2020 മാർച്ച് 19, വ്യാഴാഴ്‌ച

ഫോട്ടോ പതിച്ച ഇരിപ്പിടങ്ങള്‍ക്കു മുന്നില്‍ നിറകണ്ണുകളോടെ പുരോഹിതന്റെ കുര്‍ബാന, ഇറ്റലി കരയുകയാണ്‌



ഭക്തിപാരവശ്യത്തോടെ തിങ്ങി നിറയുന്ന വിശ്വാസികളില്ല. പകരം ഇരിപ്പിടങ്ങളില്‍ പതിച്ച ചിത്രങ്ങള്‍ക്കുമുന്നിലാല്‍ കുര്‍ബാന നടത്തുമ്പോള്‍ വികാരിയച്ചന്റെ കണ്ഠമിടറി..കണ്ണുകള്‍ നിറഞ്ഞൊഴുകി..

ആ കസേരയിലെ ചിത്രങ്ങളില്‍ എത്രപേര്‍ കൊറോണയെന്ന മഹാമാരിയെ അതിജീവിച്ചെന്ന് അദ്ദേഹത്തിന് അറിയില്ല. കൊറോണ ശവപ്പറമ്പാക്കിയ ഇറ്റലിയിലെ ലൊബാര്‍ഡിയയിലായിരുന്നു ഈ കാഴ്ച.
വീടുവിട്ട് പുറത്തിറങ്ങുന്നതിന് ഇറ്റലിയില്‍ വിലക്കുണ്ടായിരിക്കേ ആര്‍ക്കും കുര്‍ബാനയ്ക്ക് എത്താനാവില്ലെന്ന് അറിയാമായിരുന്ന വികാരിയച്ചന്‍ ഡോണ്‍ ജുസ്സേപ്പേ എല്ലാ ഇടവകക്കാരോടും കുടുംബാംഗങ്ങളുടെ ചിത്രം അയയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇടവക അടച്ചപ്പോള്‍ അവരെ ഓര്‍ക്കാനും അവര്‍ക്കുവേണ്ടി വിശുദ്ധകുര്‍ബാന അര്‍പ്പിക്കാനും വേണ്ടിയായിരുന്നു അത്. കൊറോണ ജീവന്‍ അപഹരിച്ചവരുടെ ചിത്രങ്ങള്‍ പോലും കുടുംബങ്ങള്‍ അയച്ചുകൊടുത്തു. ഈ ചിത്രങ്ങള്‍ കളര്‍ പ്രിന്റ് എടുത്ത് അംഗങ്ങള്‍ ആരാധനാ വേളകളില്‍ ഇരിക്കാറുള്ള അതേ ഇരിപ്പിടങ്ങളില്‍ പതിച്ചുവച്ച് അതിന്റെ മുന്നിലായിരുന്നു കുര്‍ബാന.
പുരോഹിതന്‍ കുര്‍ബാന നടത്തുമ്പോള്‍ ജീവന്‍ വെടിഞ്ഞ പ്രിയപ്പെട്ടവരെ ഓര്‍ത്ത് തോരാത്ത കണ്ണുനീരോടെ വീടുകള്‍ പ്രാര്‍ഥനയിലായിരുന്നു.

ലോബാര്‍ഡിയിലെ ചെറിയ പട്ടണമായ റോമ്പിയാനോ ഡി ജുസ്സാനോയിലാണ് ഫോട്ടോകള്‍ സാക്ഷിയാക്കി പുരോഹിതന്‍ കുര്‍ബാന നടത്തിയത്. ഇറ്റലിയില്‍ പള്ളികള്‍ എല്ലാം അടച്ചിടുവാന്‍ സര്‍ക്കാര്‍ ആവിശ്വപ്പെട്ടിരുന്നു. വിശ്വാസികളോടൊപ്പം ദിവ്യബലി അര്‍പ്പിക്കാനാവാത്ത ഒരു ഞായറാഴ്ച്ചയെ കുറിച്ച് ചിന്തിക്കാന്‍ സാധിക്കാതെയാണ് വികാരിയച്ചന്‍ ഇടവകക്കാരോട് ഫോട്ടോകള്‍ അയക്കാന്‍ നിര്‍ദേശിച്ചത്. ഫോട്ടോ പ്രിന്റ് എടുത്ത് പ്രിന്ററിന്റെ മഷി തീര്‍ന്നു പോയിട്ടും വീണ്ടും ചിത്രങ്ങള്‍ മെയിലിലേക്ക് വന്നെന്ന് ജിസപ്പേ പറയുന്നു. കുട്ടിക്കള്‍ക്ക് അദ്ദേഹം മുന്നില്‍ത്തന്നെ ഇരിപ്പിടം നല്‍കി, അള്‍ത്താര ബാലകര്‍ക്ക് അള്‍ത്താരയിലും മുതിര്‍ന്നവര്‍ക്ക് പിന്നിലെ ഇരിപ്പിടങ്ങളും. റോമ്പിയാനോയിലെ ആ കൊച്ചു ദേവാലയം കൊറോണ കാലം കഴിഞ്ഞ് ഉയിര്‍ക്കുമ്പോള്‍ ഫോട്ടോകളില്‍ കണ്ടവര്‍ ജീവിച്ചിരിപ്പുണ്ടായിരിക്കണേയെന്നാണ് പുരോഹിതന്റെ പ്രാര്‍ഥന.

2019 നവംബർ 2, ശനിയാഴ്‌ച

കുഞ്ഞുങ്ങളെ വിഴുങ്ങും മരണക്കിണര്‍




ഗിരീഷ് കെ നായര്‍

കുഴല്‍ക്കിണറുകള്‍ നമ്മുടെ കണ്‍മണികളെ വിഴുങ്ങുകയാണ്. സര്‍ക്കാരുകളുടെ അനാസ്ഥ കാരണം വാപിളര്‍ന്നു കിടക്കുന്ന മരണത്താഴ്‌വരയിലേക്ക് പിഞ്ചു കുഞ്ഞുങ്ങള്‍ പിച്ചവച്ചു ജീവിതത്തില്‍ നിന്ന് മടങ്ങിപ്പോകുന്നു. കുറേ കുടുംബങ്ങളുടെ ആവലാതികളും തോരാത്ത കണ്ണീരും തീരാത്ത വേദനയും ബാക്കിയാകുന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ നാടിളക്കി നടക്കുമ്പോഴും മരണവഴിക്ക് കാരണക്കാരായവര്‍ ചിത്രത്തിലുണ്ടാവാറേയില്ല. അവരാരെന്ന് അറിയാറുമില്ല. നഷ്ടപ്പെടുന്നത് ഒരു കുടുംബത്തിന്. ചന്ദ്രനില്‍പോലും ആളെ ഇറക്കാന്‍ ശ്രമിക്കുന്നവര്‍ ഭൂമിക്കുള്ളിലേക്കുതന്നെ നാളെയുടെ പൗരന്‍മാര്‍ ആണ്ടുപോകുന്നതറിയുന്നില്ലെന്നത് വിരോധാഭാസമാണ്. ഇതും മനപ്പൂര്‍വമല്ലാത്ത നരഹത്യ തന്നെ.

മൂടാത്ത കിണര്‍

വെള്ളത്തിനുവേണ്ടി കുഴിക്കുന്ന കുഴല്‍ക്കിണറുകള്‍ വെള്ളമില്ലാതാകുമ്പോള്‍ ഉപേക്ഷിക്കുക പതിവാണ്. എന്നാല്‍ കുഴിക്കുന്നവര്‍ പലപ്പോഴും കിണര്‍ മൂടാന്‍ മിനക്കെടാറില്ല. അത് കുഴല്‍ക്കിണര്‍ ദുരന്തങ്ങള്‍ക്ക് കാരണമാകുന്നു. തമിഴ്‌നാട്ടിലെ നാടുകാട്ടുപെട്ടിയില്‍ കഴിഞ്ഞയാഴ്ചയുണ്ടായ ദാരുണമരണമാണ് കുഴല്‍ക്കിണറില്‍ പെട്ട് കുഞ്ഞ് മരിച്ച അവസാന സംഭവം. 80 മണിക്കൂര്‍ ഭഗീരഥ പ്രയത്‌നത്തിനൊടുവില്‍ സുജിത് എന്ന രണ്ടുവയസുകാരന്റെ വിറങ്ങലിച്ച മൃതദേഹം പുറത്തെടുക്കുമ്പോള്‍ കണ്ടുനിന്നവരുടെ ഉള്ളുതേങ്ങി, കരള്‍ വിങ്ങി. ഒരു വെള്ളിയാഴ്ച ദിവസം വീടിനരികില്‍ കളിച്ചുകൊണ്ടിരുന്ന കുഞ്ഞാണ് അപകടത്തില്‍പെട്ടതെന്നോര്‍ക്കണം. കാല്‍വഴുതി കുഴല്‍ക്കിണറിനുള്ളില്‍ 30 അടിയിലേക്ക് വീണപ്പോള്‍ ആ പിഞ്ചോമന അമ്മയെ വിളിച്ചു കേണിട്ടുണ്ടാവില്ലേ. രക്ഷാപ്രവര്‍ത്തനത്തിനിടെ അവന്‍ നിലയില്ലാ കിണറിലേക്ക് വീണ്ടും ആണ്ടുപോയി. ഒടുവില്‍ 88 അടി താഴ്ചയില്‍ നിന്ന് അവന്റെ മൃതദേഹമാണ് ലഭിച്ചത്. കഴിഞ്ഞ 15 വര്‍ഷത്തിനിടെ ഒരു വര്‍ഷം ഒരു കുഞ്ഞ് എന്നകണക്കില്‍ 13 കുഞ്ഞുങ്ങളാണ് തമിഴ്‌നാട്ടില്‍ മാത്രം കുഴല്‍ക്കിണറില്‍ അകപ്പെട്ടത്. അതില്‍ മൂന്നുപേരെ മാത്രമാണ് രക്ഷിക്കാനായത്.

മരണക്കുഴല്‍

ഭൂമിയുടെ ആഴങ്ങളിലേക്ക് തുരന്നിറങ്ങി ഭൂഗര്‍ഭജലമെടുക്കാനാണ് കുഴല്‍ക്കിണര്‍. 100 അടി ആഴമൊക്കെ മിനിമം എന്നുപറയാം. അത് 1500 അടിതാഴെവരെ എത്തുമെന്നറിയുമ്പോഴാണ് മരണക്കുഴലിന്റെ ഭീകരതയും ആഴവും മനസിലാവുക. 6 -12 ഇഞ്ച് വ്യാപ്തിയുള്ള പിവിസി പൈപ്പുകളാണ് ഭൂഗര്‍ഭജലം കവരാന്‍ ഉപയോഗിക്കുന്നത്. കാര്‍ഷികവൃത്തികൊണ്ട് ഉപജീവനം നടത്തുന്നവരാണ് ഇന്ത്യന്‍ജനതയുടെ നല്ലഭാഗവും എന്നതിനാല്‍ ജീവല്‍സന്ധാരണമാണല്ലോ എന്നുകരുതി ഈ നടപടി എതിര്‍ക്കപ്പെടാറില്ല. എന്നാല്‍ ജനസംഖ്യാവര്‍ധനവും നാഗരികവല്‍ക്കണവും ഭൂമിതുണ്ടുകളായി വില്‍ക്കപ്പെടുന്നതും സ്വാഭാവികമായും ജലലഭ്യതയെയും ബാധിക്കും. കിണറുകള്‍ക്ക് ആഴം കൂട്ടിയാണ് ഇതിന് പരിഹാരം കാണുക.

ട്യൂബ് വെല്‍, ബോര്‍ വെല്‍, പൊട്ടക്കിണര്‍

കുഴല്‍ക്കിണറുകളെ ട്യൂബ് വെല്‍ എന്നും ബോര്‍ വെല്‍ എന്നും രണ്ടായി തിരിക്കാം. ഭൂമിയുടെ അടിത്തട്ടിലെ പാറകള്‍ തുരന്നാണ് ബോര്‍ വെല്‍ നിര്‍മിക്കുക. ഇതിന് കെയ്‌സിങ് പൈപ്പുകള്‍ പാറകള്‍ക്കുള്ളിലാണ് ഉപയോഗിക്കുക. ട്യൂബ് വെല്‍ തീരപ്രദേശങ്ങളിലും ഉറപ്പില്ലാത്ത മണ്‍-വയല്‍ പ്രദേശങ്ങളിലാണ് കുഴിക്കുക. കുഴിയില്‍ മുഴുവനായും പൈപ്പുപയോഗിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത.
വെള്ളമില്ലാത്തതുകൊണ്ടോ വെള്ളം ഉപയോഗശൂന്യമായതിനാലോ നിരവധി കിണറുകള്‍ കേരളത്തില്‍ ഉപേക്ഷിക്കപ്പെടുന്നുണ്ട്. പൊട്ടക്കിണര്‍ എന്നറിയപ്പെടുന്ന ഇവ മുതിര്‍ന്നവര്‍ക്കും മരണക്കെണി ഒരുക്കുന്നത് നമ്മളും അറിയുന്നില്ല. നിരവധി അപകടങ്ങള്‍ നടന്നിട്ടും അവ നികത്താനോ മറയ്ക്കാനോ കേരളത്തിലും നടപടിയെടുത്തുകാണുന്നില്ല. ഇവിടെ കുഴല്‍ക്കിണര്‍ ഇപ്പോഴാണ് വ്യാപകമായിത്തുടങ്ങിയത്.

