congress എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
congress എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2024 ജൂൺ 7, വെള്ളിയാഴ്‌ച

മാണി ഗ്രൂപ്പിന് പാലമിട്ട് സുധാകരൻ, മുളയിലേ നുള്ളി സതീശൻ

 ഇടതുമുന്നണിയിൽ രാജ്യസഭ സീറ്റ് തർക്കം:


ഗിരീഷ് കെ നായർ

തിരുവനന്തപുരം: ഇടതുമുന്നണിയിൽ രാജ്യസഭ സീറ്റ് തർക്കം മൂർഛിക്കുമ്പോൾ അസംതൃപ്തരായ കേരള കോൺഗ്രസ് മാണി ഗ്രൂപ്പിനെ തിരികെ യു.ഡി.എഫ് പാളയത്തിലെത്തിക്കാൻ ശ്രമം. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ മാണി ഗ്രൂപ്പിനെ തിരികെയെത്തിക്കണമെന്ന അഭിപ്രായം പറഞ്ഞതിനു പിന്നാലെ എതിർപ്പ് പരസ്യമാക്കി അത്തരത്തിലൊരു തീരുമാനമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ തുറന്നടിച്ചു. ഇക്കാര്യത്തിൽ ചർച്ച നടന്നിട്ടില്ലെന്നും ഹൈക്കമാൻഡ് അനുമതിയും യു.ഡി.എഫ് അനുമതിയുമില്ലാതെ ഇക്കാര്യത്തിൽ തീരുമാനമില്ലെന്നുമാണ് സതീശൻ വിശദീകരിച്ചത്.

പ്രതിപക്ഷ നേതാവും കെ.പി.സി.സി പ്രസിഡന്റും തമ്മിലുള്ള ശീതയുദ്ധം തുടരുന്നുവെന്നു വ്യക്തമാക്കുന്നതാണീ സംഭവം.

കോട്ടയത്ത് പ്രതീക്ഷിച്ച സീറ്റിൽ കേരള കോൺഗ്രസിന്റെ ചാഴികാടൻ പരാജയപ്പെട്ടതോടെ കേരള കോൺഗ്രസിന് പാർലമെന്റ് പദവി ഇല്ലെന്നുറപ്പായി. നിലവിലെ രാജ്യസഭാംഗമായിരുന്നു കേരള കോൺഗ്രസ് ചെയർമാൻ കൂടിയായ ജോസ് കെ മാണി. അദ്ദേഹത്തിന്റെയും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെയും സി.പി.എമ്മിന്റെ എളമരം കരീമിന്റെയും രാജ്യസഭാ കാലാവധിയും കഴിഞ്ഞു. കേരളത്തിൽ ഒഴിവു വരുന്ന മൂന്ന് രാജ്യസഭ സീറ്റുകളിൽ ഒന്ന് സി.പി.എമ്മിനാണ്. രണ്ടാമത്തെ സീറ്റ് സി.പി.ഐക്ക് കൊടുക്കാനാണ് നീക്കമെന്നിരിക്കേയാണ് അവകാശവുമായി കേരള കോൺഗ്രസ് എമ്മും ആർ.ജെ.ഡിയും എൻ.സി.പിയും രംഗത്തെത്തിയത്. 

കോട്ടയത്ത് നിന്ന് പാർലമെന്റ് പ്രാതിനിധ്യമുണ്ടായിരുന്ന മാണി ഗ്രൂപ്പ് ഇടതുപക്ഷത്തേക്ക് പോയതോടെയാണ് അത് നഷ്ടമായത്. ജോസ് കെ മാണിക്ക് രാജ്യസഭ സീറ്റ് നൽകുന്നതിനുപകരം ഭരണ പരിഷ്‌കാര കമ്മിഷൻ അധ്യക്ഷൻ, കേരള ആസൂത്രണ കമ്മിഷൻ ഉപാധ്യക്ഷൻ പോലുള്ള കാബിനറ്റ് പദവികളിലേക്ക് പരിഗണിക്കുന്നതായ വാർത്ത കേരള കോൺഗ്രസിനെ ചൊടിപ്പിച്ചിരുന്നു. 

