2018 ഓഗസ്റ്റ് 14, ചൊവ്വാഴ്ച

പട്ടിക വിഭാഗ പീഡന വിരുദ്ധ നിയമം: പുതിയ ബില്ല് ശ്രദ്ധേയം


പട്ടിക വിഭാഗ പീഡന വിരുദ്ധ ബില്ലില്‍ സുപ്രിംകോടതി സ്വീകരിച്ച നിലപാട് രാജ്യത്ത് വന്‍ വിവാദമുണ്ടാക്കിയിരുന്നു. നിരവധിപേര്‍ക്ക് ജീവന്‍പോലും നഷ്ടപ്പെടുന്ന കലാപമായി അതുമാറി. സുപ്രിംകോടതി വിധി ബി.ജെ.പിക്കും ആര്‍.എസ്.എസിനും കനത്ത ആഘാതമാണേല്‍പ്പിച്ചത്. ദലിത് സംഘടനകളെ ഒപ്പം കൂട്ടാനുള്ള ശ്രമത്തിനേറ്റ തിരിച്ചടിയായി അത്. ലോക്‌സഭ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കേ ഏറ്റവും വലിയ വോട്ട് ബാങ്കായ ദലിത് സമൂഹത്തെ പിണക്കുന്നത് തങ്ങളുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പിക്കുമെന്ന് സംഘപരിവാര്‍ സംഘടനകള്‍ക്ക് ബോധ്യപ്പെട്ടു. ഇതാണ് കഴിഞ്ഞ ദിവസം ദലിത് ബില്ല് ലോക്‌സഭയില്‍ അവതരിപ്പിക്കാന്‍ കാരണമായതെന്ന് കരുതാം. ദലിത് ബില്ലിനെ എതിര്‍ക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കാതിരുന്നതിന്റെ കാരണവും ഇതുതന്നെ. പഴയ നിയമത്തില്‍ വെളളം ചേര്‍ക്കാനുള്ള നീക്കമാണ് സുപ്രിംകോടതി വിധിയിലൂടെ ഉണ്ടായതെന്ന ആരോപണത്തില്‍ കേന്ദ്രസര്‍ക്കാരിന് വിയര്‍ക്കേണ്ടിവരും.

സുപ്രിംകോടതി
പറയുന്നത്

പട്ടികവിഭാഗ പീഡന നിയമം ദുര്‍ബലപ്പെടുത്തുകയായിരുന്നില്ല, തത്വദീക്ഷയില്ലാതെ പ്രതികളെ അറസ്റ്റ് ചെയ്യുന്നതൊഴിവാക്കാനാണ് ശ്രദ്ധിച്ചതെന്നാണ് സുപ്രിംകോടതി വിശദീകരിക്കുന്നത്. കഴിഞ്ഞ മാര്‍ച്ച് 20നായിരുന്നു സുപ്രിംകോടതിയുടെ വിവാദപരമായ തീരുമാനം. പട്ടികവിഭാഗക്കാരെ അപമാനിക്കുകയോ പീഡിപ്പിക്കുകയോ ചെയ്തതായ ആരോപണവിധേയരെ നിരപരാധികളാണെങ്കില്‍ കൂടി ഏകപക്ഷീയമായി അറസ്റ്റ് ചെയ്യാനാവുന്നതായിരുന്നു നിയമമെന്നാണ് കോടതിയുടെ നിരീക്ഷണം. 1989ലേതാണ് പട്ടികവിഭാഗ പീഡനവിരുദ്ധ നിയമം. ഇതനുസരിച്ച് പട്ടികവിഭാഗക്കാരെ അസഭ്യം പറയുകയോ പീഡിപ്പിക്കുകയോ ചെയ്തതായി ആരോപണമുണ്ടായാല്‍ ഉടന്‍തന്നെ, അതു കള്ളക്കേസുകളായാല്‍ പോലും, അറസ്റ്റ് ചെയ്യാനാവും. ആരോപണവിധേയന് മുന്‍കൂര്‍ ജാമ്യം പോലും നിഷേധിക്കുന്നതാണ് നിയമം. ജാമ്യം നല്‍കിയാല്‍ ഇരകളെ ഭീഷണിപ്പെടുത്തിയേക്കുമെന്നതിനാലാണിത്. ഇതുതന്നെയാണ് ദലിത് പീഡന നിയമത്തിന്റെ ശക്തിയും. ഇതിന് തെളിവെടുപ്പിന്റെ ആവശ്യമില്ലായിരുന്നു. എന്നാല്‍ ഈ നിയമത്തിലൂടെ നിരപരാധികള്‍ ശിക്ഷിക്കപ്പെടുന്നതായും അതൊഴിവാക്കാന്‍ ഏകപക്ഷീയ അറസ്റ്റിനുപകരം തെളിവെടുപ്പിനുശേഷം അറസ്റ്റാണ് നീതിയെന്നും സുപ്രിംകോടതി നിയമത്തിലെ വ്യവസ്ഥകള്‍ റദ്ദാക്കിക്കൊണ്ടു വിധി പറഞ്ഞു.
പട്ടികവിഭാഗക്കാര്‍ പീഡനമുണ്ടായതായി പരാതിപ്പെട്ടാല്‍ ഡിവൈ.എസ്.പി റാങ്കില്‍ കുറയാത്ത ഉദ്യേഗസ്ഥന്‍ പ്രാഥമികാന്വേഷണം നടത്തി ആവശ്യമെങ്കില്‍ കേസെടുക്കാനാണ് കോടതി നിര്‍ദേശിച്ചത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ് ആരോപണവിധേയരെങ്കില്‍ നിമനാധികാരിയുടെ അനുവാദമില്ലാതെ അറസ്റ്റ് പാടില്ലെന്നും സാധാരണക്കാരാണെങ്കില്‍ എസ്.പിയുടെ രേഖാമൂലമുള്ള അനുവാദമില്ലാതെ അറസ്റ്റ് പാടില്ലെന്നും കോടതി നിര്‍ദേശിച്ചു.
ഇതു നിയമം ദുര്‍ബലമാക്കില്ലേയെന്ന അറ്റോര്‍ണി ജനറലിന്റെ ചോദ്യത്തിന് കള്ളക്കേസായാലോ, നിരപരാധി അറസ്റ്റ് ചെയ്യപ്പെട്ടാലോ എന്നും പൗരത്വ അവകാശ ലംഘനമല്ലേ എന്നും മറ്റുമായിരുന്നു ജസ്റ്റിസുമാരായ എ.കെ.ഗോയല്‍, യു.യു.ലളിത് എന്നിവരടങ്ങിയ സുപ്രിംകോടതി ബഞ്ചിന്റെ മറുചോദ്യം.
സുപ്രിംകോടതി വിധിയില്‍ പ്രതിഷേധിച്ച് രാജ്യമെമ്പാടും വന്‍ പ്രതിഷേധങ്ങള്‍ അരങ്ങേറി. ഒന്‍പതുപേര്‍ കൊല്ലപ്പെട്ടു. ഇതോടെ ശബ്ദമില്ലാത്തവരുടെ രക്ഷയ്ക്ക് നിയമം നിലനിന്നേ മതിയാവൂ എന്ന് ജനപ്രതിനിധികള്‍ക്ക് ബോധ്യമായി. അതാണ് പിന്നീട് ലോക്‌സഭയി പുതിയ ബില്ലായി അവതരിച്ചത്.

പുതിയ ബില്ല്

ദലിത് ഗ്രൂപ്പുകള്‍ രാജ്യത്താകെ പ്രതിഷേധങ്ങള്‍ ആഹ്വാനം ചെയ്തതോടെ പ്രശ്‌നത്തിന്റെ ഗൗരവം കേന്ദ്ര സര്‍ക്കാരിന് ബോധ്യമായി. അതോടെ സുപ്രിംകോടതി വിധി മറികടക്കാന്‍ പട്ടിക വിഭാഗ പീഡന വിരുദ്ധ നിയത്തില്‍ ഭേദഗതി വരുത്തി ലോക്‌സഭയില്‍ ബില്ല് പാസാക്കി. പുതിയ ബില്ലില്‍ പരാതിയുടെ അടിസ്ഥാനത്തില്‍ കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥന് ആരോപണവിധേയരെ പ്രാഥമിക അന്വേഷണമില്ലാതെ അറസ്റ്റ് ചെയ്യാന്‍ സാധിക്കുമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തി.
അറസ്റ്റ് വേണോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള അധികാരം കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനില്‍ മാത്രം നിക്ഷിപ്തമാണ്. അതിന് ആരുടെയും അനുമതി ആവശ്യമില്ല. നിയമം ആരോപണവിധേയര്‍ക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിക്കുന്നു. പ്രഥമദൃഷ്ട്യാ കേസില്‍ കഴമ്പില്ലെങ്കില്‍ മുന്‍കൂര്‍ ജാമ്യം നല്‍കാമെന്ന സുപ്രിംകോടതി വിധിയാണ് ഇവിടെ വഴിമാറുന്നത്. ക്രിമില്‍ നടപടി ക്രമത്തിലെ 438ാം വകുപ്പ് ദലിത് പീഡന നിയത്തില്‍ ബാധകമാവില്ല.
അതേസമയം, പട്ടിക വിഭാഗ പീഡന വിരുദ്ധ നിയമം ഭരണഘടനയുടെ ഒന്‍പതാം പട്ടികയില്‍ പെടുത്തണമെന്ന ആവശ്യം ഇനിയും നടപ്പായിട്ടില്ല. ഭരണഘടനയുടെ അടിസ്ഥാനപ്രമാണങ്ങളുള്ള ഒന്‍പതാം പട്ടികയില്‍ പെടുത്തിയാല്‍ ഭാവിയില്‍ ഇത്തരത്തില്‍ കോടതികള്‍ക്ക് അതിലിടപെടാന്‍ അധികാരമുണ്ടാകില്ലെന്നതാണ് കാരണം.

