2024, ജൂൺ 13, വ്യാഴാഴ്‌ച

മാവേലി സ്റ്റോറുകൾക്ക് അപ്രഖ്യാപിത പൂട്ട്


ഗിരീഷ് കെ നായർ

തിരുവന്തപുരം: സംസ്ഥാനത്ത് മാവേലി സ്റ്റോറുകൾക്ക് അപ്രഖ്യാപിത പൂട്ട് വീഴുന്നു. സപ്ലൈകോ നടത്തുന്ന മാവേലി സ്‌റ്റോറുകൾക്ക് ജനങ്ങൾക്ക് വിലക്കുറവിൽ സാധനങ്ങൾ വിതരണം ചെയ്യുന്ന സ്ഥാപനമാണെന്നിരിക്കേ അത് പൂട്ടാൻ സർക്കാർ തീരുമാനമില്ലെന്നിരിക്കേയാണ് അപ്രഖ്യാപിത പൂട്ട് വീഴുന്നതായ റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

സർക്കാർ സാമ്പത്തിക പ്രതിസന്ധിയിലായിരിക്കേ സപ്ലൈകോയ്ക്ക് മൊത്ത വിതരണക്കാരിൽ നിന്ന് പലവ്യഞ്ജനങ്ങളും മറ്റും ശേഖരിക്കാൻ കഴിയാത്ത അവസ്ഥ മാസങ്ങളായി നിലനിൽക്കുന്നു. ഇതുകാരണം മിക്ക സപ്ലൈകോ സ്ഥാപനങ്ങളിലും പ്രത്യേകിച്ച് മാവേലി സ്റ്റോറുകളിൽ അലമാരകൾ കാലിയായിരിക്കുകയാണ്. സർക്കാർ സാമ്പത്തിക സഹായം ലഭിക്കാത്തതിനാൽ ജീവനക്കാർക്കും വാടകയും കൊടുക്കാൻ കഴിയാത്ത സ്ഥിതിയാണ് പലേടത്തുമുള്ളത്. 

എറണാകുളം ജില്ലയിലെ ഇലഞ്ഞി മുത്തോലപുരത്തെ മാവേലി സ്റ്റോർ അടച്ചുപൂട്ടിയതിനെതിരേ അനൂപ് ജേക്കബ് എം.എൽ.എ ഭക്ഷ്യമന്ത്രിയോട് നിയമസഭയിൽ ഉന്നയിച്ച ചോദ്യം അടച്ചുപൂട്ടാൻ തീരുമാനമുണ്ടോയെന്നായിരുന്നു. ഇല്ലെന്ന് ആവർത്തിച്ച മന്ത്രി വിറ്റുവരവ് കുറഞ്ഞതാണ് അടച്ചുപൂട്ടുന്നതെന്ന വാർത്തകളോട് പ്രതികരിച്ചിട്ടില്ല.

സപ്ലൈകോ സ്ഥാപനങ്ങളിൽ സാധനങ്ങളുടെ ദൗർലഭ്യം പരിഹരിക്കാനായിട്ടില്ല. കരാറുകാരുടെ നിസ്സഹകരണം സംഭരണത്തെ സാരമായി ബാധിക്കുന്നുണ്ട്.

കരാറുകാരുമായി സർക്കാർ ഉണ്ടാക്കിയിരുന്ന വ്യവസ്ഥ വർഷാവർഷം സംഭരണ തുക വിതരണം ചെയ്യാമെന്നായിരുന്നു എന്നാണ് സർക്കാർ വൃത്തങ്ങൾ വിശദീകരിക്കുന്നത്. എന്നാൽ, വ്യവസ്ഥകൾക്കുവിരുദ്ധമായി മാസം തോറും തുക ലഭ്യമാക്കണമെന്ന് കരാറുകാർ വാശിപിടിക്കുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കുകാരണം.

എന്നാൽ, അനാവശ്യ ചെലവുകൾ നടക്കുന്നതിനിടെ ജനങ്ങൾക്ക് സഹായകരമായ മാവേലിസ്റ്റോറുകളുടെ പ്രവർത്തനത്തിന് പൂട്ടുവീഴുന്നതിനെതിരേ പലേടത്തും പ്രതിഷേധമുയർന്നിട്ടുണ്ട്.