കണക്കുകള്‍ ഞെട്ടിക്കും

കുഴല്‍ക്കിണറില്‍ വീണ് മരിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം ഏറുകയാണെന്ന് നാഷനല്‍ ക്രൈംസ് റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പറയുന്നു (2015). 2014ല്‍ 48 കുരുന്നുജീവനുകള്‍ ആഴങ്ങളില്‍ പൊലിഞ്ഞപ്പോള്‍ 2015ല്‍ അത് 71 ആയി. 2010-2012 വര്‍ഷത്തില്‍ ഇന്ത്യയില്‍ 561 കുഞ്ഞുങ്ങള്‍ക്കാണ് കുഴല്‍ക്കിണറുകളുടെ ആഴങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടത്.
രക്ഷാപ്രവര്‍ത്തനത്തിന് ദേശീയ ദുരന്ത നിവാരണ സേന (എന്‍ഡിആര്‍എഫ്) സദാസജ്ജമാണെങ്കിലും ആധുനികവും ശാസ്ത്രീയവുമായ സംവിധാനങ്ങളുടെ അപര്യാപ്തത അവരെയും മിക്കപ്പോഴും നിസാഹയരാക്കുന്നു. അപകടത്തില്‍പെടുന്നത് കുരുന്നുകളായതിനാല്‍ ആഹാരവും വെളളവും ഇല്ലാത്ത അവസ്ഥയില്‍ ജീവന്‍ നിലനിര്‍ത്തുക പ്രയാസകരമാണ്. പ്രതികൂല കാലാവസ്ഥ, അപകട സ്ഥലത്ത് എത്തിച്ചേരാനുള്ള പ്രയാസം, അടിസ്ഥാന സൗകര്യലഭ്യത, ക്രമസമാധാനപ്രശ്‌നം, സമയത്തിനെതിരേയുള്ള പ്രവര്‍ത്തനം, രക്ഷാദൗത്യത്തിനിടെ കുഞ്ഞിന്റെ മേല്‍ പാറയും മണ്ണും വീഴുന്നത്, സ്ഥലസൗകര്യമില്ലാത്തത്, കാഴ്ച പരിമിതി ഇതൊക്കെ രക്ഷാപ്രവര്‍ത്തനത്തിന് തടസമാണ്.
ട്രാക്ടറും, ജെസിബിയും ഉപയോഗിച്ച് അപകടക്കിണറിന്റെ സമീപം മറ്റൊരു കിണറുണ്ടാക്കിയാണ് രക്ഷാപ്രവര്‍ത്തനം നടത്താറ്. കുഴിക്കുന്നതിനിടെ പാറ വഴിമുടക്കിയാല്‍ മാറി കുഴിക്കേണ്ടിവരുന്നതും വിലപ്പെട്ട സമയം നഷ്ടമാക്കും. കിണറിലേക്ക് ഓക്‌സിജനെത്തിക്കാന്‍ ട്യൂബ്, എല്‍ഇഡി ലൈറ്റുള്ള കാമറയും മോനിട്ടറും, കാമറയും ഓഡിയോയുമുള്ള റോബോട്ടിക് മെഷീന്‍, എല്‍-ജെ-യു ഷേപ്പുകളുള്ള ഇരുമ്പു ദണ്ഡുകള്‍, ഹുക്കുള്ള അലൂമിനിയം വയര്‍, ലൈഫ് ജാക്കറ്റ് തുടങ്ങിയ ഉപകരണങ്ങളാണ് ഇവരുടെ വശമുള്ളത്.

കോടതി നിര്‍ദേശം

മൂടാത്ത കുഴല്‍ക്കിണറുകളില്‍ കുഞ്ഞുങ്ങള്‍ മരിക്കുന്നത് ഏറിയതോടെ സുപ്രിംകോടതി ചില സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. സ്വന്തമായി കുഴല്‍ക്കിണര്‍ ഉള്ളവര്‍പോലും പാലിക്കേണ്ട ചട്ടങ്ങളായിരുന്നു ഇവ. ഇതില്‍ പ്രധാനം കുഴല്‍ക്കിണറിനു ചുറ്റും വേലി കെട്ടുക എന്നതായിരുന്നു. സ്റ്റീല്‍ തകിടുകള്‍ ഉപയോഗിച്ച് വെല്‍ഡ് ചെയ്ത് മൂടുക, കളിമണ്ണ് ഉപയോഗിച്ച് കുഴി മൂടുക, മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കുക, ചരല്‍ക്കല്ലുകള്‍ നിക്ഷേപിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ ഉണ്ടായിരുന്നു. എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ അയക്കണമെന്നും അവരുടെ നിര്‍ദേശപ്രകാരം കലക്ടര്‍മാര്‍ സുരക്ഷാമാനദണ്ഡങ്ങള്‍ സ്വീകരിക്കണമെന്നും നിര്‍ദേശിച്ചിരുന്നു. കുഴല്‍ക്കിണര്‍ ഉപേക്ഷിക്കപ്പെട്ടാല്‍ അക്കാര്യം ബോധ്യപ്പെടുത്തി കലക്ടറില്‍ നിന്നോ ബിഡിഒയില്‍ നിന്നോ സര്‍ട്ടിഫിക്കറ്റ് വാങ്ങണമെന്നും നിര്‍ദേശമുണ്ട്. ഫയലുകളിലുറങ്ങുന്ന നിര്‍ദേശങ്ങള്‍ കാറ്റില്‍ പറത്തിയതിനു നല്‍കുന്നത് പിഞ്ചോമനകളുടെ ജീവനാണ്.
വെള്ളം കിട്ടാതാകുന്നതോടെ കുഴല്‍ക്കിണറുകളില്‍ നിന്ന് മോട്ടോറും പിവിസി പൈപ്പും പുറത്തെടുക്കുക പതിവാണ്. എന്നാല്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാറില്ല. മുതിര്‍ന്നവര്‍ക്കിതൊക്കെ അറിയാമല്ലോ എന്നുകരുതി മൂടാറുമില്ല. എന്നാല്‍ അടുത്തിടെ കുഴല്‍ക്കിണര്‍ മരണങ്ങള്‍ എല്ലാം നടന്നത് ഗ്രാമപ്രദേശങ്ങളില്‍ കൃഷിസ്ഥലങ്ങള്‍ക്ക് സമീപം തന്നെയായിരുന്നു. ഉത്തരവാദിത്തപ്പെട്ടവരുടെ അനാസ്ഥയ്ക്ക് കുരുന്നുകളുടെ ജീവന്‍ ബലി നല്‍കേണ്ടിവരുമ്പോള്‍ അത് മാപ്പര്‍ഹിക്കാത്ത കുറ്റംതന്നെ.

2019 സെപ്റ്റംബർ 24, ചൊവ്വാഴ്ച

പ്രതിപക്ഷ ശാക്തീകരണമില്ലാതെ മഹാരാഷ്ട്രയും ഹരിയാനയും




വീണ്ടും തെരഞ്ഞെടുപ്പ് കാഹളം. ഇത്തവണ മഹാരാഷ്ട്രയിലും ഹരിയാനയിലുമാണ് വോട്ടെടുപ്പ് ചൂട്. മാന്ദ്യത്തില്‍ ഉഴലുന്ന ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈ ഉള്‍പ്പെടുന്ന മഹാരാഷ്ട്രയില്‍ കാര്‍ഷിക പ്രശ്‌നവും ഈ തെരഞ്ഞെടുപ്പില്‍ വിഷയമാണ്. കൃഷി അടിസ്ഥാനമായ ഹരിയാനയിലും സമാന അവസ്ഥയാണ്. ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എ മുന്നണിക്ക് ഈ വിഷയങ്ങളൊക്കെയും അറിയാവുന്നതിനാലാണ് രണ്ടുദിവസം മുന്‍പ് സാമ്പത്തിക രംഗത്തെ ബലപ്പെടുത്താനെന്ന പേരില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ചത് എന്ന് കരുതാം. ഈ പദ്ധതികള്‍ വ്യവസായ മുന്നോക്ക സംസ്ഥാനങ്ങളായ കര്‍ണാടകത്തിലെയും മഹാരാഷ്ട്രയിലെയും വോട്ടര്‍മാരെ സ്വാധീനിക്കാനാണെന്നു വ്യക്തം. ഇനി അതൊന്നും സാധിച്ചില്ലെങ്കില്‍ വര്‍ഗീയ നിറം നിര്‍ലോഭം വിറ്റുപോകുന്ന ഈ സംസ്ഥാനങ്ങളില്‍ അതിനും സാധ്യത ഉണ്ടെന്നും പാര്‍ട്ടിക്കറിയാം. മുന്‍പത്തേതില്‍ നിന്നു വിഭിന്നമായി കശ്മിരില്‍ 370ാം വകുപ്പ് റദ്ദാക്കുകയും വിഭജനം നടത്തുകയും ചെയ്തതിനുപിന്നാലെയുണ്ടായ വികാര വിക്ഷോഭങ്ങള്‍ അടങ്ങുന്നതിനുമുന്‍പാണ് ഈ തെരഞ്ഞെടുപ്പ്. അതുകൊണ്ടുതന്നെ വിഷയ ദാരിദ്ര്യമില്ലാത്ത തെരഞ്ഞെടുപ്പെന്നു വിശേഷിപ്പിക്കാം. ഉന്നാവ കേസും, സ്വാമി ചിന്‍മയാനന്ദന്‍ അറസ്റ്റിലായതും തെരഞ്ഞെടുപ്പ് ആയുധമാക്കാന്‍ പ്രതിപക്ഷത്തിന് കഴിയുമോ എന്ന ചോദ്യമാണ് ബാക്കി. പ്രതിപക്ഷത്തെ നയിക്കാന്‍ പ്രാപ്തി നഷ്ടമായ കോണ്‍ഗ്രസ് ഒരു വശത്തും പടലപ്പിണക്കവുമായി തമ്മിലടിക്കുന്ന പ്രാദേശിക പാര്‍ട്ടികള്‍ മറുവശത്തും ബി.ജെ.പിക്ക് സന്തോഷത്തിന് വക നല്‍കുന്നു. ഒക്ടോബര്‍ 21ന് ഒറ്റ ഘട്ടമായാണ് ഇരുസംസ്ഥാനങ്ങളിലും വോട്ടെടുപ്പ്. 24നാണ് ഫലപ്രഖ്യാപനം.

