2019 ജൂൺ 27, വ്യാഴാഴ്‌ച

ലിച്ചിപ്പഴം വില്ലനായേക്കാം; സൂക്ഷിച്ച് ഉപയോഗിക്കണം


ബിഹാറില്‍ ഗുരുതര മസ്തിഷ്‌കവീക്കത്തെ തുടര്‍ന്ന് 145 കുട്ടികള്‍ മരിച്ചത് രാജ്യത്തെ നടുക്കിയ സംഭവമാണ്. (150ല്‍ അധികമെന്നാണ് അനൗദ്യോഗിക കണക്ക്) ആശുപത്രിയില്‍ ഗുരുതര സ്ഥിതിയില്‍ തുടരുന്ന കുട്ടികള്‍ ഇനിയുമുണ്ടെന്നറിയുന്നതും ആശങ്കപ്പെടുത്തുന്നു. മരണങ്ങള്‍ക്ക് കാരണമെന്തെന്ന് കണ്ടെത്തുന്നതില്‍ വിജയിച്ചെന്നുപറയാം. എന്നാല്‍ മരണങ്ങള്‍ നിലയ്ക്കാത്തതെന്തുകൊണ്ടെന്ന് വിശദീകരിക്കാന്‍ ബിഹാറിലെ എന്‍.ഡി.എ സഖ്യസര്‍ക്കാരിനായിട്ടില്ല. സര്‍ക്കാരിന്റെ പിടിപ്പുകേട് ചൂണ്ടിക്കാട്ടി സുപ്രിംകോടതിയിലും ബിഹാറിലെ മജിസ്‌ട്രേറ്റ് കോടതിയിലും കേസുണ്ടായതിനു കാരണവും ഇതുതന്നെ. അസുഖം ചികിത്സിച്ചു ഭേദമാക്കാവുന്നതായിരുന്നെന്നാണ് ചികിത്സകരുടെയും വിദഗ്ധരുടെയും പക്ഷം. എന്നാല്‍ സര്‍ക്കാരിന്റെ പിടിപ്പുകേട് എങ്ങനെ ചികിത്സിക്കുമെന്നതില്‍ കോടതിക്ക് ഉത്തരം കണ്ടെത്തേണ്ടിവരും.

ലിച്ചിപ്പഴം വില്ലന്‍

ലിച്ചി എന്ന പഴം ഇന്ന് കേരളത്തില്‍ സര്‍വസാധാരണമായി ലഭിക്കുന്ന ഒരു ഉത്തരേന്ത്യന്‍ പഴമാണ്. സംസ്ഥാനത്തും ഒരുകാലത്ത് പരക്കേ കൃഷി ചെയ്യാന്‍ ശ്രമിച്ചിരുന്നു. ചിലേടങ്ങളില്‍ കൃഷിയുമുണ്ട്. ലിച്ചിപ്പഴമാണ് ശിശുമരണങ്ങള്‍ക്ക് കാരണമെന്ന രീതിയില്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ ആ പഴത്തില്‍ നിന്നു പിന്തിരിയാന്‍ പലരേയും പ്രേരിപ്പിക്കുന്നു എന്നത് രഹസ്യമല്ല. ബിഹാറിലെ മുസഫര്‍പൂരിലാണ് ലിച്ചികൃഷി കൂടുതലും. മുന്‍പും ഇവിടെ കുട്ടിമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. അന്നൊന്നും ഇന്നുലഭിക്കുന്ന പ്രചാരണം ശിശുമരണ വാര്‍ത്തയ്ക്ക് ലഭിച്ചില്ല. വാര്‍ത്താ മാധ്യമങ്ങളും സമൂഹ മാധ്യമങ്ങളും ഏറെ മുന്നോട്ടുപോയിരിക്കുന്നു. 1995ല്‍ ആണ് കുട്ടികളുടെ മരണം ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2009ല്‍ 95ഉം 2011ല്‍ 197ഉം 2012ല്‍ 275ഉം 2013ല്‍ 143ഉം 2014ല്‍ 355 പേരും മരിച്ചു. അതുകൊണ്ടൊന്നും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഉണര്‍ന്നില്ലെന്നതിലേക്കാണ് ഈ വര്‍ഷമുണ്ടായ മരണങ്ങള്‍ വിരല്‍ചൂണ്ടുന്നത്.
ലിച്ചി വൈറസ് എന്നപേരിലും ലിച്ചി സിന്‍ഡ്രോം എന്നപേരിലും ഇല്ലാക്കഥകളിലൂടെ ലിച്ചിപ്പഴത്തെ വില്ലനാക്കാന്‍ അറിഞ്ഞോ അറിയാതെയോ പലരും ശ്രമിക്കുന്നുണ്ട്. ലിച്ചി വില്ലന്‍ പഴമല്ല. ലിച്ചിയില്‍ അടങ്ങിയിരിക്കുന്ന ഹൈപ്പോഗ്ലൈസിന്‍ എ, മെഥിലിന്‍ സൈക്ലോപ്രോപ്പൈല്‍ ഗ്ലൈസിന്‍ എന്നീ ഘടകങ്ങള്‍ കുട്ടികളിലെ മരണത്തിനു കാരണമാണെന്ന് കണ്ടെത്തിയത് 2015ലാണ്. നാഷനല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളുമായി ചേര്‍ന്ന് പഠനത്തിലാണ് ഈ വിവരം പുറത്തുവന്നത്. എന്നാല്‍ ഈ ഘടകങ്ങള്‍ മരണത്തിനുകാരണമാകുന്നത് ഒരാള്‍ ലിച്ചിമാത്രമാണ് കഴിക്കുന്നതെങ്കില്‍ മാത്രമാണ്.

ലിച്ചിയുടെ മരണവഴി

അധികം പഴുക്കാത്ത ലിച്ചിപ്പഴത്തില്‍ കൂടുതലായുള്ള ഈ ഘടകങ്ങള്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഗണ്യമായി കുറയ്ക്കാന്‍ പോരുന്നതാണ്. മുതിര്‍ന്നവര്‍ക്ക് അത്ര താല്‍പര്യമില്ലാത്തതോ അവര്‍ക്ക് മറ്റ് ആഹാരസാധനങ്ങള്‍ കഴിക്കാന്‍ സമയം കിട്ടുന്നതോ കാരണം കുട്ടികള്‍ ഇതിന്റെ ഇരയാവുകയാണ്. സമയാസമയം ഭക്ഷണവും വെള്ളവും ലഭിക്കാത്ത കുട്ടികള്‍ ലിച്ചിയിലാണ് വിശപ്പും ദാഹവും ശമിപ്പിക്കുന്നത്. വെറുംവയറ്റിലും കുട്ടികള്‍ ഇത് ധാരാളമായി കഴിക്കുന്നതോടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയുകയും അത് തലച്ചോറിലെ വീക്കത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. പ്രത്യേകിച്ച് പോഷകാഹാരക്കുറവുള്ളപ്പോള്‍ കരളില്‍ ഗ്ലൈകോജന്റെ അളവ് ഗുരുതരമായ അളവിലേക്ക് കുറയും. ഇത് ലോ ബ്ലഡ് പ്രഷിറിലേക്ക് നയിക്കുകയും ചെയ്യും.
ഇതാണ് മരണകാരണമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്. അതായത് അമിതമായ ലിച്ചിപ്പഴ ഉപയോഗം മരണത്തിലേക്ക് നയിക്കുന്നു. അമിതമായി ഈ പഴം കഴിക്കേണ്ട സാഹചര്യമുണ്ടോ ബിഹാറില്‍. ഉണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്.

പട്ടിണിയും പോഷകക്കുറവും

ബിഹാറിലെ മുസഫര്‍പൂര്‍ പാവപ്പെട്ടവരുടെ പട്ടണങ്ങളിലൊന്നാണ്. പാവപ്പെട്ടവരില്‍ പാവപ്പെട്ടവരായ ദലിത് വിഭാഗമായ മഹാദലിത് വിഭാഗത്തില്‍ പെട്ടവരാണിവിടെ അധികവും. മുസഹര്‍ വിഭാഗവും പട്ടികജാതിക്കാരും കൂടുതലായുണ്ട്. ബിഹാറിലെ പോഷകാഹാരക്കുറവിന് കുപ്രസിദ്ധി നേടിയ സ്ഥലങ്ങളിലൊന്നാണ് മുസഫര്‍പൂര്‍. സമയത്തിന് ആഹാരം ലഭിക്കാതിരിക്കുന്നതും കുടിവെള്ള ക്ഷാമവും കൂടി ചേരുമ്പോള്‍ ജനജീവിതം ദുഷ്‌കരമാകുന്നു. കുട്ടികള്‍ വിശപ്പു നിവര്‍ത്തിക്കുന്നത് ധാരാളമായി ലഭിക്കുന്ന ലിച്ചിപ്പഴം കഴിച്ചാണ്. പ്രത്യേകിച്ച് മെയ്-ജൂണ്‍-ജൂലൈ മാസങ്ങളിലേക്ക് വിളവെടുപ്പ് ആകുമ്പോള്‍. പലപ്പോഴും അധികം പഴുക്കാത്ത പഴങ്ങളാണ് കുട്ടികള്‍ ഇഷ്ടപ്പെടുന്നത്. ആഹാരമില്ലാതെ, ശുദ്ധമായ കുടിവെള്ളമില്ലാതെ, പോഷകമില്ലാതെ കുട്ടികള്‍ അധികം പഴുക്കാത്ത ലിച്ചി ധാരാളമായി കഴിക്കുമ്പോള്‍ അത് മസ്തിഷ്‌കവീക്കം എന്ന അസുഖത്തിലേക്ക് നയിക്കുന്നു.

പോഷകത്തിന്റെ കുറവ്

നിതി ആയോഗ് 2018ല്‍ പുറത്തുവിട്ട കണക്കുപ്രകാരം ബിഹാറില്‍ 48.3 ശതമാനമാണ് പോഷകാഹാരക്കുറവിന്റെ തോത്. ഏറ്റവും കൂടുതല്‍ പോഷകാഹാരക്കൂറവ് നേരിടുന്ന സംസ്ഥാനവും ബിഹാര്‍ തന്നെ. കേരളത്തിന് അഭിമാനിക്കാമെങ്കില്‍ പോഷകാഹാരക്കുറവിന്റെ തോത് 19.70 ശതമാനം ഇവിടെയുമുണ്ടെന്നത് ചെറിയകാര്യമല്ല. പല രോഗാവസ്ഥയ്ക്കും ഇത് കാരണമാകുമെന്ന് മനസിലാക്കി സര്‍ക്കാരിന്റെ സത്വരശ്രദ്ധ ഇവിടേക്ക് പതിയേണ്ടതുണ്ട്. സംസ്ഥാനത്ത് പോഷകാഹാരക്കുറവ് നികത്തപ്പെട്ടത് വിദ്യാസമ്പന്നരായ ജനങ്ങളുള്ളതിനാലാണ്. പാവപ്പെട്ട ആദിവാസി ഗ്രാമങ്ങളിലും പിന്നോക്കാവസ്ഥ അനുഭവിക്കുന്നവരിലും ഇത് കൂടുതലാണ് എന്ന പഠനങ്ങള്‍ പുറത്തുവന്നിട്ടുമുണ്ട്.. അങ്ങനെവരുമ്പോള്‍ സര്‍ക്കാര്‍ ആനുകൂല്യമുണ്ടായിട്ടും 48 ശതമാനമുള്ള ബിഹാറില്‍ നിന്ന് വിഭിന്നമല്ല കേരളമെന്ന് കാണാവുന്നതാണ്.

ആരോഗ്യ സംവിധാനങ്ങളും ഡോക്ടര്‍മാരും

ലിച്ചിപ്പഴം കഴിച്ചാണ് രോഗമുണ്ടായത് എന്ന് വ്യക്തമായാല്‍ മരണ സംഖ്യ കുറയ്ക്കുന്നതില്‍ ആദ്യഘട്ടത്തില്‍ പ്രതിരോധം തീര്‍ക്കാനാവുക ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ്. സര്‍ക്കാരിന്റെ സഹായത്തോടെ മാത്രമേ ഇത് സാധ്യമാവുകയുള്ളൂ പ്രതിസന്ധിയുണ്ട്. ബിഹാറില്‍ പല കുട്ടികളെയും സമയത്തിന് ചികിത്സിച്ചിരുന്നെങ്കില്‍ രക്ഷപ്പെടുത്താമായിരുന്നെന്ന് ഡോക്ടര്‍മാര്‍ പറയുന്നത് ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ്. ഗ്ലൂക്കോസ് ഈ കുട്ടികള്‍ക്ക് നല്‍കാന്‍ സാധിച്ചിരുന്നെങ്കില്‍ രാജ്യം കണ്ട കുട്ടിമരണങ്ങള്‍ തടയാമായിരുന്നു. ആവശ്യത്തിന് ചികിത്സാ കേന്ദ്രങ്ങളില്ലാതിരുന്നതും ഡോക്ടര്‍മാരുടെ എണ്ണക്കുറവും മരുന്നുകളില്ലാത്ത അവസ്ഥയും രോഗികളെ കിടത്തി ചികിത്സിക്കാന്‍ ആവശ്യത്തിന് കിടക്കകളില്ലാത്ത ആശുപത്രികളുമൊക്കെ മരണ സംഖ്യ കൂടാന്‍ കാരണമായി.
ഇന്ത്യയില്‍ ഡോക്ടര്‍മാരുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. രാജ്യത്ത്  2018ലെ ദേശിയ ആരോഗ്യ പ്രോഫൈല്‍ അനുസരിച്ച് 11,082 പേര്‍ക്ക് ഒരു ഡോക്ടര്‍ മാത്രമാണുള്ളത്. ഡല്‍ഹിയില്‍ 2,203 പേര്‍ക്ക് ഒരു ഡോക്ടര്‍ എന്ന അനുപാതമാണ് ഉള്ളതെന്നിരിക്കേ ബിഹാറില്‍ ഇത് 28, 391 പേര്‍ക്ക് ഒരു ഡോക്ടര്‍ എന്നതാണ്. ഉത്തര്‍പ്രദേശ് ഭാഗ്യം കൊണ്ട് രക്ഷപ്പെടുകയാണ്. ഇവിടെ 18,962 പേര്‍ക്കാണ് ഒരു ഡോക്ടര്‍. ആരോഗ്യരംഗത്ത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ശുഷ്‌കാന്തി ഇല്ലെന്നതിന്റെ മകുടോദാഹരണമാണ് ആരോഗ്യരംഗത്തെ ഈ ദയനീയാവസ്ഥ ചൂണ്ടിക്കാട്ടുന്നത്.