ഈ അസംതൃപ്തി മുതലെടുത്ത് അവരെ യു.ഡി.എഫ് പാളയത്തിൽ തിരികെയെത്തിക്കാനാണ് കെ. സുധാകരൻ അഭിപ്രായപ്രകടനം നടത്തിയിരിക്കുന്നതെന്ന് വ്യക്തമാണ്. എന്നാൽ അതിന്റെ കടയ്ക്കൽ കത്തിവയ്ക്കുന്ന തരത്തിലുള്ള സതീശന്റെ പ്രതികരണം കേരള കോൺഗ്രസ് വൃത്തങ്ങളിൽപോലും അനുരണനങ്ങളുണ്ടാക്കും. ജോസ് കെ മാണിയുമായി മാനസികാടുപ്പം ഇല്ലാത്ത ജോസഫ് ഗ്രൂപ്പ് ഇപ്പോൾത്തന്നെ യു.ഡി.എഫിന്റെ കൂടെയുണ്ട്. ജോസ് കെ മാണിക്ക് ജോസഫ് പക്ഷത്തോട് ചേർന്നുപോകാനാകാത്ത സ്ഥിതി വന്നാൽ തമ്മിൽതർക്കം തലവേദനയായേക്കുമെന്ന ചിന്തയാകും സതീശനുണ്ടായതെന്ന വിശദീകരണങ്ങളും പുറത്തുവരുന്നുണ്ട്.



2024 മേയ് 28, ചൊവ്വാഴ്ച

സുധാകരനും സതീശനും തമ്മിലുള്ള ശീതയുദ്ധം മറനീക്കി പുറത്തേക്ക്


ഗിരീഷ് കെ നായർ


തിരുവനന്തപുരം: കോൺഗ്രസിലെ അസ്വാരസ്യങ്ങൾ മറനീക്കി പുറത്തുവരാൻ നിമിത്തമായി തിരുവനന്തപുരത്ത് മെയ് 26ന് നടന്ന കെ.എസ്.യു പഠന ക്യാംപിലെ കൂട്ടത്തല്ല്. നെയ്യാറ്റിൻകരയിലെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിലുണ്ടായ കൂട്ടത്തല്ലിൽ ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ കടുത്ത നടപടി ആവശ്യപ്പെട്ടപ്പോൾ മറ്റൊരു വിഭാഗം അത് കുട്ടിക്കളിയായി ഒതുക്കാൻ ശ്രമിച്ചതാണ് നേതൃനിരയിലെ തുടരുന്ന ചേർച്ചക്കുറവ് വ്യക്തമാക്കിയത്.

കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവും തമ്മിൽ ലോക്‌സഭ തെരഞ്ഞെടുപ്പ് കാലത്തുണ്ടായ പടലപ്പിണക്കം മാധ്യമങ്ങളിലൂടെ ലോകം കണ്ടതും അറിഞ്ഞതുമാണ്. ഇതിൽ ഏറ്റവും ഒടുവിലത്തെതാണ് നേതാക്കളുടെ പ്രതികരണത്തിലൂടെ ഇന്നലെ കണ്ടത്. കെ. സുധാകരന്റെയും വി.ഡി സതീശന്റെയും ശരീര ഭാഷയിൽപോലും ഇരുവരും തമ്മിൽ മാനസികാടുപ്പമില്ലെന്ന് വ്യക്തമാക്കിയ പല സംഭവങ്ങളും ഉണ്ടായിട്ടുമുണ്ട്.