ചോദ്യം അതല്ല

ദലിത് പീഡനത്തിനെതിരേ ദശകങ്ങളായി നിലനില്‍ക്കുന്ന ഒരു നിയമത്തില്‍ വെള്ളം ചേര്‍ക്കാന്‍ സുപ്രിംകോടതി തീരുമാനിച്ചത് എന്തിനെന്ന ചോദ്യമാണ് ഇവിടെ പ്രസക്തമാകുന്നത്. ചോദ്യം ഉയരുന്നതിനു കാരണമുണ്ട്. വിധി പറഞ്ഞ രണ്ടംഗ ബഞ്ചില്‍ ഉള്‍പ്പെട്ട ജസ്റ്റിസ് ഗോയലിനെ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ചെയര്‍മാന്‍ ആക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു. ദലിതര്‍ക്കെതിരേ സര്‍ക്കാര്‍ സുപ്രിംകോടതിയിലൂടെ നടപടി സ്വീകരിക്കുകയും സര്‍ക്കാര്‍ ഇംഗിതം നടപ്പാക്കിക്കൊടുത്ത ജഡ്ജിക്ക് വിരമിച്ചശേഷം ഉന്നത പട്ടം നല്‍കുകയും ചെയ്യുന്നു എന്ന ആരോപണമാണ് കേന്ദ്ര സര്‍ക്കാരിനെ ധര്‍മസങ്കടത്തിലാക്കിയത്.
ഇതോടെ കാര്യങ്ങള്‍ കൈവിട്ടുപോകുന്നെന്ന് മനസിലാക്കിയാണ് പുതിയ ബില്ലിന്റെ വരവ്. ദലിതരെ കൂടെ നിര്‍ത്താന്‍ അതല്ലാതെ മറുമരുന്നില്ലെന്ന് കേന്ദ്രത്തിന് മനസിലായെന്നുവേണം കരുതാന്‍. ബില്ല് ലോക്‌സഭയില്‍ പാസാക്കിയതിനുപിന്നാലെ ദലിത് നേതാവും ലോക് ജനശക്തി പാര്‍ട്ടി അധ്യക്ഷനും കേന്ദ്ര മന്ത്രിയുമായ രാം വിലാസ് പസ്വാന്‍ നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ചു. മറ്റൊരു കേന്ദ്രമന്ത്രിയായ രാംദാസ് അത്താവലെയും കേന്ദ്ര സര്‍ക്കാരിനെ അഭിനന്ദിച്ചു. ഇരുവരും സുപ്രിംകോടതി വിധിയെ വിമര്‍ശിച്ച് രംഗത്തുവന്നിരുന്നു.

ബി.ജെ.പി ഭയക്കുന്നത്

2014ല്‍ നരേന്ദ്ര മോദി സര്‍ക്കാരിനെ അധികാരത്തിലേറ്റിയത് ഹിന്ദുവോട്ടുകളായിരുന്നെങ്കിലും ദലിത് പിന്നോക്ക വിഭാഗങ്ങളുടെ വോട്ടുകളായിരുന്നു അതില്‍ സിംഹഭാഗവും. 2019ലും ഇതാവര്‍ത്തിക്കണമെന്ന് സംഘപരിവാര്‍ സംഘടനകള്‍ ആഗ്രഹിക്കുന്നു. ഈ വിഭാഗങ്ങള്‍ക്കെതിരേയുള്ള ഏതുനീക്കവും ഉത്തര്‍പ്രദേശിലെയും രാജസ്ഥാനിലും മറ്റും നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ ഫലത്തിലേക്കുതന്നെ നയിക്കുമെന്നും അവര്‍ ഭയപ്പെടുന്നു.
2014 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ 80ല്‍ 71 സീറ്റും ബി.ജെ.പി നേടിയിരുന്നു. സഖ്യകക്ഷിയായ അപ്‌നാദള്‍ രണ്ടു സീറ്റും നേടി. ഇത്തവണ എസ്.പി-ബി.എസ്.പി സഖ്യം ബി.ജെ.പിയുടെ പ്രതീക്ഷകളെ തകിടം മറിക്കുമെന്നാണ് കരുതപ്പെടുന്നത്.


2018 ഓഗസ്റ്റ് 8, ബുധനാഴ്‌ച

വിടവാങ്ങിയത്‌ തമിഴ് മക്കളുടെ 'കല്ലാകുഡി വീരര്‍'




അറുപത്തഞ്ച് വര്‍ഷം മുന്‍പ് 1953 ജൂലൈ 15നായിരുന്നു ആ സംഭവം. ഭാഷാ സ്‌നേഹം തമിഴ് വികാരവും കത്തിനില്‍ക്കുന്ന സമയം. ഉത്തരേന്ത്യന്‍ വ്യവസായിയുടെ പേരിലറിയപ്പെട്ടിരുന്ന ഡാല്‍മിയാപുരത്തിന്റെ പേര് പച്ചത്തമിഴില്‍ പുനര്‍നാമകരണം ചെയ്യണമെന്നാവശ്യപ്പെട്ട് ദ്രാവിഡ മുന്നേറ്റ കഴകം നടത്തിവരുന്ന പ്രക്ഷോഭം. ഡാല്‍മിയ സിമെന്റ് മുതലാളി ഡാല്‍മിയയുടെ പേരിലാണ് കല്ലുകുഡി എന്ന ഗ്രാമം അറിയപ്പെട്ടത്.
ഡാല്‍മിയാപുരം റെയില്‍വേ സ്റ്റേഷന്റെ പേര് ഉണ്ടായിരുന്നിടത്തെല്ലാം ഡി.എം.കെ പ്രവര്‍ത്തകര്‍ കല്ലുകുഡിയെന്ന പോസ്റ്റര്‍ പതിച്ചു.

രാവിലെ പത്തുമണിയോടെ റെയില്‍വേസ്റ്റേഷന്‍ കേന്ദ്രീകരിച്ചായിരുന്നു സമരം. ഇതിനിടെ ഒരു ട്രെയിന്‍ കടന്നുവന്നു. വളരെപ്പെട്ടെന്ന് സമരക്കാര്‍ക്കിടയില്‍ നിന്നു ഒരു യുവാവ് റെയില്‍വേ പാളത്തിലേക്ക് ചാടിയിറങ്ങി. വിലങ്ങനെ നീണ്ടുനിവര്‍ന്നു കിടന്നു മുദ്രാവാക്യം മുഴക്കി. പ്രക്ഷോഭകര്‍ പോലും എന്തെന്നു മനസിലാക്കുന്നതിനു മുന്‍പ് മറ്റ് നാലുപേര്‍ കൂടി യുവാവനൊപ്പമെത്തി. ആവേശം കൊണ്ട പ്രവര്‍ത്തകരുടെ പ്രതിഷേധം ഉച്ചസ്ഥായിലായി. അപകടം മനസിലാക്കിയ പൊലിസ് അയ് വര്‍ സംഘത്തെ അറസ്റ്റ് ചെയ്ത് നീക്കി. തമിഴ് നാടിന്റെ ചരിത്രം മാറ്റി മറിച്ച ഈ സമരത്തില്‍ ട്രെയിനിനു മുന്നില്‍ കിടന്ന് അവകാശം നേടിയെടുക്കാന്‍ പോരാടിയ പോരാളിയായ ആ യുവാവാണ് മുത്തുവേല്‍ കരുണാനിധിയെന്ന എം.കരുണാനിധി. തമിഴ് നാടിന്റെ സാമൂഹ്യ-രാഷ്ട്രീയ വിഹായസിലേക്കുള്ള കരുണാനിധിയുടെ രംഗപ്രവേശത്തിനാണ് ഈ സമരം സാക്ഷ്യം വഹിച്ചത്.\

കരുണാനിധിയെയും മറ്റും അറസ്റ്റ് ചെയ്തതോടെ പ്രതിഷേധം അക്രമാസക്തമാകുകയും പൊലിസ് ലാത്തിച്ചാര്‍ജിലും വെടിവയ്പിലും രണ്ടുപേര്‍ മരിക്കുകയും ചെയ്തു. കരുണാനിധിയെയും സംഘത്തെയും രണ്ടഅഞ്ചു മാസം തടവിനു ശിക്ഷിച്ചു. 35 രൂപ പിഴയും. പിഴയൊടുക്കാന്‍ വിസമ്മതിച്ചതിന് ഒരുമാസം കൂടി ജയില്‍. ജയില്‍ മോചിതനായ കരുണാനിധി പിന്നീട് ജനങ്ങളുടെ കല്ലാകുഡി വീരര്‍ (കല്ലാകുഡി നായകന്‍) ആയി അറിയപ്പെട്ടു. സമരം തുടര്‍ന്നു. പേരുമാറ്റാന്‍ കേന്ദ്ര സര്‍ക്കാരും അന്നത്തെ മദ്രാസ് സംസ്ഥാന സര്‍ക്കാരും വിസമ്മതിച്ചു. എന്നാല്‍ ഒരു കൊടുങ്കാറ്റുപോലെ 1967ല്‍ ഭരണം പിടിച്ചെടുത്ത ഡി.എം.കെ ഡാല്‍മിയാപുരം റെയില്‍വേസ്റ്റേഷന്റെ പേര് കല്ലാകുഡി എന്നാക്കി. ഇന്ന് റെയില്‍വേ സ്റ്റേഷനും പരിസരവും കല്ലാകുഡിയാണെങ്കിലും ഈ നഗരത്തിന് പേര് ഡാല്‍മിയാപുരമെന്നുതന്നെയാണ്. ഈ സമരം തമിഴ് ഏടുകളില്‍ പ്രമുഖ സ്ഥാനത്തൊന്നുമില്ലെങ്കിലും കരുണാനിധിയെന്ന ജനനായകന്‍ വരവറിയിച്ച സമരമായിരുന്നു അത്. ജാത്യടിസ്ഥാന പഠനത്തിനും ഹിന്ദി ഭാഷയ്ക്കുമെതിരേ നടത്തിയ സമരങ്ങളും ശ്രദ്ധേയങ്ങളായിരുന്നു.

ദ്രാവിഡ മുന്നേറ്റത്തിന് തിരികൊളുത്തിയ സാമൂഹ്യ പരിഷ്‌കര്‍ത്താവായി അറിയപ്പെടുന്ന പെരിയാര്‍ ഇ.വി.രാമസ്വാമി നായ്ക്കരാണ് കരുണാനിധിയില്‍ ഭാഷാ ബോധവും നാടെന്ന വികാരവും വളര്‍ത്തിയത്. കൗമാരദശയില്‍ തുടങ്ങിയ ആ അഭിനിവേശം ദ്രാവിഡ ആശയ പ്രചാരകനായിരുന്ന സി.എന്‍.അണ്ണാദുരൈ 1949ല്‍ ഡി.എം.കെ രൂപീകരിച്ചതോടെ 25ാം വയസില്‍ കരുണാനിധി അതില്‍ അഗമായി.
ദശാബാദങ്ങള്‍ക്കിപ്പുറം 2015 ജനുവരി ഒന്‍പതിന് ഡി.എം.കെ ജനറല്‍ കൗണ്‍സിലില്‍ കരുണാനിധി ദ്രാവിഡാശയം കൈവിട്ടിട്ടില്ലെന്നത് ആവര്‍ത്തിച്ചത് ഓര്‍മിക്കണം.

'തമിഴ് നാട് തമിഴര്‍ക്കു മാത്രമെന്നത് യാഥാര്‍ഥ്യമാക്കാനായില്ല. അടുത്തകാലത്തൊന്നും അത് യാഥാര്‍ഥ്യമാക്കാനുമാവില്ല.  എങ്കിലും തമിഴ് ഭാഷയെയും തമിഴരെയും പാര്‍ട്ടിയെയും സംരക്ഷിക്കാന്‍ നമുക്ക് ദൃഢനിശ്ചയമുണ്ടായിരിക്കണം.'