മഹാരാഷ്ട്ര

മഹാരാഷ്ട്രയിലെ 288 നിയമസഭാ സീറ്റുകൡലേക്കാണ് തെരഞ്ഞെടുപ്പ്്. ശിവസേനയ്‌ക്കെതിരേ പടിപടിയായി ഉയര്‍ന്ന ബി.ജെ.പി ഒടുവില്‍ സംസ്ഥാനത്ത് ഭരണം പിടിക്കുന്ന കാഴ്ചയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിലുണ്ടായത്. ബി.ജെ.പി ഭരണത്തിന്‍കീഴില്‍ ഈ സംസ്ഥാനത്ത് നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിതെന്ന പ്രത്യേകതയുമുണ്ട്. ദേവേന്ദ്ര ഫട്‌നാവിസ് എന്ന പുതുമുഖത്തെ മുഖ്യമന്ത്രിയാക്കിക്കൊണ്ട് മോദി-ഷാ സഖ്യം ഞെട്ടിച്ചത് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 122 സീറ്റിന്റെ നേട്ടം കൊയ്തതിനു പിന്നാലെയാണ്. പാര്‍ട്ടിക്ക് മൂന്നില്‍ രണ്ടു ഭൂരിപക്ഷം നേടണമെങ്കില്‍ 145 സീറ്റുകള്‍ കരസ്ഥമാക്കേണ്ടതുണ്ട്.
ഇത്തവണയും വലിയേട്ടനായി മാറിയ ബി.ജെ.പി, ഇടയ്ക്ക് ഇടഞ്ഞ ശിവസേനയെ അനുനയിപ്പിച്ച് വശത്താക്കിയിട്ടുണ്ട്. ബി.ജെ.പി ഭരണം കണ്ട ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്ന് നാഗ്പൂരിലെ കര്‍ഷക സമരവും മറാത്ത സമരവുമായിരുന്നു. കര്‍ഷക സമരത്തെ അടിച്ചൊതുക്കിയപ്പോള്‍ മറാത്ത സമരത്തെ സംവരണം നല്‍കി അനുഭാവത്തോടെ കൈകാര്യം ചെയ്തത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടായിരുന്നു.
41 സീറ്റ് നേടിയ ലോക്‌സഭ ഫലം വച്ച് നിയമസഭ ഫലത്തെ നിര്‍ണയിക്കുന്നത് ശരിയല്ലെങ്കിലും ബി.ജെ.പി നിര്‍ണായക സ്വാധീനം ചെലുത്തിയ തെരഞ്ഞെടുപ്പാണ് മഹാരാഷ്ട്രയില്‍ കടന്നുപോയത്. ലോക്‌സഭാ ഫലം വച്ചു നോക്കിയാല്‍ കഴിഞ്ഞ തവണ ബി.ജെ.പി നേടിയ 122 മണ്ഡലങ്ങളിലും ആ പാര്‍ട്ടി ലീഡ് നേടിയിരുന്നു. എന്നാല്‍ അവരെ ഞെട്ടിച്ച് വളര്‍ച്ച നേടിയത് ശിവസേനയാണ്. 107 നിയമസഭാ മണ്ഡലങ്ങളില്‍ സേന മുന്നില്‍ വന്നു. കോണ്‍ഗ്രസിന് 20 സിറ്റിംഗ് സീറ്റുകളിലും പിന്നില്‍ പോകേണ്ടിവന്നപ്പോള്‍ സഖ്യകക്ഷിയായ എന്‍.സി.പി 18 സീറ്റുകളിലാണ് പിന്നിലായത്. സ്വതന്ത്ര•ാര്‍ക്ക് മൂന്നു സീറ്റും.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ചതുഷ്‌കോണ മത്സരത്തിലാണ് ബി.ജെ.പി ജയിച്ചുകയറിയത്. ഇത്തവണ മുന്നണികള്‍ നേരിട്ട് ഏറ്റുമുട്ടുന്നു. ശിവസേന-ബി.ജെ.പി സഖ്യവും കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യവും നേരിട്ടാണ് ഏറ്റുമുട്ടുന്നത്.
ഫട്‌നാവിസ് രണ്ടാം തവണയും മുഖ്യനാകാനുള്ള ഒരുക്കത്തിലാണ്. പാവമെന്നു തോന്നുന്ന ഫട്‌നാവിസ് പാര്‍ട്ടിക്കകത്ത് തനിക്കെതിരേ ഉയരാനിടയുണ്ടായിരുന്ന രണ്ടു ശബ്ദങ്ങളെ അഞ്ചുവര്‍ഷം കൊണ്ട് മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി തനിനിറം കാട്ടിയിരുന്നു. ഏക്‌നാഥ് ഖാട്‌സെയും പ്രകാശ് മേത്തയും ക്രമക്കേടുകളെ തുടര്‍ന്ന് പുറത്താക്കപ്പെട്ടവരാണ്.

മറാത്ത

ബി.ജെ.പിക്കെതിരേ ഉയര്‍ന്ന മറാത്ത സമരം ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ കോണ്‍ഗ്രസിനും എന്‍.സി.പിക്കും കഴിയാതെപോയതാണ് തിരിച്ചടിക്ക് കാരണമെന്നാണ് കരുതേണ്ടത്. കാരണം ഈ വിഭാഗം കോണ്‍ഗ്രസിനേയും എന്‍.സി.പിയേയും പിന്തുണച്ചിരുന്നവരാണ്. സംസ്ഥാനത്ത് 30 ശതമാനം വരുന്ന മറാത്തക്കാരെ കൂടെ നിര്‍ത്താനായില്ലെങ്കില്‍ വിജയ പ്രതീക്ഷയ്ക്ക് വകയില്ല.
കോണ്‍ഗ്രസും എന്‍.സി.പിയും എക്കാലത്തെയും ക്ഷയാവസ്ഥയിലാണ്. നിയമസഭയിലെ പ്രതിപക്ഷ നേതാവായിരുന്ന രാധാകൃഷ്ണ വിഖേ പാട്ടിലും മുന്‍ മന്ത്രി ഹര്‍ഷവര്‍ധന്‍ പാട്ടിലും കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേക്കേറിയിരുന്നു. കോണ്‍ഗ്രസിന്റെ തുറുപ്പുചീട്ടായിരുന്ന മറാത്ത നേതാവ് അബ്ദുല്‍ സത്താര്‍ ശിവസേനയിലേക്ക് പോയതും പാര്‍ട്ടിക്ക് ക്ഷീണമാണ്.
എന്‍.സി.പിയുടെ കാര്യം പറയാതിരിക്കുകയാണ് ഭേദം. പവാറിന്റെ ഉറ്റ അനുയായികളായിരുന്ന മുന്‍ മന്ത്രി മധുകര്‍ പിച്ചാഡ്, വിജയ്‌സിന്‍ഹ മോഹിത് പാട്ടില്‍ എന്നിവര്‍ ബി.ജെ.പിയിലെത്തി.
കോണ്‍ഗ്രസ്-എന്‍.സി.പി കോട്ടയെന്നറിയപ്പെടുന്ന പശ്ചിമ മഹാരാഷ്ട്രയിലും വിദര്‍ഭയിലും മറാത്ത് വാഡയിലും ബി.ജെ.പിയും സേനയും കടന്നുകയറി. എന്നാലും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ബാലാസാഹിബ് തോരത്തിന് കുലുക്കമില്ല. ബി.ജെ.പി ഭരണത്തില്‍ത്തന്നെയല്ലേ തങ്ങള്‍ രാജസ്ഥാനും മധ്യപ്രദേശും ഛത്തിസ്ഗഡും കീഴടക്കിയതെന്ന മറുചോദ്യമാണ് അദ്ദേഹത്തിനുള്ളത്.
കാര്‍ഷിക മേഖലയിലെ പ്രതിസന്ധിയും തൊഴിലില്ലായ്മയും മറാത്ത ഇതര സമുദായങ്ങളുടെ പ്രശ്‌നങ്ങളും കാര്‍ഷിക പെന്‍ഷനും ഒക്കെ ആയുധങ്ങളായുണ്ടെങ്കിലും അതു പ്രയോഗിക്കാനാവുന്ന പ്രതിപക്ഷം ഇല്ല എന്നത് ഗുരുതരമാണ്. ആവശ്യത്തിന് നിക്ഷേപം വരാത്തതും കാര്‍ഷിക കടം എഴുതിത്തള്ളാത്തതും ആര് തെരഞ്ഞെടുപ്പിലുന്നയിക്കുമെന്നാണ് അറിയേണ്ടത്.
സംസ്ഥാനത്ത് പ്രകാശ് അംബേദ്കര്‍ നയിക്കുന്ന വഞ്ചിത് ബഹുജന്‍ അഗാഡി എന്ന സംഘടന ഇത്തവണ കോണ്‍ഗ്രസ് സഖ്യത്തിന് കൂടുതല്‍ ദോഷമുണ്ടാക്കിയേക്കും. രാജ് താക്കറെയുടെ എം.എന്‍.എസിന് പത്രത്താളുകളിലല്ലാതെ കാര്യമായ ദോഷം ബി.ജെ.പി സര്‍ക്കാരിനുണ്ടാക്കിയേക്കില്ല.
അസദുദ്ദീന്‍ ഉവൈസിയുടെ എഐഎംഐഎം ആണ് സംസ്ഥാനത്ത് അല്‍പമെങ്കിലും ശക്തി കാട്ടുന്ന പ്രതിപക്ഷ കക്ഷി. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഔറംഗാബാദില്‍ ശിവസേനയുടെ സിറ്റിങ് സീറ്റ് പാര്‍ട്ടി പിടിച്ചെടുക്കുകയും നിരവധി സീറ്റുകളില്‍ ശക്തമായ സ്വാധീനം അറിയിക്കുകയും ചെയ്തിരുന്നു. കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യത്തിന് ഉവൈസിയെ കൂടെ കൂട്ടാന്‍ ഇത്തവണയും കഴിഞ്ഞില്ലെങ്കില്‍ വോട്ടു ബാങ്ക് ചോര്‍ച്ച അവര്‍ ഇത്തവണയും നേരിടും. ക്ഷയിക്കുന്ന കോണ്‍ഗ്രസിനേക്കാളും തളര്‍ന്ന എന്‍.സി.പിയെക്കാളും ഉശിരുള്ള ഉവൈസിയുടെ പാര്‍ട്ടിയിലേക്ക് ന്യൂനപക്ഷങ്ങള്‍ ചേക്കേറുന്നതാണ് ആ പാര്‍ട്ടിക്ക് ഗുണകരമാവുന്നത്.

ഹരിയാന

ഹരിയാനയില്‍ 90 നിയമസഭാ സീറ്റുകളിലാണ് തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പിനു മുന്‍പേ ജയമുറപ്പിച്ച മട്ടിലാണ് ബി.ജെ.പി. അടിച്ചുപിരിഞ്ഞ് ശക്തി ക്ഷയിച്ച പ്രതിപക്ഷ പാര്‍ട്ടികളുടെ കൂമ്പാരമാണ് ഇവിടെ. സംസ്ഥാനത്ത് ഏറെ അടിവേരുകളുള്ള ചൗതാലയുടെ ഐഎന്‍എല്‍ഡിയാണ് കുടുംബ കലഹത്തില്‍ അലസി നില്‍ക്കുന്നത്. അസമിലെപ്പോലെ പൗരത്വ നിര്‍ണയം നടത്തുമെന്ന അജണ്ടയിലൂന്നിയാണ് ബി.ജെ.പി പ്രചാരണം.
പ്രതിപക്ഷ ഐക്യനിര കെട്ടിപ്പടുക്കാമോ എന്ന അന്വേഷണത്തിലാണ് കോണ്‍ഗ്രസ് ഇപ്പോഴും. അതുകൊണ്ടുതന്നെ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിന് നിലവില്‍ വലിയ വെല്ലുവിളിയില്ലെന്നാണ് മനസിലാവുന്നത്.
കാര്‍ഷിക കടം എഴുതിത്തള്ളുമെന്നും വയോജന പെന്‍ഷന്‍ 5000 ആക്കുമെന്നും വാഗ്ദാനം നല്‍കിയാണ് ഹുഡയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് രംഗത്തുള്ളത്. ഗ്രൂപ്പുകളിയില്‍ ഉഴലുന്ന പാര്‍ട്ടി ഇത്തവണ എന്തുനേടുമെന്ന് കാത്തിരുന്നു കാണണം.
യോഗേന്ദ്ര യാദവിന്റെ സ്വരാജ് ഇന്ത്യയും കെജ്‌രിവാളിന്റെ ആം ആദ്മിയും മത്സരത്തിന് കച്ചമുറുക്കിയിട്ടുണ്ട്.
കഴിഞ്ഞ ലോക്‌സഭ ഫലം കോണ്‍ഗ്രസിനെ നിരാശപ്പെടുത്തും. പത്തില്‍ പത്തു സീറ്റും ബി.ജെ.പിയാണ് നേടിയത്. ദേവിലാലിന്റെ ജെ.ജെ.പി ദലിത്-ജാട്ട് വോട്ടുകളില്‍ കണ്ണുവച്ച് വീണ്ടും ബി.എസ്.പിയുമായി ചേര്‍ന്നേക്കും. ജാട്ട് സമരം വീഥികള്‍ കത്തിച്ച കഥയുണ്ട് സംസ്ഥാനത്തിന്. അതുകൊണ്ടുതന്നെ അവരുടെ നിലപാടാവും ഇത്തവണയും നിര്‍ണായകം.


