2024, സെപ്റ്റംബർ 28, ശനിയാഴ്‌ച

അൻവർ-സി.പി.എം യുദ്ധം തെരുവിലേക്ക്



 ഗിരീഷ് കെ നായർ


തിരുവനന്തപുരം: നിലമ്പൂർ എം.എൽ.എ പി.വി അൻവർ സി.പി.എമ്മുമായി ബന്ധം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചതിനു പിന്നാലെ യുദ്ധം തെരുവിലേക്ക്.

എ.ഡി.ജി.പി അജിത്കുമാറിനെ ഉൾപ്പെടെ കൊടും ക്രിമിനലെന്ന് വിശേഷിപ്പിച്ച എം.എൽ.എ, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയെ കാട്ടുകള്ളനെന്നും പിണറായിയുടെ ചിരിയും പാർട്ടി സെക്രട്ടറിയുടെ പെരുമാറ്റവും പോലും അനുകരിച്ച് കളിയാക്കിയിരുന്നു. അൻവറിനെ പുറത്താക്കാൻ ഭയപ്പെട്ട സി.പി.എം നേതൃത്വം അൻവർ സ്വയമേവ ഒഴിഞ്ഞതോടെ ബന്ധം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ച് രംഗത്തെത്തിയത് അത്ഭുതപ്പെടുത്തുന്നതായി. എന്നാൽ, ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അൻവറിനെതിരേ രംഗത്തിറങ്ങാനും അൻവർ വലതുപക്ഷത്തിന്റെ കൈയിലെ കോടാലിയാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പ്രവർത്തകരോട് ആഹ്വാനം ചെയ്തപ്പോൾ അത് അണികൾക്ക് സൂചന നൽകുകയാണെന്ന് വ്യക്തമായിരുന്നു. അതിന്റെ ഫലമാണ് മലപ്പുറത്തെ തെരുവുകളിൽ തൊട്ടുപിന്നാലെ കണ്ടത്. നിലമ്പൂരിലുൾപ്പെടെ അൻവറിനെതിരേ കൊലവിളിയും കോലം കത്തിക്കലുമായി സി.പി.എം പ്രവർത്തകർ തെരുവിലിറങ്ങി. എം.എൽ.എയുടെ കൈയും കാലും വെട്ടി ചാലിയാറിലൊഴുക്കുമെന്നു വരെ മുദ്രാവാക്യമുണ്ടായി. അൻവറിനെതിരേ എങ്ങനെ പ്രതികരിക്കുമെന്നറിയാത്ത അണികൾക്ക് നേതൃത്വം വടി ഇട്ടുകൊടുത്തുവെന്നുവേണം കരുതേണ്ടത്.

ആരോപണങ്ങളിൽ നിന്നു പിൻമാറാത്ത അൻവറാകട്ടെ ഇന്ന് നിലമ്പൂരിൽ പൊതുസമ്മേളനം നടത്തുമെന്ന് പ്രഖ്യാപിച്ചത് ഭയന്ന് പിന്നോട്ടില്ലെന്നതിന്റെ വ്യക്തമായ തെളിവാണ്. സി.പി.എമ്മുമായി തെരുവിൽ ഏറ്റുമുട്ടലുണ്ടാകാനുള്ള സാധ്യതയിലേക്കാണ് ഇത് വിരൽചൂണ്ടുന്നത്.

മലപ്പുറം സി.പി.എം ജില്ലാ സെക്രട്ടറി ആർ.എസ്.എസ് അനുഭാവിയാണെന്ന് അൻവർ തുറന്നടിച്ചതോടെ അതിനെതിരേ സെക്രട്ടറിക്ക് വിശദീകരണം നൽകേണ്ടിവന്നു.

പാർട്ടിക്കും നേതാക്കൾക്കുമെതിരേ അതിശക്ത പദങ്ങൾ പ്രയോഗിക്കുന്നതിൽ അൻവറിനെതിരേ സി.പി.എം അണികൾക്ക് ക്രോധമുണ്ടെന്ന് വ്യക്തമാണ്. അതുകാരണം അൻവറിന്റെ പൊതുസമ്മേളന വേദിയിലേക്ക് സി.പി.എം മാർച്ചുനടക്കാനുള്ള സാധ്യതയും പൊലിസ് പരിശോധിക്കുന്നുണ്ട്.