നിലവിൽ സംസ്ഥാനത്ത് 815 മാവേലി സ്റ്റോറുകളാണ് പ്രവർത്തിക്കുന്നത്. 535 മാവേലി സൂപ്പർമാർക്കറ്റുകളും 106 മാവേലി സൂപ്പർ സ്റ്റോറുകളും ആറ് ഹൈപ്പർമാർക്കറ്റുകളും 40 പീപ്പിൾ ബസാറുകളും  21 മൊബൈൽ മാവേലി സ്റ്റോറുകളും ഒരു അപ്‌നാബസാറും ഉൾപ്പെടെ സപ്ലൈകോയുടെ 1700 സ്ഥാപനങ്ങളാണ് പ്രവർത്തിക്കുന്നത്.

മാവേലി ഹൈപ്പർ മാർക്കറ്റുകളും പൂട്ടലിന്റെ വക്കിലാണ്. എറണാകുളം കടവന്ത്രയിലെ സപ്ലൈകോ ഹൈപ്പർ മാർക്കറ്റിന്റെ മുകൾ നില അടച്ചുപൂട്ടിയിരുന്നു.

സാധനങ്ങളുടെ ദൗർലഭ്യത്തിനു സമാന്തരമായി തൊഴിലാളികൾക്ക് വേതനം ലഭിക്കുന്നില്ലെന്ന പരാതികളുമുണ്ട്. സാമ്പത്തിക പ്രതിസന്ധിയിലായ സർക്കാർ ഇതിനുപോലും പണം അനുവദിക്കാനാകാത്ത സ്ഥിതിയിലാണുള്ളത്്. എന്നാൽ തൊഴിലാളികൾക്ക് വേതനം ഈയാഴ്ച വിതരണം ചെയ്യുമെന്നാണ് മന്ത്രി നൽകുന്ന വിവരം.

വേതനപ്രശ്‌നവും സാധനങ്ങളില്ലാത്ത അവസ്ഥയും വാടക നൽകാൻ കഴിയാത്ത പ്രശ്‌നവും എല്ലാം കൂടി വരിഞ്ഞുമുറുക്കുന്നതിനിടെയാണ് മാവേലി സ്റ്റോറുകൾക്ക് അപ്രഖ്യാപിത പൂട്ട് വീഴാൻ കാരണമെന്നാണ് സൂചന. സർക്കാർ സഹായിക്കാത്തിടത്തോളം കാലം മാവേലി സ്‌റ്റോറുകൾ പഴയ രീതിയിൽ നടത്തിക്കൊണ്ടുപോകാൻ കഴിയില്ല. സാമ്പത്തിക ബാധ്യതയാണ് മാവേലി സ്റ്റോറുകൾ നടത്തിക്കൊണ്ടുപോകുന്നതിലെ പ്രയാസമെന്ന് മന്ത്രിതന്നെ സമ്മതിക്കുന്നുമുണ്ട്. എന്നാൽ പൂട്ടാൻ തീരുമാനമില്ലെന്ന് തുടർച്ചയായി വിശദീകരിക്കുന്നതിനിടെയാണ് പലേടത്തും പൂട്ട് വീഴുന്നതെന്നത് കാണാതിരിക്കാനാവില്ല.

വളപട്ടണം പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സ് കാലപ്പഴക്കത്താൽ തകരുമെന്നു കണ്ടാണ് അവിടെ പ്രവർത്തിച്ചിരുന്ന മാവേലി സ്റ്റോർ പൂട്ടിയതെന്നാണ് വിശദീകരണമെങ്കിലും കട മറ്റൊരിടത്തേക്ക് മാറ്റാൻ ശ്രമമുണ്ടായില്ല. 

മട്ടാഞ്ചേരിയിലെ മാവേലി സ്റ്റോറിന്റെ വാടക കുടിശ്ശികയാകുന്നത് കട നടത്തിക്കൊണ്ടുപോകുന്നതിൽ പ്രതിസന്ധിയാകുന്നുണ്ട്. അവശ്യസാധനങ്ങൾ ലഭ്യമല്ലാത്ത ഇവിടെ കട നടത്തിക്കൊണ്ടുപോകാൻ ആകാത്ത സ്ഥിതിയാണ്.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