സ്വതന്ത്ര തമിഴകത്തിനുവേണ്ടി (ദ്രാവിഡ നാട് എന്നപേരില്‍ നാലു ദക്ഷിണേന്ത്യന്‍ സംസ്ഥാങ്ങളെ അംഗീകരിക്കുക) പ്രക്ഷോഭം നയിച്ച പാര്‍ട്ടിയാണ് ഡി.എം.കെ. 1963ല്‍ ഭരണഘടനയുടെ 16ാം ഭേദഗതിയില്‍ ഇത്തരം വാദങ്ങളുന്നയിക്കുന്നവരെ വിഘടനവാദികളായി കാണണമെന്ന നിയമം വന്നതോടെ ഡി.എം.കെ ഈ ആവശ്യത്തില്‍ നിന്നു പിന്‍മാറുകയായിരുന്നു. എങ്കിലും ഈ വികാരം ഇന്നും ഡി.എം.കെയുടെ ഉള്ളില്‍ എരിയുന്ന തീ തന്നെയാണ്.

കരുണാനിധിക്ക് മാത്രം അവകാശപ്പെട്ടതാണ് നാടെന്ന വികാരവും സ്വപ്‌നവും. തമിഴെന്ന പൊരുളും. അതിനുവേണ്ടി ഏതറ്റംവരെ പോകാനും തയാറായ മഹാനായ നേതാവായാവും കാലം അദ്ദേഹത്തെ കുറിച്ചുവയ്ക്കുക.


2018 ഓഗസ്റ്റ് 6, തിങ്കളാഴ്‌ച

പൗരത്വപ്രശ്‌നമുയര്‍ത്തുന്ന ആശങ്ക


മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം പ്രശ്‌നമൊഴിഞ്ഞ ദിനങ്ങളുണ്ടായിട്ടില്ലെന്ന ആരോപണത്തെ ശരിവയ്ക്കുന്നതാണ് പുതിയ സംഭവവികാസങ്ങള്‍. ജനോപകാരപ്രദമായ നടപടികളില്ലാത്തതല്ല. ജനവിരുദ്ധ പദ്ധതികള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നതാണ് ഇതിനു കാരണം. അസമിലെ പൗരത്വപ്രശ്‌നമുയര്‍ത്തുന്ന ആശങ്കകളാണ് ഇതിലേറ്റവും ഒടുവിലത്തേതെന്ന് ഇപ്പോള്‍ പറയാം (വരാനിരിക്കുന്ന പദ്ധതികളറിയില്ലല്ലോ.)
ആയിരവും പതിനായിരവും പേരല്ല, 40 ലക്ഷം പേരാണ് അസമില്‍ അനധികൃത താമസക്കാരായി വ്യാഖ്യാനിക്കപ്പെടുന്നത്. സുപ്രിംകോടതിയുടെ മേല്‍നോട്ടത്തില്‍ രജിസ്ട്രാര്‍ ജനറലിന്റെ കണ്ടെത്തല്‍ ബി.ജെ.പിയുടെ സമുന്നത നേതാവ് എല്‍.കെ.അദ്വാനിയെപോലും പില്‍ക്കാലത്തു ബാധിച്ചുകൂടായ്കയില്ല. (പാകിസ്താനില്‍ നിന്ന് സ്വാതന്ത്ര്യാനന്തരം ഇന്ത്യയിലേക്ക് കുടിയേറിയതാണല്ലോ അദ്ദേഹം). കഴിഞ്ഞ നാലുവര്‍ഷത്തിനിടെ രാജ്യത്തുനിന്ന് 1822 വിദേശികളെ പുറത്താക്കിയിട്ടുണ്ടെന്നാണ് കണക്കുകള്‍. 2016ലെ പൗരത്വ ഭേദഗതി ബില്ല് പ്രകാരമാണ് രജിസ്ട്രാര്‍ ജനറലിന്റെ ഈ നടപടികള്‍.

കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം

ഒന്നും കാണാതെ പ്രധാനമന്ത്രി മോദി പദ്ധതികളിലേക്കിറങ്ങില്ലെന്നതാണ് ഇതുവരെയുള്ള അനുഭവം. അസമിലെ പൗരത്വ പ്രശ്‌നവും അത്തരത്തിലുള്ളതാവാനാണ് സാധ്യത. 2016ലെ പൗരത്വ ഭേദഗതി ബില്ലില്‍ അനധികൃത കുടിയേറ്റക്കാരെ നാടുകടത്തണമെന്നാണ് നിര്‍ദേശം. ഒപ്പം, വിദേശികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിനെ പറ്റിയും ഇതേ ബില്ല് പ്രതിപാദിക്കുന്നു. അതിനര്‍ഥം, ഭയാശങ്കളുയര്‍ത്തി, വിദേശികളുടെ ലിസ്റ്റില്‍ പെടുത്തുന്നവരെ പിന്നീട് സ്വാധീനിച്ച് തങ്ങള്‍ക്കനുകൂലമാക്കി, വോട്ടുബാങ്കു സൃഷ്ടിക്കാനുള്ള ശ്രമമായിക്കൂടായ്കയില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ 40 ലക്ഷം പേരെ പുറത്താക്കി നടപടികളുണ്ടാവുമെന്ന് കരുതാനാവില്ല. എന്നാലും പ്രതിപക്ഷത്തിന് ഈ സംഭവം നല്‍കുന്ന വടിക്ക് പ്രഹരശക്തിയേറും. പ്രത്യേകിച്ച്, മുസ്‌ലിം ന്യൂനപക്ഷങ്ങളേയും ബംഗ്ലാ സംസാരിക്കുന്ന ഹിന്ദു അല്ലാത്ത ന്യൂനപക്ഷങ്ങളേയുമാണ് പുറത്താക്കുന്നതെന്ന് കോണ്‍ഗ്രസ് വിലപിക്കുമ്പോള്‍ ഹിന്ദുത്വ അജണ്ട പറയാതെ പറയുകയല്ലേ ബി.ജെ.പിയെന്ന ചോദ്യം പ്രസക്തവുമാണ്. അസമില്‍ പൗരത്വം നഷ്ടമാകുന്ന 40 ലക്ഷം പേരെ പുറത്താക്കരുതെന്ന് സുപ്രിംകോടതി കേന്ദ്രത്തിന് നിര്‍ദേശവും നല്‍കിയിട്ടുണ്ട്. നിയതമായ രേഖകളില്‍ കൂടിമാത്രമേ നടപടിക്രമങ്ങള്‍ സ്വീകരിക്കാവൂ എന്ന നിര്‍ദേശം ധിക്കരിക്കപ്പെട്ടേക്കില്ല.
മോദിയുടെ കടുംകൈ ചര്‍ച്ചയാകുന്നതിനിടെയാണ് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജെവാല വെടിപൊട്ടിച്ചത്. തങ്ങളും അനധികൃത താമസക്കാരെ പുറത്താക്കിയിട്ടുണ്ടെന്നായിരുന്നു അത്. 2005-2013 കാലത്ത് 82728 ബംഗ്ലാദേശികളെയാണ് രാജ്യത്തു നിന്നു പുറത്താക്കിയത്.

അസമില്‍ പൗരത്വം
റദ്ദാകുന്ന ഇന്ത്യക്കാര്‍

അനധികൃതമായി ഒരു രാജ്യത്ത് വസിക്കുന്നത് നുഴഞ്ഞുകയറിയവരാണ്. അസമില്‍ പൗരത്വപ്രശ്‌നമുയര്‍ന്നപ്പോള്‍ ഫലത്തില്‍ ഇന്ത്യക്കാര്‍ക്കുതന്നെയാണ് പൗരത്വം നഷ്ടപ്പെടുകയെന്നാണ് വാര്‍ത്തകളില്‍ കാണുന്നത്. മുന്‍ രാഷ്ട്രപതി ഫക്രുദ്ദിന്‍ അലി അഹമ്മദിന്റെ സഹോദര പുത്രന്‍ സിയാവുദ്ദീനും കുടുംബവും പോലും പൗരത്വത്തില്‍ വിദേശികളാവുന്നു.
30 വര്‍ഷം ഇന്ത്യന്‍ സേനയുടെ ഭാഗമായി യുദ്ധങ്ങളിലും മറ്റും പങ്കെടുത്ത സൈനികന്‍ അസ്മല്‍ ഹഖും കുടുംബവും വിദേശികളായിരിക്കുന്നു. ഇന്ത്യന്‍ സേനയില്‍ വിദേശ സൈനികന്‍ പ്രവര്‍ത്തിച്ചുവെന്ന് സാരം. 1966ല്‍ വോട്ടര്‍പട്ടികയില്‍ പേരുണ്ടായിരുന്ന പിതാവിന്റെ മകന് പൗരത്വം നല്‍കുന്ന ദുഖഭാരം പ്രവചനാതീതം.
തിരിച്ചടിയുണ്ടായതുപോലെ ബി.ജെ.പിക്കും കിട്ടി പ്രഹരം. അവരുടെ എം.എല്‍.എ രമാകാന്ത് ദിയോറിയും പൗരത്വ ലിസ്റ്റിലില്ല. എ.ഐ.യു.ഡി.എഫ് എം.എല്‍.എ അനന്തകുമാര്‍ മാലോയും വിദേശികളുടെ ലിസ്റ്റിലായി.