നിലവിലെ കക്ഷിനില

മഹാരാഷ്ട്ര
ആകെ സീറ്റ് 288
ബി.ജെ.പി 122
കോണ്‍ഗ്രസ് 42
ശിവസേന 63
എന്‍.സി.പി 41
സ്വതന്ത്രര്‍ 19
എം.എന്‍.എസ് 01

ഹരിയാന
ആകെ സീറ്റ് 90
ബി.ജെ.പി 47
കോണ്‍ഗ്രസ് 15
ഐഎന്‍എല്‍ഡി 19
സ്വതന്ത്രര്‍ 05
എച്ച്.ജെ.സി 02
അകാലിദള്‍ 01
ബി.എസ്.പി 01

2019 സെപ്റ്റംബർ 18, ബുധനാഴ്‌ച

കശ്മിരില്‍ തട്ടി ഇന്ത്യ-ചൈന ബന്ധം



ഹിമാചല്‍ പ്രദേശിലെ ദോക് ലാമില്‍ ഇന്ത്യയുടെയും ചൈനയുടെയും സേനകള്‍ തമ്മില്‍ ഉരസലുണ്ടായ സംഭവം മറക്കാറായിട്ടില്ല. ദേശീയ മാധ്യമങ്ങളിലുള്‍പ്പെടെ വളരെ ഗുരുതരമായ സ്ഥിതിവിശേഷമെന്ന രീതിയില്‍ വാര്‍ത്തകള്‍ വരികയും ഒരുപക്ഷേ യുദ്ധം ഉണ്ടായേക്കുമെന്ന സ്ഥിതിപോലും സംജാതമാവുകയും ചെയ്തിരുന്നു. 2017ലായിരുന്നു ഈ സംഭവം. ഇന്ത്യയുടെയും ചൈനയുടെയും പട്ടാളക്കാര്‍ കല്ലുകളും ഇരുമ്പുവടികളുമായി പരസ്പരം ഏറ്റുമുട്ടുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയകളില്‍ അന്ന് മിക്കവരും കണ്ടിരുന്നു.
അയല്‍രാജ്യമായ പാകിസ്താനോട് നേരത്തേതന്നെ വിദ്വേഷമുണ്ടായിരിക്കേ അവരുടെ കൈയാളായ ചൈനയെയും ശുണ്ഠിപിടിപ്പിക്കുന്നത് ഇന്ത്യക്ക് ഗുണകരമല്ലെന്ന് അന്നേ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ആയുധങ്ങളിലും സാങ്കേതികതയിലും ആള്‍ബലത്തിലും ഇന്ത്യയേക്കാള്‍ ബഹുദൂരം മുന്‍പിലുള്ള ചൈനയോട് ഏറ്റുമുട്ടാന്‍ മടിയില്ലെന്ന് അന്നത്തെ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പ്രഖ്യാപിച്ചപ്പോള്‍ സത്യാവസ്ഥ അറിയാവുന്ന ഓരോ ഇന്ത്യക്കാരന്റെയും നെഞ്ചിടിച്ചു.
ഇന്ത്യയുടെ അവസ്ഥ നന്നായി അറിയാവുന്ന ഔദ്യോഗിക വൃന്ദം ചൈനയുമായി സന്ധിയുണ്ടാക്കിയില്ലെങ്കില്‍ ഇന്ത്യ ഗുരുതരമായ ഭവിഷ്യത്ത് അനുഭവിക്കുമെന്ന് മോദിയെയും പരിവാറിനെയും പറഞ്ഞ് മനസിലാക്കി. അപരിഹൃതമായേക്കുമെന്ന് ഇരുരാജ്യങ്ങളും കരുതിയിരുന്ന ഈ സംഭവം മയപ്പെടാന്‍ ഏറെ സമയമെടുത്തു. ഇന്ത്യയെപ്പോലെ ചൈനയും ഈ സംഘര്‍ഷം ലഘൂകരിക്കാന്‍ ശ്രദ്ധ ചെലുത്തിയെന്ന് തോന്നുന്നതായിരുന്നു തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങള്‍.
തൊട്ടടുത്ത വര്‍ഷം, 2018ല്‍ ചൈനയിലെ വൂഹാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങിനെ സന്ദര്‍ശിച്ചതോടെ മഞ്ഞുരുകിയെന്ന് നമ്മള്‍ ഊറ്റംകൊണ്ടു, അഥവാ നമ്മുടെ ഭരണാധികാരികള്‍ നമ്മളെ ധരിപ്പിച്ചു. മഞ്ഞ് ഉരുകുകയായിരുന്നില്ലെന്നാണ് പുതിയ സംഭവവികാസങ്ങള്‍ കാണുമ്പോള്‍ മനസിലാക്കേണ്ടത്.

ചൈനീസ് നിറംമാറ്റം

വൂഹനില്‍ ചൈനയെ മെരുക്കാന്‍ കഴിഞ്ഞെന്ന് ഇന്ത്യന്‍ ഭരണാധികാരികള്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് മസൂദ് അസറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യന്‍ ആവശ്യത്തെ ചൈന യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ വീറ്റോ ചെയ്തത്. തുടര്‍ന്ന് മറ്റ് രാജ്യങ്ങളൊക്കെ ചേര്‍ന്നിട്ടും ഇന്ത്യയുടെ നിലപാടിനോട് ഒരു വിട്ടുവീഴ്ചയും ചെയ്യാന്‍ ആ രാജ്യം തയാറായില്ലെന്നുമോര്‍ക്കണം. ഒടുവില്‍ വഴങ്ങിയെന്നതു നേര്. എന്നാല്‍, ചൈനയുടെ നിലപാടുകള്‍ വിശ്വസനീയമല്ലെന്നും സാഹചര്യങ്ങള്‍ക്കനുസരിച്ച് ആ രാജ്യം നിലപാടുകള്‍ മാറ്റുമെന്നും പിന്നീടുണ്ടായ സംഭവങ്ങള്‍ ദൃഷ്ടാന്തമാണ്.

കശ്മിരില്‍ തട്ടി

കശ്മിരിന് പ്രത്യേക പദവി നല്‍കിയിരുന്ന 370ാം വകുപ്പ് റദ്ദാക്കിയത് പരോക്ഷമായി ഇന്ത്യ-ചൈന ബന്ധം വഷളാക്കിയെന്നു വേണം വിലയിരുത്താന്‍. കാരണം, ജമ്മുകശ്മിരിനെ രണ്ടായി വിഭജിച്ച ഇന്ത്യന്‍ നിലപാടിനെ അതുണ്ടായ അന്നുതന്നെ ചൈന വിമര്‍ശിച്ചിരുന്നു. ഇന്ത്യയുടെ പുതിയ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ ബീജിങ് സന്ദര്‍ശിച്ചപ്പോള്‍ ഇന്ത്യ രൂപീകരിച്ച ലഡാക്ക് എന്ന കേന്ദ്രഭരണ പ്രദേശം ചൈനയുടെ ഭാഗമാണെന്നും ഇന്ത്യന്‍ നിലപാട് ചൈനയുടെ പരമാധികാരത്തിന് ഭീഷണി ഉയര്‍ത്തുന്നതാണെന്നും ചൈനീസ് വക്താവ് നേരിട്ടറിയിച്ചത് ഓര്‍ക്കാവുന്നതാണ്.
ഇതിനുപിന്നാലെ ആ രാജ്യം പാകിസ്താന്റെ നിലപാടിനെ പിന്തുണച്ച് രംഗത്തുവന്നു. പാകിസ്താനുമായി ചേര്‍ന്ന് ഈ വിഷയത്തില്‍ ഒരു പ്രസ്താവന പുറത്തിറക്കിയ ചൈന, കശ്മിര്‍ കാലങ്ങളായി തര്‍ക്കത്തിലുള്ളതാണെന്നും യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെയും ഉഭയകക്ഷി കരാറിന്റെയും അടിസ്ഥാനത്തില്‍ വേണം വിഷയത്തില്‍ പരിഹാരം കാണേണ്ടതെന്നും വ്യക്തമാക്കിയത് കശ്മിര്‍ വിഷയത്തില്‍ ആ രാജ്യത്തിനുള്ള താല്‍പര്യം ഊന്നിപ്പറയുന്നതാണെന്ന് മനസിലാക്കേണ്ടതുണ്ട്.

പാങോങില്‍ മുഖാമുഖം

കശ്മിര്‍ വിഷയത്തില്‍ ബീജിങിന്റെ നിലപാടിനോട് വളരെ കരുതലോടെയാണ് ഇന്ത്യ പ്രതികരിച്ചുവരുന്നത്. എങ്കിലും പ്രശ്‌നം സങ്കീര്‍ണമാകുന്ന തരത്തിലുള്ള ചൈനീസ് പ്രതികരണം ഇപ്പോഴും തുടരുകയാണെന്നു കാണാം. കിഴക്കന്‍ ലഡാക്കില്‍ ചൈനീസ് പട്ടാളവും ഇന്ത്യന്‍ പട്ടാളവും സംഘര്‍ഷത്തിലായത് വലിയ വാര്‍ത്തയായിരുന്നു. കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. 134 കിലോമീറ്റര്‍ നീളമുള്ള പോങോങ് തടാകത്തിന്റെ വടക്ക് കരയിലായിരുന്നു സംഘര്‍ഷം. ഈ തടാകത്തിന്റെ മൂന്നില്‍ രണ്ടുഭാഗവും ചൈനീസ് നിയന്ത്രണത്തിലാണെന്നതു വേറെ കാര്യം. പട്രോള്‍ നടത്തുകയായിരുന്ന ഇന്ത്യന്‍ പട്ടാളത്തെ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ഭടന്‍മാര്‍ തടയുകയായിരുന്നു. തുടര്‍ന്ന് ഇരുവിഭാഗവും സംഘര്‍ഷത്തിലേര്‍പ്പെടുകയും കൂടുതല്‍ സൈനികരെ അവിടേക്ക് എത്തിക്കുകയും ചെയ്തു. വലിയ വാര്‍ത്തയായില്ലെങ്കിലും യുദ്ധസമാന സാഹചര്യമായിരുന്നു അത്. ഇത്തരം സംഘര്‍ഷങ്ങള്‍ പലപ്പോഴും ഉണ്ടാകുന്നത് യഥാര്‍ഥ നിയന്ത്രണരേഖ തിരിച്ചറിയാന്‍ കഴിയാത്തതിനാലാണെന്ന് ഇന്ത്യന്‍ സേനാവൃത്തങ്ങള്‍ വിശദീകരിക്കുന്നുണ്ടെങ്കിലും സംഘര്‍ഷം മൂര്‍ഛിക്കുന്നത് യുദ്ധത്തിനു കാരണമാകുമെന്ന വസ്തുത വിസ്മരിക്കാവുന്നതല്ല.

വാരണാസിയും
ഹിമവിജയും

വൂഹനില്‍ ചൈനീസ് പ്രസിഡന്റുമായി നടന്ന ചര്‍ച്ചയുടെ തുടര്‍ ചര്‍ച്ച ഇന്ത്യയില്‍ നടക്കാനിരിക്കുകയാണ്. വാരണാസിയില്‍ അടുത്ത മാസമാണ് ചര്‍ച്ച നടക്കേണ്ടത്. അതിനുമുന്‍പുണ്ടായിരിക്കുന്ന ഈ സംഘര്‍ഷം ആ ചര്‍ച്ചയുടെ ഗതി എവിടെയെത്തിക്കുമെന്ന് കാത്തിരുന്നു കാണേണ്ടതാണ്. പ്രത്യേകിച്ച്, അടുത്തമാസം ഹിമാലയ സാനുക്കള്‍ക്കടുത്ത പര്‍വത നിരകളില്‍ ഇന്ത്യന്‍ സേന തങ്ങളുടെ പരിശീലനം നടത്താനിരിക്കുന്നതിനിടെ. അതും ഓപറേഷന്‍ വിജയ് എന്ന പേരില്‍ മുന്‍പ് ചൈനയുമായി സംഘര്‍ഷമുണ്ടായ അരുണാചല്‍ അതിര്‍ത്തി മേഖലയില്‍. ഈ മേഖലയ്ക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ചൈന സ്വന്തം സ്ഥലമായി കരുതിപ്പോരുന്നിടത്താണ് ഇന്ത്യന്‍ സേനയുടെ അഭ്യാസപ്രകടനം നടക്കുക. കാര്‍ഗില്‍ യുദ്ധത്തില്‍ മലനിരകളില്‍ ഫലപ്രദമായി പാക് സേനയെ നേരിടാന്‍ ഇന്ത്യന്‍ സൈന്യത്തിനായിരുന്നില്ല. ഇതാണ് പതിനായിരത്തോളം അടി ഉയരത്തില്‍ മലനിരകളില്‍ യുദ്ധാഭ്യാസ-പരിശീലന പദ്ധതിയിടാന്‍ ഇന്ത്യന്‍ സേനയെ പ്രേരിപ്പിച്ചത്.
യഥാര്‍ഥ നിയന്ത്രണ രേഖയില്‍ നിന്ന് ഏറെ മാറിയാണ് ഈ അഭ്യാസം നടക്കുക. പ്രത്യേക പരിശീനം നേടിയ 15,000 സൈനികരും ടാങ്കുകളും യുദ്ധോപകരണങ്ങളും വ്യോമസേനയുടെ ഹെലിക്കോപ്ടറുകളും ട്രാന്‍സ്‌പോര്‍ട്ട് വിമാനങ്ങളും എല്ലാം ഉള്‍പ്പെടുന്ന യുദ്ധസജ്ജമായ അഭ്യാസപ്രകടനമാണിതെന്ന പ്രത്യേകതയുമുണ്ട്. ചൈനയെ ഔദ്യോഗികമായി അറിയിക്കാതെ നടക്കുന്ന ഈ അഭ്യാസ പ്രടനത്തില്‍ ബ്രഹ്മോസ് മിസൈല്‍ ഒഴിച്ചുള്ള ആയുധ-യുദ്ധ സാമഗ്രികളെല്ലാമുണ്ടാവുമെന്നാണ് സൈനിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇത് ചൈനയെ പ്രകോപിപ്പിക്കുമെന്നതില്‍ യാതൊരു തര്‍ക്കവുമില്ല. അതിര്‍ത്തിയില്‍ ഇനിയും സംഘര്‍ഷമുണ്ടാവുകയോ ഷീ ജിന്‍പിങിന്റെ ഇന്ത്യന്‍ സന്ദര്‍ശനം റദ്ദാകുകയോ ചെയ്താല്‍ അതില്‍ തെല്ലും അത്ഭുതപ്പെടേണ്ടതില്ല.



