chief minister എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
chief minister എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2024, ജൂൺ 15, ശനിയാഴ്‌ച

കുടുംബത്തോടൊപ്പം പ്രവാസികളായത് 20 ലക്ഷം

 


ഗിരീഷ് കെ നായർ

തിരുവനന്തപുരം: ലോക കേരള സഭയിൽ ഇന്റർനാഷനൽ ഇൻസ്റ്റിയൂട്ട് ഓഫ് മൈഗ്രേഷൻ ആൻഡ് ഡവലപ്‌മെന്റ് (ഐ.ഐ.എം.എ.ഡി) തയാറാക്കിയ കേരള മൈഗ്രേഷൻ റിപ്പോർട്ട് (കെ.എം.എസ്) ഇന്നലെ പ്രകാശനം ചെയ്തു.

മലയാളികളായ 20 ലക്ഷം കുടുംബങ്ങൾ പ്രവാസികളായെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു.

1998ൽ 16 ലക്ഷമായിരുന്നു പ്രവാസികളെങ്കിൽ 2013ൽ 24 ലക്ഷവും 2018ൽ 21 ലക്ഷവുമായിരുന്നു. കൊവിഡിനുശേഷം 65 ശതമാനം ഇടിവുണ്ടായെങ്കിലും ഇപ്പോൾ 22 ലക്ഷം പ്രവാസികളാണുള്ളത്.

പ്രവാസ സമൂഹത്തിൽ നിന്നുള്ള വരവും കൂടിയിട്ടുണ്ട്. 2018ൽ 8,292 കോടിയായിരുന്നു വരുമാനമെങ്കിൽ 2023ൽ അത് 16,893 കോടിയായി ഉയർന്നു. അഞ്ചുവർഷത്തിനിടെ 155 ശതമാനത്തിന്റെ വർധനയാണുണ്ടായത്.

കൊവിഡിനുശേഷം മലയാളികൾ ഗൾഫിലേക്ക് മാത്രമല്ല, എല്ലാ രാജ്യങ്ങളിലേക്കും പറന്നതായി മുഖ്യമന്ത്രി പറഞ്ഞു.

വിദ്യാർത്ഥികളുടെ എണ്ണത്തിൽ 2018ൽ 1,29,763ലുണ്ടായിരുന്നതിനേക്കാൾ വർധനവുണ്ടായി. 2023ൽ അത് ഇരട്ടിയായെന്നാണ് കണക്ക്. ഇതുകാരണം പ്രവാസികളിൽ 11.30 ശതമാനവും വിദ്യാർത്ഥികളാണ്.

സ്ത്രീകളുടെ കുടിയേറ്റം 2018ൽ 15.8 ശതമാനമായിരുന്നത് 2023ൽ 19.1 ആയി. എന്നാൽ ജി.സി.സി രാജ്യങ്ങളിൽ നിന്ന് സ്ത്രീകൾ യൂറോപ്പിലേക്കും മറ്റ് പാശ്ചാത്യ രാജ്യങ്ങളിലേക്കും കുടിയേറുന്നതായും ഇത് 40.5 ശതമാനമായി വർധിച്ചെന്നും പറയുന്നു.

കേരളത്തിലേക്കുള്ള പണമയക്കലിലും വൻവർധനവുണ്ടായിട്ടുണ്ടെന്ന് സർവേ പറയുന്നു.

2018ൽ 85,092 കോടിയായിരുന്നത് 2023ൽ 2,16,893 കോടിയായി വർധിച്ചു. എന്നാൽ അത് നാട്ടിൽ സ്വീകരിക്കുന്ന കുടുംബങ്ങളുടെ എണ്ണം 16 ശതമാനത്തിൽ നിന്ന് 12 ശതമാനമായി കുറഞ്ഞിട്ടുണ്ട്.

