2024 മേയ് 12, ഞായറാഴ്‌ച

ഗവർണർ-സർക്കാർ പോരിന് വീണ്ടും കളമൊരുങ്ങി

 



സഭാസമ്മേളനം ജൂൺ പത്തിന് തുടങ്ങും


ഗിരീഷ് കെ നായർ


തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിദേശ യാത്രാവിവരം തന്നെ അറിയിച്ചില്ലെന്ന് ഗവർണർ സൂചിപ്പിച്ചതോടെ ഗവർണർ-സർക്കാർ പോരിന് വീണ്ടും കളമൊരുങ്ങി. പതിനഞ്ചാം നിയമസഭയുടെ 11ാം സമ്മേളനം ജൂൺ 10ന് ആരംഭിക്കാനിരിക്കേ ഗവർണറുടെ അസംപ്തൃപ്തി നിയമസഭ പാസാക്കുന്ന 15ഓളം ബില്ലുകളെ എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയണം. ഗവർണർ ഒപ്പിടാൻ വിസമ്മതിക്കുകയോ നീട്ടിക്കൊണ്ടു പോവുകയോ ചെയ്താൽ അത് ഗുരുതര സ്ഥിതിവിശേഷമുണ്ടാക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

സംസ്ഥാനത്തിന്റെ നാഥനെന്ന നിലയിൽ ഗവർണറെ സംസ്ഥാന ഭരണാധികാരി യാത്രാ വിവരങ്ങൾ പ്രത്യേകിച്ച് വിദേശ യാത്രയുടെ വിവരങ്ങൾ അറിയിക്കണമെന്ന പ്രോട്ടോക്കോളുണ്ട്. ഈ വർഷമാദ്യം ഗവർണറും സർക്കാരും തമ്മിലുണ്ടായ അസ്വാരസ്യത്തിന്റെ തുടർച്ചയെന്നോണം രാജ്ഭവനെ മുഖ്യമന്ത്രിയുടെ യാത്രാവിവരങ്ങൾ അറിയിച്ചില്ല. മുൻപ് മുഖ്യമന്ത്രി വിദേശയാത്ര പോയപ്പോഴും തന്നെ അറിയിച്ചിരുന്നില്ലെന്നും രാജ്ഭവനെ ഇരുട്ടിൽ നിർത്തുകയാണെന്നും ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി താൻ രാഷ്ട്രപതിക്ക് കത്തയച്ചതായും ഗവർണർ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത് സർക്കാരുമായി അസ്വാരസ്യം തുടരുമെന്ന സൂചനയാണ്.

മെയ് ആറിനാണ് 12 ദിവസത്തെ വിദേശയാത്രയ്ക്ക് മുഖ്യമന്ത്രിയും കുടുംബവും പുറപ്പെട്ടത്. ഇന്തോനേഷ്യ, സിംഗപ്പൂർ, യു.എ.ഇ എന്നിവിടങ്ങിലേയ്ക്കായിരുന്നു യാത്ര. മുഖ്യമമന്ത്രിയുടെ ഔദ്യോഗിക വിദേശ യാത്രയ്ക്ക് സർക്കാർ അറിയിപ്പ് നൽകാറുണ്ടെങ്കിലും അനൗദ്യോഗികമാണെന്ന നിലയ്ക്കാണ് അറിയിപ്പ് നൽകാതിരുന്നതെന്നാണ് വിവരം. എന്നാൽ ഔദ്യോഗിക വിദേശ യാത്രയുടെ വിവരവും തന്നെ അറിയിച്ചില്ലെന്ന് ഗവർണർ ചൂണ്ടിക്കാട്ടുന്നു.