2019 സെപ്റ്റംബർ 2, തിങ്കളാഴ്‌ച

പൗരാവകാശ ധ്വംസനത്തിലേക്ക് വാതില്‍ തുറന്ന് യു.എ.പി.എ


ഭീകരാക്രമണം ഇന്ത്യയില്‍ നടക്കുന്നു എന്നതു നേരാണ്. അതിനെതിരേ നിയമങ്ങള്‍ ഉണ്ടാക്കുന്ന സര്‍ക്കാരുകള്‍ ഭീകരന്‍മാരെ നേരിടുന്നതിനുപകരം പലപ്പോഴും ജനാവകാശത്തിന്‍മേല്‍ കത്തിവയ്ക്കാനുള്ള അവകാശം നേടുന്നതായാണ് കഴിഞ്ഞ കാലങ്ങള്‍ തെളിയിച്ചത്. ഇപ്പോള്‍ ലോക്‌സഭയില്‍ പുതുതായി അവതരിപ്പിക്കപ്പെട്ടതും രാജ്യസഭയില്‍ പാസായതുമായ നിയമം യു.എ.പി.എ പഴയ നിയമങ്ങളുടെ പിന്‍ഗാമിയാണെങ്കിലും പല്ലും നഖവും കൂടും. അത് ഉപദ്രവമേല്‍പ്പിക്കുന്നത് ആര്‍ക്കെന്ന് കാണാന്‍ അധികം കാത്തിരിക്കേണ്ടിവരില്ലെന്നാണ് സൂചന.

യു.എ.പി.എ
രാജ്യത്ത് പുതുതായി അവതരിപ്പിക്കപ്പെട്ട ഭീകരവിരുദ്ധ നിയമമാണ് യു.എ.പി.എ (അണ്‍ലോഫുള്‍ ആക്ടിവിറ്റീസ് (പ്രിവന്‍ഷന്‍) അമെന്‍ഡ്‌മെന്‍ഡ് ബില്‍) എന്നാണ് പൂര്‍ണരൂപം. നിയമത്തെ സംശയിക്കേണ്ടതില്ലെങ്കിലും അതിന്റെ ഉപയോഗ രീതിയിലാണ് ആകാംക്ഷ. യു.എ.പി.എ എന്ന ഈ പുതിയ നിയമം. ദശാബ്ദങ്ങളിലൂടെ കടന്നുവന്ന മറ്റ് രണ്ട് നിയമങ്ങള്‍ പോരായെന്നു തോന്നിയതാണ് പുതിയ നിയമത്തിലേക്ക് കടക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പി്ച്ചതെന്നാണ് ഔദ്യോഗിക ഭാഷ്യം.
കേന്ദ്ര സര്‍ക്കാരിന് രാജ്യത്താകമാനം സംശയത്തിന്റെ മറവില്‍ ആരെയും കസ്റ്റഡിയിലെടുക്കാനും തടവിലാക്കാനും അനുമതി നല്‍കുന്നു. അതും കുറ്റകൃത്യം നടക്കുംമുന്‍പേ. ഈ കേസില്‍ പെട്ടാല്‍ പിന്നെ ജാമ്യം നോക്കേണ്ട. പൊലിസിന് നിമയത്തിന്റെ മറവില്‍ ഒരു സമൂഹത്തിന്റെ മേല്‍പോലും ഭീകരവാഴ്ച നടത്താനും ഈ നിയമം പഴുതുണ്ടാക്കുമെന്ന സൂചന ഗൗരവതരമാണ്.

നിയമങ്ങളുടെ പോക്ക്
ഭീകരവാദത്തിനെതിരേയെന്ന പേരില്‍ അവതരിപ്പിക്കപ്പെട്ട നിയമങ്ങള്‍ ഫലത്തില്‍ ഗുണപ്രദമായിരുന്നോ എന്നു ചിന്തിക്കുന്നത് നന്നായിരിക്കും. ഇത്തരം നിയമങ്ങള്‍ ഫലത്തില്‍ ഗുണകരമായി ഭവിച്ചിട്ടില്ലെന്നാണ് മുന്‍കാല ചരിത്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ഉദാഹരണത്തിന് പഞ്ചാബില്‍ പൊട്ടിപ്പുറപ്പെട്ട ലഹളയ്ക്കുപിന്നാലെയാണ് ടാഡ എന്ന ഓമനപ്പേരില്‍ അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ടെററിസം ആന്‍ഡ് ആന്റി ഡിസ്‌റപ്റ്റീവ് ആക്ടിവിറ്റീസ് (പ്രിവന്‍ഷന്‍) ആക്ട് കൊണ്ടുവന്നത്. ഒരു ദശാബ്ദത്തോളം പുലര്‍ന്ന ഈ നിയമത്തിന്റെ പഴുതില്‍ തടവിലായത് ആയിരക്കണക്കിനുപേരാണ്. അതും ബഹുഭൂരിപക്ഷവും മുസ് ലിം ജനവിഭാഗവും സിക്കുകാരും. ഇവരില്‍ നൂറില്‍ 99 പേര്‍ക്കുമെതിരേ കൃത്യമായ കുറ്റാരോപണം പോലുമുണ്ടായില്ല. പലരും നിരപരാധികളായിരുന്നുതാനും.
ടാഡയ്ക്കുപിന്നാലെയാണ് പ്രിവന്‍ഷന്‍ ഓഫ് ടെററിസം ആക്ട് എന്ന പോട്ട നിലവില്‍ വന്നത്. ഈ നിയമവും പോരെന്നു തോന്നിയതിനാലാണല്ലോ പുതിയ നിയമത്തിന്റെ അവതാരം.

ടാഡ
പഞ്ചാബില്‍ ഉരുണ്ടുകൂടിയ സൈനിക പ്രശ്‌നത്തെ കൈകാര്യം ചെയ്യാനായി 1985ലെ രാജീവ് ഗാന്ധി സര്‍ക്കാരാണ് ടാഡ നിയമം കൊണ്ടുവന്നത്. എന്നാല്‍ 1987ഓടെ രാജ്യം മുഴുവനായി ടാഡയുടെ പരിധിയില്‍ കൊണ്ടുവന്നു. ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കപ്പലുകളിലോ വിമാനങ്ങളിലോ ഭീകരമോ വിനാശകരമായ പ്രവൃത്തി ചെയ്യുന്നവരെയോ ഇന്ത്യക്കോ പുറത്തോ അത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്ന രാജ്യത്തെ സാധാരണക്കാരെയും സര്‍ക്കാര്‍ ജോലിക്കാരെയുമോ ടാഡ നിയമപ്രകാരം വിചാരണ ചെയ്യാം. ജാമ്യം നല്‍കാതെ ആരോപണ വിധേയരെ ഒരു പ്രത്യേക കോടതിക്ക് വിചാരണ ചെയ്യാവുന്ന നിയമമായിരുന്നു ഇത്. വിചാരണ കൂടാതെ ആരോപണവിധേയനെ കോടതിയില്‍ ചാര്‍ജ് ഷീറ്റ് നല്‍കാതെ ആറു മാസം മുതല്‍ ഒരു വര്‍ഷം വരെ കസ്റ്റഡിയില്‍ വയ്ക്കാന്‍ പൊലിസിന് ടാഡ അനുമതി നല്‍കി. വിചാരണ പൊതുജനത്തിനോ മാധ്യമങ്ങള്‍ക്കോ കാണാനാവാത്ത ഇന്‍ കാമറയിലാണ് ആരോപണ വിധേയരെ വിചാരണ നടത്തിയിരുന്നത്. 76166 പേരെയാണ് ടാഡ നിയമത്തിന്‍ കീഴില്‍ അറസ്റ്റ് ചെയ്തത്. ഇതില്‍ കുറ്റവാളികളായി കണ്ടെത്തിയത് വെറും നാലു ശതമാനം പേരെ മാത്രം. കരിനിയമമെന്ന് പൊതുജനം ആക്ഷേപിച്ച നിയമം 1995ല്‍ നിര്‍ത്തലാക്കപ്പെട്ടെങ്കിലും ആശ്വാസം അധികനാള്‍ നീണ്ടില്ല.

പോട്ട
2001ല്‍ പാര്‍ലമെന്റില്‍ ഭീകരാക്രമണം ഉണ്ടായതോടെയാണ് ടാഡയുടെ ചുവടുപിടിച്ച് പുതിയ നിയമത്തിന്റെ വരവ്. 2002ല്‍ കൊണ്ടുവന്ന നിയമത്തിന്റെ പേര് പോട്ട. ടാഡയിലെ പോലെ കോടതിയില്‍ ചാര്‍ജ് ഷീറ്റ് നല്‍കാതെ ആരോപണവിധേയരെ ആറുമാസം മുതല്‍ ഒരു വര്‍ഷം വരെ കസ്റ്റഡിയില്‍ സൂക്ഷിക്കാന്‍ ഈ നിയമവും അധികാരം നല്‍കി. വാജ്‌പേയി സര്‍ക്കാരാണ് പോട്ട കൊണ്ടുവന്നത്. കസ്റ്റഡിയില്‍ വച്ച് കുറ്റസമ്മതം നടത്തുന്നതോടെ കുറ്റം ചെയ്തത് ആ വ്യക്തിയാണെന്ന് തീരുമാനിക്കപ്പെടും. 4349 കേസുകളാണ് പോട്ട നിയമമനുസരിച്ച് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. 1031 പേരെയാണ് ഭീകരബന്ധമാരോപിച്ച് തടവിലാക്കിയത്. എന്നാല്‍ ഇതില്‍ നാമമാത്രമായ 13 പേരെയാണ് കുറ്റവാളികളായി വിചാരണ ചെയ്യാന്‍ കഴിഞ്ഞത്. പോട്ട നിയമത്തിന് ആയുസ് കുറവായിരുന്നു. 2004 ആയപ്പോഴേക്കും പോട്ട നിയമം ഉപേക്ഷിച്ചു.


യു.എ.പി.എ
പോട്ടയുടെ അംശങ്ങളോടെ 1967ലെ നിയമവിരുദ്ധ പ്രവര്‍ത്തന നിയമമായ യു.എ.പി.എ 2004ലെ മന്‍മോഹന്‍സിങ് സര്‍ക്കാരാണ് കൊണ്ടുവന്നത്. ഭീകരപ്രവര്‍ത്തനം പ്രത്യേകമായി ഉള്‍പ്പെടുത്തിയത് പോട്ടയുടെ വകുപ്പുകള്‍ ചേര്‍ത്തായിരുന്നു. 32 സംഘടനകളെ യു.എ.പി.എക്കു കീഴില്‍ ഭീകര സംഘടനകളായി ലിസ്റ്റ് ചെയ്തു. 2008ലെ മുംബൈ ഭീകരാക്രമണത്തോടെ യു.എ.പി.എ വീണ്ടും ഭേദഗതിക്ക് വിധേയമാക്കി കൂടുതല്‍ കര്‍ക്കശമാക്കി. ഭീകരപ്രവര്‍ത്തനത്തിലേര്‍പ്പെട്ടേക്കാമെന്ന പേരില്‍ ഒരു വ്യക്തിയെ ഭീകരനായി മുദ്രകുത്താനും ഈ നിയമത്തിലൂടെ സാധിക്കുമെന്ന ഗുരുതരമായ ഭേദഗതിയാണ് ഈ നിയമത്തെ ശ്രദ്ധേയമാക്കിയത്. 2008ലെ മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ കൊണ്ടുവന്ന ഈ നിയമത്തിന് ഫലവും ഉണ്ടായി. നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുപ്രകാരം മറ്റ് നിയമങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഈ നിയമമനുസരിച്ച് രജിസ്‌ററര്‍ ചെയ്ത കേസുകളില്‍ 75 ശതമാനത്തിലും പ്രതിചേര്‍ക്കപ്പെട്ടവര്‍ മോചിപ്പിക്കപ്പെട്ടു. ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കൈവശമുള്ള കണക്കുകളനുസരിച്ച് മോദി സര്‍ക്കാരിന്റെ കാലത്ത് 2015ല്‍ 76 കേസെടുത്തതില്‍ 65ലും പ്രതിചേര്‍ക്കപ്പെട്ടവര്‍ മോചിപ്പിക്കപ്പെട്ടു. 2016ലാവട്ടെ 33 കേസുകളില്‍ 22ലും പ്രതിചേര്‍ക്കപ്പെട്ടവര്‍ മോചനം നേടി.