മുസ്‌ളിം കുടുംബങ്ങൾക്ക് 40.1 ശതമാനം വിഹിതവും ഹിന്ദു കുടുംബങ്ങൾക്ക് 39.1 ശതമാനവും ക്രിസ്ത്യൻ കുടുംബങ്ങൾക്ക് 20.8 ശതമാനവും ലഭിച്ചു. ഈ വർഷം മലപ്പുറം ജില്ലയ്ക്ക് 16.2 ശതമാനം വരുമാനം ലഭിച്ചപ്പോൾ കൊല്ലത്തിന് 17.8 ശതമാനം ലഭിച്ചു.

കേരളത്തിൽ അഞ്ച് വീടുകളെടുത്താൽ അതിൽ രണ്ടെണ്ണത്തിലും പ്രവാസികളുണ്ടെന്ന് സർവെ പറയുന്നു.

സർവേ റിപ്പോർട്ട് ലോക കേരള സഭ വേദിയിൽ ചെയർമാൻ ഡോ. എസ്. ഇരുദയ രാജനാണ് മുഖ്യമന്ത്രിക്ക് സമർപ്പിച്ചത്.



2024, മേയ് 25, ശനിയാഴ്‌ച

സ്വകാര്യ സർവകലാശാല ബിൽ ഇത്തവണ അവതരിപ്പിക്കും

 


ഗിരീഷ് കെ നായർ

തിരുവനന്തപുരം: ജൂണിൽ ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ സ്വകാര്യ സർവകലാശാലകൾക്ക് അനുമതി നൽകുന്ന ബിൽ അവതരിപ്പിക്കാൻ സർക്കാർ. ജൂലൈയിൽ ആരംഭിക്കുന്ന നാലു വർഷ ബിരുദമുൾപ്പെടെ പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി സ്വകാര്യ സർവകാലാശാല ബില്ലും അവതരിപ്പിക്കാനാണ് നീക്കം.

ഇത്തവണത്തെ ബജറ്റിൽ സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾ ആരംഭിക്കാൻ നടപടിയുണ്ടാകുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. പ്രഖ്യാപനത്തിനു പിന്നാലെ പാർട്ടി തലത്തിലും മറ്റും സ്വകാര്യ വൽക്കരണത്തിനെതിരേ പ്രതികരണങ്ങൾ ഉണ്ടായെങ്കിലും സ്വകാര്യ, വിദേശ സർവകലാശാലകൾ സംബന്ധിച്ച ബജറ്റ് നിർദേശത്തിൽ മാറ്റമില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പ്രതികരിച്ചിരുന്നു.

ഇതിനു പിന്നാലെ വിഷയത്തിൽ വിശദ പഠനത്തിന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിനെ ചുമതലപ്പെടുത്തി. കൗൺസിൽ നൽകിയ ശുപാർശകളുടെ അടിസ്ഥാനത്തിൽ ബില്ല് തയാറാക്കി. നിയമവകുപ്പിന്റെ ശുപാർശകളും ഉൾപ്പെടുത്തി പരിഷ്‌കരിച്ച ബില്ലാണ് അവതരിപ്പിക്കുക.

കൽപിത സർവകലാശാലകൾക്ക് അനുമതി നൽകാനായിരുന്നു ആദ്യ തീരുമാനമെങ്കിലും അതിന്റെ നിയന്ത്രണം സർക്കാരിനല്ലെന്നു യു.ജി.സിക്കാണെന്നും വ്യക്തമായതോടെ ഇതിൽ നിന്നു പിന്മാറി. നിയമ നിർമാണത്തിലൂടെ സ്വകാര്യ സർവകലാശാലകൾക്ക് അനുമതി നൽകാമെന്ന നിലപാടിലെത്തിയത് പിന്നീടാണ്.