സര്‍ക്കാരിന്റെ പിടിപ്പുകേട്

1995ല്‍ ലിച്ചിപ്പഴം മരണഹേതുവാകുന്നു എന്ന കണ്ടെത്തലിനുശേഷവും എല്ലാ വര്‍ഷവും ബിഹാറില്‍ മരണങ്ങളുണ്ടാകുന്നുണ്ട്. സര്‍ക്കാരിന് ഇതിനെ ഫലപ്രദമായി നേരിടാന്‍ കഴിയാത്തത് ഒരു ജനതയുടെ ദുഖമായി ഇപ്പോഴും അവശേഷിക്കുന്നു. കാലവര്‍ഷത്തിനുമുന്നോടിയായി ഈ അസുഖം പൊട്ടിപ്പുറപ്പെടുന്നതായി മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ സമ്മതിച്ചിട്ടുണ്ട്. കുട്ടികള്‍ ഇതിനിരയാവുന്നതില്‍ ആശങ്കയുണ്ടെന്നും പറയുന്ന മുഖ്യമന്ത്രിക്ക് അതുതടയാന്‍ എന്തു മാര്‍ഗങ്ങള്‍ സ്വീകരിക്കാനാവുമെന്ന് പറയാനാവുന്നില്ലെന്നതും കണ്ടതാണ്.
ആരോഗ്യമന്ത്രാലയത്തിന്റെ ഹെല്‍ത്ത് മാനേജ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം വിശദീകരണത്തില്‍ മുസഫര്‍പൂരില്‍ ആകെയുള്ള ഒരു കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററും 103 പ്രൈമറി ഹെല്‍ത്ത് സെന്ററുകളും രോഗീപരിചരണത്തിന് ഉതകുന്നവയാണെന്ന് ഉറപ്പ് പറയുന്നില്ല. അഞ്ച് എന്ന ഗ്രേഡില്‍ പൂജ്യമാണ് ഈ ഹെല്‍ത്ത് സെന്ററുകള്‍ക്ക് ലഭിച്ചിരിക്കുന്നതെന്നറിയുമ്പോള്‍ ഒരു ഗ്രാമത്തെ സര്‍ക്കാര്‍ എങ്ങനെ കാണുന്നു എന്നതിന്റെ നേര്‍ക്കാഴ്ചയായി.

ചെയ്യാവുന്ന ചിലത്്

രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് സംസ്ഥാന തലത്തിലല്ല എന്നിരിക്കേ ഗ്രാമീണ തലത്തില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ഇതിനെപ്പറ്റി ആദ്യസൂചനകള്‍ ലഭിക്കുക. അവരുടെ ഫലപ്രദമായ നടപടിക്രമങ്ങള്‍ ജനങ്ങളില്‍ അവബോധം ഉണര്‍ത്താന്‍ സാധിക്കും. അവരെ അതിനുപ്രാപ്തരാക്കുക എന്നത് ഒരു സര്‍ക്കാരിന്റെ പ്രഥമ പരിഗണനയാവണം.
പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നവയാണെങ്കില്‍ അവിടെ നിര്‍ബന്ധമായും രണ്ടോ അതിലധികമോ മെഡിക്കല്‍ ഓഫീസര്‍മാരും ആറിലധികം നഴ്‌സുമാരോ പ്രസവശുശ്രൂഷകരോ വേണമെന്നും ഒരു പ്രസവമുറിയും ലാബും ടോയ്‌ലറ്റുകളും ജനറേറ്ററും നിര്‍ബന്ധമാണെന്നുമാണ് നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറും പ്രവര്‍ത്തിക്കാത്തിടങ്ങളില്‍പോലും ഒരു മെഡിക്കല്‍ ഓഫീസറും ഒരു നഴ്‌സും നിര്‍ബന്ധമാണ്.
മുസഫര്‍പൂര്‍ ജില്ലയിലെ 103 പ്രൈമറി ഹെല്‍ത്ത് സെന്ററുകളില്‍ 98 എണ്ണത്തിലും ഈ നിബന്ധന പിന്തുടരുന്നില്ല. ജനസംഖ്യ അനുസരിച്ച് ഈ ജില്ലയില്‍ 43 കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ വേണമെന്നിരിക്കേ ആകെയുള്ളത് ഒന്നുമാത്രമാണ്.

രോഹിത് സഹാനി

മുസഫര്‍പൂര്‍ ഗ്രാമത്തിലെ രോഹിത് സഹാനിയെന്ന മൂന്നുവയസുകാരന്റ മരണം കുട്ടിമരണത്തിന്റെ നേര്‍ച്ചിത്രമാണ്. മരിക്കുന്നതിന്റെ തലേന്ന് രാത്രി ഗ്രാമത്തില്‍ ആഘോഷത്തില്‍ പങ്കെടുത്ത് സദ്യയുണ്ണാന്‍ രോഹിത് പോയി. സദ്യയുണ്ട് തിരിച്ചെത്തിയ രോഹിത് രാത്രി ഉണര്‍ന്നുപോലും വെള്ളം കുടിക്കാന്‍ ചോദിച്ചതായി മാതാവ് പറഞ്ഞു. പുലര്‍ച്ചെ വിശക്കുന്നെന്ന് പറഞ്ഞ കുട്ടിക്ക് രണ്ടു സ്പൂണ്‍ കഞ്ഞിയേ കഴിക്കാന്‍ കഴിഞ്ഞുള്ളൂ. തുടര്‍ന്ന് വയറിളക്കം. പ്രദേശത്തെ ഡോക്ടര്‍മാര്‍ കയ്യൊഴിഞ്ഞപ്പോള്‍ ദൂരെ ആശുപത്രിയിലേക്കോടി. കടുത്ത പനിയുള്ള കുട്ടിയെ മൂന്നുവട്ടം വാര്‍ഡുകള്‍ മാറ്റി ചികിത്സിച്ചു. ഒടുവില്‍ അഞ്ചുമണിക്കൂറിനുശേഷം ഓക്‌സിജന്‍ ഇരിക്കുമ്പോള്‍ത്തന്നെ കുട്ടി മരിച്ചു. മസ്തിഷ്‌ക വീക്കം, മസ്തിഷ്‌ക ജ്വരം എന്നൊക്കെ ഡോക്ടര്‍മാര്‍ വിശദീകരിച്ചെങ്കില്‍ മരിക്കാറായ കുട്ടികള്‍ വന്നുകൊണ്ടേയിരുന്നെന്നാണ് രോഹിതിന്റെ മാതാവ് പറഞ്ഞത്. ആറുമാസത്തിനും 15 വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികളെയാണ് ഇതേറ്റവും അധികം ബാധിച്ചത്. മരണത്തില്‍ രക്ഷപ്പെട്ടവര്‍ക്ക് നാഡീതകരാറുള്ളതായും റിപ്പോര്‍ട്ടുകളുണ്ട്.


2019 ജൂൺ 21, വെള്ളിയാഴ്‌ച

ലോക്‌സഭ പിടിച്ചെങ്കിലും രാജ്യസഭ ?


ബി.ജെ.പി 17ാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച് അധികാരത്തിലേറി. ഈ തെരഞ്ഞെടുപ്പിന് മുന്‍പ് പ്രതിപക്ഷ കക്ഷികള്‍ വോട്ടര്‍മാര്‍ക്ക് ഒരു മുന്നറിയിപ്പ് നല്‍കിയിരുന്നു. കാവിപ്പാര്‍ട്ടി ഒരിക്കല്‍ക്കൂടി അധികാരത്തിലെത്തിയാല്‍ ഈ രാജ്യത്തിന്റെ ബഹുസ്വരതയും ക്രമസമാധാനവും തകരുമെന്നും ഭരണയുടെ ഘടനതന്നെ മാറ്റിമറിക്കപ്പെടുമെന്നുമായിരുന്നു അത്. റിസര്‍വ്ബാങ്ക് പോലുള്ളവയുടെ സ്വയംഭരണാവകാശം തകരുമെന്നും നിയമം പന്താടപ്പെടുമെന്നും ഒരുപക്ഷേ ഭാവിയില്‍ തെരഞ്ഞെടുപ്പുകള്‍ പോലും നടന്നേക്കില്ലെന്നും വരെ ചൂണ്ടിക്കാണിക്കപ്പെട്ടു.
ബി.ജെ.പി അധികാരത്തിലെത്തിയതോടെ പ്രതിപക്ഷം ഭയപ്പെട്ടതു സംഭവിച്ചെന്നു കരുതാം. മുന്നറിയിപ്പുകള്‍ സംഭവങ്ങളാവുമോ എന്നത് കാത്തിരുന്നു കാണേണ്ടതാണ്. എങ്കിലും ലോക്‌സഭയില്‍ മൃഗീയഭൂരിപക്ഷമുള്ള കാവിപ്പടയ്ക്ക് ഏതുനിയമവും പാസാക്കിയെടുക്കാന്‍ ബുദ്ധിമുട്ടേണ്ടിവരില്ല. പക്ഷേ രാജ്യസഭ ഇന്നും ബി.ജെ.പിക്ക് മെരുങ്ങിയിട്ടില്ല. 543ല്‍ 353 സീറ്റുകളാണ് ലോക്‌സഭയില്‍ എന്‍.ഡി.എ സ്വന്തമാക്കിയതെങ്കില്‍ രാജ്യസഭ അടിയറവയ്ക്കാതെ പ്രതിപക്ഷം ഇന്നും സൂക്ഷിക്കുകയാണ്.

രാജ്യസഭ കക്ഷിനില

രാജ്യസഭയില്‍ ആകെ സീറ്റുകള്‍ 245 ആണ്. ഇതില്‍ 241 എം.പിമാരും തെരഞ്ഞെടുക്കപ്പെടുന്നവരാണ്. നാലെണ്ണം നാമനിര്‍ദേശം ചെയ്യപ്പെടുന്നവരും. നിലവില്‍ എന്‍.ഡി.എക്ക് 102 അംഗങ്ങളാണ് സഭയിലുള്ളത്. ഈ നിലയില്‍ ലോക്‌സഭയില്‍ പാസായാല്‍ പോലും രാജ്യസഭയില്‍ എത്തുന്ന ബില്ലുകള്‍ പാസാക്കിയെടുക്കാന്‍ കാവിപ്പടയ്ക്കാവില്ല. ഭൂരിപക്ഷത്തിന് ബി.ജെ.പിക്ക് 20 സീറ്റുകളുടെ കുറവുണ്ട്. അതുകൊണ്ട് തല്‍ക്കാലം ഭരണഘടന അഴിച്ചുപണിയുമെന്ന പേടിവേണ്ട. രാജ്യസഭയില്‍ പ്രതിപക്ഷം അതിനു സമ്മതിക്കുകയുമില്ല. എങ്കിലും ഒരു ഭയാശങ്ക ഇല്ലാതില്ല. കാരണം, 20 സീറ്റുകള്‍ ബി.ജെ.പിയെ സംബന്ധിച്ച് ബാലികേറാമലയല്ലെന്നതുതന്നെ. അതുനേടിയെടുക്കാന്‍ അമിത്ഷായും പരിവാരവും എത്ര തരംതാണ കളികള്‍ക്കും തയാറാവുകയും ചെയ്യും. കോണ്‍ഗ്രസ് ഉള്‍പ്പെടെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കാണാനാവാത്ത മര്‍മത്തായിരിക്കും കൊട്ട് കിട്ടുക എന്നതും അവര്‍ തുടരുന്ന രീതിയാണ്.

സംസ്ഥാന ഭരണം

പാര്‍ലമെന്റില്‍ നിയമങ്ങള്‍ പാസാക്കിയാലും രാജ്യസഭയില്‍ പരാജയപ്പെടുത്താമെന്ന മേല്‍ക്കൈ കോണ്‍ഗ്രസിനുണ്ടായിരുന്നു. രാജ്യസഭ എം.പികളെത്തുന്നത് സംസ്ഥാനത്തെ എം.എല്‍.എമാരുടെ വോട്ടുകള്‍ അടിസ്ഥാനമാക്കിയാണെന്നിരിക്കേ സംസ്ഥാന ഭരണം പിടിക്കുകയോ പങ്കിടുകയോ ചെയ്താല്‍ അതും എത്തിപ്പിടിക്കാമെന്നത് ആരും പഠിപ്പിക്കേണ്ടതില്ല. അപ്പോള്‍ സംസ്ഥാന ഭരണം പിടിക്കുക എന്നത് കേന്ദ്രഭരണം പിടിക്കുന്നതുപോലെ പ്രധാനമാണ്. രാജ്യസഭ കൈയിലെത്തണമെങ്കില്‍ മഹാരാഷ്ട്രയും ഹരിയാനയും ഝാര്‍ഖണ്ഡും ഉത്തര്‍പ്രദേശും അസമും നിലനിര്‍ത്തിയാല്‍ മാത്രം പോര ബി.ജെ.പിക്ക്. രണ്ടു സംസ്ഥാനങ്ങള്‍ കൂടി സ്വന്തമാവുകയും വേണം. അതിനുള്ള കളികളാണ് ബംഗാളിലും പഞ്ചാബിലും പാര്‍ട്ടി നടത്തിവരുന്നത്. ഇത് സംഭവിച്ചാല്‍ 2023ല്‍ രാജ്യസഭ ബി.ജെ.പിയുടേതാവും. പിന്നീടുള്ള ഒരു വര്‍ഷം മാത്രം പ്രതിപക്ഷം വോട്ടര്‍മാര്‍ക്ക് നല്‍കിയ മുന്നറിയിപ്പോര്‍ത്ത് ഭയപ്പെട്ടാല്‍ മതി. അതുവരെ വലിയഭയപ്പാടുകള്‍ക്ക് അടിസ്ഥാനമില്ല. പിന്നെ, രാഷ്ട്രീയകക്ഷികളുടെ ചാഞ്ചാട്ടം പ്രവചനാതീതമായതിനാല്‍ ഇതിനിടെ എന്തും സംഭവിച്ചേക്കാമെന്നുമാത്രം.
ഈ വര്‍ഷവും അടുത്ത വര്‍ഷവും നടക്കുന്ന രാജ്യസഭ തെരഞ്ഞെടുപ്പുകളില്‍ നിന്ന് എന്‍.ഡി.എ സഖ്യം 23 സീറ്റുകള്‍ നേടിയേക്കും. എന്നാല്‍ ഏഴു സീറ്റുകള്‍ സഖ്യത്തിന് നഷ്ടപ്പെടുമെന്നതിനാല്‍ രാജ്യസഭയിലെ ഭൂരിപക്ഷത്തിന് നാലു സീറ്റുകള്‍ കുറവുണ്ടാവും.