2024, സെപ്റ്റംബർ 1, ഞായറാഴ്‌ച

'പാപി'യുടെ കൂടെ കൂടിയ ശിവനായിരുന്നോ ഇ.പി? പിണറായി അന്ന് പറഞ്ഞു, ഇന്ന് നീക്കി

 

നടപടിക്കാധാരം ബി.ജെ.പി ബാന്ധവ വിവാദം, വൈദേകം
നീക്കിയത് പാർട്ടി സമ്മേളനം പടിവാതിൽക്കൽ നിൽക്കേ
പാർട്ടിയിലെ രണ്ടാമന്റെ രാഷ്ട്രീയ ഭാവി അസ്തമന വഴിയിൽ


ഗിരീഷ് കെ നായർ

തിരുവനന്തപുരം: 'പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപിയാകും'. ഇ.പി ജയരാജൻ ബി.ജെ.പിയുമായി ബന്ധപ്പെട്ടെന്ന ആരോപണം മാധ്യമങ്ങൾ ഉന്നയിച്ചപ്പോൾ വോട്ട് രേഖപ്പെടുത്തി മടങ്ങുകയായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണമിതായിരുന്നു ഇത്. അന്ന്, ലോക്‌സഭ തെരഞ്ഞെടുപ്പ് കാലത്ത് കത്തിനിന്ന ഈ ചൊല്ല്, ഇന്ന് ഇ.പിയെ കൺവീനർ സ്ഥാനത്തുനീന്ന് നീക്കുന്നതിലെത്തിനിൽക്കുന്നു. സി.പി.എമ്മിലെ സമീപ കാലത്തെ ഏറ്റവും വലിയ നടപടിയാണിത്.
ഒരിക്കൽ മന്ത്രിസഭയിൽ രണ്ടാമനായിരുന്ന ഇ.പി ഇപ്പോൾ പാർട്ടിയിൽ രണ്ടാമനായിരിക്കേയാണ് കൺവീനർ സ്ഥാനത്തുനിന്ന് മാറ്റിനിർത്തപ്പെടുന്നത്. ഇതോടെ പാർട്ടിയുടെ ഏറ്റവും തലപ്പൊക്കമുള്ള നേതാവായി അംഗീകരിക്കപ്പെട്ടിരുന്ന ഇ.പിയുടെ രാഷ്ട്രീയ ഭാവി തന്നെ അസ്തമനവഴിയിലെത്തിയിരിക്കുന്നു.
ലോക്‌സഭ തെരഞ്ഞെടുപ്പ് കാലത്ത് ബി.ജെ.പിയുടെ കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവ്‌ദേക്കർ ഇ.പിയെ വസതിയിൽ സന്ദർശിച്ച സംഭവമാണ് നടപടിക്കു പിന്നിലെ പ്രധാന കാരണം. ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രനും ദല്ലാൾ നന്ദകുമാറുമൊക്കെ ചേർന്ന് സി.പി.എമ്മിനെ പിടിച്ചുകുലുക്കിയ ഭൂകമ്പമായിരുന്നു ഈ വിവരം. മൂന്നുവട്ടം ഇ.പിയും ജാവ്‌ദേക്കറും കൂടിക്കാഴ്ച നടത്തിയെന്നും ബി.ജെ.പിയിൽ ചേരുന്നതുമായി ബന്ധപ്പെട്ടതായിരുന്നു കൂടിക്കാഴ്ചയെന്നും ശോഭ പറഞ്ഞതോടെ പാർട്ടി വെട്ടിലായി. ഇക്കാര്യം ഇ.പി കൊള്ളുകയോ തള്ളുകയോ വേണമെന്ന് പാർട്ടി നിലപാടെടുത്തു. തിരുവനന്തപുരത്ത് ആക്കുളത്തെ മകന്റെ വീട്ടിൽ വച്ചുനടന്ന കൂടിക്കാഴ്ച സ്ഥിരീകരിച്ച് ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ അന്ന് ഏപ്രിൽ 26നു രാവിലെ ഇ.പി പ്രസ്താവന നടത്തിയത് പാർട്ടിയെ പ്രതിരോധത്തിലാക്കി. ലോക്‌സഭ തെരഞ്ഞെടുപ്പിലെ ദയനീയ തോൽവിക്ക് കാരണം ഇതാണെന്ന് പാർട്ടി വിലയിരുത്തലുപോലുമുണ്ടായി. അന്നേ ഇ.പിക്കെതിരേ നടപടി പ്രതീക്ഷിച്ചിരുന്നെങ്കിലും പല കാരണങ്ങളാൽ അത് വച്ചുതാമസിപ്പിച്ചുവെന്നുവേണം കരുതാൻ.