ജനുവരിയിൽ ഗവർണറുടെ റിപ്പബ്ലിക് ദിന വിരുന്നും (അറ്റ് ഹോം) ഗണേഷും കടന്നപ്പള്ളിയും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തപ്പോഴത്തെ ചായസൽക്കാരവും മുഖ്യമന്ത്രിയും മന്ത്രിമാരും ബഹിഷ്‌കരിച്ചിരുന്നു. സഭയിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗവുമായി ബന്ധപ്പെട്ട വിവാദത്തിനു പിന്നാലെയായിരുന്നു ഇത്. നയപ്രഖ്യാപനം ഒന്നര മിനിറ്റിലൊതുക്കി സർക്കാരുമായി സമവായത്തിനില്ലെന്ന് ഗവർണർ സൂചന നൽകിയിരുന്നു. നയപ്രഖ്യാപനത്തിന്റെ ആദ്യത്തെയും അവസാനത്തെയും ഭാഗം മാത്രമാണ് അന്ന് ഗവർണർ വായിച്ചത്. സഭയിലെത്തിയപ്പോൾ തന്നെ സ്വീകരിച്ച മുഖ്യമന്ത്രിയെ നോക്കാനോ അഭിവാദ്യം ചെയ്യാനോ ഗവർണർ തയാറാകാതിരുന്നതും സർക്കാരിനെ ചൊടിപ്പിച്ചിരുന്നു.

റവന്യൂ റിക്കവറി നിയമ ഭേദഗതി ബിൽ, അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയുന്ന ബിൽ, നാലു വർഷ ബിരുദ നിയമ ഭേദഗതി ബിൽ തുടങ്ങിയവ നിയമസഭയിൽ അവതരിപ്പിക്കപ്പെടുന്നുണ്ട്. ഇവയെല്ലാം പ്രധാനമാണെന്നിരിക്കേ ഗവർണറുടെ നയം എന്തായിരിക്കുമെന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ ഉറ്റുനോക്കുന്നത്.



2024 മേയ് 9, വ്യാഴാഴ്‌ച

വാരിക്കോരി നൽകിയോ മാർക്ക് ? കടുക്കുമോ അടുത്ത വർഷം ?