സീറ്റുകള്‍ ഇങ്ങനെ

അസമില്‍ രണ്ടുസീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ സീറ്റുകള്‍ സംസ്ഥാന ഭരണം നേടിയ ബി.ജെ.പി സ്വന്തമാക്കുമെന്നുറപ്പ്. ഇതോടെ മൂന്നു സീറ്റുകളും അവരുടേതാവും. തമിഴ്‌നാട്ടില്‍ ആറുസീറ്റുകളില്‍ തെരഞ്ഞെടുപ്പ് നടക്കുമെങ്കിലും സഖ്യകക്ഷിയായ അണ്ണാ ഡി.എം.കെ നാലില്‍ത്തന്നെ തുടരുമെന്നതിനാല്‍ രാജ്യസഭയില്‍ എം.പിമാരുടെ എണ്ണത്തില്‍ മാറ്റമുണ്ടാകില്ല. മഹാരാഷ്ട്ര അതുപോലെയല്ല. നിലവില്‍ ഓരോ അംഗങ്ങളാണ് ബി.ജെ.പിക്കും ശിവസേനയ്ക്കും ഇവിടെനിന്ന് രാജ്യസഭയിലുള്ളത്. അടുത്തവര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ രാജ്യസഭയിലേക്ക് പാര്‍ട്ടികള്‍ക്ക് എത്ര എം.പിമാരെ അയക്കാനാകുമെന്നത് ഫലം പോലെയിരിക്കും. ബംഗാളില്‍ അഞ്ച് സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുമെങ്കിലും തൃണമൂല്‍ അത് നിലനിര്‍ത്തുമെന്ന് കരുതാം. ഒഡിഷയില്‍ ബി.ജെ.ഡിക്ക് മൂന്നു സീറ്റുണ്ട്. കോണ്‍ഗ്രസിന് ഒന്നും. തെരഞ്ഞെടുപ്പോടെ ഒരംഗത്തെ ജയിപ്പിക്കാനുള്ള ഭൂരിപക്ഷം ബി.ജെ.പി നേടിയിട്ടുണ്ട്. രാജസ്ഥാന്‍ ബി.ജെ.പിക്ക് വഴുതിപ്പോയ സംസ്ഥാനമാണ്. ഇവിടുത്തെ മൂന്നില്‍ രണ്ടു സീറ്റ് ബി.ജെ.പിക്ക് നഷ്ടമാകും. ഝാര്‍ഖണ്ഡ് ഭരണം പിടിച്ചതിനാല്‍ ഇവിടുത്തെ രണ്ടുസീറ്റും നേടി ആ കുറവ് പാര്‍ട്ടി നികത്തും. ഗുജറാത്തില്‍ ഭരണം നേടിയതുകൊണ്ട് മൂന്നുസീറ്റുകള്‍ ബി.ജെ.പി നിലനിര്‍ത്തും. ബിഹാറില്‍ ജെ.ഡി.യു-ബി.ജെപി സഖ്യത്തിന് 5 സീറ്റുണ്ടെങ്കിലും രണ്ടെണ്ണം നഷ്ടപ്പെട്ടേക്കും. മധ്യപ്രദേശിലും ഛത്തിസ്ഗഡിലും ബി.ജെ.പിക്ക് ഒരുസീറ്റ് വീതം കൈമോശം വരും. ഹരിയാനയിലെ രണ്ടു സീറ്റ് ആര്‍ക്കെന്നറിയാന്‍ നിയസഭാ തെരഞ്ഞെടുപ്പ് കഴിയണം. ആന്ധ്രയിലും തെലങ്കാനയിലും നോക്കേണ്ടെങ്കിലും മണിപ്പൂരിലെ ഒരു സീറ്റ് നിലനിര്‍ത്താനാവും. മേഘാലയയും ഹിമാചലും മിസോറമും അരുണാചലും ഉത്തരാഖണ്ഡും നേടിയാല്‍ ഓരോ സീറ്റ് സ്വന്തമാകും. കര്‍ണാടകത്തില്‍ ഒന്നില്‍ത്തന്നെ ഒതുങ്ങിയേക്കും. ഉത്തര്‍പ്രദേശില്‍ നിന്ന് 9 സീറ്റുകള്‍ ലഭിക്കും. കശ്മിര്‍ നിയമസഭാ തെരഞ്ഞെടുപ്പാണ് ഉത്തരം നല്‍കേണ്ടത്. പുതുച്ചേരിയില്‍ അണ്ണാ ഡി.എം.കെയുടെ സീറ്റ് കോണ്‍ഗ്രസ് നേടും. കേരളം പറയേണ്ടതില്ല. 2020 വരെ മേല്‍പറഞ്ഞ ചിത്രത്തില്‍ വലിയ മാറ്റങ്ങളുണ്ടായേക്കില്ല.

ഗുജറാത്തിലെ തന്ത്രം

ഗുജറാത്തില്‍ രണ്ടു സീറ്റുകളിലേക്ക് ജൂലായ് അഞ്ചിന് തെരഞ്ഞെടുപ്പ് നടക്കുകയാണ്. അമിത്ഷാ സ്മൃതി ഇറാനി എന്നിവര്‍ രാജിവച്ച സീറ്റുകളിലേക്ക്. ഷായുടെ സീറ്റ് ഒഴിഞ്ഞതായി മെയ് 28നും ഇറാനിയുടെ സീറ്റ് ഒഴിവുള്ളതായി മെയ് 29നുമാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിജ്ഞാപനം ഇറക്കിയത്. മറ്റു സംസ്ഥാനങ്ങളിലേതുള്‍പ്പെടെ ആറു സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
ഗുജറാത്തിലെ രണ്ടു സീറ്റുകളിലും പ്രത്യേകം തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ബി.ജെ.പിയുടെ ആവശ്യം. രണ്ടു സീറ്റിലും ഒരേസമയം തെരഞ്ഞെടുപ്പ് നടത്തിയാല്‍ ഒന്നു നഷ്ടപ്പെട്ടേക്കുമെന്ന് ഭയന്നാണിത്. ഇത് മുന്‍കൂട്ടി മനസിലാക്കി കോണ്‍ഗ്രസ് സുപ്രിംകോടതിയെ സമീപിച്ചിട്ടുണ്ട്. തങ്ങളുടെ സഭാ ശക്തി അനുസരിച്ച് ഒരു സീറ്റ് ലഭിക്കേണ്ടതാണെന്നാണ് കോണ്‍ഗ്രസ് വാദം. രണ്ടായി തെരഞ്ഞെടുപ്പ് നടത്തിയാല്‍ തങ്ങളുടെ എം.എല്‍.എമാരെ സ്വാധീനിക്കാന്‍ അമിത്ഷായും സംഘവും എന്തു വൃത്തികെട്ട കളിക്കും തയാറാകുമെന്ന് കോണ്‍ഗ്രസിന് ഉറപ്പാണ്.
എന്നാല്‍, തെരഞ്ഞെടുപ്പുകള്‍ രണ്ടു ദിനമായി നടത്തുമെന്നാണ് കമ്മിഷന്‍ അറിയിച്ചിരിക്കുന്നത്.1994ലെയും 2009ലെയും ഡല്‍ഹി ഹൈക്കോടതി ഉത്തരവുകളുടെ പിന്‍ബലത്തിലാണ് കമ്മിഷന്റെ വാദം. ഗുജറാത്ത് നിയമസഭയില്‍ കോണ്‍ഗ്രസിന് 77ഉം ബി.ജെ.പിക്ക് 100ഉം എം.എല്‍.എമാരാണുള്ളത്. ജയിക്കാന്‍ വേണ്ടത് 61 വോട്ടുകളാണ്. തെരഞ്ഞെടുപ്പ് ഒന്നിച്ചുനടത്തിയാല്‍ കോണ്‍ഗ്രസിന് ഒരു സീറ്റ് ലഭിക്കും. രണ്ടായാല്‍ രണ്ടും ബി.ജെ.പി കൊണ്ടുപോവുകയും ചെയ്യും.

((കുറിപ്പ്))

2019 ജൂണ്‍ അഞ്ചിന് സുപ്രഭാതം പ്രഭാത പത്രത്തില്‍ എഴുതിയ ലേഖനമാണിത്. ഈ വര്‍ഷവും അടുത്ത വര്‍ഷവുമായി നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്ക് 23 സീറ്റുകള്‍ ലഭിക്കുമെന്നും എന്നാല്‍ ഏഴ് സീറ്റുകള്‍ നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ രാജ്യസഭയിലേക്ക് വേണ്ട ഭൂരിപക്ഷത്തിന് 20 സീറ്റുകള്‍ കൂടി വേണമെന്ന കടമ്പ കടക്കാനാവില്ലെന്നും ലേഖനത്തിലുണ്ടായിരുന്നു. നാല് സീറ്റുകളുടെ കുറവാണ് ഉണ്ടാവുക എന്നും ചൂണ്ടിക്കാട്ടിയിരുന്നു. ബി.ജെ.പി ഏതു തന്ത്രത്തിലൂടെയും നാലു സീറ്റുകള്‍ കൂടി സ്വായത്തമാക്കുമെന്നും സൂചിപ്പിച്ചിരുന്നു. ജൂണ്‍ ആറാം തീയതി പുറത്തുവരുന്ന വാര്‍ത്ത നാല് തെലുങ്കുദേശം രാജ്യസഭാ എം.പിമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു എന്നതാണ്. അതായത് അടുത്തവര്‍ഷത്തോടെ രാജ്യസഭയിലും ലോക്‌സഭയിലും ബി.ജെ.പി ഭൂരിപക്ഷം നേടുമെന്ന്.




2019 മേയ് 15, ബുധനാഴ്‌ച

ആ 3622 കോടി ആരുടെ പോക്കറ്റില്‍


ഓരോ തെരഞ്ഞെടുപ്പ് കാലവും പണമൊഴുക്കിന്റെ മദ്യമൊഴുക്കിന്റെയും സംഭാവനകളുടെയും കാലമാണ്. എത്ര സുരക്ഷകളുണ്ടെങ്കിലും അന്വേഷണങ്ങളം ഏജന്‍സികളും ഉണ്ടെങ്കിലും മറപറ്റിയോ മറയില്ലാതെയോ ഇത് അനുസ്യൂതം തുടരുന്നതാണ് കണ്ടുവരുന്നത്. രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കാകട്ടെ ഇതൊക്കെ തുറന്നുപറയാനും ചെയ്തത് വിളിച്ചുപറയാനും യാതൊരു ഉളുപ്പുമില്ല. ഇതൊക്കെ തെരഞ്ഞെടുപ്പിന്റെ ഭാഗമായി തുടര്‍ന്നുവരുന്നതല്ലേ എന്ന ഭാവമാണവര്‍ക്ക്. തെരഞ്ഞെടുപ്പ് കമ്മിഷനാവട്ടെ ഒരു വലിയ കോളജ് ക്യാംപസിലെ പാവം പ്രിന്‍സിപ്പല്‍ മാത്രം. ഇടയ്ക്ക് ചൂരല്‍ എടുത്തു പേടിപ്പിക്കുമെന്നല്ലാതെ കടിക്കില്ല. പണമൊഴുക്ക് എല്ലാ കാലത്തേയും പോലെയല്ല ഇത്തവണ സംഭവിച്ചത്. 3822 കോടി രൂപയാണ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രഹസ്യബോണ്ടായി രാഷ്ട്രീയപ്പാര്‍ട്ടികളുടെ അങ്കണത്തില്‍ ചുറ്റിത്തിരിഞ്ഞെത്തിയത്. എവിടൊക്കെ ആര്‍ക്കൊക്കെ എന്ന കണക്കില്ല. പണം ഇറങ്ങിയെന്നതു മാത്രം നേര്.

ഇലക്ടറല്‍ ബോണ്ട്

ഇലക്ടറല്‍ ബോണ്ടെന്ന പേരിലാണ് ഈ കോടികളത്രയും ചുറ്റിത്തിരിഞ്ഞത്. ദേശസാല്‍കൃത ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നാണ് 3622 കോടി രൂപ ഇലക്ടറല്‍ ബോണ്ടായി പുറത്തേക്കൊഴുകിയത്. തെരഞ്ഞെടുപ്പ് കത്തിനിന്ന മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലായി പണം എത്തേണ്ടിടത്ത് എത്തി.
വിവരാവകാശ നിയമപ്രകാരം എസ്.ബി.ഐ നല്‍കിയ മറുപടിയിലാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങളുള്ളത്. മാര്‍ച്ചില്‍ ബാങ്ക് വിതരണം ചെയ്തത് 1365.69 കോടിയുടെ ഇലക്ടറല്‍ ബോണ്ടുകളാണ്. ഏപ്രില്‍ ആയതോടെ ഇത് 65 ശതമാനം വര്‍ദ്ധിച്ചതായി ബാങ്ക് വെളിപ്പെടുത്തുന്നു. ഏപ്രിലില്‍ 2256.37 കോടി രൂപയുടെ ഇലക്ടറല്‍ ബോണ്ടുകളാണ് ബാങ്ക് വിതരണം ചെയ്തത്. ഇവിടെ ഒരു കാര്യം ഓര്‍ക്കാം. മാര്‍ച്ച് 10നായിരുന്നു തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തുവന്നത്. കൃത്യം ഒരുമാസം കഴിഞ്ഞപ്പോള്‍ ഏപ്രില്‍ 11ന് തെരഞ്ഞെടുപ്പ് ആരംഭിച്ചു. ഇക്കാലയളവിലുണ്ടായ ഇലക്ടറല്‍ ബോണ്ടെന്ന പേരിലുള്ള പണത്തിന്റെ ഒഴുക്ക് കണ്ട് അധികൃതര്‍ക്ക് വായ പൂട്ടാനാവുന്നില്ല.

യഥാര്‍ഥ ചോദ്യം

3622 കോടി രൂപ രാഷ്ട്രീയപ്പാര്‍ട്ടികളുടെ പക്കലെത്തിയെന്നതില്‍ തര്‍ക്കമില്ല. പക്ഷേ അതാര്‍ക്കാണ് കൂടുതല്‍ കിട്ടിയത്. കിട്ടാത്തവരുണ്ടോ. ആരാണ് നല്‍കിയത്. എത്ര വീതം കിട്ടി. കണക്ക് കിട്ടാന്‍ ഒരു രക്ഷയുമില്ല. കാരണം മറ്റൊന്നുമല്ല, ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങിയതെല്ലാം രഹസ്യമായാണ്. ഒരു രേഖയുമില്ലാതെ ആര്‍ക്കും വാങ്ങാവുന്നതായിരുന്നു ഈ ബോണ്ടുകള്‍. വാങ്ങി ആര്‍ക്കും മറിച്ചുനല്‍കാം. അപ്പോള്‍ വാങ്ങിയതാരെന്നോ നല്‍കിയത് ആര്‍ക്കെന്നോ ഒരു രേഖയുമില്ല. കോടികള്‍ പുറത്തുപോയിട്ടുള്ളതായി എസ്.ബി.ഐ വെളിപ്പെടുത്തിയതുകൊണ്ട് 3622 കോടി രാഷ്ട്രീയപ്പാര്‍ട്ടികളുടെ വശം എത്തിയിട്ടുണ്ടെന്നുമാത്രമേ ഇപ്പോള്‍ പറയാന്‍ നിര്‍വാഹമുള്ളൂ.

സീക്രട്ട് ബോണ്ടുകള്‍

രഹസ്യ ബോണ്ടുകളാണ് ഇലക്ടറല്‍ ബോണ്ടുകള്‍ എന്ന പേരില്‍ കഴിഞ്ഞ വര്‍ഷം അവതരിപ്പിക്കപ്പെട്ടത്. പണത്തിനു പകരം ബോണ്ടുകളായി രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് ധനം സമാഹരിക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത. ഒരു രാഷ്ട്രീയപ്പാര്‍ട്ടിക്ക് യഥേഷ്ടം ഇലക്ടറല്‍ ബോണ്ടുകള്‍ സ്വീകരിക്കാം. എവിടെയും കണക്കുവെളിപ്പെടുത്തേണ്ട ബാധ്യതയില്ല. ഇന്ത്യയില്‍ നിന്നോ വിദേശത്തുനിന്നോ ബോണ്ടുകള്‍ സ്വീകരിക്കാമെന്നത് രാഷ്ട്രീയപ്പാര്‍ട്ടികളുടെ ധനാഗമനത്തിന് വേഗത കൂട്ടുന്നു. എവിടെ നിന്ന് പണം കിട്ടിയെന്ന് ആരോടും പറയേണ്ടതില്ല എന്നതിനാല്‍ ഈ തെരഞ്ഞെടുപ്പ് കാലത്ത് പണം വാരിക്കൂട്ടാന്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ മത്സരിച്ചതിന്റെ ഫലമാണ് ഇത്രയും കോടികള്‍ അവരുടെ കൈകളിലെത്താന്‍ കാരണം.
തെറ്റിധരിക്കേണ്ട. തെരഞ്ഞെടുപ്പ് കമ്മിഷന് ഇതില്‍ ഒരു പങ്കുമില്ല. രാഷ്ട്രീയക്കാര്‍ കളങ്കിതരായേക്കാമെന്ന മുന്‍സൂചനയുളളതിനാല്‍ തുടക്കത്തിലേതന്നെ കമ്മിഷന്‍ ഇതിനെ എതിര്‍ത്തിരുന്നു. ഇലക്ടറല്‍ ബോണ്ട് വാങ്ങുന്നയാള്‍ കാണാമറയത്താായിരിക്കുമെന്നതിനാല്‍ കള്ളപ്പണക്കാര്‍ക്ക് ഇത് കിട്ടിയ അവസരമായിരുന്നു. നഷ്ടത്തിലോടുന്നു കമ്പനികളും തട്ടിക്കൂട്ടു കമ്പനികളും ബോണ്ടു വാങ്ങിക്കൂട്ടി രാഷ്ട്രീയക്കാര്‍ക്ക് മറിച്ചുനല്‍കി ആനുകൂല്യം കാത്തുനില്‍ക്കുന്നത് കമ്മിഷന് കണ്ടില്ലെന്ന് നടിക്കാനാവില്ലല്ലോ.