തെരഞ്ഞെടുപ്പിന് പിന്നാലെ നടന്ന പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് ഈ ആരോപണം ഇ.പിയുടെ വിശദീകരണത്തോടെ അവസാനിച്ചതായും ഇ.പിയുടെ നടപടി നിഷ്‌കളങ്കമായിരുന്നെന്ന് സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ വിശദീകരിക്കുകയും പിന്നീട് ചർച്ച ചെയ്യാനായി മാറ്റുകയും ചെയ്തിരുന്നു. എന്നാൽ അന്ന് എരിഞ്ഞുതുടങ്ങിയതായിരുന്നു ആ നെരിപ്പോട്.
ലോക്‌സഭ തെരഞ്ഞെടുപ്പ് കാലത്തുതന്നെ ബി.ജെ.പി സ്ഥാനാർഥികളെല്ലാം നല്ല കഴിവുള്ളവരാണണെന്ന ഇ.പിയുടെ പ്രസംഗവും അന്ന് വിവാദമുണ്ടാക്കിയിരുന്നു. മത്സരം ബി.ജെ.പിയും സി.പി.എമ്മും തമ്മിലാണെന്നും കോൺഗ്രസുമായല്ലെന്നും ഇ.പി നടത്തിയ പ്രസ്താവനയും സി.പി.എം കേന്ദ്രങ്ങളിൽ അമ്പരപ്പുണ്ടാക്കി.
കണ്ണൂർ മൊറാഴയിലെ വൈദേകം റിസോർട്ടുമായി ബന്ധപ്പെട്ട വിവാദവും ഇ.പി.യെ പ്രതിക്കൂട്ടിലാക്കിയിരുന്നു. ഇ.പിയുടെ ഭാര്യ പി.കെ ഇന്ദിരയ്ക്കും ബി.ജെ.പി നേതാവ് രാജീവ് ചന്ദ്രശേഖറിന്റെ ഭാര്യയുടെ നിരാമയ റിട്രീറ്റും തമ്മിലുള്ള ബിസിനസ്  പങ്കാളിത്തമുള്ളതാണിതെന്ന ആരോപണവും വിവാദമായി. പാർട്ടിയുടെ ഫണ്ട് കലക്ടറെന്നറിയപ്പെടുന്ന ഇ.പി പരിപ്പുവടയുടെയു കാപ്പിയുടെയും കാലത്തുനിന്ന് ഏറെ മുന്നോട്ടുപോയിരുന്നു.
മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വിമാനത്തിനുള്ളിൽ വച്ച് കയ്യേറ്റം ചെയ്‌തെന്ന കേസിൽ ഇ.പിക്ക് ഇൻഡിഗോ വിമാനം യാത്രാവിലക്കേർപ്പെടുത്തിയയും വിവാദ വിഷയമായിരുന്നു.
ഒന്നാം പിണറായി മന്ത്രിസഭയിൽ വ്യവസായ മന്ത്രിയായിരുന്നപ്പോഴും ഇ.പിയെ വിവാദം പിടികൂടിയിരുന്നു. ഭാര്യാ സഹോദരിയും സി.പി.എം കേന്ദ്ര കമ്മിറ്റിയംഗവുമായ പി.കെ ശ്രീമതിയുടെ മകൻ സുധീർ നമ്പ്യാരെ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസിന്റെ എം.ഡിയായി നിയമിച്ച വിവാദത്തിനു പിന്നാലെ മുഖ്യമന്ത്രി ഇടപെട്ട് അത് റദ്ദാക്കിയിരുന്നു. ഇതിനു പിന്നാലെ അദ്ദേഹത്തിന് മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടിയുംവന്നിരുന്നു.
കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിനുപിന്നാലെ മുതിർന്ന നേതാവായ ഇ.പി പാർട്ടി സെക്രട്ടറിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും തന്നേക്കാൾ ജൂനിയറായ എം.വി ഗോവിന്ദൻ സെക്രട്ടറിയാക്കിയത് ഇ.പിക്ക് കനത്ത ആഘാതമായിരുന്നു.
കമ്യൂണിസ്റ്റ് ജീവിത രീതി പിന്തുടരാത്ത ഇ.പി പാർട്ടിയുടെ നെടുംതൂണായിരുന്നു. അദ്ദേഹത്തെ നീക്കുന്നതോടെ ഉണ്ടാകുന്ന തിരയിളക്കം എവിടെ വരെയെത്തും എന്നത് പാർട്ടി പ്രവർത്തകരെ അങ്കലാപ്പിലാക്കുന്നു. പാർട്ടി ബ്രാഞ്ച് സമ്മേളനങ്ങൾ അടുത്ത ദിവസം ആരംഭിക്കാനിരിക്കുകയും പാർട്ടി കോൺഗ്രസ് പടിവാതിൽക്കൽ നിൽക്കുന്നതിനുമിടയിലുണ്ടായ നടപടി വി.എസിനെതിരേയുണ്ടായ നടപടികളുമായാണ് രാഷ്ട്രീയ രംഗം തുലനം ചെയ്യുന്നത്.