സർക്കാർ നിബന്ധനകൾക്ക് വിധേയമായിട്ടായിരിക്കും സ്വകാര്യ സർവകലാശാലകൾക്ക് അനുമതി നൽകുകയെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് വൃത്തങ്ങൾ  പറഞ്ഞു. പ്രവേശനം നൽകുന്ന വിദ്യാർഥികളിൽ 25 ശതമാനം കേരളത്തിൽ നിന്നുള്ളവരായിരിക്കണം എന്നതാണ് ബില്ലിലെ പ്രധാന വ്യവസ്ഥ. സ്‌കൂളുകളിൽ അധ്യാപകരെ നിയമിക്കുന്നതുപോലെ മാനേജ്‌മെന്റുൾക്ക് യൂനിവേഴ്‌സിറ്റികളിൽ അധ്യാപക നിയമനം അനുവദിക്കില്ല. പകരം ഗവ. സംവിധാനങ്ങൾ നിർദേശിക്കുന്ന യോഗ്യരായ അധ്യാപകരെ മാത്രമേ സ്വകാര്യ യൂനിവേഴ്‌സിറ്റികളിൽ നിയമിക്കാൻ അനുവദിക്കൂ. 

അതേസമയം സ്വകാര്യ യൂനിവേഴ്‌സിറ്റികളിൽ സംവരണം എങ്ങനെയാണ് നടപ്പാക്കേണ്ടത് എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. ബിൽ അവതരിപ്പിക്കുമ്പോഴോ മന്ത്രിസഭാ യോഗത്തിലോ ഇക്കാര്യത്തിൽ വ്യക്തതയുണ്ടാകുമെന്നാണ് കരുതുന്നത്.

കോർപറേഷൻ പരിധിയിൽ 20 ഏക്കറോ, മുനിസിപ്പാലിറ്റിയിൽ 30 ഏക്കറോ, പഞ്ചായത്തിൽ 40 ഏക്കറോ ക്യാംപസ് സൗകര്യമുള്ള സ്ഥാപനങ്ങൾക്ക് യൂനിവേഴ്‌സിറ്റി ആരംഭിക്കാൻ അനുമതി ലഭിക്കും. യൂനിവേഴ്‌സിറ്റി ആസ്ഥാനം 10 ഏക്കറിൽ തുടങ്ങാൻ അനുവാദം ലഭിക്കുമെങ്കിലും വിപുലമായ ക്യാംപസ് പുറത്തുവേണമെന്ന് നിബന്ധനയുണ്ട്. 

ബിൽ അവതരിപ്പിച്ച് അത് നിയമമായ ശേഷമേ സർവകലാശാലകൾ ആരംഭിക്കാനുള്ള അപേക്ഷകൾ സ്വീകരിക്കുകയുള്ളൂ. കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളിൽ സ്വകാര്യ മേഖലയിൽ 430 സർവകലാശാലകൾ പ്രവർത്തിക്കുന്നുണ്ട്.


2024, മേയ് 23, വ്യാഴാഴ്‌ച

വരുമാനത്തിന് ശരണം മദ്യം; ഫലം വന്നാൽ നയം മാറും

 


തെരഞ്ഞെടുപ്പ് ഫലം വന്നാലുടൻ മദ്യനയത്തിൽ മാറ്റം വരുമെന്ന് സൂചന

വരുമാനത്തിന് വേറെ മാർഗമില്ല, മാറ്റം ആവശ്യപ്പെട്ടത് ടൂറിസം വകുപ്പ്

ഡ്രൈ ഡേ 10 വർഷം കൊണ്ട് റവന്യൂ വരുമാനം 4.81 ശതമാനം ഇടിച്ചു


ഗിരീഷ് കെ നായർ


തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യനയത്തിൽ കാതലായ മാറ്റം വരുമെന്ന് റിപ്പോർട്ട്. ഡ്രൈ ഡേ പിൻവലിക്കുക, വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കുക, ഐ.ടി പാർക്കുകളിൽ മദ്യലഭ്യത, മദ്യ കയറ്റുമതിയിലേക്ക് കടക്കുക തുടങ്ങി ഒരു പിടി നയങ്ങളിലാണ് കാതലായ മാറ്റത്തിന് ഒരുങ്ങുന്നതെന്നാണ് അറിയുന്നത്.

