udf എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
udf എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2024, ജൂൺ 8, ശനിയാഴ്‌ച

കെ.പി.സി.സി നേതൃയോഗം ഉടൻ; മാണിഗ്രൂപ്പും, മുരളീധരനും വിഷയമാകും

 

യു.ഡി.എഫ് നേതൃയോഗം 12ന് ചേരും; ചേലക്കര, പാലക്കാട് ഉപതെരഞ്ഞെടുപ്പുകളും ചർച്ചയാകും, വയനാടും ചർച്ച ചെയ്യും


ഗിരീഷ് കെ നായർ


തിരുവനന്തപുരം: കെ.പി.സി.സി സംസ്ഥാന നേതൃയോഗം അടുത്തയാഴ്ച ചേരാൻ ആലോചന. ലോക്‌സഭ തെരഞ്ഞെടുപ്പിൽ മിന്നുന്ന വിജയം കരസ്ഥമാക്കിയതോടെ ചേലക്കര, പാലക്കാട് ഉപതെരഞ്ഞെടുപ്പുകൾക്ക് സംഘടനയെ ഒരുക്കുക എന്നതാണ് അജണ്ട. വയനാട് രാഹുൽ ഒഴിഞ്ഞാൽ അവിടേക്കുള്ള സ്ഥാനാർത്ഥിത്വം സംബന്ധിച്ചും ചർച്ചയുണ്ടാകും.

എന്നാൽ, തൃശൂരിൽ തന്നെ ബലി കൊടുത്തെന്ന് ആരോപിച്ച് രാഷ്ട്രീയ വനവാസത്തിനു മുതിർന്ന കെ. മുരളീധരനെ അനുനയിപ്പിക്കാനുള്ള മാർഗങ്ങളും എൽ.ഡി.എഫിൽ അസ്വസ്ഥരായ കേരള കോൺഗ്രസ് മാണി ഗ്രൂപ്പിനെ യു.ഡി.എഫിൽ എത്തിക്കുന്നത് സംബന്ധിച്ച കെ.പി.സി.സി പ്രസിഡന്റിന്റെ അഭിപ്രായവും യോഗം ചർച്ച ചെയ്യുമെന്നാണറിയുന്നത്.

തൃശൂരിൽ മുരളീധരനെ കൊണ്ടുവന്നതിലുണ്ടായ കാലതാമസവും ഒരുമയില്ലാത്ത പ്രവർത്തനവും പരാജയ കാരണമായെന്ന ആരോപണം നിലനിൽക്കേ ഉപതെരഞ്ഞെടുപ്പുകളിൽ സ്ഥാനാർത്ഥികളെ നേരത്തെ തീരുമാനിച്ചുറപ്പിക്കാൻ നീക്കമുണ്ട്. പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് തുടക്കത്തിൽ മുന്നിലെത്താനായ മാതൃക പിന്തുടരാനാണ് ശ്രമം. അതുകൊണ്ടുതന്നെ സ്ഥാനാർത്ഥി ചർച്ചകൾ ഇപ്പോൾത്തന്നെ തുടങ്ങണമെന്ന അഭിപ്രായം നേതാക്കൾക്കിടയിലുണ്ടെന്നാണ് വിവരം.

നിലവിൽ പാലക്കാട്ടേയ്ക്ക് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിന്റെ പേരാണ് ഉയർന്നുകേൾക്കുന്നത്. പ്രതിപക്ഷ നേതാവിനും നിലവിൽ എം.എൽ.എ ആയിരുന്ന ഷാഫി പറമ്പിലിനും രാഹുലിനോടാണ് മമത. കെ.പി.സി.സി വൈസ് പ്രസിഡന്റായ വി.ടി ബൽറാമിന്റെ പേരും ഉയർന്നിട്ടുണ്ട്.