പൗരത്വ രജിസ്റ്റര്‍

രാജ്യത്ത് അനധികൃത കുടിയേറ്റക്കാര്‍ പെരുകുന്നത് ഒരു യാഥാര്‍ഥ്യമാണ്. ഇവരെ കണ്ടെത്താന്‍ ഫലപ്രദമായ നടപടിക്രമങ്ങളുണ്ട്. ദേശീയ പൗരത്വ രജിസ്റ്റര്‍ 1951ലാണ് നിലവില്‍ വന്നത്. ഇന്ത്യയിലെ താമസക്കാരെ അവരുടെ സ്ഥലം, മാതാപിതാക്കള്‍, തിരിച്ചറിയല്‍ അടയാളം ഉള്‍പ്പെടെ ഈ രേഖയിലുണ്ട്. 1955ലെ പൗരത്വ നിയമവും 2003ലെ പൗരത്വ രജിസ്‌ട്രേഷന്‍, ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് നിയമങ്ങളും അടിസ്ഥാനമാക്കിയാണ് ദേശീയ പൗരത്വ രജിസ്റ്റര്‍ പുതുക്കുന്നത്. അപ്പോഴും ദേശീയ പൗരത്വ രജിസ്റ്ററില്‍ പേരു വരണമെങ്കില്‍ 1951ലെ പൗരത്വ രജിസ്റ്ററാണ് പ്രാമാണിക രേഖയായി കണക്കാക്കുന്നത്. 1971 മാര്‍ച്ച് 24ന് അര്‍ധരാത്രിവരെ ചേര്‍ക്കപ്പെട്ടിട്ടുള്ള വോട്ടേഴ്‌സ് ലിസ്റ്റോ ഇന്ത്യയിലേക്ക് പ്രവേശനം നല്‍കുന്ന പ്രമാണമോ ഇതിനായി പരിഗണിക്കും. ഇതൊന്നുമില്ലാത്തവരാണ് ഇപ്പോള്‍ കണക്കില്‍പെട്ട 40 ലക്ഷം പേരെന്ന് പറയുമ്പോഴാണ് അസാധാരണത്വം തോന്നുക.
ഇതുവരെ 3.29 കോടി ജനങ്ങളാണ് അസമില്‍ പൗരത്വ അപേക്ഷ നല്‍കി കാത്തിരിക്കുന്നത്. 2010 മുതല്‍ ഈ അപേക്ഷകളില്‍ നടപടികളെടുത്തുവരുന്നു. ഇടക്കാലത്ത് ചില കാരണങ്ങളാല്‍ നിലച്ചെങ്കിലും സുപ്രിംകോടതി നിര്‍ദേശപ്രകാരം 2015ല്‍ പുനരാരംഭിച്ചു. പൗരത്വ രേഖകള്‍ പുതുക്കുന്ന ഡിസംബര്‍ 31ന് മുന്‍പ് പൗരനാണെന്നു തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണമെന്നാണ് അറിയിപ്പ്.
അസമിലെ കണക്കെടുപ്പ് മറ്റ് സംസ്ഥാനങ്ങളില്‍ കൂടി നടപ്പാക്കണമെന്ന വാദഗതിയും ഉയര്‍ന്നിട്ടുണ്ട്. എല്ലാ രാജ്യങ്ങളിലും ഇത്തരം കണക്കെടുപ്പുകള്‍ നടത്താറുണ്ട്. പൗരത്വമില്ലാത്തവരെ രാജ്യത്തുനിന്നു പുറത്താക്കാറുമുണ്ട്. എന്നാല്‍ വൈരനിരാതന ബുദ്ധിയോടെയാണ് അതു ചെയ്യുന്നതെങ്കില്‍ ചോദ്യം ചെയ്യപ്പെടും. കേരളത്തില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് യാതൊരു രേഖയുമില്ലാതെ ജോലിക്കു മാത്രമായി എത്തുന്നവരുണ്ട്. ഇക്കൂട്ടത്തില്‍ ബംഗ്ലാദേശികള്‍ പോലുമുണ്ടെന്ന വാര്‍ത്തയും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.




2018 ജൂലൈ 30, തിങ്കളാഴ്‌ച

ഇമ്രാന് ജിന്നയുടെ സ്വപ്‌നമുണ്ടാവുമ്പോള്‍

 
മുഹമ്മദ് അലി ജിന്ന വിഭാവനം ചെയ്ത പാകിസ്താനാണ് സ്വപ്‌നമെന്ന് നിയുക്ത പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രഖ്യാപിക്കുമ്പോള്‍ ഇന്ത്യക്ക് എന്തു സന്ദേശമാണ് അതു നല്‍കുന്നതെന്നു പരിശോധിക്കുന്നത് ഉചിതമായിരിക്കും.
1913 മുതല്‍ 1947 ഓഗസ്റ്റ് 14ന് പാക് വിഭജനം വരെ ഓള്‍ ഇന്ത്യ മുസ് ലിം ലീഗിന്റെ അനിഷേധ്യ നേതാവായിരുന്നു മുഹമ്മദ് അലി ജിന്ന. പാക് രാഷ്ട്രപിതാവെന്ന് പില്‍ക്കാലത്ത് അറിയപ്പെട്ട ജിന്ന, അഭിഭാഷകനും രാഷ്ട്രീയക്കാരനും മരിക്കുന്നതുവരെ പാകിസ്താന്റെ ആദ്യ ഗവര്‍ണര്‍ ജനറല്‍ എന്ന പദവിയിലിരുന്ന നേതാവുമായിരുന്നു. ഇന്ത്യക്ക് ഗാന്ധി മഹാത്മാവായതിനു തുല്യമാണ് പാകിസ്താന് ജിന്ന. ആ ജിന്നയുടെ സ്വപ്‌നം തിരികെ കൊണ്ടുവരുമെന്ന ഇമ്രാന്റെ പ്രഖ്യാപനം കേള്‍ക്കാതിരിക്കുന്നതെങ്ങനെ.

ജിന്ന ചെയ്തത്

പാകിസ്താനെ ഇസ് ലാമിക വിശ്വാസമുള്ള ഒരു മുസ് ലിം രാഷ്ട്രമാക്കി മാറ്റാനായിരുന്നു ജിന്ന വിഭാവനം ചെയ്തതെന്നാണ് ഇന്ത്യയിലെയും പാകിസ്താനിലെയും പൊതുജനം പൊതുവേ കരുതിപ്പോരുന്നത്. സത്യമതായിരുന്നില്ലെന്ന് ജിന്ന നടത്തിയ ഐതിഹാസിക പ്രഖ്യാപനം തെളിവാണ്. 1947 ഓഗസ്റ്റ് 11ന് ജനപ്രതിനിധി സഭയെ അഭിസംബോധന ചെയ്ത ജിന്ന പറഞ്ഞത് 'പാകിസ്താനില്‍ നിങ്ങള്‍ക്ക് ക്ഷേത്രങ്ങളിലേക്ക് പോകാനും മോസ്‌കുകളിലേക്ക് പോകാനും മറ്റ് മത വിശ്വാസ കേന്ദ്രങ്ങളിലേക്ക് പോകാനും സ്വാതന്ത്ര്യമുണ്ടാവുമെന്നാണ്. നിങ്ങളുടെ ജാതിയും മതവും വര്‍ഗവും ഒന്നും രാജ്യത്ത് ഒരു വിഷയമേ ആകുന്നില്ല' എന്നായിരുന്നു.
രാജ്യത്തിന്റെ പരമാധികാരി ഗവര്‍ണര്‍ ജനറലായിരിക്കുമെന്നും (അദ്ദേഹത്തിന്റെ) ഉത്തരവോ അനുമതിയോ ഇല്ലാതെ യാതൊന്നും ചെയ്യാന്‍ നിങ്ങള്‍ക്ക് അധികാരമില്ലെന്ന് അദ്ദേഹം പാക് സേനയ്ക്ക് മുന്നറിയിപ്പും നല്‍കിയിരുന്നു.
പാകിസ്താന്റെ സിന്ധ് പ്രവിശ്യയിലുണ്ടായിരുന്ന ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് എല്‍.കെ.അദ്വാനി പില്‍ക്കാലത്ത് ഇന്ത്യയിലേക്ക് കുടിയേറുകയായിരുന്നല്ലോ. അദ്ദേഹവും മറ്റൊരു മുതിര്‍ന്ന ബി.ജെ.പി നേതാവായിരുന്ന ജസ്വന്ത് സിങും ജിന്നയെ വിലയിരുത്തുന്നതില്‍ തെറ്റുപറ്റിയതായി 2005ല്‍ വിശദീകരിച്ച സംഭവവും ഓര്‍ക്കാവുന്നതാണ്.

ഇമ്രാന്റെ പ്രത്യയശാസ്ത്രം

തന്നെ വിലയിരുത്തുന്നത് നേരത്തെ ആകരുതെന്ന് ഇമ്രാന്‍ ഉപദേശിക്കുന്നുണ്ട്. താന്‍ പ്രധാനമന്ത്രിയായാല്‍ മോശമായ കാര്യങ്ങള്‍ മാത്രമാവും സംഭവിക്കുകയെന്ന ഇന്ത്യന്‍ നിലപാടാണ് ഇമ്രാനെ കൊണ്ട് അതുപറയിച്ചതെന്നു വ്യക്തം. കളിക്കളത്തിലെ ചൂടനായ ബൗളറാകും ഭരണ തലപ്പത്തെ ഇമ്രാനെന്ന് ഇന്ത്യന്‍ മാധ്യമങ്ങള്‍ വ്യാഖ്യാനിച്ചിരുന്നു.
ഇമ്രാന്റെ പ്രത്യയശാസ്ത്രപരമായ നിലപാടുകള്‍ ഇപ്പോഴേ അപഗ്രഥിച്ചാല്‍ അത് ശൈശവദശയിലേതായിപ്പോകും. ഇനി ബാല്യ-കൗമാര-യൗവന കാലങ്ങള്‍ വരാനിരിക്കുന്നതല്ലേയുള്ളൂ. എങ്കിലും ദൈവദൂഷണത്തിനെതിരായ എന്തിനെയും താന്‍ എതിര്‍ക്കുമെന്നും മതനിന്ദ സഹിക്കില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചത് നിലപാടുകളിലേക്കുള്ള ചുവടുവയ്പായി കാണേണ്ടതുണ്ട്. ഉപഭൂഖണ്ഡത്തിനു ഗുണകരമാകും വിധം ഇന്ത്യയുമായി വ്യാപാര ബന്ധത്തിന് താല്‍പര്യമുണ്ടെന്നും ഇന്ത്യ ഒരു ചുവടുവച്ചാല്‍ രണ്ടു ചുവടുവയ്ക്കാന്‍ തയാറാണെന്നും ഇമ്രാന്‍ സൂചന നല്‍കുന്നത് സദുദ്ദേശപരമാണ്. എന്നാലും, ചൈനയുമായും മറ്റും ബന്ധം ശക്തമാക്കാനുള്ള നീക്കം ഇന്ത്യ ബന്ധത്തിന് ഗുണകരമായിരിക്കില്ലെന്നാണ് കരുതേണ്ടത്.

