാർട്ടി രൂപീകരിച്ച് എല്ലാവരും കൂടി ജെ.ഡി.എസ് വിട്ട് ആ പാർട്ടിയിലേക്ക് പോകാനാണ് ശ്രമം. എന്നാൽ ദേശീയ തലത്തിൽ എൻ.ഡി.എ വിട്ട് ജെ.ഡി.എസ് പുറത്തുവന്നാൽ വീണ്ടും അതിന്റെ ഭാഗമാകാനും അഭിപ്രായമുണ്ട്. എന്നാൽ ജെ.ഡി.എസ് നേതൃത്വത്തിന്റെ നിലവിലെ നിലപാടിനോട് യോജിക്കുന്നവരും പാർട്ടിയിലുണ്ട്. ഇവരുടെ നിലപാട് ജെ.ഡി.എസ് എന്ന പാർട്ടി നിലനിൽക്കുന്നതിനു കാരണമാകുമെന്ന പ്രത്യേകതയുണ്ട്. അപ്പോൾ ജെ.ഡി.എസിനെ മുന്നണിയിൽ നിന്നു പുറത്താക്കേണ്ടതായി വരും. അവർ മറ്റൊരു മുന്നണിയുടെ ഭാഗമാകാനും സാധ്യത നിലനിൽക്കുകയും ചെയ്യും.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