സി.പി.എം സീറ്റായ ചേലക്കരയിൽ ഉപതെരഞ്ഞെടുപ്പിൽ ആലത്തൂരിൽ മത്സരിച്ചുതോറ്റ രമ്യ ഹരിദാസിനെ പരിഗണിച്ചേക്കും. 2019ൽ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ മത്സരിച്ചുതോറ്റ ഷാനിമോൾ ഉസ്മാനെ അരൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിപ്പിച്ച് ജയിപ്പിച്ചിരുന്നു. ഇത് മുന്നിൽക്കണ്ടാണ് സംവരണ സീറ്റിൽ രമ്യ ഹരിദാസിനെ പരിഗണിക്കുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പിന് പിന്നാലെയായതിനാൽ പ്രചാരണത്തിലും ഏറെ വിയർക്കേണ്ടിയും വരില്ലെന്നും നേതൃത്വം കണക്കുകൂട്ടുന്നു.

വയനാട്ടിൽ രാഹുലിന്റെ മനസിലിരുപ്പ് വെളിവായിട്ടില്ലെങ്കിലും ഉപേക്ഷിക്കുന്ന പക്ഷം അവിടേയ്ക്ക് സ്ഥാനാർത്ഥിയെ കണ്ടെത്തേണ്ടതുണ്ട്. സജീവ രാഷ്ട്രീയത്തിലേക്കില്ലെന്ന് കെ. മുരളീധരൻ വ്യക്തമാക്കുകയും കേന്ദ്ര ഭരണം ഇന്ത്യ മുന്നണിക്ക് ലഭിക്കാതെ വരികയും ചെയ്തതോടെ പുതിയ സ്ഥാനാർത്ഥിയെ കണ്ടെത്തേണ്ടിവരും. പ്രിയങ്ക ഗാന്ധിയെ എത്തിച്ച് രാഹുൽ കേരളത്തിലുണ്ടാക്കിയ ഓളം വരാനിരിക്കുന്ന പഞ്ചായത്ത്, നിയമസഭ തെരഞ്ഞെടുപ്പുകളിൽ മുതൽക്കൂട്ടാക്കാനുള്ള ആലോചനയും പാർട്ടി വൃത്തങ്ങളിലുണ്ട്. സംസ്ഥാന നേതൃത്വം ഇക്കാര്യം കേന്ദ്ര നേതൃത്വത്തോട് ഉന്നയിക്കാനും സാധ്യതയുണ്ട്.

2024, ജൂൺ 7, വെള്ളിയാഴ്‌ച

മാണി ഗ്രൂപ്പിന് പാലമിട്ട് സുധാകരൻ, മുളയിലേ നുള്ളി സതീശൻ

 ഇടതുമുന്നണിയിൽ രാജ്യസഭ സീറ്റ് തർക്കം:


ഗിരീഷ് കെ നായർ

തിരുവനന്തപുരം: ഇടതുമുന്നണിയിൽ രാജ്യസഭ സീറ്റ് തർക്കം മൂർഛിക്കുമ്പോൾ അസംതൃപ്തരായ കേരള കോൺഗ്രസ് മാണി ഗ്രൂപ്പിനെ തിരികെ യു.ഡി.എഫ് പാളയത്തിലെത്തിക്കാൻ ശ്രമം. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ മാണി ഗ്രൂപ്പിനെ തിരികെയെത്തിക്കണമെന്ന അഭിപ്രായം പറഞ്ഞതിനു പിന്നാലെ എതിർപ്പ് പരസ്യമാക്കി അത്തരത്തിലൊരു തീരുമാനമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ തുറന്നടിച്ചു. ഇക്കാര്യത്തിൽ ചർച്ച നടന്നിട്ടില്ലെന്നും ഹൈക്കമാൻഡ് അനുമതിയും യു.ഡി.എഫ് അനുമതിയുമില്ലാതെ ഇക്കാര്യത്തിൽ തീരുമാനമില്ലെന്നുമാണ് സതീശൻ വിശദീകരിച്ചത്.

