students എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
students എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2024, മേയ് 25, ശനിയാഴ്‌ച

സ്വകാര്യ സർവകലാശാല ബിൽ ഇത്തവണ അവതരിപ്പിക്കും

 


ഗിരീഷ് കെ നായർ

തിരുവനന്തപുരം: ജൂണിൽ ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ സ്വകാര്യ സർവകലാശാലകൾക്ക് അനുമതി നൽകുന്ന ബിൽ അവതരിപ്പിക്കാൻ സർക്കാർ. ജൂലൈയിൽ ആരംഭിക്കുന്ന നാലു വർഷ ബിരുദമുൾപ്പെടെ പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി സ്വകാര്യ സർവകാലാശാല ബില്ലും അവതരിപ്പിക്കാനാണ് നീക്കം.

ഇത്തവണത്തെ ബജറ്റിൽ സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾ ആരംഭിക്കാൻ നടപടിയുണ്ടാകുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. പ്രഖ്യാപനത്തിനു പിന്നാലെ പാർട്ടി തലത്തിലും മറ്റും സ്വകാര്യ വൽക്കരണത്തിനെതിരേ പ്രതികരണങ്ങൾ ഉണ്ടായെങ്കിലും സ്വകാര്യ, വിദേശ സർവകലാശാലകൾ സംബന്ധിച്ച ബജറ്റ് നിർദേശത്തിൽ മാറ്റമില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പ്രതികരിച്ചിരുന്നു.

ഇതിനു പിന്നാലെ വിഷയത്തിൽ വിശദ പഠനത്തിന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിനെ ചുമതലപ്പെടുത്തി. കൗൺസിൽ നൽകിയ ശുപാർശകളുടെ അടിസ്ഥാനത്തിൽ ബില്ല് തയാറാക്കി. നിയമവകുപ്പിന്റെ ശുപാർശകളും ഉൾപ്പെടുത്തി പരിഷ്‌കരിച്ച ബില്ലാണ് അവതരിപ്പിക്കുക.

കൽപിത സർവകലാശാലകൾക്ക് അനുമതി നൽകാനായിരുന്നു ആദ്യ തീരുമാനമെങ്കിലും അതിന്റെ നിയന്ത്രണം സർക്കാരിനല്ലെന്നു യു.ജി.സിക്കാണെന്നും വ്യക്തമായതോടെ ഇതിൽ നിന്നു പിന്മാറി. നിയമ നിർമാണത്തിലൂടെ സ്വകാര്യ സർവകലാശാലകൾക്ക് അനുമതി നൽകാമെന്ന നിലപാടിലെത്തിയത് പിന്നീടാണ്.

സർക്കാർ നിബന്ധനകൾക്ക് വിധേയമായിട്ടായിരിക്കും സ്വകാര്യ സർവകലാശാലകൾക്ക് അനുമതി നൽകുകയെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് വൃത്തങ്ങൾ  പറഞ്ഞു. പ്രവേശനം നൽകുന്ന വിദ്യാർഥികളിൽ 25 ശതമാനം കേരളത്തിൽ നിന്നുള്ളവരായിരിക്കണം എന്നതാണ് ബില്ലിലെ പ്രധാന വ്യവസ്ഥ. സ്‌കൂളുകളിൽ അധ്യാപകരെ നിയമിക്കുന്നതുപോലെ മാനേജ്‌മെന്റുൾക്ക് യൂനിവേഴ്‌സിറ്റികളിൽ അധ്യാപക നിയമനം അനുവദിക്കില്ല. പകരം ഗവ. സംവിധാനങ്ങൾ നിർദേശിക്കുന്ന യോഗ്യരായ അധ്യാപകരെ മാത്രമേ സ്വകാര്യ യൂനിവേഴ്‌സിറ്റികളിൽ നിയമിക്കാൻ അനുവദിക്കൂ. 

അതേസമയം സ്വകാര്യ യൂനിവേഴ്‌സിറ്റികളിൽ സംവരണം എങ്ങനെയാണ് നടപ്പാക്കേണ്ടത് എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. ബിൽ അവതരിപ്പിക്കുമ്പോഴോ മന്ത്രിസഭാ യോഗത്തിലോ ഇക്കാര്യത്തിൽ വ്യക്തതയുണ്ടാകുമെന്നാണ് കരുതുന്നത്.