ഉപഭോക്തൃസംസ്ഥാനമായ കേരളത്തിന്റെ പ്രധാന വരുമാനം മദ്യവും ലോട്ടറിയുമാണെന്ന ആരോപണം നിലനിൽക്കേയാണ് അത് ശരിവയ്ക്കുന്ന തരത്തിൽ സർക്കാരിന് വരുമാനം കൂട്ടാൻ മദ്യനയത്തിൽ മാറ്റം ആലോചിക്കുന്നതെന്ന് വിലയിരുത്തപ്പെടുന്നു.

മാസത്തിന്റെ ഒന്നാം തീയതി സംസ്ഥാനത്ത് ഡ്രൈ ഡേയാണ് അന്ന് മദ്യം ലഭ്യമല്ല. ആന്റണി സർക്കാർ കൊണ്ടുവന്ന ഈ നയം ഒന്നാം തീയതി കിട്ടുന്ന ശമ്പളം കള്ളുഷാപ്പിൽ കുടിച്ചുതീർക്കുന്നു എന്ന ആരോപണത്തിനു പിന്നാലെയാണ്. എന്നാൽ ഡ്രൈ ഡേ ആചരിക്കുന്നതിൻരെ ഭാഗമായി എല്ലാ മാസവും ഒന്നാം തീയതി മദ്യശാലകൾ അടച്ചിടുമ്പോൾ സംസ്ഥാനത്തിന് വരുമാന നഷ്ടം 15,000 കോടി രൂപയാണെന്ന കണക്കുകളാണ് പിൻവലിക്കാൻ സർക്കാരിനെ പ്രേരിപ്പിക്കുന്നത്. 

എന്നാൽ സർക്കാർ നേരിട്ട് ഡ്രൈ ഡേ പിൻവലിക്കുന്നതിനു പകരം ടൂറിസം, കൃഷി സെക്രട്ടറിമാരെ ഇക്കാര്യത്തിൽ റിപ്പോർട്ട് നൽകാൻ ചുമതലപ്പെടുത്തിയിരുന്നു. ടൂറിസം റിപ്പോർട്ടനുസരിച്ച് വിനോദ സഞ്ചാര മേഖലയിൽ കനത്ത തിരിച്ചടിയാണ് ഡ്രൈ ഡേ ഉണ്ടാക്കിയിരിക്കുന്നതെന്നും ദേശീയ അന്തർദേശീയ കോൺഫറൻസുകളിൽ നിന്ന് സംസ്ഥാനം ഒഴിവാക്കപ്പെടുന്നതായും ചൂണ്ടിക്കാണിച്ചിരുന്നു.

കൃഷിവകുപ്പാകട്ടെ, മസാല ചേർത്ത വൈനുകൾ ഉൾപ്പെടെ ഉണ്ടാക്കാനുള്ള സാധ്യത പരിശോധിക്കാമെന്നും വീഞ്ഞ് നിർമാണം പ്രോത്സാഹിപ്പിക്കാമെന്നും ഹോർട്ടി വൈൻ, മറ്റ് വൈനുകൾ എന്നിവയുടെ ഉത്പാദനം പ്രോത്സാഹിപ്പിക്കാമെന്നും നിർദേശം മുന്നോട്ടുവച്ചതായാണ് വിവരം. 

അതേസമയം, പുതിയ മദ്യനയത്തിന്റെ ഭാഗമായി മൈക്രോ വൈനറിയെന്ന സർക്കാർ പദ്ധതിക്ക് പ്രോത്സാഹനം നൽകുന്നതും ബിവറേജസ് വിൽപന ശാലകൾ ലേലം ചെയ്യുന്നതും പരിഗണിക്കുന്നതായും വിവരമുണ്ട്.