ഇന്ത്യയുടെ പ്രതികരണം

ഇമ്രാന്‍ പ്രധാനമന്ത്രിയാകുമെന്നുറപ്പായതിനുപിന്നാലെ കേന്ദ്ര മന്ത്രി ആര്‍.കെ.സിങിന്റെ പ്രതികരണം ഉണ്ടായി. ഇമ്രാന്‍ വന്നാലും ഇന്ത്യ-പാക് ബന്ധത്തില്‍ മാറ്റങ്ങളുണ്ടാവുമെന്നു തോന്നുന്നില്ല. കാരണം, സൈന്യത്തിന്റെ നിയന്ത്രണത്തിലാണ് അവരുടെ നയ രൂപീകരണമെന്നായിരുന്നു അത്.
രാഷ്ട്രീയ-നയതന്ത്ര വിദഗ്ധരുടെ അഭിപ്രായവും ഇതില്‍നിന്ന് ഏറെ വ്യത്യസ്തമല്ല. പാക് സൈന്യത്തിന്റെ ആശിര്‍വാദത്തോടെയാണ് ഇമ്രാന്‍ അധികാരത്തിലെത്തുന്നതെന്നതിനാല്‍ ഇന്ത്യയുമായി ബന്ധം മെച്ചപ്പെടാനുള്ള സാധ്യത വിരളമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

കശ്മിര്‍ പ്രശ്‌നം

കശ്മിരാണ് ഇന്ത്യ-പാക് ബന്ധത്തിലെ ആണിക്കല്ലെന്നാണ് ഇമ്രാന്റെ പക്ഷം. ചര്‍ച്ചകളിലൂടെ അത് പരിഹരിക്കണമെന്നും ചര്‍ച്ചകള്‍ തുടങ്ങിവയ്ക്കാനെങ്കിലും കഴിയണമെന്നും അദ്ദേഹം പറയുന്നു. അതിര്‍ത്തിയിലെ ഭീകരപ്രവര്‍ത്തനങ്ങളും സൈന്യത്തിനും സുരക്ഷയ്ക്കും നേരെയുള്ള ഭീഷണിയും നിലനില്‍ക്കുമ്പോള്‍ ചര്‍ച്ചാ നിര്‍ദേശം സ്വീകാര്യമാകുമെന്ന് തോന്നുന്നില്ല. ഭീകരപ്രവര്‍ത്തനം നിര്‍ത്താതെ ചര്‍ച്ചയ്ക്കില്ലെന്ന ഇന്ത്യന്‍ നിലപാട് അറിയാത്ത ആളല്ലല്ലോ ഇമ്രാന്‍. സൈന്യത്തിന്റെ നിലപാടുകളില്‍ നിന്നു വിഭിന്നമായി ഇമ്രാന് അഭിപ്രായമുണ്ടായേക്കാനും സാധ്യതയില്ല. ഇന്ത്യയില്‍ അടുത്ത വര്‍ഷമാദ്യത്തോടെ ലോക്‌സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. പാകിസ്താനോട് സന്ധി ചെയ്ത് തെരഞ്ഞെടുപ്പിന് പോകാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ തുനിയുമെന്ന് കരുതുകയും വയ്യ. മാത്രമല്ല, കശ്മിരില്‍ 30 വര്‍ഷമായി ഇന്ത്യന്‍ സേന മനുഷ്യാവകാശ ധ്വംസനം നടത്തുന്നതായ ഇമ്രാന്റെ നിലപാട് ഉള്‍ക്കൊള്ളാനും ഇന്ത്യക്കു സാധിക്കില്ല. ഇതൊക്കെ കശ്മിര്‍ പ്രശ്‌നത്തെ സങ്കീര്‍ണമാക്കുന്നു.
സമാധാനപ്രിയരായ പാക് ജനത തീവ്ര-ഭീകര സംഘടനാ സ്ഥാനാര്‍ഥികളെ തോല്‍പിച്ചിരുന്നു. അതു ചൂണ്ടിക്കാട്ടുന്നത് സൈന്യത്തിന്റെ ഇന്ത്യാവിരുദ്ധ നിലപാടുകള്‍ ജനങ്ങള്‍ തള്ളുന്നു എന്നാണ്. എന്നാല്‍ സൈന്യത്തെ കൊള്ളാതെ ജനപ്രിയ നേതാവാകാന്‍ ഇമ്രാന് കഴിയുമോ എന്നതാണ് പ്രസക്തമായ ചോദ്യം. ജിന്ന വിഭാവനം ചെയ്യുന്ന പാകിസ്താനാവുമ്പോള്‍ ഇമ്രാന് ശക്തമായ തീരുമാനങ്ങളെടുക്കേണ്ടിവരുമെന്ന് സാരം.
പാക് തെരഞ്ഞെടുപ്പ് കാലത്ത് അതിര്‍ത്തിയില്‍ ആക്രമണങ്ങള്‍ കുറഞ്ഞതുതന്നെ നുഴഞ്ഞുകയറ്റക്കാര്‍ക്ക് സേനയുടെ പിന്തുണ കുറഞ്ഞതിനാലാണെന്ന് മനസിലാക്കാം. പാക് സേനാത്തലവന്‍ ഖമര്‍ ജാവേദ് ബജ് വ ഇമ്രാന്റെ നയങ്ങള്‍ക്ക് ശക്തിപകര്‍ന്നാല്‍ യുദ്ധക്കൊതിയന്‍മാരായ സൈനിക ജനറല്‍മാരെ പിന്തിരിപ്പിക്കുന്നതില്‍ വിജയിച്ചേക്കാം.



2018 ജൂലൈ 25, ബുധനാഴ്‌ച

മിസോറമില്‍ അഭയാര്‍ഥി പ്രശ്‌നവും മദ്യനിരോധനവും വിധി നിര്‍ണയിക്കും


മിസോറമിലെ പുതിയ സെക്രട്ടറിയേറ്റ് കെട്ടിടം

കോണ്‍ഗ്രസ് തുടര്‍ച്ചയായി രണ്ടാംവട്ടവും ഭരണത്തില്‍ തുടരുന്ന മിസോറമില്‍ ഈ വര്‍ഷാവസാനത്തോടെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുകയാണ്. ഭരണ വിരുദ്ധ വികാരം എന്നത്തേക്കാളും വളരെ ശക്തമാണ് ഇത്തവണ. കോണ്‍ഗ്രസിന്റെ വോട്ട് ബാങ്കായ ക്രൈസ്തവ സഭകള്‍ ഇത്തവണ പാര്‍ട്ടിക്കെതിരേയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സംസ്ഥാനത്ത് തുടര്‍ന്നുവന്ന മദ്യനിരോധനം അധികാരത്തിലെത്തിയതിനുപിന്നാലെ പിന്‍വലിച്ചത് ശക്തമായ സ്വാധീനമുള്ള വിവിധ ക്രൈസ്ത്രവ സഭകളുടെ എതിര്‍പ്പുകള്‍ അവഗണിച്ചായിരുന്നു.

കുടിയന്‍മാരും നിര്‍ണായകം

കള്ളുകുടിയ്ക്കുന്നവരുടെ ശൗര്യവും വീറും ഈ തെരഞ്ഞെടുപ്പില്‍ കാണാനാകുമെന്നാണ് കരുതേണ്ടത്. കാരണം, ഭരണത്തിലിരിക്കുന്ന കോണ്‍ഗ്രസിനും ഭരണം പിടിച്ചെടുക്കാന്‍ കോപ്പുകൂട്ടുന്ന ബി.ജെ.പിക്കും പ്രധാന പ്രതിപക്ഷമായ മിസോ നാഷണല്‍ ഫ്രണ്ടിനും പുറമേ ഏഴു രാഷ്ട്രീയ പാര്‍ട്ടികള്‍ ചേര്‍ന്ന് ഒരു മുന്നണിയുണ്ടാക്കി രംഗത്തുവന്നിരിക്കുന്നു. അവരുടെ സുപ്രധാന വാഗ്ദാനം മിസോറമിനെ ലഹരി വിമുക്ത സംസ്ഥാനമാക്കുമെന്നാണ്. ലഹരിക്ക് വഴി തുറന്ന കോണ്‍ഗ്രസിനെതിരേയാണ് ഇവരുടെ പോരാട്ടം. വാഗ്ദാനത്തെ കുടിയന്‍മാര്‍ എങ്ങനെ കാണുമെന്ന് പ്രവചിക്കുക അസാധ്യം.
സെഡ്.പി.എം (സോറം പീപ്പിള്‍സ് മൂവ്‌മെന്റ്) എന്ന മുന്നണിയാണ് നാലാം മുന്നണിയായി രംഗത്തുള്ളത്. സോറം നാഷണലിസ്റ്റ് പാര്‍ട്ടി, മിസോറം പീപ്പിള്‍സ് കോണ്‍ഫറന്‍സ് തുടങ്ങിയവ പുതുതായി രൂപം കൊണ്ട സോറം എക്‌സോഡസ് മൂവ്‌മെന്റ് (സെഡ്.ഇ.എം) എന്നിവയാണ് മുന്നണിയിലുള്ളത്. മിസോറമില്‍ ഏറ്റവും പ്രചാരമുള്ള ഭാഷാദിനപത്രമായ വന്‍ഗ്ലെയ്‌നിയുടെ എഡിറ്റര്‍ കെ.സപ്ദാങയാണ് സോറം എക്‌സോഡസിന്റെ കണ്‍വീനര്‍.
മദ്യ ഉപഭോഗത്തില്‍ നിയന്ത്രണങ്ങള്‍ വച്ചുകൊണ്ട് 2014ല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ സംസ്ഥാനത്ത് കൊണ്ടുവന്ന നിയമം പൊളിച്ചടുക്കി സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കുമെന്നാണ് സോറത്തിന്റെ വാഗ്ദാനം. എം.എല്‍.പി. ആക്ട് (മിസോറം ലിക്വര്‍ പ്രൊഹിബിഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ ആക്ട്) നിലവില്‍ വരുന്നതിനു മുന്‍പ് മിസോറം മദ്യനിരോധിത സംസ്ഥാനമായിരുന്നു. ക്രൈസ്തവര്‍ക്ക് ഗണ്യമായ മുന്‍തൂക്കമുള്ള സംസ്ഥാനത്ത് മദ്യ നിരോധനം പുനസ്ഥാപിക്കുമെന്ന സോറം മുന്നണിയുടെ വാഗ്ദാനത്തിന് വോട്ടു ലഭിച്ചാല്‍ മിസോറമിന്റെ ചരിത്രം തിരുത്തപ്പെടും.

എം.എല്‍.പി.സി ആക്ട്

മദ്യ നിരോധനം പിന്‍വലിച്ച് എം.എല്‍.പി.സി ആക്ട് ഏര്‍പ്പെടുത്തിയതിലൂടെ മദ്യത്തിന്റെ വില്‍പനയും ഉപഭോഗവും നയന്ത്രിക്കുക മാത്രം മതിയെന്ന നയമായിരുന്നു കോണ്‍ഗ്രസ് സര്‍ക്കാരിന്റേത്. നിയമമനുസരിച്ച് റേഷന്‍ കാര്‍ഡ് പോലെ ലിക്വര്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു. കാര്‍ഡ് ഉടമകള്‍ക്ക് ഏറിയാല്‍ ആറു കുപ്പി മദ്യമോ 12 കുപ്പി ബിയറോ പ്രതിമാസം വാങ്ങാം. 21 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് സംസ്ഥാന എക്‌സൈസ് വകുപ്പാണ് കാര്‍ഡുകള്‍ വിതരണം ചെയ്യുന്നത്. 500 രൂപ മുടക്കി രജിസ്റ്റര്‍ ചെയ്ത് സ്വന്തമാക്കാവുന്ന കാര്‍ഡുകള്‍ 300 രൂപ അടച്ച് വര്‍ഷം തോറും പുതുക്കുകയുമാവാം. നിലവില്‍ 30 ചില്ലറ വില്‍പനശാലകളും രണ്ടു ബാറുകളും മാത്രമാണ് ഇവിടെയുള്ളത്. എന്നാല്‍ കാര്‍ഡുകള്‍ സ്വന്തമാക്കിയ യുവതലമുറ അക്രമത്തിലേക്കും വഴിവിട്ട നടപടികളിലേക്കും കടന്നതില്‍ കോണ്‍ഗ്രസിന് ഏറെ പഴി ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്.