ഗിരീഷ് കെ നായർ


പ്രതീക്ഷിച്ചത് തെറ്റിയില്ല. ഇത്തവണയും ജയശതമാനം ഉയർന്നുതന്നെ. ജയനിരക്കും എ പ്ലസ് നേടിയവരുടെ എണ്ണവും കഴിഞ്ഞ ആറു വർഷത്തെ രണ്ടാമത്തെ ഉയർന്ന നിരക്കിലുമെത്തി. വാരിക്കോരി മാർക്ക് നൽകുന്നത് എസ്.എസ്.എൽ.സി പരീക്ഷയുടെ നിലവാരം കുറയ്ക്കുന്നുവെന്നും നിറം കെടുത്തുന്നുവെന്നും ഇതിനുശേഷമുള്ള മത്സരപരീക്ഷകളിൽ കുട്ടികൾ പിന്നോക്കം പോകുന്നുവെന്നും മറ്റുമുള്ള ആരോപണം നിലനിൽക്കേയാണ് ഇത്തവണയും കുട്ടികൾക്ക് ഉയർന്ന ജയനിരക്ക് ലഭിച്ചിരിക്കുന്നത്.
ഇത്തവണ ജയം 99.69 ശതമാനയപ്പോൾ എ പ്ലസ് നേടിയത് 71,831 പേരാണ്. 2021ൽ കൊവിഡ് കാലത്ത് നടന്ന പരീക്ഷയിലാണ് കൈയയച്ച് മാർക്ക് നൽകിയപ്പോൾ ഇതിനു മുമ്പ് കൂടുതൽ വിജയശതമാനവും കൂടുതൽ കുട്ടികൾക്ക് എ പ്ലസും ലഭിച്ചത്. 2021ൽ നടന്ന എസ്.എസ്.എൽ.സി പരീക്ഷയിൽ 99.47 ശതമാനം പേർ ജയിച്ചപ്പോൾ 1,21,318 എന്ന സർവകാല റെക്കോർഡാണ് എ പ്ലസിലുണ്ടായത്. 2019ൽ പ്രളയകാലത്ത് 98.11 ശതമാനം ജയിച്ചപ്പോൾ എ പ്ലസ് 37,334ഉം 2020ൽ 98.82 ശതമാനം ജയിച്ചപ്പോൾ 41,906 എ പ്ലസുകളും 2022ൽ 99.26 ശതമാനം ജയമുണ്ടായപ്പോൾ 44,363 പേർക്ക് എ പ്ലസും ലഭിച്ചപ്പോൾ കഴിഞ്ഞ വർഷം 99.70 ശതമാനം വിജയവും 68,604 എ പ്ലസുമാണ് ഉണ്ടായിരുന്നത്.
വിജയശതമാനം കൂടുകയും എ പ്ലസ് നേടുന്നവരുടെ എണ്ണം കൂടുന്നതുമല്ലാതെ ദേശീയ മത്സരപരീക്ഷകളിൽ ജയം നേടാൻ കുട്ടികൾക്ക് കഴിയുന്നില്ലെന്നതാണ് വാരിക്കോരി മാർക്കു നൽകുന്നതിനാലാണ് ജയവും എ പ്ലസും കൂടുന്നതെന്ന വിമർശനമുയരുന്നതും ഇതിനാലാണ്. 
അക്ഷരമറിയാത്തവർ പോലും എ പ്ലസ് നേടുന്നതുവെന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ വോയ്‌സ് മെസേജ് ഏറെ വിവാദമുണ്ടാക്കുകയും ചെയ്തിരുന്നു. 2013ൽ ബിജുപ്രഭാകർ, 2016ൽ എം.എസ് ജയ എന്നീ വിദ്യാഭ്യാസ ഡയറക്ടർമാരാണ് എസ്.എസ്.എൽ.സി പരീക്ഷയുടെ നിലവാരത്തകർച്ച ചൂണ്ടിക്കാട്ടി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചത്. എന്നാലും ജയശതമാനവും എ പ്ലസും കൂടുന്നത് തുടർന്നതോടെ വിമർശനങ്ങളുയർന്നിരുന്നു.
ഇത്തവണ കൂടിമാത്രമേ ഇത്തരത്തിലുള്ള ജയശതമാനമുണ്ടാകൂ എന്നു നിരന്തര മൂല്യനിർണയവും പരീക്ഷയും അടുത്ത തവണ മെച്ചപ്പെടുത്തുമെന്നുമാണ് എസ്.സി.ഇ.ആർ.ടി പറയുന്നത്. ഓരോ പേപ്പറിനും മിനിമം മാർക്ക് നിശ്ചയിക്കണമെന്ന ശുപാർശയും പാലിക്കപ്പെട്ടിട്ടില്ല. നിലവിൽ 100 മാർക്ക് ചോദ്യത്തിന് 20 മാർക്കും 50 മാർക്ക് ചോദ്യത്തിന് 10 മാർക്കും നിരന്തര മൂല്യനിർണയത്തിന് ജയിക്കാൻ വേണ്ടത്. ക്ലാസ് ടീച്ചർമാർ കൈയയച്ച് സഹായിക്കുന്നതോടെ ജയശതമാനമേറുന്നു. ഇനി 12 മാർക്കെങ്കിലും ജയിക്കാൻ വേണമന്ന നിയമം അടുത്ത അധ്യയന വർഷം മുതൽ നടപ്പാക്കുമെന്നാണ് ഇപ്പോൾ വകുപ്പ് നൽകുന്ന വിവരം.
നിരന്തര മൂല്യനിർണയമെന്നു പറയുകയല്ലാതെ വാർഷിക പരീക്ഷയിലെ മാർക്കുതന്നെയാണ് ഇപ്പോഴും കുട്ടികളുടെ പഠനനിലവാരം അളക്കാനുള്ള ഉപാധിയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. നിരന്തര മൂല്യനിർണയം നിശ്ചിത മാർക്കിടുന്നതായി ചുരുങ്ങി. പുതിയ പാഠ്യപദ്ധതിയിൽ കുട്ടികളുടെ പഠന നിലവാരം അളക്കാൻ ശാസ്ത്രീയമായ വഴികൾ നടപ്പാക്കിയില്ലെങ്കിലും ജയവും എ പ്ലസും തുടരുകയും മത്സര പരീക്ഷകൾ കീറാമുട്ടിയായി ഒതുങ്ങുകയും ചെയ്യുമെന്ന് വിദ്യാഭ്യാസ വിദഗ്ധർ വിലയിരുത്തപ്പെടുന്നു.