പ്രതിപക്ഷ നേതാവും കെ.പി.സി.സി പ്രസിഡന്റും തമ്മിലുള്ള ശീതയുദ്ധം തുടരുന്നുവെന്നു വ്യക്തമാക്കുന്നതാണീ സംഭവം.

കോട്ടയത്ത് പ്രതീക്ഷിച്ച സീറ്റിൽ കേരള കോൺഗ്രസിന്റെ ചാഴികാടൻ പരാജയപ്പെട്ടതോടെ കേരള കോൺഗ്രസിന് പാർലമെന്റ് പദവി ഇല്ലെന്നുറപ്പായി. നിലവിലെ രാജ്യസഭാംഗമായിരുന്നു കേരള കോൺഗ്രസ് ചെയർമാൻ കൂടിയായ ജോസ് കെ മാണി. അദ്ദേഹത്തിന്റെയും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെയും സി.പി.എമ്മിന്റെ എളമരം കരീമിന്റെയും രാജ്യസഭാ കാലാവധിയും കഴിഞ്ഞു. കേരളത്തിൽ ഒഴിവു വരുന്ന മൂന്ന് രാജ്യസഭ സീറ്റുകളിൽ ഒന്ന് സി.പി.എമ്മിനാണ്. രണ്ടാമത്തെ സീറ്റ് സി.പി.ഐക്ക് കൊടുക്കാനാണ് നീക്കമെന്നിരിക്കേയാണ് അവകാശവുമായി കേരള കോൺഗ്രസ് എമ്മും ആർ.ജെ.ഡിയും എൻ.സി.പിയും രംഗത്തെത്തിയത്. 

കോട്ടയത്ത് നിന്ന് പാർലമെന്റ് പ്രാതിനിധ്യമുണ്ടായിരുന്ന മാണി ഗ്രൂപ്പ് ഇടതുപക്ഷത്തേക്ക് പോയതോടെയാണ് അത് നഷ്ടമായത്. ജോസ് കെ മാണിക്ക് രാജ്യസഭ സീറ്റ് നൽകുന്നതിനുപകരം ഭരണ പരിഷ്‌കാര കമ്മിഷൻ അധ്യക്ഷൻ, കേരള ആസൂത്രണ കമ്മിഷൻ ഉപാധ്യക്ഷൻ പോലുള്ള കാബിനറ്റ് പദവികളിലേക്ക് പരിഗണിക്കുന്നതായ വാർത്ത കേരള കോൺഗ്രസിനെ ചൊടിപ്പിച്ചിരുന്നു. 

ഈ അസംതൃപ്തി മുതലെടുത്ത് അവരെ യു.ഡി.എഫ് പാളയത്തിൽ തിരികെയെത്തിക്കാനാണ് കെ. സുധാകരൻ അഭിപ്രായപ്രകടനം നടത്തിയിരിക്കുന്നതെന്ന് വ്യക്തമാണ്. എന്നാൽ അതിന്റെ കടയ്ക്കൽ കത്തിവയ്ക്കുന്ന തരത്തിലുള്ള സതീശന്റെ പ്രതികരണം കേരള കോൺഗ്രസ് വൃത്തങ്ങളിൽപോലും അനുരണനങ്ങളുണ്ടാക്കും. ജോസ് കെ മാണിയുമായി മാനസികാടുപ്പം ഇല്ലാത്ത ജോസഫ് ഗ്രൂപ്പ് ഇപ്പോൾത്തന്നെ യു.ഡി.എഫിന്റെ കൂടെയുണ്ട്. ജോസ് കെ മാണിക്ക് ജോസഫ് പക്ഷത്തോട് ചേർന്നുപോകാനാകാത്ത സ്ഥിതി വന്നാൽ തമ്മിൽതർക്കം തലവേദനയായേക്കുമെന്ന ചിന്തയാകും സതീശനുണ്ടായതെന്ന വിശദീകരണങ്ങളും പുറത്തുവരുന്നുണ്ട്.