2024, ജൂൺ 25, ചൊവ്വാഴ്ച

കാലിത്തീറ്റ ഉത്പാദനം കുറവ്, ചോളം കിട്ടാനില്ല, വില കൂടിയേക്കും

ഗിരീഷ് കെ നായർ


തിരുവനന്തപുരം: നിർമാണത്തിനാവശ്യമായ വസ്തുക്കളുടെ കുറവുമൂലം സംസ്ഥാനത്ത് കാലിത്തീറ്റ ഉത്പാദനത്തിൽ കുറവ്. സർക്കാർ കാലിത്തീറ്റ നിർമാതാക്കളായ മിൽമയ്ക്കും കേരള ഫീഡ്‌സിനും പ്രധാന വസ്തുവായ ചോളം വേണ്ട രീതിയിൽ ലഭിക്കുന്നില്ല. ഇതോടെ കാലിത്തീറ്റയ്ക്ക് സംസ്ഥാനത്ത് വില വർധിച്ചേക്കുമെന്ന് ആശങ്കയുണ്ട്.

കാലിത്തീറ്റ ഉത്പാദിപ്പിക്കാനാവശ്യമായ 90 ശതമാനം വസ്തുക്കൾക്കും കേരളം അന്യസംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്.

പ്രധാന ഘടകമായ ചോളം കേരളത്തിന് നൽകില്ലെന്ന് അടുത്തിടെ കർണാടകം തീരുമാനമെടുത്തത് വലിയ വാർത്തയായിരുന്നു. വരൾച്ചാ ബാധിത പ്രദേശങ്ങളിൽ നിന്ന് ജൈവ കാലിത്തീറ്റയായ ചോളം ഇതര സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതാണ് കർണാടക ദുരന്തനിവാരണ അതോറിറ്റി വിലക്കിയിരിക്കുന്നത്. അവിടെ കന്നുകാലികൾക്ക് കാലാവസ്ഥ വ്യതിയാനം മൂലം തീറ്റ കുറയുന്നതിനാലാണ് തീരുമാനമെന്നാണ് വിശദീകരണം. എന്നാൽ മറ്റ് സംസ്ഥാനങ്ങളിലും ഇതേ സ്ഥിതിതന്നെയാണ്. ഇത് കേരളത്തിന് ചോളം ലഭിക്കുന്നതിൽ തടസത്തിനു കാരണമാകും. കഴിഞ്ഞ 5 വർഷമായി ചോളം ഉത്പാദനം വർധിച്ചിട്ടും വിപണിയിൽ എത്തുന്നില്ലെന്നതും പ്രശ്‌നമാണ്. എത്തനോൾ നിർമിക്കാനായാണ് ഇതിന്റെ ഭൂരിഭാഗവും മാറ്റിവയ്ക്കപ്പെടുന്നത്.

മാത്രമല്ല, 30 രൂപ നിരക്കാണ് ചോളത്തിന്റെ വില. 28 രൂപയ്ക്ക് സർക്കാർ സംഭരിച്ചുവരികയാണ്. ചോളം കൂടാതെ, അരിച്ചോളം, അരി, ഗോതമ്പ്, ഓട്‌സ്, ബാർളി, പഞ്ഞിപ്പുല്ല്, ചാമ, തിന, വരക്, കമ്പു തുടങ്ങിയ ധാന്യങ്ങളും വിവിധ ധാന്യങ്ങളുടെ തവിടുമാണ് കാലിത്തീറ്റയ്ക്ക് ഉപയോഗിക്കുന്നത്.

മിൽമയ്ക്കും കേരള ഫീഡ്‌സിനും സംസ്ഥാനത്ത് ആവശ്യമായത്ര കാലിത്തീറ്റ വിതരണം ചെയ്യാനുള്ള സംവിധാനമില്ല. സ്വകാര്യ കമ്പനികളും കൂടി ചേർന്നാണ് ഇവിടുത്തെ വിൽപന നടത്തുന്നത്. സംസ്ഥാനത്ത് ആവശ്യമുള്ള കന്നുകാലിത്തീറ്റയുടെ 50 ശതമാനം നൽകാനാവുന്നുണ്ടെന്ന് വകുപ്പ് മന്ത്രി കഴിഞ്ഞ ദിവസം വിശദീകരിച്ചിരുന്നതുമാണ്. പുതിയ കാലിത്തീറ്റ കമ്പനി സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാനം. എന്നാൽ, കാലിത്തീറ്റയ്ക്കുവേണ്ട വസ്തുക്കൾ കിട്ടിയില്ലെങ്കിൽ എങ്ങനെ ഇത് സാധ്യമാകുമെന്ന ചോദ്യമുണ്ട്.

അതിനിടെ, സംസ്ഥാനത്തെ സ്വകാര്യ കാലിത്തീറ്റ നിർമാതാക്കളുടെ കാലിത്തീറ്റയ്ക്കു പകരം സർക്കാർ കാലിത്തീറ്റ മാത്രം ഉപയോഗിക്കുക എന്ന ഒരു നയത്തിലേക്ക് സർക്കാർ കടക്കുന്നതായ വാർത്തകളുണ്ടായിരുന്നു. ഗുണമേന്മയില്ലാത്ത കാലിത്തീറ്റി കഴിച്ച് ഒരു പശു ചാകാനിടയായ സാഹചര്യവും പൊറോട്ട, മരച്ചീനി ഇല, ചക്ക, ചക്കക്കുരു തുടങ്ങിയവ കഴിച്ച് പശുക്കൾ ചാകാനിടയായതും നീക്കത്തിന്റെ പിന്നിലുണ്ടെന്നാണ് സൂചന.