2020 മേയ് 10, ഞായറാഴ്‌ച

മസ്‌കറ്റില്‍ നിന്ന് നാട്ടിലെത്തി; സുധീഷിന് ആശ്വാസം, ഇനി ചികിത്സ നാട്ടില്‍


കൊച്ചി: കണ്ണില്‍ ഇരുമ്പ് പിന്‍ തറച്ച് വേദനിച്ച്, മരിച്ചതുപോലെ ജീവിച്ച സുധീഷ് ഒടുവില്‍ കൊച്ചിയില്‍ വിമാനമിറങ്ങി. ഒരു മാസത്തിലേറെയുള്ള കാത്തിരിപ്പിനുശേഷമാണ് കോഴിക്കോട്് കൊയിലാണ്ടി സ്വദേശി സുധീഷ് കൃഷ്ണന്‍ നാടണയുന്നത്.
മസ്‌കത്തില്‍ നിന്നുള്ള ആദ്യ വിമാനത്തിലാണ് ഇന്നലെ രാത്രി സുധീഷ് കൊച്ചിയിലെത്തിയത്. കഴിഞ്ഞ മാസമാണ് ഒമാനിലെ ജോലിചെയ്തിരുന്ന കര്‍ട്ടണ്‍ കടയില്‍ വച്ച് കര്‍ട്ടന്റെ പിന്‍ സുധീഷിന്റെ കണ്ണില്‍ തറച്ചുകയറിയത്. സലാല സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ വിദഗ്ധ ചികിത്സ നിര്‍ദേശിച്ചു. കൊവിഡ് 19 കാരണമുള്ള ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്നതിനാലും വന്‍ ചെലവ് വരുമെന്നതിനാലും മസ്‌കറ്റില്‍ പോയി വിദഗ്ധ ചികിത്സ തേടാനായില്ല,. അന്നുമുതല്‍ നാടിന്റെ കരുതലിലേക്ക് മടങ്ങാന്‍ പ്രാര്ഥിച്ചു കഴിയുകയായിരുന്നു ഈ യുവാവ്.
ഈ വിമാനത്തില്‍ മസ്‌കറ്റ്‌ ഗവര്‍ണറേറ്റില്‍ നിന്നുള്ളവര്‍ മാത്രമേ ഉണ്ടാവൂ എന്നറിഞ്ഞപ്പോള്‍ സലാല കെ.എം.സി.സിയുമായി ബന്ധപ്പെടുകയും അവരുടെ സഹായത്തോടെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് ആദ്യ വിമാനത്തില്‍ എത്തുകയായിരുന്നു. ഇനി നാട്ടില്‍ വിദഗ്ധ ചികിത്സ തേടാനുള്ള ശ്രമത്തിലാണ് സുധീഷ്.