കേന്ദ്രം വിവക്ഷിക്കുന്നത്

കള്ളപ്പണക്കാരും കടലാസുകമ്പനികളും ഇഷ്ട രാഷ്ട്രീയക്കാര്‍ക്ക് പണം വാരിക്കോരി രേഖകളില്ലാതെ നല്‍കാന്‍ ഇലക്ടറല്‍ ബോണ്ടിടയാക്കുമെന്ന തെരഞ്ഞെടുപ്പ് കമ്മിഷന്റെ മുന്നറിയിപ്പിനെ കേന്ദ്ര സര്‍ക്കാര്‍ പാടേ അവഗണിക്കുന്നു. കേന്ദ്രം നല്‍കുന്നത് മറ്റൊരു വിശദീകരണമാണ്. ഇലക്ടറല്‍ ബോണ്ടുവഴി പണം കൊടുക്കാമെന്നിരിക്കേ, കള്ളപ്പണം നേരിട്ട് നല്‍കുന്നതിനു പകരം ബോണ്ടുകളിലൂടെ നല്‍കാന്‍ അത്തരക്കാര്‍ കൂടുതല്‍ താല്‍പര്യം കാട്ടും. ഇത്തരത്തില്‍ കള്ളപ്പണം വെളുപ്പായി മാറും. ഇത് സത്യത്തില്‍ ഇങ്ങനെ തന്നെയായിരിക്കുമോ സംഭവിക്കുക എന്ന് സംശയിക്കരുത്. കാരണം ഇതിനെപ്പറ്റി ആര്‍ക്കും ഒരു പിടിപാടുമില്ല. സുപ്രിംകോടതിയില്‍ എത്തിയിരിക്കുന്ന ഒരുപിടി ഹരജികളും ഈ സംശയം സാധൂകരിക്കുന്നു. സുപ്രിംകോടതിയാവട്ടെ തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷമേ ഇക്കാര്യത്തില്‍ എന്തെങ്കിലും നടപടിയിലേക്ക് കടക്കുകയുമുള്ളൂ.

കോളടിച്ചത് ആര്‍ക്ക്

ഒന്നും രണ്ടുമല്ല, 3622 കോടി രൂപയാണ് ഇലക്ടറല്‍ ബോണ്ടുകളായി രാഷ്ട്രീയപ്പാര്‍ട്ടികളുടെ മടിശീലയിലെത്തിയതെന്നത് ചില്ലറക്കാര്യമല്ല. പ്രമുഖ പാര്‍ട്ടികള്‍ക്ക് കൂടുതല്‍ ബോണ്ടുകള്‍ കിട്ടിക്കാണുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. കേന്ദ്ര സര്‍ക്കാര്‍ ഇത്തരം ഒരു പദ്ധതി ഏതായാലും വെറുതേ അങ്ങു നടപ്പാക്കില്ലല്ലോ. അപ്പോള്‍ പ്രതീക്ഷ വച്ചു നടത്തിയ പദ്ധതിയുടെ ഗുണഭോക്താക്കളും കേന്ദ്രം ഭരിക്കുന്നവര്‍ തന്നെയാകണമല്ലോ. യഥാര്‍ഥ ചിത്രം പുറത്തുവന്നിട്ടില്ലെങ്കിലും മുന്‍പ് ലഭിച്ച കണക്കുകള്‍ വച്ചാണെങ്കില്‍ ഏറ്റവും അധികം സംഭാവന ലഭിച്ചിരിക്കുന്നത് ബി.ജെ.പിക്കാണ് എന്നാണ്. അതായത് ഇലക്ടറല്‍ ബോണ്ടിന്റെ സിംഹഭാഗവും സ്വരൂപിക്കാനായത് ബി.ജെ.പിക്കാണെന്ന് സാരം. സിംഹഭാഗവും എന്നു കേള്‍ക്കുമ്പോള്‍ മറ്റുള്ളവരേക്കാള്‍ കൂടുതല്‍ എന്നുമാത്രം കരുതരുത്. മറ്റുള്ള രാഷ്ട്രീയപ്പാര്‍കള്‍ക്കെല്ലാം കൂടി ആകെ ബോണ്ടുകളില്‍ 11 കോടി രൂപ മാത്രം ലഭിച്ചപ്പോള്‍ 94.5 ശതമാനം ബോണ്ടുകള്‍ കരസ്ഥമാക്കിയ ബി.ജെ.പി ഒറ്റയ്ക്ക് ചാക്കിലാക്കിയത് 210 കോടി രൂപയായിരുന്നു. 2017-2018 വര്‍ഷത്തെ കണക്കാണിതെന്നോര്‍ക്കണം. പുതിയ കോടികളുടെ കണക്ക് ഇനിയും പുറത്തുവന്നിട്ടില്ല. ഇതുതന്നെ പുറത്തുവന്നത് തെരഞ്ഞെടുപ്പ് കമ്മിഷന്‍ സുപ്രിംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയതുകൊണ്ടുമാത്രമാണെന്നും ഓര്‍ക്കാം. 2018 മാര്‍ച്ചില്‍ ഇലക്ടറല്‍ ബോണ്ട് നടപ്പാക്കിയതിനുപിന്നാലെ ബോണ്ടുകള്‍ വാങ്ങിക്കൂട്ടി രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് സംഭാവനയായി നല്‍കിയതാണ് 221 കോടി രൂപ.
ബി.ജെ.പി നേട്ടമുണ്ടാക്കി എന്നുകേട്ടപ്പോഴാണ് ഇതിന്റെ ആഘാതത്തെപ്പറ്റി കോണ്‍ഗ്രസിന് ശരിക്കും ബോധ്യമായത്. മറ്റ് ഈര്‍ക്കിലി പാര്‍ട്ടിക്കു കിട്ടുന്നതുപോലെ മാത്രമേ തങ്ങള്‍ക്കും പണം ലഭിക്കൂ എന്നത് കോണ്‍ഗ്രസിനെ ചൊടിപ്പിക്കുക സ്വാഭാവികം. ഭരണം ലഭിച്ചാല്‍ ഇലക്ടറല്‍ ബോണ്ട് സമ്പ്രദായം റദ്ദാക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചതിനു കാരണവും മറ്റൊന്നല്ല. കേരളം പോലെ ഭരണത്തിലിരിക്കുന്ന സി.പി.എമ്മിന് ഇലക്ടറല്‍ ബോണ്ടുകള്‍ എത്തുന്നു എന്നത് അമ്പരപ്പിക്കുന്നതാണ്. അതിനും ഒരു വഴി അവര്‍ തുറന്നിരിക്കുന്നു എന്നുസാരം. കിട്ടുന്നതുപോരട്ടെ എന്ന നിലപാടുള്ള പാര്‍ട്ടി എന്തായാലും കോണ്‍ഗ്രസ് നീക്കത്തെ ശക്തമായി എതിര്‍ക്കുന്നുമുണ്ട്.

2019 മേയ് 11, ശനിയാഴ്‌ച

ആഗോള ഭീകരനെതിരായ നടപടി


ഇന്ത്യയുടെ സമ്മര്‍ദങ്ങളും അക്ബറുദ്ദീന്റെ നയതന്ത്ര പ്രവര്‍ത്തനവും ഒടുവില്‍ ഫലം കണ്ടു. ജെയ്‌ഷെ മുഹമ്മദ് സ്ഥാപകന്‍ മസ്ഊദ് അസ്ഹറിനെ ഒടുവില്‍ യു.എന്‍ ആഗോള ഭീകരനായി പ്രഖ്യാപിച്ചു. പാക് സമ്മര്‍ദം മൂലം അവസാന നിമിഷം വരെ എതിര്‍പ്പ് തുടര്‍ന്ന ചൈന ലോക രാജ്യങ്ങളുടെ സമ്മര്‍ദങ്ങള്‍ക്കുമുന്നില്‍ ഗതികെട്ട് വഴങ്ങുകയായിരുന്നു.

ജെയ്‌ഷെ മുഹമ്മദ്

2000ല്‍ പാകിസ്താന്‍ കേന്ദ്രമായാണ് ഈ ഭീകര സംഘടന രൂപീകരിക്കപ്പെട്ടത്. 1999 ഡിസംബറില്‍ 155 യാത്രക്കാരുമായി എയര്‍ ഇന്ത്യ വിമാനം റാഞ്ചിക്കൊണ്ടുപോയി കാണ്ഡഹാറില്‍ ഇറക്കിയ ഭീകരര്‍ ആവശ്യപ്പെട്ടത് ഇന്ത്യയില്‍ തടവില്‍ കഴിയുന്ന നാല് ഭൂകരന്‍മാരുടെ മോചനമായിരുന്നു. ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ഐ.സി 814ാം നമ്പര്‍ വിമാനം ഡല്‍ഹിയില്‍ നിന്നു പറന്നുയര്‍ന്നതിനുപിന്നാലെയാണ് റാഞ്ചപ്പെട്ടത്. ഇന്ത്യയില്‍ അമൃത്സറിലും പാകിസ്താനിലെ ലാഹോറിലും ദുബൈയിലും ലാന്‍ഡ് ചെയ്ത വിമാനം റാഞ്ചികള്‍ ഒടുവില്‍ അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലെത്തിച്ചു. യാത്രക്കാരെ വിട്ടക്കണമെങ്കില്‍ ഇന്ത്യയില്‍ തടവില്‍ കഴിയുന്ന കൊടും ഭീകരനായ മസ്ഊദ് അസ്ഹര്‍ ഉള്‍പ്പെടെയുള്ളവരെ വിട്ടയക്കണമെന്നായിരുന്നു ആവശ്യം. അന്ന് വിട്ടയക്കപ്പെട്ടവരില്‍ അസ്ഹറിനുപുറമേ അഹ്മദ് ഉമര്‍ സഈദ് ഷെയ്ഖ്, മുഷ്താഖ് അഹ്മദ് എന്നിവരുമുണ്ടായിരുന്നു. ഈ റാഞ്ചല്‍ പദ്ധതി തയാറാക്കിയ യൂസുഫ് അസ്ഹര്‍ എന്ന മുഹമ്മദ് സലീമിനെ ബാലാകോട്ട് വ്യോമാക്രമണത്തില്‍ വകവരുത്തിയതായി ഇന്ത്യ അവകാശപ്പെട്ടിരുന്നത് ഓര്‍ക്കാം.
കശ്മിരിലെ ഒട്ടുമിക്ക ചാവേര്‍ ആക്രമണങ്ങളും നടത്തിയിരുന്നത് ജെയ്‌ഷെ ഭീകരന്‍മാരായിരുന്നു. കശ്മിരിലെ ജനത വാദിക്കുന്ന സ്വാതന്ത്ര്യം മുതലെടുത്ത് പാകിസ്താനുമായി ലയിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു ജെയ്‌ഷെ എന്നതിനാല്‍ ആ രാജ്യവും ആക്രമണങ്ങള്‍ക്ക് ഒത്താശ ചെയ്യുന്നു.
ജമ്മുകശ്മിര്‍ നിയസഭാ ആക്രമണവും 2001ലെ ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമണവും ജെയ്‌ഷെ ഭീകരന്‍മാര്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ്. ജെയ്‌ഷെ ഭീകരന്‍മാര്‍ ഇന്ത്യയില്‍ നടത്തുന്ന ആക്രമണങ്ങള്‍ക്ക് എത്ര തെളിവുകള്‍ നിരത്തിയിട്ടും അതൊക്കെയും പാകിസ്താന്‍ നിരസിച്ചിരുന്നു. ഇതിനിടെ 2002ല്‍ അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകനായ ഡാനിയേല്‍ പേളിനെ തട്ടിക്കൊണ്ടുപോയി വധിച്ച സംഭവത്തില്‍ സ്വന്തം രാജ്യത്തും ജെയ്‌ഷെയുടെ വളര്‍ന്ന കരങ്ങള്‍ പാകിസ്താന്‍ തിരിച്ചറിഞ്ഞു. 2003ല്‍ മുന്‍ പാക് പ്രസിഡന്റ് പര്‍വേസ് മുശറഫിനെ കൊലപ്പെടുത്താനുള്ള ജെയ്‌ഷെ ശ്രമം രണ്ടുവട്ടം പാളി. ഇതോടെ പാകിസ്താന്‍ സമ്മര്‍ദത്തിലായി. ഭീകരന്‍മാരെ തള്ളണോ കൊള്ളണോ എന്ന സ്ഥിതിയിലിരിക്കേയാണ് തലവന്‍ മസ്ഊദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ലോകരാജ്യങ്ങളുടേമേല്‍ നയതന്ത്ര സമ്മര്‍ദവുമായി ഇന്ത്യ നീങ്ങിയത്.

ജെയ്‌ഷെയുടെ താവളം

കശ്മിര്‍ ആണ് ജെയ്‌ഷെയുടെ പ്രധാന ആക്രമണ കേന്ദ്രം. സംഘടനയുടെ ആസ്ഥാനമാവട്ടെ ഇന്ത്യന്‍ അതിര്‍ത്തിക്ക് സമീപം പാകിസ്താനിലെ ദക്ഷിണ പഞ്ചാബ് പ്രവിശ്യയിലെ ഭഗവല്‍പൂരെന്ന തരിശായ ഭൂമിയിലാണ്. മതില്‍കെട്ടിപ്പൊക്കിയ ആസ്ഥാനത്തിനു സമീപം ഒരു വലിയ ഭൂഭാഗത്ത് ദരിദ്രരായ യുവാക്കളെ റിക്രൂട്ട് ചെയ്ത് ഭീകരരാവാന്‍ പരിശീലനം നല്‍കുന്നതായി മാധ്യമങ്ങളും ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗവും പറയുന്നു.
പാകിസ്താന്‍ നിരോധിച്ച 33 ഭീകര സംഘടനകളില്‍ ജെയ്‌ഷെ മുഹമ്മദും ഉണ്ടെന്നാണ് വയ്പ്. 2002 ജനുവരി 14ന് സംഘടനയെ പാകിസ്താന്‍ നാഷനല്‍ കൗണ്ടര്‍ ടെററിസം അതോറിറ്റി നിരോധിച്ചതായി ലോകരാജ്യങ്ങളെ അറിയിച്ചിട്ടുമുണ്ട്. എന്നാല്‍ ഇന്ത്യയെയും അമേരിക്കയെയും ലക്ഷ്യംവച്ച് ഈ സംഘടന പലവട്ടം മുന്നറിയിപ്പ് വിഡിയോകളുമായി രംഗത്തെത്തിയത് പാകിസ്താന്‍ കണ്ടില്ലെന്നു നടിച്ചതോടെയാണ് നിരോധനത്തില്‍ സംശയമുയര്‍ന്നത്. 300 ചാവേറുകളെ താന്‍ ഇന്ത്യയിലേക്ക് അയക്കുമെന്ന മസ്ഊദ് അസ്ഹറിന്റെ വിഡിയോ 2014ല്‍ പുറത്തുവന്നു. അസ്ഹര്‍ കൂടുതല്‍ നാശം വരുത്തിയേക്കുമെന്നു മനസിലായതോടെ അയാളെ വകവരുത്താനുള്ള ശ്രമത്തിലായി ഇന്ത്യ. എന്നാല്‍ അതിനിടയ്ക്ക് അപ്രതീക്ഷിതമായി പഞ്ചാബിലെ പത്താന്‍കോട്ട് ജെയ്‌ഷെ ഭീകരാക്രമണമുണ്ടായി. ഇതോടെ അസ്ഹറിനെ ലക്ഷ്യം വച്ചതോടെ പാക് സേനയുടെ അറിവോടെ അസ്ഹര്‍ ഒളിവിലായി. ഇപ്പോഴും അസ്ഹറിനെകുറിച്ചുള്ള വിവരങ്ങള്‍ പാകിസ്താന്‍ ഒളിക്കുകയാണ്.