2024, ജൂൺ 22, ശനിയാഴ്‌ച

വേനൽചൂടിൽ നഷ്ടമായത് 450 പശുക്കൾ, ചർമ മുഴ വന്ന് ചത്തത് 800


ഗിരീഷ് കെ നായർ

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ മാസങ്ങളിലുണ്ടായ കടുത്ത വേനൽചൂടിൽ 450 പശുക്കളെ നഷ്ടപ്പെട്ടതായി മൃഗസംരക്ഷണ വകുപ്പിന്റെ കണക്ക്. പശുവളർത്തൽ ജീവിത മാർഗമായി കണ്ടെത്തിയവർക്ക് ഇത് തിരിച്ചടിയായതായും റിപ്പോർട്ടിലുണ്ട്. ഈ കർഷകരെ ക്ഷീര വികസന വകുപ്പ് സാമ്പത്തികമായി സഹായിക്കാനും തീരുമാനമുണ്ട്. ഇതിനുള്ള നടപടികൾ അവസാനഘട്ടത്തിലാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

വേനൽക്കാലത്ത് പശുക്കൾ ചത്തുപോകാൻ കാരണമായി വകുപ്പ് കണ്ടെത്തിയത് സംരക്ഷണത്തിൽ ഉണ്ടായ പാളിച്ചയാണെന്നാണ്. പെട്ടെന്നുണ്ടായ അത്യുഷ്ണ സാഹചര്യം നേരിടാൻ മനുഷ്യന് കഴിയാൻ ബുദ്ധിമുട്ടായതുപോലെ മൃഗങ്ങളെ സംരക്ഷിക്കുന്നതിലും പാളിച്ചയുണ്ടായി. അതുകൊണ്ടുതന്നെ വരും വർഷങ്ങളിൽ ഈ അപകടമുണ്ടാകാതിരിക്കാൻ കർഷകരെ
ബോധവൽക്കരിക്കുമെന്ന് അധികൃതർ അറിയിച്ചു.

കൊവിഡിനു പിന്നാലെ പശുക്കളിൽ പടർന്നു തുടങ്ങിയ ചർമ മുഴ രോഗം കാരണം 800 പശുക്കളെ കർഷകർക്ക് നഷ്ടമായെന്നും കണക്കുകളിൽ പറയുന്നു. ഇത് കർഷകരെ കടക്കെണിയിലും സാമ്പത്തിക നഷ്ടത്തിലും ആക്കിയിട്ടുണ്ടെന്നും വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇവർക്കും സാമ്പത്തികമായി സഹായം നൽകാനുള്ള നടപടികൾ അന്തിമ ഘട്ടത്തിലാണെന്ന് വകുപ്പുമായി ബന്ധപ്പെട്ടവർ പറഞ്ഞു.

കറവപ്പശുക്കൾക്ക് മുപ്പതിനായിരം, കിടാരികൾക്ക് പതിനാറായിരം, ആറുമാസത്തിൽ താഴെപ്രായമുള്ള പശുക്കുട്ടിക്ക് അയ്യായിരം എന്നീ ക്രമത്തിലാകും നഷ്ടപരിഹാരത്തുകയെന്നാണറിയുന്നത്.

2019ന്റെ അവസാനം കണ്ടെത്തിയ ചർമ മുഴ രോഗം കിടരികളെയും പ്രായം ചെന്ന പശുക്കളെയും ഒരുപോലെ ബാധിക്കുന്നു. പശുക്കളുടെ പ്രത്യുത്പാദനത്തെയും പാലുൽപാദനത്തെയുമെല്ലാ ഇത് ബാധിക്കുമെന്നതിനാൽ ക്ഷീര കർഷകർ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നു. നിലവിൽ ഈ രോഗത്തിന്റെ മൂന്നാം തരംഗമാണ് സംസ്ഥാനത്തുള്ളതെന്നാണ് മൃഗസംരക്ഷണവകുപ്പ് വിലയിരുത്തുന്നത്.

ചർമ മുഴ രോഗമുള്ള പശുക്കളുടെ പാൽ ഉപയോഗിക്കുന്നതിൽ കുഴപ്പമില്ലെങ്കിലും കിടാരികൾ കുടിച്ചാൽ രോഗം പകരും.

ഗുജറാത്ത്, രാജസ്ഥാൻ തുടങ്ങി ഏഴ് സംസ്ഥാനങ്ങളിൽ ചർമ മുഴ ഭീഷണിയുണ്ട്. രാജ്യമാകെ എൺപതിനായിരം പശുക്കൾ നഷ്ടപ്പെട്ടതായാണ് കണക്കുകൾ.