കെ.എസ്.യു തെക്കൻ മേഖല പഠന ക്യാംപ് കോൺഗ്രസ് നേതൃത്വത്തിന്റെ അറിവോടെയല്ല സംഘടിപ്പിച്ചതെന്ന ഗുരുതര ആരോപണം ഇന്നലെത്തന്നെ ഉയർന്നിരുന്നു. കൂട്ടത്തല്ലിനു പിന്നാലെയാണ് ഈ വിവരം പുറത്തുവന്നത്. കെ.പി.സി.സി പ്രസിഡന്റിനെ പഠന ക്യാംപിൽ ഉദ്ഘാടകനായി നിശ്ചയിച്ചിരുന്നെങ്കിലും അദ്ദേഹത്തെ അറിയിച്ചത് വളരെ വൈകിയാണെന്നാണ് ലഭിക്കുന്ന വിവരം. തിരുവനന്തപുരത്തുണ്ടായിട്ടും അദ്ദേഹം പരിപാടിയിൽ നിന്നു വിട്ടുനിന്നതോടെ മൂപ്പിളമ തർക്കം കൂടി. സതീശൻ ഉദ്ഘാടകനായി എത്തിയതോടെ പടലപ്പിണക്കം വെളിവായി.

തനിക്ക് അനിഷ്ടമായ ക്യാംപിൽ കൂട്ടത്തല്ലുണ്ടായെന്ന വിവരം പുറത്തുവന്നതിനുപിന്നാലെ ക്യാംപ് നിർത്തിവയ്ക്കാൻ നിർദേശിച്ച കെ.പി.സി.സി പ്രസിഡന്റ്, അന്വേഷണ കമ്മിഷനെ നിയമിക്കുകയും കടുത്ത നടപടി സ്വീകരിക്കുമെന്ന് ഇന്നലെത്തന്നെ അറിയിക്കുകയും ചെയ്തിരുന്നു. ഇതിനുതൊട്ടുപിന്നാലെ പ്രതികരിച്ച സതീശനാകട്ടെ കെ.എസ്.യു തർക്കത്തിൽ കെ.പി.സി.സി ഇടപെടേണ്ടതില്ലെന്ന നിലപാട് സ്വീകരിച്ചത് പ്രസിഡന്റുമായുള്ള നീരസത്തിന്റെ തുടർച്ചയായി. എൻ.എസ്.യു നാലുപേർക്കെതിരേ നടപടിയെടുത്തതോടെ കെ.പി.സി.സിയുടെ അച്ചടക്ക നടപടിക്ക് സാധ്യതയും ഇല്ലാതാക്കി. മാത്രമല്ല, സുധാകരൻ പക്ഷക്കാരായ സംസ്ഥാന-ജില്ലാ നേതാക്കളായ രണ്ടുപേരെ പുറത്താക്കിയതും ക്ഷീണമായി.

അന്വേഷണ കമ്മിഷന്റെ റിപ്പോർട്ടിൽ ക്യാംപ് നടക്കുന്ന വിവരം കെ.പി.സി.സിയെ അറിയിച്ചില്ലെന്ന് ചൂണ്ടിക്കാട്ടുന്നുണ്ട്. ക്യാംപ് ഡയറക്ടറെ തീരുമാനിക്കാതെ പരിപാടി നടത്തിയത് കെ.എസ്.യു സംസ്ഥാന നേതൃത്വത്തിന്റെ വീഴ്ചയായി കെ.പി.സി.സി നേതൃത്വം ചിത്രീകരിക്കുന്നു. 

കെ.എസ്.യു ഭാരവാഹി തെരഞ്ഞെടുപ്പിൽ സുധാകരന് അതൃപ്തി ഉണ്ടായിരുന്നു. അക്കാര്യം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നെങ്കിലും നടപടി ഉണ്ടായില്ല. കെ.എസ്.യുവിന്റെ പ്രഥമ ഭാരവാഹി യോഗം തിരുവനന്തപുരത്ത് കെ.പി.സി.സി ആസ്ഥാനത്ത് നടത്താൻ അനുവദിക്കാതിരുന്നത് ഇതിന്റെ തുടർച്ചയായിരുന്നു. കെ.എസ്.യു പരിപാടി കൊച്ചിയിൽ നടത്തുകയും ഇപ്പോൾ നടന്ന പരിപാടിയിൽ കെ.പി.സി.സി പ്രസിഡന്റിനെ തഴയുകയും ചെയ്തത് ഇതിന്റെ തുടർച്ചയായി.