യു.എന്‍ നടപടി

2001ലാണ് യു.എന്‍ ആദ്യമായി ജെയ്‌ഷെ മുഹമ്മദിനെതിരേ നീങ്ങുന്നത്. അല്‍ഖായ്ഇദയ്ക്ക് സാമ്പത്തിക സഹായവും അവരുടെ പദ്ധതികളും നടപ്പാക്കാന്‍ സഹായിക്കുന്നതും ജെയ്‌ഷെയാണെന്ന് കണ്ടെത്തിയതോടെയായിരുന്നു ഇത്. യു.എന്‍ സുരക്ഷാ കൗണ്‍സില്‍ ജെയ്‌ഷെ മുഹമ്മദിനെ കരിമ്പട്ടികയില്‍ പെടുത്തി. എന്നാല്‍ പാകിസ്താനാവട്ടെ ഇതൊന്നും ഗൗനിക്കാതെ ഈ ഭീകരസംഘടനയ്ക്ക് സൈ്വരവിഹാരം അനുവദിക്കുകയായിരുന്നു. പാക് അതിര്‍ത്തിക്കു പുറത്താണ് ജെയ്‌ഷെയുടെ ഭീകരാക്രമണമെന്നതിനാല്‍ പാകിസ്താന്‍ അവര്‍ക്കെതിരേ നടപടി എടുക്കാന്‍ മടിച്ചു. ഭീകരാക്രമണത്തിന് പണം ഉണ്ടാക്കുകയും ചാവേറുകള്‍ പരിശീലനം നല്‍കുകയും ചെയ്യുന്നു എന്ന വാര്‍ത്തകളൊക്കെ പാകിസ്താന്‍ നിഷേധിച്ചു.
കരമ്പട്ടികയില്‍ നിന്ന അസ്ഹറിനെ ആഗോള ഭീകരനായി മുദ്രകുത്തി തളയ്ക്കണമെന്ന ഇന്ത്യയുടെ ആവശ്യമാകട്ടെ പാകിസ്താന്‍ ചൈനവഴി പ്രതിരോധിച്ചു. രക്ഷാസമിതിയില്‍ അസ്ഹറിനെതിരായി വന്ന പ്രമേയങ്ങളൊക്കെ വീറ്റോ ചെയ്യുകയോ സാങ്കേതി പ്രശ്‌നങ്ങളിലൂന്നി ചൈന തടസപ്പെടുത്തുകയോ ആയിരുന്നു ഇതുവരെ.

ചൈന വഴിക്കുവന്നത്

പാകിസ്താനെ സഹായിക്കുന്ന ചൈന അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യന്‍ ആവശ്യത്തെ തുടക്കം മുതല്‍ എതിര്‍ത്തിരുന്നു. എന്നാല്‍ ലോകരാജ്യങ്ങളുമായി ശക്തമായ നയതന്ത്രബന്ധം സ്ഥാപിച്ച ഇന്ത്യയാകട്ടെ അമേരിക്ക, ബ്രിട്ടണ്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ വഴി പ്രമേയം രക്ഷാസമിതിയില്‍ അവതരിപ്പിച്ചു. എന്നാല്‍ ഇതിനെയും എതിര്‍ത്ത ചൈന ഫലത്തില്‍ പുലിവാലു പിടിക്കുകയായിരുന്നു. രക്ഷാസമിതിയിലെ അംഗങ്ങളെ ഇത് രോഷാകുലരാക്കുകയും വിഷയം തുറന്ന ചര്‍ച്ചയ്ക്ക് വിധേയമാക്കണമെന്ന ആവശ്യം ഉയരുകയും ചെയ്തു. ഇതോടെ രക്ഷാ സമിതിയിലെ ഒറ്റപ്പെട്ട ശബ്ദമായി ചൈനമാറി. എതിര്‍പ്പിന്റെ കാരണം തുറന്നുപറയേണ്ടിവരുന്ന അപകടം മനസിലാക്കി ഒടുവില്‍ വഴിക്കുവരുകയായിരുന്നു ചൈന.
പാക് ഭീകരതയെ തുണയ്ക്കുന്നതിന് വലിയ വില നല്‍കേണ്ടിവരുമെന്ന് ചൈനയ്ക്ക് ബോധമുണ്ടായി. അസ്ഹര്‍ ആഗോള തലത്തില്‍ ഭീകരതയ്ക്ക് കാരണക്കാരനാണെന്ന ഇന്ത്യന്‍ വാദം ഉഭയകക്ഷി ചര്‍ച്ചകളില്‍ ഫലപ്രദമായി ഉന്നയിക്കാന്‍ ഇന്ത്യക്കായി. ബാലാകോട്ടില്‍ ഇന്ത്യന്‍ ആക്രമണത്തിനെതിരേ ആഗോളതലത്തില്‍ എതിര്‍പ്പ് ഉണ്ടാകാതിരുന്നതും ഇന്ത്യന്‍ നിലപാട് ശരിവയ്ക്കുന്നതായി.

മസ്ഊദ് അസ്ഹര്‍

1968ലാണ് മസ്ഊദ് അസ്ഹറിന്റെ ജനനം. അല്‍ഖായ്ദയുടേയും മുല്ലാ ഉമറിന്റെയും സഹായത്തോടെയാണ് ജെയ്‌ഷെ മുഹമ്മദ് രൂപീകരിച്ചത്. 1970 മുതല്‍ അഫ്ഗാന്‍ ജിഹാദിനെ പിന്‍തുണച്ചുവന്നിരുന്ന ജാമിഅ ബിനോരിയയിലായിരുന്നു പഠനം. തുടര്‍ന്ന് ഹര്‍കത്ത് ഉല്‍ മുജാഹിദ്ദീനില്‍ ചേര്‍ന്നു. അവരുടെ സദാ ഈ മുജാഹിദ് എന്ന പ്രസിദ്ധീകരണത്തിന്റെ എഡിറ്ററായി.
1990നും 1993നും ഇടയില്‍ ലോകരാജ്യങ്ങള്‍ സന്ദര്‍ശിച്ചു. സൊമാലിയ, സഊദി അറേബ്യ, സാംബിയ, യു.എ.ഇ, ബംഗ്ലാദേശ്, യു.കെ എന്നീ രാജ്യങ്ങിലെത്തി. ഇവിടെ പ്രഭാഷണങ്ങള്‍ നടത്തി. കശ്മിരിലും അഫ്ഗാനിസ്ഥാനിലും ജിഹാദി പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് സ്വരൂപിച്ചു.
1994ല്‍ ഹര്‍കത്ത് ഉല്‍ മുജാഹിദ്ദീന്റെ സെക്രട്ടറിയായിരിക്കേ അസ്ഹര്‍ ബംഗ്ലാദേശ് വഴി ഇന്ത്യയിലെത്തി. വാലി ആദാം ഇസ്സ എന്ന പേരില്‍ പോര്‍ച്ചുഗീസ് കള്ള പാസ്‌പോര്‍ട്ടായിരുന്നു കൈയില്‍ ഉണ്ടായിരുന്നത്. വിമാനത്തവളത്തില്‍ രക്ഷപ്പെട്ടെങ്കിലും കസ്റ്റംസ് വീഴ്ചയോടെ ഇയാളെ ഇന്ത്യന്‍ സുരക്ഷാസേന തെരയാനാരംഭിച്ചു. കശ്മിരിലെത്തിയ ഇയാള്‍ പാവപ്പെട്ട യുവാക്കളെ ഭീകരതയിലേക്ക് നടത്തി. തുടര്‍ന്ന് 1999ല്‍ അസ്ഹര്‍ അറസ്റ്റിലായി.
ഇയാളുടെ സഹോദരന്‍മാര്‍ പദ്ധതി തയാറാക്കി നടപ്പാക്കിയതാണ് എയര്‍ ഇന്ത്യ വിമാനറാഞ്ചല്‍. അസ്ഹറിനെ മോചിപ്പിക്കുന്നതങ്ങനെയാണ്.
മോചിതനായി ഭഗവല്‍പൂരിലെത്തിയ അസ്ഹറാകട്ടെ 2000ല്‍ ജാമിഅ ബിനോരിയയില്‍ ജെയ്‌ഷെ മുഹമ്മദ് എന്ന ഭീകരസംഘടന രൂപീകരിക്കുകയാണ് ചെയ്തത്. ഇന്ത്യക്കെതിരേ യുദ്ധം മാത്രമായിരുന്നു അതിന്റെ ലക്ഷ്യം.
സംഘടനയെ 2001ല്‍ത്തന്നെ യു.എന്‍ ഭീകരവാദികളുടെ പട്ടികയില്‍ പെടുത്തി. 2002ല്‍ പാക് നിരോധനത്തോടെ സംഘന രണ്ടായി. ജമാഅത്ത് ഉല്‍ ഫര്‍ഖാന്‍ എന്നും ഖുദം ഉല്‍ ഇസ് ലാം എന്നിങ്ങനെ. ഇവ രണ്ടും 2003ല്‍ നിരോധിക്കപ്പെട്ടു. പാകിസ്താനിലെ നിരവധി കേന്ദ്രങ്ങളില്‍ ജെയ്‌ഷെ യുവാക്കളെ ഭീകര ക്യാംപുകളിലെത്തിച്ച് ചാവേര്‍ പരിശീലനം നല്‍കി. ഇന്ത്യയിലും അഫ്ഗാനിസ്ഥാനിലും ജിഹാദി പ്രവര്‍ത്തനങ്ങള്‍ക്കായി അല്‍ റഹ്മത്ത് എന്ന പേരില്‍ ട്രസ്റ്റ് രൂപീകരിച്ച് ഫണ്ട് സ്വരൂപിച്ചു.
ബാലാകോട്ടില്‍ ഇന്ത്യന്‍ വ്യോമാക്രമണത്തെ തുടര്‍ന്ന് അസ്ഹറിനെ ഇന്ത്യ ലക്ഷ്യം വയ്ക്കുന്നു എന്നു മനസിലാക്കിയ പാകിസ്താന്‍ ഇയാളെ വീട്ടുതടങ്കലിലാക്കി കാവല്‍ നിന്നു. ഇന്ത്യന്‍ ആക്രമണം ഉണ്ടായേക്കുമെന്ന് ഭയന്ന് ഇയാളെ പിന്നീട് ഇവിടെനിന്നു ഇസ്‌ലാമാബാദില്‍ ഒരു സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.

അസ്ഹറിനെതിരായ ഉപരോധം

്മസ്ഊദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുമ്പോള്‍ ഫലത്തില്‍ അത് ഒരു ഉപരോധത്തില്‍ കലാശിക്കുക.ായാണ്. യു.എന്‍ രക്ഷാ സമിതിയില്‍ നിലവില്‍ 14 ഉപരോധ കമ്മിറ്റികളുണ്ട്. രാഷ്ട്രത്തര്‍ക്കങ്ങള്‍, അണ്വായുധ തര്‍ക്കം, ഭീകവിരുദ്ധ സമിതി ഇങ്ങനെയാണവ. സുരക്ഷാ സമിതിയിലെ 15 രാജ്യങ്ങളും കമ്മിറ്റികളില്‍ അംഗങ്ങളാണ്. സ്ഥിരാംഗമല്ലാത്ത ഒരു അംഗമായിരിക്കും ഓരോ കമ്മിറ്്‌റിയുടെയും ചെയര്‍മാന്‍. ഇത് വര്‍ഷം തോറും മാറും.
അല്‍ ഖാഇദയ്‌ക്കെതിരേയും ഐ.എസിനെതിരേയും ഉപരോധം ഏര്‍പ്പെടുത്തിയ കമ്മിറ്റി 1267 കമ്മിറ്റിയെന്നാണ് അറിയപ്പെടുന്നത്. ഭീകരന്‍മാര്‍ക്കും സംഘടനകള്‍ക്കുമെതിരേ ഉപരോധം ഏര്‍പ്പെടുത്തുക ഈ കമ്മിറ്റിയാണ്.
സ്വന്തം രാജ്യത്തും വിദേശത്തുമുള്ള സ്വത്തുവകകള്‍ മരവിപ്പിക്കുക, രാജ്യത്തിനകത്തും പുറത്തും യാത്ര ചെയ്യുന്നത് തടയുക, ആയുധങ്ങള്‍ ലഭിക്കാതിരിക്കുക തുടങ്ങി ഉപരോധം നേരിടുന്നവര്‍ ഏറെ പ്രയാസകരമായ സാഹചര്യം നേരിടേണ്ടിവരും. നിലവില്‍ 262 വ്യക്തികളും 83 സംഘടനകളും യു.എന്‍ ഉപരോധം നേരിടുന്നുണ്ട്.