2024, ജൂൺ 21, വെള്ളിയാഴ്‌ച

വിഴിഞ്ഞം തുറമുഖം രണ്ടും മൂന്നും ഘട്ടം: പബ്ലിക് ഹിയറിങ് കഴിഞ്ഞു, തുരങ്ക റെയിൽപാതയില്ലാത്തത് തടസമാകില്ല



ഗിരീഷ് കെ നായർ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ഒന്നാം ഘട്ടം ഏതാണ്ട് പൂർത്തിയായതോടെ രണ്ടും മൂന്നും ഘട്ടങ്ങളുടെ നിർമാണത്തിലേക്ക് കടന്ന് സർക്കാരും അദാനി ഗ്രൂപ്പും. രണ്ടും മൂന്നും ഘട്ടങ്ങളാണ് പൂർത്തിയാകാനുള്ളത്. ഇതിന്റെ ആദ്യഘട്ടമായ പബ്ലിക് ഹിയറിംഗ് ഇന്നലെ പൂർത്തിയായി. പാരിസ്ഥിതികാനുമതി ലഭ്യമാക്കാനുള്ള നടപടികളാണ് ഇനിയുള്ളത്. വിഴിഞ്ഞം, കോട്ടുകാൽ പ്രദേശത്താണ് പോർട്ട് മാസ്റ്റർ പ്ലാനിലുള്ളത്.

ആദ്യഘട്ടത്തേതിൽ നിന്നു വിഭിന്നമായി രണ്ടും മൂന്നും ഘട്ടം നിർമാണം വിഴിഞ്ഞം മുതൽ പൊഴിയൂർ വരെ തീരദേശത്ത് പാരിസ്ഥിതിക ആഘാതമുണ്ടാകുമെന്ന ആശങ്ക പബ്ലിക് ഹിയറിംഗിൽ ഉയർന്നിട്ടുണ്ട്.

കഴിഞ്ഞ ദിവസം കസ്റ്റംസിന്റെ പോർട്ട് പദവി കിട്ടിയതോടെ വിഴിഞ്ഞം തുറമുഖത്ത് ഇനി കയറ്റിറക്കുമതി നടത്താനാവും. 

അടുത്ത
മാസത്തോടെ ട്രയൽ റണ്ണും ഓണക്കാലത്ത് ഉദ്ഘാടനവും നടത്താനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്.

അതേസമയം പോർട്ടിലെത്തുന്ന കണ്ടെയ്‌നറുകൾ ദേശീയ പാതയിലേക്ക് എത്തിച്ച് കൊണ്ടുപോകണമെങ്കിൽ അവിടേക്കുള്ള റോഡ് പണി പൂർത്തിയാകേണ്ട

തുണ്ട്. ഇതിൽ ഇപ്പോഴും കാര്യമായ പുരോഗതിയില്ല. 

അതിനിടെ തുരങ്ക റെയിൽ പാതയ്ക്ക് കേന്ദ്രാനുമതി ലഭിച്ചിരുന്നു. ഇതിന്റെ നിർമാണവും എന്നു തുടങ്ങാനാവുമെന്ന പ്രശ്‌നവും നിലനിൽക്കുന്നുണ്ട്.

എന്നാൽ റെയിൽ-റോഡ് മാർഗം കണ്ടെയ്‌നർ കൊണ്ടുപോകേണ്ട അവസ്ഥ ഉണ്ടാവില്ലെന്ന് പോർട്ട് അധികൃതർ പറയുന്നു.

കപ്പലുകളിൽ എത്തുന്ന കണ്ടെയ്‌നറുകൾ മറ്റൊരു കപ്പലിലേക്ക് മാറ്റുന്നതിലൂടെ കടൽമാർഗം ചരക്ക് കടത്താനാകുമെന്നുമാണ് വിശദീകരണം.

കണ്ടെയിനറുകൾ കരയിലേക്ക് മാറ്റിയശേഷം മറ്റൊരു കപ്പലിലേക്ക് മാറ്റി കൊണ്ടുപോകുന്നത് റോഡിലൂടെയും റെയിൽവേയിലൂടെയും കൊണ്ടുപോകുന്നതിലെ വൻ ചെലവും കുറയ്ക്കാൻ സാധിക്കുമെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, നാവിക സേനയുടെ ഹൈഡ്രോഗ്രാഫിക് സർവേ നടത്തുന്ന കപ്പൽ ഇവിടെയെത്തിയിരുന്നു. ഇതോടെ തന്ത്രപ്രധാനമായ തുറമുഖമായി വിഴിഞ്ഞം മാറുന്നതോടെ വലിയ യുദ്ധക്കപ്പലുകൾക്കും സർവേ കപ്പലിന്റെ നിർദേശങ്ങളനുസരിച്ച് തുറമുഖത്ത് അടുക്കാനാകും.