2020 മേയ് 3, ഞായറാഴ്‌ച

ബ്ലാക്ക് മാന്‍ പിടിയിലായി


ഒടുവില്‍ അവന്‍ പിടിയിലായി. കോഴിക്കോട് നിവാസികളുടെ പേടിസ്വപ്‌നമായി മാറിയിരുന്ന ബ്ലാക്മാന്‍ ആണ് പൊലിസിന്റെ പിടിയിലായത്. തലശേരി സ്വദേശി അജ്മലാണ് ആ കള്ളക്കിങ്കരന്‍.
രാത്രി മതിലുകളില്‍ നിന്ന് മതിലുകളിലേക്ക് പറന്നു പോകുന്ന രീതിയിലാണ് കണ്ട നാട്ടുകാര്‍ ഇയാളെപ്പറ്റി പറഞ്ഞത്. വീടിനു മുട്ടുകയും കല്ലെറിയുകയും കോളിംഗ് ബെല്‍ അടിക്കുകയും സ്ത്രീകളെ തുണിപൊക്കി കാട്ടുകയും വാഹനങ്ങള്‍ തകര്‍ക്കുകയും വിവസ്ത്രനായി ഓടുകയുമൊക്കെ വിനോദങ്ങളായിരുന്നു ഈ ബ്ലാക്ക് മാന്റെ. ഒടുവില്‍ കോഴിക്കോട്ടുകാര്‍ ഉറക്കമിളച്ച് കാത്തിരുന്നു. പിടിതരാതെ അതിവേഗത്തില്‍ മറയുന്ന ബ്ലാക്ക് മാന്‍ ഭയപ്പാടുണ്ടാക്കി. പോലീസും കിണഞ്ഞു പരിശ്രമിക്കുന്നുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം ഒരു മാളിനടുത്ത് ഇയാളെ കണ്ടു. സാദൃശ്യം സിസിടിവികളില്‍ നിന്ന് മനസിലാക്കിയ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു.
17ലധികം കേസുകള്‍ ഇയാളുടെ പേരിലുണ്ട്. കോവിഡ് കാലത്ത് സര്ക്കാര്‍ വിട്ടയച്ച പ്രതികളിലൊരാളാണ് ഈ ഭയങ്കരന്‍. കല്ലായിയിലെ ഒരു വീടിനടുത്തുനിന്നാണ് പിടികൂടിയത്. രാത്രി ഡ്യൂട്ടി കഴിഞ്ഞുപോയ ഒരു നഴ്‌സിനെ ലൈംഗികമായി പീഡിപ്പിച്ച കേസും ഇയാള്‍ക്കെതിരേയുണ്ട്.