2019 ഏപ്രിൽ 29, തിങ്കളാഴ്‌ച

ഉയരെ...ആത്മാവില്‍ തൊടുന്ന നൊമ്പരം


ഉയരെ എന്ന ചിത്രം നിങ്ങള്‍ കാണണം. കണ്ടാല്‍ പോരാ, അതില്‍ കഥാപാത്രങ്ങള്‍ക്കൊപ്പം ഇഴുകിച്ചേര്‍ന്ന് തിരശീലയിലേക്ക് പോകണം. അടുത്തിരിക്കുന്നവര്‍ ആരെന്ന് മറന്നാണ് ഈ ചിത്രം കാണേണ്ടത്. ഓരോ കഥാപാത്രവും നിങ്ങളുടെ ഉള്ളു തൊടുന്നു..ഒരു നീറ്റലായി...അവശേഷിക്കുന്ന കഥാപാത്രങ്ങള്‍..മിഴിത്തുമ്പില്‍ ഒരിറ്റ് നനവ്്...അതാണ് ഈ ചിത്രം നിങ്ങളോട് സംവേദിക്കുന്നത്...
ഈ ചിത്രത്തിന്റെ പ്രചാരകനാണ് ഞാനെന്നു കരുതരുത് കേട്ടോ. ഒരു സാധാരണക്കാരന്‍ കണ്ട ചിത്രം എന്നു മാത്രം കരുതിമാത്രമേ ഇനിയുള്ള ഭാഗങ്ങള്‍ വായിക്കാവൂ എന്നഭ്യര്‍ഥന.
ഒരു ചലച്ചിത്ര നിരൂപണത്തിന്റെ ക്ലീഷേകളില്ലാതെ ഈ സിനിമയെ സമീപിക്കാനാണ് എനിക്കിഷ്ടം. ഇതില്‍ അഭിനയിച്ചിരിക്കുന്നവരാരും എന്റെ സുഹൃത്തുക്കളോ നേരിട്ട് ബന്ധമുള്ളവരോ അല്ല. പിന്നണിയിലുള്ള ആരുമായും ബന്ധവുമില്ല. സിനിമയെ അനുകൂലിക്കുന്നതായി തോന്നുമ്പോള്‍ സ്വാഭാവികമായി ഉണ്ടായേക്കാവുന്ന സംശയം ദുരീകരിക്കാനാണ് ഇത് പറഞ്ഞത്.
സിനിമയെ വിമര്‍ശിക്കാം. ഒരു സിനിമ നല്ലതെന്നു പറയാന്‍ നിങ്ങള്‍ക്ക് കഴിയാത്തതാണ് തെറ്റെന്ന് ഞാന്‍ പറയും. കുഴപ്പമില്ല..എന്ന പദമല്ല വേണ്ടത്. നല്ലതെന്നു പറയാന്‍ ശീലിക്കണം.
ഉയരെ ഒരു എന്റര്‍ടെയ്‌നര്‍ ആയി കാണരുത്. ദിലീപിന്റെ പടങ്ങള്‍ പോലുള്ളവയെ എന്റര്‍ടെയ്‌നര്‍ എന്നു ഞാന്‍ വിളിക്കും. ജീവിതത്തെ തൊടുന്ന ചിത്രങ്ങളെ എന്റര്‍ടെയ്‌നര്‍ എന്നല്ല..ജീവിതത്തിന്റെ മണമുള്ള സിനിമയെന്ന് വിശദീകരിക്കുന്നതാവും ഉത്തമം.
നിരൂപണ ക്ലീഷേ താല്‍പര്യമില്ലാത്തതിനാല്‍ ക്യാമറ നന്നയിട്ടുണ്ട്. എഡിറ്റിങ് സൂപ്പര്‍. സംവിധാനം കലക്കി. പാടിയവരും സംഗീതവും കൊളളാം ഇതൊന്നും പറയാന്‍ ഉദ്ദേശിക്കുന്നില്ല. പക്ഷേ പറയാന്‍ ഒന്നുണ്ട്.
നിങ്ങള്‍ ഈ ചിത്രം കണ്ടില്ലെങ്കില്‍ കാണാന്‍ പോകും മുന്‍പ് ഒന്നു ശ്രദ്ധിക്കാം. സെക്കന്‍ഡുകള്‍ പോലും നീളമില്ലാ എന്നു തോന്നുന്ന ചില അഭിനയ മുഹൂര്‍ത്തങ്ങള്‍ ആണ് ഈ ചിത്രത്തിന് ധന്യത നല്‍കുന്നത്. കാണുമ്പോള്‍ ആ രംഗം നിങ്ങള്‍ മിസ് ചെയ്യരുത്.
അതിനുമുന്‍പ്..
ആസിഡ് ആക്രമണത്തിനു വിധേയയാവുന്ന ഒരു പെണ്‍കുട്ടിയുടെ വേവലാതികള്‍..സമൂഹം അവളെ കാണുന്നത്..വെറുക്കുന്നവരും..സ്‌നേഹിക്കുന്നവരും..പ്രതികൂല സാഹചര്യങ്ങളില്‍ നിന്ന് അവളുടെ ഉയിര്‍ത്തെഴുന്നേല്‍പ്. സാമൂഹിക വിപത്ത് വളരെ സമര്‍ഥമായി ചിത്രത്തില്‍ അടിവരയിടുന്നു. പല്ലവിയുടെ ചിരിക്കാനും കരയാനുമാവാത്ത മുഖം മനസില്‍ നിന്ന് മായുന്നില്ലല്ലോ.
പൊസസീവ്‌നെസ് എന്നത് ഒരു രോഗാവസ്ഥയിലെത്തുന്ന കഥാപാത്രം. ഒരുവേള അവന്‍ പറയുന്നത് ശരിയല്ലേ എന്നു തോന്നാം. എന്നാല്‍ ആക്രമണ വാസനയുണ്ടാവുന്ന അവനെ നിങ്ങള്‍ വെറുക്കുന്നു. അവന്റെ കണ്‍സേണ്‍സ് ആരും മനസിലാക്കുന്നില്ലേ. ഭാര്യയുടെ തണലില്‍ ജീവിക്കാമായിരുന്നിട്ടും ഉത്തരവാദിത്തം ഏല്‍ക്കാനുള്ള വെമ്പലില്‍ ആപത്തുകളിലേക്കാണ് അവന്റെ സഞ്ചാരം. ആസിഫലിയുടെ കണ്ണിലെ തിളക്കവും മൃദുഭാഷിയെന്ന ഭാവവും അസാധ്യമെന്നേ പറയേണ്ടൂ.
എന്നെ ഏറ്റവും സ്വാധീനിച്ച വ്യക്തിത്വം പല്ലവിയുടെ പിതാവ്. സിദ്ദഖിന്റെ അസാമാന്യ മികവ് ഈ കഥാപാത്രത്തെ മനസില്‍ തൊടുന്നതാക്കി. മകളുടെ ക്ഷോഭജന്യമായ അവസ്ഥയില്‍ അക്ഷോഭ്യനാവുന്ന പിതാവ്...ഒന്നു പ്രതികാരം ചെയ്യാന്‍ പോലും ആവാത്ത ശുദ്ധനായ മനുഷ്യന്‍..കോപം വാക്കുകളിലും കണ്ണീരിലും ചാലിച്ച് ഹൃദയത്തിലേക്ക് കയറുന്നു..
വിശാല്‍ എന്ന വിമാനക്കമ്പനി സിഇഒ ടൊവിനോയുടെ മിന്നുന്ന പ്രഭാവത്തില്‍ അവതരിക്കുന്നു... ടൊവിനോയുടെ മാനറിസം..ഡയലോഗ് പ്രസന്റേഷന്‍..ബോഡി ലാംഗ്വേജ് ..വിശാല്‍ ടൊവിനോയിലൂടെ ജീവിക്കുകയായിരുന്നു.
പല്ലവിയുടെ സുഹൃത്തിനെ പോലൊരാളെ നമ്മള്‍ കൊതിച്ചുപോവും. ആസിഡ് ആക്രമണത്തില്‍ സുഹൃത്തിനെ തളരാതെ താങ്ങാന്‍..ഇടയ്‌ക്കെപ്പോഴെങ്കിലും അവളുടെ മനസ് തളരുമോ എന്ന് ആശങ്കപ്പെടുന്ന ആ സുഹൃത്ത് ഏതു പെണ്‍കുട്ടിക്കും ഉണ്ടാവണമെന്നാണ് എന്റെ പക്ഷം.
പ്രേംപ്രകാശ്, പ്രതാപ് പോത്തന്‍ തുടങ്ങി താരങ്ങള്‍ വേറെയുമുനണ്ട്. കഥാതന്തു സിനിമയെ കഥാസാഗരത്തിലേക്ക് ഒഴുക്കിക്കൊണ്ടുപോകുന്നതിന് അവരുടെ സംഭാവനകളും ചെറുതല്ല.
കഥാബീജം സൃഷ്ടിച്ച് വെള്ളിത്തിരയിലേക്ക് ആവാഹിക്കുകയായിരുന്നു തിരക്കഥയില്‍. തിരക്കഥാകൃത്തുക്കള്‍ അറിഞ്ഞോ അറിയാതെയോ കുറേയേറെ കണ്‍സേണ്‍സ് വന്നു ചേര്‍ന്നിട്ടുണ്ട്. അമ്മ മരിച്ച്, അഛന്‍ അടുത്തില്ലാതെ സ്‌കൂള്‍ ഹോസ്്റ്റലില്‍ നി്ന്നു പഠിക്കേണ്ടിവരുന്ന ഒരു ഹതഭാഗ്യയായ പെണ്‍കുട്ടിയുടെ മാനസികസംഘര്‍ഷം എന്താവുമെന്ന് ചിന്തിക്കാന്‍ ഒരവസരം..മനസിലെ ദൃഢനിശ്ചയത്തില്‍ മറ്റെല്ലാം മറക്കാനും ത്യജിക്കാനുമുള്ള ത്വര...കൈമാറിക്കിട്ടുന്ന മുതല്‍ കൈകാര്യം ചെയ്യാനറിയാത്തവര്‍ക്കുണ്ടായേക്കാവുന്ന പിഴ...മക്കളോട് നീതി പുലര്‍ത്താത്ത മാതാപിതാക്കള്‍..മകന്‍ ചീത്തയാണെന്നറിഞ്ഞിട്ടും അവന്റെ സംരക്ഷണത്തിനായുള്ള സ്വാര്‍ഥത..കൂടുവിട്ട് കൂടുതേടുന്ന പ്രേമം...ഉയരങ്ങളിലേക്കുള്ള യാത്രയില്‍ ജീവിതത്തില്‍ ഒന്നും തടസമാകരുതെന്ന ഫിലോസഫി..ആത്മഹത്യ ഒന്നിനും പരിഹാരമാവുന്നില്ലെന്ന ഉത്‌ബോധനം..പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവരെ ആത്മാര്‍ഥമായി സ്‌നേഹിക്കണമെന്ന സന്ദേശം..ഇതൊക്കെ ഈ സിനിമയില്‍ ചേര്‍ത്തുവച്ചിരിക്കുന്നു.
പറഞ്ഞുപറഞ്ഞ് നീണ്ടുപോയി...
ആ ചെറിയതും ശക്തവുമായ രംഗങ്ങള്‍ നിങ്ങള്‍ കാണണം..ആ നനവ് അറിയണം...
ആസിഡ് ആക്രമണമേറ്റ മകളെ കാണുന്ന പിതാവിന്റെ ചിത്രം..സിദ്ദിഖ് ഭാവങ്ങളിലൂടെ അത് വരച്ചുകാട്ടുന്നത് മിന്നിമറയുന്നെങ്കിലും ആ ഭാവത്തില്‍ നിങ്ങള്‍ ആസിഡിന്റെ പ്രഹരം വായിച്ചെടുക്കുന്നു
തളര്‍ന്നുപോകുമായിരുന്ന കരുത്തായി കൂടെനിന്ന പിതാവ് മകളെ പുതിയ ജോലിയിലേക്ക് യാത്രയാക്കുന്ന രംഗം..കരയാത്ത പിതാവ് മകളെ കെട്ടിപ്പിടിച്ച് ഒരു നിമിഷം തേങ്ങുന്നത് നിങ്ങള്‍ കാണാതെ പോകരുത്..
എയര്‍ഹോസ്റ്റസായ പല്ലവിയെ പൈലറ്റ് അഭിനന്ദിക്കുമ്പോള്‍ യാത്രക്കാരുടെ മുന്നില്‍ ആഹ്ലാദത്തിന്റെ തിരയില്‍ ആസിഡേല്‍ക്കാത്ത മുഖം തുടുക്കുന്നു..തൊട്ടടുത്ത നിമിഷം..ഒരുതേങ്ങല്‍..അത് ആരും കാണുന്നില്ല...പ്രേക്ഷകരായ നമ്മള്‍ ഒഴികെ...
ആസിഡേറ്റ പല്ലവിയെ കാണാന്‍ സുഹൃത്ത് സബീന എത്തുമ്പോള്‍ ആ രംഗം താങ്ങാനാവാതെ ബാത്ത്‌റൂമില്‍ കയറി വാതിലടച്ച് പൊട്ടിക്കരയുന്ന പല്ലവി..അസന്നിഗ്ധാവസ്ഥയിലായ മനസ്...ആ വാതില്‍ തുറക്കണോ..സുഹൃത്തിനെ കാണണോ..
നിശ്ചയദാര്‍ഢ്യത്തോടെ വിമാനം നിയന്ത്രിക്കുന്ന ആസിഡ് ആക്രമണത്തില്‍ കാഴ്ച കുറഞ്ഞ പല്ലവിയുടെ സെക്കന്‍ഡുകള്‍ നീളുന്ന ചിത്രം..
ജീവിതം കൈവിടുന്നത് ആസിഫ് അലിയുടെ കഥാപാത്രത്തിന്റെ കണ്ണില്‍ നിന്ന് സെക്കന്‍ഡുകള്‍ നീളുന്ന ചിത്രീകരണത്തിലൂടെ വായിച്ചെടുക്കാം..
മകനെതിരായ കേസ് പിന്‍വലിക്കാനാവശ്യപ്പെട്ടെത്തുന്ന പ്രംപ്രകാശിന്റെ കഥാപാത്രത്തിനു നേരേ തന്റെ ആസിഡ് ആക്രമണത്തില്‍ തകര്‍ന്ന മുഖചിത്രം മറനീക്കി കാട്ടുന്ന പല്ലവി..പിന്നെ ചോദ്യങ്ങളും അഭ്യര്‍ഥനയ്ക്കും സ്ഥാനമില്ലല്ലോ..
ഇതൊക്കെ കാണാതെപോകരുത്...കഥയും ദൃശ്യാവിഷ്‌കാരവും വിരുന്നായി സിനിമയിലുണ്ട്.
സംവിധായകന്‍ ചിത്രത്തിന് ഉയിരു നല്‍കിയിട്ടുണ്ട്...കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ ആ രീതി ഓര്‍മിക്കപ്പെടുന്നതാണ്...വിമാനത്തിനുള്ളിലെ ചീത്രികരണവും മറ്റും ആകാംക്ഷ ജനിപ്പിക്കുന്നു..
ഇത് എന്റര്‍ടെയ്‌നറല്ല..ജീവിതഗന്ധിയായ ഒരു ചാലക ചിത്രം...

2019 ഏപ്രിൽ 27, ശനിയാഴ്‌ച

പരമോന്നത ജഡ്ജി ആരോപണവിധേയനാകുമ്പോള്‍


സുപ്രിംകോടതി ചീഫ് ജസ്റ്റിസായിരുന്നു ദീപക് മിശ്രയ്‌ക്കെതിരേ നാല് മുതിര്‍ന്ന സുപ്രിംകോടതി ജഡ്ജിമാര്‍ പരസ്യമായി രംഗത്തുവന്നത് മറക്കാറായിട്ടില്ല. ചീഫ് ജസ്റ്റിസിന്റെ ഏകപക്ഷീയ നടപടികളില്‍ പ്രതിഷേധിച്ച് ജനാധിപത്യവും നിയമ വ്യവസ്ഥയും തകരുമെന്ന് മുന്നറിയിപ്പുമായായിരുന്നു ജഡ്ജിമാരുടെ പത്രസമ്മേളനം. ജ്സ്റ്റിസ് ദീപക് മിശ്ര, മഹാരാഷ്ട്രയില്‍ ജഡ്ജി ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസ് താരതമ്യേന ജൂനിയര്‍ ജഡ്ജിയായ അരുണ്‍ മിശ്രയ്ക്ക് നല്‍കിയപ്പോഴാണ് നാല്‍വര്‍ സംഘം പ്രതിഷേധിച്ചത്. ജഡ്ജിമാരായ ജെ. ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, എം.ബി. ലോക്കൂര്‍, കുര്യന്‍ ജോസഫ് എന്നിവരാണ് അന്ന് സുപ്രിംകോടതിയുടെ ചരിത്രത്തില്‍ ആദ്യമായി പരസ്യ പ്രതിഷേധത്തിന് മുതിര്‍ന്നത്. അന്ന് പ്രതിഷേധിച്ച ഇന്നത്തെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്‌ക്കെതിരേ ലൈംഗിക ആരോപണം ഉയര്‍ന്നതാണ് ഇപ്പോള്‍ സുപ്രിംകോടതിയില്‍ വിഴുപ്പലക്കല്‍ ഉയരാന്‍ കാരണം.