ചരിത്രമായി സഖ്യം

ഈ വര്‍ഷമാദ്യം മിസോറമിലെ ചക്മ ഗോത്ര കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ രൂപം കൊണ്ട ഒരു സഖ്യം ചരിത്രമായി. ബി.ജെ.പിയും കോണ്‍ഗ്രസും സഖ്യത്തിലേര്‍പ്പെട്ടാണ് 20 അംഗ കൗണ്‍സിലിലേക്ക് മത്സരിച്ചത്. മിസോ നാഷണല്‍ ഫ്രണ്ടിനെ ഭരണത്തില്‍ നിന്നു പുറത്താക്കുക എന്ന ഏക അജണ്ടയിലായിരുന്നു അത്. ബി.ജെ.പിക്ക് അഞ്ചും ഭരണത്തിലുണ്ടായിരുന്ന കോണ്‍ഗ്രസിന് ആറും സീറ്റു ലഭിച്ചപ്പോള്‍ ബാക്കി എം.എന്‍.എഫിനായിരുന്നു. ബുദ്ധമത വിശ്വാസികള്‍ക്ക് സ്വയംഭരണം നല്‍കുന്നതും 1972ല്‍ രൂപീകൃതമായതുമായ കൗണ്‍സിലാണിത്. വടക്കു കിഴക്കന്‍ ജനാധിപത്യ സഖ്യമെന്ന പേരില്‍ ബി.ജെ.പി രൂപീകരിച്ച സഖ്യത്തില്‍ അംഗമായിരുന്നു എം.എന്‍.എഫ് എന്നിരിക്കേ അവര്‍ക്കെതിരേ തന്നെ ബി.ജെ.പി മത്സരിച്ചത് അവരെ ചൊടിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇത്തവണ മിസോറമില്‍ സഖ്യത്തിനില്ലെന്ന നിലപാടിലാണ് ആ പാര്‍ട്ടി. എങ്കിലും അവരെ കൂടെക്കൂട്ടാനുള്ള ശ്രമം ബി.ജെ.പി കൈവിട്ടിട്ടില്ല.

ബ്രൂ അഭയാര്‍ഥികള്‍

രണ്ടു ദശകങ്ങളായി സംസ്ഥാനം അഭിമുഖീകരിച്ചുവന്നതാണ് ബ്രൂ ഗോത്ര വിഭാഗത്തിന്റെ പ്രശ്‌നങ്ങള്‍. മിസോറമില്‍ വംശീയ കലാപമുണ്ടായതിനെതുടര്‍ന്ന് ജീവനുംകൊണ്ട് ത്രിപുരയില്‍ അഭയം തേടിയവരാണിവര്‍. സ്വദേശത്തേക്ക് മടങ്ങാന്‍ ഇവര്‍ ആഗ്രഹം പ്രകടിപ്പിച്ചപ്പോഴൊക്കെ രാഷ്ട്രീയ നേതൃത്വങ്ങള്‍ ചെവികൊടുത്തില്ല. ഇപ്പോള്‍ അയ്യായിരത്തോളം വരുന്ന ഈ കൂടുംബങ്ങളെ സംസ്ഥാനത്ത് പുനരധിവസിപ്പിക്കാന്‍ കേന്ദ്രവും മിസോറം-ത്രിപുര സര്‍ക്കാരുകളും ചേര്‍ന്ന് തീരുമാനിച്ചിട്ടുണ്ട്. 32,876 പേരടങ്ങുന്ന ഇവരുടെ വോട്ടും ഈ തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാകും.

2013ലെ ഫലം

മിസോറമില്‍ 40 നിയമസഭാ സീറ്റുകളാണുള്ളത്. 2013ലെ തെരഞ്ഞെടുപ്പില്‍ 34 സീറ്റുകള്‍ നേടി മൃഗീയ ഭൂരിപക്ഷമാണ് കോണ്‍ഗ്രസ് നേടിയത്. മിസോ നാഷണല്‍ ഫ്രണ്ട് അഞ്ച് സീറ്റുകള്‍ നേടിയപ്പോള്‍ മിസോറം പീപ്പിള്‍സ് കോണ്‍ഫറന്‍സിനായിരുന്നു ഒരു സീറ്റ്. ബി.ജെ.പി 17 സീറ്റുകളില്‍ മത്സരിച്ചെങ്കിലും സംപൂജ്യരായി.
2014ല്‍ നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മിസോറമിലെ ഏക സീറ്റും കോണ്‍ഗ്രസിനായിരുന്നു.

2018 ജൂലൈ 1, ഞായറാഴ്‌ച

ലോകം വ്യാപാര യുദ്ധ നിഴലില്‍

നൂറു വര്‍ഷ സഖ്യമെന്ന നിര്‍ദേശവുമായി അമേരിക്കന്‍ നയതന്ത്രജ്ഞന്‍ റെക്‌സ് ടില്ലേഴ്‌സണ്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെത്തിയിരുന്നു. ചൈനയേയും പാകിസ്താനെയും കാട്ടി പേടിപ്പിച്ച് ചേരിചേരാ നയം വിടാനായിരുന്നു പ്രേരണ. ഒരു ഘട്ടത്തില്‍ മോദി ട്രംപിന് അടിപ്പെടുമെന്നുവരെ തോന്നിച്ചു. ഇതിനേക്കാള്‍ കഷ്ടനഷ്ടങ്ങള്‍ സഹിച്ച സമയങ്ങളില്‍ പോലും ചേരിചേരാനയത്തില്‍ നിന്ന് പിന്നോട്ടുപോയി വ്യക്തിത്വം കളഞ്ഞിട്ടില്ല. അമേരിക്കയ്ക്ക് ചൈനയും ഇന്ത്യയും തമ്മില്‍ ഭേദമില്ലെന്ന് ഇന്ത്യ മനസിലാക്കേണ്ടതുണ്ട്. ചൈനയോട് ഇപ്പോള്‍ വ്യാപാര യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത് സായുധ ഏറ്റുമുട്ടലിനുള്ള സാഹചര്യത്തില്‍ നിന്ന് ചൈന പിന്‍വാങ്ങിയതുകൊണ്ടാണെന്ന് കരുതാം. യു.എസിന്റെ പോര് ചൈനയോടു മാത്രമല്ല ഇന്ത്യയുള്‍പ്പെടെയുള്ള സാമ്പത്തിക കുതിപ്പിനൊരുങ്ങുന്ന രാജ്യങ്ങളോടെല്ലാമാണ്. സ്വന്തമെന്നോ ബന്ധമെന്നോ പരിഗണനയില്ലാതെ ആരെയും സ്വന്തം നേട്ടത്തിനുവേണ്ടി എതിര്‍ക്കുന്ന മനോഭാവമാണ് അമേരിക്കക്കും ട്രംപിനും.

അമേരിക്ക ആദ്യം

ട്രംപ് അധികാരത്തിലേറിയപ്പോള്‍ത്തന്നെ സ്വീകരിച്ച നയം അമേരിക്ക ആദ്യം എന്നതാണ്. അമേരിക്കയുടെ വിദേശ നയമായി ഇത് പ്രഖ്യാപിക്കപ്പെട്ടതോടെ ഒന്നു മനസിലാക്കാം. യു.എസിനെ ആദ്യം എത്തുക, എത്തിക്കുക എന്നതു തന്നെയാണ് ട്രംപിന്റെ ഉള്ളില്‍. ഒന്നാമത് എത്തിക്കുക എന്നുവരുമ്പോള്‍ ആദ്യം ആരും എത്തരുതെന്ന് അര്‍ഥമുണ്ട്. അനുദിനം വളരുന്ന ഇന്ത്യന്‍ വിപണിയിലേക്ക് കണ്ണുപായിച്ച് അമേരിക്കന്‍ കമ്പനികള്‍ കാത്തിരിക്കുന്നതും ട്രംപിന്റെ ഇന്ത്യന്‍ നയത്തിന്റെ കാരണങ്ങളില്‍ പ്രധാനമാണ്. എന്നാല്‍ ഇന്ത്യ മെരുങ്ങുന്ന സ്വഭാവം കാട്ടാത്തതിനാല്‍ത്തന്നെ പാകിസ്താനെ സഖ്യത്തില്‍ നിന്നൊഴിവാക്കാനും അമേരിക്ക തയാറാവുന്നില്ല.
ചൈനയുടെ ഭീഷണി ഉയര്‍ത്തിക്കാട്ടി ഇന്ത്യയില്‍ വിപണി കണ്ടെത്താനാണ് യു.എസ് ശ്രമം. പാകിസ്താനുമായി ഉണ്ടായിരുന്ന സഖ്യം ഉപേക്ഷിച്ചത് അനുസ്യൂതം വളരുന്ന സാമ്പത്തിക ശക്തി ഇന്ത്യയാണെന്നു മനസിലാക്കിയാണ്. യു.എസ് ഉത്പന്നങ്ങള്‍ക്കുള്ള സാമ്പത്തിക ശേഷി പാകിസ്താനില്ല. ഇന്ത്യയില്‍ ഭീകരാക്രമണം തുടരുന്നത് അമേരിക്കയ്ക്ക് ആയുധവിപണി ഒരുക്കും. അഫ്ഗാനിസ്ഥാനിലെ താലിബാനുമായും ഇപ്പോള്‍ ചൈനയുമായുള്ള സംഘര്‍ഷങ്ങളിലും ഊറിച്ചിരിക്കുന്നത് അമേരിക്കയാണ്.
ഏഷ്യന്‍ മേഖലയില്‍ ചൈനയ്‌ക്കെതിരേ സൈനിക കൂട്ടുകെട്ട് എന്ന പേരിലാണ് അമേരിക്ക ഇന്ത്യയെ സ്വാധീനിച്ചത്. എന്നാല്‍ ഇന്ത്യ ജപ്പാനോടും ഓസ്‌ട്രേലിയയോടും വിയറ്റ്‌നാമിനോടും മലേഷ്യയോടും ഇന്‍ഡോനേഷ്യയോടുമൊക്കെ മമത പുലര്‍ത്തി അവരുടെ നേതൃസ്ഥാനത്തേക്ക് ഉയര്‍ന്നതോടെ യു.എസിന് അങ്കലാപ്പായി. സാമ്പത്തിക-സായുധ ശക്തിയായി ഇന്ത്യ വളരുന്നതുകാണാന്‍ അവര്‍ക്കാവില്ലല്ലോ. സമ്മര്‍ദ തന്ത്രവുമായി മുട്ടാനൊരുങ്ങിയാല്‍ റഷ്യ എന്ന പിടിവള്ളി സജീവമാക്കുകയേ പോംവഴി ഉള്ളൂ. അതുവഴി ചൈനയുടെ ഭീഷണിയും ഒഴിവാക്കാം. ഇതുമനസിലാക്കിത്തന്നെയാവണം ടില്ലേഴ്‌സണ്‍ വരുമ്പോള്‍ പോലും റഷ്യയുമായി സൈനികാഭ്യാസത്തിന് ഇന്ത്യ മുതിര്‍ന്നത്. അമേരിക്കന്‍ പ്രഡേറ്റര്‍ ഗാര്‍ഡിയന്‍ യു.എ.വികളും എഫ് 18, എഫ് 16 യുദ്ധ വിമാനങ്ങളുടെ മേഖലയിലെ സംഘര്‍ഷത്തിന്റെ മറവില്‍ ഇന്ത്യക്ക് വില്‍ക്കാന്‍ ഇതിനിടെ അമേരിക്ക കൊണ്ടുപിടിച്ച് ശ്രമിക്കുന്നത് ഇവിടെ കൂട്ടിവായിക്കാം. ഉന്നത സാങ്കേതിക നിലവാരത്തിലുള്ള സൈനിക-യുദ്ധോപകരണങ്ങള്‍ ഇന്ത്യക്ക് കൈമാറാന്‍ സന്നദ്ധമാണെന്ന് അമേരിക്ക ആവര്‍ത്തിക്കുന്നത് ഇന്ത്യയുടെ പോക്കറ്റ് കണ്ടാണ്. എന്നാല്‍ ഇന്ത്യയുടെ പ്രഖ്യാപിത മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയിന്‍ കീഴില്‍ യുദ്ധോപകരണങ്ങള്‍ ഇവിടെ നിര്‍മിക്കാന്‍ അവര്‍ വൈമനസ്യം കാട്ടുന്നു.