പുതിയ യു.എ.പി.എ
ടാഡയോ പോട്ടയോ 1967ലെ യു.എ.പി.എയോ അല്ല പുതിയ നിയമം. കരിനിയമം എന്ന് പ്രതിഷേധമുയരാനുള്ള കാരണവും അതാണ്. മുന്‍ നിയമങ്ങളൊക്കെയും രണ്ടു വര്‍ഷം കൂടുമ്പോള്‍ നീട്ടുകയും പരിഷ്‌കരിക്കുകയും ഭേദഗതി വരുത്തുകയും ഒക്കെ ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ പുതിയ യു.എ.പി.എ നിയമത്തിന് ഇതൊന്നും ബാധകമല്ല. ഒരു സ്ഥിരനിയമമായാണ് ഇത് അവതരിപ്പിക്കപ്പെട്ട് പ്രാബല്യത്തിലായിരിക്കുന്നത്. ടാഡയും പോട്ടയും പോലെ ഇതും ദുരുപയോഗം ചെയ്യപ്പെടുമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നതും മറ്റൊന്നുംകൊണ്ടല്ല. പോട്ടയിലും ടാഡയിലും പഴയ യു.എ.പി.എയിലുമൊക്കെ സംഘടനകളെയോ ഗ്രൂപ്പുകളെയോ ആണ് ഭീകര പട്ടികയില്‍ പെടുത്തിയിരുന്നത്. എന്നാല്‍
ഒരു വ്യക്തിയെ ഭീകരനായി പ്രഖ്യാപിക്കുന്ന പുതിയ നിയമം വരും ദിനങ്ങളില്‍ കൂടുതല്‍ വിവാദങ്ങളുണ്ടാക്കുമെന്നുറപ്പാണ്. മുന്‍ നിയമങ്ങളില്‍ പോലും അതനുസരിച്ച് പിടികൂടുന്നവരെ ഭീകര ബന്ധമില്ലെന്ന് മനസിലാകുന്നതോടെ തടവില്‍ നിന്ന് മോചിപ്പിക്കുമ്പോഴും എന്തിന് തടവിലിട്ടു എന്ന ചോദ്യത്തിന് ഒരു മറുപടിയുമുണ്ടായിരുന്നില്ല. സദുദ്ദേശ്യത്തോടെ ചെയ്യുന്ന പ്രവൃത്തി എന്ന പേരില്‍ സുരക്ഷാ സേനകള്‍ക്ക് ഈ വകുപ്പുകള്‍ സംരക്ഷണം നല്‍കിയിരുന്നു എന്നതും ശ്രദ്ധേയമാണ്.

യു.എന്‍ നിയമം
ഐക്യരാഷ്ട്ര സംഘടനയുടെ 2006ലെ ഭീകരപ്രവര്‍ത്തന വിരുദ്ധ നിയമത്തിന്റെ ചുവടുപിടിച്ചാണ് പുതിയ നിയമം അവതരിപ്പിച്ചതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വിശദീകരിക്കുന്നത്. എന്നാല്‍ ഭീകരപ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടണമെങ്കില്‍ ഒരു വ്യക്തിയുടെ പ്രവര്‍ത്തന കാര്യകാരണങ്ങള്‍ വിനാശകരമായിരിക്കണം. ഒരു സര്‍ക്കാരിനെയോ അന്താരാഷ്ട്ര സംഘടനയെയോ എന്തെങ്കിലും നടപ്പാക്കുന്നതില്‍ നിന്ന് തടയാന്‍ ഉദ്ദേശിച്ചോ ജനങ്ങളെ ഭീതിപ്പെടുത്തുന്നതോ ആയ പ്രവര്‍ത്തനം. എന്തെങ്കിലും പ്രത്യേക പ്രത്യയശാസ്ത്രം നടപ്പാക്കാനുദ്ദേശിച്ചുള്ളതുമായിരിക്കണം. ഈ മൂന്നു കാര്യങ്ങളുടെ ചുവടുപിടിച്ചാണ് യു.എന്‍ നിയമം കൊണ്ടുവന്നത്.
യു.എ.പി.എയിലാവട്ടെ, പൊതുഭരണവിഭാഗം നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികളെ എന്തെങ്കിലും അക്രമ മാര്‍ഗത്തിലൂടെയോ മറ്റോ തടയാന്‍ ശ്രമിക്കുന്നത് ഇതിന്റെ പരിധിയില്‍ വരുന്നുണ്ട്. ഇതുകൂടാതെ ഒരു വ്യക്തിയുടെ മരണത്തിലേക്കോ ഗുരുതര പരുക്കുകളിലേക്കോ നയിക്കാവുന്ന പ്രവര്‍ത്തനം, വസ്തുവകകള്‍ക്ക് വരുത്തുന്ന നാശനഷ്ടം തുടങ്ങിയവയും ഈ നിയമത്തില്‍ വരുന്നു. ജനങ്ങളില്‍ ഭീതിയുണ്ടാക്കുന്നതോ ഭീഷണിപ്പെടുത്തുന്നതോ ആയ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പട്ടേക്കുമെന്ന് സംശയിക്കുന്ന വ്യക്തിയേയോ ആക്ടിവിസ്റ്റിനെയോ ഈ നിയമത്തില്‍പെടുത്താം. പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് തോന്നിയാല്‍ രേഖകളില്ലാതെ ഒരാളുടെ വീട്ടില്‍ പരിശോധന നടത്താനും പിടിച്ചെടുക്കാനും അറസ്റ്റ് ചെയ്യാനും പൊലിസിന് നിയമം അധികാരം നല്‍കുന്നു. ഭരണഘടന സംരക്ഷണം നല്‍കുന്ന ഒരു പൗരന്റെ സ്വകാര്യതയിലും അവന്റെ വ്യക്തിജീവിതത്തിലേക്കും നിയമത്തിന്റെ കാണാച്ചരട് എത്തിക്കുന്നതാണ് നിയമമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കൊടും ഭീകരനായ ഹാഫിസ് സഈദും പടക്കം പൊട്ടിച്ചതിന്റെ പേരില്‍ പിടിയിവുന്നവനേയും ഒരേ നുകത്തില്‍ കെട്ടുന്ന നിയമമെന്ന കുപ്രസിദ്ധി ഇപ്പോഴേ ഉയര്‍ന്നുകഴിഞ്ഞിട്ടുണ്ട്.
ക്രിമിനല്‍ നിയമം ആരോപണവിധേയന്റെ അവകാശ സംരക്ഷണത്തിനുള്ളതാണെന്നിരിക്കേ കോടതി കുറ്റാരോപണം നടത്താതെ തന്നെ വ്യക്തിയെ ഭീകരനായി പ്രഖ്യാപിക്കുന്ന നിയമം അതിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുന്നതിനു തുല്യമാണ്.


2019 ജൂലൈ 15, തിങ്കളാഴ്‌ച

പൗരത്വം ഇല്ലാത്ത സ്വത്വം


അസമിലെ പൗരന്‍മാരുടെ മനസില്‍ ആധി ഒടുങ്ങുന്നില്ല. ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍.ആര്‍.സി) ബന്ധപ്പെട്ട് ഇവര്‍ തീ തിന്നാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. അസന്നിഗ്ധാവസ്ഥയില്‍ ജീവിതം തുടരുന്ന കുടുംബങ്ങളില്‍ ആത്മഹത്യകള്‍ പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു. നിങ്ങള്‍ നാളെ ഒരു സുപ്രഭാതത്തില്‍ ഇന്ത്യന്‍ പൗരനല്ലെന്ന് അറിയുമ്പോഴുണ്ടാകുന്ന വ്യഥയും മാനസിക സംഘര്‍ഷവും പറഞ്ഞറിയിക്കാനാവില്ല. സ്വന്തം അമ്മയുടെ മകനല്ലെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകേണ്ടിവരുന്നവന്റെ മനസ് ആരും കാണുന്നില്ല. അവന്റെ ജീവിതം പിന്നീട് എന്താവും എന്നറിയാതെ തീരുമാനം മാത്രമെടുക്കുന്ന അധികൃതരും നിയമജ്ഞരും. അസമിന്റെ കണ്ണീര്‍ ചാലുകള്‍ക്ക് ജൂലൈ 31ന് അവസാനിക്കില്ല. പക്ഷേ തുടരുമെന്നുതന്നെയാണ് കരുതപ്പെടുന്നത്. അന്നാണ് ആ സംസ്ഥാനത്തിന്റെ ദേശീയ പൗരത്വ രജിസ്റ്ററില്‍ തീര്‍പ്പുണ്ടാകുന്നത്.

അസമിന്റെ മാത്രം?

ദേശീയ പൗരത്വ പ്രശ്‌നം അസമിന്റെ മാത്രം പ്രശ്‌നമായി കരുതാന്‍ വരട്ടെ. മറ്റ് സംസ്ഥാനങ്ങളും അസം പോയ വഴിയെ ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്നത് കാര്യങ്ങളുടെ ദിശ എവിടേക്കെന്ന സൂചനയാണ് നല്‍കുന്നത്. നാഗാലാന്‍ഡും അസം ചെയ്യുന്നതുപോലെ നാട്ടുകാരുടെയും വലിഞ്ഞു കയറി വന്നവരെന്ന് അവര്‍ പറയുന്നവരുടെയും ലിസ്റ്റ് ഉണ്ടാക്കാന്‍ പോകുന്നു. ദേശീയ പൗരത്വ രജിസ്റ്റര്‍ എന്ന ഓമനപ്പേരുതന്നെയാണ് ഇവിടെയും നല്‍കപ്പെട്ടിരിക്കുന്നത്. അസമിന്റെ പൗരത്വ രജിസ്റ്റര്‍ രേഖയാക്കിയിരിക്കുന്നത് 1951ലാണ്. അവിടെ പൗരത്വ രജിസ്റ്റര്‍ പുതുക്കാന്‍ സുപ്രിംകോടതി അനുമതി നല്‍കിയിരുന്നു. അതിനു നിരവധി കാരണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും നിയമാനുമതിയുടെ പിന്‍പറ്റി കാര്യങ്ങള്‍ നടപ്പാക്കിയപ്പോള്‍ രാജ്യത്തിന്റെ സേനാംഗം പോലും ഇന്ത്യക്കാരനല്ലാതാവുന്ന സ്ഥിതിയും നമ്മള്‍ കണ്ടതാണ്.

മറ്റ് സംസ്ഥാനങ്ങള്‍?

അസമില്‍ പൗരത്വ രജിസ്റ്റര്‍ പുതുക്കാന്‍ സുപ്രിംകോടതി അനുമതി നല്‍കിയിരുന്നതാണ്. എന്നാല്‍ നാഗാലാന്‍ഡ് ഇത് നടപ്പാക്കാനൊരുങ്ങുന്നത് ഒരു നിയമത്തിന്റെയും പിന്‍ബലമില്ലാതെയാണ്. മിസോറമും മേഘാലയവും ഈ വഴിക്കു ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു. എല്ലാം സംസ്ഥാനത്തിനു പുറത്തുനിന്ന് എത്തിയവരെ കണ്ടെത്താന്‍ വേണ്ടിയെന്നാണ് വിശദീകരണം. ത്രിപുരയുടെ പൗരത്വ രജിസ്റ്റര്‍ പുതുക്കണമെന്നാവശ്യപ്പെട്ട് ആ സംസ്ഥാനം നല്‍കിയ ഹരജി തീര്‍പ്പാകാതെ ഇപ്പോഴും സുപ്രിംകോടതിയില്‍ കിടക്കുന്നുണ്ടെന്ന കാര്യവും ഓര്‍ക്കാം. ജാര്‍ഖണ്ഡ് ആവട്ടെ അസമില്‍ പൗരത്വ രജിസ്റ്റര്‍ എങ്ങനെയാണ് പുതുക്കുന്നതെന്നറിയാന്‍ ഒരു ഉദ്യോഗസ്ഥ സംഘത്തെ അവിടേക്ക് അയച്ചതായ വാര്‍ത്തയും പുറത്തുവരുന്നുണ്ട്. ബംഗാളിലും സ്ഥിതി വ്യത്യസ്തമല്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്‍പുതന്നെ ബംഗാളില്‍ ഇന്ത്യന്‍ പൗരത്വമില്ലാത്തവര്‍ ഏറെ തങ്ങുന്നതായ വാര്‍ത്തകള്‍ വന്നിരുന്നു. ഈ വാര്‍ത്തയുടെ ചുവടുപിടിച്ച് ബംഗാളില്‍ പൗരന്‍മാരല്ലാത്തവര്‍ വോട്ടു ചെയ്തതാണ് തങ്ങളുടെ പരാജയ കാരണമെന്ന തരത്തില്‍ ബി.ജെ.പി പ്രചാരണം നടത്തി. വാഴ വെട്ടുകതന്നെ വേണമല്ലോ. കാരണം പുര കത്തുകയല്ലേ. അധികാരത്തിലേറിയാല്‍ രാജ്യം മുഴുവന്‍ പൗരത്വ രജിസ്റ്റര്‍ പുതുക്കുമെന്നും അവര്‍ പ്രകടനപത്രികയില്‍ വ്യക്തമാക്കിയതും വെറുതെയായിരിക്കില്ല.