2024, ജൂൺ 20, വ്യാഴാഴ്‌ച

ജെ.ഡി.എസിന്റെ പുതിയ പാർട്ടി നീക്കം ഇടത്-വലത് സമ്മർദം കടുത്തതോടെ

 


ഗിരീഷ് കെ നായർ

തിരുവനന്തപുരം: ജെ.ഡി.എസ് ദേശീയ പാർട്ടിയാണ്. കേന്ദ്ര നേതൃത്വം ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എയുടെ ഭാഗമാകാൻ തീരുമാനിച്ചത് രാഷ്ട്രീയ നേട്ടം മുന്നിൽക്കണ്ടാണ്. എന്നാൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നു വ്യത്യസ്തമായി കേരള ഘടകത്തിന് അത് ഇടിവെട്ടായി മാറി. ഇടതുമുന്നണിയിലെ വല്യേട്ടനും കൊച്ചേട്ടനും ഇളയ സഹോദര പാർട്ടികളും വർഗീയ പാർട്ടികളോടുള്ള കൂട്ട്‌കെട്ട് അവസാനിപ്പിക്കണമെന്ന് കടുത്തതല്ലെങ്കിലും നിർദേശം മുന്നോട്ടുവച്ചു. ഗൗരവമായി കണക്കാക്കാതെ മുന്നോട്ടുപോകാനായിരുന്നു ജെ.ഡി.എസിന്റെ തീരുമാനമെങ്കിലും കോൺഗ്രസും യു.ഡി.എഫിലെ കക്ഷികളുമെല്ലാം ജെ.ഡി.എസിനെ വിമർശിക്കുന്നതിനു പകരം സി.പി.എമ്മിനെതിരേ അമ്പുതൊടുത്തു. വർഗീയ കക്ഷികളോട് കൂട്ടുകൂടിയ ജെ.ഡി.എസിനെ മുന്നണിയിൽ നിന്നൊഴിവാക്കണമെന്ന് അവർ ആവശ്യമുന്നയിച്ചു. കരുതലോടെ പ്രതികരിച്ച സി.പി.എമ്മാകട്ടെ ഇടതുമുന്നണിക്കെതിരേ ജെ.ഡി.എസിന്റെ എൻ.ഡി.എ ബന്ധം കാരണം ഉയരുന്ന ആരോപണങ്ങൾ ചൂണ്ടിക്കാട്ടി നടപടിയെടുക്കണമെന്ന സൂചന നൽകിയിരുന്നു. 

ഇടതുനിന്നും വലതുനിന്നും സമ്മർദം ശക്തമായതോടെ നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രശ്‌നമാകുമെന്ന സ്ഥിതിവന്നു. ഇതിനിടെ ജെ.ഡി.എസിനെ പുറത്താക്കണമെന്ന് സി.പി.എമ്മിൽ ആവശ്യമുയർന്നു. എൻ.ഡി.എ ബന്ധമുള്ള ജെ.ഡി.എസ് കൂടെനിൽക്കുന്നത് ഇടതുമുന്നണിക്കാതെ പ്രതിസന്ധിയാകുമെന്ന വാദമുയർന്നു. സംഭവം ഗുരുതരമാകുമെന്ന് ബോധ്യമായതോടെ ദേശീയ നേതൃത്വത്തിന്റെ നിലപാടല്ല തങ്ങൾ പിന്തുടരുന്നതെന്നും കേരളത്തിൽ സ്വന്തം അഭിപ്രായത്തിൽ മുന്നണി സ്വീകരിക്കാൻ തങ്ങൾക്ക് ദേശീയ നേതൃത്വം അനുമതി നൽകിയിട്ടുണ്ടെന്ന മുട്ടുവാദമിറക്കിയെങ്കിലും പിടിച്ചുനിൽക്കാനാവില്ലെന്ന് ജെ.ഡി.എസ് നേതാക്കൾക്ക് ബോധ്യമായി. ഇതോടെയാണ് ഇപ്പോൾ ജെ.ഡി.എസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കാൻ തീരുമാനിച്ചത്. എന്നാൽ നേതൃത്വം തന്നെ പുതിയ പാർട്ടി രൂപീകരിക്കുന്നതിൽ പൊരുത്തക്കേട് ഉള്ളതിനാൽ നേതൃത്വത്തിലെ ആരെക്കൊണ്ടെങ്കിലും പാർട്ടി രൂപീകരിച്ച് എല്ലാവരും കൂടി ജെ.ഡി.എസ് വിട്ട് ആ പാർട്ടിയിലേക്ക് പോകാനാണ് ശ്രമം. എന്നാൽ ദേശീയ തലത്തിൽ എൻ.ഡി.എ വിട്ട് ജെ.ഡി.എസ് പുറത്തുവന്നാൽ വീണ്ടും അതിന്റെ ഭാഗമാകാനും അഭിപ്രായമുണ്ട്. എന്നാൽ ജെ.ഡി.എസ് നേതൃത്വത്തിന്റെ നിലവിലെ നിലപാടിനോട് യോജിക്കുന്നവരും പാർട്ടിയിലുണ്ട്. ഇവരുടെ നിലപാട് ജെ.ഡി.എസ് എന്ന പാർട്ടി നിലനിൽക്കുന്നതിനു കാരണമാകുമെന്ന പ്രത്യേകതയുണ്ട്. അപ്പോൾ ജെ.ഡി.എസിനെ മുന്നണിയിൽ നിന്നു പുറത്താക്കേണ്ടതായി വരും. അവർ മറ്റൊരു മുന്നണിയുടെ ഭാഗമാകാനും സാധ്യത നിലനിൽക്കുകയും ചെയ്യും.