കോർപറേഷൻ പരിധിയിൽ 20 ഏക്കറോ, മുനിസിപ്പാലിറ്റിയിൽ 30 ഏക്കറോ, പഞ്ചായത്തിൽ 40 ഏക്കറോ ക്യാംപസ് സൗകര്യമുള്ള സ്ഥാപനങ്ങൾക്ക് യൂനിവേഴ്‌സിറ്റി ആരംഭിക്കാൻ അനുമതി ലഭിക്കും. യൂനിവേഴ്‌സിറ്റി ആസ്ഥാനം 10 ഏക്കറിൽ തുടങ്ങാൻ അനുവാദം ലഭിക്കുമെങ്കിലും വിപുലമായ ക്യാംപസ് പുറത്തുവേണമെന്ന് നിബന്ധനയുണ്ട്. 

ബിൽ അവതരിപ്പിച്ച് അത് നിയമമായ ശേഷമേ സർവകലാശാലകൾ ആരംഭിക്കാനുള്ള അപേക്ഷകൾ സ്വീകരിക്കുകയുള്ളൂ. കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളിൽ സ്വകാര്യ മേഖലയിൽ 430 സർവകലാശാലകൾ പ്രവർത്തിക്കുന്നുണ്ട്.


2024, മേയ് 9, വ്യാഴാഴ്‌ച

വാരിക്കോരി നൽകിയോ മാർക്ക് ? കടുക്കുമോ അടുത്ത വർഷം ?