ഡ്രൈ ഡേ നിർത്തലാക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാർ്ചിൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ വകുപ്പ് സെക്രട്ടറിമാരുടെ യോഗം നടന്നിരുന്നു. ഇതിനു പിന്നാലെ കഴിഞ്ഞ ദിവസവും യോഗം ചേർന്നിരുന്നു. ഈ യോഗത്തിലാണ് ഡ്രൈ ഡേ പിൻവലിച്ചാലുള്ള ലാഭക്കണക്ക് വെളിവാക്കപ്പെട്ടത്.

അതേസമയം, മദ്യമില്ലാതെ ഗുജറാത്തും മദ്യനിരോധനത്തിലൂടെ തമിഴ്‌നാടും ബിഹാറും നേട്ടങ്ങളുണ്ടാക്കുമ്പോൾ മദ്യം കൂടുതൽ വിറ്റാൽ നേട്ടം ഉണ്ടാക്കുന്നതിനെ കുറിച്ചുള്ള ആലോചനയ്‌ക്കെതിരേ വിമർശനവും ഉയർന്നിട്ടുണ്ട്.

എന്നാൽ സംസ്ഥാനത്ത് മൊത്തം റവന്യൂ വരുമാനത്തിന്റെ 18.21 ശതമാനമായിരുന്നു 2012-2013 കാലത്ത് മദ്യത്തിൽ നിന്നുള്ള വരുമാനമെങ്കിൽ 2017-2018 കാലത്ത് അത് 14.3 ശതമാനമായും 2022-2023 കാലത്ത് അത് 13.4 ശതമാനമായും കുറഞ്ഞതായും കണക്കുകൾ പറയുന്നു. പത്ത് വർഷത്തിനിടയ്ക്കുണ്ടായ 4.81 ശതമാനത്തിന്റെ റവന്യൂ വരുമാനം കൂട്ടുക ലക്ഷ്യമിട്ടുതന്നെയാണ് ഡ്രൈ ഡേ പിൻവലിക്കാനുള്ള ചർച്ച നടക്കുന്നതെന്ന് വ്യക്തം.

2024, മേയ് 12, ഞായറാഴ്‌ച

ഗവർണർ-സർക്കാർ പോരിന് വീണ്ടും കളമൊരുങ്ങി

 



സഭാസമ്മേളനം ജൂൺ പത്തിന് തുടങ്ങും


ഗിരീഷ് കെ നായർ


തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിദേശ യാത്രാവിവരം തന്നെ അറിയിച്ചില്ലെന്ന് ഗവർണർ സൂചിപ്പിച്ചതോടെ ഗവർണർ-സർക്കാർ പോരിന് വീണ്ടും കളമൊരുങ്ങി. പതിനഞ്ചാം നിയമസഭയുടെ 11ാം സമ്മേളനം ജൂൺ 10ന് ആരംഭിക്കാനിരിക്കേ ഗവർണറുടെ അസംപ്തൃപ്തി നിയമസഭ പാസാക്കുന്ന 15ഓളം ബില്ലുകളെ എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയണം. ഗവർണർ ഒപ്പിടാൻ വിസമ്മതിക്കുകയോ നീട്ടിക്കൊണ്ടു പോവുകയോ ചെയ്താൽ അത് ഗുരുതര സ്ഥിതിവിശേഷമുണ്ടാക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