2020 ഏപ്രിൽ 29, ബുധനാഴ്‌ച

ഏകപക്ഷീയ ഉത്തരവിനേറ്റ തിരിച്ചടി


കൊച്ചി: ജീവനക്കാരോട് ചര്‍ച്ചയ്ക്കുപോലും മുതിരാതെ സര്‍ക്കാര്‍ ഏകപക്ഷീയമായി നടപ്പാക്കാനൊരുങ്ങിയ നടപടിക്കേറ്റ തിരിച്ചടിയായിവേണം ഹൈക്കോടതി ഉത്തരവിനെ കാണാന്‍.
വ്യക്തമായ കാരണം പോലും വിശദീകരിക്കാനില്ലാതെയാണ് ശമ്പളം പിടിക്കാനുള്ള തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതെന്നുള്ള ഹൈക്കോടതിയുടെ നിരീക്ഷണം പ്രധാനപ്പെട്ടതാണ്. പ്രളയകാലത്ത് പുനരുദ്ധാരണം ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ തവണ ശമ്പളം പിടിച്ചത്. 60 ശതമാനം ഉദ്യോഗസ്ഥര്‍ മാത്രമാണ് അന്ന് ശമ്പളം നല്‍കി സഹകരിച്ചത്.
കിട്ടിയ പണത്തിന്റെ സിംഹഭാഗവും മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ജംബോ പരിവാരങ്ങളുടെ ഊരു ചുറ്റലിനും ഉന്നത കാബിനറ്റ് പോസ്റ്റുകള്‍ക്കുമാണ് വിനിയോഗിക്കപ്പെട്ടത്.
മുന്‍ എം.പി സമ്പത്തിനെ സര്‍ക്കാര്‍ പ്രതിനിധിയായി കാബിനറ്റ് റാങ്ക് നല്‍കി ഡല്‍ഹിയില്‍ അയച്ചതും സി.പി.ഐ എം.എല്‍.എ കെ രാജനെ ചീഫ് വിപ്പാക്കിയതും അഡ്വക്കേറ്റ് ജനറല്‍ സുധാകരപ്രസാദിനും വി.എസിനും ബാലകൃഷ്ണപിള്ളയ്ക്കും കാബിനറ്റ് റാങ്ക് നല്‍കിയതും പ്രളയബാധയ്ക്ക് ശേഷമായിരുന്നല്ലോ.
കൊവിഡുകാലത്തുപോലും മുണ്ടു മുറുക്കി ഉടുക്കുന്നതിനുപകരം വിഐപി യാത്രയ്ക്ക് ഹെലിക്കോപ്ടര്‍ വാടകയ്‌ക്കെടുക്കാന്‍ 1.7 കോടി ചെലവാക്കിയതും ആരും മറന്നിട്ടുമില്ല. 2000 കോടി ലക്ഷ്യമിട്ട് നടത്തിയ 2018ലെ സാലറി ചലഞ്ചില്‍ ലഭിച്ചത് 1230 കോടി മാത്രമാണ്.
ഇത്തവണ ശമ്പളം പിടിക്കുന്നത് കൊവിഡ് പ്രതിരോധത്തിനാണെന്നുപോലും കോടതിയെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാര്‍ തുനിയാതിരുന്നത് അജ്ഞതയാണെന്നു കരുതാനാവില്ല. അത് കോടതിക്കും ബോധ്യപ്പെട്ടിരിക്കണം. അടിസ്ഥാനപരമായി നിരവധി കാര്യങ്ങള്‍ക്കുവേണ്ടിയാണ് ശമ്പളം പിടിക്കുന്നതെന്ന സര്‍ക്കാര്‍ നിലപാട് സംശയം ജനിപ്പിക്കുന്നതായിരുന്നു.
സാധാരണ ഗതിയില്‍ സര്‍ക്കാര്‍ ജോലിക്കാരുടെ ശമ്പളം പിടിക്കുമ്പോള്‍ അതുമായി ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്ത് തീരുമാനമുണ്ടാക്കേണ്ടതായിരുന്നു. കൊവിഡ് കാലത്ത് സംസ്ഥാനത്ത് അസാധാരണമായ സ്ഥിതിയാണ് സംജാതമായിരിക്കുന്നതെന്ന് എല്ലാവര്‍ക്കും വ്യക്തവുമാണ്. എന്നാല്‍ ഉദാരമായ സംഭാവന ചോദിക്കുന്നതിനുപകരം എക്‌സിക്യൂട്ടീവ് ഓര്‍ഡറിലൂടെ ശമ്പളം പിടിച്ചെടുക്കാനുള്ള ശ്രമത്തെയാണ് ഹരജിക്കാര്‍ ചോദ്യം ചെയ്തത്. ഇവിടെയാണ് ശമ്പളം അവകാശമാണെന്ന നിയമ നിരീക്ഷണം ഉണ്ടാവുന്നത്.
