2024, മേയ് 23, വ്യാഴാഴ്‌ച

വരുമാനത്തിന് ശരണം മദ്യം; ഫലം വന്നാൽ നയം മാറും

 


തെരഞ്ഞെടുപ്പ് ഫലം വന്നാലുടൻ മദ്യനയത്തിൽ മാറ്റം വരുമെന്ന് സൂചന

വരുമാനത്തിന് വേറെ മാർഗമില്ല, മാറ്റം ആവശ്യപ്പെട്ടത് ടൂറിസം വകുപ്പ്

ഡ്രൈ ഡേ 10 വർഷം കൊണ്ട് റവന്യൂ വരുമാനം 4.81 ശതമാനം ഇടിച്ചു


ഗിരീഷ് കെ നായർ


തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യനയത്തിൽ കാതലായ മാറ്റം വരുമെന്ന് റിപ്പോർട്ട്. ഡ്രൈ ഡേ പിൻവലിക്കുക, വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കുക, ഐ.ടി പാർക്കുകളിൽ മദ്യലഭ്യത, മദ്യ കയറ്റുമതിയിലേക്ക് കടക്കുക തുടങ്ങി ഒരു പിടി നയങ്ങളിലാണ് കാതലായ മാറ്റത്തിന് ഒരുങ്ങുന്നതെന്നാണ് അറിയുന്നത്.

ഉപഭോക്തൃസംസ്ഥാനമായ കേരളത്തിന്റെ പ്രധാന വരുമാനം മദ്യവും ലോട്ടറിയുമാണെന്ന ആരോപണം നിലനിൽക്കേയാണ് അത് ശരിവയ്ക്കുന്ന തരത്തിൽ സർക്കാരിന് വരുമാനം കൂട്ടാൻ മദ്യനയത്തിൽ മാറ്റം ആലോചിക്കുന്നതെന്ന് വിലയിരുത്തപ്പെടുന്നു.

മാസത്തിന്റെ ഒന്നാം തീയതി സംസ്ഥാനത്ത് ഡ്രൈ ഡേയാണ് അന്ന് മദ്യം ലഭ്യമല്ല. ആന്റണി സർക്കാർ കൊണ്ടുവന്ന ഈ നയം ഒന്നാം തീയതി കിട്ടുന്ന ശമ്പളം കള്ളുഷാപ്പിൽ കുടിച്ചുതീർക്കുന്നു എന്ന ആരോപണത്തിനു പിന്നാലെയാണ്. എന്നാൽ ഡ്രൈ ഡേ ആചരിക്കുന്നതിൻരെ ഭാഗമായി എല്ലാ മാസവും ഒന്നാം തീയതി മദ്യശാലകൾ അടച്ചിടുമ്പോൾ സംസ്ഥാനത്തിന് വരുമാന നഷ്ടം 15,000 കോടി രൂപയാണെന്ന കണക്കുകളാണ് പിൻവലിക്കാൻ സർക്കാരിനെ പ്രേരിപ്പിക്കുന്നത്. 

എന്നാൽ സർക്കാർ നേരിട്ട് ഡ്രൈ ഡേ പിൻവലിക്കുന്നതിനു പകരം ടൂറിസം, കൃഷി സെക്രട്ടറിമാരെ ഇക്കാര്യത്തിൽ റിപ്പോർട്ട് നൽകാൻ ചുമതലപ്പെടുത്തിയിരുന്നു. ടൂറിസം റിപ്പോർട്ടനുസരിച്ച് വിനോദ സഞ്ചാര മേഖലയിൽ കനത്ത തിരിച്ചടിയാണ് ഡ്രൈ ഡേ ഉണ്ടാക്കിയിരിക്കുന്നതെന്നും ദേശീയ അന്തർദേശീയ കോൺഫറൻസുകളിൽ നിന്ന് സംസ്ഥാനം ഒഴിവാക്കപ്പെടുന്നതായും ചൂണ്ടിക്കാണിച്ചിരുന്നു.

കൃഷിവകുപ്പാകട്ടെ, മസാല ചേർത്ത വൈനുകൾ ഉൾപ്പെടെ ഉണ്ടാക്കാനുള്ള സാധ്യത പരിശോധിക്കാമെന്നും വീഞ്ഞ് നിർമാണം പ്രോത്സാഹിപ്പിക്കാമെന്നും ഹോർട്ടി വൈൻ, മറ്റ് വൈനുകൾ എന്നിവയുടെ ഉത്പാദനം പ്രോത്സാഹിപ്പിക്കാമെന്നും നിർദേശം മുന്നോട്ടുവച്ചതായാണ് വിവരം. 

അതേസമയം, പുതിയ മദ്യനയത്തിന്റെ ഭാഗമായി മൈക്രോ വൈനറിയെന്ന സർക്കാർ പദ്ധതിക്ക് പ്രോത്സാഹനം നൽകുന്നതും ബിവറേജസ് വിൽപന ശാലകൾ ലേലം ചെയ്യുന്നതും പരിഗണിക്കുന്നതായും വിവരമുണ്ട്.

ഡ്രൈ ഡേ നിർത്തലാക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാർ്ചിൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ വകുപ്പ് സെക്രട്ടറിമാരുടെ യോഗം നടന്നിരുന്നു. ഇതിനു പിന്നാലെ കഴിഞ്ഞ ദിവസവും യോഗം ചേർന്നിരുന്നു. ഈ യോഗത്തിലാണ് ഡ്രൈ ഡേ പിൻവലിച്ചാലുള്ള ലാഭക്കണക്ക് വെളിവാക്കപ്പെട്ടത്.

അതേസമയം, മദ്യമില്ലാതെ ഗുജറാത്തും മദ്യനിരോധനത്തിലൂടെ തമിഴ്‌നാടും ബിഹാറും നേട്ടങ്ങളുണ്ടാക്കുമ്പോൾ മദ്യം കൂടുതൽ വിറ്റാൽ നേട്ടം ഉണ്ടാക്കുന്നതിനെ കുറിച്ചുള്ള ആലോചനയ്‌ക്കെതിരേ വിമർശനവും ഉയർന്നിട്ടുണ്ട്.

എന്നാൽ സംസ്ഥാനത്ത് മൊത്തം റവന്യൂ വരുമാനത്തിന്റെ 18.21 ശതമാനമായിരുന്നു 2012-2013 കാലത്ത് മദ്യത്തിൽ നിന്നുള്ള വരുമാനമെങ്കിൽ 2017-2018 കാലത്ത് അത് 14.3 ശതമാനമായും 2022-2023 കാലത്ത് അത് 13.4 ശതമാനമായും കുറഞ്ഞതായും കണക്കുകൾ പറയുന്നു. പത്ത് വർഷത്തിനിടയ്ക്കുണ്ടായ 4.81 ശതമാനത്തിന്റെ റവന്യൂ വരുമാനം കൂട്ടുക ലക്ഷ്യമിട്ടുതന്നെയാണ് ഡ്രൈ ഡേ പിൻവലിക്കാനുള്ള ചർച്ച നടക്കുന്നതെന്ന് വ്യക്തം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