പൗരത്വ രാഷ്ട്രീയം

ദേശീയ പൗരത്വ രജിസ്റ്റര്‍ കേവലം ഒരു രാഷ്ട്രീയക്കളിയായി അധഃപതിക്കുന്ന കാഴ്ചയാണ് ഇന്നു കാണുന്നത്. പൗരത്വ രജിസ്റ്ററിന്റെ കരട് അസം പ്രസിദ്ധീകരിച്ചത് കഴിഞ്ഞ വര്‍ഷം ജൂണ്‍ 30 നായിരുന്നല്ലോ. ഇത് പ്രസിദ്ധീകൃതമായപ്പോള്‍ത്തന്നെ ചില സംസ്ഥാനങ്ങളില്‍ നിന്ന് സമാന ആവശ്യമുയര്‍ന്നത് അധികമാരും ശ്രദ്ധിച്ചിട്ടുണ്ടാവില്ല. തെരഞ്ഞെടുപ്പ് തൊട്ടുപിന്നാലെ വരുമെന്ന സൂചനയും രാഷ്ട്രീയ പിരിമുറുക്കവുമെല്ലാം ചേര്‍ന്നതോടെ ഈ ആവശ്യം ശ്രദ്ധിക്കപ്പെടാതെ പോയെന്നുവേണം കരുതാന്‍. മഹാരാഷ്ട്ര, ഹരിയാന, രാജസ്ഥാന്‍, ബിഹാര്‍, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങള്‍ തങ്ങള്‍ക്കും പൗരത്വ രജിസ്റ്റര്‍ പുനരാവിഷ്‌കരിക്കണമെന്ന ആവശ്യം ഉയര്‍ത്തി രംഗത്തുവന്നിരുന്നു. ഇതിന്റെയൊക്കെ ചുവടുപിടിച്ചാണ് തങ്ങള്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ രാജ്യമൊട്ടാകെ ദേശീയ പൗരത്വ രജിസ്റ്റര്‍ പുതുക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ബി.ജെ.പി വാഗ്ദാനം ചെയ്തത്. എന്നാല്‍ ബി.ജെ.പിയുടെ സഖ്യ കക്ഷികള്‍ക്ക് താല്‍പര്യമില്ലാത്ത വിഷയമാണല്ലോ ഇത്. അവരതിനോട് അനുകൂല നിലപാട് സ്വീകരിച്ചില്ല എന്നുവേണം കരുതാന്‍. ഈ വിഷയത്തില്‍ ഈ വര്‍ഷമാദ്യം കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ നല്‍കിയ മറുപടിയും വിശദീകരണവും അസമിലല്ലാതെ മറ്റ് സംസ്ഥാനങ്ങളില്‍ പൗരത്വ രജിസ്റ്റര്‍ പുതുക്കാന്‍ പദ്ധതിയില്ലെന്നാണ്. എങ്കിലും കഴിഞ്ഞ മാസം രാഷ്ട്രപതി രാംനാഥ് കോവിന്ദ് തന്റെ പ്രസംഗത്തില്‍ ഒരു സൂചന നല്‍കിയത് കാണാതെ പോകരുതല്ലോ. നുഴഞ്ഞുകയറ്റമോ കുടിയേറ്റമോ ഉണ്ടായിട്ടുള്ള മേഖലകളില്‍ മുന്‍ഗണനാ ക്രമം അനുസരിച്ച് പൗരത്വ രജിസ്റ്റര്‍ പുതുക്കല്‍ നടപടി സ്വീകരിക്കാവുന്നതാണെന്നായിരുന്നു ആ സൂചന.

പുറത്താകപ്പെട്ടവര്‍

വീണ്ടും അസമിലേക്കുവരാം. അസമില്‍ പൗരത്വ രജിസ്റ്റര്‍ പുതുക്കിയപ്പോള്‍ ഇന്ത്യന്‍ പൗരന്‍മാരല്ലാതായത് 40 ലക്ഷം പേരാണ്. 2011ലെ സെന്‍സസ് പ്രകാരം മലപ്പുറം ജില്ലയിലെ ആകെ ജനസംഖ്യ 41.13 ലക്ഷമാണെന്നോര്‍ക്കണം. അത്രയധികം ആളുകള്‍ക്കാണ് പൗരത്വം നഷ്ടമാകുന്നത്. ഇന്ത്യന്‍ പൗരന്‍മാരല്ല ഇവരെന്ന പ്രഖ്യാപിച്ച സ്ഥിതിക്ക് പൊടുന്നനെ അഭയാര്‍ഥികളായി മാറുന്ന ഇവര്‍ എവിടേക്ക് പോകണെന്നുകൂടി പറയണമല്ലോ. സര്‍ക്കാര്‍ നടത്തുന്ന അഭയാര്‍ഥി ക്യാംപുകളാണോ ഇവര്‍ക്ക് വിധിച്ചിരിക്കുന്നത്? രോഹിംഗ്യന്‍ ജനതയ്ക്കു സമാനമായ സ്ഥിതിവിശേഷമാണ് സംജാതമാകുന്നത്. രോഹിംഗ്യന്‍ ജനതയെ അവരുടെ രാജ്യത്തേക്ക് തിരിച്ചയക്കാമെന്ന നിയമപ്രശ്‌നമാണ് സര്‍ക്കാര്‍ ഉയര്‍ത്തിയത്. സ്വന്തം രാജ്യത്തെ പൗരന്‍മാര്‍ ഇനിമുതല്‍ പൗരന്‍മാരല്ല എന്ന് പ്രഖ്യാപിക്കുമ്പോള്‍ മടക്കി അയക്കാന്‍ ഒരു രാജ്യം അവരുടെമേല്‍ കെട്ടിയേല്‍പിക്കണമല്ലോ. ഇവരെ എങ്ങനെ പുറത്താക്കും. രോഹിംഗ്യന്‍ അഭയാര്‍ഥി പ്രശ്‌നം ഉയര്‍ന്ന വേളയില്‍ പോലും ഇത് സാധ്യമായിരുന്നില്ല. രാജ്യത്താകമാനം 40,000 രോഹിംഗ്യന്‍ അഭയാര്‍ഥികള്‍ നിയമവിരുദ്ധമായി കഴിയുന്നുണ്ടെന്നാണ് സര്‍ക്കാര്‍ കണക്കുകളില്‍. ഇവരെ പുറത്താക്കാനും ശ്രമമുണ്ടായി. എതിര്‍പ്പുകളെ അവഗണിച്ച് വെറും 12 പേരെ മാത്രമാണ് മ്യാന്‍മറിലേക്ക് കടത്താനായത്. ബാക്കിയുള്ളവര്‍ ഇവിടെത്തന്നെയുണ്ട്.

ബംഗ്ലാദേശിനെ നോക്കേണ്ട

ഇന്ത്യയില്‍ പൗരത്വ രജിസ്റ്റര്‍ നടത്തുന്നത് ബംഗ്ലാദേശില്‍ നിന്നുള്ള ബംഗാളികളെയും അഫ്ഗാന്‍, പാക് നുഴഞ്ഞുകയറ്റക്കാരെയും മനസില്‍ക്കണ്ടാണ്. എന്നാല്‍ ഇന്ത്യയില്‍ ഇപ്പോള്‍ നടക്കുന്ന പൗരത്വ രജിസ്റ്റര്‍ പുതുക്കല്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്ന് ബംഗ്ലാദേശ് വ്യക്തമാക്കിക്കഴിഞ്ഞു. അതായത്, ഇന്ത്യയില്‍ നടക്കുന്ന പൗരത്വ നിര്‍ണയത്തിന്റെ ഭാഗമായി തങ്ങളുടെ രാജ്യത്തേക്ക് ആരെയെങ്കിലും നാടുകടത്താമെന്ന മോഹം വേണ്ടെന്ന്. ബംഗ്ലാദേശില്‍ നിന്ന് നുഴഞ്ഞു കയറിയവര്‍ ഉണ്ടെന്നുള്ളത് സത്യമാണ്. അവരെ കണ്ടെത്തിയാല്‍പോലും സ്വീകരിക്കാന്‍ തയാറല്ലെന്ന നിലപാട് ബംഗ്ലാദേശ് ഇപ്പോള്‍ത്തന്നെ ഉയര്‍ത്തിയിരിക്കുന്നു. അപ്പോള്‍ പുറത്താക്കപ്പെടുന്നവരെ ആ രാജ്യത്തേക്ക് അയക്കുക സാധ്യമല്ല.

അഭയാര്‍ഥികള്‍?

അനധികൃതമായി ഇന്ത്യയില്‍ താമസിക്കുന്നവരെ പുറത്താക്കാതെ അവരെ അഭയാര്‍ഥികളായി കണ്ടുകൂടെ എന്ന ചോദ്യം ഉയരുന്നുണ്ട്. അനധികൃത കുടിയേറ്റക്കാരെയും നുഴഞ്ഞുകയറ്റക്കാരെയും അഭയാര്‍ഥികളായി കാണാമോ എന്ന കാര്യത്തില്‍ സുപ്രിംകോടതി വിശദമായ വാദം കേള്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നു എന്ന വിവരം നാട് നഷ്ടപ്പെടുന്നവര്‍ക്ക് ആശ്വാസം നല്‍കുന്നതാണ്. രാജ്യത്ത് അനധികൃതമായി താമസിക്കുന്ന കുടിയേറ്റക്കാരായ രോഹിംഗ്യകളെ മ്യാന്‍മറിലേക്ക് തിരിച്ചയക്കാതെ അഭയാര്‍ഥികളായി പരിഗണിക്കണമെന്ന ആവശ്യം സുപ്രിംകോടതി പരിഗണിക്കുന്നുണ്ട്. ഇതിനോടനുബന്ധിച്ചാണ് അസം പൗരത്വ രജിസ്റ്ററും പരിശോധിക്കുക. തങ്ങള്‍ മ്യാന്‍മറിലേക്ക് തിരികെ പോയാല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ജപ്തിയും വധശിക്ഷയുമൊക്കെ അഭിമുഖീകരിക്കേണ്ടിവരുമെന്നും അവഗണനയും വിവേചനവും നേരിടേണ്ടിവരുമെന്നും അഭയാര്‍ഥികള്‍ പരാതിപ്പെടുന്നു. അത് പതിക്കുന്നത് ബധിരകര്‍ണങ്ങളിലാകാതിരിക്കട്ടെ.

2019 ജൂലൈ 3, ബുധനാഴ്‌ച

ജി 20യില്‍ ഇന്ത്യയുടെ നയം തന്ത്രപരം


ലോക രാജ്യങ്ങള്‍ സമ്മേളിക്കുമ്പോഴൊക്കെ അത് ഏറെ വാര്‍ത്താ പ്രാധാന്യം നേടാറുണ്ട്. പ്രത്യേകിച്ച് അംഗ രാജ്യങ്ങള്‍ സംഘര്‍ഷത്തിലാവുമ്പോഴും മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര സംഘര്‍ഷം ഉണ്ടാക്കുന്ന ഭവിഷ്യത്തും കച്ചവട തന്ത്രങ്ങളും എല്ലാം ചേര്‍ന്ന് ഒരു വലിയ സംഭവമാകാറാണ് പതിവ്. ഇത്തവണയും ജി 20യില്‍ പതിവ് തെറ്റിയില്ല. ലോകരാജ്യങ്ങളും നയതന്ത്ര വിദഗ്ധരും സാകൂതം വീക്ഷിച്ച ജി 20 ഉച്ചകോടി ഈ വര്‍ഷം ജപ്പാനിലെ ഒസാകയില്‍ അവസാനിച്ചു. എല്ലാ ജി 20 ഉച്ചകോടികളും അജണ്ട ഉണ്ടെങ്കിലും ഇല്ലെങ്കിലും പ്രഥമമായി പരിഗണിക്കാറുള്ളത് ആഗോള സാമ്പത്തിക വിഷയമാണ്. ഇത്തവണയും അതുണ്ടായി.

ജി 20യില്‍ ഇന്ത്യയുടെ ചേരിചേരുംനയം

ഇന്ത്യ ഒരു രാജ്യത്തോടും ഏറെ മമത പുലര്‍ത്തുന്നില്ല. ലോകത്ത് ഇരുചേരികളിലായി നില്‍ക്കുന്ന അമേരിക്കയോടും റഷ്യയോടും ഒരേ രീതിയില്‍ത്തന്നെയാണ് രാജ്യം നിലപാട് സ്വീകരിച്ചിട്ടുള്ളത്. ഇന്ത്യ തുടര്‍ന്നുപോരുന്ന ചേരിചേരാ നയം പഴഞ്ചന്‍ ആയിപ്പോയിരിക്കുന്നു എന്നു കരുതി തള്ളുന്നതിനുപകരം എല്ലാ ചേരിയോടും തന്ത്രപരമായി ചേര്‍ന്നും ഒഴിഞ്ഞുമുള്ള ഒരു നയം സ്വീകരിക്കുന്ന കാഴ്ചയാണ് ഒസാകയില്‍ കണ്ടത്. അമേരിക്ക അടുത്തിടെ ചില രാജ്യങ്ങളുടെ മേല്‍ ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധം പലപ്പോഴും ഇന്ത്യക്ക് മറികടക്കാനായത് ഈ നയത്തിലൂന്നിയതുകൊണ്ടാണ് എന്നത് ചെറിയകാര്യമല്ല. ഇത്തവണ ജി 20യില്‍ ഇന്ത്യ 20തിലധികം ചര്‍ച്ചകളിലാണ് ഭാഗഭാക്കായത്.
ആസ്‌ത്രേലിയ, ബ്രസീല്‍, ജര്‍മനി, ഇന്തോനേഷ്യ, ജപ്പാന്‍, ദക്ഷിണ കൊറിയ, സഊദി അറേബ്യ, തുര്‍ക്കി, അമേരിക്ക എന്നീ രാജ്യങ്ങളുമായി ബന്ധപ്പെട്ട ഒന്‍പത് ഉഭയകക്ഷി ചര്‍ച്ചകളില്‍ ഇന്ത്യ പങ്കെടുത്തു. അതുപോലെ തന്നെ ജപ്പാനും ഇന്ത്യയും അമേരിക്കയും ചേര്‍ന്നുള്ള ത്രിരാഷ്ട്ര ചര്‍ച്ചയും റഷ്യയും ഇന്ത്യയും ചൈനയും ചേര്‍ന്നുള്ള മറ്റൊരു ത്രിരാഷ്ട്ര ചര്‍ച്ചയും നടന്നു. ഇതിലൂപരി ഇന്ത്യയുള്‍പ്പെടുന്ന ബ്രിക്‌സ് രാജ്യങ്ങളുടെ ഒരു അപ്രഖ്യാപിത ഒത്തുചേരലും ജി 20യുടെ ഭാഗമായി നടന്നു.
ഇപ്പോ ജി 20യിലെന്താണുഹേ നടന്നതെന്ന ചോദ്യം സ്വാഭാവികമാണ്. മാധ്യമങ്ങള്‍ വാര്‍ത്തകള്‍ക്കുള്ളിലെ വാര്‍ത്തകള്‍ ചികയുമ്പോള്‍ ഇത്തരം ഉച്ചകോടികളുടെ ഫലങ്ങള്‍ അറിയാതെ പോകുന്നത് സ്വാഭാവികമാണ്.