പി.എസ്.സി പരീക്ഷ എഴുതി ജോലിയിലെത്തുന്ന ഒരു സാധാരണ ഉദ്യോഗാര്‍ഥിക്ക് 20 മുതല്‍ 25 വര്‍ഷം വരെയാണ് സര്‍വീസ് ലഭിക്കുക. ഇതിനിടയ്ക്ക് വിവാഹം, വീട്, കുട്ടികളുടെ പഠിത്തം, കുടുംബത്തെ പോറ്റുക എന്നിവയെല്ലാം അയാളുടെ ഉത്തരവാദിത്തമാണ്. ലഭിക്കുന്ന ശമ്പളം കൊണ്ട് രണ്ടറ്റവും കൂട്ടിമുട്ടിച്ചുകൊണ്ടുപോകാനുള്ള ശ്രമത്തിനിടെ ഒരുമാസത്തെ ശമ്പളം നഷ്ടപ്പെടുക എന്നു പറയുന്നത് ഇടത്തരക്കാരായ ഇക്കൂട്ടര്‍ക്ക് താങ്ങാനാവില്ലെന്ന വസ്തുത ഗൗനിക്കേണ്ടതാണ്.
കൊവിഡ് കാലത്ത് അതിന്റെ തീഷ്ണത അറിയുന്നവരില്‍ ഭൂരിഭാഗവും സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണുതാനും. അവരില്‍ത്തന്നെ അവശ്യവിഭാഗത്തില്‍ പെടുന്നവരുടെ ശമ്പളം പോലും പിടിക്കുമായിരുന്നു.
പിടിക്കുന്ന ശമ്പളം സര്‍ക്കാര്‍ തിരികെ നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നെങ്കിലും അത് ആരും വിശ്വാസത്തിലെടുത്തിരുന്നില്ല. സാമ്പത്തികബാധ്യതയില്‍ ഉഴറുന്ന സര്‍ക്കാര്‍ എന്നു കരകയറാനാണെന്ന ചോദ്യം പ്രസക്തവുമാണ്. ശമ്പളം പിടിക്കാനുള്ള ഉത്തരവില്‍ അത് തിരികെ നല്‍കുമെന്ന ഒരു വരി ചേര്‍ക്കാന്‍ പോലും സര്‍ക്കാര്‍ തയാറായില്ലെന്നതും എടുത്തുപറയേണ്ടതാണ്.
സിംഗിള്‍ ബഞ്ചാണ് സര്‍ക്കാര്‍ ഉത്തരവ് രണ്ടുമാസത്തേക്ക് സ്റ്റേ ചെയ്തിരിക്കുന്നത് എന്നതിനാല്‍ ഡിവിഷന്‍ ബഞ്ചില്‍ ഹരജി നല്‍കാന്‍ കഴിയും. എന്നാല്‍ അതിനിടെയുള്ള രണ്ടുമാസം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മുഴുവന്‍ ശമ്പളവും നല്‍കേണ്ടതുണ്ട്. ഉത്തരവ് നടപ്പായിരുന്നെങ്കില്‍ 12 ദിവസത്തെ ശമ്പളം കിഴിച്ച് ബാക്കി നല്‍കിയാല്‍ മതിയായിരുന്നു. ശമ്പളം നല്‍കാന്‍ പ്രയാസമാണെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നതാണ്. ഈ സാഹചര്യത്തില്‍ ആ പണവും കണ്ടെത്തേണ്ടിവരും. പോരാത്തതിന് 12 ശതമാനം ഡി.എ അനുവദിച്ചത് കൊടുക്കാന്‍ ബാക്കി നില്‍ക്കുന്നുമുണ്ട്.
കൊവിഡിനെ നേരിടാന്‍ ഏറ്റവും കൂടുതല്‍ തുക കേന്ദ്രത്തോട് ആവശ്യപ്പെട്ടത് സംസ്ഥാന സര്‍ക്കാരാണ്. എണ്‍പതിനായിരം കോടി രൂപ. ഈ പിരിവെല്ലാം കഴിഞ്ഞ് ഈ തുക കൂടി കിട്ടിയാല്‍ എവിടേക്കുപോകുമെന്ന് സംശയിക്കുന്നവരെ കുറ്റം പറയാന്‍ പാടില്ലല്ലോ. എറണാകുളത്ത് സി.പി.എം ഏരിയാ സെക്രട്ടറിക്കെതിരേയുള്ള 15 ലക്ഷത്തിന്റെ  പ്രളയ ഫണ്ട് തട്ടിപ്പും ഇത്തരം വേറെ തട്ടിപ്പുകള്‍ ഇപ്പോഴും പുറത്തുവരുന്നതും ജനങ്ങള്‍ കാണുന്നുണ്ട്. ഇതിലൊന്നും നടപടികള്‍ ഫലപ്രദമല്ലാതെ വരുമ്പോള്‍ സ്വന്തം ശമ്പളം കൈവിട്ടുകളിക്കാന്‍ ആരും തയാറാകില്ലെന്നതാണ് കോടതിയില്‍ ഹരജി പോകാനുള്ള മറ്റൊരു കാരണം. അക്കാര്യം കോടതിക്കും ബോധ്യമായതിനാലായിരിക്കുമല്ലോ സ്റ്റേ.