2024, ജൂൺ 15, ശനിയാഴ്‌ച

കുടുംബത്തോടൊപ്പം പ്രവാസികളായത് 20 ലക്ഷം

 


ഗിരീഷ് കെ നായർ

തിരുവനന്തപുരം: ലോക കേരള സഭയിൽ ഇന്റർനാഷനൽ ഇൻസ്റ്റിയൂട്ട് ഓഫ് മൈഗ്രേഷൻ ആൻഡ് ഡവലപ്‌മെന്റ് (ഐ.ഐ.എം.എ.ഡി) തയാറാക്കിയ കേരള മൈഗ്രേഷൻ റിപ്പോർട്ട് (കെ.എം.എസ്) ഇന്നലെ പ്രകാശനം ചെയ്തു.

മലയാളികളായ 20 ലക്ഷം കുടുംബങ്ങൾ പ്രവാസികളായെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു.

1998ൽ 16 ലക്ഷമായിരുന്നു പ്രവാസികളെങ്കിൽ 2013ൽ 24 ലക്ഷവും 2018ൽ 21 ലക്ഷവുമായിരുന്നു. കൊവിഡിനുശേഷം 65 ശതമാനം ഇടിവുണ്ടായെങ്കിലും ഇപ്പോൾ 22 ലക്ഷം പ്രവാസികളാണുള്ളത്.

പ്രവാസ സമൂഹത്തിൽ നിന്നുള്ള വരവും കൂടിയിട്ടുണ്ട്. 2018ൽ 8,292 കോടിയായിരുന്നു വരുമാനമെങ്കിൽ 2023ൽ അത് 16,893 കോടിയായി ഉയർന്നു. അഞ്ചുവർഷത്തിനിടെ 155 ശതമാനത്തിന്റെ വർധനയാണുണ്ടായത്.

കൊവിഡിനുശേഷം മലയാളികൾ ഗൾഫിലേക്ക് മാത്രമല്ല, എല്ലാ രാജ്യങ്ങളിലേക്കും പറന്നതായി മുഖ്യമന്ത്രി പറഞ്ഞു.

വിദ്യാർത്ഥികളുടെ എണ്ണത്തിൽ 2018ൽ 1,29,763ലുണ്ടായിരുന്നതിനേക്കാൾ വർധനവുണ്ടായി. 2023ൽ അത് ഇരട്ടിയായെന്നാണ് കണക്ക്. ഇതുകാരണം പ്രവാസികളിൽ 11.30 ശതമാനവും വിദ്യാർത്ഥികളാണ്.

സ്ത്രീകളുടെ കുടിയേറ്റം 2018ൽ 15.8 ശതമാനമായിരുന്നത് 2023ൽ 19.1 ആയി. എന്നാൽ ജി.സി.സി രാജ്യങ്ങളിൽ നിന്ന് സ്ത്രീകൾ യൂറോപ്പിലേക്കും മറ്റ് പാശ്ചാത്യ രാജ്യങ്ങളിലേക്കും കുടിയേറുന്നതായും ഇത് 40.5 ശതമാനമായി വർധിച്ചെന്നും പറയുന്നു.

കേരളത്തിലേക്കുള്ള പണമയക്കലിലും വൻവർധനവുണ്ടായിട്ടുണ്ടെന്ന് സർവേ പറയുന്നു.

2018ൽ 85,092 കോടിയായിരുന്നത് 2023ൽ 2,16,893 കോടിയായി വർധിച്ചു. എന്നാൽ അത് നാട്ടിൽ സ്വീകരിക്കുന്ന കുടുംബങ്ങളുടെ എണ്ണം 16 ശതമാനത്തിൽ നിന്ന് 12 ശതമാനമായി കുറഞ്ഞിട്ടുണ്ട്.

മുസ്‌ളിം കുടുംബങ്ങൾക്ക് 40.1 ശതമാനം വിഹിതവും ഹിന്ദു കുടുംബങ്ങൾക്ക് 39.1 ശതമാനവും ക്രിസ്ത്യൻ കുടുംബങ്ങൾക്ക് 20.8 ശതമാനവും ലഭിച്ചു. ഈ വർഷം മലപ്പുറം ജില്ലയ്ക്ക് 16.2 ശതമാനം വരുമാനം ലഭിച്ചപ്പോൾ കൊല്ലത്തിന് 17.8 ശതമാനം ലഭിച്ചു.

കേരളത്തിൽ അഞ്ച് വീടുകളെടുത്താൽ അതിൽ രണ്ടെണ്ണത്തിലും പ്രവാസികളുണ്ടെന്ന് സർവെ പറയുന്നു.

സർവേ റിപ്പോർട്ട് ലോക കേരള സഭ വേദിയിൽ ചെയർമാൻ ഡോ. എസ്. ഇരുദയ രാജനാണ് മുഖ്യമന്ത്രിക്ക് സമർപ്പിച്ചത്.