199ലെ ജി 20 നയം

ലോക രാജ്യങ്ങളിലെ സാമ്പത്തിക പ്രശ്‌നങ്ങള്‍തന്നെയാണ് എല്ലാ ജി 20കളിലും പ്രധാനമായും ചര്‍ച്ച ചെയ്യപ്പെടുന്നത്. അതുകൊണ്ടുതന്നെ ഏഷ്യയിലെ സാമ്പത്തിക മാന്ദ്യത്തിനുപിന്നാലെയാണ് ജി 20 രൂപീകൃതമായത്. 2008 കണ്ട ലോക സാമ്പത്തിക മാന്ദ്യത്തില്‍ മുന്നാക്ക രാജ്യങ്ങളെല്ലാം ചേര്‍ന്ന് പ്രതിവിധി കാണാന്‍ പാടുപെട്ടത് ഇതിന്റെ ഗുണഫലമായി കാണേണ്ടതാണ്. മാധ്യമങ്ങളുയര്‍ത്തിക്കൊണ്ടുവരുന്നതോ ഏതെങ്കിലും രാജ്യം ഉന്നയിക്കുന്നതോ ആയ വിഷയങ്ങളും ജി 20യില്‍ അജണ്ടയായി പരിഗണിക്കപ്പെടാറുണ്ട്. കാലാവസ്ഥാ വ്യതിയാനം തുടങ്ങി ഭീകരത വരെ ജി 20 ചര്‍ച്ച ചെയ്യുന്നു.

യു.എസ്-ചൈന ബന്ധം

ഇത്തവണത്തെ ജി 20 ഉച്ചകോടിയില്‍ ലോകം ശ്രദ്ധിച്ചത് അമേരിക്കയും ചൈനയുമായുള്ള വാണിജ്യ യുദ്ധം ഏതുതലത്തിലേക്ക് എത്തുമെന്നതായിരുന്നു. അടിച്ചുപിരിയാതെ ലോക സാമ്പത്തിക മുന്നേറ്റം മുന്‍നിര്‍ത്തി ഇരുരാജ്യങ്ങളും വ്യാവസായിക ധാരണയിലെത്തുന്നതിന് ഇത്തവണ ഉച്ചകോടി സാക്ഷ്യം വഹിച്ചു. പരസ്പരം നികുതി ഉയര്‍ത്തി പോരടിച്ചിരുന്ന ഇരു രാജ്യങ്ങളും തല്‍ക്കാലം അതിനു വിരാമമിടും. രണ്ടുകൂട്ടരും ഒരേ നാണയത്തിന്റെ ഇരുവശങ്ങളായതിനാല്‍ ഈ തീരുമാനത്തിന് പിന്നീട് എന്തു സംഭവിക്കുമെന്നു പ്രവചിക്കവയ്യ. ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് ചുമത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന മുന്നൂറ് ബില്യന്‍ ഡോളറിന്റെ അധിക നിരക്ക് അമേരിക്ക വേണ്ടെന്നുവച്ചത് നല്ല തുടക്കമായിക്കാണണം. ഒരുപക്ഷേ ഇത് ചുമത്തപ്പെട്ടിരുന്നെങ്കില്‍ ചൈനയുടെ പ്രതികരണവും ചൂടേറിയതാവുകയും ലോക സാമ്പത്തിക രംഗം കൂടുതല്‍ വഷളാവുകയും ചെയ്യുമായിരുന്നു. അതുപോലെ ചൈനയുടെ ടെലിഫോണ്‍ കമ്പനിയായ വാവേക്ക് ഘടകങ്ങള്‍ സപ്‌ളൈ ചെയ്യാന്‍ തങ്ങളുടെ കമ്പനികള്‍ക്ക് അമേരിക്ക അനുമതി നല്‍കുകയും ചെയ്തു. അമേരിക്ക ഒന്നും കാണാതെ ഇത്തരമൊരു നീക്കത്തിന് നിന്നുകൊടുക്കില്ലെന്ന് ആര്‍ക്കാണറിയാത്തത്. അമേരിക്ക ഇതൊക്കെ ചെയ്യാമെന്നേറ്റത് അവരുടെ കാര്‍ഷികോപകരണങ്ങളും ഉത്പന്നങ്ങളും സ്‌ട്രോബറി ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കളും ആവോളം വാങ്ങിക്കോളാമെന്ന് ചൈന വാക്കുകൊടുത്തതിനാലാണ്.
വാവേയുമായി ഒരുവിധ നീക്കുപോക്കുകളുമുണ്ടാക്കരുതെന്ന് അമേരിക്ക സഖ്യരാജ്യങ്ങളോട് ആവശ്യപ്പെട്ടത് ചൈനയെ പ്രതിസന്ധിയിലാക്കിയത് കഴിഞ്ഞ മാസമാണ്. സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടിയായിരുന്നു അമേരിക്ക ഈ നിര്‍ദേശം മുന്നോട്ടുവച്ചതെന്നതിനാല്‍ മറ്റുള്ളവര്‍ക്ക് അതനുസരിക്കേണ്ടിവന്നു. എന്നാല്‍ സുരക്ഷാപ്രശ്‌നമൊന്നും ഒരു പ്രശ്‌നമല്ലായിരുന്നു എന്നുവേണം ഇപ്പോള്‍ വാവേയെ സൗഹൃദത്തോടെ വരവേല്‍ക്കാന്‍ അമേരിക്ക തീരുമാനിച്ചതില്‍ നിന്ന് മനസിലാക്കേണ്ടത്. ഇത് അമേരിക്കയുടെ വാണിജ്യ താല്‍പര്യമായിരുന്നു. തന്ത്രപരമായ സഹവര്‍ത്തിത്വം ചൈനയുമായി ചേര്‍ന്ന് ഉണ്ടാകുമെന്ന് പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചതിനെ എഴുതിത്തള്ളേണ്ടതില്ല. അമേരിക്കയുടെ ഈ നിലപാടിന്റെ ചുവടുപിടിച്ചുള്ളതായിരുന്നു ജി 20യില്‍ നടന്ന മറ്റ് ചര്‍ച്ചകളില്‍ ഭൂരിഭാഗവും. അമേരിക്കയും ചൈനയും ചേരുന്ന ഒരു വ്യവസ്ഥിതിയില്‍ സ്വയം മാര്‍ഗങ്ങള്‍ കണ്ടെത്തേണ്ടത്് ഇന്ത്യയ്‌ക്കെന്നപോലെ മറ്റുചില രാജ്യങ്ങള്‍ക്കും ഒഴിച്ചുകൂടാനാവാത്തതാണ്.

ഇന്ത്യന്‍ ചര്‍ച്ചകള്‍

ഇന്ത്യ ജപ്പാനുമായും ആസ്‌ത്രേലിയയുമായും (ജെഎഐ) ചേര്‍ന്ന് നടത്തിയ ചര്‍ച്ച ഇന്‍ഡോ-പസഫിക് മേഖലയില്‍ കണക്ടിവിറ്റിയും ഇന്‍ഫ്രാസ്ട്രക്ചറും വികസിപ്പിക്കുന്നതിനെപ്പറ്റിയായിരുന്നു. അതും മേഖലയില്‍ ആധിപത്യമുറപ്പിക്കുന്ന ചൈനയെ മുന്‍നിര്‍ത്തിയായിരുന്നു ചര്‍ച്ച. അതേസമയം റഷ്യയും ഇന്ത്യയും ചൈനയും (ആര്‍ഐസി) ചേര്‍ന്നുള്ള ചര്‍ച്ച ജനാധിപത്യം ഉള്‍പ്പെടെയുള്ള വിഷയങ്ങളായിരുന്നു. ഇവിടെ ശ്രദ്ധിക്കാവുന്ന കാര്യം ഈ ചര്‍ച്ചയില്‍ ചൈനയ്ക്ക് താല്‍പര്യം അവരുടെ 5ജി വ്യാപകമാക്കുക എന്നതിലായിരുന്നു. പ്രസിഡന്റ് ഷീ ജിന്‍ പിങ് സാങ്കേതികവും കണക്ടിവിറ്റിയും ഊര്‍ജവും മറ്റും പ്രതിപാദിക്കുന്നതിനിടെയാണ് 5 ജി കൂടി വ്യാപകമാക്കാന്‍ ഇന്ത്യയുടെയും റഷ്യയുടെയും സഹായം തേടിയത്.

ഇന്ത്യന്‍ നേട്ടം

ഇന്ത്യയും അമേരിക്കയും തമ്മില്‍ നികുതിയുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെയായിരുന്നു ജി 20 നടന്നത്. അതുകൊണ്ട് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഉച്ചകോടിക്ക് ഏറെ പ്രാധാന്യമുണ്ടായിരുന്നു. പ്രത്യേകിച്ച് ചൈനീസ് വാണിജ്യ-സാമ്പത്തിക രംഗത്തെ പ്രതിരോധിക്കുന്നതിനിടെ അമേരിക്കയില്‍ നിന്നുണ്ടായ സമ്മര്‍ദം ഇന്ത്യക്ക് താങ്ങാവുന്നതായിരുന്നില്ല. ഇതില്‍ തീരുമാനങ്ങളായില്ലെങ്കിലും അടുത്തുതന്നെ തീരുമാനമുണ്ടാക്കാമെന്ന് ഇരുരാജ്യങ്ങളും ധാരണയുണ്ടാക്കിയതുപോലും ഇന്ത്യക്ക് ആശ്വാസം പകരും. റഷ്യയില്‍ നിന്ന് പ്രതിരോധ സംവിധാനം വാങ്ങുന്നതിന് അമേരിക്ക തടസം പറഞ്ഞിരുന്നു. ഇത് ചര്‍ച്ചയാകാതിരുന്നത് അമേരിക്ക മനപ്പൂര്‍വം ഒഴിവാക്കിയതാവാമെന്നാണ് വിലയിരുത്തപ്പെടുന്നത്. വിപണി കണ്ടെത്താന്‍ ശ്രമിക്കുന്നതിനിടെ അത് അടയ്ക്കാന്‍ ഒരു ഭരണാധികാരിയും ശ്രമിക്കില്ലല്ലോ.
5ജിയില്‍ ഇന്ത്യ വിപൂലീകരണ പാതയിലാണ്. അതേസമയം അമേരിക്കയുടെ ഉപരോധം കാരണം ഇറാനുമായുള്ള എണ്ണ വിനിമയം നിര്‍ത്തിവച്ചത് പ്രതിബന്ധമായി തുടരുന്നു. പസഫിക് മേഖലയില്‍ ഇന്ത്യയോട് ചേര്‍ന്നു നില്‍ക്കാന്‍ അമേരിക്കന്‍ ശ്രമമുണ്ടെങ്കിലും ജപ്പാനും ആസ്‌ത്രേലിയയുമായുള്ള ഊഷ്മള ബന്ധത്തില്‍ തുടരുകയാണ് ഇന്ത്യ.

സജീവ ചര്‍ച്ചകള്‍

ഡബ്ല്യുടിഒ ആധുനീകരിക്കുന്നതും ആധുനിക രാജ്യാന്തര നികുതിഘടന, അടിസ്ഥാനവികസന പ്രവര്‍ത്തനം, ഡിജിറ്റല്‍ ഇക്കണോമി, ഊര്‍ജ സുരക്ഷ, കുടിയേറ്റം, വനിതാ സാമ്പത്തിക ശാക്തീകരണം എന്നിവയും ചര്‍ച്ചാ വിഷയങ്ങളായപ്പോള്‍ പാരീസ് കാലാവസ്ഥ ഉടമ്പടിയില്‍ അമേരിക്ക വീണ്ടും വേറിട്ടു. ഇന്റര്‍നെറ്റ് ഭീകരര്‍ ചൂഷണം ചെയ്യുന്നതും ജി20യില്‍ പ്രധാനവിഷയമായിരുന്നു.