വ്യാപാര യുദ്ധം

അമേരിക്ക ചൈനയോട് വാണിജ്യ യുദ്ധം പ്രഖ്യാപിച്ചത് വാര്‍ത്തകളില്‍ നിറയുമ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഒന്നുണ്ട്. സ്റ്റീലിനും അലൂമിനിയത്തിനും നികുതി വര്‍ധിപ്പിച്ചാണ് അമേരിക്ക ചൈനയ്ക്ക് ആദ്യ കൊട്ടുനല്‍കിയത്. ലോകത്ത് ഏറ്റവും അധികം സ്റ്റീല്‍ ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ചൈന. ഫലത്തില്‍ ഇന്ത്യയുടെ മുഖത്തേറ്റ അടികൂടിയാണത്. കാരണം സ്റ്റീല്‍ ഉത്പാദനത്തില്‍ ഇന്ത്യയാണ് ചൈനയ്ക്ക് പിന്നില്‍. നാലാം സ്ഥാനത്ത് അമേരിക്കയും. നികുതി വര്‍ദ്ധനയില്‍ നിന്നൊഴിവാക്കണമെന്ന ഇന്ത്യയുടെ അഭ്യര്‍ഥന അമേരിക്ക തള്ളിയതാണ് ഇതിനുതെളിവ്. അലൂമിനിയത്തില്‍ ചൈനയാണ് ഒന്നാമത്. നാലാമത്് അമേരിക്ക. അലൂമിനിയത്തില്‍ രണ്ടാംസ്ഥാനത്തുള്ള റഷ്യയെയും വെറുക്കപ്പെട്ടവരായതുകൊണ്ടുതന്നെ മൂന്നാം സ്ഥാനത്തുള്ള കാനഡയേയും ട്രംപ് ഭരണകൂടം ലക്ഷ്യമിടുന്നു. ഇരുമ്പ് ഉത്പാദിപ്പിക്കുന്ന രാജ്യങ്ങള്‍ക്കും നികുതി അടിയാണ്. അവിടെയും ഒന്നും രണ്ടും മൂന്നും നാലും സ്ഥാനങ്ങളില്‍ യഥാക്രമം ചൈനയും ഓസ്‌ട്രേലിയയും ബ്രസീലും ഇന്ത്യയുമാണ്.
ഇന്ത്യ അമേരിക്കയുടെ നികുതി വര്‍ധനവിനെ അതേ നാണയത്തിലാണ് നേരിടുന്നത്. അമേരിക്ക ഉത്പാദിപ്പിക്കുന്ന ബദാമിന്റെ സിംഹഭാഗവും, വാല്‍നട്ടും ഏറ്റവും കൂടുതല്‍ വാങ്ങുന്നത് ഇന്ത്യയാണ്. അതുകൊണ്ടുതന്നെ ബദാമിന് 20 ശതമാനവും വാല്‍നട്ടിന് 120 ശതമാനവും അധിക നികുതി ചുമത്തി. ആപ്പിളിനും വെള്ളക്കടലയ്ക്കും തുവരയ്ക്കും നികുതി കൂട്ടുകയാണ്.
പല ഉത്പന്നങ്ങളും നിര്‍മിക്കുന്നതില്‍ ആദ്യ അഞ്ചു സ്ഥാനങ്ങളില്‍ ഇന്ത്യയും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളുമാണ്. ചൈനയ്‌ക്കെതിരേയെന്ന പേരിലുള്ള നടപടി ഫലത്തില്‍ മറ്റുള്ളവര്‍ക്കെതിരേ കൂടിയാണ്. അതാണ് ബ്രിട്ടന്‍, ജര്‍മനി, ഫ്രാന്‍സ്, റഷ്യ തുടങ്ങിയ രാജ്യങ്ങള്‍ യു.എസിനെ എതിര്‍ക്കുന്നത്. അമേരിക്കയുടെ വിവിധ ഉത്പന്നങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ 25 ശതമാനം വരെ നികുതി കൂട്ടി ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കിന് ഒന്നര ലക്ഷത്തിലേറെ ഇന്ത്യന്‍ രൂപ നികുതിയിനത്തില്‍ പല രാജ്യങ്ങളും ചുമത്തി. വില്‍പന കുറഞ്ഞതോടെ അമേരിക്കയ്ക്കു പുറത്ത് നിര്‍മിക്കാനുള്ള അവരുടെ ശ്രമത്തെ ട്രംപ് തടയുന്നു. ഇന്ത്യന്‍ ബൈക്കുകള്‍ക്ക് നികുതി ചുമത്തുന്നില്ല എന്ന് ചൂണ്ടിക്കാട്ടി ട്രംപ് ഈ ആവശ്യമുന്നയിച്ചപ്പോള്‍ മോദി അത് അക്ഷരംപ്രതി അനുസരിച്ചു. 75 ശതമാനം നികുതി 50 ശതമാനമാക്കി.

ഇറാന്റെ എണ്ണയും റഷ്യന്‍ ആയുധവും

ഇറാനെതിരേ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചിരിക്കുകയാണ് അമേരിക്ക. കാലങ്ങളായുള്ള വാണിജ്യ-വ്യാപാര ബന്ധമാണ് ഇന്ത്യയും ഇറാനും തമ്മിലുള്ളത്, പ്രത്യേകിച്ച് എണ്ണ വാങ്ങുന്നതില്‍. ഇത് അടിയന്തരമായി നിര്‍ത്തണമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. അതല്ലെങ്കില്‍ ഇറാനെതിരേയെന്നപോലെ ഇന്ത്യക്കെതിരേയും ഉപരോധം വരും. നവംബര്‍ നാലിനകം ഇറക്കുമതി നിര്‍ത്തണമെന്നാണാവശ്യം. മൂന്നു മുതല്‍ ആറു മാസത്തിനകം എല്ലാ രാജ്യങ്ങളും ഇറാനുമായുള്ള വ്യാപാരം അവസാനിപ്പിക്കണമെന്നും അതല്ലെങ്കില്‍ വ്യാപാര ഉപരോധം മറ്റുള്ളവരും നേരിടേണ്ടിവരുമെന്നാണ് ഭീഷണി. അമേരിക്ക ഭക്തനായ മോദി, കേട്ടയുടനെതന്നെ എണ്ണക്കമ്പനികളോട് ഇറാനില്‍ നിന്നുള്ള ഇറക്കുമതി പുനപ്പരിശോധിക്കാന്‍ നിര്‍ദേശിച്ചത് നാണക്കേടാണ്. ആണവ പരീക്ഷണം വിലക്കി 2012ല്‍ ഇറാനെതിരേ ഉപരോധം പ്രഖ്യാപിച്ചത് യൂറോപ്യന്‍ യൂണിയനും യു.എസും ചേര്‍ന്നായിരുന്നു. ആണവപദ്ധതികള്‍ വെട്ടിച്ചുരുക്കുന്നതു സംബന്ധിച്ച് ബ്രിട്ടന്‍, റഷ്യ, ഫ്രാന്‍സ്, ജര്‍മനി, ചൈന എന്നീ രാജ്യങ്ങളും യു.എസും ചേര്‍ന്ന് ഇറാനുമായി ഒപ്പുവച്ച കരാറില്‍ നിന്ന് അമേരിക്ക ഏകപക്ഷീയമായി പിന്‍മാറി. തുടര്‍ന്നാണ് മറ്റുള്ളവര്‍ക്കുനേരേ ഭീഷണി. വഴങ്ങില്ലെന്ന് മറ്റു രാജ്യങ്ങള്‍ പ്രഖ്യാപിക്കുമ്പോഴും ട്രംപിനു മുന്‍പില്‍ കുമ്പിടുന്ന മോദി രാജ്യത്തിനു നാണക്കേടാണ്. നേരത്തെ ഇറാനെതിരേ സാമ്പത്തിക ഉപരോധമുണ്ടായപ്പോള്‍ എണ്ണവില രൂപയില്‍ നല്‍കി യൂകോ ബാങ്കും തുര്‍ക്കിയിലെ ബാങ്കുമാണ് ഇന്ത്യയെ സഹായിച്ചത്. ഇപ്പോള്‍ യൂറോ നിരക്കില്‍ എസ്.ബി.ഐ ജര്‍മന്‍ ബാങ്കുമായി ചേര്‍ന്ന് പണം നല്‍കുന്നു. ഡോളറിന്റെ ഭീഷണിക്ക് മുന്നില്‍ ഇന്ത്യ വഴങ്ങേണ്ടതില്ല. റഷ്യയില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങരുതെന്ന് അമേരിക്ക ആവശ്യപ്പെട്ടതും അടുത്തിടെയാണ്. തുര്‍ക്കി ഈ നിര്‍ദേശം ഇതുവരെ സ്വീകരിച്ചിട്ടില്ല. ട്രയംഫ് എന്ന പ്രതിരോധ സംവിധാനം റഷ്യയില്‍ നിന്നു വാങ്ങിയാല്‍ പിന്നീട് അമേരിക്ക സാങ്കേതിക യുദ്ധോപകരണങ്ങള്‍ നല്‍കില്ലെന്നാണ് ഇന്ത്യക്കുള്ള ഭീഷണി.