വനിതാ ജീവനക്കാരിയുടെ
സത്യവാങ്മൂലം

സുപ്രിംകോടതിയിലെ മുന്‍ ഉദ്യോഗസ്ഥയാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്‌ക്കെതിരേ ആരോപണമുന്നയിച്ചത്. ര ലൈംഗിക പീഡനത്തിനിരയായെന്ന വാര്‍ത്ത നാല് മാധ്യമങ്ങള്‍ ചേര്‍ന്നാണ് പുറത്തുവിട്ടത്. രഞ്ജന്‍ ഗൊഗോയിയുടെ ഹോം ഓഫീസിലെ ജീവനക്കാരിയായ ആരോപണമുന്നയിച്ച യുവതി സുപ്രിംകോടതിയിലെ 20 ജഡ്ജിമാര്‍ക്ക് പരാതി സത്യവാങ്മൂലം അയച്ചുകൊടുത്തതിനെ പിന്‍പറ്റി നാല് മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകളും വന്നു.
സുപ്രിംകോടതി ജഡ്ജിയായിരുന്ന ഗൊഗോയ് ചീഫ് ജസ്റ്റിസായ ശേഷം മാസങ്ങള്‍ക്കുള്ളിലാണ് ആരോപണവുമായി യുവതി രംഗത്തെത്തിയിരിക്കുന്നത്.
2018 ഒക്ടോബറിലായിരുന്നു സംഭവം. താന്‍ സുപ്രിംകോടതിയില്‍ ജോലിചെയ്യവേ ജസ്റ്റിസ് ഗൊഗോയ് തന്നോടും തന്റെ ഔദ്യോഗിക ജീവിതത്തോടും വ്യക്തിജീവിതത്തോടും പ്രത്യേക മമത കാട്ടിയിരുന്നതായി യുവതി പറയുന്നു. അതിന്റെ പരമകാഷ്ഠയില്‍ തന്നെ അദ്ദേഹത്തിന്റെ ഹോം ഓഫീസിലേക്ക് സ്ഥലംമാറ്റി. ഇവിടെവച്ച് അദ്ദേഹം തന്നോട് വഴിവിട്ട്, ശാരീരികമായ നീക്കങ്ങള്‍ക്ക് മുതിരുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. പിന്നീട് തുടര്‍ച്ചയായി സുപ്രിംകോടതിയിലെ വിവിധ ഓഫീസുകളിലേക്ക് തന്നെ നിരന്തരം സ്ഥലം മാറ്റുകയും ഒടുവില്‍ കൈക്കൂലി കേസില്‍ പെടുത്തി പിരിച്ചുവിടുകയും ചെയ്തു. തന്റെ കുടുംബത്തോടും അധികൃതര്‍ വൈരനിരാതനബുദ്ധിയോടെ പ്രവര്‍ത്തിച്ചതായും യുവതി സത്യവാങ്മൂലത്തില്‍ പറയുന്നു. തന്റെ ഭര്‍ത്താവിനെയും ഭര്‍തൃസഹോദരനെയും 2012ല്‍ പരിഹൃതമായ ഒരു കേസില്‍ സസ്‌പെന്‍ഡ് ചെയ്‌തെന്നും യുവതി ചൂണ്ടിക്കാട്ടുന്നു. ഇരയുടെ ഈ വാദങ്ങള്‍ക്ക് വില നല്‍കാത്ത നിയമത്തിനെതിരേ സര്‍വകോണില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയരുകയാണ്.

നിയമം പറയുന്നത്

തനിക്ക് അനിഷ്ടമുണ്ടാക്കുന്ന തരത്തില്‍ വാക്കു കൊണ്ടോ നോട്ടം കൊണ്ടോ സംജ്ഞ കൊണ്ടോ ശാരീരികമായോ ഒരു വ്യക്തി പ്രവര്‍ത്തിച്ചാല്‍ അവര്‍ക്കെതിരേ പീഡന പരാതി നല്‍കാന്‍ ഒരു വനിതയ്ക്കാവും. ലൈംഗിക ഉദ്യമത്തിന് ശ്രമിച്ചയാളോട് അരുതെന്ന് പറഞ്ഞതിന് ഔദ്യോഗിക രംഗത്ത് നടപടികള്‍ക്ക് വിധേയയായാലും അതും പീഡനത്തിന്റെ പരിധിയില്‍ വരും. ഇവിടെ ഇതുരണ്ടും സംഭവിച്ചതായാണ് പരാതി.
ലൈംഗിക പീഡന പരാതി ലഭിച്ചാല്‍ പരാതിക്കാര്‍ക്ക് അതിനുള്ള രേഖ കൈമാറണം. പരാതിക്കാരിയെ ബന്ധപ്പെട്ട് ഔപചാരികവും അനൗപചാരികവുമായ നടപടിക്രമങ്ങള്‍ ആലോചിക്കണം. തുടര്‍ന്ന് അനൗപചാരികമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഔപചാരികമായ നടപടികളിലേക്ക് കടക്കണം. ഇത്രയുമാകുമ്പോഴേക്കും പരാതി നല്‍കിയതുമുതലുള്ള നാലു ഘട്ടങ്ങള്‍ കഴിയും. അഞ്ചാം ഘട്ടത്തില്‍ ആരോപണവിധേയനായ ആളെ ബന്ധപ്പെടുന്നു. തുടര്‍ന്നാണ് റിപ്പോര്‍ട്ട് ഫയല്‍ ചെയ്യേണ്ടത്.

ഇവിടെ നടന്നത്

യുവതി പരാതി നല്‍കിയപ്പോള്‍ പരാതിയുടെ വിശദാംശങ്ങള്‍ തേടാന്‍ ശ്രമമുണ്ടായില്ലെന്ന് ഗുരുതരമായ ആരോപണവുമായി സുപ്രിംകോടതി ബാര്‍ അസോസിയേഷനും റെകോര്‍ഡ്‌സ് അസോസിയേഷനും രംഗത്തുവന്നിട്ടുണ്ട്.
പ്രമുഖ ഓണ്‍ലൈന്‍ മാധ്യമങ്ങളായ ദി ക്വിന്റ്, ദി കാരവാന്‍, സ്‌ക്രോള്‍, ദി വയര്‍ എന്നിവയിലാണ് ലൈംഗിക പീഡന പരാതി പ്രത്യക്ഷപ്പെട്ടത്. പരാതി വന്നതിനുപിന്നാലെ സുപ്രിംകോടതി അവധി ദിവസമായിട്ടും ശനിയാഴ്ച തിരക്കിട്ട് കോടതി ചേര്‍ന്നത് അത്ഭുതപ്പെടുത്തുന്നതായിരുന്നു.
ആരോപണവിധേയനായ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, സഞ്ജീവ് ഖന്ന എന്നിവരാണ് അടിയന്തരമായി കോടതി ചേര്‍ന്നത്. നിയമവ്യവസ്ഥയുടെ സ്വാതന്ത്ര്യത്തെ ബാധിക്കുന്ന ഏറെ പൊതുപ്രാധാന്യമുള്ള വിഷയം ചര്‍ച്ച ചെയ്യാനാണ് കോടതി കൂടുന്നതെന്നായിരുന്നു ജഡ്ജിമാരുടെ അറിയിപ്പ്. അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലിന്റെയും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടേയും സാന്നിധ്യത്തിലായിരുന്നു ഇത്.
യുവതി പരാതി നല്‍കിയതിനുപിന്നാലെ ചീഫ് ജസ്റ്റിസിന്റെ (ഇവിടെ ആരോപണവിധേയന്റെ) പ്രതികരണമാണ് കണ്ടത്. ഇരയ്‌ക്കെതിരേയുള്ള പ്രസ്താവനയായാണ് ഇത് വിലയിരുത്തപ്പെട്ടത്. തനിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ തള്ളിക്കളയാനാണ് ആരോപണവിധേയനായ ചീഫ് ജസ്റ്റിസ് ശ്രമിച്ചത്. ചീഫ് ജസ്റ്റിസിന്റെ ഓഫീസിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമമാണിതെന്നായിരുന്നു ആദ്യ ആരോപണം. നിയമവ്യവസ്ഥയുടെ സ്വാതന്ത്ര്യം അതീവ ഗുരുതരമായ ഭീഷണിയിലാണെന്നും അദ്ദേഹം തുറന്നടിച്ചതും പിന്നീട് കണ്ടു. തന്നെ പുറത്താക്കാനാണ് ശ്രമം. താന്‍ രാജിവയ്ക്കില്ലെന്നും പുറത്താക്കാനാവില്ലെന്നും ഇനിയും ഈ കസേരയില്‍ത്തന്നെയിരുന്ന് കേസുകള്‍ കേള്‍ക്കുമെന്നും ക്ഷോഭിതനായ ചീഫ് ജസ്റ്റിസ് പറഞ്ഞു.
തുടര്‍ന്നാണ് ആരോപണവിധേയന്‍ ഇരയ്‌ക്കെതിരേ പ്രസ്താവന നടത്തിയത്. യുവതിയുടെ പൂര്‍വവൃത്താന്തം നന്നല്ലെന്ന് അവര്‍ക്കെതിരേയുള്ള ക്രിമിനല്‍ കേസ് ചൂണ്ടിക്കാട്ടി ആരോപണമുന്നയിച്ചു. പരാതിക്ക് പ്രതികാരമായാണ് തനിക്കെതിരേ കേസ് എടുത്തിട്ടുള്ളതെന്ന് യുവതി സത്യവാങ്മൂലത്തില്‍ പറഞ്ഞിരിക്കേയായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണമെന്നത് വളരെ ഗൗരവമേറിയതാണ്. സര്‍ക്കാര്‍ അഭിഭാഷകര്‍ ചീഫ് ജസ്റ്റിസിനെ പിന്തുണയ്ക്കുന്നതും കണ്ടു. എന്നാല്‍ പരാതിയില്‍ നടപടികളൊന്നുമെടുക്കാതെ മാധ്യമങ്ങള്‍ ഉത്തരവാദിത്തത്തോടെ കാര്യങ്ങളെ സമീപിക്കണമെന്ന നിര്‍ദേശം നല്‍കി കോടതി പിരിയുകയായിരുന്നു.
തുടര്‍ന്ന് വിശ്വാസവും കെല്‍പുമുള്ള ഒരു കമ്മിറ്റിയെ കേസ് അന്വേഷിക്കാന്‍ സുപ്രിംകോടതി നിയോഗിച്ചു. ഇനി യുവതിയില്‍ നിന്ന് വിശദമായി വിവരങ്ങള്‍ ശേഖരിക്കുകയും പരാതി പരിഹരിക്കാനുള്ള ഔപചാരികവും അനൗപചാരികവുമായ നടപടിക്രമങ്ങള്‍ സ്വീകരിക്കുകയും വേണം.

പ്രതിരോധിക്കാം

ആരോപണവിധേയന് തനിക്കെതിരേ ഉയര്‍ന്ന ആരോപണം പ്രതിരോധിക്കാന്‍ എല്ലാ അവകാശവുമുണ്ട്. എന്നാല്‍ ഇരയെ ദുര്‍ബലപ്പെടുത്തുന്ന തരത്തിലാവരുതെന്ന് ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്ന് പ്രമുഖ നിയമജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. സുപ്രിംകോടതി ജഡ്ജിയായിരിക്കേ തനിക്കെതിരേയുയര്‍ന്ന ആരോപണത്തില്‍ അദ്ദേഹത്തിന് വഴിവിട്ട് പ്രതികരിക്കാനാവില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. സുപ്രിംകോടതി ഫുള്‍ കോര്‍ട്ട് കൂടിവേണം ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും വാദമുണ്ട്. രാജ്യത്ത് നിലവിലുള്ള നിയമങ്ങള്‍ മുന്‍ നിര്‍ത്തിയാണ് ഈ കാര്യത്തെയും സമീപിക്കേണ്ടതെന്നും നിയമം ഇത്തരം പരാതികള്‍ക്കെല്ലാം ഒരുപോലെ ബാധകമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ചോദ്യങ്ങള്‍ ബാക്കി

കോടതിക്കെതിരേയുയര്‍ന്ന ആരോപണങ്ങളെന്നും നിയമവ്യവസ്ഥയുടെ സ്വാതന്ത്ര്യം നഷ്ടപ്പെടുന്നെന്നും പറഞ്ഞ് തനിക്കെതിരേയുയര്‍ന്ന ആരോപണത്തെ ദുര്‍ബലപ്പെടുത്തുകയായിരുന്നു ചീഫ് ജസ്റ്റിസ് എന്ന് അഭിഭാഷകര്‍ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, ശനിയാഴ്ച രാവിലെ പതിവില്ലാതെ കോടതി കൂടുകയും ഒരു വ്യക്തിക്കെതിരേയുയര്‍ന്ന ആരോപണം കോടതിക്കെതിരേയാണെന്ന തരത്തില്‍ പ്രതികരിക്കുകയും നടപടിയില്ലാതെ പിരിയുകയും ആരോപണവിധേയനായ ആള്‍ പ്രതിരോധിക്കുകയും പുറത്തുവന്ന കോടതി ഉത്തരവില്‍ ചീഫ് ജസ്റ്റിസിന്റെ ഒപ്പില്ലാതെയിരിക്കുകയും ചെയ്തതും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. യുവതിയുടെ ആരോപണത്തിലും ചീഫ് ജസ്റ്റിസിന്റെ ആകുലതയിലും കറതീര്‍ന്ന അന്വേഷണം ആവശ്യമാണെന്ന് ഇതെല്ലാം അടിവരയിടുന്നു.

വഴിതിരിയുന്നു

സുപ്രിംകോടതി ജഡ്ജിമാര്‍ കോടതി പിരിഞ്ഞ അന്നുതന്നെ വൈകിട്ട് ഉത്സവ് ബെയ്ന്‍സ് എന്ന അഭിഭാഷകന്‍ രംഗത്തുവന്നത് കഥയില്‍ ട്വിസ്റ്റ് ഉണ്ടാക്കി. ചീഫ് ജസ്റ്റിസിനെ കസേരയില്‍ നിന്നു പുറത്താക്കാന്‍ തനിക്ക് പണം വാഗ്ദാനം ചെയ്‌തെന്നായിരുന്നു ആരോപണം. ചീഫ് ജസ്റ്റിസിനെതിരേ ലൈംഗികാരോപണത്തില്‍ യുവതിക്കായി വാദിക്കുകയും പത്രസമ്മേളനം വിളിക്കുകയും വേണമെന്നാണ് ഒന്നരക്കോടി രൂപ വാഗ്ദാനം ചെയ്തയാള്‍ പറഞ്ഞതെന്നും ചൂണ്ടിക്കാട്ടി. ഇത് നിഷേധിച്ച താന്‍ യുവതിയെക്കുറിച്ച് അനേ്്വഷിക്കുകയും ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചനയാണെന്ന് മനസിലാക്കിയെന്നും ഉത്സവ് പറയുന്നു. താന്‍ ഇതറിഞ്ഞതിനുപിന്നാലെയാണ് മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നതെന്നും ഈ അഭിഭാഷകന്‍ വാദിച്ചു.