ഗിരീഷ് കെ നായർ


പ്രതീക്ഷിച്ചത് തെറ്റിയില്ല. ഇത്തവണയും ജയശതമാനം ഉയർന്നുതന്നെ. ജയനിരക്കും എ പ്ലസ് നേടിയവരുടെ എണ്ണവും കഴിഞ്ഞ ആറു വർഷത്തെ രണ്ടാമത്തെ ഉയർന്ന നിരക്കിലുമെത്തി. വാരിക്കോരി മാർക്ക് നൽകുന്നത് എസ്.എസ്.എൽ.സി പരീക്ഷയുടെ നിലവാരം കുറയ്ക്കുന്നുവെന്നും നിറം കെടുത്തുന്നുവെന്നും ഇതിനുശേഷമുള്ള മത്സരപരീക്ഷകളിൽ കുട്ടികൾ പിന്നോക്കം പോകുന്നുവെന്നും മറ്റുമുള്ള ആരോപണം നിലനിൽക്കേയാണ് ഇത്തവണയും കുട്ടികൾക്ക് ഉയർന്ന ജയനിരക്ക് ലഭിച്ചിരിക്കുന്നത്.
ഇത്തവണ ജയം 99.69 ശതമാനയപ്പോൾ എ പ്ലസ് നേടിയത് 71,831 പേരാണ്. 2021ൽ കൊവിഡ് കാലത്ത് നടന്ന പരീക്ഷയിലാണ് കൈയയച്ച് മാർക്ക് നൽകിയപ്പോൾ ഇതിനു മുമ്പ് കൂടുതൽ വിജയശതമാനവും കൂടുതൽ കുട്ടികൾക്ക് എ പ്ലസും ലഭിച്ചത്. 2021ൽ നടന്ന എസ്.എസ്.എൽ.സി പരീക്ഷയിൽ 99.47 ശതമാനം പേർ ജയിച്ചപ്പോൾ 1,21,318 എന്ന സർവകാല റെക്കോർഡാണ് എ പ്ലസിലുണ്ടായത്. 2019ൽ പ്രളയകാലത്ത് 98.11 ശതമാനം ജയിച്ചപ്പോൾ എ പ്ലസ് 37,334ഉം 2020ൽ 98.82 ശതമാനം ജയിച്ചപ്പോൾ 41,906 എ പ്ലസുകളും 2022ൽ 99.26 ശതമാനം ജയമുണ്ടായപ്പോൾ 44,363 പേർക്ക് എ പ്ലസും ലഭിച്ചപ്പോൾ കഴിഞ്ഞ വർഷം 99.70 ശതമാനം വിജയവും 68,604 എ പ്ലസുമാണ് ഉണ്ടായിരുന്നത്.
വിജയശതമാനം കൂടുകയും എ പ്ലസ് നേടുന്നവരുടെ എണ്ണം കൂടുന്നതുമല്ലാതെ ദേശീയ മത്സരപരീക്ഷകളിൽ ജയം നേടാൻ കുട്ടികൾക്ക് കഴിയുന്നില്ലെന്നതാണ് വാരിക്കോരി മാർക്കു നൽകുന്നതിനാലാണ് ജയവും എ പ്ലസും കൂടുന്നതെന്ന വിമർശനമുയരുന്നതും ഇതിനാലാണ്. 
അക്ഷരമറിയാത്തവർ പോലും എ പ്ലസ് നേടുന്നതുവെന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ വോയ്‌സ് മെസേജ് ഏറെ വിവാദമുണ്ടാക്കുകയും ചെയ്തിരുന്നു. 2013ൽ ബിജുപ്രഭാകർ, 2016ൽ എം.എസ് ജയ എന്നീ വിദ്യാഭ്യാസ ഡയറക്ടർമാരാണ് എസ്.എസ്.എൽ.സി പരീക്ഷയുടെ നിലവാരത്തകർച്ച ചൂണ്ടിക്കാട്ടി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചത്. എന്നാലും ജയശതമാനവും എ പ്ലസും കൂടുന്നത് തുടർന്നതോടെ വിമർശനങ്ങളുയർന്നിരുന്നു.
ഇത്തവണ കൂടിമാത്രമേ ഇത്തരത്തിലുള്ള ജയശതമാനമുണ്ടാകൂ എന്നു നിരന്തര മൂല്യനിർണയവും പരീക്ഷയും അടുത്ത തവണ മെച്ചപ്പെടുത്തുമെന്നുമാണ് എസ്.സി.ഇ.ആർ.ടി പറയുന്നത്. ഓരോ പേപ്പറിനും മിനിമം മാർക്ക് നിശ്ചയിക്കണമെന്ന ശുപാർശയും പാലിക്കപ്പെട്ടിട്ടില്ല. നിലവിൽ 100 മാർക്ക് ചോദ്യത്തിന് 20 മാർക്കും 50 മാർക്ക് ചോദ്യത്തിന് 10 മാർക്കും നിരന്തര മൂല്യനിർണയത്തിന് ജയിക്കാൻ വേണ്ടത്. ക്ലാസ് ടീച്ചർമാർ കൈയയച്ച് സഹായിക്കുന്നതോടെ ജയശതമാനമേറുന്നു. ഇനി 12 മാർക്കെങ്കിലും ജയിക്കാൻ വേണമന്ന നിയമം അടുത്ത അധ്യയന വർഷം മുതൽ നടപ്പാക്കുമെന്നാണ് ഇപ്പോൾ വകുപ്പ് നൽകുന്ന വിവരം.
നിരന്തര മൂല്യനിർണയമെന്നു പറയുകയല്ലാതെ വാർഷിക പരീക്ഷയിലെ മാർക്കുതന്നെയാണ് ഇപ്പോഴും കുട്ടികളുടെ പഠനനിലവാരം അളക്കാനുള്ള ഉപാധിയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. നിരന്തര മൂല്യനിർണയം നിശ്ചിത മാർക്കിടുന്നതായി ചുരുങ്ങി. പുതിയ പാഠ്യപദ്ധതിയിൽ കുട്ടികളുടെ പഠന നിലവാരം അളക്കാൻ ശാസ്ത്രീയമായ വഴികൾ നടപ്പാക്കിയില്ലെങ്കിലും ജയവും എ പ്ലസും തുടരുകയും മത്സര പരീക്ഷകൾ കീറാമുട്ടിയായി ഒതുങ്ങുകയും ചെയ്യുമെന്ന് വിദ്യാഭ്യാസ വിദഗ്ധർ വിലയിരുത്തപ്പെടുന്നു.