ലോക മാന്ദ്യം

അമേരിക്ക വ്യാപാര യുദ്ധം പ്രഖ്യാപിച്ചതോടെ ലോക വളര്‍ച്ചാ നിരക്ക് കൂപ്പുകുത്തുമെന്ന് ആശങ്കയുണ്ട്. സാമ്പത്തിക രാജ്യങ്ങളെല്ലാം ഭീഷണിയിലാണ്. വളര്‍ച്ചാ നിരക്ക് മുരടിക്കുന്നതോടെ വന്‍ സാമ്പത്തിക മാന്ദ്യമാണ് വരാന്‍പോകുന്നത്. മറ്റ് രാജ്യങ്ങളുടെ മേല്‍ വാണിജ്യ നിയന്ത്രണം അടിച്ചേല്‍പിക്കുന്ന അമേരിക്ക സ്വന്തം കുഴിമാടം കൂടിയാണ് തോണ്ടുന്നതെന്ന് മനസിലാക്കുന്നില്ല. ഇതു നാശത്തിലേക്കാണെന്നും അമേരിക്കയും പരിണത ഫലം അനുഭവിക്കുമെന്നുമാണ് ബ്രിട്ടീഷ് ധനമന്ത്രി ഫിലിപ് ഹാമണ്ടിന്റെ മുന്നറിയിപ്പ്.

2018 ജൂൺ 28, വ്യാഴാഴ്‌ച

കിമ്മും ട്രംപും ഇന്ത്യയും


ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മില്‍ മലേഷ്യയില്‍ വച്ചു കൂടിക്കാഴ്ച നടത്തിയത് കഴിഞ്ഞ വാരം ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. ഒരു ഉത്തരകൊറിയന്‍ നേതാവും അമേരിക്കന്‍ പ്രസിഡന്റും തമ്മിലുള്ള ചരിത്രത്തില്‍ ആദ്യ സംഭവമായിരുന്നു. കേവലം അമേരിക്ക, ഉത്തരകൊറിയ കൂടിക്കാഴ്ചയ്ക്കപ്പുറം ലോക രാജ്യങ്ങളില്‍ പലര്‍ക്കും ഈ കൂടിക്കാഴ്ച വിവിധ മാനങ്ങള്‍ നല്‍കുന്നതായിരുന്നു. യുദ്ധ വെറിയന്‍മാര്‍ കൂടിക്കാഴ്ചയ്ക്ക് വിസമ്മതിച്ചതും ഒടുവില്‍ കണ്ടേക്കാമെന്നു സമര്‍ഥിച്ചതും വാര്‍ത്തകളില്‍ നിറഞ്ഞപ്പോള്‍ ലോക യുദ്ധം ഉണ്ടാവില്ലെന്ന തിരിച്ചറിവായിരുന്നു ലോക ജനതയ്ക്ക്. ഈ രാജ്യങ്ങളുടെ പിന്‍പറ്റി നിലകൊള്ളുന്ന രാജ്യങ്ങള്‍ക്കും അത് ഭാവിയിലേക്കുള്ള ഉത്പാദനപരമായ ചുവടുവയ്പുമായി. ഇരുചേരിയിലും പെടാത്ത ഇന്ത്യക്ക് ഇതില്‍ ആശാവഹമായി നേട്ടങ്ങളുണ്ടെന്നത് കാണാതിരുന്നുകൂടാ.

നയതന്ത്ര ബന്ധം

ഇന്ത്യയും ഉത്തരകൊറിയയുമായി 45 വര്‍ഷത്തെ നയതന്ത്ര ബന്ധമാണുള്ളത്. ആണവ-മിസൈല്‍ പരീക്ഷണങ്ങളുടെ പശ്ചാത്തലത്തില്‍ അമേരിക്ക ഉപരോധമേര്‍പ്പെടുത്തിയപ്പോഴും ഉത്തരകൊറിയയുമായുള്ള സഹകരണം തുടരാനുള്ള ഇന്ത്യയുടെ ധീരമായ നിലപാട് ആ രാജ്യത്തിന്റെ ബഹുമാനം വര്‍ധിപ്പിക്കുന്നതായി. ഉത്തരകൊറിയയിലെ മനുഷ്യാവകാശ ലംഘനങ്ങളോടുള്ള യു.എന്‍ പ്രമേയത്തെ ഇന്ത്യ പിന്തുണയ്ക്കാതിരുന്നതോടെ അവരുടെ വിദേശകാര്യ മന്ത്രി 2015ല്‍ ഇന്ത്യ സന്ദര്‍ശിച്ചകാര്യവും ഓര്‍മിക്കാം. ട്രംപും ഉന്നും കൂടിക്കണ്ടതിനു പിന്നില്‍ ഇന്ത്യയുടെ സമ്മര്‍ദവും ഉണ്ടായിരുന്നത് എവിടെയും വാര്‍ത്തകളില്‍ കണ്ടേക്കില്ല. കൂടിക്കാഴ്ചയ്ക്ക് ഒരാഴ്ച മുമ്പ് ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി ഉത്തരകൊറിയ സന്ദര്‍ശിച്ചത് പരാമര്‍ശിക്കേണ്ടതുണ്ട്. ഡെറാഡൂണിലെ ഏഷ്യാപെസഫിക് ബഹിരാകാശ ശാസ്ത്ര സാങ്കേതിക കേന്ദ്രത്തില്‍ ഉത്തരകൊറിയന്‍ ശാസ്ത്രജ്ഞര്‍ക്ക് സാങ്കേതിക ജ്ഞാനം നല്‍കുന്നതും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ തുടര്‍ച്ചയായിക്കാണണം.

വ്യാപാരബന്ധം

ചൈനയോട് വ്യാപാര ബന്ധത്തില്‍ മത്സരിക്കുന്ന രാജ്യമാണ് ഇന്ത്യ. ഏഷ്യയില്‍ സാമ്പത്തിക ശക്തിയാകാനുള്ള ഇന്ത്യയുടെ ശ്രമത്തിന് ചൈനയാണ് തടസം. ചൈനയും ഉത്തരകൊറിയയും തമ്മിലാണ് ഏറ്റവും വലിയ വ്യാപാരമുള്ളത്. രണ്ടാംസ്ഥാനം ഇന്ത്യക്കാണ്. 2014-15 കാലത്ത് 209 ദശലക്ഷം ഡോളറിന്റെ ഉഭയകക്ഷി വ്യാപാരമാണ് ഉത്തരകൊറിയയുമായി ഉണ്ടായിരുന്നതെങ്കില്‍ 2016-17 കാലത്ത് 130 ദശലക്ഷം ഡോളറായി അതുചുരുങ്ങി. കാരണം, ഐക്യരാഷ്ട്ര സഭ ഏര്‍പ്പെടുത്തിയ ഉപരോധം. അത് അംഗീകരിക്കുമ്പോഴും ആഹാരം, വൈദ്യസഹായം എന്നിവയില്‍ ഇന്ത്യ സഹകരണം തുടര്‍ന്നു. ഒപ്പം ആണവ-മിസൈല്‍ പരീക്ഷണത്തെ എതിര്‍ക്കുകയും ചെയ്തു. ഇന്ത്യയുടെ നിലപാടിനെ ഉത്തരകൊറിയ അംഗീകരിച്ചു. അമേരിക്കയുടെ പിന്‍പറ്റിയല്ല ഉത്തരകൊറിയയുടെ ആയുധപ്പന്തയത്തെ ഇന്ത്യ എതിര്‍ക്കുന്നതെന്ന് അവര്‍ക്ക് വ്യക്തത വരുത്താന്‍ ഇന്ത്യക്കായി. അയല്‍രാജ്യങ്ങളുടെ ഉത്കണ്ഠയാണ് ഇന്ത്യ പങ്കുവച്ചത്. പ്രത്യേകിച്ച് ജപ്പാനും ദക്ഷിണ കൊറിയയുമായി ഇന്ത്യക്ക് നല്ല ബന്ധമുള്ളതിനാല്‍ ഉത്തരകൊറിയയുടെ നിലപാട് കണ്ടില്ലെന്ന് കരുതാനുമാവില്ലല്ലോ.

സംഘര്‍ഷരഹിത മുനമ്പ്

കൊറിയന്‍ മുനമ്പിനെ സംഘര്‍ഷ രഹിതമായി കാണാനാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് ഇരു കൊറിയകള്‍ക്കുമറിയാം. ലോകത്തിലേക്ക് ഉത്തരകൊറിയ വാതായനം തുറക്കുമ്പോള്‍ 45 വര്‍ഷങ്ങള്‍ക്കു മുന്‍പ് തുടങ്ങിവച്ച ബന്ധത്തിന്റെ ഊഷ്മളത ദൃഢീകരിക്കാന്‍ ഇന്ത്യയ്ക്ക് കഴിയും; പ്രത്യേകിച്ച്, ഉയര്‍ന്നുവരുന്ന പ്രാദേശിക ശക്തിയെന്ന നിലയില്‍. അമേരിക്കയുടെ ഭീഷണിയില്‍ ഒപ്പം നിന്ന ചൈന പോലും തള്ളിപ്പറഞ്ഞത് ഉത്തരകൊറിയയെ പ്രതിസന്ധിയിലാക്കിയിരുന്ന അവസരത്തില്‍. ഏഷ്യയില്‍ ചെറുരാജ്യങ്ങളോട് ഇന്ത്യ പുലര്‍ത്തിവരുന്ന മമത അവര്‍ കാണാതിരുന്നതുമില്ല. കൊറിയന്‍ മേഖലയെ ആണവ സാന്നിധ്യത്തില്‍ നിന്ന് മോചിപ്പിക്കാനുള്ള തീരുമാനം യു.എസും കൊറിയയും ചേര്‍ന്നെടുത്തപ്പോള്‍ കൊറിയയുമായി ആണവ കച്ചവടത്തിന് പുറപ്പെട്ട പാകിസ്താനെയും അത് പ്രതിസന്ധിയിലാക്കുന്നു എന്നും മനസിലാക്കാവുന്നതാണ്.