സംസ്ഥാനത്തിന്റെ നാഥനെന്ന നിലയിൽ ഗവർണറെ സംസ്ഥാന ഭരണാധികാരി യാത്രാ വിവരങ്ങൾ പ്രത്യേകിച്ച് വിദേശ യാത്രയുടെ വിവരങ്ങൾ അറിയിക്കണമെന്ന പ്രോട്ടോക്കോളുണ്ട്. ഈ വർഷമാദ്യം ഗവർണറും സർക്കാരും തമ്മിലുണ്ടായ അസ്വാരസ്യത്തിന്റെ തുടർച്ചയെന്നോണം രാജ്ഭവനെ മുഖ്യമന്ത്രിയുടെ യാത്രാവിവരങ്ങൾ അറിയിച്ചില്ല. മുൻപ് മുഖ്യമന്ത്രി വിദേശയാത്ര പോയപ്പോഴും തന്നെ അറിയിച്ചിരുന്നില്ലെന്നും രാജ്ഭവനെ ഇരുട്ടിൽ നിർത്തുകയാണെന്നും ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി താൻ രാഷ്ട്രപതിക്ക് കത്തയച്ചതായും ഗവർണർ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത് സർക്കാരുമായി അസ്വാരസ്യം തുടരുമെന്ന സൂചനയാണ്.

മെയ് ആറിനാണ് 12 ദിവസത്തെ വിദേശയാത്രയ്ക്ക് മുഖ്യമന്ത്രിയും കുടുംബവും പുറപ്പെട്ടത്. ഇന്തോനേഷ്യ, സിംഗപ്പൂർ, യു.എ.ഇ എന്നിവിടങ്ങിലേയ്ക്കായിരുന്നു യാത്ര. മുഖ്യമമന്ത്രിയുടെ ഔദ്യോഗിക വിദേശ യാത്രയ്ക്ക് സർക്കാർ അറിയിപ്പ് നൽകാറുണ്ടെങ്കിലും അനൗദ്യോഗികമാണെന്ന നിലയ്ക്കാണ് അറിയിപ്പ് നൽകാതിരുന്നതെന്നാണ് വിവരം. എന്നാൽ ഔദ്യോഗിക വിദേശ യാത്രയുടെ വിവരവും തന്നെ അറിയിച്ചില്ലെന്ന് ഗവർണർ ചൂണ്ടിക്കാട്ടുന്നു.

ജനുവരിയിൽ ഗവർണറുടെ റിപ്പബ്ലിക് ദിന വിരുന്നും (അറ്റ് ഹോം) ഗണേഷും കടന്നപ്പള്ളിയും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തപ്പോഴത്തെ ചായസൽക്കാരവും മുഖ്യമന്ത്രിയും മന്ത്രിമാരും ബഹിഷ്‌കരിച്ചിരുന്നു. സഭയിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗവുമായി ബന്ധപ്പെട്ട വിവാദത്തിനു പിന്നാലെയായിരുന്നു ഇത്. നയപ്രഖ്യാപനം ഒന്നര മിനിറ്റിലൊതുക്കി സർക്കാരുമായി സമവായത്തിനില്ലെന്ന് ഗവർണർ സൂചന നൽകിയിരുന്നു. നയപ്രഖ്യാപനത്തിന്റെ ആദ്യത്തെയും അവസാനത്തെയും ഭാഗം മാത്രമാണ് അന്ന് ഗവർണർ വായിച്ചത്. സഭയിലെത്തിയപ്പോൾ തന്നെ സ്വീകരിച്ച മുഖ്യമന്ത്രിയെ നോക്കാനോ അഭിവാദ്യം ചെയ്യാനോ ഗവർണർ തയാറാകാതിരുന്നതും സർക്കാരിനെ ചൊടിപ്പിച്ചിരുന്നു.

റവന്യൂ റിക്കവറി നിയമ ഭേദഗതി ബിൽ, അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയുന്ന ബിൽ, നാലു വർഷ ബിരുദ നിയമ ഭേദഗതി ബിൽ തുടങ്ങിയവ നിയമസഭയിൽ അവതരിപ്പിക്കപ്പെടുന്നുണ്ട്. ഇവയെല്ലാം പ്രധാനമാണെന്നിരിക്കേ ഗവർണറുടെ നയം എന്തായിരിക്കുമെന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ ഉറ്റുനോക്കുന്നത്.