അന്വേഷണം

ലൈംഗികാരോപണം അന്വേഷിക്കാന്‍ സുപ്രിംകോടതി മൂന്നംഗ ജഡ്ജിമാരെ നിയമിച്ചു. ജഡ്ജിമാരായ എസ്.എ ബോബ് ദേ, എന്‍.വി രമണ, ഇന്ദിരാ ബാനര്‍ജി എന്നവരാണ് അംഗങ്ങള്‍. സുപ്രിംകോടതി സെക്രട്ടറി ജനറലിനും പരാതിക്കാരിക്കും പാനല്‍ നോട്ടീസ് അയച്ചു.
ചീഫ് ജസ്റ്റിസിനെ പുറത്താക്കാന്‍ ഒരു കോര്‍പറേറ്റ് ഭീമന്‍ ശ്രമിക്കുന്നു എന്നാണ് അഭിഭാഷകന്‍ ഉത്സവിന്റെ ആരോപണം. ഇതുകേട്ട അരുണ്‍ മിശ്രയും ആര്‍.എഫ് നരിമാനും ദീപക് ഗുപ്തയുമടങ്ങിയ ബഞ്ച് ഡല്‍ഹി പൊലിസ്, സി.ബി.ഐ, ഐ.ബി എന്നിവയുടെ മേധാവികളെ വിളിച്ചുവരുത്തി ആരോപണത്തിന് എന്തെങ്കിലും തെളിവുകളുണ്ടോ എന്നു പരിശോധിക്കാന്‍ നിര്‍ദേശിച്ചു. എന്നാല്‍ ചീഫ് ജസ്റ്റിസിനെതിരേ ഉയര്‍ന്നിട്ടുള്ള പീഡന പരാതിയും അദ്ദേഹത്തെ പുറത്താക്കാനുള്ള നീക്കവും തമ്മില്‍ കൂട്ടിക്കുഴയ്‌ക്കേണ്ടെന്നും ജഡ്ജിമാര്‍ പറഞ്ഞിട്ടുണ്ട്. ഉത്തരവാദിത്തപ്പെട്ടവര്‍ തന്നെ അന്വേഷണവും മേല്‍നോട്ടവും വഹിക്കുന്ന മുമ്പെങ്ങുമില്ലാത്ത തരത്തിലുള്ള സ്ഥിതിവിശേഷമാണിത്. ആരോപണമുണ്ടായാല്‍ കേസെടുക്കണമെന്ന വാദവും ആരോപണവിധേയന്‍ മാറിനില്‍ക്കണമെന്ന വാദവും സുപ്രിംകോടതിക്ക് ബാധകമല്ലേ എന്ന ചോദ്യത്തിനും വനിതാ ജഡ്ജിമാര്‍ ഉണ്ടായിരിക്കേ മറ്റ് ജഡ്ജിമാര്‍ കേസ് കൈകാര്യം ചെയ്യുന്നതെന്തുകൊണ്ടെന്ന ചോദ്യവും ചീഫ് ജസ്റ്റിസിന്റെ അടുപ്പക്കാര്‍ കേസേ കൈകാര്യം ചെയ്യുന്നെന്ന പരാതിക്കാരിയുടെ ആരോപണവും മുഖവിലയ്‌ക്കെടുക്കപ്പെടാത്തതും അതിശയിപ്പിക്കുന്നതാണ്.


2019 ഏപ്രിൽ 26, വെള്ളിയാഴ്‌ച

'വോട്ടു ചെയ്തില്ലേല്‍ ഞാന്‍ കാട്ടിത്തരാം'


ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തുടരെ കേള്‍ക്കുന്ന മുന്നറിയിപ്പാണിത്. ഉത്തര്‍പ്രദേശിലെ ബി.ജെ.പി സ്ഥാനാര്‍ഥി മേനകാ ഗാന്ധി ഈ മുന്നറിയിപ്പ് നല്‍കി വിവാദത്തിലാവുകയും കേസ് വരുത്തിവയ്ക്കുകയും ചെയ്തിരിക്കുന്നു. രണ്ടു ദിവസത്തേക്കാണ് അവരെ പ്രചാരണത്തില്‍ നിന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിലക്കിയത്. ന്യൂനപക്ഷ മേഖലയില്‍ പ്രചാരണം നടത്തുന്നതിനിടെയാണ് മേനകാ ഗാന്ധി മുസ് ലിം വോട്ടര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. സുല്‍ത്താന്‍പൂരിലെ പ്രചാരണത്തിനിടെയായിരുന്നു അത്.
'നിങ്ങള്‍ (മുസ്‌ലിംകള്‍) എനിക്ക് വോട്ടു ചെയ്യണം. ചെയ്തില്ലെങ്കിലും ഞാന്‍ ജയിക്കും. നിങ്ങളുടെ വോട്ടില്ലാതെയാണ് ഞാന്‍ ജയിക്കുന്നതെങ്കിലും ജോലി പോയിട്ട് ഒരാവശ്യവുമായും എന്റെ അടുത്തേക്ക് വരരുത്.'
മേനകാഗാന്ധിയുടെ ഈ മുന്നറിയിപ്പാണ് അവര്‍ക്ക് പ്രചാരണ വിലക്കിന് കാരണമായത്. തന്റെ മകന്‍ വരുണ്‍ ഗാന്ധിയുടെ പ്രചാരണാര്‍ഥം പിലിഭിത്തിലെത്തിയ മേനകഗാന്ധി പറഞ്ഞത് ഗ്രാമങ്ങളെ എ, ബി, സി, ഡി എന്നിങ്ങനെ തരം തിരിച്ചിട്ടുണ്ടെന്നാണ്. വരുണിന് അത്യുത്സാഹത്തോടെ വോട്ട് ചെയ്തവരാണ് എയില്‍ ഉള്‍പ്പെടുക. അതനുസരിച്ചാവും ഈ മേഖലകളില്‍ വികസനമെത്തിക്കുക. 80 ശതമാനമെങ്കിലും വോട്ട് ലഭിക്കുന്ന മേഖലകളാണ് എയില്‍. 60 ശതമാനം ബിയില്‍. ഒരു ലോക്‌സഭ മണ്ഡലത്തിലെ വര്‍ണ, വര്‍ഗ, ജാതി വ്യത്യാസമില്ലാതെ എല്ലാവരെയും പ്രതിനിധീകരിക്കേണ്ട എം.പി ഇത്തരത്തില്‍ നിലപാട് സ്വീകരിക്കുന്നത് ഒരു പക്ഷേ ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തില്‍ ഇതാദ്യത്തെ സംഭവമല്ലെന്നതാണ് കൂടുതല്‍ വിഷമമുണ്ടാക്കുന്നത്.
ഇവിടെ പ്രസക്തമാകുന്ന ചോദ്യം എന്തടിസ്ഥാനത്തിലാണ് മേനകാഗാന്ധി ഇത്തരം ഒരു പ്രസ്താവന നടത്തിയതെന്നാണ്.

വോട്ട് ആര്‍ക്കെന്ന് അറിയുമോ

നമ്മള്‍ രേഖപ്പെടുത്തുന്ന ഒരു വോട്ട് ആര്‍ക്കായിരിക്കുമെന്ന് സ്ഥാനാര്‍ഥികള്‍ക്ക് അറിയാനാവുമോ. അതല്ലെങ്കില്‍ പിന്നെ മേനക ഗാന്ധി ഇത്തരത്തില്‍ ഒരു പ്രസ്താവന നടത്താന്‍ എന്താണ് കാരണം. വോട്ടെടുപ്പിനെ രഹസ്യ ബാലറ്റ് എന്നാണ് അറിയപ്പെടുന്നത്. വ്യക്തി ആര്‍ക്ക് വോട്ട് ചെയ്യുന്നു എന്നത് രഹസ്യമാണ്. വിശ്വസ്തത കൂട്ടാന്‍ ചിലര്‍ താന്‍ ചെയ്ത വോട്ട് രേഖ സഹിതം ഉയര്‍ത്തിക്കാട്ടി വിവാദത്തില്‍പെട്ട സംഭവങ്ങളുണ്ട്. രഹസ്യമായി വ്യക്തികള്‍ ചെയ്യുന്ന വോട്ട് ആര്‍ക്കെന്നറിയാന്‍ സംവിധാനമില്ല. അതുകൊണ്ട് ആ പേടി വേണ്ട. എന്നാല്‍ ഒരു ബൂത്തില്‍ രേഖപ്പെടുത്തുന്ന കൂടുതല്‍ വോട്ടുകള്‍ ആര്‍ക്കെന്നറിയാനാവും. ലോക്‌സഭ മണ്ഡലത്തെ വാര്‍ഡുകളായി തിരിച്ച് പ്രത്യേകം ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ ക്രമീകരിക്കാറുണ്ട്. കൈകാര്യം ചെയ്യാനുള്ള എളുപ്പത്തിനുവേണ്ടിയാണ് ബൂത്തുകളില്‍ ഇത്തരത്തില്‍ ക്രമമായി യന്ത്രങ്ങള്‍ വയ്ക്കുന്നത്. വോട്ട് എണ്ണുമ്പോള്‍ ഓരോ സ്ഥലത്തെയും ബൂത്തുകളിലെ യന്ത്രങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്തുമ്പോള്‍ അതത് ബൂത്തില്‍ ഒരു പാര്‍ട്ടിക്ക് എത്ര വോട്ട് വീണു എന്നു മനസിലാക്കാനാവും. ഒരു ബൂത്തില്‍ ഒരു യന്ത്രത്തില്‍ ഏകദേശം 600 നുമുകളില്‍ വോട്ട് ആണ് രേഖപ്പെടുത്താറ്. ബൂത്തു തലത്തില്‍ ജാതി മത അടിസ്ഥാനത്തില്‍ എത്ര അംഗങ്ങളുണ്ട് എന്ന കണക്ക് ലഭ്യമാണ്. അപ്പോള്‍ വോട്ട് എത്ര അനുകൂലമായും പ്രതികൂലമായു ഒരു മതത്തില്‍ നിന്നെത്തി എന്നു കണ്ടെത്തുക ശ്രമകരമല്ല.

ഇത് ഗുരുതരമാണ്

ഇപ്രകാരം ബൂത്തുതലത്തില്‍ വോട്ടുകള്‍ കൂടുതല്‍ ആര്‍ക്കുവീണു എന്ന് മനസിലാക്കിയാല്‍ ആ ബൂത്തില്‍ വോട്ട് ചെയ്ത പ്രദേശത്തെ മതക്കാരോ ഒരു പ്രത്യേക സമുദായമോ ആര്‍ക്കാണ് കൂടുതല്‍ വോട്ട് നല്‍കിയതെന്ന് കണ്ടെത്താം. അത്യന്തം ഗുരുതരമായ സ്ഥിതിവിശേഷമായിരിക്കും ഇതുയര്‍ത്തുക. 2014ല്‍ നടന്ന ഒരു സംഭവം തെളിവാണ്. എന്‍.സി.പിയുടെ അജിത് പവാര്‍ ബാരാമതി നിയസഭാ മണ്ഡലത്തിലെ ഗ്രാമീണരെ വോട്ട്  ചെയ്തില്ലെന്ന പേരില്‍ ഭീഷണിപ്പെടുത്തി. പൈപ്പ് ലൈനിലൂടെ വെള്ളം വിതരണം ചെയ്യില്ലെന്നായിരുന്നു ഭീഷണി.
ബൂത്ത് തലത്തില്‍ വോട്ടിങ് രീതി മനസിലായാാല്‍ അവരെ സ്വാധീനിക്കാന്‍ ജാതി മത വോട്ട് ബാങ്ക് രീതി രാഷ്ട്രീയ പാര്‍ട്ടികള്‍ പയറ്റാന്‍ ഒരുമ്പെടുക സ്വാഭാവികമാണ്.

മറികടക്കാന്‍ മാര്‍ഗമുണ്ട്

ബൂത്തുതലത്തില്‍ ആര്‍ക്ക് വോട്ട് കൂടുതല്‍ കിട്ടിയെന്ന കണക്ക് മറികടക്കാന്‍ മാര്‍ഗമില്ലാതില്ല. വിവിധ ബൂത്തുകളിലെ യന്ത്രങ്ങള്‍ ചേര്‍ത്ത് കണക്കുകൂട്ടി മൊത്തം വോട്ടുകള്‍ വ്യത്യസ്ത ഗ്രൂപ്പുകളിലായി പുറത്തുവിടുകയാണ് ഒരു മാര്‍ഗം. ഇതിന് ആകെ വോട്ടുകള്‍കൂട്ടാനുള്ള യന്ത്രം ഉപയോഗിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശം വച്ചിരുന്നു. ഇത്തരത്തില്‍ യന്ത്രം ഉപയോഗിച്ചാല്‍ 14 ബൂത്തുകളില്‍ നിന്നുള്ള യന്ത്രങ്ങളുടെ ഫലം മറ്റൊരു യന്ത്രസഹായത്താല്‍ ലഭ്യമാകും. ഇതുവഴി ഒരു ബൂത്തില്‍ നിന്ന് എത്ര വോട്ടുകള്‍ ഓരോ സ്ഥാനാര്‍ഥികള്‍ക്കും കിട്ടിയെന്നത് രഹസ്യമായി സൂക്ഷിക്കാനാവും. വോട്ടിങ് യന്ത്രങ്ങള്‍ വരുന്നതിനു മുന്‍പ് ബാലറ്റ് പേപ്പറായിരുന്നല്ലോ. അന്ന് വിവിധ ബൂത്തുകളില്‍നിന്നുള്ള ബാലറ്റ് പേപ്പറുകള്‍ കലര്‍ത്തിയാണ് എണ്ണിയിരുന്നത്. ഇതും ബൂത്തുതല വോട്ടിങ് രീതി രഹസ്യമായി സൂക്ഷിക്കാന്‍ സഹായിച്ചിരുന്നു.

എതിര്‍ക്കുന്നത് ആര്

വിവിധ ബൂത്തുകളിലെ ഫലങ്ങള്‍ ഒന്നിച്ച് മറ്റൊരു യന്ത്ര സഹായത്താല്‍ എണ്ണുന്നതിനെ എതിര്‍ത്തത് കേന്ദ്ര സര്‍ക്കാരായിരുന്നു. സുപ്രിംകോടതിയില്‍ ഇതുമായി ബന്ധപ്പെട്ട് പൊതു താല്‍പര്യ ഹരജി വന്നപ്പോള്‍ കേന്ദ്രം എതിര്‍ക്കുകയായിരുന്നു. രാജ്‌നാഥ് സിങിന്റെ നേതൃത്വത്തില്‍ ഇതില്‍ പഠനം നടത്തിയ മന്ത്രി സംഘമാണ് നിര്‍ദേശം തള്ളിയത്. യന്ത്രം ഉപയോഗിക്കുന്നത് പ്രത്യേകിച്ച് ജനങ്ങള്‍ക്ക് ഗുണമില്ലെന്നാണ് കാരണമായി പറഞ്ഞത്. മറിച്ച്, ഒരു ബൂത്തില്‍ തങ്ങള്‍ക്ക് വോട്ട് കുറവാണ് ലഭിച്ചതെങ്കില്‍ ആ പ്രദേശത്ത് കൂടുതല്‍ പ്രവര്‍ത്തനവും ജനസേവനവും നടത്താനും ജനങ്ങളെ ഒപ്പം നിര്‍ത്താനും രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രമിക്കുമെന്നായിരുന്നു കണ്ടെത്തല്‍. ഇവിടെ ആ തീരുമാനം എതിര്‍ക്കപ്പെടുന്നു. കാരണം മേനകഗാന്ധിയെപ്പോലുള്ളവര്‍ ഭീഷണിയുടെ സ്വരമാണ് ജനസേവനത്തിനുപകരം പ്രയോഗിക്കുന്നത്.
ഇതിനൊപ്പം വായിക്കാവുന്ന ഒന്നുകൂടിയുണ്ട്. ഗുജറാത്തിലെ ബി.ജെ.പി നേതാവ് രമേശ് കത്താര ദാഹോദ് മണ്ഡലത്തിലെ ഗ്രാമീണരോട് പറഞ്ഞതെന്തെന്നറിയാമോ. പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ പോളിങ് ബൂത്തിലും ക്യാമറ വച്ചിട്ടുണ്ടെന്നും കോണ്‍ഗ്രസിന് ആരാണ് വോട്ടു ചെയ്യുന്നതെന്ന് അറിയുമെന്നാണ് നേതാവ് തട്ടിവിട്ടത്. ബി.ജെ.പിക്ക് വോട്ടു ചെയ്യാത്തവര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കില്ലെന്നും ഈ നേതാവ് ഭീഷണിപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ഉന്നാവോയിലെ ബി.ജെ.പി സ്ഥാനാര്‍ഥി സാക്ഷി മഹാരാജ് ആവട്ടെ തനിക്ക് വോട്ടു ചെയ്യാത്തവരെല്ലാം നശിച്ചുപോകുമെന്ന് ശപിക്കുന്നതും കണ്ടു.